ചീഞ്ഞളിഞ്ഞ ശവത്തിൽ നിന്നും സ്വർണ്ണമാല ഊരിയെടുക്കാൻ ശ്രമിക്കുന്ന കാപാലികർ അറിയുക; മറുനാടന്റെ ജന്മം നിങ്ങളെ പോലെയുള്ള കള്ളന്മാരേയും കൊള്ളക്കാരേയും നിലയ്ക്ക് നിർത്തുന്നതിന് വേണ്ടി മാത്രമുള്ളതാണ്; പച്ചക്കള്ളം പറഞ്ഞ് പരത്തി രക്ഷപ്പെടാം എന്ന് കരുതുന്നവരേയൊക്കെ തടയിടാൻ ഞങ്ങൾ ഇവിടെ തന്നെയുണ്ടാവും; ആനവണ്ടിയെ ഞെക്കി കൊല്ലാൻ ശ്രമിക്കുന്ന അനിൽ കുമാറുമാരോട്..
ഷാജൻ സ്‌കറിയ
മലയാളികളുടെ മാധ്യമ സംസ്‌കാരത്തിനെ അടിമുടി പൊളിച്ചെഴുതിയെ ഒറു മാധ്യമമാണ് മറുനാടൻ മലയാളി. അത് മറുനാടൻ ടിവി എന്ന നിലയിൽ പുരോഗമിക്കുമ്പോൾ അനേകം പേരുടെ ഉറക്കം കെടുക സ്വാഭാവികമാണ്. പ്രത്യേകിച്ച് കളങ്കിതരായ കച്ചവടക്കാരുടേയും തട്ടിപ്പുകാരായ രാഷ്ട്രീയക്കാരുടേയും. ഇത്തരക്കാർ മാധ്യമങ്ങൾക്ക് പണവും പരസ്യവും കൊടുത്തുകൊണ്ട് വാർത്തകളൊക്കെ മുക്കിക്കൊണ്ടിരുന്ന കാലത്തിന് അന്ത്യം കുറിക്കാൻ മറുനാടന്റെ വരവ് കാരണമായി.
നിർഭാഗ്യവശാൽ മറുനാടന്റെ പാത പിന്തുടർന്ന് കൊണ്ട് രംഗത്ത് വന്ന അനേകം ഓൺലൈൻ പത്രങ്ങളും ഓൺലൈൻ ചാനലുകളും ബ്ലാക്ക്‌മെയിലിങ്ങിന്റെയും കച്ചവടത്തിന്റെയും തന്ത്രങ്ങളിലേക്ക് വഴുതി വീണപ്പോഴും അതിന്റെയൊന്നും പിന്നാലെ പോവാതെ സത്യത്തിന്റെ ഒപ്പം ഉറച്ച് നിന്നുകൊണ്ട് വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനും മറുനാടൻ ചുണകാട്ടിയത് ഞങ്ങളുടെ സത്യത്തോടുള്ള ആത്മാർത്ഥത കൊണ്ട് മാത്രമാണ്.
കച്ചവടക്കാരെ ബ്ലാക്ക്‌മെയിൽ ചെയ്തും മറ്റും കാശുണ്ടാക്കാൻ ശ്രമിച്ചവരൊക്കെ കാലപുരിക്ക് പോയപ്പോൾ മറുനാടൻ അനുദിനം വളർന്നുകൊണ്ടിരിക്കുന്നതും നിയമപാലകർക്ക് പോലും തലവേദനയുണ്ടാക്കുന്നതും സത്യത്തോടുള്ള ഞങ്ങളുടെ ഉറച്ച് പ്രതിബദ്ധത തന്നെയാണ്. ഓരോ ദിവസവും മറുനാടൻ പുറത്തെത്തിക്കുന്നത് ഞെട്ടിക്കുന്ന വാർത്തകൾ തന്നെയാണ്. അത് പലർക്കും വിശ്വസിക്കാൻ പേലും കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ ഒരു തെളിവുകളുമില്ലാതെ നിരന്തരമായി നുണ പറയുന്നത് അനേകം പേരാണ്. എന്നാൽ എല്ലാവരുടേയും നുണ തൽക്ഷണം പൊളിച്ചടുക്കുവാൻ ഞങ്ങൾക്കും കഴിയുന്നു.
ഏറ്റവുമൊടുവിൽ ആനവണ്ടി എന്ന് മലയാളികൾ സ്‌നേഹത്തോടെ വിളിക്കുന്ന കെഎസ്ആർടിസി ചില യൂണിയൻ നേതാക്കളും കണ്ടക്ടർമാരായി ജോലിക്ക് കയറി എക്‌സിക്യൂട്ടീവ് ഡയറക്ടർ പദവി വരെയെത്തിയ ചില ധൂർത്തന്മാരായ ഉദ്യോഗസ്ഥരും ചേർന്ന് നടത്തുന്ന കൊള്ളരുതായ്മകൾ ഞങ്ങൾ പുറത്തുകൊണ്ടു വന്നിരിക്കുന്നു. തമ്പാനൂർ ബസ് സ്റ്റാൻഡിന്റെ മുന്നിൽ വാടകയ്‌ക്കൊരു ഷാമിയാന എടുത്ത വകയിൽ ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ അടിച്ചു മാറ്റാൻ ഒരു യൂണിയൻ നേതാവ് നടത്തുന്ന നഗ്ന ശ്രമത്തെ ഞങ്ങൾ തുറന്ന് കാട്ടിയപ്പോൾ അത് വ്യാജമാണ് കള്ളമാണ്, കെഎസ്ആർടിസിയെ തകർക്കുന്നതിന് വേണ്ടി ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന പറഞ്ഞുകൊണ്ട് കെഎസ്ആർടിസിക്ക് വേണ്ടി പത്രക്കുറിപ്പിറക്കിയതും ഇത്തരത്തിൽ കെഎസ്ആർടിസിയെ മുടിപ്പിച്ചുകൊണ്ടിരുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു.
അനിൽ കുമാർ എന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർ എങ്ങനെ കെഎസ്ആർടിസിയുടെ ഏറ്റവും വലിയ രണ്ടാമത്തെ പദവിയിൽ എത്തി എന്നത് വിജലൻസ് അന്വേഷണം വഴി പൂർത്തിയാക്കേണ്ട വസ്തുതയാണ്. കെഎസ്ആർടിസിലെ മുഴുവൻ ജീവനക്കാരേയും കെഎസ്ആർടിസിയെ സ്‌നേഹിക്കുന്ന മുഴുവൻ മലയാളികളേയും കബളിപ്പിച്ചുകൊണ്ട് അങ്ങനെയൊരു വാർത്ത ഉണ്ടായിട്ടേയില്ല എന്ന് പത്രക്കുറിപ്പിറക്കാൻ എങ്ങനെ ഉളുപ്പുണ്ടായി അനിൽ കുമാറിന് എന്ന് ചർച്ച ചെയ്യേണ്ടതാണ്. ഞങ്ങളിന്ന് അത് പച്ചക്കള്ളമാണെന്നും ഞങ്ങൾ പറഞ്ഞതിനേക്കാൾ കാശ് മുടക്കുന്നതിനുള്ള ഗൂഢാലോചന നടന്നുവെന്നും രേഖകൾ സഹിതം പുറത്ത് വിട്ടു.
ആദ്യ ദിവസത്തെ വാടകയിനത്തിൽ 4000 രൂപയും പിന്നീടുള്ള വാടക ദിവസം ചെല്ലും തോറും 2500 രൂപയും സഹിതം 39 ദിവസത്തേക്ക് ഒരു ലക്ഷത്തി ഒൻപതിനായിരം രൂപ വാടക കൊടുക്കാൻ ഈ അനിൽ കുമാർ തന്നെ ചീഫ് ഓഫീസിലേക്ക് കത്തെഴുതിയതിന്റെ രേഖകളാണ് ഞങ്ങൾ പുറത്ത് വിട്ടത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണാം.
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍