Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയവരെ മാത്രമേ സാഹിത്യ പരിഷത്തിൽ സ്വീകരിക്കൂ എന്ന് തീരുമാനിച്ചില്ലെന്ന് സി രാധാകൃഷ്ണൻ; ബാലചന്ദ്രൻ ചുള്ളിക്കാട് ഉൾപ്പെടെ കവിസദസ്സിൽ വൻ പ്രതിഷേധം ഉയർന്നതോടെ വിവാദ പ്രസ്താവം പത്രക്കാർക്ക് പറ്റിയ തെറ്റെന്ന് ആരോപിച്ച് സാഹിത്യ പരിഷത്ത് പ്രസിഡന്റ്

സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയവരെ മാത്രമേ സാഹിത്യ പരിഷത്തിൽ സ്വീകരിക്കൂ എന്ന് തീരുമാനിച്ചില്ലെന്ന് സി രാധാകൃഷ്ണൻ; ബാലചന്ദ്രൻ ചുള്ളിക്കാട് ഉൾപ്പെടെ കവിസദസ്സിൽ വൻ പ്രതിഷേധം ഉയർന്നതോടെ വിവാദ പ്രസ്താവം പത്രക്കാർക്ക് പറ്റിയ തെറ്റെന്ന് ആരോപിച്ച് സാഹിത്യ പരിഷത്ത് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കേരള-കേന്ദ്ര സാഹിത്യ അക്കാഡമികളുടെ പുരസ്‌കാരങ്ങളിൽ ഏതെങ്കിലും ഒന്നു നേടിയവരെ മാത്രമേ സമസ്ത കേരള സാഹിത്യ പരിഷത്തിൽ സ്വീകരിക്കൂ എന്ന തീരുമാനം വിവാദമായതോടെ പരസ്യമായി അതിൽ ഖേദം പ്രകടിപ്പിച്ച് പരിഷത്ത് പ്രസിഡന്റ് സി രാധാകൃഷ്ണൻ. കേരള സാഹിത്യ അക്കാഡമിയിൽ ഇന്ന് നടന്ന കവി സമ്മേളനത്തിൽ രാധാകൃഷ്ണന്റെ പ്രസ്താവത്തിന് എതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഖേദപ്രകടനം ഉണ്ടായത്.

പ്രസ്താവനയ്ക്ക് എതിരെ വലിയ പ്രതിഷേധം കവി ബാലചന്ദ്രൻ ചുള്ളിക്കാട് വേദിയിൽ പങ്കുവച്ചു. ഇതിന് പിന്നാലെയാണ് സി രാധാകൃഷ്ണൻ ഇക്കാര്യം പത്രക്കാർക്ക് പറ്റിയ തെറ്റാണെന്ന് പറഞ്ഞ്് ന്യായീകരിക്കാൻ ശ്രമിച്ചത്. വേദിയിൽ നിന്ന് ഇറങ്ങി കവിയോട് ഇക്കാര്യത്തിൽ തന്റെ നിലപാട് വിശദീകരിക്കുകയും ചെയ്തു.

'ആരാണ് യഥാർത്ഥ എഴുത്തുകാരൻ എന്ന് നിശ്ചയിക്കാൻ കഴിയാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ സമസ്ത കേരള സാഹിത്യ പരിഷത്തിൽ എത്തരത്തിലുള്ള എഴുത്തുകാർ വരണമെന്നതിനെക്കുറിച്ചുള്ള മാനദണ്ഡം വളരെ ഗൗരവപൂർണ്ണമായ ചർച്ചക്കെടുത്ത് ഒടുവിൽ ഞങ്ങൾ പരിഷത്തിന്റെ എക്സിക്യുട്ടീവിൽ ഒരു തീരുമാനമെടുത്തു.

അതിൻപ്രകാരം കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഏതെങ്കിലുമൊന്നു കരസ്ഥമാക്കിയവരെ മാത്രമേ സമസ്ത കേരള സാഹിത്യ പരിഷത്തിൽ സ്വീകരിക്കേണ്ടതുള്ളൂ എന്ന് ഞങ്ങൾ രേഖാമൂലം തീരുമാനിക്കുകയായിരുന്നു. - ഇതായിരുന്നു പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണൻ തൃശൂരിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. ഇത് വലിയ വിവാദമായതോടെയാണ് ഇന്ന് തിരുത്തൽ ഉണ്ടായത്.

ഇപ്പോൾ സാഹിത്യത്തിന്റെ ലേബലിൽ പുറത്തിറങ്ങുന്ന പായലുകളും ചണ്ടികളും വായിച്ചതുകൊണ്ടാണ് തന്റെ ആരോഗ്യം ഇത്രമേൽ ക്ഷയിച്ചതും താൻ ഈ പരുവത്തിലായതെന്നും പ്രശസ്ത സാഹിത്യകാരൻ ടി. പത്മനാഭൻ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു നാവെടുത്തതിനു ശേഷമാണ് പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്റെ വിവാദ പ്രസ്താവനയുണ്ടായത്.

ഇത് വലിയ ചർച്ചയായി. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് സി. രാധാകൃഷ്ണന്റെ പ്രസ്താവന സദസ്സിൽ വിവാദത്തിന് തിരി കൊളുത്തിയതോടെ പരിഷത്ത് സെക്രട്ടറി ഡോ. ടി. എൻ. വിശ്വംഭരൻ മറ്റൊരു ന്യായവാദവുമായി രംഗത്തെത്തിയിരുന്നു. കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഏതെങ്കിലുമൊന്നു കരസ്ഥമാക്കിയവരെ മാത്രമേ സമസ്ത കേരള സാഹിത്യ പരിഷത്തിൽ സ്വീകരിക്കേണ്ടതുള്ളൂ എന്നത് മാനദണ്ഡമല്ല, മറിച്ച് പരിഷത്തിന്റെ നയമാണ് എന്ന് സെക്രട്ടറി ഡോ. ടി. എൻ. വിശ്വംഭരൻ തിരുത്താൻ ശ്രമിച്ചു. പക്ഷേ, വിവാദം അവിടെ തീർന്നില്ല. ഇന്ന് കവി സമ്മേളനത്തിലും ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നു. ഇതോടെയാണ് തിരുത്തലുമായി രാധാകൃഷ്ണൻ എത്തിയത്.

എഴുത്തുകാരുടെ സംഘടനയായ സമസ്ത കേരള സാഹിത്യ പരിഷത്താണ് കേരള സംസ്ഥാന രൂപീകരണത്തിനുമുമ്പ് ഐക്യകേരളമെന്ന ആശയത്തിന് വിത്തുപാകിയത്. മേൽപ്പറഞ്ഞ യാതൊരുവിധ പുരസ്‌കാരങ്ങളും കരസ്ഥമാക്കാത്ത രാമവർമ്മ അപ്പൻ തമ്പുരാനായിരുന്നു പരിഷത്തിന്റെ ആദ്യ അധ്യക്ഷൻ. ഇപ്പോൾ നവതിയിലെത്തിനിൽക്കുന്ന ഈ പരിഷത്താണ് ഇപ്പോൾ അംഗത്വത്തിനായുള്ള മാനദണ്ഡം രേഖാമൂലം നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നത് എന്നത് അത്യന്തം ഖേദകരമായിപ്പോയെന്ന് സദസ്സിലുണ്ടായിരുന്നവർ പ്രതിഷേധ സ്വരത്തിൽ പരിഷത്തിനെ അറിയിക്കുകയും ചെയ്തിരുന്നു.

സി.പി. ശ്രീധരനും, ജി.ശങ്കരക്കുറുപ്പും, സുകുമാർ അഴീക്കോടുമെല്ലാം ജനകീയവൽക്കരിച്ച സാഹിത്യ പ്രസ്ഥാനമാണ് സമസ്ത കേരള സാഹിത്യ പരിഷത്ത്. 1975 ൽ സമസ്ത കേരള സാഹിത്യ പരിഷത്ത് സമ്മേളനം കൊടുങ്ങല്ലൂരിൽ നടക്കുന്ന സമയത്ത് സമ്മേളനത്തിന്റെ തലേന്ന് നക്സലുകൾ സമ്മേളന പന്തലിനു തീയിട്ടിരുന്നു. സാഹിത്യകാരന്മാർ ഇത്രയേറെ ആർഭാടങ്ങൾ നടത്തേണ്ടെന്ന വാദമായിരുന്നു അന്ന് നക്്സലുകൾ ഉന്നയിച്ചത്. ഇന്ന് വീണ്ടും കേരള-കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ ഏതെങ്കിലുമൊന്നു കരസ്ഥമാക്കിയർക്ക് മാത്രമായി പരിഷത്ത് നിലനിൽക്കുന്ന സാഹചര്യം നിർമ്മിക്കപ്പെടുമ്പോഴും പരിഷത്ത് ജനകീയമായി ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് സദസ്സിൽ ചിലർ അഭിപ്രായപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP