Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐഎംജി കൂട്ടിലിരുന്ന് പുസ്തകമെഴുതി വിജിലൻസ് തത്ത; വെറുതെ ഇറക്കി വിട്ടപ്പോൾ സിനിമ പിടിക്കാൻ പോയ കളക്ടർ ബ്രോ ഇതുവരെ മടങ്ങിയെത്തിയില്ല; ഭൂമാഫിയെ വിറപ്പിച്ച ശ്രീറാമും പല്ലുകുത്തി മടുത്തു; ഇനിയും പോസ്റ്റിങ് കിട്ടാതെ രാജു നാരായണ സ്വാമി; സ്ഥാനം തെറിക്കാതിരിക്കാൻ ഷൈനിങ് നിർത്തി സിങ്കം; നീതിക്ക് വേണ്ടി നിലകൊണ്ട ഉദ്യോഗസ്ഥർക്ക് വീട്ടിലിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി രാജമാണ്യത്തേയും കൂട്ടിൽ അടച്ച് പിണറായി സർക്കാർ

ഐഎംജി കൂട്ടിലിരുന്ന് പുസ്തകമെഴുതി വിജിലൻസ് തത്ത; വെറുതെ ഇറക്കി വിട്ടപ്പോൾ സിനിമ പിടിക്കാൻ പോയ കളക്ടർ ബ്രോ ഇതുവരെ മടങ്ങിയെത്തിയില്ല; ഭൂമാഫിയെ വിറപ്പിച്ച ശ്രീറാമും പല്ലുകുത്തി മടുത്തു; ഇനിയും പോസ്റ്റിങ് കിട്ടാതെ രാജു നാരായണ സ്വാമി; സ്ഥാനം തെറിക്കാതിരിക്കാൻ ഷൈനിങ് നിർത്തി സിങ്കം; നീതിക്ക് വേണ്ടി നിലകൊണ്ട ഉദ്യോഗസ്ഥർക്ക് വീട്ടിലിരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി രാജമാണ്യത്തേയും കൂട്ടിൽ അടച്ച് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയ എം.ജി. രാജമാണിക്യത്തെ കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി മന്ത്രിസഭ നിയമിച്ചു. അങ്ങനെ വീറോടെ കെ എസ് ആർ ടി സിയെ മുന്നോട്ട് നയിക്കാനിറങ്ങിയ രാജമാണിക്യത്തിനും പണി കിട്ടി. ഇനി വിശ്രമകാലം. എവിടെ പോയാലും അവിടുത്തെ യുണിയനുകാരുടെ ഇഷ്ടത്തിന് ഭരിക്കണം. അല്ലെങ്കിൽ പണി കിട്ടുമെന്ന സന്ദേശമാണ് രാജമാണിക്യത്തിന്റെ സ്ഥാന ചലനവും നൽകുന്ന സൂചന. പണിയില്ലാതിരിക്കുന്ന ഐഎംജി ഡയറക്ടർ ജേക്കബ് തോമസ്, സിനിമാ തിരക്കഥ എഴുതന്ന പ്രശാന്ത് ഐഎഎസ്, എംപ്ലോയ്‌മെന്റ് എക്‌സഞ്ചേഞ്ചിനെ നയിക്കുന്ന ശ്രീറാം വെങ്കിട്ടരാമൻ, രാജു നാരായണ സ്വാമി ഇങ്ങനെ നീളുന്നു രാജമാണിക്യത്തിലേക്ക് എത്തിയ പട്ടിക.

ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ടിവി അനുപമയും ഭരണക്കാരുടെ കണ്ണിലെ കരടായിരുന്നു. ഏറെ നാൽ അനുപമയെ മൂലയ്ക്കിരുത്തി. പ്രമോഷനെത്തിയപ്പോൾ കളക്ടറാക്കാൻ നിർബന്ധിതമായി. അങ്ങനെ ആലപ്പുഴയിലെത്തി. അവിടെ തോമസ് ചാണ്ടിയെന്ന മന്ത്രിയെ വെള്ളം കുടിപ്പിക്കുന്നു. എങ്ങനേയും അനുപമയെ മാറ്റണമെന്നുണ്ട്. എന്നാൽ തൊട്ടാൽ പൊള്ളും. അതുകൊണ്ട് സഹിക്കുന്നു. ഇതിനിടെയാണ് കെഎസ് ആർടിയിൽ രാജമാണിക്യം ഉണ്ടാക്കിയ പൊല്ലാപ്പ്. മന്ത്രിയുടെ കമ്മീഷൻ മോഹം പോലും തകർത്തു. അങ്ങനെ തോമസ് ചാണ്ടിക്ക് വേണ്ടി രാജമാണിക്യത്തെ മാറ്റി. താമസിയാതെ അനുപമയും മൂലയ്ക്കിരിക്കാനാണ് സാധ്യത. ഈ സന്ദേശമാണ് എല്ലാ സിവിൽ സർവ്വീസുകാർക്കും സർക്കാർ നൽകുന്നത്. കേരളത്തെ ഞെട്ടിച്ച സിംഹമാണ് ഋഷിരാജ് സിങ്. എക്‌സൈസിന്റെ തലപ്പത്താണ് ഇപ്പോൾ. എന്നാൽ നാട്ടുകാർക്ക് വേണ്ടി അദ്ദേഹം ഇപ്പോഴൊന്നും ചെയ്യുന്നില്ല. ചെയ്താൽ പണി പോകും. അതിനാൽ മൂലയ്ക്കിരുന്ന് ജോലി ചെയ്യുന്നുവെന്നും വിലയിരുത്തലുണ്ട്.

ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഡി.ജി.പി. എ. ഹേമചന്ദ്രനെ നിയമിച്ചതോടെയാണ് രാജമാണിക്യത്തിന് സ്ഥാനം നഷ്ടമായത്. കെ.എസ്.ആർ.ടി.സി.യെ കരകയറ്റാനുള്ള നടപടികൾക്ക് തുടക്കമിട്ട രാജമാണിക്യത്തെ മാറ്റിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. വിവരസാങ്കേതികവിദ്യാ വികസനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളാണ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ചുമതല. സംസ്ഥാനമെമ്പാടും വൈ-ഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള കെഫോൺ പദ്ധതിക്കായി കെ.എസ്.ഇ.ബി.യും ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് മറ്റൊരു കമ്പനി രൂപവത്കരിക്കാൻ കഴിഞ്ഞയാഴ്ച സർക്കാർ തീരുമാനിച്ചിരുന്നു. ഇടുക്കിയിലെ കൈയേറ്റ മാഫിയയെ വിറപ്പിച്ച രാജമാണിക്യത്തിനും അങ്ങനെ വിശ്രമം അനുവദിക്കുകയാണ് സർക്കാർ.

അഴിമതി വിരുദ്ധ പ്രതിച്ഛായയ്ക്ക് പിണറായി ഏറ്റവും അധികം ആശ്രയിച്ചത് ജേക്കബ് തോമസിനെയാണ്. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയോഗിച്ചതും ബന്ധുത്വ നിയമന വിവാദത്തിലെ മന്ത്രി ഇപി ജയരാജന്റെ രാജിയും പലതിന്റേയും സൂചനയാണ് കണ്ടു. എന്നാൽ സമ്മർദ്ദങ്ങൾ ശക്തമായപ്പോൾ ജേക്കബ് തോമസിനെ തന്ത്രപരമായി നീക്കി. അവധിയെടുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് പ്രവർത്തിച്ച ജേക്കബ് തോമസ് ഇന്ന് ആർക്കും വേണ്ടാത്ത ഐഎംജിയുടെ തലവനാണ്. കേരളത്തിലെ തല മുതിർന്ന ഐപിഎസുകാരന് യൂണിഫോം സർവ്വീസ് പിണറായി നൽകില്ല. ഇതു ചെയ്താൽ പലരും അഴിക്കുള്ളിലാകും. അതുകൊണ്ട് ജേക്കബ് തോമസിനെ കൈവിട്ടു. ബാർ കോഴയും അഴിമതിയുമെല്ലാം വെറും കെട്ടുകഥകളാക്കി. ജേക്കബ് തോമസ് ഇപ്പോൾ പുസ്തക രചനയിലാണ്. സുഖമായി എഴുതുന്നു. പരാതിയും പരിഭവവും ജേക്കബ് തോമസ് പറയുന്നുമില്ല.

പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ മലയാളിക്ക് കളക്ടർ ബ്രോയായിരുന്നു പ്രശാന്ത്. പിണറായി വിജയൻ വന്ന ശേഷവും കോഴിക്കോടിന്റെ മുഖം മിനുക്കലുമായി പ്രശാന്ത് മുന്നോട്ട് പോയി. ജനങ്ങൾക്കൊപ്പം നിന്ന് തീരുമാനങ്ങൾ എടുത്തു. മണൽ കടത്ത് മാഫിയയെ വെട്ടിലായി. സ്വകാര്യ ബസുകൾക്ക് സ്‌കൂൾ കുട്ടികളെ കയറ്റേണ്ടി വന്നു. കളക്ടറുടെ കണ്ണും കാതും എവിടേയും എത്തുമെന്ന സ്ഥിതിയെ കോഴിക്കോട്ടെ പ്രമാണിമാരെല്ലാം ഭയന്നു. ഓപ്പറേഷൻ സുലൈമാനിയിലൂടെ സാമൂഹിക ഇടപെടലിന് പുതിയ മുഖം നൽകിയ പ്രശാന്തിനെതിരെ എതിരാളികളുടെ ആരോപണങ്ങൾ ഒന്നൊന്നായി എത്തി. ഒന്നും വിലപ്പോയില്ല. അപ്രതീക്ഷിതായി പക്ഷേ സ്ഥലം മാറ്റമെത്തി. ഇതോടെ പ്രശാന്തും പണിയില്ലാത്ത ഐഎസഎസുകാരനായി. ലീവെടുത്ത് വീട്ടിൽ വിശ്രമിക്കുകയാണ് പ്രശാന്ത്.

ശ്രീറാം വെങ്കിട്ടരാമന് സംഭവിച്ചതും ഇതു തന്നെയായിരുന്നു. ഇടുക്കിയിലെ ഭൂമാഫിയയുടെ ഇടപെടലിനൊപ്പമായിരുന്നു സി.പി.എം. ഈ സമ്മർദ്ദമാണ് അദ്ദേഹത്തെയും മാറ്റുന്നതിന് കാരണം. കൈയേറ്റം ഒഴിപ്പിക്കാൻ നേതൃത്വം നൽകുകയും അനധികൃത ഫ്‌ളാറ്റ് നിർമ്മാണം തടയുകയും ചെയ്ത ഫോർട്ട് കൊച്ചി സബ്കളക്ടർ അദീല അബ്ദുള്ളയെ സ്ഥലംമാറ്റിയതും ചർച്ചയായിരുന്നു. ലൈഫ് മിഷൻ പദ്ധതിയുടെ ചുമതലയിലേക്കാണ് മാറ്റിയത്. ഇവർക്ക് ജൈവ വൈപ്പിൻ പദ്ധതി നോഡൽ ഓഫീസറുടെ അധികചുമതല നൽകിയിരുന്നു. മന്ത്രിസഭായോഗത്തിൽ അജൻഡയ്ക്ക് പുറത്തുള്ള ഇനമായി മുഖ്യമന്ത്രിതന്നെയാണ് വിഷയം അവതരിപ്പിച്ച് തീരുമാനമെടുത്തത്. ഇതെല്ലാം ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പായിരുന്നു. എന്നിട്ടും രാജമാണിക്യം കൂടു പൊട്ടിച്ച് മുമ്പോട്ട് പോയി. അതിനും പിണറായി തടയിട്ടു.

പണ്ടൊരു കോട്ടയം കളക്ടർക്ക് ഒരു പരാതി ലഭിക്കുന്നു. വീട്ടിലേക്ക് പോകാൻ അയൽപക്കക്കാരൻ വഴിതടയുന്നു എന്നായിരുന്നു പരാതി. അന്വേഷിച്ചപ്പോൾ വഴിതടയുന്നയാൾ കളക്ടറുടെ അമ്മായിയപ്പൻ തന്നെ. മരുമകന്റെ മര്യാദയുടെ ഭാഷ അമ്മായിയപ്പന് മനസ്സിലാകാതെ പോയപ്പോൾ കളക്ടറുടെ അധികാരം ഉപയോഗിച്ച് മതിലുപൊളിച്ച് ആവലാതിക്കാരന് നീതി നടത്തിക്കൊടുത്ത ആ കളക്ടറും ഇന്ന് തലസ്ഥാനത്ത് ഈച്ചയടിച്ചിരിക്കുകയാണ്.. പത്താംക്ളാസ് മുതൽ പഠിച്ച കോഴ്സുകൾക്കും ഐഎഎസിനുമെല്ലാം ഒന്നാം റാങ്ക് നേടിയ രാജു നാരായണസ്വാമി എന്ന ഈ മിടുക്കനെ പിണറായി സർക്കാർ കൈവിട്ടതും ഏറെ ചർച്ചയായി. വലിയ പണികളൊന്നും രാജു നാരായണ സ്വാമിക്കും ഇല്ല. വി എസ് അച്യുതാനന്ദന്റെ ഭരണകാലത്ത് മൂന്നാർ ഓപ്പറേഷനിലെ മൂന്ന് പേരിൽ ഒരാളായിരുന്നു രാജു നാരായണ സ്വാമി. അന്ന് സുരേഷ് കുമാറായിരുന്നു ദൗത്യ സംഘത്തലവൻ. സുരേഷ് കുമാറിനെ സർക്കാരുകൾ പിന്നീട് ഒതുക്കിയത് ഔദ്യോഗിക ഭാഷാ വകുപ്പ് നൽകിയായിരുന്നു. ഒന്നും ചെയ്യാനില്ലാതെ വന്നപ്പോൾ സുരേഷ് കുമാർ ഐ എ എസിൽ നിന്ന് തന്നെ സ്വയം വിരമിച്ചു. അത്തരമൊരു സാഹചര്യത്തിലേക്ക് രാജു നാരായണ സ്വാമിയേയും എത്തിക്കാനാണ് നീക്കമെന്ന വിലയിരുത്തൽ സജീവമാണ്. അഴിമതിക്കെതിരെ സംസാരിച്ചാൽ ഏത് സർക്കാരിന്റെ കാലത്തും ഉദ്യോഗസ്ഥർക്ക് രക്ഷയില്ലാത്ത അവസ്ഥയാണ് ഇതിലൂടെ പുറത്തുവരുന്നത്.

ഇഷ്ടക്കാരെയും തൽപരകക്ഷികളെയുമൊക്കെ അകറ്റി സത്യസന്ധരായ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് ഓഫീസ് നിർവഹണം ഏൽപിച്ച് പിണറായി വിജയൻ ഭരണം തുടങ്ങുമ്പോൾ രാജുനാരായണ സ്വാമിയും പ്രതീക്ഷയിലായി. ഇത് ശരിയാകുന്ന തരത്തിൽ കൃഷി വകുപ്പ് സെക്രട്ടറിയുമായി. എന്നാൽ ബിജു പ്രഭാകർ വിവാദം എല്ലാം തല്ലിക്കെടുത്തി. വി എസ് മുഖ്യമന്ത്രിയും സിപിഐ മന്ത്രിയായിരുന്ന കെപി രാജേന്ദ്രൻ റവന്യൂമന്ത്രിയുമായിരുന്ന കാലത്ത് നടന്ന മൂന്നാർ ദൗത്യത്തിന്റെ ചുക്കാൻ അന്നത്തെ ഇടുക്കി ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കായിരുന്നു. 2007 മെയ് മുതൽ ഒക്ടോബർ വരെയുള്ള കാലത്തു നടന്ന മൂന്നാർ ദൗത്യത്തിൽ റവന്യൂ നിയമങ്ങളിൽ രാജുവിനുണ്ടായ അവഗാഹമായിരുന്നു സർക്കാരിന്റെ നടപടികളുടെ ധൈര്യം. പല രാഷ്ട്രീയ കാരണങ്ങളാലും ദൗത്യം പൂർണതയിലെത്തിയില്ലെങ്കിലും നിയമപരമായി തിരിച്ചുപിടിച്ച ഭൂമി സർക്കാരിന് മുതൽക്കൂട്ടായിത്തന്നെ തുടരുന്നു.

ഇടുക്കിജില്ലയിലെ രാജകുമാരി ഭൂമി ഇടപാടിലും ശക്തമായ ഇടപെടലാണ് രാജു നാരായണസ്വാമി നടത്തിയത്. ഇടുക്കി ജില്ലയിലെ രാജകുമാരി വില്ലേജിലെ 50 ഏക്കർ ഭൂമി കുരുവിളയുടെ മക്കൾ ഏഴു കോടി രൂപയ്ക്ക് വ്യവസായി കെജി എബ്രഹാമിന് കൈമാറാൻ ശ്രമിച്ചതായിരുന്നു കേസിനാധാരം. ഈ ഭൂമി പുറമ്പോക്കാണെന്നും കുരുവിളയുടെ ബിനാമി ഭൂമിയാണെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് എബ്രഹാം ഇടപാടിൽ നിന്നും പിന്മാറി. എന്നാൽ ഏഴു കോടി തനിക്ക് തിരികെ ലഭിച്ചില്ലെന്ന് എബ്രഹാം ആരോപണമുയർത്തിയതോടെയാണ് രാജകുമാരി ഇടപാട് പുറത്തുവന്നു. കേസിൽ ശക്തമായ നിലപാട് രാജു നാരായണസ്വാമി സ്വീകരിച്ചതോടെ കുരുവിളയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. രാജുനാരായണസ്വാമിയുടെ റിപ്പോർട്ടുകൾ പിന്നീട് ഇക്കാര്യം അന്വേഷിച്ച നരേന്ദ്രൻ കമ്മീഷൻ പൂർണമായും ശരിവയ്ക്കുകയും ചെയ്തു. അഴിമതിക്കെതിരായ ഈ നിലപാട് രാജുനാരായണ സ്വാമിക്ക് കോട്ടങ്ങളേ ഉണ്ടായിട്ടുള്ളൂ.

കഴിഞ്ഞ 20 വർഷത്തിനിടെ വിവിധ വകുപ്പുകളിലായി 20ലേറെ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹത്തിനുണ്ടായത്. 2001-02 കാലത്ത് കാസർകോട് കലക്ടറായിരിക്കെ കുമ്പളയിലെ ഒരു സ്വകാര്യ ആശുപത്രി മെഡിക്കൽ കോളേജാക്കി ഉയർത്തണമെന്ന ഒരു മന്ത്രിയുടെ ആവശ്യത്തിന് കൂട്ടുനിൽക്കാതിരുന്നതുൾപ്പെടെ തട്ടിപ്പുകൾക്കു കൂട്ടുനിൽക്കാതിരുന്നതോടെ രാജുനാരായണസ്വാമി യുഡിഎഫ് സർക്കാരുകളുടെ നോട്ടപ്പുള്ളിയാകുകയായിരുന്നു. ഇപ്പോഴും അവഗണ തുടരുന്നുവെന്നതാണ് ഔദ്യോഗിക ഭാഷാ വകുപ്പിലേക്കുള്ള മാറ്റം നൽകുന്ന സൂചന. കോഴിക്കോട് ജില്ലാ കളക്ടർ ആയിരുന്ന സമയത്ത് ഏറെ ജനപ്രിയ പദ്ധതികൾക്ക് നേതൃത്വം വഹിച്ചിരുന്ന ആളായിരുന്നു പ്രശാന്ത് നായർ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു പ്രശാന്ത് നായരെ ആളുകൾ സ്നേഹത്തോടെ 'കളക്ടർ ബ്രോ' എന്ന് വിളിച്ചു.

എന്നാൽ ജനപ്രിയ നടപടികളോടൊപ്പം വിവാദങ്ങളും എന്നും കളക്ടർ ബ്രോയെ വിടാതെ പിന്തുടർന്നിരുന്നു.എല്ലാ ഉദ്യോഗസ്ഥരെയും പോലെ രാഷ്ട്രീയക്കാരുമായുള്ള പ്രശ്നങ്ങളിലൂടെത്തന്നെയായിരുന്നു കളക്ടർ ബ്രോയും വിവാദ നായകനായത്.ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് നായർ 2015 മെയിലാണ് കോഴിക്കോട് കളക്ടറായി ചുമതലയേൽക്കുന്നത്. കളക്ടറായി പ്രശാന്ത് ചുമതലയേറ്റെടുത്ത കാലം മുതൽ കോഴിക്കോട് ഡിസിസി പ്രസിഡന്റായിരുന്ന കെസി അബു, രാഘവൻ എംപി എന്നിവരുമായി നിരന്തരം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇതിൽ രാഘവൻ എംപിയുമായി നടത്തിയ സോഷ്യൽമീഡിയ തർക്കത്തിൽ ഒരുവേള മുഖ്യമന്ത്രി പിണറായിക്ക് ഇടപെടേണ്ടിയും വന്നിരുന്നു.

കളക്ടർ, വിളിച്ചാൽ ഫോൺ എടുക്കുന്നില്ല ഫെയ്‌സ് ബുക്കിൽ ഷൈൻ ചെയ്യുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങളും ആദ്യം മുതൽ അബു ഉന്നയിച്ചിരുന്നു. ഇത് കൂടാതെ സോഷ്യൽ മീഡിയയിലും നിരവധി വിവാദങ്ങൾ എൻ. പ്രശാന്തിനെ വിടാതെ പിടികൂടിയിരുന്നു.പ്രശ്നങ്ങൾ രൂക്ഷമായതോടെ പ്രശാന്ത് നായർക്കെതിരെ വിമർശനവുമായി കോൺഗ്രസ് ദിനപത്രം വീക്ഷണവും രംഗത്തു വന്നിരുന്നു. സ്വന്തം പ്രശസ്തിയിൽ ആത്മരതി നടത്താൻ കളക്ടർക്ക് അവകാശമുണ്ടെന്നും പക്ഷെ മറ്റ് കളക്ടർമാർക്കില്ലാത്ത കൊമ്പ് തനിക്കുണ്ടെന്ന് കോഴിക്കോട് കളക്ടർക്ക് തോന്നുന്നുണ്ടെങ്കിൽ ആ കൊമ്പ് മുറിച്ച് കളയാൻ സർക്കാർ തയ്യാറാകണമെന്നുമായിരുന്നു വീക്ഷണത്തിന്റെ വിമർശനം.

എന്നാൽ പൊതുപണം ചെലവഴിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും രാഷ്ട്രീയ സമ്മർദ്ദം കൊണ്ടോ ഭീഷണി കൊണ്ടോ ഒന്നും നടക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും പറഞ്ഞ് പിആർഡി പ്രസ് നോട്ടിലൂടെയാണ് കളക്ടർ തിരിച്ചടിച്ചത്.അതോടെ ജനപ്രതിനിധിയായ തന്നെ പ്രശാന്ത് അപമാനിച്ചു എന്ന് എംകെ രാഘവൻ ആരോപിച്ചു. പ്രശാന്ത് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട രാഘവന് 'ഇതാ കുന്നംകുളത്തിന്റെ മാപ്പ്' എന്ന് പറഞ്ഞ് മറുപടി നൽകിയ പ്രശാന്തിന്റെ നടപടി വലിയ ചർച്ചയും വിവാദവുമായിരുന്നു. മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് നായർ രംഗത്തെത്തുകയും ചെയ്തു. ഓഗസ്റ്റിലാണ് ഇത് സംബന്ധിച്ച് പ്രശാന്തിനെതിരെ അന്വേഷണം വന്നത്. രാഘവനുമായുള്ള പ്രശ്നത്തിൽ പ്രശാന്തിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും 1969ലെ ഐഎഎസ് ചട്ടപ്രകാരം പ്രശാന്തിനെതിരെ ശിക്ഷാനടപടി സ്വീകരിക്കേണ്ടി വരുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ഐഎഎസുകാരുടെ കൂട്ട അവധി സമരത്തോട് വിയോജിച്ചതോടെ പ്രശാന്തിനോടുള്ള പ്രതികാരം ഐ എ എസ് തലപ്പത്തും വളർന്നു . അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിമാരടക്കം മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡുകളെ തുടർന്നാണ് സംസ്ഥാനത്തെ ഐഎഎസ് ഐപിഎസ് പോര് ശക്തമായത്. പ്രധാനമായും വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ പ്രതിഷധമാണ് കൂട്ട അവധി തീരുമാനത്തിലേയ്ക്ക് നയിച്ചത്. എന്നാൽ പ്രശാന്ത് നായർ അവധിയെടുക്കാൻ വിസമ്മതിച്ചു. വിജിലൻസ് ഡയറക്ടറേയോ മറ്റേതെങ്കിലും വ്യക്തിയേയോ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ഇത്തരമൊരു നീക്കത്തോട് യോജിക്കാനാവില്ലെന്ന് പ്രശാന്ത് നായർ മുതിർന്ന ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിരുന്നു. അഴിമതി കേസുകൾ അന്വേഷിച്ച് സത്യസന്ധത തെളിയിക്കുകയാണ് വേണ്ടതെന്നും പ്രശാന്ത് നായർ പറഞ്ഞിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥർ അഴിമതിക്കൊപ്പമാണ് എന്ന തെറ്റായ സന്ദേശമായിരിക്കും സമരം നൽകുകയെന്നും പ്രശാന്ത് നായർ മുന്നറിയിപ്പ് നൽകി.

ജനുവരി 11ന് ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ് പ്രശാന്ത് നായർക്ക് നോട്ടീസ് നൽകി. എം പിയോടുള്ള മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് നടപടിയുണ്ടാകുമെന്നും നടപടി ഒഴിവാക്കാൻ കാരണം കാണിക്കൽ നോട്ടീസ് കാണിക്കണമെന്നുമായിരുന്നു നോട്ടീസിലെ ഉള്ളടക്കം.തുടർന്ന് ഫെബ്രുവരി 15ന് ചേർന്ന മന്ത്രിസഭായോഗത്തിൽ പ്രശാന്തിനെ ടൂറിസം വകുപ്പിലേക്ക് മാറ്റാൻ തീരുമാനിച്ചു. പിന്നീട് ഇദ്ദേഹത്തെ ഹയർ സെക്കന്ററി ഡയറക്ടറായി നിയമിക്കുകയായിരുന്നു. പിന്നീട് ലീവെടുത്ത് സിനിമാ തിരക്കഥ രചനയിലാണ് പ്രശാന്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP