Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുഷമയുടെ നയതന്ത്ര നീക്കങ്ങൾക്ക് വീണ്ടും വിജയം; ക്രൂഡോയിൽ രാജ്യത്തേക്ക് എളുപ്പം എത്തിക്കാൻ ചബാഹറിൽ ഇന്ത്യൻ സഹായത്തോടെ തുറമുഖം തുറന്ന് ഇറാൻ; പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപാര നീക്കം സുഗമം ആകുന്നത് ഇന്ത്യക്കും ഇറാനും ഒരുപോലെ ഗുണകരം; ഇന്ത്യൻ വിജയത്തെ കണ്ണുകടിയോടെ കണ്ട് ചൈനയും പാക്കിസ്ഥാനും

സുഷമയുടെ നയതന്ത്ര നീക്കങ്ങൾക്ക് വീണ്ടും വിജയം; ക്രൂഡോയിൽ രാജ്യത്തേക്ക് എളുപ്പം എത്തിക്കാൻ ചബാഹറിൽ ഇന്ത്യൻ സഹായത്തോടെ തുറമുഖം തുറന്ന് ഇറാൻ; പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപാര നീക്കം സുഗമം ആകുന്നത് ഇന്ത്യക്കും ഇറാനും ഒരുപോലെ ഗുണകരം; ഇന്ത്യൻ വിജയത്തെ കണ്ണുകടിയോടെ കണ്ട് ചൈനയും പാക്കിസ്ഥാനും

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: കേന്ദ്രസർക്കാരിന് വീണ്ടും കയ്യടി നൽകിക്കൊണ്ട് ഇറാനിൽ ഇന്ത്യൻ സഹകരണത്തോടെ തുറമുഖം തുറന്നു. ഇന്ത്യയിലേക്ക് ക്രൂഡോയിൽ ഇറക്കുമതി മെച്ചപ്പെടുത്താനും വിദേശങ്ങളിലേക്ക് ഇന്ത്യയുടെ കയറ്റുമതി എളുപ്പമാക്കാനും സഹായകമാകും പുതിയ തുറമുഖമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട രാജ്യങ്ങളിൽ ഒന്നായ ഇറാനിൽ അഫ്ഗാനിസ്ഥാന്റെ സഹകരണത്തോടെ ഇന്ത്യ നിർമ്മിച്ച ചബാഹർ തുറമുഖമാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഉദ്ഘാടനം ചെയ്തു. പാക്കിസ്ഥാനിൽ ചൈനയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഗ്വാദർ തുറമുഖത്തിന്റെ മൂന്നിരട്ടി വലിപ്പവും പ്രവർത്തന ശേഷിയുമുള്ള തന്ത്രപ്രധാന തുറമുഖമാണ് ചബാഹർ.

ഉദ്ഘാടന ചടങ്ങിൽ ഇന്ത്യ, പാക്കിസ്ഥാൻ, ഖത്തർ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു. ഇതോടെ മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുന്നതായാണ് വിലയിരുത്തൽ. പാക്കിസ്ഥാനിൽ ചൈന നിർമ്മിക്കുന്ന തുറമുഖം ഇന്ത്യയുടെ വ്യാപാര-സൈനിക താൽപര്യങ്ങൾക്ക് വെല്ലുവിളിയാണെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തുറമുഖത്തിന്റെ പ്രാധാന്യം.

ഉദ്ഘാടനം കഴിഞ്ഞ തന്ത്രപ്രധാന തുറമുഖം പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര നീക്കങ്ങൾക്ക് നിർണ്ണായകമാകും . പ്രത്യേകിച്ചും അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയ്ക്കുള്ള പ്രവേശന കവാടമായിരിക്കും ചബാഹർ തുറമുഖം എന്നാണ് വിലയിരുത്തൽ. പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖം വഴി മദ്ധ്യ ഏഷ്യയിൽ കടന്നുകയറിയ ചൈന ഉയർത്തുന്ന വെല്ലുവിളി പ്രതിരോധിക്കാൻ ചഹ്ബഹാർ തുറമുഖത്തിലൂടെ ഇന്ത്യയ്ക്ക് കഴിയും.

ഇറാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി തടഞ്ഞിരുന്ന പാക്കിസ്ഥാന് വിലങ്ങിടുന്നതുമാണ് പുതിയ തുറമുഖം. 500 മില്യൻ അമേരിക്കൻ ഡോളർ ചെലവഴിച്ച് ഇന്ത്യ നിർമ്മിച്ച തുറമുഖം 2018 അവസാനത്തോടെ പൂർണമായും പ്രവർത്തന യോഗ്യമാകുമെന്ന് കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരി വിശദീകരിച്ചു.

കഴിഞ്ഞ വർഷം മേയിൽ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ ക്ഷണം സ്വീകരിച്ച് ഇറാൻ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചബാഹർ തുറമുഖം സംബന്ധിച്ച കരാറൊപ്പിട്ടത്. ഇതുകൂടാതെ അഫ്ഗാനിസ്ഥാനിലെ നാല് പ്രധാന നഗരങ്ങളെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സറഞ്ച് - ഡെലാറാം റോഡ് ശൃംഖലയും ഇന്ത്യ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മേഖലയിൽ സ്വാധീനം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.

ഇന്ത്യയുടെ ഇത്തരം നീക്കങ്ങളാണ് മേഖലയിൽ വൻ ശക്തിയാകാൻ ഒരുങ്ങി നീങ്ങുന്ന ചൈനയുടെ നീരസങ്ങൾക്ക് കാരണമായതും. അരുണാചലിൽ ഉൾപ്പെടെ ഇന്ത്യക്കെതിരെ ചൈന അടുത്തകാലത്ത് നടത്തിയ നീക്കങ്ങൾക്കു പിന്നിലും ഇന്ത്യയുടെ നയതന്ത്ര വിജയങ്ങളും മറ്റു രാജ്യങ്ങളിൽ ഇന്ത്യ സ്വാധീനം വർദ്ധിപ്പിക്കുന്നതും പ്രധാന ഘടകമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.

ഇറാൻ, സൗദി ബന്ധത്തിൽ അടുത്തകാലത്ത് വിള്ളൽ വീണിരുന്നെങ്കിലും ഇന്ത്യക്ക് ഇക്കാര്യത്തിൽ മധ്യവർത്തിയാകാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇന്ത്യയുമായി സൗഹൃദത്തിലാണ് ഇരു രാഷ്ട്രങ്ങളും എന്നതിനാൽ തന്നെ മേഖലയിലെ സമാധാനത്തിന് ഇന്ത്യൻ നീക്കം ഗുണം ചെയ്യുമെന്ന വിലയിരുത്തലും ഉയരുന്നു. പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യയിലേക്കും അഫ്ഗാനിലേക്കും ഉൾപ്പെടെ വിപണന-സഞ്ചാര സാധ്യതകൾ തുറക്കുന്നതാണ് പുതിയ തുറമുഖം.

സിസ്താൻ-ബലൂചിസ്ഥാൻ മേഖലയിൽ ആണ് തുറമുഖമെന്നതാണ് പ്രത്യേകത. പാക്കിസ്ഥാനും ചൈനയ്ക്കും തലവേദനയാകുന്നതും ഇതിനാൽ തന്നെ. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് തുറമുഖ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. തുറമുഖ ഉദ്ഘാടനത്തിന് മുന്നേ മന്ത്രി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറാൻ മന്ത്രി ജാവേദ് ഷരിഫുമായി ശനിയാഴ്ച ടെഹ്‌റാനിൽ കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ഈ പുതിയ കടൽ പാതയുടെ പ്രഖ്യാപനം എന്ന നിലയിൽ ഒരുമാസം മുമ്പുതന്നെ ഇന്ത്യ ചാബഹാർ തുറമുഖത്തേക്ക് കടൽ മാർഗം ആദ്യ കപ്പൽ അയക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ മേഖലയിലെ ബന്ധം ഊട്ടിയുറപ്പിക്കാനും ഇന്ത്യ ശ്രദ്ധിക്കുന്നു എന്നത് ചൈനയ്ക്കും പാക്കിസ്ഥാനും അലോസരം സൃഷ്ടിക്കുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP