Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2

പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2

മഹാത്മഗാന്ധി ഒരിക്കൽ പറഞ്ഞു ഇന്ത്യയിൽ നിന്നും മതത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നത് മണ്ണിൽ നിന്നും മരണത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് തുല്ല്യമാണ് എന്ന്. എന്നാൽ ഇന്ത്യയിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിക്കുകയും മതശക്തികളുടെ സ്വാധീനം കുറിച്ച് കൊണ്ട് വരുന്നതിനുള്ള ശ്രമം ശക്തി പ്രാപിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് സമാനമായ ഒരു രാഷട്രീയ സാഹചര്യമാണ് ഇസ്രയേലിലും കാണുന്നത്. ഇവിടെയും മതവും രാഷ്ട്രീയവും ഇഴപിരിഞ്ഞ് കിടക്കുന്ന ഇന്ത്യയുമായി മറ്റൊരു സമാനതയുള്ളത്. ഇന്ത്യയിലെ ജനസംഖ്യയുടെ 80% ഹിന്ദുക്കൾ ആണെങ്കിൽ ഇസ്രയേൽ ജനസംഖ്യക്ക് 75.3% യഹൂദരും ബാക്കിയാവുന്ന 25% ൽ ബഹുഭൂരിപക്ഷവും അറബ് മുസ്ലീമും. ക്രിസ്റ്റ്യൻസിന് മൂന്നാമത്തെ സ്ഥാനമാണ് ഉള്ളത്.

ഇന്ത്യ 1947ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്രം നേടി. ഇസ്രയേൽ 1948 ൽ ബ്രിട്ടനിൽ നിന്നും യുഎന്നിൽ നിന്നും സ്വാതന്ത്രം പ്രഖ്യാപിച്ചു. ഇവിടുത്തെ താമസരീതി തികച്ചും മതാടിസ്ഥാനത്തിൽ തന്നെയാണ്. യഹൂദർ അവരുടെ പ്രത്യേക സെറ്റിൽമെന്റുകളിലാണ് താമസിക്കുന്നത്. മുസ്ലീമും ക്രിസ്റ്റ്യൻസും ഒരു പട്ടണത്തിൽ ഒരുമിച്ച് താമസിക്കുന്നു അതിന്റെ കാരണം അവർ രണ്ടും അറബിവംശം ആണ് എന്നുള്ളതാണ്. എങ്കിലും അവരുടെ ഇടയിലും മതപരമായ വിഭജനം വളരെ ശക്തമാണ് എന്നാണ് ഗൈഡിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്.

രണ്ടാമത്തെ ദിവസത്തെ ഞങ്ങളുടെ യാത്രയുടെ ഭാഗമായി രാവിലെ 6 മണിക്ക് എഴുന്നേറ്റ് 7 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് 8 മണിക്ക് കോച്ചിൽ കയറണം എന്ന് ഗൈഡ് അറിയിച്ചിരുന്നു. അതനുസരിച്ച് രാവിലെ എല്ലാവരും റെഡിയായിരുന്നു. ബ്രേക്ക് ഫാസ്റ്റ് കൂടുതലും സാലഡുകളും ബ്രെഡും ഒക്കെയായിരുന്നു. ഇതിനിടയിൽ കൂടെ വന്ന കുടുംബിനികൾ പറയുന്നത് കേട്ടു ഒരാഴ്ച്ച പാത്രംകഴുകലിൽ നിന്നും രക്ഷപ്പെട്ടല്ലോ എന്ന്. വളരെ നല്ല രുചികരമായ ഭക്ഷണം എല്ലാവരും നന്നായി ആസ്വദിച്ചു. അതിന് ശേഷം യാത്ര ആരംഭിച്ചു. ഇസ്രയേലിലെ ഏറ്റവും ഫല ഭൂയിഷ്ടമായ ടിബേറിയസ് ഏരിയായിൽ കൂടി ഞങ്ങൾ യാത്ര ചെയ്തപ്പോൾ അവിടെ വാഴ കൃഷിയും ഒലിവ് കൃഷിയും ചോളവും മാങ്ങയും മാതള നാരങ്ങായും ഒക്കെ കാണാൻ കഴിഞ്ഞു. പോയ വഴിയിൽ മഗ്ദലന മറിയത്തിന്റെ വീട് ഇരുന്ന പ്രദേശം ഗൈഡ് കാണിച്ചു തന്നു. മലകളുടെ നാടായ ഇസ്രയേലിലൂടെയുള്ള യാത്ര ഏതാണ്ട് ഇടുക്കിയിലെ യാത്രയ്ക്ക് സമാനമായിരുന്നു. എങ്കിലും ഈ മലയിലൂടെ ഉള്ള റോഡുകൾ വളരെ നന്നായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. വഴി നടപ്പുകാരെ വളരെ അപൂർവ്വമായി മാത്രമേ കാണാൻ കഴിയൂ.എല്ലാവരും തന്നെ വാഹനങ്ങൾ ഉപയോഗിക്കുന്നു.

ഞങ്ങളുടെ യാത്ര മെഡിറ്റനേറിയൻ കടലിന്റെ തീരത്തുള്ള ഒരു പഴയകാല പട്ടണം ആയ സീസേറിയ കാണുന്നതിന് വേണ്ടിയായിരുന്നു. പോയ വഴിയിൽ ഈ പട്ടണത്തിന്റെ ചരിത്രം ഗൈഡ് വിദശീകരിച്ച് നൽകി. പൂക്കളുടെ സിറ്റി എന്നറിയപ്പെടുന്ന സീസേറിയ ഇസ്രയേലിലെ സമ്പന്ന്മാരുടെ വാസകേന്ദ്രമാണ്.

ക്രിസ്തുവിന് 20 വർഷം മുൻപ് (ബിസി 20) ഹെറോദോസ് എന്ന മഹാനായ രാജാവാണ് ഈ പട്ടണം പുനർനിർമ്മിച്ചത്. മെഡിറ്റനേറിയൻ കടലിന്റെ തീരത്തുള്ള ഈ പട്ടണം അത് നിർമ്മിക്കുന്ന കാലത്ത് പാലസ്റ്റയിനിലെ ഏറ്റവും മനോഹരമായ പട്ടണമായിരുന്നു. ഹെറോദോസ് രാജാവിന്റെ കൊട്ടാരവും പൊതു ഭരണ കേന്ദ്രങ്ങളും മാർക്കറ്റും, ടെമ്പിയും, റോമിലെ കൊളേസിയത്തിന്റെ മാതൃകയിൽ നിർമ്മിച്ച അമ്പി തീയേറ്ററും എല്ലാം സീസേറിയയെ കൂടുതൽ മനോഹരമാക്കിയിരുന്നു ഹെറോദ് ഇതിന് സീസേറിയ എന്ന് പേരിടാൻ കാരണം അന്ന് റോം ഭരിച്ചിരുന്ന അഗസ്റ്റസ് സീസറെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. അക്കാലത്ത് പണി കഴിപ്പിച്ച അക്വാഡെറ്റ്(വാട്ടർ സപ്ലൈ സിസ്റ്റംസ്) ഇന്നും നിലനിൽക്കുന്നുണ്ട്. 12 മൈൽ അകലെയുള്ള മലയിൽ നിന്നും ആയിരുന്നു വെള്ളം സിസേറിയയിൽ എത്തിച്ചിരുന്നത്. ഞങ്ങൾ ഹെറോദോസിന്റെ കൊട്ടാരവും മാർക്കറ്റും ഒക്കെ ഇരുന്ന സ്ഥലം കാണുന്നതിന് മുൻപ് ആ പട്ടണത്തിന്റെ അനിമേഷൻ ഫിലിം ഒരു ചെറിയ തീയേറ്ററിൽ കൊണ്ടുപോയി കാണിച്ചു. ഏകദേശം 5000തോളം പേർക്കിരിക്കാവുന്ന ആമ്പി തീയേറ്ററും കുതിര ഓട്ടത്തിന് ഉപയോഗിച്ചിരുന്ന ഗ്രൗണ്ടും ഹെറോദോസിന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും എല്ലാം 1959 മുതൽ 1964 വരെ ഇറ്റാലിയൻ ആർക്കിയോളജിസ്റ്റുകൾ നടത്തിയ പര്യവേഷണത്തിന്റെ ഭാഗമായിട്ടാണ് കണ്ടെത്തിയത്.

അക്കാലത്ത് പണിത അമ്പി തീയേറ്റർ ഇപ്പോഴും കേടു കൂടാതെ നിലനിൽക്കുന്നുണ്ട്. അതിന്റെ അണ്ടർ ഗ്രൗണ് പാസ്സേജും കാണാം അതിലൂടെയായിരുന്നു ഗ്ലാഡിയേറ്റർമാരെയും വന്യ മൃഗങ്ങളെയും തടവ് പുള്ളികളെയും ഒക്കെ മത്സരത്തിനായി കൊണ്ട് വന്നിരുന്നത്. അവിടെ റോമാക്കാരുടെ കാലഘട്ടത്തിൽ പണിത കിണറും അക്കാലത്ത് സമൂഹത്തിലെ ഉയർന്നവരെയും സാധാരണക്കാരെയും സംസ്‌കരിക്കുന്ന കല്ലുകൊണ്ടു നിർമ്മിച്ച ശവ കുടീരങ്ങളും ഒക്കെ കാണാൻ കഴിഞ്ഞു. ഹെറോദിന്റെ കാലഘട്ടത്തിന് ശേഷം ഇസ്രയേലിന്റെ നേരിട്ട ഉള്ള ഭരണം റോം ഏറ്റെടുത്തു. അന്ന് റോമിന്റെ ഹെഡ് ക്വാർട്ടേർസ് ആയിരുന്ന സിസേറിയ റോമൻ ഗവർണർ ആയിരുന്ന പന്തിയോസ് പീലാത്തോസ് അന്ന് താമസിച്ചിരുന്നത് സിസേറിയയിൽ ആയിരുന്നു യഹൂദരുടെ പ്രധാന ഉത്സവമായ പാസ് ഓവറിൽ പങ്കെടുക്കാൻ അദ്ദേഹം ജറുശലേമിൽ എത്തിയപ്പോൾ ആണ് ക്രിസ്തുവിനെ അദ്ദേഹത്തിന്റെ മുൻപിൽ ഹാജരാക്കുകയും അദ്ദേഹം ക്രിസ്തുവിൽ കുറ്റം ഒന്നും കാണാതെ കൈകഴുകി ഒഴിയുകയും ചെയ്തത്. ആർക്കിയോളജിക്കാർ സിസേറിയയിൽ നിന്നും പീലാത്തോസിന്റെ പേര് എഴുതിയ ഫലകം കണ്ടെത്തുകയും അത് ഇസ്രയേൽ മ്യൂസിയത്തിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ഫലകം ഇന്നു വരെ കണ്ടെത്തിയിരിക്കുന്ന ക്രിസ്തുവിന്റെ കാലഘട്ടത്തെപ്പറ്റിയുള്ള ചരിത്രപരമായ തെളിവാണ്. അത് പോലെ തന്നെ സെന്റ് പോളിനെ ഇവിടെ രണ്ട് വർഷക്കാലം തടവിൽ ഇട്ടിട്ടുണ്ട്. യദൂദൻ അല്ലായിരുന്ന സെന്റ് പോൾ ജറുശലേം ദേവാലയത്തിന്റെ യഹൂദർക്ക് മാത്രം കയറാവുന്ന സ്ഥലത്ത് കയറി എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റം. അതിന് ശേഷമാണ് അദ്ദേഹത്തെ റോമിൽ കൊണ്ട് പോയി തല വെട്ടിയത്.

ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാ. എബ്രഹാം ഗൈഡിനോടു ചോദിച്ചു - ഈ സിസേറിയ തന്നെയാണോ ക്രിസ്തു.? എന്ന്. ''ഞാൻ ആരാണ് എന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്‌ന'ന' എന്നു ശിഷ്യന്മാരോട് ചോദിച്ചപ്പോൾ ''നീ ക്രിസ്തുവാണ്‌ എന്ന് പത്രോസ് ഏറ്റ് പറഞ്ഞ സ്ഥലം എന്ന ചോദ്യത്തിന് അത് സിസേറിയ ഫിലിപ്പിയാണ് എന്നും ഇത് സിസേറിയ ആണെന്നും ഗൈഡ് മറുപടി നൽകി.

റോമൻ കാലഘട്ടത്തിന് ശേഷം 638 മുസ്ലിംസ് ഇസ്രയേൽ കീഴ്‌പ്പെടുത്തിയപ്പോൾ അവർ സിസേറിയ പിടിച്ചെടുത്തു. അവിടെ റോമൻസ് സ്ഥാപിച്ചിരുന്ന പള്ളികൾ മുസ്ലിം മോസ്‌ക്കുകൾ ആക്കി മാറ്റി ഇസ്രയേൽ മുഴുവൻ തന്നെ പള്ളികൾ മോസ്‌ക്കുകൾ ആക്കി മാറ്റി പിന്നീട് കുരിശു യുദ്ധക്കാർ മുസ്ലിംങ്ങളെ പരാജയപ്പെടുത്തിയപ്പോൾ മോസ്‌ക്കുകൾ എല്ലാം വീണ്ടും പള്ളികൾ ആക്കി മാറ്റി. 1291ൽ പൂർണ്ണമായി നശിക്കപ്പെട്ട ഈ പട്ടണം മണൽ വീണുമൂടിപോയിരുന്നു. 1956 തുടങ്ങിയ ആർക്കിയോളജിക്കൽ പഠനത്തിലൂടെയാണ് പിന്നീട് കണ്ടെത്തിയത്.

സിസേറിയയിൽ നിന്നും ഞങ്ങൾ നേരെ പോയത് ഇസ്രയേലിന്റെ ഫ്യൂച്ചർ എന്നറിയപ്പെടുന്ന ഹൈഫ എന്ന പട്ടണം നിലനിൽക്കുന്ന മൗണ്ട് കാർമൽ എന്ന മലയിലേക്കായിരുന്നു അവിടെ സ്റ്റെല്ല മരിയ പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുത്ത് അവിടെ തന്നെയുള്ള പ്രവാചകൻ ഏലിയ പാർത്തിരുന്ന ഗുഹയും സന്ദർശിച്ചതിന് ശേഷം മലയിൽ നിന്നും അതിമനോഹരമായ ബഹായ് മതക്കാരുടെ അമ്പലവും ഹൈഫ പട്ടണവും കണ്ടു. അവിടെ വച്ച് മഹാരാഷ്ടയിൽ നിന്നും 1967ൽ കുടിയേറി ഇസ്രയേലിൽ താമസിക്കുന്ന ഒരു യഹൂദനെ കാണാൻ ഇടയായി 2000 വർഷം മുമ്പ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിൽ കുടിയേറിപാർത്തിരുന്നു. അദ്ദേഹവുമായി കൊച്ചിയിൽ നിന്നും കുടിയേറി ഇസ്രയേലിൽ താമസിക്കുന്ന യഹൂദന്മാരെപ്പറ്റിയൊക്കെ സംസാരിച്ചു. ഇസ്രയേലിലും ഇംഗ്ലണ്ടിലുമുള്ള യഹൂദന്മാർക്ക് കൊച്ചി നല്ലതുപോലെ അറിയാം. ഞാൻ സംസാരിച്ച യഹൂദരോടെല്ലാം കൊച്ചിയിൽ നിന്നും വരുന്നു എന്നാണ് പറഞ്ഞത്. കഴിഞ്ഞ 2000 വർഷത്തെ ചരിത്രത്തിൽ യഹൃദർ സുരക്ഷിതരായിരുന്ന ആകെ സ്ഥലം കൊച്ചിയും ഇന്ത്യയും ഒക്കെയായിരുന്നു എന്ന് അവർക്കെല്ലാം അറിയാം. മൗണ്ട് കാർമൽ മലയിൽ നിന്നും ഹൈഫ പട്ടണത്തിന്റെ കാഴ്ച്ച അവർണനീയം ആയിരുന്നു.

ഹൈഫയിൽ നിന്നും വളരെ പഴയ ഒരു പട്ടണം ആയ അക്കോ കാണാൻ പോയി ഈ പട്ടണം കുരിശ് യുദ്ധക്കാരുടെ ആസ്ഥാനമായിരുന്നു. അക്കാലത്ത് കുരിശ് യുദ്ധക്കാർ പണിത അണ്ടർ ഗ്രൗണ്ട് വാട്ടർ സിസ്റ്റവും വെയർ ഹൗസുകളും അക്കാലത്ത് ഉപയോഗിച്ചിരുന്ന ടോയ്‌ലറ്റുകളും ഒക്കെ കണ്ടു. ഏകദേശം 7 മണിയോടെ ഗലീലിയ കടൽക്കരയിൽ ഉള്ള ഞങ്ങളുടെ ഹോട്ടലിൽ തിരിച്ചെത്തി. ഏകദേശം 38 ഡിഗ്രി ചൂടു ആയിരുന്നതു കൊണ്ട് എല്ലാവരും യാത്ര മടുത്തിരുന്നു. കുളിച്ചു ഭക്ഷണവും കഴിച്ചു ഹോട്ടലിനോടു ചേർന്നിരിക്കുന്ന ചരിത്രപ്രസിദ്ധമായ ബീറ്റിട്ട്യുഡ് പള്ളിയുടെ തിണ്ണയിൽ ഇരുന്നു ശാന്തി പ്രാർത്ഥനയും കഴിഞ്ഞ ഞങ്ങൾ ഉറങ്ങാൻ പോയി.

തുടരും..
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP