Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നവരോട് ക്ഷമിക്കണമെന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന: ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത

സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നവരോട് ക്ഷമിക്കണമെന്നതായിരിക്കണം നമ്മുടെ പ്രാർത്ഥന: ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത

പി.പി. ചെറിയാൻ

ഡാളസ്: സോഷ്യൽ മീഡിയയിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നവരും, വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നവരും പരീശന്മാരാണെന്നും, അവർക്കുവേണ്ടിയുള്ള നമ്മുടെ പ്രാർത്ഥന 'ദൈവമേ അവർ ചെയ്യുന്നത് ഇന്നതെന്നറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കണമേ' എന്നതായിരിക്കണമെന്നു മാർത്തോമാ സഭയുടെ പരാമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്ത ഉദ്ബോധിപ്പിച്ചു.

പരിശുദ്ധ സഭയുടെ ഏറ്റവും സുപ്രധാന ദിവസത്തെ ഓർമ്മയെ അനുസ്മരിച്ചുകൊണ്ട് പെന്തക്കുസ്താ പെരുന്നാൾ ദിനമായ മെയ് 31-നു ഞായറാഴ്ച തിരുവല്ല പൂലാത്തിനിൽ നിന്നും വിവിധ രാജ്യങ്ങളിലുള്ള മാർത്തോമാ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ധ്യാന പ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പൊലീത്ത.

കുറ്റം ചെയ്യാത്ത സ്റ്റെഫാനോസിനെ പരീശന്മാർ ശിക്ഷ വിധിച്ച് കല്ലെറിഞ്ഞു കൊല്ലുമ്പോൾ, മരണത്തിന്റെ മുഖത്തുപോലും അവർക്കെതിരേ ശാപവാക്കുകൾ ഉച്ഛരിക്കാതെ, അവർ ചെയ്യുന്നത് ഇന്നതെന്ന് അറിയാത്തതുകൊണ്ട് അവരോട് ക്ഷമിക്കണമേ എന്നായിരുന്നു സ്റ്റെഫാനോസിന്റെ പ്രാർത്ഥന. ഇതുതന്നെയാണ് ക്രൂശിൽ തറച്ച പള്ളി പ്രമാണിമാർക്കും, പരീശന്മാർക്കും പടയാളികൾക്കുവേണ്ടിയും ക്രിസ്തു പ്രാർത്ഥിച്ചതെന്നും തിരുമേനി ചൂണ്ടിക്കാട്ടി.

ക്രിസ്തുവിന്റെ ക്രൂശീകരണത്തിനുശേഷം യഹൂദന്മാരെ ഭയപ്പെട്ട് സുരക്ഷിതമെന്നു കരുതി മുറിക്കുള്ളിൽ ലോക്ഡൗണിലേക്ക് കടന്ന് രക്ഷപ്രാപിക്കാൻ ശ്രമിക്കുന്ന ശിഷ്യന്മാരുടെ മധ്യേ എഴുന്നെള്ളി അവരെ യഥാസ്ഥാനപ്പെടുത്തി ഭയത്തെ നീക്കി കളഞ്ഞ ക്രിസ്തുവിലാണ് നാം വിശ്വസിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മഹാഭാരത യുദ്ധം 21 ദിവസംകൊണ്ട് അവസാനിച്ചുവെങ്കിൽ 21 ദിവസംകൊണ്ട് കോവിഡിനെ കീഴ്പ്പെടുത്തുമെന്നു പ്രഖ്യാപിച്ച ഇന്ത്യൻ പ്രധാനമന്ത്രിയും, ഓസോൺ പാളികൾ ഭേദിച്ചു പുറത്തുവരുന്ന മിസൈലുകളെപോലും തകർക്കാൻ സജ്ജമാണെന്നു പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റും അദൃശ്യനായ കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനു പരാജയപ്പെട്ടിടത്ത്, ദൃശ്യമായതിനേയും, അദൃശ്യമായതിനേയും സൃഷ്ടിക്കപ്പെടുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുന്ന ത്രിഏക ദൈവത്തിലേക്ക് നാം നമ്മുടെ കണ്ണുകളെ ഉയർത്തേണ്ട സമയമാണിതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.

അധർമ്മവും അതിക്രമവും പെരുകിയ ലോകത്തിൽ സൃഷ്ടാവിനെ കൂടാതെ സർവതും നേടാം എന്നു വിചാരിച്ച ലോകം, നോഹയുടെ കാലത്തുണ്ടായ ജലപ്രളയത്തെക്കുറിച്ച് ഓർക്കുന്നത് ഉചിതമായിരിക്കുമെന്നും, അതിൽ നിന്നും ഒരു പാഠം പോലും പഠിക്കാതെ ദൈവത്തെ തോൽപിക്കുവാൻ സാസേൽ ഗോപുരം പണിതുയർത്തുവാൻ ശ്രമിച്ചവരുടെ അനുഭവവും നാം അറിഞ്ഞിരിക്കേണ്ടതാണ്.

സമൂഹത്തിൽ വികലമാകുന്ന കുടുംബജീവിതാനുഭവങ്ങളേയും തിരുമേനി പരാമർശിച്ചു. മാതാപിതാക്കളെ അനുസരിക്കാത്ത മക്കളും, അവരോട് തുറന്നു പറയുവാൻ ഭയപ്പെടുന്ന മാതാപിതാക്കളും, സ്വന്തം ഉല്ലാസത്തിനും സുരക്ഷിതത്വത്തിനും മാത്രം മുൻഗണന നൽകുന്നവരും സമൂഹത്തിൽ വർധിച്ചുവരുന്നു. അപരനെ മനസിലാക്കുന്നതിലുള്ള പരാജയമാണിതിന്റെ അടിസ്ഥാന കാരണമെന്നും തിരുമേനി ചൂണ്ടിക്കാട്ടി.

ദേശത്തിനും കുടുംബത്തിനും സൗഖ്യം ലഭിക്കുന്നതിനും നാം സൃഷ്ടിതാവിലേക്കു തിരിയണം. കൃപാലുവായ ദൈവമേ നിന്റെ കൃപയാൽ ലോകത്തിനു സൗഖ്യം വരുത്തണമെ എന്ന പ്രാർത്ഥനയോടെ മെത്രാപ്പൊലീത്ത ധ്യാന പ്രസംഗം അവസാനിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP