Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്യാപിറ്റോൾ ആക്രമണം: നാഷണൽ ഗാർഡിനെ വിളിക്കാനുള്ള തന്റെ ശ്രമങ്ങളെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചുവെന്ന് പൊലീസ് മേധാവി

ക്യാപിറ്റോൾ ആക്രമണം: നാഷണൽ ഗാർഡിനെ വിളിക്കാനുള്ള തന്റെ ശ്രമങ്ങളെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചുവെന്ന് പൊലീസ് മേധാവി

മൊയ്തീൻ പുത്തൻചിറ

വാഷിങ്ടൺ: പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള പ്രകടനത്തിന് മുന്നോടിയായി നാഷണൽ ഗാർഡിനെ വിളിക്കണമെന്ന തന്റെ അഭ്യർത്ഥനകളെ സഭയിലെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചതായി യുഎസ് ക്യാപിറ്റോൾ പൊലീസ് മേധാവി ആരോപിച്ചു.

സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥരുടെ വാദത്തിന് ഘടകവിരുദ്ധമായാണ് പൊലീസ് മേധാവി സ്റ്റീവൻ സൺഡിന്റെ പ്രസ്താവന. ക്യാപിറ്റോളിലെ അക്രമത്തിന് മുമ്പും ശേഷവും ഒന്നിലധികം തവണ നാഷണൽ ഗാർഡിനെ വിളിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം മുമ്പത്തെ പ്രകടനങ്ങളെക്കാൾ വളരെ വിപുലമായിരിക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെട്ടിട്ടും ഗാർഡിനെ വിളിക്കാനുള്ള ഔദ്യോഗിക നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ സൂപ്പർവൈസർമാർ വിമുഖത കാണിച്ചു. ഞായറാഴ്ച വാഷിങ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് സൺഡിന്റെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന.

ബുധനാഴ്ച, സായുധ പ്രക്ഷോഭകർ യുഎസ് ക്യാപിറ്റോളിലേക്ക് അതിക്രമിച്ചു കയറി, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന വോട്ടുകൾ നിർത്താൻ ചേംബറിനെ നിർബന്ധിച്ചു. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കാൻ വിസമ്മതിച്ച ട്രംപ് അക്രമത്തിന് തുടക്കമിട്ടു, ''നരകം പോലെ പോരാടുക'' എന്നാണ് തന്റെ അനുഭാവികളോട് ട്രംപ് ആവശ്യപ്പെട്ടത്.

''വെറും പ്രകടനമല്ല, പ്രക്ഷോഭമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു,'' സൺഡ് പോസ്റ്റിനോട് പറഞ്ഞു. ''ഞങ്ങൾക്ക് ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിൽ വലിയ ജനക്കൂട്ടമുണ്ടാകുമെന്ന് സൂചിപ്പിച്ചിരുന്നു. അക്രമാസക്തമായ നീക്കങ്ങൾക്കുള്ള സാധ്യതയും ഉണ്ടായിരുന്നു. വലിയൊരു ജനക്കൂട്ടം ക്യാപിറ്റോൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നും എനിക്ക് അറിയാമായിരുന്നു,' സൺഡ് പറയുന്നു.

ബുധനാഴ്ച ക്യാപിറ്റോൾ ഹില്ലിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഉദ്യോഗസ്ഥർ ഉന്നയിച്ച അവകാശവാദങ്ങൾക്ക് വിരുദ്ധമായാണ് സൺഡിന്റെ പ്രസ്താവന. നാഷണൽ ഗാർഡും മറ്റ് അധിക സുരക്ഷാ പിന്തുണയും നൽകാമായിരുന്നുവെന്ന് സൺഡിന്റെ മേലുദ്യോഗസ്ഥർ പറഞ്ഞിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകളുണ്ടായിരുന്നത്.

ക്യാപിറ്റോൾ ആക്രമിക്കുന്നതിനു മുമ്പ് ആറ് തവണ താൻ സഹായം അഭ്യർത്ഥിച്ചതായി സൺഡ് പറയുന്നു. ഓരോ അഭ്യർത്ഥനകളും നിരസിക്കുകയോ വൈകിപ്പിക്കുകയോ ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

'വാഷിങ്ടൺ ഡി.സി. മേയർ മുരിയൽ ബൗസറും ക്യാപിറ്റോളിൽ ചെറിയ പൊലീസ് സന്നാഹമേ ആഗ്രഹിച്ചിരുന്നുള്ളൂ. കഴിഞ്ഞ വേനൽക്കാലത്ത് വൈറ്റ് ഹൗസിനു സമീപം സമാനമായ ഒരു സാഹചര്യത്തിലും അവർ അതേ വഴിയാണ് സ്വീകരിച്ചത്. എന്നാൽ, അന്ന് ഫെഡറൽ സൈന്യമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ പ്രതിരോധിക്കാനെത്തിയത്,' അദ്ദേഹം പറയുന്നു.

ബുധനാഴ്ച നടന്ന അക്രമത്തിനിടെ, ഡിസി നാഷണൽ ഗാർഡിൽ നിന്ന് വെറും 340 സൈനികരെയാണ് ആവശ്യപ്പെട്ടതും വിന്യസിച്ചതും. അവരാകട്ടേ നിരായുധരുമായിരുന്നു. കാരണം, അവരുടെ ജോലി ട്രാഫിക് നിയന്ത്രണമായിരുന്നു, നിയമപാലനമായിരുന്നില്ല. അത് ക്യാപിറ്റോൾ പൊലീസ് കൈകാര്യം ചെയ്യേണ്ടതായിരുന്നു.

ജനക്കൂട്ടം ബുധനാഴ്ച 12:40 ഓടെ ക്യാപിറ്റോൾ സമുച്ചയത്തിലെത്തിയപ്പോൾ, കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്തെ പരിധി ലംഘിക്കാൻ 15 മിനിറ്റു മാത്രമേ എടുത്തുള്ളൂ എന്ന് അദ്ദേഹം പറയുന്നു. അന്ന് 1,400 ഓളം വരുന്ന ക്യാപിറ്റോൾ പൊലീസ് സംഘത്തെ 8,000ത്തോളം കലാപകാരികൾ പെട്ടെന്ന് കീഴടക്കി. നേരെ മറിച്ച് ഞങ്ങൾക്ക് നാഷണൽ ഗാർഡിന്റെ സഹായമുണ്ടായിരുന്നുവെങ്കിൽ പ്രക്ഷോഭകാരികളെ തടഞ്ഞു നിർത്താമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകഴിഞ്ഞ് 2: 26 ന് നിരവധി നിയമപാലകരുമായി നടത്തിയ കോൺഫറൻസ് കോളിനിടെയാണ് ബാക്കപ്പ് നൽകാൻ പെന്റഗണിനോട് അദ്ദേഹം ആവശ്യപ്പെട്ടതെന്നു പറഞ്ഞു. മൂന്നു മണിക്കൂറിനു ശേഷം നാഷണൽ ഗാർഡ് എത്തുന്നതിനു മുൻപേ നാശനഷ്ടങ്ങൾ സംഭവിച്ചു കഴിഞ്ഞിരുന്നു എന്നും സൺഡ് കൂട്ടിച്ചേർത്തു.

അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു ക്യാപിറ്റൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. സഭാ സ്പീക്കർ നാൻസി പെലോസി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ജനുവരി 16 ന് സൺഡ് സ്ഥാനമൊഴിയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP