Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാദ്ധ്യമലോകത്ത് പുതുചരിത്രം കുറിച്ച് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് ഉദ്ഘാടനം ചെയ്തു

മാദ്ധ്യമലോകത്ത് പുതുചരിത്രം കുറിച്ച് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് ഉദ്ഘാടനം ചെയ്തു

ന്യൂജേഴ്‌സി:  മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയ്ക്കു പുതുചരിത്രം രചിച്ചുകൊണ്ട് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്  (ഐഎപിസി) ഔപചാരിക തുടക്കമായി. നവംബർ 15 ന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ്  റതർഫൊർഡിലുള്ള  ഹിൽട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രസ്‌ക്ലബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സിനിമയ മീഡിയ ഫൗണ്ടറും പബ്ലിഷറുമായ സുനീൽ ഹാലി, പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) യുഎസ് കറസ്‌പോണ്ടന്റ് ലളിത്  കെ.ത്ധാ, സ്‌പോൺസേഴ്‌സ്, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, കോർപറേറ്റ് ലീഡേഴ്‌സ്, ഐഎപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, നാഷ്ണൽ ഡയറക്ടേഴ്‌സ്, ബോർഡ് ഓഫ്ട്രസ്റ്റീസ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.

പ്രവാസി  സമൂഹത്തിന്റെ  ഒരു പരിഛേദം തന്നെ പ്രസ്‌ക്ലബിന്റെ ചരിത്രപരമായ തുടക്കത്തിനു സാക്ഷിയാകാൻ എത്തിയിരുന്നു. യുഎസിലെ ഇന്ത്യൻ മാദ്ധ്യമലോകം ഇതുവരെ കാണാത്ത ജനപങ്കാളിത്തം കൊണ്ടു ഐഎപിസി ഉദ്ഘാടനച്ചടങ്ങ് ശ്രദ്ധേയമായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പത്രപ്രവർത്തകരടക്കമുള്ളവരുടെ സാന്നിധ്യം പ്രസ്‌ക്ലബിന്റെ ജനപിന്തുണ വിളിച്ചോതുന്നതായിരുന്നു. ഇൻഫോമ്ട്  ആക്ഷൻ പ്രമോട്ടേഴ്‌സ് ചേയ്ഞ്ച് എന്നതാണ് ഐഎപിസിയുടെ മുദ്രാവാക്യം.

വിജയകരമായ തന്റെ  കോർപറേറ്റ് ജോലി ഉപേക്ഷിച്ച് സിനിമയ മീഡിയ എന്ന വൻ മാദ്ധ്യമ സാമ്രാജ്യം സ്ഥാപിച്ച സുനീൽ ഹാലി പ്രചോദനാത്മകമായ ഉദ്ഘാടന പ്രസംഗമാണ് നടത്തിയത്. മാദ്ധ്യമങ്ങളുടെ പ്രധാന്യത്തെക്കുറിച്ചും അതിൽ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ചുകൊണ്ടുമാണ് ലളിത് ത്ധാ തന്റെ മുഖ്യപ്രഭാഷണം ആരംഭിച്ചത്.  പത്രപ്രവർത്തകരുടെ ഉന്നതനിലവാരം പരിപാലിക്കുന്നതിനൊപ്പം തന്നെ ഇൻഡോ അമേരിക്കൻ പത്രപ്രവർത്തരുടെ അടിസ്ഥാന അവകാശങ്ങളും അന്തസും കാത്തുസൂക്ഷിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തേണ്ടതുണ്ട്. പുതിയ പത്രപ്രവർത്തകർക്ക് മാർഗദർശിയായി പ്രവർത്തിക്കാനും കഴിയണം. ഇതിനെല്ലാം ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന് വലിയ പങ്കുവഹിക്കാനുണ്ട്' അദ്ദേഹം പറഞ്ഞു.

പ്രസ്‌ക്ലബിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും അത് സ്ഥാപിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചും ഐഎപിസി പ്രസിഡന്റ് അജയ് ഘോഷ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരായ മാദ്ധ്യമപ്രവർത്തകർക്ക് ഒരു പൊതുവേദി എന്ന  മഹത്തായ ആശയം  മാസങ്ങൾ നീണ്ട ആലോചനകൾക്കു ശേഷം ഐഎപിസി ആയി രൂപപ്പെടുകയായിരുന്നു. ഇതിലൂടെ രാജ്യത്താകമാനമുള്ള പത്രപ്രവർത്തകരുടെ പരസ്പര സഹകരണം വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തോട് ഉത്തരവാദിത്വവും വളരയധികം കഴിവും പരിചയ സമ്പത്തുമുള്ളവരാണ് ഐഎപിസി അംഗങ്ങൾ. അവരുടെ ഈ പ്രതിബന്ധതയുടെ ഭാഗമായാണ് ഐഎപിസി എന്ന സംഘടന രൂപം കൊണ്ടതു തന്നെ. ഇതിലൂടെ  പത്രപ്രവർത്തകരുടെ ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആശയങ്ങൾ കൈമാറുന്നതിനും അംഗങ്ങൾക്കും ലോകമെങ്ങുമുള്ള മാദ്ധ്യമപ്രവർത്തകർക്കും പരിശീലനം ലഭ്യമാക്കാനും ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാദ്ധ്യമപ്രവർത്തന സാഹചര്യം മെച്ചപ്പെടുത്തിക്കൊണ്ടു രാജ്യമാകെയുള്ള പത്രപ്രവർത്തകരുടെ സഹകരണം ഉറപ്പാക്കുകയാണ് പ്രസ്‌ക്ലബുകൊണ്ടു ലക്ഷ്യമിടുന്നതെന്നു ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ജിൻസ്‌മോൻ സക്കറിയ പറഞ്ഞു. ഐഎപിസിയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. നീതിയുക്തവും സമത്വസുന്ദരവുമായ ലോകം കെട്ടിപ്പെടുക്കുവാനുള്ള ശ്രമത്തിൽ മാദ്ധ്യമപ്രവർത്തകർ സഹകരിച്ചു പ്രവർത്തിക്കുകയെന്നതാണ് സംഘടനയുടെ മറ്റൊരു പ്രധാന ദൗത്യമെന്ന് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ പുഞ്ചകോണം പറഞ്ഞു.



നോർത്ത് അമേരിക്കയിലെ മാദ്ധ്യമ പ്രവർത്തകർ, ഫ്രീലാൻസേഴ്‌സ്, മാദ്ധ്യമങ്ങളുമായി സഹകരിക്കുന്നവർ എന്നിവരുടെ കൂട്ടായ്മയാണ് ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബെന്ന് സംഘടനയ്ക്ക്  ഊർജം പകർന്ന എക്‌സിക്യൂട്ടീവ് സെക്രട്ടറി വിനീത  നായർ തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. 'ഇതുവരെ നമ്മുടെ നേട്ടങ്ങളും പ്രശ്‌നങ്ങളും വെല്ലുവിളികളും  ചർച്ച ചെയ്യാൻ ഇടമില്ലായിരുന്നു. ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ രൂപീകരണത്തോടെ അതു സാധ്യമായി '  വിനീത നായർ പറഞ്ഞു.

വൈസ് പ്രസിഡന്റ് ജില്ലി സാമൂവേൽ നേതൃത്വം നൽകിയ സംഘാടക സമ്മേളനത്തിൽ പ്രസ്‌ക്ലബിന്റെ അടുത്ത ഒരുവർഷത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. തുടർന്നു നടന്ന സെമിനാറിൽ മാദ്ധ്യമപ്രവർത്തകർ അറിഞ്ഞിരിക്കേണ്ട അത്യന്താപേഷിതമായ റിസ്‌ക് ഫാക്ടേഴ്‌സ് എന്തെല്ലാമാണെന്നും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും  വൈസ്പ്രസിഡന്റ് ഈശോ ജേക്കബ് വിശദീകരിച്ചു. ജേർണലിസം റിസ്‌ക് മാനേജ്‌മെന്റ് എന്ന വിഷയത്തിൽ പവർപോയിന്റെ് പ്രസന്റേഷനും നടത്തി.

തുടർന്ന് ആർട്ട് ഓഫ് ഫോട്ടോ ഡോക്യുമെന്ററി എന്ന വിഷയത്തിൽ നിരവധി ഫോട്ടോഗ്രാഫി ബുക്കുകളുടെ രചയിതാവായ ഡാരിൽ ഹോക്ക്   ക്ലാസെടുത്തു. ഫോട്ടോഗ്രാഫി ശൈലി, ഫിലോസഫി, വിവിധ ടെക്‌നിക്കുകൾ എന്നിവയെക്കുറിച്ചു ഹോക്ക്  വിശദീകരിച്ചു. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ടെ ഉപകരണങ്ങളെക്കുറിച്ചും ലൈറ്റിങ്, ലൊക്കേഷൻ എന്നിവയെക്കുറിച്ചും അദ്ദേഹം വിവരിച്ചു. മാദ്ധ്യമലോകത്തുള്ള എല്ലാവർക്കും ഏറെ ഉപകാരപ്പെടുന്നതാണ് ഹോക്കിന്റെ ക്ലാസെന്ന് ഫോട്ടോഗ്രാഫി വർക്ക്‌ഷോപ്പ് കോഓർഡിനേറ്റർ രാജശ്രീ പിന്റോ പറഞ്ഞു. 

അടുത്തതലമുറയിലെ പത്രപ്രവർത്തകർക്ക് ഇത്തരമൊരു ഊർജ്ജസ്വലമായ സംഘടന ആവശ്യമാണെന്നു പരിപാടിയുടെ എംസിമാരായി പ്രവർത്തിച്ച മിനി നായരും റോഷി  ജോർജും പറഞ്ഞു. ചടങ്ങിൽ ഇൻഡസ് അമേരിക്ക ബാങ്ക് വൈസ് പ്രസിഡന്റ് ദിനേശ് ഗോസ്വാമി, ഇൻഡോ അമേരിക്കൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ, ഗവൺമെന്റ്   അഫേഴ്‌സ് ഡയറക്ടർ ചിരാഗ് ഷാ, ഏഷ്യൻ അമേരിക്കൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ, ഐ എൻ ഒ സി നാഷണൽ ചെയർമാൻ ജോർജ് എബ്രഹാം, കൈരളി ദിനപത്രത്തിന്റെ പത്രാധിപർ   ജോസ് തയ്യിൽ,  നാമം പ്രസിഡന്റ് മാധവൻ ബി. നായർ, ശാന്തിഗ്രാം ആയുർവേദ പ്രസിഡന്റ്  ഡോ. ഗോപിനാഥൻ നായർ,  ഫൊക്കാന,  ഫോമാ പ്രതിനിധികൾ, ജോർജ് കുട്ടി, റോയി എണ്ണശേരിൽ, ജോൺ പോൾ, ഡോ. ജോസ് കാനാട്ട്,  ഡൊമനിക് ച ക്കോനൽ , ഡയസ് ദാമോദരൻ, ബോബ് വർഗീസ്  തുടങ്ങിയവർ പ്രസംഗിച്ചു.

ജോയി ചെമ്മാച്ചേൽ, ഫെലിക്‌സ് സൈമൺ, ജാക്ക് പൂല, കാഞ്ചന പൂല,  ഡോ സഞ്ജയ് ജെയിൻ , ഡോ സീമ ജെയിൻ, ഡോ തോമസ് ആലപ്പാട്ട് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പ്രമുഖ പബ്ലിക്ക് റിലേഷൻ ഓഫീസറായ ആന്റി ഭാട്യ  നറുക്കെടുപ്പു നടത്തി ന്യൂഡൽഹിയിലെ കൈരളി ഹെൽത്ത് റിസോർട്ടിന്റെ  സമ്മാനം അജയ് ഘോഷിനു നൽകി. ഐഎപിസി ട്രഷറർ രാജശ്രീ പിന്റോ നന്ദി പറഞ്ഞു. പ്രശസ്ത ഗായിക സുമ നായരുടെ ഗാനമേളയും നടന്നു. ഉദ്ഘാടനച്ചടങ്ങിനു ശേഷം നടന്ന വിഭവ സമൃദ്ധമായ ഡിന്നറോടെ  ചടങ്ങുകൾ അവസാനിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP