Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ പുത്തൻ ചരിത്രം എഴുതിച്ചേർത്ത് സിറിൽ ജോസ്; കഴിഞ്ഞ അഞ്ചാം തിയതി നടന്ന ന്യൂ യോർക്ക് മാരത്തോണിന്റെ ഭാഗമായി നൂറിലേറെ രാജ്യങ്ങളിലുള്ളവർക്കൊപ്പം ഓടി എത്തി സിറിലും

അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ പുത്തൻ ചരിത്രം എഴുതിച്ചേർത്ത് സിറിൽ ജോസ്; കഴിഞ്ഞ അഞ്ചാം തിയതി നടന്ന ന്യൂ യോർക്ക് മാരത്തോണിന്റെ ഭാഗമായി നൂറിലേറെ രാജ്യങ്ങളിലുള്ളവർക്കൊപ്പം ഓടി എത്തി സിറിലും

'ഓടുന്നത് ഹരമാണ്, എല്ലാ ഓട്ടത്തിനും ഒരു അവസാനം ഉണ്ടല്ലോ, ആ ഓട്ടത്തിനിനൊടുവിലെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ,അതിൽ കവിഞ്ഞ സംതൃപ്തി ഒന്നിനും കിട്ടില്ല', എന്തിനാണ് ഓടുന്നത് എന്ന് ചോദിച്ചപ്പോൾ സിറിൽ ജോസ് പ്രതികരിച്ചു. നവംബർ അഞ്ചാം തീയതി നടന്ന ന്യൂ യോർക്ക് മാരത്തോണിൽ 4 മണിക്കൂർ 34 മിനുട്ട് 13 സെക്കന്റ് കൊണ്ട് 26.219 മൈൽ നീളമുള്ള പാത ഓടി തീർത്ത സിറിൽ, നൂറിലേറെ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത അൻപതിനായിരം ഓട്ടക്കാരിൽ ഒരാളായി മാറിയപ്പോൾ അമേരിക്കൻ മലയാളികളുടെ ചരിത്ര പുസ്തകത്തിൽ ഒരു പുത്തൻ അദ്ധ്യായമാണ് സിറിൽ എഴുതിച്ചേർത്ത്.

വരസോണാ ബ്രിഡ്ജിൽ നിന്നും ആരംഭിച്ചു സെൻട്രൽ പാർക്കിൽ അവസാനിക്കുന്ന , 26 .219 മൈലുകൾ ദൈർഘ്യമുള്ള ന്യൂ യോർക്ക് മാരത്തോൺ ലോകത്തിലെ 6 പ്രധാനപ്പെട്ട ദീർഘ ദൂര മാരത്തോൺ ആണ്. ഒരു ലക്ഷത്തോളം മികച്ച ഓട്ടക്കാരിൽ നിന്നും ലോട്ടറി വഴി തിരഞ്ഞെ 50,766 പേരാണ് ഈ മാരത്തോണിൽ പങ്കെടുത്തത്. 139 രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെ 50 സംസ്ഥാങ്ങളിൽനിന്നും ഉള്ള ഓട്ടക്കാരിൽ, 82 വയസുള്ള മാൻഫ്രഡ് റിട്ടെരും( 5 :25 :27 )ഉണ്ടായിരുന്നു. 47 വര്ഷം മുൻപ് ആരംഭിച്ച ഈ ആഗോള ഓട്ട പൂരം ഫിനിഷിങ് ലൈനിൽ എത്തുമ്പോൾ മില്യൺ കണക്കിന് ആളുകളാണ് കാണികളായി വരുന്നത്. വനിതകൾക്കും വീൽചെയർ ഓട്ടക്കാർക്കും പ്രത്യേകം മത്സരങ്ങൾ നടത്തപ്പെടുന്നുണ്ട്. കെനിയക്കാരൻ ജോഫ്രെ കംവേറൊര് 2 മണിക്കൂർ 10 മിനിട്ട് 53 സെക്കന്റുകൊണ്ട് ഫിനിഷ് ചെയ്താണ് ഇത്തവണ ഒന്നാം സ്ഥാനത്തു എത്തിയത്. അമേരിക്കക്കാരി ഷാൾലനെ ഫ്‌ളാനഗൻ വനിതാ വിഭാഗത്തിൽ 2 മണിക്കൂർ 26 മിനിറ്റ് 53 സെക്കന്റിൽ ഒന്നാം സ്ഥാനത്തിൽ എത്തി.

മലയാളി അമേരിക്കയിൽ എന്നും, എന്തിനും ഓട്ടമാണ്, അവനു ഓടാതെ പറ്റില്ലല്ലോ. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ അവനു പെടാപ്പാടാണ്. എന്നാൽ, ഏറ്റവും തിരക്കുപിടിച്ച ന്യൂയോർക്ക് ജീവിതത്തിൽ ഓട്ടം ഒരു ആഭിനിവേശമായി കൊണ്ടുനടക്കാൻ അധികം പേർക്കും സാധിക്കില്ല. ജീവിത സാഹചര്യങ്ങളുടെ പൊല്ലാപ്പുകൾക്കിടയിലും നിതാന്ത ജാഗ്രതയോടെ, ക്ഷമയോടെ, അധ്വാനത്തോടെ ഒരു അഭിനിവേശത്തെ പുണരാൻ ഒരു വ്യക്തി എന്ന നിലയിൽ സിറിൽ കാട്ടുന്ന ഔചിത്യം പ്രശംസനീയമാണ്. ദിവസവും ഒരു മണിക്കൂർ നടക്കണം എന്ന് ഡോക്ടർ നിർദ്ദേശിച്ചാൽ പോലും, മഴ, വെയിൽ, മഞ്ഞു , കാറ്റ് ഒക്കെ പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുന്ന സാധാരണ മലയാളികളിൽ നിന്നും വിഭിന്നനാണ് അദ്ദേഹം എന്ന് തെളിയിച്ചു കഴിഞ്ഞു.

അവാർഡോ പ്രശസ്തിയോ പ്രതിഫലമോ എന്തെങ്കിലും കിട്ടും എന്ന് ഉറപ്പില്ലാതെ ഒരു കാര്യത്തിനും ഇറങ്ങിപുറപ്പെടാത്ത സാധാരണ അമേരിക്കൻ മലയാളി, ഇത്തരം ഒരു സാഹചര്യത്തെക്കുറിച്ചു ചിന്തിക്കാന്‌പോലും മിനക്കെടില്ല. എന്നാൽ തന്റെ കുടുംബവും ചുരുക്കം ചില സുഹൃത്തുക്കളും നൽകുന്ന ഊർജ്ജം മാത്രം കൈമുതലാക്കി ഇത്തരം ഒരു സാഹസത്തിനു സിറിലിനെ പ്രേരിപ്പിച്ചത്, സെപ്റ്റംബര് പതിനൊന്നിന്റെ നോവിക്കുന്ന ഓർമ്മകൾ കൂടിയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

വേൾഡ് ട്രേഡ് സെന്റർ തകർന്നു വീഴുന്നത് തന്റെ ഓഫീസിൽ നിന്ന് നേരിട്ട് കണ്ടതാണ്, ആ കറുത്ത ദിനങ്ങളിൽ നിന്നും ഒരു രക്ഷപെടൽ എന്ന നിലയിൽ കൂടെ ജോലി ചെയ്യുന്ന ചിലരോടൊപ്പം ചേർന്ന് ഓഫീസിനടുത്തുള്ള ഒരു ജിമ്മിൽ(ഏഥങ) ചേർന്നു. എന്തോ കാരണത്തിൽ അത് അടച്ചു, പിന്നെ പതുക്കെ ഓട്ടത്തിലേക്കു നീങ്ങി. ജോലിക്കു ഇടയിലെ ചെറിയ ഓട്ടങ്ങൾ, അതിരാവിലെ അഞ്ചു മണിക്ക് ആക്കിത്തുടങ്ങി. ന്യൂ യോർക്ക് സിറ്റിയുടെ ഭാഗമായ കോണി ഐലൻഡ് ബീച്ചിലൂടെ പ്രഭാത സൂര്യനെ പുണർന്നുള്ള ഓട്ടം ഗൗരവമായ ഒരു വിനോദമാക്കി മാറ്റി. കൊടും തണുപ്പുള്ള പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും മുടങ്ങാതെ ഓടാൻ തുടങ്ങിയപ്പോൾ, തന്റെ സഹധർമിണി ടെസ്സിമോൾ ഒപ്പം കൂട്ടുചേർന്നു അങ്ങനെ അത് ഒരു കുടുംബ വിനോദമായി മാറി. കഴിഞ്ഞ രണ്ടു വര്ഷം നീണ്ട തയ്യാറെടുപ്പുകൾ, അതിനിടെ ലോസ് ആഞ്ചലോസ് മാരത്തോൺ , ഹാർട്ട്‌ഫോർഡ് മാരത്തോൺ, ന്യൂ ജേഴ്സി ഡിഅത്ലൺ, ട്രൈഅത്ലൺ , വെർമോണ്ട് സിറ്റി മാരത്തോൺ, ന്യൂ ജേഴ്സി മാരത്തോൺ, ഫിലാഡൽഫിയ മാരത്തോൺ ബ്രുക് ലിൻ ഹാഫ് മാരത്തോൺ തുടങ്ങി എത്ര വലുതും ചെറുതുമായ ഓട്ടങ്ങൾ !

അതിനിടെ വീട്ടിൽനിന്നും ജോലിക്കു പോകുന്ന പതിനൊന്നു മൈൽ ദൂരം സൈക്കിൾ ചവിട്ടാൻ തുടങ്ങി , കഴിഞ്ഞ മാർച്ചുമാസം മുതൽ ദിവസവും അങ്ങനെ ഇരുപത്തിരണ്ടു മൈലിൽ കൂടുതൽ സൈക്കിൾ ചവിട്ടലും, സ്ഥിരമായ ഓട്ടങ്ങളും ഒരു തപസ്സുപോലെ തുടർന്നത് എന്തെങ്കിലും ഒരു നിലയിൽ ഓട്ടക്കാരനായി അറിയപ്പെടാൻ ആഗ്രഹമുണ്ടായിട്ടല്ല. അതിനിടെ പള്ളിയിലെയും കമ്മ്യൂണിറ്റി ക്ലബ്ബിന്റെയും ചുമതലകൾ, ജോലി നോക്കുന്ന ന്യൂ യോർക്ക് സിറ്റി ഹൗസിങ് അഥോറിറ്റിയുടെ അക്കൗണ്ടിങ് ഉത്തരവാദിത്തങ്ങൾ, തുടങ്ങിയ ഒരു കാരണവും തന്റെ നിശ്ചയ ദാർഢ്യ ത്തിനു മുൻപിൽ വിലങ്ങുതടി ആയില്ല.

തന്റെയുള്ളിലെ ഒരു ഓട്ടക്കാരൻ മത്സരത്തിന് ഒരുങ്ങിയത് 2015- ൽ പത്രണ്ടു് കൂട്ടുകാർ ചേർന്ന് റാഗ്‌നേർ റിലേ റേസിൽ പങ്കെടുത്തതോടുകൂടിയാണ്. അപ്പോൾ തുടങ്ങിയ ഓട്ടക്കാരുടെ ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പ് നിരവധി മികച്ച ഓട്ടക്കാരോടോത്തു ഓടാൻ അവസരം നൽകി. അങ്ങനെ ഓട്ടക്കാരുടെ ഒരു മായാലോകത്തേക്കു അറിയാതെ എത്തിച്ചേരുകയായിരുന്നു. മികച്ച മാരത്തോൺ ഓട്ടക്കാരനായ ജെയിംസ് മാത്യു തടത്തിൽ, തന്റെ 'റണ്ണിങ് ഈസ് ഔർ തെറാപ്പി ' എന്ന ടീമിൽ ഉൾപ്പെടുത്തി 200 മൈൽ റിലേ ഓടാൻ പോയത് ഒരു പുതിയ അനുഭവമായിരുന്നു.

കഴിഞ്ഞ രണ്ടു വർഷംകൊണ്ടാണ് അമ്പതു വയസ്സുകാരനായ സിറിൽ എണ്ണപ്പെട്ട മാരത്തോൺ ഓട്ടക്കാരനായി മാറ്റപ്പെട്ടത്. പ്രായവും പ്രാരാബ്ധങ്ങളും ഒന്നും പ്രശ്‌നമാകില്ല നിങ്ങളുടെ ഉള്ളിലെ നിങ്ങളെ തിരിച്ചറിഞ്ഞാൽ എന്നാണ് സിറിൽ പറയുന്നത്. 26 മാരത്തോൺ ഓടിയിട്ടുള്ള തന്റെ മേൽഉദ്യോഗസ്ഥൻ, ഇടുപ്പ് പ്രശ്‌നങ്ങളും നിരന്തരം വേദനയുമായി വളഞ്ഞു നടക്കുന്നത് ഒരിക്കലും തന്നെ പുറകോട്ടു വലിച്ചില്ല. സിറിൽ ഇതുവരെ 4 ,132 മൈലുകൾ ഓടിയതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈൽ നദിയുടെ നീളം ഓടിയതായി കരുതുന്നത് ഒരു പുരുഷായുസ്സിന്റെ നിറവാണ്.

ഇനി എത്ര ഓട്ടങ്ങൾ കിടക്കുന്നു ? തനിക്കു ഇത് സാധിക്കുമെങ്കിൽ ആർക്കും ഇതു സാധിക്കും എന്ന് വിനയാതീതനാകുകയാണ് സിറിൽ. തന്റെ മകൻ ജോയലിനും ഓട്ടം ഒരു ഹരമായി മാറും എന്നുതന്നെയാണ് സിറിൽ പ്രതീക്ഷിക്കുന്നത്. ലോകത്തു ജീവിക്കുന്ന കാലം എപ്പോഴും ഓടാൻ കഴിയുക എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ഒരു ഓട്ടക്കാരന്റെ ഹ്ര്യദയം ചലിക്കുന്നത് അസാധാരണമായിട്ടാണ്. ചുരുങ്ങിയ മിടിപ്പുകൾ മതി അവനു ശരീരം മുഴുവൻ ജീവൻ നിലനിർത്താൻ, അതിനു തയ്യാറാകുന്ന മനസ്സും ഒരുക്കവുമാണ് ആവശ്യം, സ്വപ്നം കണ്ടാൽ മാത്രം പോരാ, കറതീർന്ന അധ്വാനവും വേണം, ഒപ്പം ഈശ്വര കൃപയും, സിറിൽ ഓർമിപ്പിക്കുന്നു.

'മുഹൂർത്തങ്ങൾ പിടിച്ചെടുക്കുക എന്നതല്ല ; നിങ്ങൾ മുഹൂർത്തങ്ങളെ പിടിച്ചെടുക്കുക ' എന്ന 'ബോയ്ഹുഡ്' ഹോളിവുഡ് സിനിമയിലെ അവസാന സംഭാഷണം അന്വർഥമാകുന്നതാണ് സിറിലിന്റെ ന്യൂ യോർക്ക് മാരത്തോൺ ഓട്ടത്തിലെ ഓർമ്മപ്പെടുത്തൽ. അമേരിക്കൻ മലയാളികൾക്ക് അഭിമാനവും പ്രചോദനവും ആയി മാറി സിറിലിന്റെ ഓട്ടങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP