Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലേക്പാലസിൽ നടന്നത് കുറ്റകരമായ റവന്യു ചട്ട ലംഘനം; പാർക്കിങ്ങിന് സ്ഥലം ഒരുക്കിയത് നിലംനികത്തി; മാർത്താണ്ഡം കായലിൽ ഒന്നരമീറ്ററോളം പൊതുവഴി കയ്യേറി; ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ വെട്ടിലാക്കി കളക്ടർ അനുപമയുടെ അന്വേഷണ റിപ്പോർട്ട്; കൈയേറ്റത്തിനെതിരെ നടപടിക്കും ശുപാർശ; ഇനിയെങ്കിലും ശതകോടീശ്വരനെ മുഖ്യമന്ത്രി കൈവിടുമോ?

ലേക്പാലസിൽ നടന്നത് കുറ്റകരമായ റവന്യു ചട്ട ലംഘനം; പാർക്കിങ്ങിന് സ്ഥലം ഒരുക്കിയത് നിലംനികത്തി; മാർത്താണ്ഡം കായലിൽ ഒന്നരമീറ്ററോളം പൊതുവഴി കയ്യേറി; ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ വെട്ടിലാക്കി കളക്ടർ അനുപമയുടെ അന്വേഷണ റിപ്പോർട്ട്; കൈയേറ്റത്തിനെതിരെ നടപടിക്കും ശുപാർശ; ഇനിയെങ്കിലും ശതകോടീശ്വരനെ മുഖ്യമന്ത്രി കൈവിടുമോ?

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ റവന്യു മന്ത്രിക്ക് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. കളക്ടർ ടി വി അനുപമ ഇന്നലെ വൈകിട്ടാണ് റവന്യു പ്രിൻസിപ്പൽ സെക്രറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. റവന്യു ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഇതോടെ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കായി പ്രതിഷേധവും ശക്തമാകും. തെറ്റ് കണ്ടുപിടിച്ചാൽ മന്ത്രിസ്ഥാനമല്ല എംഎൽഎ സ്ഥാനവും ഒഴിയുമെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത നിലപാട് നിർണ്ണായകമാകും. കൈയേറ്റത്തിൽ കുടുങ്ങിയ മന്ത്രിയോടെ മുഖ്യമന്ത്രി രാജിവയ്ക്കാൻ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്. എൻസിപിയിലെ ഒരുവിഭാഗവും മന്ത്രിയുടെ രാജിക്കായി രംഗത്തുണ്ട്. ഇതോടെ തോമസ് ചാണ്ടി വലിയ പ്രതിസന്ധിയിലുമായി.

ലേക് പാലസിലെയും മാർത്താണ്ഡം കായലിലെയും കയ്യേറ്റം സംബന്ധിച്ച അന്തിമ റിപ്പോർട്ടാണ് കളക്ടർ സമർപ്പിച്ചത്. മാർത്താണ്ഡം കായലിൽ ഒന്നരമീറ്ററോളം പൊതു വഴി കയ്യേറിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ നടപടിയുണ്ടാവണമെന്നും റിപ്പോർട്ടിൽ ഉണ്ട്. റവന്യു ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും കളക്ടർ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ആലപ്പുഴ ലേക് പാലസ് റിസോർട്ടിൽ പാർക്കിങ്ങിനായി സ്ഥലം ഒരുക്കിയത് നിലം നികത്തിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ റിസോർട്ട് അധികൃതർ തന്നെ കയ്യേറ്റ വിവരം സമ്മതിച്ചിട്ടുണ്ട്. 50 സെന്റിനടുത്ത് നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തൽ നടന്നിട്ടുള്ളത്. നിലം നികത്തിയ വസ്തുവിന്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടറുടെ റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് റവന്യു വകുപ്പാണ്.

'കുറ്റകരമായ റവന്യു ലംഘനമാണ് ലേക്പാലസിൽ നടന്നത്. മാർത്താണ്ഡം കായൽ വിഷയത്തിലും നടപടിയുണ്ടാവണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. നേരത്തേ, കലക്ടറുടെ നേതൃത്വത്തിൽ ലേക്ക് പാലസ് റിസോർട്ടിനു സമീപം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് തോമസ് ചാണ്ടിയുടെ റിസോർട്ടിനായി ഭൂമി കയ്യേറിയതെന്നു കണ്ടെത്തിയത്. 2014നു ശേഷമാണ് ഭൂമി നികത്തൽ നടന്നിരിക്കുന്നതെന്നും റിപ്പോർട്ടിൽ പരയുന്നുണ്ട്. 2008ലെ തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് അനുമതിയില്ലാതെ ഭൂമി മണ്ണിട്ടു നികത്തുന്നത് കുറ്റകരമാണ്. ഏതെങ്കിലും തരത്തിലുള്ള നടപടിക്കു റിപ്പോർട്ടിൽ ശുപാർശയുണ്ടോയെന്നു വ്യക്തമല്ല.

ലേക് പാലസ് റിസോർട്ടിന് മുന്നിലെ പാർക്കിംഗും അപ്രോച്ച് റോഡും നിയമവിരുദ്ധമാണെന്നും റിപ്പോർട്ടിൽ കടുത്ത നടപടിക്കും ശുപാർശയുണ്ട്. ബോയ സ്ഥാപിക്കാൻ ആർഡിഒ നൽകിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. രേഖകളും ഉപഗ്രഹ ചിത്രങ്ങളും പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ കടുത്ത നടപടിക്ക് ശുപാർശയുണ്ടെന്നും സൂചന. അതിനിടെ തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കൈയേറ്റം സംബന്ധിച്ച് കലക്ടർ റവന്യൂ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റിപ്പോർട്ടിനെ കുറിച്ച് തനിക്ക് അറിയില്ല. റിപ്പോർട്ടിൽ പറയുന്ന ആരോപണങ്ങളെല്ലാം വസ്തുതകളാകണമെന്നില്ലെന്നും കോടിയേരി പറഞ്ഞു.

ഇടക്കാല റിപ്പോർട്ട് ശരിവക്കുന്നതാണ് കളക്ടറുടെ സമഗ്ര റിപ്പോർട്ട് എന്നാണ് വിവരം. നിയമലംഘനങ്ങൾ അക്കമിട്ട് നിരത്തിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മണ്ണിട്ട് നികത്തിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ഉണ്ട്. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോർട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തിൽ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം. ഭൂമി മണ്ണിട്ട് നികത്തിയത് വഴി നേരത്തെ ഉണ്ടായിരുന്ന ഭൂഘടനക്ക് മാറ്റം സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ കലക്ടർ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. മന്ത്രി ഇ. ചന്ദ്രശേഖരൻ എൽ.ഡി.എഫ് ജാഥയുമായി ബന്ധപ്പെട്ട് കാസർകോടാണ്. അതിനാൽ, മന്ത്രി റിപ്പോർട്ട് കണ്ടിട്ടില്ല. റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മാർത്താണ്ഡം കായലിൽ പുറമ്പോക്ക് വഴിയും സർക്കാർ മിച്ചഭൂമിയും അനധികൃതമായി നികത്തിയെന്നും ഇതിന് നേതൃത്വം നൽകിയത് വാട്ടർ വേൾഡ് ടൂറിസം കമ്പനിയാണെന്നും ചൂണ്ടിക്കാട്ടി തഹസിൽദാറും റിപ്പോർട്ട് നൽകിയിരുന്നു. മിച്ചഭൂമി 12 വർഷത്തിനുള്ളിൽ കൈമാറ്റം ചെയ്തുവെന്ന് വ്യക്തമാണ്. ചട്ടവിരുദ്ധമായി ഭൂമി കൈമാറ്റം നടന്നതിനാൽ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചു പിടിക്കണമെന്ന് തഹസിൽദാർ ശിപാർശ ചെയ്തിരുന്നു. മാർത്താണ്ഡം കായലിൽ ഒരേക്കർ വീതമാണ് സർക്കാർ ഭൂരഹിത കർഷക തൊഴിലാളികൾക്ക് പതിച്ച് നൽകിയത്. താമസിക്കുന്നതിനായി ഇതിൽ അഞ്ച് സെന്റ് സ്ഥലം പുറംബണ്ടിൽ നൽകി.

കായലിന്റെ അരികിലും ഉള്ളിലുമായി രണ്ട് നിരകളിലുള്ള ഹൗസ്‌പ്ലോട്ടുകൾക്കിടയിൽ ഒന്നര മീറ്റർ വീതിയിൽ പുറമ്പോക്ക് വഴിയുണ്ട്. ആകെ 33.5 മീറ്റർ നീളമുള്ള ഭൂമി റവന്യൂ രേഖകൾ പ്രകാരം പുരയിടമാണെങ്കിലും ഇതിൽ 23 മീറ്ററും ശിഥിലമായാണ് കിടക്കുന്നത്. വൻകിട റിസോർട്ടുകാർ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതോടെ ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് നൽകിയ ഭൂമി അന്യാധീനപ്പെടുകയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചികിത്സയുടെ ഭാഗമായി വിദേശത്ത് പോകുന്നതിന് ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധി അപേക്ഷ നൽകിയിട്ടുണ്ട്. നവംബർ ആദ്യം മുതൽ 15 ദിവസത്തേക്കാണ് അവധി എടുത്തത്. ഇതിനിടെയാണ് കളക്ടർ റിപ്പോർട്ട് നൽകുന്നത്. സോളാർ കേസിൽ പ്രതിരോധത്തിലായ പ്രതിപക്ഷത്തിന് പുതിയൊരു ആയുധമാകും കളക്ടറുടെ റിപ്പോർട്ട്. അതുകൊണ്ട് മന്ത്രിയെ മുഖ്യമന്ത്രി കൈവിടുമെന്നാണ് സൂചന.

പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ബന്ധുത്വ നിയമന വിവാദത്തിൽ കുടുങ്ങി ഇപി ജയരാജൻ രാജിവച്ചു. പിന്നീട് ഹണിട്രാപ്പിൽ എകെ ശശീന്ദ്രനും കുടുങ്ങി. ഇതോടെയാണ് ശശീന്ദ്രന് പകരക്കാരനായി തോമസ് ചാണ്ടിയും എത്തുന്നത്. അതുകൊണ്ട് തന്നെ തോമസ് ചാണ്ടി രാജിവച്ചാൽ ഒന്നരക്കൊലത്തിനിടെ പിണറായി മന്ത്രിസഭയിൽ നിന്ന് പുറത്താകുന്ന മൂന്നാമനായി തോമസ് ചാണ്ടി മാറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP