Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്; ദേശീയ തലത്തിൽ 254ാം സ്ഥാനവും; വൃത്തിയും വെടിപ്പുമുള്ള നഗരങ്ങൾ സൃഷ്ടിക്കാൻ ദേശീയ ശുചിത്വ സർവേ

കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോട്; ദേശീയ തലത്തിൽ 254ാം സ്ഥാനവും; വൃത്തിയും വെടിപ്പുമുള്ള നഗരങ്ങൾ സൃഷ്ടിക്കാൻ ദേശീയ ശുചിത്വ സർവേ

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനമായ 2019 ഒക്ടോബർ 2 ഓടെ രാജ്യത്തെ മാലിന്യമുക്തമാക്കാനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് ശുചിത്വ ഭാരതം. വൃത്തിക്ക് ജീവിതത്തിൽ എന്നും ഉന്നത സ്ഥാനം നൽകിയിരുന്ന മഹാത്മാ ഗാന്ധിജിക്ക് നൽകാവുന്ന ഏറ്റവും നല്ല ആദരാഞ്ജലിയായിരിക്കും അതെന്നാണ് 2014 ഒക്ടോബർ 2 ന് ശുചിത്വ ഭാരതം പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പറഞ്ഞത്. കേന്ദ്ര കുടിവെള്ള, ശുചീകരണ മന്ത്രാലയം സെക്രട്ടറിയാണ് ദൗത്യത്തിന്റെ കോർഡിനേറ്റർ. ശുചിത്വ ഭാരത ദൗത്യം (ഗ്രാമീണം), ശുചിത്വ ഭാരത ദൗത്യം (നഗരം) എന്നിങ്ങനെ രണ്ട് ഉപ ദൗത്യങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഗ്രാമങ്ങളിൽ ഖര, ദ്രവ്യ മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തി ശുചിത്വത്തിന്റെ നിലവാരമുയർത്താനും തുറസ്സായ സ്ഥലങ്ങളിൽ മല മൂത്ര വിസർജ്ജനം നടത്തുന്നത് പൂർണ്ണമായും ഇല്ലാതാക്കാനും ശുചിത്വ ഭാരത പദ്ധതി ലക്ഷ്യമിടുന്നു. നഗരങ്ങളിൽ ശുചിത്വവും വൃത്തിയും പ്രോത്സാഹിപ്പിച്ച് ജീവിതത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുക പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമാണ്. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും.

ശുചിത്വ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉറപ്പാക്കാനും ഇതിനായി ഏവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനുമായാണ് കേന്ദ്രഭവന, നഗരകാര്യ മന്ത്രാലയം (നേരത്തേ നഗര വികസന മന്ത്രാലയം) ദേശീയ ശുചിത്വ സർവേ സംഘടിപ്പിക്കുന്നത്. 2016 ലാണ് ദേശീയ ശുചിത്വ സർവേക്ക് തുടക്കമിടുന്നത്. രാജ്യത്തെ 73 നഗരങ്ങളിലാണ് അന്ന് സർവേ നടത്തിയത്. സർവേയുടെ അടിസ്ഥാനത്തിൽ ശുചിത്വ നിലവാരം വിലയിരുത്തി ഈ നഗരങ്ങൾക്ക് ശുചിത്വ റാങ്കിംങും നൽകി. 2017 ൽ സർവേ 434 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. നഗര ശുചിത്വത്തിനുള്ള ദൗത്യങ്ങൾ സമയബന്ധിതമായും നവീനമായും നടപ്പിലാക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വർഷത്തെ സർവേ 4041 നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. 2017 ജനുവരി മുതൽ 2017 ഡിസംബർ വരെയുള്ള സമയത്തെ ശുചിത്വ പ്രവർത്തനങ്ങളാണ് 2018 ലെ സർവേയിൽ അവലോകനം ചെയ്യുക. ശുചിത്വത്തിന്റെ നിലവാരമുയർത്താൻ നഗരങ്ങൾ തമ്മിൽ പരസ്പരം മത്സരമനോഭാവത്തോടെ പ്രവർത്തിക്കാനും അത് വഴി ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വൃത്തിയുള്ള നഗരങ്ങളുടെ സൃഷ്ടിക്ക് ഇത് വഴി തെളിക്കും.

സർവേയുടെ പ്രയോജനം പരമാവധി ലഭ്യമാക്കാനും നഗരങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി സർവേയിൽ പങ്കെടുക്കുന്ന നഗരങ്ങൾക്ക് ദേശീയ ശുചിത്വ സർവേയെക്കുറിച്ച് ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്നുണ്ട്. സർവേയുടെ മാനദണ്ഡങ്ങൾ, സർവേ നടത്തുന്ന രീതി എന്നിവയെല്ലാം എല്ലാ നഗരങ്ങളെയുംഅറിയിക്കുന്നുണ്ട്. നഗരങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി സർവേയെക്കുറിച്ച് വിശദമായ മാർഗരേഖ ഭവന, നഗരകാര്യ മന്ത്രാലയം നൽകിയിട്ടുണ്ട്. സർവേയിൽ ജന പങ്കാളിത്തം ഉറപ്പു വരുത്താനായി സാമൂഹ്യ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.

മൂന്നു ഘട്ടങ്ങളായാണ് ശുചിത്വ സർവേ നടത്തുന്നത്. മൂന്നു ഘട്ടങ്ങളിലുമായി ആകെ 4000 മാർക്കാണ് പരമാവധി നൽകുക. ഇതിൽ ഒന്നാം ഘട്ടത്തിൽ സേവനങ്ങൾ നൽകുന്നതിലെ പുരോഗതി വിലയിരുത്തുന്നു. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വിവരങ്ങൾ അധിഷ്ഠിതമാക്കിയാണ് ഈ വിലയിരുത്തൽ. തദ്ദേശ സ്ഥാപനങ്ങളിൽ ഇതിനായി ചുമതലപ്പെടുത്തിയ നോഡൽ ഓഫീസർമാർ സർവേക്കായി നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം സമർപ്പിക്കണം. പ്രവർത്തനങ്ങൾ അവർ തന്നെ സ്വയം വിലയിരുത്തും. 1400 മാർക്കാണ് ഈ വിഭാഗത്തിൽ നൽകുക. ഉൽപ്പാദിപ്പിക്കുന്ന ഖര, ദ്രവ്യ മാലിന്യത്തിന്റെ അളവ്, അവ സംസ്‌കരിക്കുന്നതിനുള്ള മാർഗങ്ങൾ, ഉറവിട മാലിന്യ സംസ്‌കരണ മാർഗങ്ങൾ, മാലിന്യം നീക്കം ചെയ്യുന്നതിന് അവലംബിക്കുന്ന രീതി, അതിനായി നിയോഗിച്ച ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ, തുറസ്സായ സ്ഥലത്തെ മല മൂത്ര വിസർജ്ജനം നിർമ്മാർജ്ജനം ചെയ്യാൻ സ്വീകരിച്ച നടപടികൾ, സാമൂഹിക ശുചിമുറികൾ, സ്‌കൂളിലെ ശുചിത്വ കമിറ്റി സംബന്ധിച്ച വിവരങ്ങൾ എന്നിവയെല്ലാം ഈ ചോദ്യങ്ങളിലുൾപ്പെടുന്നു.

രണ്ടാം ഘട്ടത്തിൽ നേരത്തേ നൽകിയ വിവരങ്ങളുടെ പരിശോധന നടക്കും. നൽകിയ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തുകയാണെങ്കിൽ നെഗറ്റീവ് മാർക്കുണ്ടാവും. നേരത്തേയുള്ള സ്‌കോറിൽ നിന്ന് ഈ മാർക്ക് കുറയ്ക്കും. ഇതിനായി നേരിട്ട് സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. ഇതിന് പരമാവധി 1200 മാർക്കാണ് നൽകുക. സർവേയിൽ പങ്കെടുക്കുന്ന നഗരങ്ങളിലെ ചേരി പ്രദേശങ്ങൾ, അവയുടെ പരിസര പ്രദേശങ്ങൾ, ആസൂത്രണം ചെയ്ത് നിർമ്മിച്ച കോളനികൾ, ആസൂത്രണം ചെയ്യാതെ നിർമ്മിച്ചിട്ടുള്ള കോളനികൾ, പ്രധാന പൊതു സ്ഥലങ്ങൾ, പ്രധാന ചന്തകൾ, ആരാധനാ കേന്ദ്രങ്ങൾ, പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വലിയ തോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന ഹോട്ടലുകൾ, ഹാളുകൾ, പൊതു ശുചി മുറികൾ എന്നിവ സർവേ സംഘം പരിശോധിക്കും. നേരത്തേ നിശ്ചയിച്ചായിരിക്കില്ല ഈ പരിശോധന. വീടുകൾ, കടകൾ എന്നിവിടങ്ങളിൽ നിന്നും വിവര ശേഖരണം നടത്തും. 5 ലക്ഷത്തിൽ കുറവ് ജന സംഖ്യയുള്ള നഗരങ്ങളിൽ 12 ജനവാസകേന്ദ്രങ്ങളിൽ സർവേ സംഘം പരിശോധന നടത്തും. നഗരത്തിന്റെ വിവിധ മേഖലകളിലുള്ള ജനവാസകേന്ദ്രങ്ങളാണ് സന്ദർശിക്കുക. 5 ലക്ഷത്തിൽക്കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളിൽ 24 ജനവാസ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. നേരിട്ട് വസ്തുകകൾ കണ്ടു മനസ്സിലാക്കിയാണ് രണ്ടാം ഘട്ടത്തിൽ മാർക്കു നൽകുന്നത്.

മൂന്നാം ഘട്ടത്തിൽ അതാത് നഗരങ്ങളിലെ ജനങ്ങളുടെ പ്രതികരണം നേരിട്ട് ശേഖരിക്കും. നേരിട്ടും സ്വച്ഛതാ ആപ് വഴിയും വിവരങ്ങൾ ശേഖരിക്കും. നഗരങ്ങളിലെ ജനസംഖ്യയുടെ 0.1 ശതമാനത്തിൽ നിന്നെങ്കിലും വിവരങ്ങൾ ശേഖരിക്കും. ഇതിനായി പ്രേേത്യക ചോദ്യാവലി ഉപയോഗിക്കും. നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ചും മാലിന്യ നീക്കത്തിൽ സംതൃപ്തരാണോ എന്നീ ചോദ്യങ്ങൾക്കെല്ലാം ജനങ്ങളിൽനിന്ന് ഉത്തരം ശേഖരിക്കും. ഇതിന് 1400 മാർക്കാണ്. ഈ മൂന്ന് ഘട്ടങ്ങളിൽ നേടിയ മാർക്ക് അനുസരിച്ചാണ് അന്തിമ സ്‌കോർ തീരുമാനിക്കുക.

സർവേയിൽ മികച്ച സ്‌കോർ നേടാൻ നഗരങ്ങൾ മത്സരിക്കുമ്പോൾ സ്വാഭാവികമായും അവിടുത്തെ ശുചിത്വ നിലവാരം ഉയരും. അതു തന്നെയാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നതും. 2017 ലെ ദേശീയ ശുചിത്വ സർവേയിൽ 37 ലക്ഷം ജനങ്ങൾ പങ്കാളികളായി. 421 പേരാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ സർവേ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. 297 നഗരങ്ങളിൽ 100 ശതമാനവും വീടുകളിൽനിന്ന് നേരിട്ട് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നുവെന്ന് സർവേയിൽ കണ്ടെത്തി.

166 നഗരങ്ങളിൽ മാലിന്യം നീക്കം ചെയ്യുന്ന 70% വാഹനങ്ങളും ജി.പി.എസ് സംവിധാനം വഴി ട്രാക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. 2582 പൊതു, സാമൂഹിക ശുചിമുറികൾ സംഘം പരിശോധിച്ചു. 2560 ജനവാസ കേന്ദ്രങ്ങളും സർവേ സംഘം സന്ദർശിച്ചു. സർവേയുടെ ഏകീകൃത വിലയിരുത്തലിനായി 55 അംഗങ്ങളടങ്ങുന്ന, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായിരുന്നു.

സർവേയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും വൃത്തിയുള്ള നഗരമായി മദ്ധ്യ പ്രദേശിലെ ഇൻഡോർ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം മദ്ധ്യ പ്രദേശിലെ തന്നെ ഭോപ്പാൽ കരസ്ഥമാക്കി. വിശാഖപട്ടണം, സൂറത്ത്, മൈസൂരു, തിരുച്ചിറപ്പള്ളി, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, നവി മുംബൈ, തിരുപ്പതി, വഡോദര എന്നിവയാണ് മൂന്നു മുതൽ 10 വരെ സ്ഥാനങ്ങളിൽ. 2016 ലെ സർവേയിൽ പങ്കെടുത്ത നഗരങ്ങളിൽ ഭൂരിപക്ഷവും 2017 ൽ തങ്ങളുടെ റാങ്കിങ് മെച്ചപ്പെടുത്തി.

കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത് കോഴിക്കോടാണ്. സർവേയിൽ 254ാം സ്ഥാനമാണ് കോഴിക്കോടിന്. കൊച്ചി (271), പാലക്കാട് (286), ഗുരുവായൂർ (306), തൃശൂർ (324), കൊല്ലം (365), കണ്ണൂർ (366), തിരുവനന്തപുരം (372), ആലപ്പുഴ (380) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ റാങ്കിങ്.

2018 ലെ ശുചിത്വ സർവേ വിജയകരമായി പൂർത്തിയാക്കുന്നതിന് 1400 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. 40 കോടി ജനങ്ങൾ ഇത്തവണ സർവേ നടപടികളുടെ പരിധിയിൽ വരും. സർവേയുടെ ആദ്യ ഘട്ടത്തിന് ഇതിനകം തുടക്കമായിക്കഴിഞ്ഞു. ശുചിത്വവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കാൻ ഇതുവരെ 49 ലക്ഷം പേർ സ്വച്ഛതാ അപ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഇതുവരെ 43.5 ലക്ഷം പരാതികൾ നഗരങ്ങളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ പരിഹരിച്ചു കഴിഞ്ഞു.

ശുചിത്വ ഭാരതമെന്ന ലക്ഷ്യത്തിലേക്ക് മത്സര ബുദ്ധിയോടെ മുന്നേറാൻ രാജ്യത്തെ നഗരങ്ങൾക്ക് കരുത്തു പകരുകയാണ് ദേശീയ ശുചിത്വ സർവേ. ശുചിത്വത്തെക്കുറിച്ച് ബോധവത്കരണം നടത്താനും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി ഈ മാസം 16 മുതൽ 31 വരെ കേന്ദ്ര ഗവൺമെന്റ് ഓഫീസുകളിൽ ശുചിത്വ പക്ഷാചരണം സംഘടിപ്പിക്കുന്നുണ്ട്. ജന പങ്കാളിത്തത്തോടെ വൃത്തിയുള്ള ഇന്ത്യ സൃഷ്ടിച്ച് മഹാത്മാഗാന്ധിയുടെ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഗവൺമെന്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP