Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്യൂണിസ്റ്റുകാരന്റെ കാർക്കശ്യത്തോടെ നേതൃത്വത്തെ ചോദ്യം ചെയ്തു; സീറ്റ് നിഷേധിച്ചാൽ വിശദീകരണം വേണമെന്ന ചോദ്യത്തെ പാണക്കാട് തങ്ങളും ഭയന്നു; വേങ്ങരയിൽ മത്സരത്തിനെത്തിയത് കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തെ തകർത്തെറിഞ്ഞ്; വിജയം കൈവിട്ടു പോകാതിരിക്കാൻ വിശ്വസ്തരെ ഒപ്പം നിർത്തി കരുതലോടെ നീങ്ങി; പഴയ സിപിഐ നേതാവായ ഖാദറിന് ഇത് നിയമസഭയിലേക്കുള്ള മൂന്നാം ഊഴം

കമ്യൂണിസ്റ്റുകാരന്റെ കാർക്കശ്യത്തോടെ നേതൃത്വത്തെ ചോദ്യം ചെയ്തു; സീറ്റ് നിഷേധിച്ചാൽ വിശദീകരണം വേണമെന്ന ചോദ്യത്തെ പാണക്കാട് തങ്ങളും ഭയന്നു; വേങ്ങരയിൽ മത്സരത്തിനെത്തിയത് കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തെ തകർത്തെറിഞ്ഞ്; വിജയം കൈവിട്ടു പോകാതിരിക്കാൻ വിശ്വസ്തരെ ഒപ്പം നിർത്തി കരുതലോടെ നീങ്ങി; പഴയ സിപിഐ നേതാവായ ഖാദറിന് ഇത് നിയമസഭയിലേക്കുള്ള മൂന്നാം ഊഴം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഒടുവിൽ വേങ്ങര ഉപതിരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ വിജയിച്ചു. ഖാദറിനെ സംബന്ധിച്ചിടത്തോളം നിയമസഭയിലേക്കുള്ള മടങ്ങി വരവാണ് ഈ വിജയം. ലീഗിൽ തന്നെ ഒതുക്കാൻ ശ്രമിച്ചവരെ കമ്മ്യൂണിസ്റ്റുകാരന്റെ കാർക്കശ്യത്തോടെ തോൽപ്പിച്ചാണ് ഖാദർ നിയമസഭയിൽ വീണ്ടുമെത്തുന്നത്.

ഏറെ രാഷ്ട്രീയ പാരമ്പര്യമുള്ള കെ.എൻ.എ ഖാദർ മികച്ച പാർലമെന്റേറിയനും ലീഗിന്റെ പൊതുമുഖവുമാണ്. സ്ഥാനാർത്ഥിത്വം ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതകളും യുവാക്കൾക്ക് സീറ്റ് നിഷേധിച്ചതിലുള്ള മുറുമുറുപ്പും വേങ്ങരയിൽ ഖാദറിന് നേരിയ പ്രതിസന്ധിയായിരുന്നു. ഇതെല്ലാം മറികടക്കാൻ മണ്ഡലത്തിൽ ഖാദർ നിറഞ്ഞു നിന്നു. കരുതലോടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണമാണ് സ്വന്തം ക്യാമ്പിലെ എതിർ്പ്പുകൾക്കിടയിലും ഇരുപത്തി മൂവായിരത്തിൽ പരം വോട്ടുകളുടെ ലീഡ് ഈ മുൻ സിപിഐ നേതാവിന് നൽകിയത്

സിറ്റിംങ്ങ് എംഎൽഎയായിരിക്കെ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖാദറിന് സീറ്റ് നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. സീറ്റ് നിഷേധിച്ചതിലെ അതൃപ്തി ഖാദർ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ശേഷം ജില്ലാ സെക്രട്ടറി സ്ഥാനം ഖാദറിന് നൽകി നേതൃത്വം ബാലൻസ് ചെയ്യുകയായിരുന്നു. എന്നാൽ വേങ്ങരയിൽ ഒഴിവ് വന്നതോടെ തുടക്കം മുതൽ ഖാദറിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. ഏറെ പ്രതീക്ഷയോടെയായിരുന്നു ഖാദറുമായി ബന്ധപ്പെട്ട വൃത്തങ്ങളും പ്രതികരിച്ചിരുന്നത്.

പക്ഷേ ലീഗിലെ കുഞ്ഞലാക്കുട്ടി പക്ഷം ഖാദറിന് എതിരായിരുന്നു. പാർട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായി തിളങ്ങി നിന്ന ഖാദറിനെ കുഞ്ഞാലിക്കുട്ടി എതിർത്തു. എന്നാൽ അബ്ദുൾ വാഹബ് വിഭാഗം പിന്തുണയ്ക്കുകയും ചെയ്തു. ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ലീഗിലെ സീനിയർ നേതാവുമായ അഡ്വ. യു. എ ലത്തീഫിനെ വേങ്ങരയിൽ മത്സരിപ്പിക്കാനായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് താൽപ്പര്യം. ഇതിനെ വെട്ടിയാണ് കെ എൻ എ ഖാദർ സ്ഥാനാർത്ഥിയായയും ലീഗിന്റെ പൊന്നാപുരം കോട്ടയുടെ കാവൽക്കരനാകുന്നതും.

ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ഖാദറിനെ നാടകീയ നീക്കങ്ങൾക്കൊടുവിൽ അവസാന നിമിഷമാണ് സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മഞ്ചേരി മുൻ നഗരസഭാ ചെയർമാൻ അഡ്വ. യുഎ ലത്തീഫ് എന്നിവരെ പിന്തള്ളിയാണ് ലീഗ് കെഎൻഎ ഖാദറിനെ ലീഗ് സ്ഥാനാർത്ഥിയാക്കിയത്. സ്ഥാനാർത്ഥി നിർണയത്തിന് തൊട്ടു മുന്നേ വരെ യു.എ ലത്തീഫാണ് സ്ഥാനാർത്ഥിയെന്ന വാർത്ത വന്നിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ് മത്സരത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും സംസ്ഥാന നേതൃത്വം ഏൽപ്പിച്ചാൽ ഉത്തരവാദിത്വം ഭംഗിയായി നിർവ്വഹിക്കുമെന്നും യു.എ ലത്തീഫ് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണയാണ് ലത്തീഫിന് സഹായിച്ചിരുന്നത്.

എന്നാൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കെ ലത്തീഫ് മാധ്യമങ്ങളോട് സംസാരിച്ചതിൽ കെ.എൻ.എ ഖാദറിന് പ്രതിഷേധമുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പാണക്കാട് തങ്ങളെ അറിയിക്കുകയും സ്ഥാനാർത്ഥിത്വം ലഭിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി. ഇത് പാണക്കാട് തങ്ങളെ സമ്മർദ്ദത്തിലാക്കി. ഇതിനൊപ്പം പൊതു സമൂഹത്തിൽ സ്വീകാര്യതയില്ലാത്ത മജീദിനെ മത്സരിപ്പിക്കേണ്ടെന്ന അഭിപ്രായവുമായി നിരവധി പേരാണ് രംഗത്ത് വന്നത്. ഇതിന് പുറമെ ഭൂരിഭാഗം സുന്നികളുള്ള വേങ്ങര മണ്ഡലത്തിൽ സലഫി ആശയക്കാരനായ മജീദിനെ മത്സരിപ്പിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും ആശങ്കയുണ്ടായിരുന്നു. ഇങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരന്റെ കാർക്കശ്യവുമായി പാണക്കാട് തങ്ങളിൽ നിന്ന് ഖാദർ മത്സരിക്കാൻ സീറ്റ് നേടിയെടുത്തത്.

മത്സരിക്കാൻ യോഗ്യരായവരുടെ ബാഹുല്യം പാർട്ടി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വേങ്ങര ഉറച്ച മണ്ഡലം എന്ന നിലയിൽ സ്ഥാനാർത്ഥിയാകാൻ അവസാനം വരെ ചരടുവലിച്ചവരുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ സമ്മർദവും ഏറെ നാടകീയ രംഗങ്ങളും ലീഗ് നേതൃത്വം അഭിമുഖീകരിക്കേണ്ടി വന്നു. ഇഷ്ടക്കാർക്ക് സീറ്റിനായുള്ള സമ്മർദ തന്ത്രവും, താൽപര്യമില്ലാത്തവർ വരുന്നത് തടയാൻ സ്വാധീനവും പാര പണിയുമായി മാസങ്ങൾക്ക് മുമ്പ് തന്നെ നേതാക്കളിൽ ചിലർ രംഗത്തുണ്ടായിരുന്നു.

എന്നാൽ പാണക്കാട് നിന്നുണ്ടാകുന്ന സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം എതിർ ശബ്ദങ്ങളുയർത്താതെ ഇത് അംഗീകരിക്കുന്ന രീതിയാണ് മുസ്ലിംലീഗിന്റെ കീഴ്‌വഴക്കം. ഭിന്നതകൾ രൂക്ഷമായ സാഹചര്യങ്ങളിൽ വരെ പരസ്യ യുദ്ധത്തിന് ആരും തയ്യാറാകാറില്ല. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റും എംപിയുമായിരുന്ന ഇ.അഹമ്മദിന്റെ അപ്രതീക്ഷിത വിയോഗമാണ് ജില്ലയിൽ രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്ക് സാഹചര്യം ഒരുങ്ങിയത്. വേങ്ങര എംഎൽഎയും കേരള പ്രതിപക്ഷ ഉപനേതാവുമായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറം പാർലമെന്റ് മണ്ഡലത്തിലൂടെ രാഷ്ട്രീയ തട്ടകം ഡൽഹിയിലേക്ക് മാറ്റിയത് മുതൽ വേങ്ങരയിലെ സ്ഥാനാർത്ഥി ആരെന്ന ചർച്ച ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി ഔദ്യോഗിക, അനഔദ്യോഗിക ചർച്ചകൾ നടന്നെങ്കിലും നേതൃത്വത്തിന് മേൽ സമ്മർദവും ആശയക്കുഴപ്പവും ഏറുകയായിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, കെ.എൻ.എ ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി, കെഎംസിസി യു.എ.ഇ നാഷണൽ കമ്മിറ്റി ഭാരവാഹി പുത്തൂർ റഹ്മാൻ, സി.പി ബാവ ഹാജി, കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ അസ് ലു, യൂത്ത് ലീഗ് നേതാവ് ഷരീഫ് കുറ്റൂർ എന്നീ പേരുകളായിരുന്നു ഉയർന്ന് കേട്ടിരുന്നത്. ദളിത് ലീഗ് നേതാവ് യു സി രാമൻ, മുസ്ലിം ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു.എ ലത്തീഫ് എന്നീ പേരുകളും അവസാന ഘട്ടം പരിഗണിച്ചിരുന്നു.

പാർട്ടി അണികളിലെ താൽപര്യവും പൊതുവികാരവും യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്നായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും യൂത്ത് ലീഗ് നേതാവുമായ പി.കെ ഫിറോസിന്റെ പേരായിരുന്നു യുവ രംഗത്ത് നിന്നും പരിഗണിക്കപ്പെട്ടത്. എന്നാൽ മുൻ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളിൽ ചിലരും മൂന്ന് എംഎൽഎ മാരും ഫിറോസിന് സീറ്റ് നൽക്കുന്നതിനെതിരെ രംഗത്തെത്തി. അതേ സമയം നിലവിലെ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റികൾ ഫിറോസിനായി ശക്തമായി നിലകൊള്ളുകയും ചെയ്തു. കോഴിക്കോട് ജില്ലക്കാരനായ ഫിറോസിനെ വേങ്ങരയിൽ സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടുമായി നേതൃത്വം മുന്നോട്ടു പോയതോടെ വിദ്യാർത്ഥി - യുവജന നേതാക്കൾ സമ്മർദം ശക്തമാക്കി.

ഇതിനിടെയിലും കെ.പി.എ മജീദിനെ ഉറച്ച സീറ്റായ വേങ്ങരയിൽ നന്നും നിയമസഭയിലെത്തിക്കണമെന്നത് മുതിർന്ന ലീഗ് നേതാക്കൾക്കിടയിൽ നിശ്ചയമുണ്ടായിരുന്നു. രാജ്യസഭാ സീറ്റ് മജീദിനെ ഒഴിവാക്കി വഹാബിന് നൽകിയ സാഹചര്യം കൂടി കണക്കിലെടുത്താണിത്. എന്നാൽ മജീദ് നിൽക്കുന്നതിനെതിരെ ലീഗ് അണികളിൽ നിന്നു തന്നെ കടുത്ത എതിർപ്പുണ്ടായിരുന്നു. മങ്കടയിലെയും മഞ്ചേരിയിലെയും മജീദിന്റെ തോൽവി കൂടി കണക്കിലെടുത്തായിരുന്നു അണികളുടെ എതിർപ്പ്.

ആദ്യം മത്സര രംഗത്തേക്കില്ലെന്ന് അറിയിച്ച മജീദ് നേതാക്കളുടെ അഭിപ്രായം മാനിച്ച് വഴങ്ങുകയായിരുന്നു. എന്നാൽ പൊതുവികാരം മജീദിന് എതിരായി തന്നെ നിന്നു. ഇതിനിടെ മുജാഹിദ് മത വിഭാഗക്കാരനായ കെ.പി.എ മജീദിനെ മത്സരിപ്പിക്കുന്നതിനെതിരെ ഒറ്റപ്പെട്ട സമസ്ത (ഇ.കെ സുന്നി ) നേതാക്കളും രംഗത്തെത്തി ഹൈദരലി തങ്ങളെ അഭിപ്രായം അറിയിച്ചു. ഇതോടെ സാഹചര്യം അനുകൂലമാക്കുന്നതിനായി ഉന്നത നേതാക്കൾ ഇടപെട്ട് മത്സര രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് മജീദിനെ കൊണ്ട് പറയിക്കുകയായിരുന്നു.

മജീദിനും ഫിറോസിനും സീറ്റ് നൽകേണ്ടതില്ലെന്ന് വന്നതോടെ സീറ്റിനായി പുതിയ നീക്കങ്ങൾ സജീവമായി. രണ്ടത്താണി കൂടി ലിസ്റ്റിൽ നിന്ന് ഒഴിവായതോടെ കെ.എൻ.എ ഖാദറിന് പ്രതീക്ഷ കൂടി. എന്നാൽ ഖാദറിനെ വെട്ടാൻ ലീഗ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു എ ലത്തീഫിനെ ഒരു വിഭാഗം നേതാക്കൾ രംഗത്തിറക്കി. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ലത്തീഫിനെ കൊണ്ടുവരാനുള്ള നീക്കം നടത്തിയത്. എം.എസ്.എഫ്, യൂത്ത് ലീഗ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായിരുന്ന യൂ.എ ലത്തീഫ് കുഞ്ഞാലിക്കുട്ടിയേക്കാൾ സീനിയറായിരുന്നു രാഷ്ട്രീയത്തിൽ.

65 പിന്നിട്ട മഞ്ചേരിക്കാരനായ ലത്തീഫിന് ഏറെക്കുറെ സാധ്യത തെളിഞ്ഞെങ്കിലും കെ.എൻ.എ ഖാദർ നേതാക്കൾക്ക് മുന്നിൽ അതിരൂക്ഷമായ രീതിയിൽ പൊട്ടിത്തെറിച്ചത് വിനയായി. തന്നെ എന്തുകൊണ്ട് ഒഴിവാക്കിയെന്നുള്ള വിശദീകരണം വേണമെന്നും അല്ലങ്കിൽ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുകയാണെന്നും തങ്ങൾ അടക്കമുള്ള നേതാക്കളോട് ഖാദർ യോഗം തുടങ്ങുന്നതിന് മുമ്പ് അറിയിച്ചതോടെ നേതൃത്വം പ്രതിസന്ധിയിലായി.

ഇതോടെ ഖാദറിന് വേണ്ടി ഇ ടി മുഹമ്മദ് ബഷീറും, പി.വി അബ്ദുൽ വഹാബും രംഗത്തെത്തി. പിന്നീട് പ്രതിസന്ധി പരിഹരിക്കാനായി ഖാദറിനെ സ്ഥാനാർത്ഥിയാക്കാനും യു.എ ലത്തീഫിനെ ജില്ലാ സെക്രട്ടറിയാക്കാനുമുള്ള ധാരണ പാർലമെന്ററി യോഗത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. സിപിഐ ദേശീയ കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും ആയിരിക്കെ 30 വർഷം മുമ്പാണ് കെ.എൻ.എ ഖാദർ മുസ്ലിം ലീഗിൽ ചേരുന്നത്.

തുടർന്ന് ഖാദർ ദീർഘകാലം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്.ടി.യു സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. ലീഗിന്റെ ബുദ്ധിജീവികളിൽ ഒരാളായി ഖാദർ അറിയപ്പെട്ടു തുടങ്ങി. 2001 ൽ കൊണ്ടോട്ടിയിൽ നിന്നും 2011ൽ വള്ളിക്കുന്നിൽ നിന്നും ഖാദർ നിയമസഭയിലെത്തി. 2016ൽ നിയമസഭാ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പാർട്ടിയുടെ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം തേടിയെത്തുകയായിരുന്നു. മൂന്നാം തവണ നിയമസഭയിലേക്ക് എത്തുന്ന ഖാദറിന് പ്രായം 65 പിന്നിട്ടു.

കെ.എൻ അലവി മുസ്ലിയാരുടെയും ആയിശയുടെയും മകനായി 1950ൽ വടക്കേമണ്ണയിൽ ജനനം.ബി.എ, എൽ.എൽ.ബി വിദ്യാഭ്യാസ യോഗ്യത. സിപിഐ യുടെ വിദ്യാർത്ഥി യുവജന സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം. 1987 ൽ മുസ്ലിം ലീഗിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡന്റായിട്ടായിരുന്നു തുടക്കം. റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി, കെ.എസ്.ആർ.ടി സി കമ്മിറ്റി, കേരള വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്, മോയിൽ കുട്ടി വൈദ്യർ സ്മാരെ കമ്മിറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ കെ.എൻ.എ ഖാദർ വഹിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP