Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കുമെന്ന് ശതകോടീശ്വരനായ മന്ത്രി; രാജി എഴുതി വാങ്ങിയേ പറ്റൂവെന്ന നിലപാടിൽ കാനം രാജേന്ദ്രൻ; സുപ്രീംകോടതിയെ അഭയം തേടാൻ സമയം അനുവദിക്കണമെന്ന് എൻസിപി; പിണറായിയേയും കോടിയേരിയേയും തോമസ് ചാണ്ടി കാണുന്നത് പദവി നിൽനിർത്താനുള്ള അവസാന സാധ്യത തേടി; ഹണിട്രാപ്പിൽ എകെ ശശീന്ദ്രന്റെ കാര്യത്തിൽ ഹൈക്കോടതി തീരുമാനവും ഇന്ന്; കൈയേറ്റവിവാദത്തിൽ തോമസ് ചാണ്ടിയുടെ രാജി ഇന്നുണ്ടായേക്കുമെന്ന് സൂചന

മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കുമെന്ന് ശതകോടീശ്വരനായ മന്ത്രി; രാജി എഴുതി വാങ്ങിയേ പറ്റൂവെന്ന നിലപാടിൽ കാനം രാജേന്ദ്രൻ; സുപ്രീംകോടതിയെ അഭയം തേടാൻ സമയം അനുവദിക്കണമെന്ന് എൻസിപി; പിണറായിയേയും കോടിയേരിയേയും തോമസ് ചാണ്ടി കാണുന്നത് പദവി നിൽനിർത്താനുള്ള അവസാന സാധ്യത തേടി; ഹണിട്രാപ്പിൽ എകെ ശശീന്ദ്രന്റെ കാര്യത്തിൽ ഹൈക്കോടതി തീരുമാനവും ഇന്ന്; കൈയേറ്റവിവാദത്തിൽ തോമസ് ചാണ്ടിയുടെ രാജി ഇന്നുണ്ടായേക്കുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹൈക്കോടതിയിൽനിന്ന് വിധിപ്പകർപ്പ് ലഭിച്ചശേഷം വിധിയിൽ പ്രതികൂല പരാമർശമുണ്ടെങ്കിൽ രാജിവെക്കുമെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ ഗതാഗത മന്ത്രി തോമസ് ചാണ്ടി പിന്നീട് നിലപാട് മാറ്റി. കോടതി വിധിയിൽ പ്രതികൂല പരാമർശമുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ നിലപാട് ആരായും. മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കും. ഒഴിയേണ്ടി വന്നാലും നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും തോമസ് ചാണ്ടി അറിയിച്ചു. ഇതോടെ തോമസ് ചാണ്ടി ഇന്ന് രാജിവയ്ക്കുമെന്ന അഭ്യൂഹം ശക്തമാവുകയാണ്. മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കുമെന്ന തോമസ് ചാണ്ടിയുടെ വാക്കുകൾ ഇതിന്റെ സൂചനയാണെന്ന് വിലയിരുത്തുന്നു.

കോടതി പരാമർശം വിധിന്യായമല്ല. തനിക്കുണ്ടായ 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഉത്തരവിന്റെ പകർപ്പ് ബുധനാഴ്ച കിട്ടിയ ശേഷം തീരുമാനമെടുക്കും നാളെ വൈകിട്ട് വീണ്ടും കാണാമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് മന്ത്രി സഭാ യോഗമുണ്ട്. ഈ യോഗത്തിൽ തോമസ് ചാണ്ടി പങ്കെടുക്കാനാണ് ശ്രമം. എന്നാൽ സിപിഐ കടുത്ത പ്രതിഷേധത്തിലാണ്. തോമസ് ചാണ്ടി രാജിവച്ചില്ലെങ്കിൽ സിപിഐ മന്ത്രിമാർ യോഗം ബഹിഷ്‌കരിക്കാൻ പോലും സാധ്യതയുണ്ട്. തോമസ് ചാണ്ടി ഉടൻ രാജിവയ്ക്കണമെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാട് എടുത്തുകഴിഞ്ഞു. മുഖ്യമന്ത്രിയെ ഇക്കാര്യം ്അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ തോമസ് ചാണ്ടിക്ക് മുമ്പിൽ രാജി മാത്രമേ വഴിയുള്ളൂവെന്നാണ് വിലയിരുത്തിൽ. ഇക്കാര്യം തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ഇന്ന് നേരിട്ട് അറിയിക്കുമെന്നാണ് സൂചന. ഇന്നലെ രാത്രിയോടെ തോമസ് ചാണ്ടി തിരുവനന്തപുരത്ത് എത്തിയിരുന്നു.

കോടതി വിധി കൈയിൽ കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. കോടതി വിധി തനിക്ക് പ്രതികൂലമല്ല. വിധിപ്പകർപ്പ് ലഭിക്കുമ്പോൾ കോടതി വിധി തനിക്ക് പ്രതികൂലമാണെങ്കിൽ രാജിവെക്കും - അദ്ദേഹം പറഞ്ഞു. കോടതി പരാമർശം വിധിയായി കാണാനാവില്ല. തനിക്കുണ്ടായിരുന്ന തൊണ്ണൂറ് ശതമാനം പ്രശ്നങ്ങളും ഇപ്പോൾ പരിഹരിക്കപ്പെട്ടു. കോടതിയുടെ പരാമർശങ്ങൾക്ക് വിധിയുമായി ബന്ധമില്ല. കോടതി വിധി കൈപ്പറ്റിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതാണ് പിന്നീട് മാറ്റിയത്. അതിനിടെ ഹണിട്രാപ്പ് കേസും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. എകെ ശശീന്ദ്രനെതിരായ പരാതി പിൻവലിക്കുകയാണെന്ന മംഗളത്തിലെ മാധ്യമ പ്രവർത്തകയുടെ ഹർജിയിൽ ശശീന്ദ്രന് അനുകൂലമായ തീരുമാനം ഹൈക്കോടതി എടുക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെ വന്നാൽ കുറ്റവിമുക്തിയുമായി ശശീന്ദ്രൻ മന്ത്രിയാകാനും സാധ്യതയുണ്ട്.

ഇന്ന് രാവിലെ 8 മണിക്ക് തോമസ് ചാണ്ടി, മുഖ്യമന്ത്രിയെ കാണും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തും. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ തോമസ് ചാണ്ടിക്കെതിരായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഭാഗത്തുനിന്ന് കടുത്ത വിമർശനങ്ങളുണ്ടായിരുന്നു. ഭൂമി കയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരെ രൂക്ഷ പരാമർശങ്ങൾ നടത്തിയത്. തുടർന്ന് ഹർജി തള്ളുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയേയും കോടിയേരിയേയും കാണുന്നത്. വിധിയുടെ സൂചനകൾ പുറത്തു വന്നപ്പോൾ തന്നെ രാജിയാണ് ഉചിതമെന്ന സൂചന മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കാണുന്നത്. മുഖ്യമന്ത്രിക്ക് രാജി കൈമാറുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.

അതിനിടെ ഹൈക്കോടതിവിധിക്കെതിരേ സുപ്രീം കോടതിയെക്കൂടി സമീപിക്കാനുള്ള മന്ത്രി തോമസ് ചാണ്ടിയുടെ നീക്കം ഇടതുമുന്നണിയെ അലോസരപ്പെടുത്തുന്നുണ്ട്. കളക്ടർക്കെതിരേ മന്ത്രി കോടതിയെ സമീപിച്ചത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം രാജിവെക്കുന്നതാണ് നല്ലതെന്നും മറ്റുമുള്ള കോടതി പരാമർശങ്ങളോടെ രാജിക്കാര്യം ഏതാണ്ട് ധാരണയിലേക്ക് വന്നതാണ്. അവസാനതീരുമാനം മുഖ്യമന്ത്രി എടുക്കാൻ നിൽക്കെയാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള ആലോചന ചാണ്ടി പക്ഷത്തുണ്ടായത്. സുപ്രീംകോടതിയിൽ നിന്ന് എതിർ പരാമർശമുണ്ടായാൽ അത് സർക്കാരിന് കൂടുതൽ ക്ഷീണം നൽകും. വിധി വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കേറ്റ് ജനറലുമായി ഫോണിൽ സംസാരിച്ച് വിശദാംശങ്ങൾ ആരാഞ്ഞു. വിധിയുടെ മർമം വിശദീകരിച്ച എ.ജി. നിയമപരമായി മന്ത്രി വരുത്തിയ പിഴവുകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

ഹർജി പിൻവലിക്കാൻ സാവകാശം ലഭിച്ചിട്ടും അത് വേണ്ടെന്ന നിലപാട് മന്ത്രിയെടുത്തത് അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത നോക്കിയാണ്. ഹർജി പിൻവലിച്ചശേഷം അപ്പീൽ നൽകാനാകില്ല. മന്ത്രി നിയമലംഘനം നടത്തിയെന്ന കളക്ടറുടെ റിപ്പോർട്ടും അതിന്റെ പുറത്തുള്ള കോടതി പരാമർശവും വന്നിട്ടും തോമസ് ചാണ്ടിയെങ്ങനെ മന്ത്രിയായി തുടരുന്നുവെന്ന ചോദ്യത്തിന് ഉന്നത നേതാക്കളുമായുള്ള വ്യക്തിബന്ധം എന്ന ഉത്തരമേയുള്ളൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ശക്തികേന്ദ്രമായ കുട്ടനാട്ടിൽ വിദേശത്ത് ബിസിനസുമായി കഴിയുന്ന തോമസ് ചാണ്ടി ജനപ്രതിനിധിയാകുന്നത് പാർട്ടിയെ ക്ഷീണിപ്പിക്കുമെന്നും പകരം പാർട്ടി സീറ്റ് ഏറ്റെടുക്കണമെന്നും സി.പി.എം. ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറി കൂടി പങ്കെടുത്ത് ജില്ലാ കമ്മിറ്റി വീണ്ടും ചേർന്ന് ഘടക കക്ഷികളുടെ സീറ്റിൽ പാർട്ടി അഭിപ്രായം പറയേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഈ ബന്ധങ്ങളാണ് തോമസ് ചാണ്ടിക്ക് ഇപ്പോഴും തുണയാകുന്നത്.

ഭൂമി കൈയേറ്റത്തിൽ ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച തോമസ് ചാണ്ടിക്ക് ഹൈക്കോടതിയിൽ നിന്ന് ഇരട്ടപ്രഹരമാണുണ്ടായത്. തോമസ് ചാണ്ടിയുടെ ഹർജി തള്ളിയതിന് പുറമെ രാജി അനിവാര്യമാണെന്ന പരാമർശങ്ങളും കോടതിയിൽ നിന്നുണ്ടായി. മന്ത്രി ഭരണ സംവിധാനത്തെയും ഭരണഘടനയേയും വെല്ലുവിളിച്ചു. ഇത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറയുന്നു. ഡിവിഷൻ ബെഞ്ചിലെ രണ്ട് ജഡ്ജിമാരും പ്രത്യേകം വിധി പ്രസ്താവങ്ങളാണ് നടത്തിയത്. ബെഞ്ചിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റീസ് പി.എൻ രവീന്ദ്രൻ ഹർജി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. മന്ത്രിക്ക് ജില്ലാ കലക്ടറുടെ അടുത്തതന്നെ പരാതി ഉന്നയിച്ച് പരിഹാരം നേടാം. മന്ത്രിക്കെതിരെ നേരിട്ട് ആക്ഷേപമില്ല. രണ്ടിടത്ത് പരാമർശം മാത്രമാണുള്ളത്. അത് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ മാറ്റാമെന്നും ജസ്റ്റീസ് രവീന്ദ്രൻ വ്യക്തമാക്കി.

തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. തോമസ് ചാണ്ടി ദന്ത ഗോപുരത്തിൽനിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സർക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സർക്കാർ ഹർജ്ജിയെ എതിർക്കുന്നന്നത്. മന്ത്രി എന്ന നിലയിൽ കോടതിയെ സമീപിക്കുന്നത് അനുചിതമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹർജി പിൻവലിക്കുന്നുണ്ടോ എന്ന് മന്ത്രിയുടെ അഭിഭാഷകനോട് ആരാഞ്ഞിരുന്നു. എന്നാൽ ഹർജി പിൻവലിക്കുന്നില്ല എന്നാണ് തോമസ് ചാണ്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്നായിരുന്നു കോടതിയുടെ രൂക്ഷ വിമർശനമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP