Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിക്കുന്നു; മലബാറിന്റെ മനസ്സ് ആർക്കൊപ്പം; കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് കൂടി സർവേ നടത്തി കൃത്യത ഉറപ്പിക്കനായി മറുനാടൻ സർവേ ഫലം നാളേക്ക് മാറ്റി; കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, വയനാട് എന്നീ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ ജനവികാരം നാളെ അറിയാം

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിക്കുന്നു; മലബാറിന്റെ മനസ്സ് ആർക്കൊപ്പം; കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് കൂടി സർവേ നടത്തി കൃത്യത ഉറപ്പിക്കനായി മറുനാടൻ സർവേ ഫലം നാളേക്ക് മാറ്റി; കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, വയനാട് എന്നീ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ ജനവികാരം നാളെ അറിയാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ലോക്സഭാ ഇലക്ഷൻ സർവേ- 2019ന്റെ ഫലങ്ങളുടെ ആദ്യഘട്ടം നാളെ പുറത്തുവിടും. കടുത്ത പോരാട്ടം നടക്കുന്ന വടകര, തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം എന്നീ മണ്ഡലങ്ങളിൽ കൃത്യത ഒന്നുകൂടി ഉറപ്പിക്കുന്നതിനായി വീണ്ടും സർവേ നടത്തേണ്ടി വന്നതിനാലാണ് ഫലം നാളേക്ക് മാറ്റിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും ജനവികാരം കൃത്യമായി പ്രതിഫലപ്പിച്ച മറുനാടൻ ടീം അയ്യായിരത്തോളം പേരെ നേരിട്ട് കണ്ടാണ് കഴിഞ്ഞ ആഴ്ചയിൽ സംസ്ഥാനത്തുടനീളം സർവേ നടത്തിയത്. പങ്കാളിത്തം വെച്ചു നോക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ സർവേയാണിത്.നാളെ രാവിലെ 11 മണിമുതൽ മറുനാടൻ മലയാളിയിലും മറുനാടൻ ടീവിയിലുമായി സർവേ ഫലങ്ങൾ കാണാവുന്നതാണ്. സർവേയുടെ ആദ്യഘട്ടം ഇന്ന് പുറത്തുവിടുമെന്നായിരുന്ന നേരത്തെ അറിയിച്ചിരുന്നത്.

ആദ്യഘട്ട സർവേ ഫലങ്ങളിൽ മലബാറിലെ അഞ്ചു മണ്ഡലങ്ങളിലെ ജനാഭിപ്രായമാണ് പുറത്തുവിടുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, വയനാട് എന്നീ മണ്ഡലങ്ങളിലെ ജനവികാരം ഏത് മുന്നണിക്ക് ഒപ്പമാണ്, തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത് ഏതേത് ഘടകങ്ങളാണ് തുടങ്ങിയ വിഷയങ്ങളാണ് സർവേ പരിശോധിക്കുന്നത്.

റാൻഡം സർവേയുടെ രീതി ഇങ്ങനെ

വോട്ട് ആർക്ക് എന്ന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് ജനങ്ങളെ നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിച്ചു. മോദി തരംഗം അസ്തമിച്ചോ, രാഹുൽ പ്രഭാവത്തിൽ കോൺഗ്രസ് കര കയറുമോ, ശബരിമല സമരം കേരളത്തിൽ ആർക്ക് ഗുണം ചെയ്യും, ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ എങ്ങോട്ട് ചായും, പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഇടതുമുന്നണിയെ തുണയ്ക്കുമോ, കേന്ദ്ര സർക്കാറിനെപ്പോലെ സംസ്ഥാന സർക്കാറിനെതിരെയും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടോ, അഴിമതി വർഗീയത നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയവ സാധാരണക്കാരന്റെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ, തുടങ്ങിയ ജന വികാരം രുപപ്പെടുന്ന വിവിധ വിഷയങ്ങൾ ഏതെന്നും സർവേ പരിശോധിച്ചു.

വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ മലയാളിയുടെ ടീമും അവലംബിച്ചത്. നേരത്തെ തന്നെ ഇത്തരത്തിൽ നിരവധി പഠനങ്ങൾ നടത്തിയ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷന്റെ വിദഗ്ധരുടെ സേവനം സർവേയ്ക്ക് മികച്ച നേട്ടമായി. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമായി. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. സാധാരണ ദേശീയ മാധ്യമങ്ങളും പ്രമുഖരായ തെരഞ്ഞെടുപ്പ് സർവേ ടീമുകളുമൊക്കെ വെറും അഞ്ഞൂറും, എഴുനൂറും സാമ്പിളുകൾ വെച്ച് മാത്രമാണ് കേരളത്തെ അളക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ സർവേയാണ്, അയ്യായിരത്തിൽ അധികം പേർ നേരിട്ട് പങ്കെടുത്ത മറുനാടൻ സർവേ.

മറ്റു മാധ്യമങ്ങൾ മൊത്തത്തിൽ സർവേ പ്രവചനം നടത്തുമ്പോൾ, മറുനാടൻ ഓരോ മണ്ഡലത്തിലും ആര് ജയിക്കും എന്ന് കൃത്യമായി വിലയിരുത്തി മണ്ഡലാടിസ്ഥാനത്തിലാണ് ഫലം പുറത്തുവിടുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇങ്ങനെ 140 മണ്ഡലങ്ങളിലും മറുനാടൻ ടീം നേരിട്ടെത്തി സർവേ നടത്തുകയും, ഓരോ മണ്ഡലാടിസ്ഥാനത്തിലും ഫലം പുറത്തുവിടുകയും ചെയ്തിരുന്നു. അത് 80 ശതമാനത്തിലേറെ കൃത്യവും ആയിരുന്നെന്ന് പ്രേക്ഷകർ ഓർക്കുന്നുണ്ടാവും. ഒഴുക്കൻ മട്ടിൽ യുഡിഎഫ് ഇത്ര എൽഡിഎഫ് ഇത്ര എന്ന് പറയാതെ ഒരോ മണ്ഡലത്തിന്റെയും അടിത്തട്ടിലുള്ള ജനവികാരം മനസ്സിലാക്കി ആരു ജയിക്കുമെന്ന് പറഞ്ഞ് ഫലം പുറത്തുവിടുന്ന രീതി ഇന്ത്യയിൽ തന്നെ ആദ്യമാണ്.

സർവേയ്ക്ക് ആവേശകരമായ പ്രതികരണം

രാഷ്ട്രീയ പ്രബുദ്ധതയിൽ മുന്നിട്ട് നിൽക്കുന്ന കണ്ണൂരിൽ സർവേയുമായി ജനങ്ങൾ പരമാവധി സഹകരിച്ചു. കണ്ണൂരിൽ നാല് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് സർവേ നടത്തിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡുകൾ, ടൗൺസ്‌ക്വയർ, എന്നിവിടങ്ങളിൽ നിന്നായിരുന്നു വോട്ടർമാരിൽ നിന്ന് അഭിപ്രായങ്ങൾ ആരാഞ്ഞത്. ഫോറം വിശദമായി വിലയിരുത്തിയാണ് പലരും അഭിപ്രായം രേഖപ്പെടുത്തിയത്. ടാക്സി ഡ്രൈവർമാർ മുതൽ എഞ്ചിനീയർമാർ, ഐ.ടി വിദഗ്ദ്ധർ, ഡോക്ടർമാർ, എന്നിവരും സർവേയിൽ പ്രതികരിച്ചിട്ടുണ്ട്.

കാസർഗോഡ് മണ്ഡലത്തിലെ കാഞ്ഞങ്ങാട് പരിസരത്തു നിന്നുമാണ് സർവേ ആരംഭിച്ചത്. സിവിൽ സ്റ്റേഷൻ, എ.സി.കണ്ണൻ നായർ സ്മാരക പാർക്ക്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു സർവേ. കോഴിക്കോട്, മാനാഞ്ചിറ സ്വകയറിൽ സർവേയുടെ കൂപ്പണുകൾ ചൂടപ്പം പോലെയാണ് ചെലവായത്. ജനം അക്ഷരാർഥത്തിൽ സർവേ ഏറ്റെടുക്കുകയായിരുന്നു. ഇനി കൂടുതൽ പേർക്ക് സർവേയിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകുമോ, നിങ്ങൾ ഓൺലൈൻ സർവേ നടത്തുന്നുണ്ടോ തുടങ്ങിയ വിവിധ ചോദ്യങ്ങളുമായാണ് നാട്ടുകാർ പ്രതികരിച്ചത്. കോഴിക്കോടിന്റെ പ്രദേശിക വികസനം ചർച്ച ചെയ്യാൻ മറുനാടൻ മലയാളി വേദിയൊരുക്കണം എന്ന ആശയവും നാട്ടുകാർ ഉന്നയിച്ചു.
കോഴിക്കോടിന്റെ നഗരപ്രാന്തങ്ങളിൽ റാൻഡമായി ജനം കൂടുന്ന, ബസ്റ്റാൻഡ്, ബീച്ച്, മിഠായി തെരുവ്, പാളയം എന്നിവിടങ്ങളിലും ജനങ്ങളെ നേരിട്ട കണ്ട ടീം സർവേയെടുത്തു.

വടകര കടുത്ത രാഷ്ട്രീയച്ചൂടിലേക്ക് നീങ്ങിക്കഴിഞ്ഞു. വടകര ബസ്സ്റ്റാൻഡിലും, റെയിൽവേ സറ്റേഷനിലും, താഴെയങ്ങാടിയിലും, അടക്കാത്തെരുവിലുമൊക്കെയായി സർവേക്കെത്തിയ മറുനാടൻ ടീമിന്റെ സർവേയുടെ വിശ്വാസ്യത ഉറപ്പുവരുത്തിയാണ് പലരും പങ്കാളികളായത്.
വടകര ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമായി നടന്ന സർവേയിലാണ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത്. സ്ഥാനാർത്ഥിയെ നിർണ്ണയിച്ചശേഷം മാത്രമേ ഈ വിഷയത്തിൽ അഭിപ്രായം പറയൂവെന്ന് പറഞ്ഞ് സർവേ കൂപ്പൺ തിരിച്ചേൽപ്പിച്ച ചിലരും വടകരയിൽ ഉണ്ടായിരുന്നു.

വയനാട്ടിൽ കൽപ്പറ്റ, വൈത്തിരി, മുക്കം എന്നിവിടങ്ങളിലാണ് സർവേ നടത്തിയത്. കാർഷിക വിലത്തകർച്ച അടക്കമുള്ള പ്രശ്‌നങ്ങളിലുള്ള കടുത്ത രോഷമാണ് പലപ്പോഴും ജനം പ്രകടിപ്പിച്ചത്. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അലയൊലികൾ വയനാട്ടിൽ സർവേ നടത്തുന്ന മിക്കയിടത്തും ഉണ്ടായിരുന്നു.ആർക്കും വോട്ട് ചെയ്താലും ഫലമില്ലെന്ന നിരാശാ ബോധം മറ്റു മണ്ഡലങ്ങളേക്കാൾ കൂടുതൽ ജനം പ്രകടിപ്പിച്ചതും വയനാട്ടിൽ തന്നെ. എന്നാൽ വയനാടിന്റെ തലസ്ഥാനമായ കൽപ്പറ്റയിലെ ബസ്റ്റാൻഡിൽ കാര്യങ്ങൾ അൽപ്പം വ്യത്യസ്തമായിരുന്നു. വിദ്യാർത്ഥികളും ജീവനക്കാരും തൊഴിലാളികളും അടങ്ങുന്ന വലിയൊരു സംഘം ഇവിടെ സർവേക്ക് എത്തി. വയനാട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് തിരുവമ്പാടിയിലെ മുക്കത്തും സമാനമായ അവസ്ഥയായിരുന്നു. പ്രാദേശിക രാഷ്ട്രീയത്തേക്കാൾ ഉപരി ഇവിടെ ദേശീയ സംസ്ഥാന രാഷ്ട്രീയമാണ് ചർച്ചയായത്.

മറുനാടൻ മലയാളിയുടെയും, സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷന്റെയും ഇരുപതോളം വരുന്ന ടീമാണ് ഫീൽഡ് സർവേ നടത്തിയത്. ഫെബ്രുവരി മൂന്നുമുതൽ എഴുവരെയുള്ള സമയത്തെ പൊതുജനാഭിപ്രായമാണ് സർവേയിൽ രേഖപ്പെടുത്തിയത്. സർവേ ടീമിന്റെ പ്രവർത്തനങ്ങൾ വീഡിയോ റേക്കോർഡ് ചെയ്തിട്ടുണ്ട്. ഇങ്ങനെ കിട്ടിയ ഡാറ്റ കമ്പ്യൂട്ടർ സഹായത്തോടെ സ്റ്റാറ്റിസ്റ്റിക്കലായി വിലയിരുത്തി ശാസ്ത്രീയമായ ടാബുലേഷന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്.

സർവേയുടെ കൃത്യത പരിശോധിക്കുന്നതിനായി ഫെബ്രുവരി 9 10, തീയതികളിൽ, കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ വീണ്ടും റാൻഡം സർവേ മറുനാടൻ ടീം തേടുകയുണ്ടായി. ഇതുകൂടി കണക്കിലെടുത്ത് കൃത്യതയ്യാർന്ന ഫലം പ്രവചിക്കാനാണ് ആദ്യഘട്ട സർവേ ഫലം നാളേക്ക് മാറ്റിയതെന്ന് സർവേ ടീം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP