Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാക്കനാട്ടെ സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്; ഭാരത് മാതാ കോളേജിന് എതിർവശത്ത് 60 സെന്റ്; തൃക്കാക്കരയിൽ ഒരേക്കർ; മരടിൽ 54 സെന്റ്.... മാർ ആലഞ്ചേരി വിറ്റെന്ന് വിമതർ ആരോപിക്കുന്നത് ഈ സ്ഥലങ്ങൾ; വിറ്റവകയിൽ 22 കോടി ലഭിക്കേണ്ടിടത്ത് സഭയ്ക്ക് ലഭിച്ചത് ഒൻപത് കോടി മാത്രം; ആധാരത്തിൽ ചേർക്കാത്ത വില എങ്ങോട്ട് പോയി? സീറോ മലബാർ സഭയിലെ ചക്കളത്തിൽ പോര് അതിരു ലംഘിച്ചപ്പോൾ നാണംകെട്ട് വിശ്വാസികൾ

കാക്കനാട്ടെ സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്; ഭാരത് മാതാ കോളേജിന് എതിർവശത്ത് 60 സെന്റ്; തൃക്കാക്കരയിൽ ഒരേക്കർ; മരടിൽ 54 സെന്റ്.... മാർ ആലഞ്ചേരി വിറ്റെന്ന് വിമതർ ആരോപിക്കുന്നത് ഈ സ്ഥലങ്ങൾ; വിറ്റവകയിൽ 22 കോടി ലഭിക്കേണ്ടിടത്ത് സഭയ്ക്ക് ലഭിച്ചത് ഒൻപത് കോടി മാത്രം; ആധാരത്തിൽ ചേർക്കാത്ത വില എങ്ങോട്ട് പോയി? സീറോ മലബാർ സഭയിലെ ചക്കളത്തിൽ പോര് അതിരു ലംഘിച്ചപ്പോൾ നാണംകെട്ട് വിശ്വാസികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി അഴിമതിക്കാരനാണെന്ന് വിശ്വാസികളിൽ ഭൂരിഭാഗവും വിശ്വസിക്കുന്നില്ല. എന്നാൽ സീറോ മലബാർ സഭയിലെ മറുവിഭാഗം രണ്ടും കൽപ്പിച്ച് ആഞ്ഞടിക്കുകയാണ്. ഇവിടെ വിഴുപ്പഴക്കലുകൾ തുടരുകയാണ്. സീറോ മലബാർ സഭയിലെ ചക്കളത്തിൽ പോരിന് അന്ത്യം കുറിക്കാനുള്ള ഫോർമുല ആരുടേയും കൈയിലില്ല. ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്.

സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രൂപതയും, ചരിത്രം കൊണ്ടം സാമ്പത്തിക സുസ്ഥിരതകൊണ്ടും പ്രഥമസ്ഥാനം അലങ്കരിക്കുന്നതുമായ രൂപതയാണ് എറണാകുളം അങ്കമാലി അതിരൂപത. ഈ അതിരൂപതയുടെ സുദ്യഢവും0 സുസ്ഥിരവുമായ സാമ്പത്തീക സ്ഥിതിയിന്മേൽ മാർ ആലഞ്ചേരി നടത്തിയ അപക്വവും ദുരൂഹവും അധാർമ്മികവുമായ ഇടപെടലുകൾ നടത്തിയെന്നാണ് ആരോപണം. 130 വർഷങ്ങളായി അഭിവന്ദ്യ പിതാക്കന്മാരും, വൈദീകരും, ലക്ഷകണക്കിന് വരുന്ന വിശ്വാസ സമൂഹവും ചേർന്ന് കണ്ട സ്വപ്നത്തിന്റെയും, ഒഴുക്കിയ വിയർപ്പിന്റെയും ആകെത്തുകയാണ് ഈ അതിരൂപത. ചേർത്തല മുതൽ കൊരട്ടി വരെ വ്യാപിച്ചുകിടക്കുന്ന ഈ അതിരൂപതയിലെ കർഷകരും, തൊഴിലാളികളും, കൂലിപ്പണിക്കാരുമായ സാധാരണക്കാരൻ പിടിയരിപ്പിരിച്ചും, പട്ടിണി കിടന്നും അടിസ്ഥാനമിട്ടതാണ് ഈ രൂപതയുടെ ഇന്നത്തെ ഐശ്വര്യം. ഈ മഹാസൗധത്തിന്റെ അസ്ഥിവാരമാണ് മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ തകർത്തിരിക്കുന്നതെന്ന് വിമതർ പറയുന്നു.

വടക്കൻ - തെക്കൻ വിഭാഗമായി തിരിഞ്ഞുള്ള സഭാതർക്കം നാളുകളായി സീറോമലബാർ സഭയിൽ ഉണ്ട്. വടക്കൻ വിഭാഗത്തിന്റെ എതിർപ്പോടെയാണ് തെക്കൻ വിഭാഗത്തിൽ നിന്നുള്ള മാർ ആലഞ്ചേരി സഭാതലവനാകുന്നത്. ഇങ്ങനെ സഭാതലവനാകുന്ന ആളാണ് വടക്കൻ വിഭാഗത്തിന്റെ ആസ്ഥാനമായ എറണാകുളം - അങ്കമാലി രൂപതയുടെ മെത്രാനാകുന്നത്. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരിക്കാരനായ മാർ ആലഞ്ചേരിക്കെതിരെ വടക്കൻ വിഭാഗത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങൾ തുടക്കം മുതലെ ഉണ്ടായിരുന്നു. ഈ യുദ്ധത്തിനാണ് ഇപ്പോൾ അഴിമതി ആരോപണങ്ങൾ പുതിയ തലം നൽകുന്നത്. ഈ അടുത്ത കാലത്ത് മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥല വില്പനകളാണ് വിവാദങ്ങൾക്ക് ആളി കത്തിക്കുന്നത്. രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്.

കാക്കനാട് നൈപുണ്യ സ്‌കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ്, ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ്, കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്‌സിയൻ ബ്രദേഴ്‌സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ, കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെന്റ്, മരടിലുള്ള 54 സെന്റ് എന്നിവയായിരുന്നു അവ. തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നും ആരോപണമുണ്ട്. ഈ സ്ഥലം വിൽപ്പനയാണ് ആലഞ്ചേരിയെ പ്രശ്‌നത്തിലാക്കുന്നത്.

ആകെ വരുന്ന 3 ഏക്കർ സ്ഥലം 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതാണ് ആലഞ്ചേരിക്കെതിരെ മറുവിഭാഗം ചർച്ചയാക്കുന്നത്. ക്രയവിക്രയങ്ങളിലെ ദുരൂഹതയും, അധാർമ്മിക ഇടപെടലുകളും, കള്ളപ്പണ ഇടപാടുകളും, നികുതി വെട്ടിപ്പും ചർച്ചയാക്കുകയാണ് ആലഞ്ചേരി വിരുദ്ധർ.

സ്ഥലത്തിന് ലഭിക്കേണ്ട മുഴുവൻ തുകയും കിട്ടി ബോദ്ധ്യപ്പെട്ടിട്ട് മാത്രമേ പ്രമാണം ആധാരം ചെയ്തു കൊടുക്കാവൂ എന്നിരിക്കേ, മുഴുവൻ തുകയും കിട്ടാതെ എന്തിന് മാർ ആലഞ്ചേരി ഇതിൽ ഒപ്പു വച്ചുവെന്നാണ് ഉയർത്തുന്ന ചോദ്യം. എന്നാൽ സ്ഥലം ഇടപാടിന് ആരും യഥാർത്ഥ വില കാണിക്കാറില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ബാക്കി വില കണക്കിൽ പെടാതെ സഭാ സംവിധാനങ്ങളിൽ തന്നെ ഉണ്ടാവും. എന്നാൽ സ്ഥലം വിൽക്കാൻ സമ്മതിച്ച കരാറിൽ ഒരു വില പറഞ്ഞതിനാൽ ആ വിലയിൽ കുറച്ച് കണക്കിൽ വരുന്നതാണ് പ്രശ്‌നം. ആലഞ്ചേരി അടിച്ചു മാറ്റിയതല്ല എന്ന് മിക്കവർക്കും ബോധ്യം ഉണ്ടെങ്കിലും സാങ്കേതികമായി ഇതൊരു തലവേദനയായി മാറുകയാണ്. ഇതാണ് മേജർ അർച്ച് ബിഷപ്പിനെ സമ്മർദ്ദത്തിലാക്കുന്നത്.

സഭയുടെ പൈതൃകമായ സ്വത്തുക്കളുടെ പരിപാലനത്തിലും ക്രയവിക്രയങ്ങളിലും അനിതരസാധാരണമായ ശ്രദ്ധയും വേണ്ടത്ര മുന്നൊരുക്കങ്ങളും നിർബന്ധമായും പാലിച്ചിരിക്കണം എന്ന കത്തോലിക്കാസഭാ നിയമങ്ങളുടെ (ഇഇഋഛ 1035, 1036, 1037, 1038, 1042, 934) പച്ചയായ ലംഘനവും നടന്നുവെന്നാണ് ആരോപണം. സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രൂപതയും, ചരിത്രം കൊണ്ടും സാമ്പത്തിക സുസ്ഥിരതകൊണ്ടും പ്രഥമസ്ഥാനം അലങ്കരിക്കുന്നതുമായ രൂപതയാണ് എറണാകുളം അങ്കമാലി അതിരൂപത. ഈ അതിരൂപതയുടെ സുദ്യഢവു0 സുസ്ഥിരവുമായ സാമ്പത്തീക സ്ഥിതിയിന്മേൽ മാർ ആലഞ്ചേരി നടത്തിയ അപക്വവും ദുരൂഹവും അധാർമ്മികവുമായ ഇടപെടലുകളെ തുറന്നുകാട്ടുമെന്നും മറു വിഭാഗം ആരോപിക്കുന്നു. സ്ഥലമിടപാടുകളിൽ രേഖകൾക്കും ഉത്തരവുകൾക്കും പുറത്തു റിയൽ എസ്റ്റേറ്റ് മേഖലയിൽ നടക്കുന്ന അതിസങ്കീർണ്ണമായ ചില കള്ളക്കളികൾ നടന്നുവെന്നും ഇവർ വിവരിക്കുന്നു.

വിവാദവുമായി ബന്ധപ്പെട്ട് ആലഞ്ചേരി വിരുദ്ധ പക്ഷം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്ന ആരോപണങ്ങളിൽ പ്രധാനം ഇതാണ്: തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെന്റ് സ്ഥലം വിറ്റിരിക്കുന്നത് 7 പ്ലോട്ടുകളായിട്ടാണ്. ഒരു സെന്റിന് യഥാക്രമം 10 ലക്ഷം, 7 ലക്ഷം, 3 ലക്ഷം(ബാക്കിയുള്ള 4 പ്ലോട്ടുകൾ) എന്നീ വിലകൾക്കാണ് ഈ സ്ഥലം വിറ്റിരിക്കുന്നത്. സെന്റിന് 35 മുതൽ 40 ലക്ഷംവരെ വില ലഭിക്കുന്ന സമയത്തു തന്നെയാണ് ഈ വിൽപ്പന നടന്നത്. 30 ലക്ഷം മാത്രം കണക്കാക്കിയാൽ പോലും 16 കോടിയോളം രൂപയാണ് അതിരൂപതയ്ക്കുണ്ടായ നഷ്ടം.

ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെന്റ് സ്ഥലം 3,99,70,000 (3 കോടി 99 ലക്ഷത്തി എഴുപതിനായിരം) രൂപയ്ക്കാണ് അതിരൂപത വിറ്റിരിക്കുന്നത്. 35 മുതൽ 40 ലക്ഷം വരെ വില ലഭിക്കുന്ന സമയത്താണ് ഈ കച്ചവടം നടക്കുന്നത്. സെന്റിന് 30 ലക്ഷം മാത്രം കണക്കാക്കിയാൽ പോലും14 കോടിയോളം രൂപയാണ് ആണ് അതിരൂപതയ്ക്കുണ്ടായ നഷ്ടം. അതിരൂപതയുടെ സ്വന്ത0 സ്ഥാപനമായ ഭാരതമാത കോളേജിനോടുപോലും വേണോ വേണ്ടയോ എന്ന് ചോദിക്കാതെയാണ്, തുച്ഛമായ വിലയ്ക്ക് ഈ സ്ഥല0 ഭൂമാഫിയയ്ക്ക് വിറ്റിരിക്കുന്നത്. ഇപ്രകാരം നടന്നിരിക്കുന്ന മറ്റു രണ്ടു സ്ഥലമിടപാടുകളുടേയും കണക്കുകളും രേഖകളും പരിശോധിക്കുമ്പോഴും തത്തുല്യമായ അഴിമതികളും ദുരൂഹതകളും കണ്ടെത്താനാകുമെന്നും പറയുന്നു. വിമതരുടെ അന്വേഷണത്തിൻ പ്രകാരം അതിരൂപതയക്ക് ലഭിക്കേണ്ട ഏകദേശം 45 കോടിയിൽപരം രൂപയാണ് ഭൂമാഫിയ കൈ നനയാതെ ലാഭം കൊയ്തിരിക്കുന്നതെന്നാണ് ആരോപണം.

ഈ അടുത്ത കാലങ്ങളിൽ എറണാകുളം-അങ്കമാലി അതിരുപതയുടെ പേരിൽ മാർ ആലഞ്ചേരി 3 സ്ഥലങ്ങൾ വാങ്ങിയെന്നും സൂചനയുണ്ട്. മറ്റൂർ :- എറണാകുളം അങ്കമാലി അതിരൂപതയുടെ മേൽ, നികത്താനാവാത്ത സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിച്ച ഒരു ഭൂമി ഇടപാടായിരുന്നു ഇത്. അതിരൂപത വൈദീക സമിതി ഒന്നടങ്കം വേണ്ട എന്നു തീരുമാനിച്ച മെഡിക്കൽ കോളേജിനാണ് അങ്കമാലി അടുത്ത് മറ്റൂർ ഗ്രാമത്തിൽ 59 കോടി രൂപ ബാങ്ക് ലോണെടുത്ത് 23.22 ഏക്കർ ഭൂമി മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ വാങ്ങിയിരിക്കുന്നത്. കോതമംഗലത്തു നിന്ന് 10 കി.മി അകലെ കോട്ടപ്പടിയിൽ വനയോര മേഖലയിൽ 25 ഏക്കർ സ്ഥലം, അതിരൂപതയുടെ കടക്കെണികൾക്കിടയിൽ 15 കോടി ബാങ്ക് ലോണെടുത്ത് വാങ്ങിച്ചിരിക്കുന്നതും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ 22 വ4ഷങ്ങളായി വിൽക്കാനിട്ടിട്ടു0 വിറ്റു പോവാതിരുന്ന വനയോര മേഖലയിൽപ്പെട്ടതാണ് ഈ ഭൂമി. 2017 ഫെബ്രുവരി മാസം ഇടുക്കി ജില്ലയിൽ പരിസ്ഥിതി ലോല പ്രദേശമായ പള്ളിവാസൽ പഞ്ചായത്തിൽ ആനവിരിട്ടി വില്ലേജിൽ 17 ഏക്കർ ഭൂമി, 1 കോടി 60 ലക്ഷം രൂപ മുടക്കി മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ വാങ്ങിയിരിക്കുന്നു. ഈ സ്ഥലം വാങ്ങിയത് ഒരു ആധികാരിക കമ്മിറ്റിയുടേയും അനുവാദത്തോടെ ആയിരുന്നില്ലെന്നും വിവാദത്തിന് പുതിയ തലം നൽകുന്നു.

മേൽപ്പറഞ്ഞ ക്രയവിക്രയങ്ങൾ പ്രകാരം, എറണാകുളം-അങ്കമാലി അതിരൂപതയക്ക് ഇപ്പോഴുള്ള ബാങ്ക് ലോൺ 90 കോടി രൂപയാണെന്നും ഇവർ പറയുന്നു. ഈ ഭീമമായ കടത്തിന് പരിഹാരമെന്നോണം കൊച്ചി നഗരമദ്ധ്യത്തിൽ കിടക്കുന്ന അതിരൂപതയടെ 2 ഏക്കർ 46 സെന്റ് വിറ്റു. അതിൽ നിന്നും അതിരൂപതയുടെ കടത്തിലേക്ക് ഒരു ചില്ലിക്കാശ് തിരിച്ചടയ്ക്കാൻ സാധിച്ചിട്ടുമില്ല. പകരം വനയോര മേഖലയിലും, കസ്തൂരി രംഗൻ പ്രദേശത്തും ആർക്കും വേണ്ടാതെ കിടക്കുന്ന, തുച്ഛമായ വിലയുള്ള ഭൂമി രൂപതയുടെ മേൽ കെട്ടിവയ്ക്കപ്പെട്ടുവെന്നാണ് ആരോപണം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ മാർ ആലഞ്ചേരിയുടെ ആരോഗ്യത്തിൽ ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വ്യാജ അഴിമതി കഥ മെനഞ്ഞ് സഭാതലവനെ കുരുക്കാനുള്ള കെണി അറിഞ്ഞു നെഞ്ചുപൊട്ടിയാണ് മാർ ആലഞ്ചേരി ആശുപത്രിയിൽ ആയതെന്ന് ഇവർ ആരോപിക്കുന്നത്. സീറോ മലബാർ സഭയുടെ ഡൽഹി (ഫരീദാബാദ്) രൂപതാദ്ധ്യക്ഷനായ മാർ എബ്രഹാം ഭരണിക്കുളങ്ങരയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മെത്രാന്മാരും ചില വൈദികരുമാണ് മാർ ആലഞ്ചേരിയെ സമ്മർദ്ദം ചെലുത്തി രാജി വയ്‌പ്പിക്കാൻ ശ്രമിക്കുന്നത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മുപ്പതോളം വൈദികർ മാർ ആലഞ്ചേരിയെ കണ്ട് ബഹളം ഉണ്ടാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് കർദ്ദിനാൾ ആശുപത്രിയിലായിരിക്കുന്നത് എന്നു മറുനാടൻ മലയാളി സ്ഥിരീകരിച്ചിട്ടുണ്ട്

ആരോപണത്തെ കുറിച്ച് ഒരക്ഷരം പോലും മിണ്ടാതെ മാർ ആലഞ്ചേരി ആശുപത്രിയിൽ കഴിയുകയാണ്. മാർ ആലഞ്ചേരിയെ അനുകൂലിക്കുന്ന വൈദികരോ മെത്രാന്മാരോ പോലും ചോദിച്ചിട്ടും യാതോരു അഭിപ്രായവും ഇതുവരെ അദ്ദേഹം പറഞ്ഞിട്ടില്ല. ആശുപത്രിയിൽ നിന്നിറങ്ങിയാൽ ഉടൻ അനാരോഗ്യത്തിന്റെ കാര്യം പറഞ്ഞു പദവി ഒഴിയാനാണ് മേജർ ആർച്ച് ബിഷപിന്റെ ആലോചനയെന്നും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP