Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാഹിത്യം: കലയും കണ്ണാടിയും

സാഹിത്യം: കലയും കണ്ണാടിയും

ഷാജി ജേക്കബ്

തേതര മാനവികതയുടെ ഇന്ത്യൻ മനഃസാക്ഷികളിലൊന്നാണ് എം.എൻ. കാരശ്ശേരി. ജനാധിപത്യത്തിന്റെ സാർഥകമായ നിലനിൽപ്പിനുവേണ്ടി നിരന്തരം വാദിക്കുന്ന ദേശീയമുസ്ലിം. വിരലിലെണ്ണിത്തീർക്കാവുന്നവരേയുള്ളു, നമ്മുടെ കാലത്ത് രൂപംകൊള്ളുന്ന നിഷ്ഠൂരമായ ഭരണകൂട വ്യവസ്ഥകൾക്കും നീചമായ പ്രത്യയശാസ്ത്രാധീശത്വങ്ങൾക്കും നികൃഷ്ടമായ മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെ ആർജ്ജവവും അന്തസ്സുമുറ്റ നിലപാടുകളോടെ സധൈര്യം ശബ്ദമുയർത്താൻ. സർവാധിപത്യ ഭരണകൂടം, ജാതി, മതം, പിന്തിരിപ്പൻ രാഷ്ട്രീയപ്രസ്ഥാനങ്ങൾ, കോർപ്പറേറ്റ് മുതലാളിത്തം, സാമ്രാജ്യത്തം, വർഗീയത, പുരുഷാധിപത്യം, വംശീയത തുടങ്ങിയ ഹിംസാത്മക സ്ഥാപനങ്ങൾക്കും അവയെ നിർണയിക്കുന്ന പ്രത്യയശാസ്ത്രങ്ങൾക്കും നേരെ കാരശ്ശേരി ഉയർത്തുന്ന ചെറുത്തുനിൽപ്പുകൾ സമകാല ഇന്ത്യൻ/കേരളീയ പൗരസമൂഹങ്ങളുടെയും പൊതുമണ്ഡലത്തിന്റെയും ഏറ്റവും ദീപ്തമായ ആത്മബോധങ്ങളുടെ ആവിഷ്‌ക്കാരമാണ്. സ്ത്രീകൾക്കും മത-വംശ ന്യൂനപക്ഷങ്ങൾക്കും കീഴാളർക്കുമൊപ്പമാണ് കാരശ്ശേരിയുടെ എക്കാലത്തെയും നില. ആഗോള, ഇന്ത്യൻ, കേരളീയ മുസ്ലിം സ്ത്രീജീവിതത്തെ മാനവസംസ്‌കാരത്തിനു മുന്നിൽ ഒരു സങ്കടഹർജിയാക്കി സമർപ്പിച്ച കാരശ്ശേരിയുടെ മറ്റൊരു ഇഷ്ടവ്യവഹാരമേഖല സാഹിത്യമാണ്.

സാമൂഹ്യചിന്തകനും സംസ്‌കാരപഠിതാവും രാഷ്ട്രീയവിമർശകനും മതേതരവാദിയും ജനാധിപത്യപ്പോരാളിയും പ്രഭാഷകനും മനുഷ്യാവകാശ പ്രക്ഷോഭകനും സംവാദങ്ങൾക്കുവേണ്ടി അസാധാരണമാംവിധം വാദിക്കുന്നയാളുമൊക്കെയാണ് കാരശ്ശേരി. ഒപ്പം, മലയാള അദ്ധ്യാപകനും സാഹിത്യനിരൂപകനും ഭാഷാഗവേഷകനും. അരനൂറ്റാണ്ടുനീളുന്ന അദ്ദേഹത്തിന്റെ ഭാഷാ-സാഹിത്യ-സൗന്ദര്യ-കലാജീവിതത്തിലെ പ്രധാനപ്പെട്ട ചില ഘട്ടങ്ങൾക്കു പ്രതിനിധീഭവിച്ച ഇരുപത്തേഴു രചനകളുടെ സമാഹാരമാണ് ഈ പുസ്തകം. കവിത, ചെറുകഥ, നോവൽ, നിരൂപണം, പരിഭാഷ, മാപ്പിളപ്പാട്ട്, നാടകം എന്നീ ഏഴു ഭാഗങ്ങളിലായി ഈ രചനകൾ വർഗീകരിക്കപ്പെട്ടിരിക്കുന്നു. പി.കെ. ദയാനന്ദനാണ് എഡിറ്റർ.

നിരൂപണവിഷയത്തോടു കൈവരുത്തുന്ന അസാധാരണമായ ആത്മബന്ധം, വായനക്കാരെ നേരിട്ടഭിസംബോധന ചെയ്യുന്ന, പ്രഭാഷണകലയോടടുത്തുനിൽക്കുന്ന ഭാഷാ, ഭാഷണരീതികൾ, സൂക്ഷ്മവും സ്ഫടികതുല്യം സുതാര്യവുമായ കാഴ്ചപ്പാടുകൾ, അടച്ചൊതുക്കിപ്പറയുന്നതിന്റെ ഭദ്രത, സംവാദവും പഠനവും ഒന്നായി മാറുന്ന രചനാപദ്ധതി, എല്ലാറ്റിനുമുപരി മാനവികവും മതേതരവും ജനായത്തപരവുമായ സാംസ്‌കാരിക യുക്തികൾ നിർണയിക്കുന്ന കലാതത്വവിചാരങ്ങളുടെ പിൻബലം-കാരശ്ശേരിയുടെ സാഹിത്യവിമർശനസമ്പ്രദായം കൗതുകകരമായ ഒരു സാഹിതീയലാവണ്യ വിനിമയമാണ് ഈ രചനകളിലുടനീളം മാർഗവും ലക്ഷ്യവുമാക്കുന്നത്. കലയും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേസരി മുതൽ പോളും ഗോവിന്ദനും ആനന്ദും വരെയുള്ളവർ അവതരിപ്പിക്കുന്ന ചിന്തകളുടെ സയുക്തികപാരമ്പര്യത്തിലാണ് കാരശ്ശേരിയുടെയും നിലപാടുതറയെങ്കിൽ സൗന്ദര്യയുക്തിയിൽ കുട്ടികൃഷ്ണമാരാരാണ് അദ്ദേഹത്തിന്റെ തലതൊട്ടപ്പൻ.

കവിതയിൽ നാലുരചനകൾ. കുഞ്ഞുണ്ണി, യൂസഫലികേച്ചേരി, ആർ. രാമചന്ദ്രൻ എന്നിവരുടെ രചനകളെക്കുറിച്ചും ഹൈക്കു എന്ന കാവ്യരൂപത്തെക്കുറിച്ചുമാണ് ഇവ. സൈദ്ധാന്തിക വ്യാഖ്യാനങ്ങളില്ല. സൗന്ദര്യാത്മക സങ്കീർത്തനങ്ങളില്ല. ഗൂഢവൽക്കരിച്ച കാവ്യഭാവുകത്വവുമില്ല. കവിതയെ കവിതയായിക്കണ്ട്, ഒന്നോ രണ്ടോ അനുഭൂതിവിശേഷങ്ങൾ മുൻനിർത്തി ഒരു രചനയെയോ കവിയെയോ കാവ്യരൂപത്തെയോ കാരശ്ശേരി വിശദീകരിക്കും.

കാലത്തിന്റെ നിശ്ചലത. മരത്തിന്റെ വനിമ. പ്രപഞ്ചത്തിന്റെ ഒറ്റക്കണ്ണ്. ജീവിതത്തിന്റെ കടംകഥാത്വം - കുഞ്ഞുണ്ണിക്കവിതകളുടെ ലാവണ്യതത്വം കാരശ്ശേരി കുറുക്കിപ്പറയുന്നു.

യൂസഫലികേച്ചേരിയെക്കുറിച്ച് മലയാളത്തിലുണ്ടായ ഭേദപ്പെട്ട പഠനങ്ങൾ കാരശ്ശേരിയുടേതാണ്. ഹൈന്ദവബിംബങ്ങളെയും മിത്തുകളെയും കാവ്യഭാവനയിൽ ഇത്രമേൽ പുനഃസൃഷ്ടിച്ച മറ്റൊരു മുസ്ലിം യൂസഫലിയെപ്പോലെ ആരുമില്ലല്ലോ. 'രാഘവീയം' പോലുള്ള കഥാകാവ്യങ്ങളിലും ചലച്ചിത്രഗാനങ്ങളിലും ഇതു നാം ഒരുപോലെ കണ്ടറിഞ്ഞതാണ്. മനുഷ്യദുഃഖവും കലയും കാലവുമായി ഒത്തുചേരുന്ന ദൃശ്യമായി 'രാഘവീയ'ത്തെ വായിക്കുന്നു, കാരശ്ശേരി.

കുമാരനാശാനുശേഷം ബുദ്ധദർശനങ്ങളെ ആത്മവത്തയാക്കിയും സൂഫിപാരമ്പര്യങ്ങളെ അകമേ ഉൾക്കൊണ്ടും കവിതയെഴുതിയ ആർ. രാമചന്ദ്രനെക്കുറിച്ച് കാരശ്ശേരി എഴുതുന്നതു നോക്കുക: 'ആശാപാശങ്ങളില്ലാത്തതാണ് ആർ. രാമചന്ദ്രന്റെ സൂഫിമനസ്സ്. ആശകളില്ലാത്തതിനാൽ അതു നിരാശ അറിയുന്നില്ല. ആ കവിത നമ്മെ നിരാശയിലേക്കോ ശോകത്തിലേക്കോ ഒഴുക്കിവിടുന്നില്ല. പകരം നമ്മെ നിരാസക്തിയിലേക്ക് ഉയർത്തിക്കൊണ്ടുപോവുന്നു-സുഖദുഃഖങ്ങൾക്കപ്പുറത്തക്ക്. ശോകനിഷ്ഠമായ ജീവിതത്തെ വെറുക്കുകയല്ല, അതിനെ അതായി മനസ്സിലാക്കുക എന്നതാണ് ഈ നിരാസക്തിയുടെ പൊരുൾ. അപ്പോൾ സുഖദുഃഖങ്ങളുടെ വ്യർത്ഥതയിൽനിന്ന് ഊറിക്കൂടുന്ന ഈ ഇളംചിരി ഒരു പാഥേയമാകുന്നു'.

സ്‌കൂട്ടറില്ലാതെ സ്‌കൂട്ടർയാത്രക്കാരനെ വരച്ച നമ്പൂതിരിച്ചിത്രം പോലെയാണ് ഹൈക്കൂ കവിത. വെട്ടിയൊതുക്കിയ ലോകവും ജീവിതവും കൊണ്ട് അത് നിങ്ങളെ അത്ഭുതപ്പെടുത്തും. ആധുനിക ജാപ്പനീസ് സംസ്‌കൃതിയുടെ കാവ്യസാരം. മലയാളത്തിൽ ഹൈക്കുവിനെക്കുറിച്ചെഴുതപ്പെട്ട മികച്ച പഠനവും വിവരണവുമാണ് ഈ ലേഖനം. ഗാന്ധിയൻ ചിന്തയുമായി ഹൈക്കുവിനെ താരതമ്യം ചെയ്യുന്ന ഒറ്റ നിരീക്ഷണം മതി, കാരശ്ശേരിയുടെ കലാചിന്തയുടെ മൗലികത തിരിച്ചറിയാൻ.

ചെറുകഥയിൽ അഞ്ചുരചനകൾ. കെ.സി.എസ്. പണിക്കരുടെ ചിത്രങ്ങൾ പോലെ, താന്ത്രികകലയുടെ ഭാവനാരൂപമായി കാക്കനാടൻ രചിച്ച ശ്രീചക്രത്തെ സൗന്ദര്യലഹരിയുമായി താരതമ്യം ചെയ്തു പഠിക്കുന്നു, ഒന്ന്. കാരൂരിന്റെ 'പൂവമ്പഴം' എങ്ങനെ മലയാളചെറുകഥയിലെ ഒരു ക്ലാസിക്കായി എന്നു വിശദീകരിക്കുന്നു, രണ്ടാം ലേഖനം. ഫ്രോയ്ഡിയൻ മനോവിശകലനത്തിൽ തുടങ്ങുന്ന കാരശ്ശേരി, മനസിൽ നിന്ന് സമൂഹത്തിലേക്ക് തന്റെ വായനവഴി തിരിച്ചുവിടുന്നു. എക്കാലത്തും തന്റെ വാക്കുകളിൽ അദ്ദേഹം ഉന്നയിച്ച സ്ത്രീയെക്കുറിച്ചുള്ള ആധികളും സ്ത്രീയോടുള്ള നീതികളും ഈ കഥയിൽ കാതരമായി മുഴങ്ങുന്നതെങ്ങനെയെന്ന് ഈ പഠനം കണ്ടെത്തുന്നു.

'പൂവമ്പഴം വായിച്ചു തീരുമ്പോൾ സമ്പത്തും സൗന്ദര്യവും ജാതിക്കോയ്മയും യൗവനവുമെല്ലാം നമ്മുടെ നാട്ടിൽ സ്ത്രീത്വത്തിന്റെ കാൽച്ചങ്ങലയ്ക്കു കനം വർദ്ധിപ്പിച്ചിട്ടേയുള്ളൂ എന്ന് ഒരു ഞെട്ടലോടെ നാം തിരിച്ചറിയുന്നു. ഇവിടെ പലപ്പോഴും സ്ത്രീത്വം മനുഷ്യവ്യക്തിത്വത്തിനു തടവറയായിത്തീരുന്നു; വിഭൂഷകളാകേണ്ടതെല്ലാം കൈയിലും കാലിലും കഴുത്തിലും ചങ്ങലകളായി കോലം മാറുന്നു.....

പൂവമ്പഴം ഒരു വിഷാദഗീതിയാകുന്നു; ഏകാന്തതയുടെ പീഡനവും അവഗണനയുടെ കയ്പും സ്‌നേഹശൂന്യതയുടെ വീർപ്പുമുട്ടലും ഏറ്റുവാങ്ങാൻ മാത്രം വിധിക്കപ്പെട്ട കേരളീയ സ്ത്രീത്വത്തിന്റെ നിലവിളിയാകുന്നു. സ്‌നേഹത്തിനുവേണ്ടി യാചിച്ചുകേണ് നിസ്സഹായമായി, നിരാലംബമായി സ്വന്തം വിധിയുടെ ഇരുട്ടറകളിൽ കരിന്തിരികത്തി ഒടുങ്ങിത്തീരുന്ന ഈ നാട്ടിലെ ഓരോ പെണ്ണിന്റെയും ഒച്ചയില്ലാത്ത വിലാപഗാഥയാകുന്നു'.

'വെളിച്ചം' എന്ന രൂപകം കൊണ്ട് ബഷീർ പുനഃസൃഷ്ടിച്ച നന്മയുടെയും സ്‌നേഹത്തിന്റെയും അറിവിന്റെയും കരുണയുടെയും സൂഫിപാരമ്പര്യങ്ങളന്വേഷിക്കുന്നു, മൂന്നാം ലേഖനം. മനുഷ്യരെക്കാൾ ആർജ്ജവത്തോടെ ലോകത്തോടു സംവദിക്കുന്ന നായയെ കഥാപാത്രമാക്കി ബഷീറെഴുതിയ 'ടൈഗർ' എന്ന കഥയെക്കുറിച്ചാണ് അടുത്തലേഖനം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രരേഖയാണ്, വെറുമൊരു നായക്കഥയല്ല, ടൈഗർ. മലയാളത്തിലെ ശ്രദ്ധേയമായ നായക്കഥകളുദ്ധരിച്ച് (തകഴി, പത്മനാഭൻ, എം ടി, പി.കെ. ബാലകൃഷ്ണൻ, നാരായണപിള്ള, ജോൺ....) മനുഷ്യന്റെ ഉള്ളിലേക്കു ബഷീർ കടത്തിവിട്ട 'നായ്മ'യാണ് ടൈഗർ എന്നു സ്ഥാപിക്കുന്നു, കാരശ്ശേരി. തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ അതേപേരിൽ തകഴിയെഴുതിയ കഥ, കീഴാളന്റെ സാമൂഹ്യബിംബമായി മാറുന്ന നായയുടെ കഥയാണെന്നു വിശദീകരിക്കുന്നു, അവസാന ലേഖനം.

ആറു രചനകളുണ്ട്, നോവൽപഠനങ്ങളിൽ. എം ടി, ബഷീർ, യു.എ. ഖാദർ, ലളിതാംബിക എന്നിവരെക്കുറിച്ചുള്ളവ. പിതാപുത്രബന്ധങ്ങളിൽ തെഴുത്തുനിൽക്കുന്ന ചതിയിൽനിന്ന് സ്ത്രീകഥാപാത്രങ്ങളിലേക്കു നീളുന്ന അന്വേഷണം. എം ടി.കൃതികളിലെ തായ്‌വേരിന്റെ ബലം കണ്ടെത്തുന്നത് നാട്ടിൻപുറങ്ങളിൽ ജീവിക്കുന്ന സ്ത്രീകളിലാണ്.

ബഷീറിനെക്കുറിച്ച് മൂന്നു ലേഖനങ്ങൾ. സ്‌നേഹം, നർമം, ആത്മാന്വേഷണം, പ്രണയം എന്നിവയൊക്കെ സൂഫിസത്തിൽനിന്ന് ബഷീറിലേക്ക് ഒഴുകിയെത്തി ഇമ്മിണി വലിയ ഒരു ഒന്നായി നിറയുന്നു.

''ഞാൻ' എന്ന സത്തയിലൂടെ ലോകത്തെ അന്വേഷിക്കുന്നവയാണ് ബഷീർകൃതികൾ. 'നീ'യിലേക്കു പരകായപ്രവേശം നടത്തുവാൻ എളുപ്പമുള്ള 'ഞാൻ' ആയതുകൊണ്ടാണ് അത് അത്രമേൽ പ്രയങ്കരമായിത്തീരുന്നത്. അങ്ങനെ ആ രചനകൾ ഒന്നുചേരുന്നതിന്റെ, ഒന്നിന്റെ ദർശനം ആവിഷ്‌കരിക്കുന്നു.

അപ്പുറത്തുള്ള 'നീ'യും ഇപ്പുറത്തുള്ള 'ഞാനും' എന്ന ദ്വന്ദമാണ് 'മതിലുകളി'ലെ പ്രമേയം. ഞാൻ മാത്രം ബാക്കിയാവുന്ന ആ പ്രണയകഥയ്ക്കു പുറത്ത് 'അനൽഹഖി'ന്റെ ചുവന്ന പനിനീർപ്പൂവും പിടിച്ചാണ് ബഷീർ നില്ക്കുന്നത്: ബഷീറിന്റെ വ്യക്തിസത്തയിൽ മരണത്തിന്റെ വഴിയിലേക്ക് ഉറച്ച കാൽവെപ്പുകളോടെ നടന്നുചെല്ലുന്ന ഹല്ലാജും ഏതു ദുരിതത്തിന്റെ നടുവിൽക്കിടന്നും ചിരിച്ചുകൊണ്ടേയിരിക്കുന്ന മുല്ലാനാസറുദ്ദീനും കണ്ടെത്തിപ്പിടിക്കാനാവാത്ത ഏതോ അനുപാതത്തിൽ ഒന്നായിത്തീരുന്നു; കണ്ണുനീരും പുഞ്ചിരിയും അസംബന്ധതയുടെ ഉച്ചവെയിലിലേക്ക് പെയ്തിറങ്ങിക്കൊണ്ടേയിരിക്കുന്നു'.

'ന്റുപ്പുപ്പാ'യിലെ ഭാഷാരാഷ്ട്രീയമാണ് മറ്റൊരു ലേഖനത്തിന്റെ താൽപര്യം. വാമൊഴിമലയാളത്തിന്റെ തായ്‌വേരുകൾ സാഹിത്യത്തിന്റെ മണ്ണിൽ ആഴത്തിൽ നട്ടുവച്ചു, ബഷീർ. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയുദ്ധരിച്ച്, ഈ പാരമ്പര്യത്തിന്റെ വേരുകളന്വേഷിക്കുന്നു, കാരശ്ശേരി. ദലിത്, മുസ്ലിം വേട്ടയുടെ സാംസ്‌കാരിക ചരിത്രത്തിലാണ് ഭാഷകൊണ്ട് ബഷീർ ഇടപെടുന്നത്. പരിഷ്‌ക്കരണത്തിന്റെ രാഷ്ട്രീയത്തിൽ ബഷീർ നിസാർ അഹമ്മദിനൊപ്പമാണ്. പക്ഷെ വാമൊഴിയുടെ നിസർഗസൗന്ദര്യത്തെയും നിഷ്‌ക്കളങ്കതയെയും തിരിച്ചറിയണം, ആധുനികീകരണവും മാനകീകരണവും.

ബഷീറിന്റെ ഗന്ധബിംബങ്ങളാണ് ഇനിയുമൊരു ലേഖനത്തിന്റെ വിഷയം. മതിലുകളും ബാല്യകാലസഖിയും പാത്തുമ്മയും ഉൾപ്പെടെയുള്ള ബഷീർകൃതികളിലൊന്നടങ്കം 'സുഗന്ധം' ശരീരത്തിന്റെയും ആത്മാവിന്റെയും സൗരഭ്യമാകുന്നു.

'പകലും രാവുംപോലെ, ബഷീറിന്റെ ലോകത്ത് സുഗന്ധവും ദുർഗന്ധവും വകതിരിഞ്ഞുനിൽക്കുന്നു. ബഷീറിന്റെ ലോകം അല്ലാഹുവിന്റെ ലോകമായും ഇബ്‌ലീസിന്റെ ലോകമായും വകതിരിഞ്ഞുനിൽക്കുന്നു. ലോകത്തിൽ ഈ സുഗന്ധത്തോടൊപ്പം നന്മയും വെളിച്ചവും ശുചിത്വവും സൗന്ദര്യവും അവ്യാഖ്യേയമായ ഒരു പാകത്തിൽ ലയിച്ചുചേരുന്നു. നിലാവിനോടും പ്രകാശത്തിന്റെ നിരവധി ഭേദങ്ങളോടും ബഷീറിന്റെ മനസ്സ് കാണിക്കുന്ന ആഭിമുഖ്യം നന്മയോടും ഈശ്വരനോടും കാണിക്കുന്ന ആഭിമുഖ്യംതന്നെ. അവനവന്റെയുള്ളിലെ ഇരുട്ടിൽ ആണ്ടുപോകാതെ പിടിച്ചുനിൽക്കുവാനും വെളിച്ചത്തിലേക്ക് ഏകാഗ്രചിത്തനായി നോക്കിനിൽക്കുവാനുമുള്ള കഠിനപരിശ്രമങ്ങളുടെ യാതന 'പാത്തുമ്മായുടെ ആടി'ന്റെ മുഖവുരയിൽ ബഷീർ വിവരിക്കുന്നുണ്ട്. ബഷീറിന് വെളിച്ചവും സുഗന്ധവും നന്മയും സൗന്ദര്യവും ഈശ്വരനും എല്ലാം ഒന്നുതന്നെ. സുഗന്ധം വേദമാകുന്നു.

മറുലോകത്തിൽ തിന്മയും ദുർഗന്ധവും ഇരുളും വൃത്തികേടും ഇബ്‌ലീസിന്റെ വകഭേദങ്ങളായി കടന്നുവരുന്നു. ആ കാളിമയിലേക്കു നന്മയുടെ വെളിച്ചവും സുഗന്ധവും പ്രസരിപ്പിക്കുവാനാണ് ബഷീർ എഴുതുന്നത്.

പദലുബ്ധ് സൂക്ഷിക്കുവാനും വൃഥാസ്ഥൂലത ഒഴിവാക്കുവാനും ഉറ്റുശ്രമിക്കുന്ന ഈ കാഥികൻ സൗരഭ്യം, ക്ലീൻ എന്നീ വാക്കുകൾ നിരന്തരം ആവർത്തിക്കുന്നു. ഇഷ്ടപ്പെട്ട എന്തും സൗരഭ്യമാണ്; ഏതു സംഭവവും 'ക്ലീൻ'!

വർഷങ്ങൾക്കു മുമ്പ് ബഷീർ കാമുകിക്കെഴുതി:

'ദേവീ, ഈ നുണകളൊന്നും എനിക്കെഴുതി അയയ്‌ക്കേണ്ട. സത്യം എഴുതൂ. മണത്തിയാൽ എനിക്കറിയാം'.

സൗരഭ്യത്തിനുവേണ്ടി പഞ്ചേന്ദ്രിയങ്ങളും മനസ്സും തുറന്നുവെച്ചിരിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ ജീവിതത്തെ മണത്തറിയുന്നു; അദ്ദേഹത്തിന്റെ മൂക്ക് വിഖ്യാതമായിത്തീരുന്നു'.

ഖാദറിന്റെ 'ചങ്ങല' എന്ന നോവലിനെ, തൃക്കോട്ടൂർ എന്ന സ്ഥലത്തിന്റെ കഥകളിൽ ശ്രദ്ധേയമായ ഒന്നായി വിശദീകരിക്കുന്നു, അടുത്ത രചന. നോവലിൽ ചരിത്രമാവിഷ്‌ക്കരിക്കുന്നതിന്റെ മലബാർമാതൃകകളിലൊന്ന്. സാമ്രാജ്യത്തം, ജന്മിത്തം, പുരുഷാധിപത്യം എന്നീ മൂന്ന് അധികാരവ്യവസ്ഥകൾക്കും നേരെ ഖാദർ ഉയർത്തുന്ന നിശിതവിമർശനത്തിന്റെ രാഷ്ട്രീയം 'ചങ്ങല'യിൽ കാരശ്ശേരി കണ്ടെത്തുന്നു. തകഴിയുടെ കയർപോലെ, ചരിത്രത്തിന്റെ ആഖ്യാനരൂപകമാകുന്നു, ഖാദറിന്റെ 'ചങ്ങല'യും.

സമാനമായിത്തന്നെ ചരിത്രത്തെ നോവലിന്റെ ഇന്ധനമാക്കി മാറ്റുന്ന അഗ്നിസാക്ഷിയെക്കുറിച്ചാണ് മറ്റൊരു പഠനം. നോവലിലെ ഗാന്ധിയൻ ദർശനമാണ് ഇവിടെ കാരശ്ശേരി അന്വേഷിച്ചുപോകുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ പൊതുഘടനയ്ക്കുള്ളിൽ ഗാന്ധി അവതരിപ്പിച്ച സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പ്രേരണ അഗ്നിസാക്ഷിയുടെ കലാതന്ത്രങ്ങളെ നവീകരിക്കുന്നു. കാരശ്ശേരി എഴുതുന്നു: 'പാരമ്പര്യനിഷ്ഠമായ ആചാരനുഷ്ഠാനങ്ങൾ സ്ത്രീവിരുദ്ധവും അതുകൊണ്ടുതന്നെ മനുഷ്യത്വവിരുദ്ധവും ആയിത്തീരുന്നതെങ്ങനെ എന്ന് ഈ കൃതി അന്വേഷിക്കുന്നു. ഇന്ത്യൻ സാഹചര്യത്തിൽ അത്യുദാത്തങ്ങളായ ആത്മീയദർശനങ്ങളുടെ പരിസരങ്ങളിൽ നിന്നാവാം, ഇക്കണ്ട വിശ്വാസാചാരങ്ങളെല്ലാം ഉറവപൊട്ടിയത്. അവയ്ക്ക് എങ്ങനെ സ്ത്രീയെ നിഷേധിക്കാൻ കഴിഞ്ഞു? എങ്ങനെ കുടുംബജീവിതത്തിനു നേരെ പുറംതിരിഞ്ഞു നിൽക്കാൻ കഴിഞ്ഞു? എങ്ങനെ സ്‌നേഹത്തെ കൊണ്ടാടാതിരിക്കാൻ കഴിഞ്ഞു? ലൗകികതയും ആത്മീയതയും വകതിരിയുന്നതെവിടെയാണ്? അവ തമ്മിൽ ഇത്രമേൽ വൈരുദ്ധ്യമുണ്ടോ? അത്തരം വ്യത്യസ്തതകളുടെ ഭിന്നധ്രുവങ്ങളിലാണ് ഉണ്ണിയും ദേവകിയും നിലയുറപ്പിച്ചിരിക്കുന്നത്.

ഉന്നതമായ മൂല്യങ്ങൾ ഉദ്‌ഘോഷിക്കുകയും കർക്കശമായ ആചാരാനുഷ്ഠാനങ്ങളിലൂടെ മനുഷ്യപ്പറ്റില്ലാതെ പെരുമാറുകയും ചെയ്യുന്ന ഭൂതകാലത്തിന്റെ പ്രതിബിംബമാണ് ഉണ്ണി; ആ കാർക്കശ്യത്തോട് ഏറ്റെതിർക്കുകയും അതിന് പരിചയമില്ലാത്ത സാമൂഹ്യസേവനത്തിലൂടെ ഉന്നതമായ മൂല്യങ്ങളെ സാക്ഷാത്കരിക്കുകയും ചെയ്യുന്ന വർത്തമാനകാലത്തിന്റെ പ്രതിബിംബം ദേവകിയും. ഈ സംഘട്ടനത്തിൽ വർത്തമാനകാലത്തിനു പ്രതിനിധീഭവിക്കുന്നത് സ്ത്രീയാണ് എന്നു കാണിച്ചേടത്ത് അന്തർജ്ജനം ഒരടി മുന്നോട്ടുവെച്ചിരിക്കുന്നു.

വേറൊരു വഴിക്കാലോചിച്ചാൽ സ്‌നേഹദാഹത്തിന്റെ കഥയാണ് 'അഗ്നിസാക്ഷി'. അതിലെ മുഖ്യകഥാപാത്രമായ ദേവകി അന്തർജ്ജനം ജീവിതത്തിലുടനീളം പലവഴിക്ക്, പലമട്ടിൽ, സ്‌നേഹം തേടുകയായിരുന്നു. സ്‌നേഹം ആവിഷ്‌കരിക്കുവാൻ ആചാരങ്ങളുടെ അനുവാദം കിട്ടാതെപോയ ഉണ്ണിനമ്പൂതിരിയുടെ ഉള്ളിലുള്ളതും ഈ ദാഹം തന്നെ. ഉള്ള സ്‌നേഹം പോലും പ്രകടിപ്പിക്കുവാൻ അറിഞ്ഞുകൂടാത്ത അപ്ഫൻ, ഒരിറ്റു സ്‌നേഹം കിട്ടാത്തതുകൊണ്ടുമാത്രം ഭ്രാന്തെടുത്തുപോയ ചെറിയമ്മ തുടങ്ങി മറ്റു കഥാപാത്രങ്ങളും കഥയുടെ ഈ ഒരുവശത്തിന് ഊന്നൽ നൽകുന്നു.

സജാതീയവിവാഹത്തിനുവേണ്ടി വാദിച്ച വി.ടി. പ്രസ്ഥാനം നമ്പൂതിരി യുവാക്കൾക്ക് വിജാതീയസ്ത്രീകളിലുണ്ടായ മക്കൾക്കെതിരാണെന്ന് അത്തരമൊരു മകളായ തങ്കത്തിനു തോന്നിയത് സ്വാഭാവികം. 'നമ്പൂതിരിമാരുടെ വിജാതീയ ഭാര്യമാരും സന്താനങ്ങളും മാനുഷികവികാരങ്ങളെച്ചൊല്ലി വളരെ ഖേദിച്ചിട്ടുള്ളത് എന്റെ ഉള്ളിൽത്തട്ടിയിരുന്നു' എന്ന് നോവലിസ്റ്റും പറയുന്നു. ആ ഗണത്തിൽപ്പെട്ട തങ്കത്തെ ഇവിടെ കഥയുടെ 'വക്താവും സാക്ഷിയും' ആക്കി അവതരിപ്പിച്ചേടത്ത് ലളിതാംബികയുടെ സ്‌നേഹഭാവത്തിന്റെ പൊലിമകാണാം.

കുടുംബത്തിലും സമൂഹത്തിലും ഒരുപോലെ ചവിട്ടിയരയ്ക്കപ്പെട്ട കേരളീയസ്ത്രീ സ്വന്തം വ്യക്തിത്വത്തിനുവേണ്ടി നീറിപ്പിടഞ്ഞ ചരിത്രസന്ധിയുടെ രേഖയാണ് അഗ്നിസാക്ഷി'.

നിരൂപണം എന്ന നാലാം ഭാഗത്തുള്ള നാലുലേഖനങ്ങളിൽ മൂന്നെണ്ണവും കുട്ടികൃഷ്ണമാരാരെക്കുറിച്ചാണ്. പൂർവഗാമികളെ അന്ധമായി പിന്തുടരാൻ മാരാർ എന്തുകൊണ്ടു തയ്യാറായില്ല എന്നതിന്റെ സൂക്ഷ്മവിശകലനമാണ് ആദ്യരചന. ആർക്കും വഴങ്ങാത്ത ബൗദ്ധികവ്യക്തിത്വവും കർണപ്രഭാവവും മാരാർക്കുണ്ടായിരുന്നു. ഏ.ആറിന്റെ കിരീടമഴിപ്പിച്ചതു മാരാരാണ് എന്ന ശങ്കുണ്ണിനായരുടെ അഭിപ്രായം കാരശ്ശേരി സമർഥിക്കുന്നു. ഒറ്റതിരിഞ്ഞ ജീവിതവും സ്വത്വവും ലോകബോധവും കൊണ്ട് അദ്ദേഹം നിർമ്മിച്ച വിമർശനഗോപുരത്തെ കാരശ്ശേരി സാകൂതം നോക്കിക്കാണുന്നു. രണ്ടാം ലേഖനം ഹാസസാഹിത്യമെന്ന ഗ്രന്ഥത്തിലെ ദുർബ്ബലമായ വാദങ്ങളുടെ അർഥരാഹിത്യങ്ങളെക്കുറിച്ചാണ്.

സാഹിത്യരചനകളിലെ മനുഷ്യഭാവങ്ങളെ പിന്തുടർന്ന് അവയുടെ ജീവിതമൂല്യമളക്കുന്ന മാരാരുടെ ഭാരതപര്യടനവായനയെക്കുറിച്ചാണ് മൂന്നാം ലേഖനം. സ്‌നേഹം എന്ന ഭാവത്തെയും അതു സൃഷ്ടിക്കുന്ന അർഥമൂല്യങ്ങളെയുമാണ് ഇവിടെ കാരശ്ശേരി പിന്തുടരുന്നത്.

'താൻ ഉയർത്തിപ്പിടിക്കുന്ന സ്‌നേഹമെന്ന മൂല്യത്തെ സ്വന്തം ബലമാക്കി എന്നതാകണം മാരാരെ കർണ്ണന്റെ ആരാധകനാക്കി മാറ്റിയത്.

കൂട്ടത്തിൽ ഓർത്തുവെയ്ക്കണം: ഭാരതപര്യടനത്തിന് തുടക്കം കുറിച്ചത് 'അർജ്ജുനവിഷാദയോഗം' എന്ന ലേഖനമാണ്. ദുശ്ശളയുടെ കണ്ണീരിൽ തൂലികമുക്കിയാണ് ഭാരതത്തെപ്പറ്റി മാരാര് എഴുതിത്ത്ത്ത്ത്തുടങ്ങിയത് എന്നർത്ഥം. സ്‌നേഹത്തിനു മുമ്പിൽ ശൂരത തലകുനിച്ചുപോകുന്ന 'അർജ്ജുനവിഷാദയോഗ'ത്തിലെ ആ സന്ദർഭം, അഭയമന്ത്രം പദേ പദേ ഉച്ചരിക്കുന്ന ഗീതോപദേശത്തിന്റെ പരാജയസ്ഥാനമാണെന്നു മാരാര് വിശദീകരിച്ചിട്ടുണ്ട്. ക്ഷത്രിയന്റെയോ രാജാവിന്റെയോ ബലത്തിന് യാതൊനന്നും ചെയ്യാനില്ലാത്ത വിഷാദത്തിന്റെ ഈറ്റില്ലത്തിലാണ് ഭാരതപര്യടനം പിറവിയെടുക്കുന്നതുതന്നെ. ബലത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറയുന്ന ഭീഷ്മരുടെ ധർമ്മനിശ്ചയം, ...നേശേ ബലസ്യേതി ചരേദധർമ്മം എന്നീ ലേഖനങ്ങൾ ഭാരതപര്യടനത്തിന്റെ രണ്ടാം പതിപ്പുതെട്ടേ പ്രത്യക്ഷപ്പെടുന്നുള്ളൂ. മാർക്കണ്‌ഡേയവചനത്തിന് മാരാര് കൊടുത്ത വ്യാഖ്യാനത്തെ എതിർക്കാൻ ഗുരുവായൂരിലെ ഹിന്ദുമതസംസ്‌കാരസമ്മേളനപ്രവർത്തകർ ഒരു യോഗം സംഘടിപ്പിച്ചതിനെ തുടർന്ന് എഴുതിയതാണവ.

ഏതു പ്രവൃത്തിയും സ്‌നേഹപ്രചോദിതമാണോ എന്നാണ് മാരാരുടെ നോട്ടം. വിഭീഷണവിരുദ്ധനായും രാമലക്ഷ്മണന്മാർക്കു മേലേ സമ്പാതിയെയും ജടായുവിനെയും പ്രതിഷ്ഠിക്കുന്ന നിരൂപകനായും അദ്ദേഹം പ്രത്യക്ഷപ്പെട്ടതിന് വേറെ യാതൊരു അർത്ഥവുമില്ല.

ബലമല്ല, സ്‌നേഹമാണ് ഭാരതപര്യടനത്തിസെ പ്രശ്‌നം. ഇനിയും സംശയം ബാക്കിയുള്ളവർക്കുവേണ്ടി ആ കൃതിയിലെ അവസാനഖണ്ഡികയിൽനിന്ന് ഉദ്ധരിക്കട്ടെ: 'ഭാരതത്തിൽ ഒരു പ്രപഞ്ചം മുഴുവൻ അടങ്ങിയിരിക്കുന്നു. എന്നാൽ അവയെല്ലാറ്റിനും കേന്ദ്രീഭവിച്ചിരിക്കുന്ന ആശയം, ഈ സ്‌നേഹസാരമാണ് എന്നു ഞാൻ വിചാരിക്കുന്നു'.

സ്‌നേഹത്തെ ഏറ്റവും വലിയ മൂല്യമായി മാരാര് കണ്ടു. ആ മൂല്യമാണ് മനുഷ്യന്റെ ബലം എന്നദ്ദേഹം വ്യക്തമാക്കി. വ്യക്തിയോടോ ആശയത്തോടോ മൂല്യത്തോടോ വർഗ്ഗത്തോടോ ഉള്ള സ്‌നേഹം മാത്രമാണ് മനുഷ്യന്റെ ബലമായി വേരുറയ്ക്കുന്നത്; തന്റേടമായി വളരുന്നത്. സ്‌നേഹത്തിന്റേതായ ഈ 'തന്റെ ഇട'മില്ലാതെ വ്യക്തിത്വത്തിന് പടർന്നുകേറുക സാധ്യമല്ല. മാരാര് 'ബലം' എന്ന വാക്കുപയോഗിക്കുന്നത് ഈ പ്രത്യേക അർത്ഥത്തിലാണ്. അത് അദ്ദേഹത്തിന്റെ സ്‌നേഹസങ്കല്പത്തെ ആരോഗ്യപൂർണ്ണമാക്കുന്നു. ഇതിഹാസങ്ങളിലും കാവ്യങ്ങളിലും കുട്ടികൃഷ്ണമാരാര് നടത്തുന്ന പര്യടനം ഈ സ്‌നേഹമൂർത്തിയെ തേടിയുള്ള തീർത്ഥയാത്രയത്രെ!'.

സാഹിത്യവിമർശകൻ എന്ന നിലയിൽ ജോസഫ് മുണ്ടശ്ശേരി നിർവഹിച്ച ഏറ്റവും ശ്രദ്ധേയമായ ദൗത്യം കവിത്രയത്തെയും അതിന്റെ നടുനായകനായി കുമാരനാശാനെയും സ്ഥാപിച്ചെടുത്തതാണ്. ഇതു ചൂണ്ടിക്കാണിക്കുന്നു, നാലാം ലേഖനം. രൂപം, ഭാഷ, ക്ലാസിക്കുകളുടെ വായന, സാമൂഹികത, രാഷ്ട്രീയവിമർശനം തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി മുണ്ടശ്ശേരിയുടെ കവിത്രയവായന കാരശ്ശേരി വിശകലനം ചെയ്യുന്നു. ആശാൻവിമർശനത്തിൽ മുണ്ടശ്ശേരിതന്നെ പലകാലങ്ങളിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങളുടെ പരസ്പര വൈരുധ്യവും കാരശ്ശേരി ചൂണ്ടിക്കാണിക്കുന്നു.

പരിഭാഷ എന്ന അഞ്ചാം ഭാഗത്ത് മൂന്നുരചനകൾ. ബഷീർ ഇംഗ്ലീഷിൽ എഴുതിത്ത്ത്ത്ത്തുടങ്ങുകയും പിന്നീട് മലയാളത്തിൽ പൂർത്തിയാക്കുകയും ചെയ്ത ബാല്യകാലസഖി, ന്റുപ്പുപ്പാ, പാത്തുമ്മയുടെ ആട് എന്നീ നോവലുകൾക്ക് ആർ. ഇ. ആഷറും അച്ചാമ്മ കോയിൽപറമ്പിയും ചേർന്നു നിർവഹിച്ച വിവർത്തനത്തിന്റെ കലയും സൗന്ദര്യശാസ്ത്രവും ചർച്ചചെയ്യുന്നു, ആദ്യലേഖനം. ആഷർക്കെന്നല്ല ആർക്കും ഇംഗ്ലീഷിലാക്കാൻ കഴിയുന്നതല്ല ബഷീറിന്റെ വാമൊഴി വഴക്കങ്ങൽ. ഇതു തർജമയുടെ കലയുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സാർവലൗകിക പ്രശ്‌നമാണ്. ഒരു ഭാഷയിലെ വരമൊഴിവഴക്കം നിങ്ങൾക്ക് മറ്റൊരു ഭാഷയിൽ ആവിഷ്‌ക്കരിക്കാനാവും. വാമൊഴി വഴക്കങ്ങൾ ഓരോ ഭാഷയുടെയും തനിമയാണ്. അവയ്ക്ക് ആ ഭാഷയ്ക്കു പുറത്തു ജീവിതമില്ല.

കെ.എം. ഗോവിയുടെ മലയാളഗ്രന്ഥസൂചിയുടെ 1975 വരെയുള്ള വോള്യങ്ങൾ മുൻനിർത്തി, മലയാളത്തിലേക്കു തർജമ ചെയ്യപ്പെട്ട സാഹിത്യരചനകളുടെ പെരുപ്പവും വലിപ്പവും വിശകലനം ചെയ്യുന്നു, അടുത്ത രചന. കാരശ്ശേരിയുടെ വാക്കുകൾ: 'ഈ ഗ്രന്ഥസൂചി ആനുസരിച്ച് 1975 വരെയായി 37 ഭാഷകളിൽ നിന്ന് നാം തർജ്ജമ ചെയ്തിട്ടുണ്ട്. ഇതിൽ 13 എണ്ണം ഭാരതീയഭാഷകളും 24 എണ്ണം വിദേശഭാഷകളും ആണ്. 'സൂചി'യുടെ 3 വാല്യങ്ങളിലും കൂടി ആകെ 29685 പുസ്തകങ്ങളുണ്ട്. ഇവയിൽ സർഗസാഹിത്യവിഭാഗത്തിൽ തന്നെ 2031 എണ്ണം വിവർത്തനമാണ്. ഇക്കൂട്ടത്തിൽ മലയാളിക്ക് ഏറെ പ്രിയങ്കരമായ സാഹിത്യരൂപമായ നോവലിന്റെ മാത്രം കണക്കു നോക്കാം: ആകെ 3367 നോവലുകൾ ഉള്ളതിൽ 344 എണ്ണം തർജ്ജമയാണ്. അതായത് 1975 വരെയായി ഇൻഡക്‌സ് ചെയ്യപ്പെട്ട നോവലുകളിൽ പതിനൊന്നര ശതമാനം വിവർത്തനങ്ങളാണ്. കഴിഞ്ഞ ദശകങ്ങളിൽ ഇത് വളരെ കൂടിയിരിക്കാനാണ് സാധ്യത. മലയാളത്തിൽ നിന്ന് അന്യഭാഷകളിലേക്കു തർജ്ജമ ചെയ്യപ്പെട്ട കൃതികളുടെ കൃത്യമായ കണക്കു ലഭ്യമല്ല. കിട്ടിയ ഒരു കണക്കു പറയാം: 1975 വരെയായി ബംഗാളിയിലേക്ക് പരിഭാഷ ചെയ്യപ്പെട്ട മലയാളകൃതികളുടെ എണ്ണം 7 ആണെന്ന് ഡോ. കെ.എം. ജോർജ്ജ് പറയുന്നു (സാഹിത്യവിജ്ഞാനവും വിജ്ഞാനസാഹിത്യവും). ഈ കാലയളവിൽ ബംഗാളിയിൽനിന്ന് നാം തർജ്ജമചെയ്ത കൃതികളുടെ എണ്ണം ഗ്രന്ഥസൂചിവെച്ച് കണക്കാക്കി നോക്കി: 266. ഈ ഉദാഹരണം വെച്ചുപറഞ്ഞാൽ മലയാളത്തിലേക്കും പുറത്തേക്കുമുള്ള പരിഭാഷകളുടെ അനുപാതം 38:1 ആണ്. അതായത് മലയാളത്തിലേക്കു 38 കൃതികൾ തർജ്ജമ ചെയ്യപ്പെടുമ്പോൾ ഒരു മലയാളകൃതി മാത്രമേ പുറത്തേക്ക് തർജ്ജമ ചെയ്യപ്പെടുന്നുള്ളൂ. തർജ്ജമക്കാര്യത്തിൽ മലയാളത്തിലേക്കുള്ള ഒഴുക്ക് കൂടുതലാണ് എന്നർത്ഥം'. ആർ.കെ. നാരായന്റെ ഒരു കഥയുടെ മലയാളപരിഭാഷ പരിശോധിച്ച് ആ പ്രക്രിയ സൃഷ്ടിക്കുന്ന സാംസ്‌കാരിക വിനിമയസാധ്യതകൾ വിലയിരുത്തുന്നു, അടുത്ത രചന.

മാപ്പിളപ്പാട്ട് പഠനങ്ങളാണ് ആറാം ഭാഗം. ഒരുപക്ഷെ കാരശ്ശേരിയുടെ ഭാഷാ, സാഹിത്യഗവേഷണപഠനങ്ങളിൽ ഏറ്റവും മൗലികവും ശ്രദ്ധേയവുമായവ ഈ വിഷയത്തിലാണു വന്നിട്ടുള്ളത്. അറബി-മലയാളസാഹിത്യത്തിന്റെ ഭാഷാപരവും സാമൂഹികവും സാംസ്‌കാരികവുമായ ചരിത്രാത്മകവിശകലനവും ഉള്ളടക്കവിവരണവുമാണ് ആദ്യലേഖനം. മാപ്പിളപ്പാട്ട് എന്ന സംജ്ഞയുടെ സംഗീത, സാഹിത്യ സമന്വയമന്വേഷിക്കുന്നു, അടുത്ത രചന. ശീലുകളും ശൈലികളും ഭാഷയും കല്പനകളും താളവും വൃത്തവും മാത്രമല്ല, മാപ്പിളപ്പാട്ടിനെക്കുറിച്ചു നിലനിൽക്കുന്ന സാമൂഹിക-സാംസ്‌കാരിക ധാരണകളുടെ വെട്ടലും തിരുത്തലും കൂടി ഈ പഠനത്തിന്റെ ഭാഗമാണ്. ഉള്ളൂരിനെയും ഉബൈദിനെയും ഒരേപോലെ തിരുത്തിവായിക്കുന്നു, കാരശ്ശേരി.

മോയിൻകുട്ടി വൈദ്യരെക്കുറിച്ചാണ് അടുത്ത ലേഖനം. പത്തൊൻപതാം നൂറ്റാണ്ടിൽ മലബാറിൽ ജീവിച്ച മാപ്പിളപ്പാട്ടിന്റെ ഉസ്താദ്. ബദറുൽ മുനീർ എന്ന കഥാകാവ്യമാണ് വൈദ്യരെ അനശ്വരനാക്കുന്നത്. തുടർന്ന് ബദർപടപ്പാട്ട്, ഉഹാദ് പടപ്പാട്ട്, മലപ്പുറം പടപ്പാട്ട് തുടങ്ങിയവയെഴുതിയ വൈദ്യരെക്കുറിച്ച് കാരശ്ശേരി പറയുന്നു: 'ഒരു കാലത്തിന്റെ നീതിബോധവും ഒരു ദേശത്തിന്റെ സ്വാതന്ത്ര്യബോധവും ഒരു സമൂഹത്തിന്റെ ധാർമ്മികബോധവും ചരിത്രത്തിലും സംഗീതത്തിലും ചാലിച്ചെഴുതിയ മോയിൻകുട്ടിവൈദ്യർ നമ്മുടെ സാഹിത്യചരിത്രത്തിൽ സവിശേഷമായൊരു സ്ഥാനം അർഹിക്കുന്നുണ്ട്'.

ബദർപടപ്പാട്ടിനെക്കുറിച്ചാണ് അടുത്ത രചന. ഏഴാം നൂറ്റാണ്ടിൽ മുഹമ്മദ് നബിയുടെ കാലത്ത് ഇന്നത്തെ സിറിയയിൽ നടന്ന ഒരു പടയുടെ കഥയാണിത്. നബിയും കൂട്ടരും പടയിൽ ജയിച്ചു. ഇസ്ലാംമതത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട ആദ്യചരിത്രസംഭവം. ഇതേപ്പറ്റി വൈദ്യരെഴുതിയ കാവ്യം മലബാർ മുസ്ലിങ്ങൾക്കിടയിൽ മുഹിയിദിന്മാല കഴിഞ്ഞാൽ ഏറ്റവും പ്രചാരം നേടിയ കൃതിയത്രെ. 'മറ്റനേകം മുസ്ലിം സമൂഹങ്ങൾക്കെന്നപോലെ മലബാർ മുസ്ലീങ്ങൾക്കും ബദർയുദ്ധചരിതം പണ്ടെങ്ങാണ്ടോ കഴിഞ്ഞുപോയ അറേബ്യൻ പഴമയിലെ ഒരദ്ധ്യായമല്ല, സ്വന്തം ജീവിതത്തിന്റെ സജീവമായ ഒരു ഭാഗം തന്നെയാണ്. ബദർയുദ്ധം നടന്നത് റംസാൻ മാസം 17-ന് ആണ്. ആ ദിനത്തിൽ ബദർ രക്തസാക്ഷികളുടെ ഓർമ്മയെ ആദരിച്ചുകൊണ്ട് 'ബദ്‌രീങ്ങളു'ടെ ആണ്ട് നടത്തുന്നത് ഇപ്പോഴും ഇവിടെ ഭൂരിപക്ഷത്തിന്റെ യുദ്ധം പതിവാകുന്നു. ബദറിൽ പങ്കെടുത്തവർ എന്ന അർത്ഥത്തിലുള്ള 'ബദ്‌രിയ്യീൻ' എന്ന അറബിപദത്തിന്റെ മലയാളരൂപാന്തരമാണ് 'ബദ്‌രീങ്ങൾ'. ഇപ്പോഴും നമ്മുടെ നാട്ടിലെ പല മുസ്ലിം വീടുകളിൽനിന്നും ഭീതിയോ ദുഃഖമോ ആപത്തോ വരുമ്പോൾ 'ബ്ദരീങ്ങളേ' എന്ന നിലവിളി ഉയരും. ബദർപടപ്പാട്ടിലെ സംഭവങ്ങൾ സജീവമായി മുന്നിൽക്കാണുന്നതുപോലെ സംഗീതമാധുരിയോടെ വർണ്ണിക്കുന്ന വൈദ്യരുടെ പാട്ടുകാവ്യം അതുകൊണ്ടുതന്നെ മാപ്പിളമാർക്ക് ഏറ്റവും പ്രിയങ്കരമായ രചനയായിത്തീരുന്നു.

മലബാർ ചരിത്രത്തെ ഈ പടപ്പാട്ട് കാര്യമായി സ്വാധീനിച്ചിട്ടുണ്ട് എന്ന സംഗതി അടിവരയിട്ട് മനസ്സിലാക്കണം. 1792 മുതൽ 1947 വരെ, ഒന്നരനൂറ്റാണ്ടിലേറെക്കാലം, മലബാർ പ്രദേശം വിദേശികളായ ഇംഗ്ലീഷുകാരുടെ ഭരണത്തിനു കീഴിലായിരുന്നുവല്ലോ. ഈ കോയ്മക്കെതിരേ മാപ്പിളമാർ പലപ്പോഴും കലാപമുയർത്തിയതായി നാം കാണുന്നു. അവരുടെ സ്വാതന്ത്ര്യാഭിലാഷത്തെ തെഴുപ്പിക്കുന്നതിൽ വൈദ്യരുടെ ബദർപടപ്പാട് (1876) കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പീഡനത്തിനും അക്രമണത്തിനുമെതിരെ താരതമ്യേന നിരായുധരും ആളെണ്ണം കുറഞ്ഞവരും ആയ ഒരു കൂട്ടം വിശ്വാസികൾ പൊരുതി ജയിക്കുന്നതിന്റെ വീരഗാഥയായ ബദർകാവ്യം ആത്മരക്ഷയ്ക്കും വിശ്വാസത്തിനും വേണ്ടി വിശുദ്ധയുദ്ധം (ജിഹാദ്) നടത്തേണ്ടതിന്റെ ആവശ്യകതയും രക്തസാക്ഷിത്വത്തിന്റെ ശ്രേഷ്ഠതയും ഉയർത്തിപ്പിടിക്കുന്നുണ്ട്. വീരരസപ്രധാനമായ ഈ കാവ്യം മാപ്പിളമനസ്സിനെ പ്രചോദിപ്പിച്ചത് സ്വാഭാവികം.

മോയിൻകുട്ടി വൈദ്യരുടെ രചനകൾക്കിടയിലും മാപ്പിളപ്പാട്ടുകൃതികൾക്കിടയിലും സവിശേഷമായൊരു സ്ഥാനം അർഹിക്കുന്ന കൃതിയാണ് ബദർപടപ്പാട്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി മലബാർ മുസ്ലീങ്ങളുടെ സംഗീതാഭിമുഖ്യത്തെയും സാഹിത്യാഭിരുചിയെയും തൃപ്തിപ്പെടുത്തിപ്പോരുന്ന ബദർകാവ്യം ആ സമൂഹത്തിന്റെ വിശ്വാസാദർശങ്ങളും രാഷ്ട്രീയവീക്ഷണവും രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. മാപ്പിളമാരുടെ സാമൂഹ്യജീവിതവും ചരിത്രവും പഠിക്കുവാൻ ആഗ്രഹിക്കുന്നവർ വിശകലനവിധേയമാക്കേണ്ട പാഠപുസ്തകങ്ങളിൽ പ്രധാനപ്പെട്ട ഒരു കൃതി ഈ ബദർപടപ്പാട്ടാകുന്നു'.

നാടകമെന്ന ഭാഗത്തുള്ള ഏകലേഖനം കെ.ടി. മുഹമ്മദിന്റെ 'ഇതുഭൂമിയാണ്' എന്ന രചനയെക്കുറിച്ചാണ്. കേരളത്തിലെ മുസ്ലിം സമുദായത്തിനുള്ളിൽ നിലനിന്ന യാഥാസ്ഥിതിക നിലപാടുകൾക്കും സ്ത്രീവിരുദ്ധതകൾക്കും ആധുനികീകരണ വിമുഖതകൾക്കുമെതിരെ എഴുതപ്പെട്ട ആദ്യനാടകമാണിത്. കെ.ടി.യുടെ നാടകജീവിതവും ജീവിതനാടകവും മറനീക്കുന്ന കാരശ്ശേരി, ഇതുഭൂമിയാണ് എന്ന രചനയുടെ ഗ്രന്ഥ-രംഗപാഠങ്ങളുടെ സാമൂഹിക-രാഷ്ട്രീയതലങ്ങൾ സൂക്ഷ്മമായി അപഗ്രഥിക്കുന്നു. നാടകത്തിലെ നായകകഥാപാത്രം ഖാലിദ് നാടകകൃത്താണ്. ഇതുഭൂമിയാണ് എന്ന പേരിൽ ഖാലിദ് ഒരു നാടകമവതരിപ്പിക്കുന്നതിനെക്കുറിച്ചാണ് കെ.ടി.യുടെ നാടകം. ഖാലിദ് പറയുന്നുണ്ട്: 'നാടകം കളിച്ചാൽ പൊളിയല് ഇസ്ലാം മതമല്ല. എന്തിന്റെ പേരിലായാലും അതിനെ കണ്ണുമടച്ച് എതിർക്കുന്നവരാണ്. അവരു പൊളിഞ്ഞാലേ മതം നന്നാവുകയുള്ളു; മനുഷ്യരും നന്നാവുള്ളു'.


പ്രദീപൻ പാമ്പിരിക്കുന്നാണ് ഈ പുസ്തകത്തിന് അവതാരികയെഴുതിയിട്ടുള്ളത്. കാരശ്ശേരിയുടെ സാഹിതീയ നിലപാടുകളുടെ സൗന്ദര്യശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ ഭൂമികകൾ പ്രദീപൻ സമർഥമായി കണ്ടെടുക്കുന്നു. ഈ നിരീക്ഷണം ശ്രദ്ധിക്കൂ: 'സാഹത്യത്തെ സാമൂഹ്യജീവിതത്തിന്റെ അനുബന്ധം പോലെയാണ് അദ്ദേഹം കാണുന്നത്. സാഹിത്യത്തിൽനിന്ന് മനുഷ്യനെയോ മനുഷ്യനിൽനിന്ന് സാഹിത്യത്തെയോ വേർതിരിച്ചെടുക്കാൻ കഴിയാതിരിക്കുന്നു, ആ എഴുത്തിൽ. സാമൂഹ്യബന്ധങ്ങളിൽനിന്ന് വ്യത്യസ്തമായ ഒരു ശുദ്ധമനുഷ്യസങ്കല്പത്തിൽ കാരശ്ശേരിയുടെ വിമർശനങ്ങൾ ഊന്നുന്നില്ല. അത് നിയമവ്യവസ്ഥയിലും മതവ്യവസ്ഥയിലും സാമൂഹ്യവ്യവസ്ഥയിലാകെത്തന്നെയും അനീതി നേരിടുന്ന മനുഷ്യനെ ഉന്നംവെക്കുന്നു. സാഹിത്യത്തെ സാമൂഹ്യമായി നോക്കുന്ന ചിന്താവ്യവസ്ഥയാണ് ഈ വിമർശനപഠനങ്ങളിൽ നാം പ്രാഥമികമായി കാണുന്നത്. അതിനാൽ അത് യുക്തിഭദ്രവും ഇതര ധൈഷണികവ്യവഹാരങ്ങളാൽ സജ്ജവും സംവാദാത്മകവുമായിരിക്കും. ആത്യന്തികതീർപ്പുകളിലേക്ക് നയിക്കുന്നവയല്ല അവ; മറിച്ച് പുതിയ അന്വേഷണങ്ങളിലേക്ക് കൊളുത്തിവെക്കുന്നവയാണ്. ഭൂതകാലത്തിലേക്കല്ല, ഭാവിയിലേക്കാണതിന്റെ വാതിലുകൾ തുറക്കുന്നത്'.

ഈ പുസ്തകവും കാരശ്ശേരിയുടെ സാഹിത്യനിരൂപണം പൊതുവെയും ശ്രദ്ധിക്കുമ്പോൾ നമ്മെ വിസ്മയിപ്പിക്കാനിടയുള്ള ഒരു വസ്തുത, തന്റെ സാമൂഹ്യ, മത, സ്ത്രീ, രാഷ്ട്രീയ പഠനങ്ങളിൽ അദ്ദേഹം പുലർത്തിപ്പോരുന്ന നിതാന്തമായ മാനവിക-മതേതര-ജനാധിപത്യ ജാഗ്രതകളും സൂക്ഷ്മതകളും ഈ സാഹിത്യപഠനങ്ങൾക്ക് ഊർജ്ജമായിത്തീരുന്നുവെന്നതാണ്. അസാമാന്യ ധീരതയുള്ള വെല്ലുവിളികളുയർത്തി തന്റെ മുന്നിലെ സാമൂഹ്യപ്രശ്‌നങ്ങൾ വിശകലനം ചെയ്യുന്നതിൽ കാണിക്കുന്ന ആർജവം സാഹിത്യനിരൂപണത്തിലും കാരശ്ശേരി രീതിശാസ്ത്രമാക്കി വളർത്തിയെടുക്കുന്നു. എങ്കിലും രണ്ടുപരിമിതികൾ അദ്ദേഹത്തിന്റെ സാഹിതീയ രചനാലോകത്തിനുണ്ട് എന്നതും കാണാതിരുന്നുകൂട. ഒന്ന്, തൊണ്ണൂറുകളുടെ തുടക്കം മുതൽ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയജീവിതത്തിലേക്കു വഴിമാറ്റിയ കാരശ്ശേരി സാഹിത്യത്തെ സാമാന്യമായി കയ്യൊഴിഞ്ഞു. രണ്ട്, മതേതര ജനാധിപത്യരാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന മലയാളസാഹിത്യത്തിലെ ഒരു പ്രബലധാരയെ, ആവിധം നോക്കിക്കാണാൻ കാരശ്ശേരി ശ്രമിച്ചില്ല. ഇവ പക്ഷെ ഈ സമാഹാരത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറയ്ക്കുന്നില്ല.

പരിഭാഷാപഠനത്തിൽ ആറ്റൂരിനെക്കുറിച്ചും നോവൽപഠനത്തിൽ ആനന്ദിനെക്കുറിച്ചും കവിതാപഠനത്തിൽ യൂസഫലികേച്ചേരിയെക്കുറിച്ച് അദ്ദേഹത്തിന്റെ മരണാനന്തരവും എഴുതിയ ലേഖനങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു. വേണമെങ്കിൽ മാരാരെക്കുറിച്ചും മറ്റുമുള്ള ഈ പുസ്തകത്തിലെ ചില രചനകൾ ഒഴിവാക്കുകയും ചെയ്യാമായിരുന്നു.

പുസ്തകത്തിൽ നിന്ന്:-

'കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ മലയാളനാടകം 'പുതിയ ആകാശ'െത്തപ്പറ്റിയും 'പുതിയ ഭൂമി'യെപ്പറ്റിയും ചൂടും ചോപ്പുമുള്ള സങ്കല്പങ്ങൾക്ക് രൂപം കൊടുക്കുമ്പോൾ കോഴിക്കോട്ടിരുന്ന് കെ.ടി. മുഹമ്മദ് 'ആകാശവും ഭൂമിയും ഇല്ലാത്തവർ'ക്ക് അതുണ്ടാക്കിക്കൊടുക്കുന്നതെങ്ങനെ എന്ന് ആധികൊള്ളുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയിൽ ഇരുന്ന് എഴുതുമ്പോഴും ഈ ഭൂമി 'മധുരനാരങ്ങപോലെ' ഉരുണ്ട ഒരു സാധനമാണെന്ന് ഒരു കൂട്ടർക്ക് പറഞ്ഞുകൊടുക്കേണ്ടതുണ്ടായിരുന്നു. നിങ്ങൾ ചവിട്ടിനിൽക്കുന്ന ഈ സ്ഥലം ആകാശമല്ലെന്നും ഭൂമിയാണെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നു....

കെ.ടി.യുടെ ഒരേയൊരു മുസ്ലിം സാമൂഹ്യനാടകത്തിന്റെ പേര് തന്നെ 'ഇത് ഭൂമിയാണ്' എന്നായിത്തീർന്നത് സ്വാഭാവികം. മതവിശ്വാസത്തിന്റെ മുരടിപ്പുകൾക്കും അതിന്റെ യാഥാസ്ഥിതികത മുറുക്കിപ്പിടിക്കുന്ന സ്ത്രീവിരുദ്ധമായ നിലപാടുകൾക്കുമെതിരെ രൂക്ഷമായ പരിഹാസശരങ്ങൾ നിരന്തരം തൊടുത്തുവിടുന്ന ഈ നാടകത്തിലെ ഹസ്സൻ എന്ന കഥാപാത്രം സഹോദരി കദീശയെപ്പറ്റി വ്യസനിക്കുന്നു:

'ഹോ ന്റെ കുട്ട്യേ, യ്യിങ്ങനെ ആകാശവും ഭൂമീം ല്ലാത്തോളായിപ്പോയല്ലോ?'

ഭൂമി എന്ന പദത്തിന് ഇവിടെ ജീവിതയാഥാർത്ഥ്യം എന്ന് അർത്ഥം. ഐഹികജീവിതത്തിന്റെ പരുഷയാഥാർത്ഥ്യങ്ങൾക്കു നേരെ അന്ധരാവുകയും പരലോകജീവിതത്തിന്റെ ഉയരങ്ങളിൽ കണ്ണുനട്ടിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇതാണ് മുസ്ലിംസ്ത്രീകളെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ.........................രചനയേക്കാൾ അക്കാലത്ത് സ്ത്രീപ്രശ്‌നങ്ങൾ മുസ്ലിം സമൂഹത്തിൽ ചർച്ചാപ്രമേയമാക്കിയത് കെ.ടി.യുടെ ഈ നാടകമാണ്.

ഇത്തരം സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാൻ നോവലുകളേക്കാൾ നാടകങ്ങൾക്കുള്ള ശക്തി വി.ടി.യുടെയും തോപ്പിൽ ഭാസിയുടെയും അവതരണങ്ങൾ വഴി കേരളീയസംസ്‌കൃതി അനുഭവിച്ചറിഞ്ഞതുമാണ്.

ഈ വഴിക്ക് കെ.ടി.യുടെ ആലോചന തിരിഞ്ഞതിന് അക്കാലത്തെ കോഴിക്കോട്ടെ അന്തരീക്ഷം പ്രേരകമായിരിക്കണം. സ്വാതന്ത്ര്യദാഹം, ജനാധിപത്യാഭിലാഷം, തൊഴിലാളിപക്ഷചിന്ത, സാമൂഹ്യനവീകരണം തുടങ്ങിയ ആശയങ്ങളാൽ മലബാർ പൊതുവിലും കോഴിക്കോട് വിശേഷിച്ചും പ്രചോദിതമായിരുന്ന കാലമാണത്'.

തെരഞ്ഞെടുത്ത സാഹിത്യലേഖനങ്ങൾ
എം.എൻ. കാരശ്ശേരി
എഡി. പി.കെ. ദയാനന്ദൻ
കേരളസാഹിത്യ അക്കാദമി
2017, വില : 240 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP