Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോട്ടോ പണ്ട് ഹറാമായിരുന്നു ഹജ്ജിനുപോകാൻ പാസ്പോർട്ട് എടുക്കാൻ ഫോട്ടോ വേണ്ടിവന്നപ്പോൾ ഫോട്ടോ ഹലാലായി; അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കിൽ ആ മതത്തിൽ ഞാനില്ല; മാമുക്കോയ തുറന്നടിക്കുന്നു

ഫോട്ടോ പണ്ട് ഹറാമായിരുന്നു ഹജ്ജിനുപോകാൻ പാസ്പോർട്ട് എടുക്കാൻ ഫോട്ടോ വേണ്ടിവന്നപ്പോൾ ഫോട്ടോ ഹലാലായി; അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കിൽ ആ മതത്തിൽ ഞാനില്ല; മാമുക്കോയ തുറന്നടിക്കുന്നു

വർഗ്ഗീയവാദം പറഞ്ഞുനടന്നവരൊക്കെ ഇപ്പോൾ ഐക്യത്തേപ്പറ്റി പറഞ്ഞുതുടങ്ങിയ സമയമാണിതെന്ന് മാമുക്കോയ ചേകന്നൂർ മൗലവിയെ കൊന്നത് അദ്ദേഹം ആരേയും ഉപദ്രവിച്ചിട്ടും കൊന്നിട്ടുമല്ലെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ തുറന്നുപറഞ്ഞിട്ടാണെന്നും മാമുക്കോയ പറയുന്നു സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിനാൽ അദ്ധേഹത്തിന് മരണം വരിക്കേണ്ടി വന്നു നിലബൂർ അയിഷയും വിപി സുഹറയുമൊക്കെ കുടുംബത്തിലും സമുദായത്തിലും നിരവധി പീഡനങ്ങൾ ഏൽക്കേണ്ടി വന്നവരാണെന്നും മാമുക്കോയ പറയുന്നു. 

ഫോട്ടോ പണ്ട് ഹറാമായിരുന്നുവെന്നും ഹജ്ജിനുപോകാൻ പാസ്പോർട്ട് എടുക്കാൻ ഫോട്ടോ വേണ്ടിവന്നപ്പോൾ ഫോട്ടോ ഹലാലായി എന്നും മാമുക്കോയ പറയുന്നു
അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് തന്റെ മതമെങ്കിൽ അതിൽ താനില്ലെന്നും ഞാനും സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.നിലവിൽ ഇന്ത്യയിൽ അഭിപ്രായം പറയുന്നവർ വകവരുത്തപ്പെടുകയാണ്. മുസ്ലിങ്ങളായതിന് തല്ലികൊല്ലുകയാണ്. എന്നാൽ ഇതിനെതിരേ കാര്യമായ ചെറുത്തുനിൽപ്പുകൾ കേൾക്കുന്നില്ല എന്നും പലരും ഒതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. നബിയുടെ മുടിയുമായി നടന്ന ആളുകളേയും മുടി മുക്കിയ വെള്ളം കുടിച്ചാൽ രോഗം മാറുമെന്ന് പ്രചരിപ്പിച്ചവരേയും മാമുക്കോയ വിമർശിക്കുന്നു.

മാമുക്കോയയുടെ വാക്കുകളിലേക്ക്

ഇതുവരെ വർഗ്ഗീയവാദം പറഞ്ഞു നടന്നവരൊക്കെ ഇന്ന് ഐക്യത്തെപ്പറ്റി പറഞ്ഞുതുടങ്ങിയിരിക്കുന്നു. കാരണം തലപോകുന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങൾ. മുൻപ് വർഗ്ഗീയത പാടില്ല, ജാതിയും മതവും പാടില്ല, ഐക്യം വേണം എന്നൊക്കെ പറഞ്ഞു നാടകം കളിച്ച ഞങ്ങളെ എതിർത്ത ആളുകൾ ഇന്നു സ്റ്റേജിൽ ഐക്യത്തെക്കുറിച്ചാണ് പ്രസംഗിക്കുന്നത്. നബിവചനങ്ങളും ശ്രീനാരായണഗുരുവിനേയും ഒക്കെ ഉദ്ധരിച്ചുകൊണ്ട് പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. കാരണം ആർക്കും ഒരഭിപ്രായവും പറയാൻ പറ്റാത്ത കാലമാണ്. എനിക്കു പറയാനുള്ളതു നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങളെന്നെ വകവരുത്തുകയാണ്.

ഇതു നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ഭരണകൂടത്തിനെതിരെ സംസാരിക്കുന്നവരെയാണ്. നേരത്തെ അതു മതത്തിനെതിരെ സംസാരിക്കുന്നവരോടായിരുന്നു. ചേകന്നൂർ മൗലവിയെ ഒക്കെ കൊന്നത് അങ്ങനെയാണ്. അദ്ദേഹം ആരെയെങ്കിലും ഉപദ്രവിച്ചിട്ടാണോ, കൊന്നിട്ടാണോ, ഒന്നുമല്ല. അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സിലുള്ള ആശയങ്ങൾ പ്രചരിപ്പിച്ചു. അതിനെ എതിർക്കേണ്ടത് ആശയം കൊണ്ടാണ്. അതേസമയം അയാളെ ഇല്ലാതാക്കുകയാണ് ചെയ്തത്. എന്താണ് അതിന്റെ അർത്ഥം. അതൊരു തോൽവിയാണ്. അതിനെക്കാൾ ശക്തമായ രീതിയിലാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. എനിക്ക് എന്റെ ഉള്ളിലുള്ള അഭിപ്രായം പറയാൻ പറ്റില്ല. അങ്ങനെ പറഞ്ഞതിനാണ് നിലമ്പൂർ അയിഷയും വി.പി. സുഹറയുമൊക്കെ കുടുംബത്തിനകത്തും സമുദായത്തിലും ഒരുപാട് പീഡനങ്ങൾ ഏൽക്കേണ്ടി വന്നത്. അത് എക്കാലത്തും ഉണ്ടാകും. നമ്മൾ പറയുന്നതിന്റെ പത്തിരട്ടി ആളുകൾ അതിന് എതിരുണ്ടാകും. ഇവിടെ മുഹമ്മദ് നബിയുടെ മുടി എന്നു പറഞ്ഞുനടക്കുന്നതിന്റെ പിന്നിൽ ഒരുപാട് ആളുകളുണ്ട്. മുടി മുക്കിയ വെള്ളം കുടിച്ചാൽ രോഗം മാറും എന്നാണ് പറയുന്നത്. അതിനെ കൊണ്ടുനടക്കുന്ന ആളിന്റെ പത്തിലൊന്നില്ല അതിനെ എതിർക്കുന്ന ആളുകൾ. അവിടെ ആരാണ് ജയിക്കുന്നത്. അവിടെ നോക്കേണ്ടതു ജയവും പരാജയവുമല്ല. എന്റെ അഭിപ്രായം ഞാൻ പറയണം. അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണ് എന്റെ മതമെങ്കിൽ ആ മതത്തിൽ ഞാനില്ല. അങ്ങനെയൊരു തല്ലിപ്പൊളി മതത്തിൽ ഞാൻ വിശ്വസിക്കുന്നുമില്ല. എനിക്ക് എന്റേതായ ഉറച്ച അഭിപ്രായവും വിശ്വാസവും ഉണ്ട്. ഞാനും എന്നെ സൃഷ്ടിച്ചവനുമായുള്ള ബന്ധം മാത്രമാണ് എന്റെ വിശ്വാസവും മതവുമൊക്കെ.

പാടില്ല എന്നുള്ളത് ആരാണ് തീരുമാനിക്കുന്നത്. ചിലതൊക്കെ ഹറാമാണ്, ഹലാലാണ് എന്നൊക്കെ നിശ്ചയിക്കുന്നത് ആരാണ്. പണ്ടുകാലത്ത് മൈക്ക് ഉപയോഗിക്കുന്നത് ഹറാമായിരുന്നു. ഇപ്പോഴും ഇതു പാടില്ല എന്നു പറയുന്ന ആളുകളുണ്ട്. ഫോട്ടോ എടുക്കൽ ഹറാമായിരുന്നു. അങ്ങനെ ഒരുപാട് ഹറാമുകളുണ്ടായിരുന്നു. ഓട്ടോമാറ്റിക് ആയി പലതും ഹലാലായി. ഹജ്ജിനു പോണെങ്കിൽ പാസ്പോർട്ട് വേണം. പാസ്പോർട്ട് ആരുടേതാണോ അയാളുടെ ഫോട്ടോ വേണം എന്നു നിയമം വന്നു. അങ്ങനെ ആ ഹറാമു പോയി. ഇപ്പോൾ വലിയ വലിയ തങ്ങൾമാരൊക്കെ മേക്കപ്പൊക്കെ ചെയ്തിട്ടാണ് ടി.വിയിൽ വന്നിരിക്കുന്നത്. അതു തെറ്റല്ല. നമ്മുടെ ഉമ്മയും ബാപ്പയുമൊക്ക പഴയകാലത്തെ ആളുകളാണ്. ഇവര് പറയുന്നതൊക്കെ കേട്ടു വിശ്വസിച്ച് അതാണ് ശരിയെന്നു വിചാരിച്ചു നടക്കുകയാണ്. ശരിയും തെറ്റും ഏതാണെന്ന് ആദ്യം എനിക്കു മനസ്സിലാകണം. അതിനനുസരിച്ച് എന്റെ മക്കളെ പഠിപ്പിക്കണം. അവർക്കും ഉണ്ടാകും ശരിയും തെറ്റും. അവരു തീരുമാനിക്കുന്നതായിരിക്കണം ഈ രാജ്യത്തിന്റെ മുദ്രാവാക്യം. അല്ലാതെ കണ്ട അലവലാതികൾ വിളിച്ചുകൊടുക്കുന്ന മുദ്രാവാക്യത്തിനു സിന്ദാബാദ് വിളിക്കാനുള്ള കരുക്കളാകരുത് നമ്മുടെ മക്കൾ.

ഞാൻ പറയുന്നത് എന്റെ ചിന്തയും എന്റെ തോന്നലുകളുമാണ്. അതു നിങ്ങൾക്ക് എല്ലാർക്കും ശരിയായിക്കൊള്ളണമെന്നില്ല. നിങ്ങൾ അംഗീകരിച്ചുകൊള്ളണമെന്നില്ല. എന്റെ അഭിപ്രായം നിങ്ങൾക്കില്ലെങ്കിൽ എന്നെ വകവരുത്തുന്നിടത്തേക്കു നിങ്ങളെത്തരുത്. ആശയപരമായി എതിർക്കാം.

പണ്ട് ഒരു നാടകം ഉണ്ടായിരുന്നു. ബാപ്പ ജീവിച്ചിരിക്കുമ്പോൾ മൂത്ത മകൻ മരിച്ചാൽ മകന്റെ കുടുംബത്തിനു സ്വത്തിന് അവകാശമില്ലാത്ത ഒരു സമ്പ്രദായം ഉണ്ടായിരുന്നു. അതിനെ വെച്ച് ബി. മുഹമ്മദ് ഒരു നാടകം എഴുതി. അതു കളിക്കാൻ അനുവദിച്ചില്ല. ഇസ്ലാമിന് എതിരാണ് എന്നാണ് പറഞ്ഞത്. അന്ന് സി.എൻ. അഹമ്മദ് മൗലവി എന്ന ഒരു പണ്ഡിതൻ മുട്ടായിത്തെരുവിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെയടുത്ത് ചെന്നു ഞങ്ങൾ കാര്യം പറഞ്ഞു. നാടകം കൊടുത്തു. നാടകം വായിച്ചിട്ട് അദ്ദേഹം പറഞ്ഞു, നിങ്ങൾ നല്ല ഉദ്ദേശ്യത്തോടുകൂടിയാണ് നാടകം അവതരിപ്പിക്കുന്നത്. കളിക്കാൻ പറഞ്ഞു. ഹാൾ കിട്ടാനില്ലാതെ ഒടുവിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ പി.വി എസ്. ഹാളിലാണ് നാടകം കളിച്ചത്. താൻ മരിച്ചാൽ കുട്ടികൾ അനാഥരായിപ്പോകും എന്നുള്ളതുകൊണ്ട് ബാപ്പയെ മകൻ കൊല്ലുന്നതാണ് നാടകം. അതും ഇസ്ലാമുമായിട്ട് ഒരു ബന്ധവുമില്ലായിരുന്നു. ഇതൊക്കെ ഉണ്ടാക്കിക്കൊണ്ടുവരികയാണ്. ഓരോരുത്തരുടെ ഉദ്ദേശ്യത്തിനുവേണ്ടി മതവും രാഷ്ട്രീയവും കൊണ്ടു നടക്കുകയാണ്.

മുസ്ലിങ്ങളായതിന്റെ പേരിൽ തച്ചുകൊല്ലുകയാണിന്ന്. ജീവൻ പോകുന്നതുവരെ അടിക്കുകയാണ്. അവിടെയൊന്നും കാര്യമായ പ്രതികരണങ്ങളുണ്ടാവുന്നില്ല. ബാംഗ്ളൂരിൽ ഗൗരി ലങ്കേഷിനെ കൊന്നതിൽ ഇതുവരെ പ്രതികളെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. അവിടവിടെ ചില സാമൂഹ്യപ്രവർത്തകരുടേയും പത്രക്കാരുടേയും ബഹളങ്ങളുണ്ട് എന്നല്ലാതെ രാഷ്ട്രീയ തലങ്ങളിലോ മറ്റു തലങ്ങളിലോ കാര്യമായ എന്തു പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. നമുക്ക് വോയ്സ് ഇല്ല. പ്രതികരിച്ചാൽ തന്നെ അതിനു മറുവിധിയൊന്നും ഉണ്ടാകുന്നില്ല. കേൾക്കുന്നില്ല ആരും. പലരും ഒതുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ തന്നെ എത്രയോ കലാകാരന്മാരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഒതുങ്ങിക്കഴിഞ്ഞു. ആരുടേയും പേര് ഞാൻ പറയുന്നില്ല. വലിയ പുരോഗമനവാദികൾ എന്നു പറയുന്ന പാർട്ടികൾ തന്നെ ഒരുപാട് ആളുകളെ നിശ്ശബ്ദരാക്കിക്കളഞ്ഞിട്ടുണ്ട്.

സമൂഹത്തിൽ സ്ത്രീപക്ഷം പുരുഷപക്ഷം എന്നൊക്കെയുള്ള തൂക്കം നോക്കലിൽ എനിക്ക് അഭിപ്രായമില്ല. പുരുഷമേധാവിത്വം ഉണ്ട് എന്നുള്ളതിനോടും. അതുണ്ടെങ്കിൽ വിവരംകെട്ട പുരുഷന്മാരായിരിക്കും. സ്ത്രീകൾ ഭരിക്കുന്ന എത്രയോ വീടുകളുണ്ട്. അതൊക്കെ ഓരോരുത്തരുടെ ബലവും ബലഹീനതയും ഒക്കെയായിരിക്കും. സമൂഹത്തിനു ഗുണകരമായ കാര്യങ്ങൾ ചെയ്തു ജീവിക്കണം. സർക്കർമ്മങ്ങൾക്കു ശേഷമുള്ള പ്രാർത്ഥനയേ ദൈവം കേൾക്കുകയുള്ളൂ. ഞാൻ പള്ളിയിലേക്ക് പോകുമ്പോൾ എന്റെ വീടിനു മുൻപിൽ ഒരു ചെടി വാടിനിൽക്കുന്നുണ്ടെങ്കിൽ അതു കണ്ടുകൊണ്ട് ഞാൻ പള്ളിയിൽ പോകാൻ പാടില്ല. അതിനു കുറച്ചു വെള്ളം കൊടുത്തശേഷം പോയി നിസ്‌കരിച്ചാലേ ആ പ്രാർത്ഥന അംഗീകരിക്കുകയുള്ളൂ. ഇതൊന്നും ചെയ്യാതെ എങ്ങനെ മറ്റുള്ളവരെ ഒതുക്കാൻ പറ്റും, എനിക്ക് എങ്ങനെ ഇടിച്ചുകയറാൻ പറ്റും എന്നാണ് പലരുടേയും ചിന്ത. നൂറായിരം അഭിപ്രായങ്ങളുള്ള നാടാണിത്. എന്നിട്ടും വലിയൊരു ഐക്യത്തോടെയാണ് നമ്മൾ മുന്നോട്ടു പോകുന്നത്. അതിനെ തകർക്കാൻ ചില മത-രാഷ്ട്രീയ കക്ഷികൾ ശ്രമിക്കുന്നുണ്ട്. അതു മനസ്സിലാക്കി അവരെ തഴയലാണ് ഇനി നമ്മുടെ ലക്ഷ്യം. നമ്മുടെ സുഹൃത്തുകളെ സ്നേഹിച്ചും സേവിച്ചും മുന്നോട്ടു പോകാൻ കഴിയണം. സുഹൃത്ത് ഹിന്ദുവാണോ മുസ്ലിമാണോ കമ്യൂണിസ്റ്റാണോ ബിജെപിയാണോ എന്നു നോക്കിയിട്ടാവരുത് അത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP