Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാറ്റേഴ്‌സൺ സെന്റ് ജോർജ് തിരുന്നാളിന് കൊടിയിറങ്ങി; നവനീത സൂനമായി ഗാനസന്ധ്യ

പാറ്റേഴ്‌സൺ സെന്റ് ജോർജ് തിരുന്നാളിന് കൊടിയിറങ്ങി; നവനീത സൂനമായി ഗാനസന്ധ്യ

ഫ്രാൻസിസ് തടത്തിൽ

ന്യൂജഴ്‌സി : ഗന്ധർവ സംഗീതം ഭൂമിയിലേക്ക് ഒഴുകിയെത്തിയ നിമിഷം ....ഏഴു കടലിന്നക്കരെ ജന്മരാജ്യത്തെയും ജന്മഭൂമിയെയും അനുസ്മരിച്ചു കൊണ്ട് അരങ്ങേറിയ ഗാനസന്ധ്യ ന്യൂ ജഴ്‌സിയിലെ മലയാളികൾക്ക് അക്ഷരാർത്ഥത്തിൽ ജന്മനാടിന്റെ അനുഭൂതി പകർന്നു നൽകി . ന്യൂ ജഴ്‌സിയിലെ പാറ്റേഴ്‌സൺ സെന്റ് ജോർജ് സീറോ മലബാർ കത്തോലിക്കാ പള്ളിയിലെ തിരുന്നാളിനോടനുബന്ധിച്ചു നടന്ന ഗാനമേളയാണ് ആസ്വാദകരെ ഗൃഹാതുരത്വ സ്മരണകളുണർത്തി സ്വഭവനങ്ങളിലെത്തിച്ചത് . മൂന്നു ദിവസം നീണ്ടു നിന്ന തിരുന്നാൾ യഥാർഥത്തിൽ നാട്ടിലേതെങ്കിലുമൊരു ഇടവക പള്ളിയിലെ തിരുന്നാളിനോട് എന്തു കൊണ്ടും ഉപമിക്കാവുന്ന വിധമാണ് അരങ്ങേറിയത് .

ആദ്യ ദിനം കൊടിയേറ്റ് , ലദീഞ്ഞ്, കുർബാന . രണ്ടാം ദിനം ആഘോഷമായ പാട്ടു കുർബാന , ലദീഞ്ഞ് , പ്രസംഗം . തുടർന്ന് ഗാനമേള . മൂന്നാം ദിനം വീണ്ടും ആഘോഷമായ പാട്ടു കുർബാന , ലദീഞ്ഞ് , വിശുദ്ധരുടെ രൂപം എഴുന്നള്ളിച്ചു കൊണ്ട് നഗരം ചുറ്റി പ്രദക്ഷിണം . കേരളത്തിലെ ഇടവക പള്ളി തിരുന്നാളുകളിൽ പ്രസുദേന്തിമാർ ധരിക്കുന്ന പോലെ കുപ്പായങ്ങളണിഞ്ഞു കൊണ്ട് പ്രസുദേന്തിമാർ , വെള്ളയും കറുപ്പും വസ്ത്രമണിഞ്ഞ് വാളണ്ടിയർമാർ രൂപങ്ങളെ വഹിച്ചപ്പോൾ പിന്നീട് ഇടവകയിലെ തന്നെ ബാൻഡ് സഖ്യം യൂനിഫോം അണിഞ്ഞു നിര ചേർന്നു . അവർക്കു പിന്നിലായി ചെണ്ട വാദ്യം . തിരുശേഷിപ്പ് വഹിച്ചു കൊണ്ട് അലങ്കരിച്ച പന്തലിൽ വൈദികർ , അവർക്കു പിന്നിലായി ഇടവകാംഗങ്ങൾ രണ്ടു നിരയായി വിശുദ്ധരുടെ ലുത്തിനിയ ആലപിച്ചു കൊണ്ട് നഗരം ചുറ്റിയപ്പോൾ പ്രദക്ഷിണത്തിനു മുൻ നിരയിലും പിൻ നിരയിലുമായി പാറ്റേഴ്‌സൺ പൊലീസ് സുരക്ഷയൊരുക്കി ബീക്കൺ ലൈറ്റുമിട്ട് പ്രദക്ഷിണത്തെ ഭക്തി സാന്ദ്രമായി മാറ്റി .

പാറ്റേഴ്‌സൺ നിവാസികൾക്ക് അപൂർവമായി ലഭിച്ച ദൃശ്യ വിസ്മയമായിരുന്നു പ്രദക്ഷിണ വഴികളിലൊരുക്കിയിരുന്നത് . പള്ളിയും പരിസരങ്ങളും തോരണങ്ങൾ കൊണ്ടും മുത്തുക്കുടകൾ കൊണ്ടും അലങ്കരിച്ചിരുന്നു . നഗര വീഥികൾക്കിരുവശത്തും തിങ്ങിക്കൂടിയ പാറ്റേഴ്‌സൺ നിവാസികൾ മറ്റൊരു സംസ്‌കാരത്തിന്റെ നേർക്കാഴ്ച ക്യാമറകളിലും പകർത്തി . അപൂർവമായി ലഭിച്ച ഈ ദൃശ്യം സുരക്ഷാ സന്നാഹമൊരുക്കിയ പൊലീസുകാരും ക്യാമറകളിൽ പകർത്തി .

ഏപ്രിൽ 21 ന് വൈകിട്ട് സെന്റ് ജോർജ് പള്ളി വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പതാക ഉയർത്തിയതോടെയാണ് തിരുനാളിനു കൊടിയേറിയത് . ഫാ. റിജോ ജോൺസൺ , ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവരും വിശുദ്ധ കുർബാനയിൽ കാർമികത്വം വഹിച്ചു . 22 ന് വൈകുന്നേരം നാലിനു നടന്ന ആഘോഷമായ പാട്ടു കുർബാനയിൽ സീറോ മലബാർ സഭ പാട്ടു കുർബാനയ്ക്ക് പുതിയ ഈണങ്ങൾ നൽകി കാസററ് രൂപത്തിലാക്കിയ ഫാ. ജോണി തോമസ് ചെങ്ങലാൻ ....സിഎംഐ സഭയിലെ രണ്ടാമത്തെ പാടും പാതിരി ... മുഖ്യ കാർമികനായിരുന്നു . വികാരി ഫാ. ജേക്കബ് ക്രിസ്റ്റി , ഫാ. ഫിലിപ്പ് വടക്കേക്കര , ഫാ. ബാബു തേലപ്പിള്ളി , ഫാ. റിജോ ജോൺസൺ തുടങ്ങിയവർ സഹ കാർമികരായിരുന്നു . ഫാ. ജോണി ചെങ്ങലാൻ തിരുനാൾ സന്ദേശം നൽകി .

തുടർന്ന് നടന്ന സംഗീതോത്സവമാണ് ഇടവകാംഗങ്ങളെ വ്യത്യസ്തമായ ആസ്വാദകതലത്തിലേക്ക് ആനയിച്ചത് . അമേരിക്കയിലെ പ്രമുഖ വയലിനിസ്റ്റും ഗാനഗന്ധർവൻ യേശുദാസിന്റെ കച്ചേരി സംഘാംഗവുമായ വയലിൻ ജോർജ് എന്ന പേരിലറിയപ്പെടുന്ന ജോർജ് ദേവസി നേതൃത്വം നൽകിയ ലൈവ് ഓർക്കസ്ട്ര അടുത്ത കാലത്ത് അരങ്ങേറിയ മികച്ച സംഗീത വിരുന്നുകളിലൊന്നായിരുന്നു . തികച്ചും തദ്ദേശീയർ , അതും ഭൂരിഭാഗവും പ്രത്യേകിച്ച് പാട്ടുകാർ ഭൂരിഭാഗവും ഇടവകാംഗങ്ങൾ . പുറത്തു നിന്നും ആകെയെത്തിയ വിശിഷ്ടാതിഥി തബല സുഭാഷ് , ഗിറ്റാർ - ക്ലമന്റ് , ഡ്രംസ് റോണി കുര്യൻ എന്നിവർ മാത്രം . ഇവരാകട്ടെ വയലിൻ ജോർജിനൊപ്പം യേശുദാസിന്റെ സംഗീത കച്ചേരി സംഘാംഗങ്ങളുമാണ്.

ഇടവകയിലെ ക്വയർ ഗ്രൂപ്പിലെ അംഗങ്ങളായ ആൽവിൻ ജോർജ് വയലിൻ ജോർജിനൊപ്പം യേശുദാസിന്റെ സംഗീത കച്ചേരി സംഘാംഗങ്ങളുമാണ് .ഇടവകയിലെ ക്വയർഗ്രൂപ്പിലെ അംഗങ്ങളായ ആൽവിൻ ജോർജ് വയലിൻ ജോർജിനൊപ്പം വയലിൻ വായിച്ചപ്പോൾ ലിയോ തോട്ടുമാരി വയോലയിലൂടെ ഇവർക്ക് സപ്പോർട്ട് നൽകി . വയലിൻ ജോർജിന്റെ മകൻ അലക്‌സ് ജോർജ് , ആൽവിൻ ജോർജിന്റെ ട്രിപ്പിളെറ്റ് (മുരട്ട ) സഹോദരി എയ്മി ജോർജും കീബോർഡുകൾ വായിച്ചു . ഒരു തികഞ്ഞ പ്രൊഫഷനൽ ഗാനമേള ട്രൂപ്പിന്റെ എല്ലാ മേന്മകളോടും ചേർന്നാണ് ഈ പുതിയ ട്രൂപ്പിന് ജോർജ് രൂപം നൽകിയത് . നിരന്തര പരിശീലനത്തോടെയായിരുന്നു പ്രഥമ അരങ്ങേറ്റം തന്നെ .

ട്രൂപ്പിലെ ഏറ്റവും പ്രഫഷണൽ സിംഗറായ ജ്യോതിഷ് ചെറുവള്ളി ആലപിച്ച രാജാക്കന്മാരുടെ രാജാവേ എന്ന ക്രിസ്തീയ ഭക്തിഗാനഓത്തോടെയായിരുന്നു സംഗീത വിരുന്നിനു തുടക്കം കുറിച്ചത് . ഇടവകയിലെ തന്നെ സിറിയക് കുര്യന്റെ കരങ്ങളിലൂടെ ശബ്ദം നിയന്ത്രിതമായപ്പോൾ ജ്യോതിഷിന്റെ പ്രഥമ ഗാനത്തോടെ തന്നെ വരാനിരിക്കുന്ന സംഗീത വിരുന്നിന്റെ വിളംബരം കുറിച്ചു കഴിഞ്ഞിരുന്നു . പിന്നീടങ്ങോട്ട് രണ്ട് രണ്ടര മണിക്കൂർ ഇഷ്ട ഗാനങ്ങളുടെ അനർഗളമായ പ്രവാഹം ഓഡിറ്റോറിയത്തെ ആസ്വാദന ലഹരിയിൽ ഇളക്കി മറിച്ചു . മലയാളം ശരിക്കും ഉച്ചരിക്കാൻ പോലുമറിയാത്ത യുവഗായകർ പഴയകാല മെലഡികൾ , ഹിന്ദി ഗസലുകൾ , തമിഴ് ദപ്പാം കുത്ത് പാട്ടുകൾ എന്നിവ തകർത്തു പാടിയപ്പോൾ കാണികളൊന്നടങ്കം മനം മറന്നാസ്വദിച്ചു .
മോഹം കൊണ്ടു ...എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എയ്മിയുടെ എൻട്രി. അതി ശുദ്ധമായ ഉച്ചാരണം കൊണ്ടും ശബ്ദമാധുര്യം കൊണ്ടും എയ്മി സദസ് ഇളക്കി മറിച്ചപ്പോൾ നോക്കി നോക്കി നിന്നു ....എന്ന ഡ്യൂയറ്റുമായി രേശു ഇല്ലമ്പള്ളി- യുവഗായിക മർട്ടീനയും അരങ്ങു തകർത്തു . ഇതിനിടെ ഓരോ പാട്ടുകളുടെയും ചരിത്ര പശ്ചാത്തലം അവതാരകനായ ഫാ. ജോണി വിവരിക്കുന്നുണ്ടായിരുന്നു . അൽപം പോലും ഗ്യാപ് നൽകാതെ സംഗീത പൂരമഴ നിയന്ത്രിക്കാൻ ജോണിയച്ചനു കഴിഞ്ഞു . ഇടയ്ക്കിടയ്ക്ക് കാണികളോടുള്ള ചോദ്യോത്തരങ്ങളും പുതുമയേറിയതായിരുന്നു.

രാക്കമ്മ കൈയേ തട്ടു......എന്നു തുടങ്ങുന്ന ഇളയരാജ സംഗീതം നൽകിയ ഗാനം ജെറിയും മേഴ്‌സിയും ആലപിച്ചപ്പോൾ വയലിനും ഗിറ്റാറും സമന്വയിപ്പിച്ചു കൊണ്ടുള്ള ബിജിഎം അവിസ്മരണീയമായി . ഒറിജിനൽ ട്രാക്കിനെ വെല്ലുന്ന പ്രകടനമായിരുന്നു ഓർക്കസ്ട്രയുടേത് .
പിന്നീടെത്തിയതാകട്ടെ ആൽവിൻ -എയ്മി സഹോദരങ്ങളുടെ അമ്മ ഹെലനും സോജനും പാടിയ ഡ്യൂയറ്റ് ---അത് കടന്നു പോയ കാലങ്ങളിലെ ഹരിതാഭമായ ഓർമകളിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടു പോയി . ...ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം ....ഹൗ ...എന്തൊരു ശ്രവണ സുഖം .....,ആനന്ദോത്സവം എന്നല്ലേ ഇതിനു പറയേണ്ടത് . .... !

അടുത്തത് സദസിനെയാകെ കോരിത്തരിപ്പിച്ച് യുവഗായകന്റെ എൻട്രിയായിരുന്നു . അലക്‌സ് ജോർജ് . ആകാശമാകേ.......കോരിത്തരിപ്പിച്ചു കളഞ്ഞു ...അത്രമേൽ സുന്ദരമായി മികച്ച ഉച്ചാരണത്തോടെയും ശബ്ദ മാധുര്യത്തോടെയുമായിരുന്നു ഈ യുവപ്രതിഭയുടെ അരങ്ങേറ്റം. ഇവൻ തകർക്കും ..സംശയമില്ല ...പിന്നിൽ നിന്ന് കാണികളിലാരോ അടക്കം പറയുന്നതു കേട്ടു . അവൻ തകർക്കുകയായിരുന്നില്ല .....ആസ്വാദക ഹൃദയങ്ങളിൽ കുടിയിരിക്കുകയായിരുന്നു . അപ്പോഴതാ പണ്ടെങ്ങോ കേട്ടു മറന്ന മനോഹരമായ ഒരു ഹിന്ദി ഗാനവുമായി അരങ്ങത്തെത്തുന്നൂ യുവഗായിക ഗീത കുര്യൻ ...ദിൽസേ ക്യാ ഹേ ...എന്ന ഗാനവും അവതരണ മികവു കൊണ്ട് ഗംഭീരമായി.

ഒന്നോ രണ്ടോ പാട്ടുകൾ കേട്ടിട്ട് മുങ്ങാനിരുന്നവർ അതോടെ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു . ചിലർ മുമ്പിലൊഴിവു വന്ന സീറ്റുകളിലേക്ക് സ്ഥാനക്കയറ്റം നേടിയിരുന്നു . പച്ചച്ചായി തീ നീയടാ... തട്ടുപൊളിപ്പൻ തമിഴ് പാട്ടുമായി ജെറി വീണ്ടും അരങ്ങു തകർത്തപ്പോൾ കാണികളെ മൊത്തം വിസ്മയിപ്പിച്ചു കൊണ്ട് മറ്റൊരു കൊച്ചു ഗായിക അതിമനോഹരമായ മെലഡിയോടെ ആസ്വാദക ഹൃദയം കവർന്നെടുത്തു . ആടി വാ കാറ്റേ ...എന്ന ഗാനത്തന് മർട്ടീന ബിനുവിന്റെ കുയിൽ നാദം ഇഴ ചേർന്നപ്പോൾ ഇടവകയ്ക്ക് ഒരു അനുഗൃഹീത ഗായികയെ ലഭിക്കുകയായിരുന്നു . സത്യനായകാ ....എന്നു തുടങ്ങുന്ന ഗാനവുമായി ജ്യോതിഷ് വീണ്ടും തിരിച്ചു വന്നു . ഹെലനും മകൾ എയ്മിയും തില്ലാന ...എന്ന ഗാനം ആലപിച്ചപ്പോൾ കോറസിന്റെ പിന്തുണ ഗംഭീരമായി .
സുബാനുള്ള ...എന്നു തുടങ്ങുന്ന ഗാനവുമായി അലക്‌സിന്റെ റീ എൻട്രി . അവിടെ കോറസ് പിന്തുണച്ചെങ്കിലും യഥാർഥകോറ സുബാനുഅള്ള എന്ന ഈരടിയോടെ അലക്‌സിനു മികച്ച പിന്തുണ നൽകി. അടുത്തത് സോജന്റെ രണ്ടാം വരവ് . ആരെയും ഭാവഗായകനാക്കിയ ആ ഗാനം മോനിഷ എന്ന അനുഗൃഹീത നടിയുടെ വേർപാടുണർത്തിയെങ്കിലും അവിസ്മരണീയമാക്കി മാറ്റി. വീണ്ടുമൊരു പ്രണയ നൊമ്പരവുമായി രേശു എയ്മി കൂട്ടു കെട്ട് അരങ്ങുവാണു.

എന്ന് സ്വന്തം മൊയ്തീനിലെ കണ്ണോടു ചൊല്ലുന്ന എന്ന പ്രണയഗാനം അപ്പിടി പോടു.. പോടു എന്ന തട്ടു പൊളിപ്പൻ പാട്ടുമായി തമിഴ് ഗായകൻ ജെറി മർട്ടീനയോടൊപ്പം തകർത്തു പൊളിച്ചു . ഒരു മലൈ എന്നു തുടങ്ങുന്ന ഗാനവുമായി അലക്‌സ് തന്റെ തമിഴ് വൈഭവം തെളിയിച്ചു . കാളിദാസന്റെ അരങ്ങേറ്റ ചിത്രത്തിലെ ഞാനും എന്റാളും നാല്പതു പേരും .....എന്ന ഗാനം രേശു ആലപിച്ചപ്പോൾ കോറസ് അതിനെ അതി മനോഹരമാക്കി . ഗിറ്റാറിന്റെ സപ്പോർട്ടിൽ മാത്രം ലയിക്കുന്ന ഈ ഗാനം ശ്രോതാക്കളെ അൽപം തണുപ്പിച്ചപ്പോൾ വെടിമരുന്നിനു തിരി കൊളുത്തിക്കൊണ്ട് ജെറിയും മർട്ടീനയും ചേർന്ന് സ്റ്റേജ് തകർത്തു തരിപ്പണമാക്കീ റണ്ടക ....റണ്ടക.....എന്ന തമിഴ് ഗാനത്തിലൂടെ . വിവിധ പിച്ചുകളുടെ സമന്വയമായ ഈ ഗാനം ഇരുവരും അനശ്വരമാക്കിയപ്പോൾ കോറസും ഒപ്പം നിന്നു .

ഓർക്കസ്ട്രയ്ക്ക് ബ്രേക്കില്ലാത്ത പ്രകടനമാണ് ഇതിനു കാഴ്ച വച്ചത് .കാണികൾ ആവേശ ഭരിതരായി എഴുന്നേറ്റു ചുവടുകൾ വച്ചപ്പോഴാണ് അത് പൂരത്തിന്റെ കലാശക്കൊട്ടാ ണെന്നറിയിപ്പു വന്നത് . ദേശീയഗാനത്തോടെ സംഗീത പൂമഴയ്ക്ക് തിരശീല വീണപ്പോൾ മൂന്നു ബുക്കിംഗുകളാണ് ഈ പുതിയ പരീക്ഷണ ട്രൂപ്പിന് നിമിഷ നേരം കൊണ്ടു ലഭിച്ചത് .
23 ന് ഞായറാഴ്ച രാവിലെ പത്തിനു നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക്‌സീറോ മലബാർ സഭയുടെ പാട്ടു കുർബാന വ്യത്യസ്തമായ ശൈലിയിൽ പാടി റെക്കോർഡ് ചെയ്ത പ്രമുഖ ഗായകനും കോളെജ് പ്രഫസറുമായിരുന്ന റവ. ഡോ. ഫ്രാൻസിസ് നമ്പ്യാപറമ്പിൽ മുഖ്യ കാർമികനായിരുന്നു . വികാരി ഫാ. ജേക്കബ് ക്രിസ്റ്റി , ഫാ. ഫിലിപ്പ് വടക്കേക്കര , ഫാ. ബാബു തേലപ്പിള്ളി , ഫാ. റിജോ ജോൺസൺ എന്നിവർ സഹകാർമികരായിരുന്നു .

തുടർന്നു നടന്ന നഗരം ചുറ്റി പ്രദക്ഷിണത്തിൽ ഇടവക മധ്യസ്ഥൻ വി. ഗീവർഗീസ് സഹദാ , പരിശുദ്ധ കന്യാമറിയം , വിശുദ്ധ ഔസേപ്പിതാവ് , മാർത്തോമാശ്ശീഹാ , വി.സെബസ്ത്യാനോസ് , ഇന്ത്യയിലെ വിശുദ്ധരായ വി.അൽഫോൻസാമ്മ , വി. മദർതെരേസ , വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ , വി. എവുപ്രാസ്യാമ്മ എന്നിവരുടെ രൂപം വഹിച്ചിരുന്നു .ട്രസ്റ്റിമാരായ തോമസ് തോട്ടു കടവിൽ , ജോംസൻ ഞള്ളിമാക്കൽ എന്നിവർ നേതൃത്വം നൽകി . വുമൻസ് ഫോറം പ്രസിഡന്റ് മരിയാ തോട്ടുകടവിലാണ് ബാൻഡു സംഘത്തിനു നേതൃത്വം നൽകിയത് .
പ്രസുദേന്തിമാരായ ആന്റണി ഗീവർഗീസ് പുല്ലൻ , ആന്റണി വടക്കേമുറിയിൽ ,ബൈജു എലിപ്പുലിക്കാട്ടിൽ , ജോർജ് ദേവസി , ജോർജ് ജോസഫ് ചെറുവള്ളിൽ , ജിയോ ജോസഫ് , ജെയ്‌മോൻ ജോസഫ് , ജോസഫ് ആന്റണി , ജോൺസൺ ജോൺ , ജോംസൺ ഞള്ളിമാക്കൽ , ജോസഫ് ഇടിക്കുള , രേശു ഇല്ലമ്പള്ളി , മാത്യു .കെ. ജോസഫ് , ഷിജോ പൗലോസ് എന്നിവരും തിരുനാൾ നടത്തിപ്പിന് നേതൃത്വം നൽകി . ആൽബർട്ട് ആന്റണി കണ്ണമ്പള്ളി പ്രസിഡന്റായ സെന്റ് തോമസ് വാർഡാണ് അടുത്ത തിരുനാളിന്റെ പ്രസുദേന്തിമാർ .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP