Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഴ്‌സുമാർക്ക് മാന്യമായ ശമ്പളം കൊടുത്താൽ ആശുപത്രികൾ പൂട്ടിപ്പോകുമെന്ന് പറയുന്ന മുതലാളിമാരെ ഞെട്ടിക്കാൻ ഒരുങ്ങി യുഎൻഎ; ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സഹകരണത്തിൽ സ്വകാര്യ ആശുപത്രി മുതലാളിമാർ കണ്ടുപഠിക്കാൻ കേരളത്തിൽ മാതൃകാ ആശുപത്രി പണിയുന്നു; തൃശ്ശൂരിൽ തുടങ്ങാൻ ഉദ്ദേശിച്ച ആശുപത്രി ചേർത്തലയിലേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനം; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഡോക്ടർമാരും; ജനങ്ങളെ പിഴിഞ്ഞ് കൊള്ളലാഭം കൊയ്യുന്ന മാനേജ്‌മെന്റുകൾക്ക് നെഞ്ചിടിപ്പ്

നഴ്‌സുമാർക്ക് മാന്യമായ ശമ്പളം കൊടുത്താൽ ആശുപത്രികൾ പൂട്ടിപ്പോകുമെന്ന് പറയുന്ന മുതലാളിമാരെ ഞെട്ടിക്കാൻ ഒരുങ്ങി യുഎൻഎ; ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സഹകരണത്തിൽ സ്വകാര്യ ആശുപത്രി മുതലാളിമാർ കണ്ടുപഠിക്കാൻ കേരളത്തിൽ മാതൃകാ ആശുപത്രി പണിയുന്നു; തൃശ്ശൂരിൽ തുടങ്ങാൻ ഉദ്ദേശിച്ച ആശുപത്രി ചേർത്തലയിലേക്ക് മാറ്റി സ്ഥാപിക്കാനും തീരുമാനം; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഡോക്ടർമാരും; ജനങ്ങളെ പിഴിഞ്ഞ് കൊള്ളലാഭം കൊയ്യുന്ന മാനേജ്‌മെന്റുകൾക്ക് നെഞ്ചിടിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാന്യമായ വേതനം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ കേരളത്തിലെ നഴ്‌സുമാർ നടത്തിയ ഐതിഹാസിക സമരത്തിന്റെ ഫലമായാണ് മിനിമം വേതനം നിശ്ചയിച്ചത്. സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ ഇനിയും അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല. ആശുപത്രി മാനേജ്‌മെന്റിന്റെ എതിർപ്പു തന്നെയാണ് മാന്യമായി വേതനം നഴ്‌സുമാർക്ക് നിഷേധിക്കുന്നതിന്റെ പിന്നിൽ. ഇതിനിടെ നഴ്‌സുമാർക്ക് ശമ്പളം കൂട്ടി എന്ന വ്യാജേന രോഗികളിൽ നിന്നും കഴുത്തറുപ്പൻ ഫീസ് ഈടാക്കുന്ന സമീപനവുമാണ് ചില സ്വകാര്യ ആശുപത്രി മുതലാളിമാർ സ്വീകരിക്കുന്നത്.

നഴ്‌സുമാർക്ക് ശമ്പളം വർദ്ധിപ്പിച്ചു നൽകിയാൽ ആശുപത്രികൾ പൂട്ടുപ്പോകുമെന്നാണ് ആശുപത്രി മുതലാളിമാരുടെ വാദം. എന്നാൽ, യാഥാർത്ഥ്യം തിരിച്ചാണ് താനും. നഴ്‌സുമാർക്ക് പുതുക്കിയ നിരക്കിൽ ശമ്പളം നൽകിയാൽ മുതലാളിമാരുടെ കൊള്ളലാഭം മാത്രമേ കുറയുകയുള്ളൂ. എന്നിട്ടും മുതലാളിമാർ മാന്യമായ ശമ്പളം നൽകാതെ നഴ്‌സുമാരെ വലയ്ക്കുകയാണ്. ഇതിനിടെ മാന്യമായി ശമ്പളം നൽകി സർക്കാർ നിർദ്ദേശം അനുസരിച്ച് ശമ്പളം കൊടുക്കാൻ കഴിയുമെന്ന് തൃശ്ശൂരിലെ ദയ ആശുപത്രി അടക്കമുള്ള മാനേജമെന്റുകൾ തെളിയിച്ചു കഴിഞ്ഞു. എന്നാൽ, ചേർത്തല കെവി എം ആശുപത്രി നഴ്‌സുമാരോട് തുറന്ന യുദ്ധം പ്രഖ്യാപിച്ച് ആശുപത്രി അടച്ചിടുകയാണ് ചെയ്തത്. ഒരേസമയം ജനങ്ങളെയും ദുരിതത്തിലാക്കുകയാണ് ഈ മുതലാളിയുടെ തീരുമാനം.

എന്തായാലും തോറ്റു പിന്മാറാതെ ആശുപത്രി മുതലാളിമാരോട് പൊരുതാൻ തന്നെയാണ് യുഎൻഎയും തീരുമാനം. നഴ്‌സുമാർക്കും മറ്റ് ആശുപത്രി ജീവനക്കാർക്ക് മാന്യമായി ശമ്പളം നൽകിയും പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കിക്കൊണ്ടും തികച്ചും മാതൃകയായ ആശുപത്രി തുടങ്ങാനാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ഒരുങ്ങുന്നത്. ലോകമെമ്പാടും ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സഹകരണത്തോടെ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ കീഴിൽ ആശുപത്രി തുടങ്ങാനാണ് യുഎൻഎ ലക്ഷ്യമിടുന്നത്. ഇത്തരമൊരു ആശയം കേരളത്തിലെ നഴ്‌സുമാരേക്കാൾ പ്രവാസി നഴ്‌സുമാരാണ് മുന്നോട്ടു വെച്ചത്. ഈ ആശയം പ്രാവർത്തികമാക്കാൻ യുഎൻഎ നേതൃത്വവും തയ്യാറെടുക്കുകയാണ്.

കേരളത്തിലെ ആരോഗ്യരംഗത്തെ അടിമുടി മാറ്റിമറിക്കുന്ന വിപ്ലവകരമായ തീരുമാനമാകും ഇതെന്ന് ഉറപ്പാണ്. കേരളത്തിലെ ആശുപത്രികളിൽ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന സഹകരണ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഈ രംഗത്തുള്ളത് മിഷിണറി പ്രവർത്തനമെന്ന വിധത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടത്തുന്ന ആശുപത്രികളുമാണ്. ഇത് കൂടാതെ കച്ചവടം മാത്രം ലക്ഷ്യമിട്ട് പ്രവാസികളായി ചില വ്യവസായികളും കേരളത്തിൽ ആശുപത്രികൾ നടത്തുന്നുണ്ട്. ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായി നഴ്‌സിങ് തൊഴിലാളികളുടെ നേതൃത്വത്തിൽ തുടങ്ങുന്ന ആദ്യത്തെ ആശുപത്രി എന്ന നേട്ടം കൊയ്യാനാണ് യുഎൻഎ ഒരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട ആലോചനകൾ അടുത്തിട ശക്തമായി ഉയർന്നു വന്നിരുന്നു. എന്നാൽ, അതൊരു അന്തിമ രൂപം ആയിരുന്നില്ല. തികഞ്ഞ സാമൂഹ്യപ്രതിന്ധതയോടെ പ്രവർത്തിക്കുന്ന മാതൃകാ സ്വകാര്യ ആശുപത്രിയാണ് യുഎൻഎയുടെ സ്വപ്നം. സർക്കാർ നിശ്ചയിക്കുന്ന വേതനം കൊടുക്കാൻ സാധിക്കുന്ന അതോടൊപ്പം ജനങ്ങൾക്ക് മേൽ അമിതഭാരം അടിച്ചേൽപ്പിക്കാത്ത ആതുരാലയമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുഎൻഎ നേതൃത്വം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. നഴ്‌സിങ് സമൂഹത്തിനെതിരായ ആശുപത്രി മുതലാളിമാരുടെ ചൂഷണത്തിന് എതിരായ പോരാട്ടം കൂടിയാണ് ഇതെന്ന് സംഘടനാ അധ്യക്ഷൻ ജാസ്മിന് ഷാ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

യൂറോപ്പ്, അമേരിക്ക, ഗൾഫ്, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിങ്ങനെ ലോകത്തിന്റെ വിവിധ കോണുകളിൽ മലയാളി നഴ്‌സുമാർ ജോലി നോക്കുന്നുണ്ട്. ഇവരെല്ലാം കേരളത്തിലെ നഴ്‌സുമാരുടെ അവകാശ സമരങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു. ഇങ്ങനെ മലയാളികൾക്കിടയിൽ ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായി യുഎൻഎ മാറിയിട്ടുണ്ട്. ആ സംഘടന ശക്തമായ സാന്നിധ്യം അറിയിക്കുന്നതാകും ഈ പുതിയ സംരംഭം.

നിലവിൽ വിദേശത്ത് 23,200 അംഗങ്ങളാണ് യുഎൻഎക്കുള്ളത്. ഇതിൽ നല്ലൊരു ശതമാനും ഉന്നത ശമ്പളത്തിൽ തന്നെ ജോലി ചെയ്യുന്നു. ഇക്കൂട്ടർ നിശ്ചിത തുക യുഎൻഎയുടെ നേതൃത്വത്തിൽ രൂപം കൊള്ളുന്ന ചാരിറ്റബിൾ ട്രസ്റ്റിൽ അംഗങ്ങളാകാൻ തയ്യാറാണ്. ഇത് കൂടാതെ നാലര ലക്ഷത്തോളം അംഗങ്ങൾ സംഘടനക്ക് കേരളത്തിലുമുണ്ട്. ഇവരും തങ്ങളാൽ ആവും വിധം ട്രസ്റ്റിൽ പണം മുടക്കും. ട്രസ്റ്റിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന ആശുപത്രി കേരളത്തിലെ തൊഴിലാളി സംഘടനകൾക്ക് മാതൃക ആയിരിക്കും എന്നകാര്യം ഉറപ്പാണ്. ആശുപത്രി തുടങ്ങാൻ വേണ്ട മുന്നൊരുക്കങ്ങളാണ് ഇപ്പോൾ സംഘടന നടത്തിവരുന്നത്.

തൃശ്ശൂർ ജില്ലയിൽ ആശുപത്രി തുടങ്ങാനായിരുന്നു നേരത്തെ സംഘടന ആലോചിച്ചിരുന്നത്. ഇതിനിടെയാണ് ചേർത്തല കെവി എം ആശുപത്രിയിൽ നഴ്‌സുമാർ സമരം ശക്തമാക്കിയത്. നഴ്‌സുമാർക്ക് ശമ്പളം കൊടുക്കില്ലെന്ന് ഉറപ്പിച്ച ആശുപത്രി മാനേജ്‌മെന്റ് ആശുപത്രി അടച്ചു പൂട്ടുകയും ചെയ്തു. ഇതോടെ ഇവിടെ തൊഴിൽ നഷ്ടമുണ്ടായ നഴ്‌സുമാരുടെ കൂടി കാര്യം പരിഗണിച്ച് ചേർത്തലയിൽ തന്നെ ആശുപത്രി തുടങ്ങാമെന്നാണ് യുഎൻഎയുടെ ഇപ്പോഴത്തെ ആലോചന. കെവി എം ആശുപത്രിയിലെ ശിക്ഷാരീതി പോലും ലോകത്തെങ്ങും കേട്ടുകേൾവിയില്ലാത്ത സ്ഥിതിയിലാണ്.

ആശുപത്രിക്ക് അകത്ത് ഈച്ച കയറിയാൽ നഴ്സിന് പിഴ അമ്പതുരൂപയും ഡോക്ടർ ചെരിപ്പ് റാക്കിൽ വയ്ക്കാൻ മറന്നുപോയാൽ അതിന് നഴ്സിന് ശിക്ഷ നൂറു രൂപയും ശിക്ഷിക്കുന്ന ആശുപത്രിയാണ് ചേർത്തലയിലേത്. കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ നടത്തുന്ന സമരം മാസങ്ങൾ പിന്നിട്ടിട്ടും ഒത്തുതീർപ്പാക്കാൻ കൂട്ടാക്കാതെ മാനേജ്‌മെന്റ് ധാർഷ്ട്യം തുടരുകയായിരുന്നു. ഡോ. വിവി ഹരിദാസിന്റെ നേതൃത്വത്തിലാണ് കെവി എം ആശുപത്രി പ്രവർത്തിക്കുന്നത്. കെവി എം ആശുപത്രി മാനേജ്മെന്റിനെതിരെ നഴ്സുമാർ സമരത്തിന് ഇറങ്ങുന്നത് അവിടെയുള്ള പീഡനങ്ങൾ അത്രയ്ക്കും അസഹനീയമായതോടെയാണ്.

ആറായിരമോ ഏഴായിരമോ രൂപമാത്രം വേതനം നൽകിയാണ് നഴ്‌സുമാരെ ഇത്രയും കാലം കെവി എം അടക്കമുള്ള ആശുപത്രികൾ ചൂഷണം ചെയ്തത്. അതേസമയം നഴ്‌സിങ് ഫീസിന്റെ പേരിൽ വലിയ തുക വാങ്ങുകയും ചെയ്യുന്നു. കേരളത്തിലും അകത്തും പുറത്തുമായുള്ള നഴ്സിങ് സ്‌കൂളുകളിൽ നിന്നും വർഷാർഷം ആയിരക്കണക്കിന് നഴ്സുമാർ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നുണ്ട്. ഇവരിൽ വളരെ ചുരുക്കം ചിലർക്ക് വിദേശത്ത് ജോലി ലഭിക്കുകയും മറ്റുള്ളവർ നക്കാപ്പിച്ച ശമ്പളത്തിന് കേരളത്തിൽ നരകയാതന അനുഭവിച്ച് ജോലി ചെയ്യേണ്ടിയും വരുന്നു എന്നതാണ് ഒരു യാഥാർത്ഥ്യം.

കേരളത്തിൽ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ നഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകാൻ കൂട്ടാക്കാത്തതിന്റെ കാരണം പറയുന്നത് പലതാണ്. നഴ്സുമാരുടെ എണ്ണം കൂടുതലുള്ളതു കൊണ്ട് പഠിച്ചിറങ്ങുന്നരെയും ഉൾക്കൊള്ളേണ്ടതു കൊണ്ടാണ് പലപ്പോഴും കുറഞ്ഞ ശമ്പളം നൽകേണ്ടി വരുന്നതെന്നാണ് അത്തരക്കാരുടെ ഒരു വാദം. എന്നാൽ, ഇപ്പറഞ്ഞതിന്റെ വസ്തുത തെറ്റാണെന്ന് തന്നെ നേരത്തെ യുഎൻഎ വ്യക്തമാക്കിയിരുന്നു. ഡിമാൻഡിനേക്കാൾ സപ്ലൈ കൂടി എന്നതാണ് കാരണമെന്ന വാദം ശരിയല്ലെന്ന് തന്നെ പറയേണ്ടി വരും. കാരണം, മിക്ക ആശുപത്രികളിലും ഒരു നഴ്സ് ചെയ്യേണ്ടി വരുന്നത് വളരെ കൂടിയ ജോലിഭാരമാണ്. ഇക്കാര്യത്തിൽ നിലനിൽക്കുന്ന നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തുകയാണ് ആശുപത്രി മാനേജ്മെന്റുകൾ. എന്നിട്ട് നഴ്സുമാരുടെ എണ്ണം കൂടുതലാണെന്ന് പറയുകയും ചെയ്യുന്നു.

വസ്തുതാ കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ ഒരു ആശുപത്രിയിലും രോഗി-നഴ്സ് അനുപാതം കൃത്യമായി പാലിക്കുന്നില്ലെന്ന് ബോധ്യമാകും. അതായത് ഒരു ആശുപത്രിയിലും ആവശ്യത്തിന് നഴ്സുമാരെ നിയമിക്കുന്നില്ല എന്നു തന്നെ. സ്വകാര്യ മേഖലയിൽ നഴ്സുമാർക്ക് ജോലിഭാരം വളരെ കൂടുതലാണ് താനും. എന്നാൽ ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം നൽകാന്ന അവസ്ഥയുമാണ് നിലനിൽക്കുന്നത്.

നിയമപ്രകാരം വെന്റിലേറ്റർ ആണ് രോഗി എങ്കിൽ ഒരു നഴ്സ് (1:1) എന്നതാണ് അനുപാതം വരേണ്ടത്. ഐസിയുവിന്റെ കാര്യത്തിലാണെങ്കിൽ രണ്ടു രോഗിക്ക് ഒരു നഴ്സ് (1:2) എന്നും വാർഡിൽ ആണ് രോഗി എങ്കിൽ അഞ്ചോ (INC പ്രകാരം) ആറോ (NABH)രോഗിക്ക് ഒരു നഴ്സ് എന്നാണ് ഇത് നഴ്സിങ് കോളേജോ സ്‌കൂളോ ഉണ്ടെങ്കിൽ 1:3 യും ആണ് അനുപാതം. നഴ്സിങ് പഠിച്ചിറങ്ങുന്നവരുടെ എണ്ണം കൂടുതലാണെന്ന് പറയുന്നവർ എത്ര ആശുപത്രിയിൽ ഈ അനുപാതം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടതും.

കേരളത്തിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും അവസ്ഥ ഇതു തന്നെയാണ്. ആറ് നഴ്സുമാരെ നോക്കേണ്ടതിന് പകരം ദിവസവും 40 രോഗികളെ വരെ പരിചരിക്കേണ്ട അവസ്ഥ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കുണ്ട്. ഇത്തരത്തിൽ രോഗി- നഴ്സ് അനുപാതം വർദ്ധിക്കുമ്പോൾ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത് രോഗികൾ ആണ്. ഇത്ര അധികം രോഗികളെ നോക്കേണ്ടി വരുമ്പോൾ നഴ്സിങ് കെയർ കൊടുക്കാൻ സമയം കിട്ടില്ല എഴുത്തു പണി മാത്രമാണ് നടക്കുക. രോഗികളിൽ നിന്നും നഴ്സിങ് കെയർ ഇനത്തിൽ വമ്പൻ തുക ഈടാക്കുന്ന മാനേജ്മെന്റുകൾ യഥാർത്ഥത്തിൽ അവരെ പരിചരിക്കാൻ ഉള്ള കൃത്യ എണ്ണം നഴ്സുമാരെ നിയമിക്കുന്നില്ല എന്നാണ് യാഥാർത്ഥ്യവും.

നഴ്സിങ് ചാർജ്ജെന്ന നിലയിൽ 500 മുതൽ 1500 രൂപ വരെ ഒരു രോഗിയിൽ നിന്നും ഈടാക്കുന്ന അവസ്ഥയുണ്ട്. ആരോഗ്യ കച്ചവടത്തിൽ കുത്തകൾ അവരുടെ ലാഭം ഉണ്ടാക്കുന്നതും ആശുപത്രികളിൽ ജോലി ചെയുന്ന ഭൂരിപക്ഷ തൊഴിലാളികളായ നഴ്സുമാരെ ചൂഷണം ചെയ്തുകൊണ്ടാണ്. നഴ്സിങ് ഫീസിന്റെ പേരിൽ വലിയ തുക ഈടാക്കുമ്പോഴും കൃത്യമായ ശമ്പളം കൊടുക്കാതെയും ആവശ്യത്തിനുള്ള നഴ്സുമാരെ നിയമിക്കാതെയും ആണ് ഈ ചൂഷണം നടക്കുന്നത്.

നഴ്സുമാർക്ക് മാന്യമായ ശമ്പളം ലഭിക്കാൻ വേണ്ടി യുഎൻഎയുടെ നേതൃത്വത്തിൽ സമരം ചെയ്ത വേളയിൽ ഇക്കാര്യം സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഓരോ ആശുപത്രിക്കും രോഗി നഴ്സ് അനുപാതം കൃത്യമായി നിലനിർത്താൻ ഉള്ള നഴ്സുമാരെ നിയമിച്ചാൽ കേരളത്തിൽ ഇപ്പൊ ഉള്ള നഴ്സുമാർ തികയാതെ വരും എന്നാണ് വാസ്തവം. എന്നാൽ പണക്കൊതിയന്മാരായ ആശുപത്രി മാനേജമെന്റുകൾ ഈ വാദങ്ങൾ അംഗീകരിക്കാൻ തയ്യാറല്ലതാനും.

ഇങ്ങനെ നഴ്‌സിങ് മേഖലയിൽ വിവിധങ്ങളായ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് സംഘടനയുടെ നേതൃത്വത്തിൽ ആശുപത്രി തുടങ്ങുക എന്ന വിപ്ലവകരമായ തീരുമാനത്തിലേക്ക് സംഘടന കടക്കുന്നതും. ചേർത്തലയിലെ ജനങ്ങളുടെ പിന്തുണയും സംഘടനക്ക് ലഭിക്കുന്നുണ്ടെന്നാണ് യുഎൻഎ നേതാക്കൾ വ്യക്തമാക്കുന്നത്. ഐഎംഎയിൽ അംഗങ്ങളായ ഡോക്ടർമാരും സഹകരിക്കാൻ തയ്യാറാണെന്ന് നഴ്‌സുമാരോട് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കരുത്തുറ്റ നഴ്‌സിങ് സംഘടന സ്വന്തമായി ആശുപത്രി തുടങ്ങുമ്പോൾ മാനേജ്‌മെന്റുകൾക്ക് നെഞ്ചിടിപ്പ്് വർദ്ധിക്കുകയാണ്. സർക്കാറിന്റെ ഭാഗത്തു നിന്നടക്കം അനുകൂല തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷയും.

തൊഴിലാളികളെ സ്വയംപര്യാപ്തരാക്കാൻ വേണ്ടി എകെജി തുടങ്ങിവെച്ച ഇന്ത്യൻ കോഫീ ഹൗസ് സംവിധാനം ഇന്ന് ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ച വലിയ പ്രസ്ഥാനമാണ്. സമാനമായ വിധത്തിൽ കേരളത്തിലെ ആരോഗ്യ മേഖലയിൽ പുതുവിപ്ലവത്തിന് വഴിയൊരുക്കാൻ യുഎൻഎയുടെ പുതിയ നീക്കത്തിന് വഴിവെക്കുമെന്നാണ് സൂചന. യുഎൻഎയുടെ പുതിയ നീക്കത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇന്നു വൈകീട്ട് ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP