Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജനാധിപത്യം : ഒരു ദലിത് മാനിഫെസ്റ്റോ

ജനാധിപത്യം : ഒരു ദലിത് മാനിഫെസ്റ്റോ

ഷാജി ജേക്കബ്

"A democracy is a mode of associated living. The roots of that to be searched in the social relationship, in forms of the associated life between the people who form the society" 

- B.R. Ambedkar

ടിമ വിമോചനത്തിന്റെ യഥാർഥ ഇന്ത്യൻ മാനിഫെസ്റ്റോ എഴുതുകയായിരുന്നു, ഒരർത്ഥത്തിൽ ഭീമറാവു അംബേദ്കർ തന്റെ നേത്യത്വത്തിൽ തയ്യാറാക്കപ്പെട്ട ഭരണഘടനയിലൂടെ. കാരണം, പാർലമെന്ററി ജനാധിപതൃത്തിന്റെ പരമിതികൾ തിരിച്ചറിഞ്ഞു കൊണ്ടുതന്നെ, ജാതിയും സമ്പത്തും ഇതര സാമൂഹ്യാധീശത്വങ്ങളും സാമൂഹിക മൂലധനങ്ങളും പ്രമാണങ്ങളാക്കി തങ്ങളെ സഹസ്രബ്ദങ്ങളായി അടിമത്തത്തിൽ തളച്ചിട്ടിരിക്കുന്നവർക്കൊപ്പം ദലിതർക്കും ആദിവാസികൾക്കും പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും ഉറപ്പുനൽകുകയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന്. ഒന്നര നൂറ്റാണ്ടുകാലം കൊളോണിയൽ അധിനിവേശകർ നിർമ്മിച്ചു നൽകിയ നാവുകൊണ്ടാണ് അടിമകളുടെ ആ മഹാരാജാവ് തന്റെ വംശത്തോടും മുഴുവൻ രാഷ്ട്രത്തോടും സംസാരിച്ചത്. സ്വാഭാവികമായും അക്കാലത്തു നിലനിന്നിരുന്ന മറ്റു മുഴുവൻ ഭരണക്രമങ്ങളെക്കാളും മനുഷ്യത്വപരവും ആധുനികവുമായ ജനാധിപത്യഭരണക്രമം മൗലികമായി നിർമ്മിച്ചവതരിപ്പിക്കുകയായിരുന്നു അംബേദ്കറുടെ ദൗത്യവും രാഷ്ട്രീയവും. കാലം, അംബേദ്കറോട് നീതി ചെയ്തില്ലെങ്കിലും അദ്ദേഹം കാലത്തോട് സംവദിക്കുക തന്നെ ചെയ്തു. അതിന്റെ ഫലമാണ്, കോടിക്കണക്കായ ഇന്ത്യൻ കീഴാളർ കഴിഞ്ഞ ആറര പതിറ്റാണ്ടു കാലത്ത് ആർജ്ജിച്ചെടുത്ത മനുഷ്യപദവിയും പൗരാവകാശങ്ങളും.

പത്തൊൻപതാം നൂറ്റാണ്ടിൽ ക്രിസ്റ്റ്യൻ മിഷനറിമാരും ജ്യോതിറാവു ഫുലെയും പിന്നീട് അംബേദ്കറും ഉഴുതുമറിച്ച അന്ത്യൻ മണ്ണിൽ 1980 കളിലാരംഭിക്കുന്ന ദലിത്- കീഴാള നവോത്ഥാനത്തിന്റെ ആധുനികാനന്തരഘട്ടം കേരളത്തിൽ സൃഷ്ടിച്ച ഏറ്റവും ഊർജ്ജ്വസ്വലമായ ബൗദ്ധിക സ്വരങ്ങളിലൊന്നാണ് സണ്ണി എം കപിക്കാടിന്റേത്. രാഷ്ട്രീയപ്രവർത്തനം, ചരിത്രാപഗ്രഥനം, സമൂഹപഠനം, സാഹിത്യ വിമർശനം, പ്രത്യയ ശാസ്ത്ര വിശകലനം, ഭൂസമരം മുതൽ സംവരണ പ്രക്ഷോഭം വരെയുള്ള വേദികൾ എന്നിങ്ങനെ ദലിത് വൈജ്ഞാനികത ആശയപരമായും പ്രായോഗികമായും ഇടപെടുന്ന മണ്ഡലങ്ങളിൽ തന്റെ തലമുറയിലെ ഏറ്റവും മൗലികതയുള്ള സാന്നിധ്യങ്ങളിലൊന്ന്. സവർണ, വരേണ്യ, ദേശീയാധുനികതയുടെ വിമർശന പദ്ധതിയായി ഇന്ത്യയിൽ രൂപംകൊണ്ട ദലിത് സ്വത്വവാദത്തിന്റെ മലയാളത്തിലെ മികച്ച പാഠമാതൃകകളെന്ന നിലയിൽ സണ്ണിയവതരിപ്പിച്ച വാദങ്ങളുടെ ബ്യഹത് സമാഹാരമാണ് 'ജനതയും ജനാധിപത്യവും' ഒരു പക്ഷേ മലയാളത്തിലെ ദലിത് പഠനങ്ങളുടെ ചരിത്രത്തിൽ ഇന്നോളമുണ്ടായ ഏറ്റവും സമഗ്രവും ശ്രദ്ധേയവുമായ വൈജ്ഞാനിക ഗ്രന്ഥം.

പൊതുവെ പത്തു മേഖലകളിലാണ് ഇന്ത്യൻ/കേരളീയ ദലിത്, കീഴാള പംനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഒന്ന്, എഴുതപ്പെട്ട ചരിത്രങ്ങളുടെ വിമർനങ്ങളും പാഠഭേദങ്ങളും ബദൽ ചരിത്ര നിർമ്മാണങ്ങളും. 'കീഴാള പംനങ്ങൾ' (Subaltern Studies) എന്ന വൈജ്ഞാനിക പദ്ധതിയുടെ രൂപപ്പെടൽ തന്നെയാണ് മികച്ച ഉദാഹരണം.

രണ്ട്, ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ സമരങ്ങളും കുടിയിറക്കലുകൾക്കും ഭൂചൂഷണങ്ങൾക്കുമെതിരായ പ്രക്ഷോഭങ്ങളും ഭൂപരിഷ്‌കരണത്തെച്ചൊല്ലിയുള്ള വിവാദങ്ങളും നിയമനിർമ്മാണങ്ങൾക്കായുള്ള വ്യവഹാരങ്ങളും മറ്റും.

മൂന്ന്, വർണ, ജാതിഘടനയിലടിയുറച്ച 'ഹിന്ദു' വ്യവസ്ഥക്കു നേരെയുള്ള നിലപാടുകളും നാനാ ജീവിത മണ്ഡലങ്ങളിൽ പ്രമാണ്യം നേടിയ ബ്രാഹ്മണ്യത്തിന്റെ സാംസ്‌കാരിക വിമർശനവും.

നാല്, ഇതര മതങ്ങളിലേക്കു നുഴഞ്ഞുകയറിയ ജാതിവ്യവസ്ഥയുടെ വിശകലനവും അവ സൃഷ്ടിക്കുന്ന പരപ്പാർന്ന ജാതി മണ്ഡലത്തിന്റെ അപഗ്രഥനവും.

അഞ്ച് , സംവരണം എന്ന ഭരണഘടനാ വ്യവഹാരത്തോടു ബന്ധപ്പെട്ടു രൂപംകൊള്ളുന്ന സംഘർഷങ്ങളുടെ ദലിത് വ്യാഖ്യാനങ്ങൾ. മുഖ്യമായും മണ്ഡൽ കമ്മീഷനുശേഷമുള്ള ഇന്ത്യൻ വിദ്യാഭ്യാസ-തൊഴിൽ രംഗങ്ങളിലെ പ്രശ്‌ന മേഖലകളെയാണ് ഇവ അഭിസംബോധന ചെയ്യുന്നത്.

ആറ്, ആധുനികതയുടെ ബ്യഹദാഖ്യാനങ്ങളുടെയും സവർണ-ദേശീയ-വരേണ്യ വ്യവഹാര ങ്ങളുടെയും വിമർശനാത്മക സംവാദങ്ങൾ. ദേശീയതയും മാർക്‌സിസവും മുതൽ വിപണി മുതലാളിത്തം വരെയുള്ളവയുടെ വിചാരണ.

ഏഴ് , ലിംഗ, ലിംഗപദവീ ബന്ധങ്ങളിൽ നിലയുറപ്പിച്ച് ഭൂത, വർത്തമാനങ്ങളിലിടപെടുന്ന ദലിത് സ്ത്രീവാദം. 'ഇരട്ട-ഇര' യെന്ന നിലയിൽ ദലിത് സ്ത്രീ അനുഭവിക്കുന്ന നരകയാതനകളുടെ രാഷ്ട്രീയം.

എട്ട് , സാഹിത്യം, സിനിമ, കല, സൗന്ദര്യശാസ്ത്രം, വിവർത്തനം എന്നിങ്ങനെയുള്ള സാംസ്‌കാരിക പാഠങ്ങളുടെയും സ്ഥാപനങ്ങളുടെയും സങ്കൽപനങ്ങളുടെയും വിമർശനവും പുനർനിർമ്മിതിയും.

ഒൻപത്, മാധ്യമ സാമൂഹ്യ മണ്ഡലങ്ങളിലെ ദലിത്, കീഴാള പ്രാതിനിധ്യത്തിന്റെ ഭാവവും അഭാവവും പ്രശ്‌നവൽക്കരിക്കുന്ന പഠനങ്ങൾ.

പത്ത്, സ്വത്വ രാഷ്ട്രീയത്തിന്റെ വൈജ്ഞാനിക- പ്രത്യയ ശാസ്ത്ര സമീപനങ്ങളിൽ രൂപംകൊള്ളുന്ന നവ സാമൂഹ്യപ്രസ്ഥാനങ്ങളും അവയുടെ നാനാതരം സാംസ്‌കാരിക ഇടപെടലുകളും.

മേൽപ്പറഞ്ഞ ഓരോ മേഖലയെക്കുറിച്ചുമുള്ള സൂഷ്മമായ തിരിച്ചറിവുകളുടെയും മൗലികമായ നിലപാടുകളുടെയും പിൻബലത്തിൽ ചരിത്രം, ഭൂവുടമസ്ഥത, ദേശീയത, സമ്പദ്ഘടന, മതം, ജാതി, വർഗം, ലിംഗം, വംശം, വിദ്യാഭ്യാസം, തൊഴിൽ, കല, സാഹിത്യം, മാധ്യമം, വികസനം, മുതലാളിത്തം, മാർക്‌സിസം, ഹിന്ദുത്വം, ഫാസിസം, അധികാരം, ജനാധിപത്യം ….. എന്നിങ്ങനെ, നിലനിൽക്കുന്ന ഇന്ത്യൻ, കേരളീയ രാഷ്ട്രീയ - സാംസ്‌കാരിക പൊതുമണ്ഡലങ്ങളുടെ അപനിർമ്മാണത്തിലൂന്നുന്ന ഒരു ദലിത് വിമർശപദ്ധതി മുന്നോട്ടുവയ്ക്കുകയാണ് സണ്ണി ചെയ്യുന്നത്. ലേഖനങ്ങൾ, പ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ എന്നിവയൊക്കെ ചേർന്ന് ഒട്ടാകെ മുപ്പത്താറുരചനകൾ. അഞ്ചുഭാഗമായി വർഗീകരിച്ചവതരിപ്പിക്കപ്പെടുന്നു, ഇവ.

ഭൂമിയുടെ ഉടമസ്ഥതയ്ക്കും ഉല്പാദന സമ്പദ്‌വ്യവസ്ഥയ്ക്കും ദലിത്-ആദിവാസി വിഭാഗങ്ങളുടെ ജീവിത രാഷ്ട്രീയവുമായുള്ള ബന്ധംചർച്ച ചെയ്യുന്ന നാലു ലേഖനങ്ങളാണ് ഒന്നാം ഭാഗത്ത്. ദലിത് സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചും സാഹിത്യ പാഠങ്ങളെക്കുറിച്ചുമുള്ള നാലുലേഖനങ്ങൾ രണ്ടാംഭാഗത്തു വരുന്നു. ഇതോടൊപ്പമുള്ള മറ്റു മൂന്നു ലേഖനങ്ങൾ യഥാർഥത്തിൽ ദലിത് വൈജ്ഞാനികതയെയും ദാർശനികതയെയും കുറിച്ചുള്ള നാലാം ഭാഗത്തുവരികയായിരുന്നു ഉചിതം. വികസനം എന്ന മൂന്നാം ഭാഗത്ത് മൂന്നുലേഖനങ്ങൾ. ദാർശനികത എന്ന നാലാം ഭാഗത്താണ് സണ്ണിയുടെ ഏറ്റവും ശ്രദ്ധേയമായ (ഒന്നാംഭാഗത്തെന്ന പോലെ) രചനകളുള്ളത്. എട്ടെണ്ണം. രണ്ടാം ഭാഗത്തുള്ള മുന്നെണ്ണം കൂടി ചേർത്താൽ പതിനൊന്നെണ്ണം. കല്ലറ സുകുമാരനെക്കുറിച്ച് അഞ്ചാം ഭാഗത്തു ചേർത്തിരിക്കുന്ന രചന കൂടിയായാൽ പന്ത്രണ്ട്. പുറമെ, ദീർഘമായ ഒരഭിമുഖവും ഈഭാഗത്തുണ്ട്. എം. ബി മനോജ്, ഒ.പി രവീന്ദ്രൻ എന്നിവർ സണ്ണിയുമായി നടത്തിയത്. 'സമകാലികം' എന്ന അഞ്ചാം ഭാഗത്ത് രണ്ട് അഭിമുഖങ്ങളും പത്തു ലേഖനങ്ങളുമുണ്ട്. ഭൂമി, സാഹിത്യം, വികസനം, ദലിത് വൈജ്ഞാനികത, സമകാല ദലിത് സംവാദങ്ങൾ എന്നിങ്ങനെ അഞ്ചുമേഖലകളിലായി അവതരിക്കപ്പെടുന്ന സണ്ണിയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ ഈ സമാഹാരം ഇന്ത്യൻ ജനാധിപത്യത്തിന് അംബേദ്കർ നിർമ്മിച്ചു നൽകിയ നിർവചനങ്ങളിലും വ്യാഖ്യാനങ്ങളിലും നിന്നു മുന്നോട്ട് ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന, മൗലികതയുള്ള ഒരു ദലിത്, കീഴാള ചിന്തകനെയാണ് വെളിപ്പെടുത്തുന്നത്.

ഭൂമിയെക്കുറിച്ചുള്ള വിശകലനങ്ങൾ മൂന്നു മൂർത്ത സന്ദർഭങ്ങൾ മുൻ നിർത്തിയുള്ള സംവാദാത്മക വിമർശന പാഠങ്ങളായി മാറുന്നു. ഭൂപരിഷ്‌കരണം, മുത്തങ്ങസമരം, ചെങ്ങറസമരം എന്നിവരാണ് ഈ സന്ദർഭങ്ങൾ. 'കേരള മാതൃക' എന്നു കേളികേട്ട വികസന പദ്ധതിയുടെ അടിപ്പടവായി മാറിയ ഭൂപരിഷ്‌കരണം യഥാർഥത്തിൽ ദലിതരെയും ആദിവാസികളെയും അതിസമർഥരെയും ആദിവാസികളെയും ഒഴിവാക്കി മധ്യവർഗങ്ങളെ പ്രീണിപ്പിച്ച ഒരു രാഷ്ട്രീയ നാടകവും ചരിത്രാസംബന്ധവുമായിരുന്നുവെന്ന് സ്ഥാപിക്കുകയാണ് സണ്ണി. കണക്കുകളും വസ്തുതകളും രേഖകളും നിരത്തി, രാഷ്ട്രീയ വിശകലനങ്ങളും സാമൂഹ്യാപഗ്രഥനങ്ങളും മുന്നോട്ടുവച്ച്, മധ്യവർത്തി പാട്ടകർഷകർക്കു കൃഷി ഭൂമി നൽകി, ആദിവാസികളും ദലിതരുമായ കർഷകത്തൊഴിലാളികളെ ഭൂരഹിതരായി നിലനിർത്തിയ ഭൂപരിഷ്‌കരണത്തിന്റെ കഥ പറയുന്നു, ആദ്യലേഖനം. ഈ പകൽ കൊലപാതകത്തിന്റെ ബാക്കി പത്രങ്ങളാണ് മുത്തങ്ങ മുതൽ ചെങ്ങറ വരെ നീളുന്ന കേരളത്തിലെ കീഴാള ജനതയുടെ ഭൂസമരങ്ങളൊന്നടങ്കം. ഭൂവുടമസ്ഥതയ്ക്കു ജാതിയോടുള്ള ബന്ധം വിശദീകരിച്ച്, വർഗവാദത്തിന്റെ ചെങ്കണ്ണു ബാധിച്ച കമ്യൂണിസ്റ്റുകൾ എങ്ങനെ ദലിതരെയും ആദിവാസികളെയും തിരസ്‌കരിച്ചു പുറന്തള്ളിയെന്ന് സണ്ണി വ്യക്തമാക്കുന്നു.…

'കേരളത്തിൽ നിലനിന്നിരുന്ന ഭൂവുടമസ്ഥതയും ജാതിവ്യവസ്ഥയും തമ്മിലുള്ള അടിസ്ഥാനപരമായ ബന്ധത്തെയാണ് മുകളിൽ പറഞ്ഞ വസ്തുതകൾ അടിവരയിടുന്നത്. അതായത് കേരളത്തിലെ ഭൂവുടമസ്ഥതയുടെ ചരിത്രമിതാണ്; ഭൂരഹിതരായിരിക്കുന്നത് അയാളുടെ ജാതീയ നിലയുമായി നേരിട്ടു ബന്ധപ്പെട്ടാണിരിക്കുന്നത്. അടിസ്ഥാനപരമായ ഈ വസ്തുത കാണാതിരിക്കുകയും കാർഷിക അടിയാളത്തത്തെ പ്രത്യേകമായി മനസ്സിലാക്കാതിരിക്കുകയും ചെയ്തതിലൂടെ കേരള ഭൂപരിഷ്‌കരണ നിയമത്തിന് ഭൂവുടമസ്ഥതയിൽ വിപ്ലവകരമായ ഒരു മാറ്റവും വരുത്തുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് ഭൂപരിഷ്‌കരണത്തിനു ശേഷം നാലരപതിറ്റാണ്ടു പിന്നിടുമ്പോൾ ഇപ്പോഴും കേരളത്തിലെ കൃഷിഭൂമിയുടെ സിംഹഭാഗവും സവർണരുടെ കൈവശം തന്നെയായിരിക്കുകയും പഴയ അടിമജാതികളും ആദിവാസികളും ഭൂരഹിതരായി തുടരുകയും ചെയ്യുന്നത്.

കേരളത്തിൽ ദളിതർക്കും ആദിവാസികൾക്കും മാത്രമേ കോളനികൾ ഉള്ളൂ എന്നത് ഭൂപരിഷ്‌കരണം ബഹിഷ്‌കരിച്ചതാരെയാണെന്ന ചോദ്യത്തിന്റെ സ്പഷ്ടമായ ഉത്തരമാണ്. കേരളത്തിലെ 14 ജില്ലകളിലായി 26,198 ദലിത് കോളനികളും 4645 ആദിവാസി കോളനികളുമുണ്ടെന്നാണ് സർക്കാറിന്റെ കണക്ക്. സർക്കാർ കണക്കിൽ പെടാത്ത കോളനികളിലും ചേരികളിലും റോഡ് തോട് പുറമ്പോക്കിലുമായി ലക്ഷക്കണക്കിന് ഭൂരഹിതരാണ് കേരളത്തിൽ ജീവിക്കുന്നത്.

കേരള ഭൂപരിഷ്‌കരണത്തിന്റെയും കേരള മോഡൽ വികസനത്തിന്റയും നിഷേധിക്കാനാവാത്ത സാക്ഷ്യങ്ങളാണ് ഈ ഭൂരഹിതർ'. 

കരളത്തിൽ ഒരു ദലിത് കുടുംബത്തിനുള്ള ശരാശരി ഭൂമി 2.7 സെന്റാണ്. ക്രിസ്ത്യാനികൾക്ക് ഇത് 126 സെന്റും മുന്നോക്ക ജാതി ഹിന്ദുക്കൾക്ക് 105 സെന്റുമാണ്. 'കേരളത്തിലെ ഭൂപരിഷ്‌ക്കരണം ഒരു സാമ്പത്തിക നടപടിയെന്ന നിലയിലും സാമൂഹ്യ പദ്ധതിയെന്ന നിലയിലും തികഞ്ഞ പരാജയമായിരുന്നു' - സണ്ണി പറയും 2011 സെൻസസ് അനുസരിച്ച് 31 ലക്ഷത്തിലധികം ജനസംഖ്യയുള്ള പട്ടിക ജാതിക്കാരും മൂന്നുലക്ഷത്തിലധികമുള്ള പട്ടികവർഗ്ഗക്കാരും എട്ടരലക്ഷത്തോളമുള്ള മത്സ്യത്തൊഴിലാളികളുമാണ് കേരളീയ സമൂഹത്തിൽ ഏറ്റവും രൂക്ഷമായ ഭൂരാഹിത്യമനുഭിക്കുന്നത്.

ഈയവസ്ഥയുടെ തുടർച്ചയാണ് മുത്തങ്ങ (2001), ചെങ്ങറ (2007) തുടങ്ങിയ ഭൂസമരങ്ങൾ. ഇത്തരം സമരങ്ങളുടെ ഒരു ഫലപ്രാപ്തിയെക്കുറിച്ചാണ് ഈ ഭാഗത്തെ നാലാംലേഖനം. സംശയമൊന്നുമില്ലാതെ സണ്ണി എഴുതുന്നു:

'സ്വതന്ത്രകേരളത്തിലെ രാഷ്ട്രീയസമൂഹവും ഭരണാധികാരികളും ദളിതരോടു പുലർത്തുന്ന രക്ഷാകർത്തൃഭാവത്തെ നിർദയം നിരാകരിക്കുന്നു എന്നതാണ് ദളിത് ഭൂസമരത്തിന്റെ പ്രാധാന്യം. ജീവിക്കാനാവശ്യമായ കൃഷിഭൂമി എന്നആവശ്യം സ്വന്തം ജീവിതത്തിനുമേലുള്ള ഒരു ജനതയുടെ അവകാശപ്രഖ്യാപനം കൂടിയാണ് രക്ഷാകർത്താക്കളുടെ സഹായപദ്ധതികളല്ല. അടിസ്ഥാനവിഭവമായ കൃഷിഭൂമി നൽകുകയെന്ന മുദ്രാവാക്യം കേരളത്തിലെ ദലിത് പ്രസ്ഥാനത്തിന്റെ അജണ്ടയിൽ വരുത്തുന്ന മാറ്റം അടിസ്ഥാനപരവും നിർണ്ണായകവുമാണ്.

ജാതിവിവേചനത്തിന്റെ കേവലഭാഷ്യങ്ങൾക്കപ്പുറം വിഭവാധികാരത്തിന്റെ സങ്കീർണമായ യുദ്ധഭൂമിയിലേക്ക് കേരളത്തിലെ ദളിത് പ്രസ്ഥാനം പ്രവേശിച്ചു കഴിഞ്ഞു. കോളനിയിലെ നരക ജീവിതത്തിൽ നിന്നും കൃഷിഭൂമിയിലേക്ക് മാറിത്താമസിക്കുന്ന ദളിതർക്കും ആദിവാസികൾക്കും ഇനി തിരിച്ചു പോകാനാകില്ല. കാരണം ചരിത്രത്തിന്റെ നിർദയമായ വിചാരണകളിൽ കാലൂന്നി നിന്നുകൊണ്ട് അവർ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത്.'

രണ്ടാം ഭാഗത്തെ ലേഖനങ്ങൾ മലയാളത്തിലെ ദലിത് സാഹിത്യ മണ്ഡലത്തെ പുനർനിർവചിക്കുകയും ചില എഴുത്തുകാരെയും അവരുടെ രചനകളെയും മുൻനിർത്തി മലയാളഭാവനയിൽ ദലിത് രാഷ്ട്രീയബോധം സൃഷ്ടിച്ച വഴിമാറ്റങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. പൊതുസാഹിത്യത്തിന്റെ ദലിതവിരുദ്ധതയും പ്രതിസാഹിത്യത്തിന്റെ ദലിത് രാഷ്ട്രീയവും വിശകലനം ചെയ്യുന്ന ഈ രചനകൾ ചരിത്രനിഷ്ഠവും സമൂഹബദ്ധവുമായ മാനവികവിജ്ഞാനമായി സാഹിത്യത്തെ നിർവ്വചിച്ചവതരിപ്പിക്കുന്നു. ബ്രാഹ്മണ പ്രത്യയശാസ്ത്രങ്ങളുടെ നിരാസം പോലെതന്നെ പ്രധാനമാണ് ബ്രാഹ്മണസമൂഹശാസ്ത്രങ്ങളുടെ നിരാകരണവുമെന്ന് സണ്ണി സമർത്ഥിക്കുന്നു.

'സാമൂഹിക വ്യവഹാരങ്ങളിൽ കർമ്മത്തിന്റെ (obeject) സ്ഥനം മാത്രമുണ്ടായിരുന്ന ഒരു ജനത കർത്താവായി (subject) മാറുന്നതിലൂടെ ലോകത്തെ സംബന്ധിച്ച ധാരണകളിൽ വലിയ പരിവർത്തനങ്ങളാണുണ്ടായത്. ലോകത്തിന്റെ ക്രമങ്ങളെ പുനരാഖ്യാനം ചെയ്യാനുള്ള മഹത്തായ തുടക്കങ്ങളായിരുന്നു അത്. ദളിത് സ്വത്വബോധത്തിന്റെ സംസ്ഥാപനം ആവശ്യപ്പെടുന്ന ഒരഴിച്ചുപണിയലിനുവേണ്ടിയുള്ള സർവതോന്മുഖമായ കലഹങ്ങളുടെ പൊട്ടിപ്പുറപ്പെടലായിരുന്നു ഫലം. നവീനമായി കൈവരിച്ച കർതൃത്വസ്ഥാനത്തിലൂടെ ദളിതർ ലോകവുമായി സംവാദാത്മകമായൊരു ബന്ധം (Dialogical Relation) സ്ഥാപിച്ചു. ലോകവുമായി സൃഷ്ടിച്ച ഈ ബന്ധമാണ് ദളിത് രചനകളെ സാധ്യമാക്കിയ ദാർശനിക പരിസരം.'

വികസനം എന്ന മൂന്നാം ഭാഗത്തുള്ള മൂന്നുലേഖനങ്ങളുടെ സന്ദർഭം ആഗോള വൽക്കരണമാണ്. ഫ്യൂഡൽ - കൊളോണിയൽ കാർഷിക സമ്പദ്‌വ്യവസ്ഥ മുതൽ കേരള വികസന മാതൃകയുടെ പരിമിതികൾ വരെയുള്ളവ ഈ ചർച്ചകൾക്ക് പശ്ചാത്തലമാകുന്നു. ജാതിയും ഗാട്ട് കരാറും ആഗോളവൽക്കരണവും തമ്മിലുള്ള ബന്ധത്തിന്റെ കാണാച്ചരടുകൾ സണ്ണി മറനീക്കുന്നു. ഒരു വശത്ത് ദേശീയ - ബഹു രാഷ്ട്ര കുത്തകകളുടെ വരവും അവർക്കു ചുവപ്പുപരവതാനിവിരിക്കുന്ന ഇടതു, വലതു സർക്കാരുകളും. മറുവശത്ത് ഭൂമിക്കും കിടപ്പാടത്തിനും ഭക്ഷണത്തിനും വേണ്ടിയുള്ള ദലിതരുടെയും ആദിവാസികളുടെയും വിലാപവും കലാപവും - എമർജിങ് കേരള എന്ന സങ്കൽപ്പത്തിന്റെ പരിഹാസ്യത സണ്ണി ചൂണ്ടിക്കാണിക്കുന്നു.

'2011 ലെ കാനേഷുമാരി അനുസരിച്ച് കേരളത്തിലെ ജനസംഖ്യയിൽ 9.2% വരുന്ന പട്ടികജാതിക്കാരിൽ 55% കുടുംബങ്ങളും കോളനികളിലാണ് ജീവിക്കുന്നത്. ഇവരുടെ കൈവശഭൂമി 1 സെന്റ് മുതൽ 8.5 സെന്റ് വരെ മാത്രമാണ്. കേരളത്തിലെ പട്ടികജാതി കോളനികളുടെ എണ്ണം 26198 ആണ്. ജനസംഖ്യയിൽ 1.14% വരുന്ന ആദിവാസികളിൽ 92.36%, 4645 ആദിവാസി കോളനികളിലാണ് ജീവിക്കുന്നത്. ഏതാണ്ട് 8.5 ലക്ഷത്തോളം വരുന്ന മത്സ്യബന്ധനസമുദായങ്ങൾ തീരദേശ ജനസംഖ്യയുടെ 11.52% ആണ്. ഇവരിൽ 9.25% പേർക്കും 1 സെന്റിൽ താഴെ മാത്രമാണ് ഭൂമി. 66.43% പേർക്കും 5 സെന്റിൽ താഴെ മാത്രമാണ് ഭൂമിയുള്ളത്.'

കേരളത്തിന്റെ നവവികസന മാതൃകയും എന്തുകൊണ്ടാണ് മധ്യ - ഉപരിവർഗ്ഗങ്ങളുടെ ആനന്ദ മാർഗങ്ങളിൽ മാത്രം ലഹരികണ്ടെത്തുന്നത്? സണ്ണി വിശദീകരിക്കുന്നു:

കേരളത്തിലെ സമ്പന്നമായ മധ്യവർഗ്ഗം രൂപപ്പെടുന്നത് നാം നേരത്തെ ചർച്ച ചെയ്ത് വികസനത്തിലെ അസമമായ സാമൂദായികാവസ്ഥകളിൽ നിന്നാണ്. ആഭ്യന്തര കുടിയേറ്റത്തിലും, ഭൂ ഉടമസ്ഥതയിലും വിദേശ കുടിയേറ്റത്തിലുമെല്ലാം സുവ്യക്തമായിരിക്കുന്ന ഈ 'സാമുദായികത'യെ കണ്ടില്ലെന്നു നടിച്ചു കൊണ്ട് കേരളം നേരിടുന്ന പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനാവില്ല. സമ്പന്നമോ അതീവസമ്പന്നമോ ആയ ഈ വിഭാഗങ്ങളുടെ ജീവിത കാമനകളും, ആനന്ദോത്സവങ്ങളും തന്നെയാണ് പുതിയ വികസന ഭാവനയ്ക്ക് അടിസ്ഥാനമാകുന്നത്. അതുകൊണ്ടാണ് പുതിയ വികസനം ഐടി, ടൂറിസം, വിനോദവ്യവസായം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ വട്ടമിട്ടു നിൽക്കുന്നത്. മാത്രവുമല്ല ഈ വിഭാഗത്തിന്റെ താൽപര്യങ്ങളാണ് ഭാവി കേരളത്തിന്റെ താത്പര്യമായി ഭരണാധികാരികൾ കൊട്ടിഘോഷിക്കുന്നതും അതിനു തടസമായി നിൽക്കുന്ന നിയമ - ഭരണ പരിഷ്‌ക്കാരത്തിന് തിടുക്കം കൂട്ടുകയും ചെയ്യുന്നത് കേരളത്തിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ചയ്‌ക്കെടുക്കാൻ പോലും സന്നദ്ധമല്ലാത്ത അക്രമോത്സുകമായ ഈ വികസന പ്രക്രിയ, ഇപ്പോഴുള്ള അസമത്വം കൂടുതൽ രൂക്ഷവും വിപുലവുമാക്കും എന്നുറപ്പാണ്.

'ദാർശനികത' എന്നനാലാം ഭാഗത്ത് വൈവിധ്യമുള്ള വിഷയങ്ങളുടെചർച്ചയാണുള്ളത്. ദിലത് വൈജ്ഞാനികതയുടെ വ്യക്തിനിഷ്ഠവും തത്വനിഷ്ഠവുമായ അപഗ്രഥനങ്ങൾ. മുഖ്യമായും രണ്ടു മണ്ഡലങ്ങളിലൂന്നിനിൽക്കുന്ന രചനകൾ. കേരളീയ നവോത്ഥാനത്തിലും അംബേദ്കറുടെ തത്വചിന്തയിലും. രണ്ടിന്റെയും താൽപര്യം ഒന്നു തന്നെ - ഇന്ത്യൻ ജനാധിപത്യത്തെ സാർത്ഥകവും മാനവികവുമാക്കി നിലനിർത്തുക.

കേരളത്തിലെ ദലിത് ആദിവാസി പ്രസ്ഥാനങ്ങൾ 1990 കളിൽ മാത്രമാണ് മുഖ്യധാരയിലെത്തിപ്പെടുന്നത്. എന്താണിതിനു കാരണമായത്? ഈയവസ്ഥ എങ്ങനെ ഈ പ്രസ്ഥാനങ്ങൾ മറികടന്നു? സണ്ണി എഴുതുന്നു.

'കേരളത്തിലെ ദളിത് ആദിവാസി പ്രസ്ഥാനങ്ങളും രചനകളും മുഖൃധാരയിലെത്തിച്ചേരുന്നത് തൊണ്ണൂറുകളിൽ മാത്രമാണ്. മറാത്തിയിലെ മുഖ്യധാരാ പ്രസിദ്ധീകരണം 1968-ൽ ദളിത് സാഹിത്യപ്പതിപ്പ് ഇറക്കിയെങ്കിലും മലയാളത്തിൽ ഇത് സംഭവിക്കുന്നത് 1997-ൽ മാത്രമാണ്. ഇത്തരമൊരു കാലവിളംബരത്തിന് കാരണമായിരുന്നത് ഞാൻ നേരത്തെ സൂചിപ്പിച്ച ദളിത് ഭാഷണങ്ങളോടുള്ള പൊതുബോധത്തിന്റെ പ്രതിരോധം, അംബേദ്ക്കർ ചിന്തകളോടുള്ള അപരിചിതത്വം, മാർക്‌സിസം പോലുള്ള സമത്വ സിദ്ധാന്തത്തിന്റെ ജനപ്രിയഭാഷ്യങ്ങൾ എന്നിവയായിരുന്നു. ഈ അവസ്ഥയിൽ നിന്നും ഭിന്നമായി ദളിത്-ആദിവാസി പ്രസ്ഥാനങ്ങളും രചനകളും 'പ്രത്യക്ഷത' കൈവരിക്കുന്നതിന് സവിശേഷമായ കാരണങ്ങളുണ്ട് പ്രധാനമായും മൂന്നു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കാനാവുക. (1) ആഗോളവത്ക്കരണത്തിലൂടെ സമൂഹത്തിന്റ വിവിധ മണ്ഡലങ്ങളിലുണ്ടായ തുറവികൾ. (2) ഐക്യരാഷ്ട്രസഭ 1990- കളെ ലോക തദ്ദേശീയ ജനവിഭാഗങ്ങളുടെ പതിറ്റാണ്ടായി പ്രഖ്യാപിച്ചത്. (3) മഹാരാഷ്ട്ര ഗവൺമെന്റ് മുൻകൈയെടുത്ത് നടത്തിയ അംബേദ്ക്കർ കൃതികളുടെ പ്രസിദ്ധീകരണം.'

രണ്ട് നൂറ്റാണ്ട് മുമ്പ്, കൊളോണിയലിസം കീഴാളരെ മനുഷ്യപദവിയിലേക്ക് കൈപിടിച്ചുയർത്തിയതിന്റെ ചരിത്രപരമായ ആവർത്തനമാണോ ആഗോളവൽക്കരണം സാധ്യമാക്കുന്നത്? അല്ലെന്നു പറഞ്ഞു കൂടാ. എന്തായാലും ഈ ഭാഗത്തെ ലേഖനങ്ങൾ അയ്യങ്കാളി, നാരായണഗുരു, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയവരെക്കുറിച്ചുള്ള ശ്രദ്ധേയമായ ചില തിരിച്ചറിവുകൾ മുന്നോട്ടുവയ്ക്കുകയും മാർക്‌സിസം എന്തുകൊണ്ട് ഇന്ത്യയിലും കേരളത്തിലും ദലിത് രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നതിൽ തീർത്തും പരാജയപ്പെട്ടു എന്നു വിശദീകരിക്കുകയും ചെയ്യുന്നു. മൂന്ന് പ്രശ്‌നങ്ങളാണ് മാർക്‌സിസത്തിന്റെ ഈ പരാജയത്തിനു നിമിത്തമായതെന്നു സണ്ണി പറയും. വർഗ്ഗസങ്കൽപ്പത്തിന്റെ ഇന്ത്യൻ അപ്രസകതി, ജാതി രാഷ്ട്രീയത്തെ തിരിച്ചറിയാൻ കഴിയാഞ്ഞത്, ഹിംസാനുകതയിൽ ഉറച്ചു നിന്ന് മാനവികതയെ കയ്യൊഴിഞ്ഞത്.

അംബേദ്ക്കറെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ പുസ്തകത്തിലെ തന്നെ ഏറ്റവും പ്രൗഢമായ രചനകൾ. അംബേദ്ക്കറും ഗാന്ധിയും, അംബേദ്ക്കറും ബുദ്ധമതവും, അംബേദ്ക്കറും ബ്രാഹ്മണ്യവിമർശനവും, അംബേദ്ക്കറും ഭരണഘടനയും, അംബേദ്ക്കറും ദലിത് രാഷ്ട്രീയവും…….. സണ്ണിയുടെ ചർച്ചകൾ ഇന്ത്യൻ ജനാധിപത്യത്തെ ഏറ്റവും ഭാവാത്മകവും ആദർശാത്മകവുമായി നിർവ്വചിച്ചവതരിപ്പിക്കുന്നതിൽ അംബേദ്ക്കർ പ്രകടിപ്പിച്ച ജാഗ്രതയുടെ ഭിന്നതലങ്ങൾ ഏറ്റെടുത്തു മുന്നോട്ടുപോകുന്നു. സണ്ണിയുടെ വാക്കുകൾ:

'ജാതി വ്യവസ്ഥയുടെ പ്രകൃതത്തെപ്പറ്റി ഇന്ത്യയിലെ മറ്റുള്ള ചിന്തകന്മാരിൽ നിന്നും ഭിന്നമായ അഭിപ്രായമാണ് അംബേദ്ക്കറിനുണ്ടായിരുന്നത്. അദ്ദേഹം എഴുതി: ''മുകളിലേക്ക് പോകുന്തോറും ആഢ്യത്വവും താഴേക്കു വരുന്തോറും മ്ലേച്ഛത്വവും അടിച്ചേൽപ്പിക്കുന്ന ശ്രേണീവ്യവസ്ഥയാണ് ജാതി'' ജാതി വ്യവസ്ഥയെ സംബന്ധിച്ച ഇത്രയും സമഗ്രമായൊരു നിർവചനം അംബേദ്ക്കറിനു മുൻപോ പിൻപോ ആരെങ്കിലും പറഞ്ഞതായി അറിവില്ല. ഈ നിരീക്ഷണം ഹിന്ദുസാമൂഹിക വ്യവസ്ഥയ്ക്ക് മാത്രമല്ല ഇന്ത്യൻ സമൂഹത്തിന്റെ പ്രകൃതത്തെ സംബന്ധിച്ച് പൊതുവിലും ബാധകമാണ്. ഇതിന്റെ ഏറ്റവും മൗലികമായ പ്രത്യേകത അത് ജാതിവ്യവസ്ഥയെ സാമൂഹികധാർമിക വ്യവസ്ഥയായി അടയാളപ്പെടുത്തുന്നു എന്നതാണ്. അതുകൊണ്ടാണ് അംബേദ്ക്കറുടെ രാഷ്ട്രീയ ചിന്തകളുടെ കേന്ദ്രപ്രമേയമായി ധാർമിക വ്യവസ്ഥയുടെ വിമർശനം മാറുന്നത്. ഈ ധാരണയുടെ വിപുലീകരണമാണ് 'ശ്രേണീകൃത അസമത്വം' (Graded Inequality) എന്ന സങ്കല്പനത്തിന് അടിസ്ഥാനമായി മാറുന്നത്. രാഷ്ട്രീയ പരികല്പനകളുടെ മേഖലയിൽ അംബേദ്ക്കർ നൽകിയ മൗലിക സംഭാവനയാണ് ശ്രേണീകൃത അസമത്വം എന്നും സങ്കല്പനം. ഇന്ത്യയിൽ നിലനിൽക്കുന്നത് അസമത്വം അല്ലെന്നും ശ്രേണീകൃത അസമത്വമാണ് എന്ന് പ്രഖ്യാപിക്കുന്നതിലൂടെ അസമത്വത്തിന്റെ സങ്കീർണ്ണമായ പ്രകൃതത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഇതിന്റ പ്രത്യേകത ഒരു ശ്രേണിയിൽ നിന്നും മറ്റൊന്നിലേക്ക് വ്യക്തികൾക്ക് പ്രവേശിക്കാനാവില്ല എന്നതാണ്. മനുഷ്യന്റെ ചലനക്ഷമതയെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്ന അടഞ്ഞ സംവിധാനമാണ്. ഇതിനെ ന്യായീകരിച്ച് പൊതു ബോധമാക്കി നിലനിർത്തുന്നത് ഹിന്ദുമതത്തിന്റെ ധാർമികവ്യവസ്ഥയാണെന്നും അംബേദ്കർ നിരീക്ഷിക്കുന്നു. സമത്വത്തെ സംബന്ധിച്ച സാമാന്യ സങ്കല്പനങ്ങൾ ഇന്ത്യയിൽ പരാജയപ്പെടുന്നത് അവ ശ്രേണീകൃത അസമത്വത്തിനു മുന്നിൽ നിരായുധമാകുന്നകൊണ്ടാണ്. ശ്രേണീകൃത അസമത്വത്തെ മറികടക്കാൻ ജാതിവ്യവസ്ഥയുടെ ഉന്മൂലനമല്ലാതെ മറ്റു വഴികളൊന്നുമില്ലെന്നും, അതിനുവേണ്ടത് ജാതിവ്യവസ്ഥയെ ന്യായീകരിച്ചു നിലനിർത്തുന്ന ഹിന്ദുധാർമ്മിക വ്യവസ്ഥയുടെ സമ്പൂർണ്ണ നിരാകരണമാണെന്നും അംബേദ്കർ അടിവരയിട്ടു പറയുന്നു.'

ഈ ഭാഗത്തെ ദീർഘമായ അഭിമുഖത്തിൽ സണ്ണി, അംബേദ്ക്കർ മുതൽ ഗാന്ധിയും അയ്യങ്കാളിയും വരെയുള്ള വ്യക്തികളെയും ദേശീയത മുതൽ മാർക്‌സിസംവരെയുള്ള രാഷ്ട്രീയ മൂല്യങ്ങളെയും നിശിതമായി വിചാരണ ചെയ്യുന്നു. ഒപ്പം ദലിതർക്ക് അംബേദ്ക്കർ വിഭാവനം ചെയ്ത സമുദായ ഘടനയും സ്വത്വവും കൈവരിക്കാൻ കഴിയാതെ പോയി എന്ന ആത്മവിമർശനം ഉയർത്തുകയും ചെയ്യുന്നു.

'സമകാലികം' എന്ന അഞ്ചാംഭാഗത്ത് രണ്ട് അഭിമുഖങ്ങളുണ്ട്. സതി അങ്കമാലി, ഷഫീക് സുബൈദ ഹക്കിം എന്നിവർ നടത്തുന്നത്. സംവരണത്തെക്കുറിച്ചുള്ള പ്രബന്ധമാണ് ഈ ഭാഗത്തെ ഏറ്റവും ശ്രദ്ധേയമായ രചന. രാഷ്ട്രീയ സമൂഹങ്ങളും പൗരസമൂഹങ്ങളും മരിക്കുകയും ദലിത് പ്രസ്ഥാനം പോലുള്ള പുതിയ കർതൃത്വങ്ങൾ ഉയർന്നു വരികയും ചെയ്യുന്നുവെന്ന നിരീക്ഷണം മുന്നോട്ടു വച്ചുകൊണ്ട്, ഇന്ത്യൻ, കേരളീയ ദലിത് പ്രസ്ഥാനങ്ങളുടെ ജൈവചരിത്രം സണ്ണി അപഗ്രഥിക്കുന്നു, ഈ ഭാഗത്തെ അഭിമുഖങ്ങളിലും ലേഖനങ്ങളിലും. ഗാന്ധിയോടും മാർക്‌സിസത്തോടും ഹിന്ദുത്വത്തോടുമുള്ള തന്റെ വിട്ടുവീഴ്ചയില്ലാത്ത വിമർശനങ്ങൾ സണ്ണി ഇവയിൽ ആവർത്തിക്കുന്നു. രോഹിത് വെമൂലയുടെ ആത്മഹത്യ, അരുന്ധതി റോയിയുടെ ഗാന്ധി - അംബേദ്ക്കർ വിമർശനം, നരേന്ദ്ര മോദിയുടെ 'ഫാസിസ്റ്റ്' രാഷ്ട്രീയം, മിശ്രവിവാഹം, ബീഫ് രാഷ്ട്രീയം എന്നിങ്ങനെ നിരവധിമേഖലകളെക്കുറിച്ചുള്ളവയാണ് ഈ രചനകൾ. 

നിശ്ചയമായും സംവാദാത്മകമായ ഒരു ദലിത് വൈജ്ഞാനിക മണ്ഡലത്തിന്റെ തിരിച്ചറിവുകളാണ് സണ്ണിയുടെ രചനകളൊന്നടങ്കം പുലർത്തുന്നത്. സമീപകാല ഇന്ത്യൻ കീഴാള ദലിത് സൈദ്ധാന്തികരെ നേരിട്ടാശ്രയിക്കുന്ന അക്കാദമിക പഠിതാക്കളിൽ നിന്നു ഭിന്നമായി, അംബേദ്ക്കറുമായി നേരിട്ടു നടത്തുന്ന ചരിത്രാത്മക സംവാദങ്ങളിലാണ് സണ്ണിയുടെ ശ്രദ്ധ. ഒപ്പം, അയ്യങ്കാളി ഉൾപ്പെടെയുള്ള നവോത്ഥാന നായകരെയും തന്റെ ചിന്തകൾക്കു മുന്നിൽ നിർത്തുന്നു. ഗാന്ധിയൻ ദേശീയത മുതൽ മാർക്‌സിയൻ സോഷ്യലിസം വരെയുള്ളവയെ വിമർശിച്ചും ഹിന്ദുത്വഫാസിസത്തെ തള്ളിപ്പറഞ്ഞും ഇന്ത്യൻ ജനാധിപത്യത്തെ അംബേദ്ക്കർ നിലപാടിൽ നിർവ്വചിച്ചും രൂപപ്പെടുത്തുന്ന ഒരു ദലിത് മാനിഫെസ്റ്റോവായി ഈ പുസ്തകം മാറുന്നത് ഇതുകൊണ്ടൊക്കെയാണ്.

പുസ്തകത്തിൽ നിന്ന്  

ഡോ. അംബേദ്കർ വളരെ വ്യക്തമായും പറയുന്ന കാര്യം സമാനമായ അനുഭവങ്ങൾ ഉണ്ട് എന്നതുകൊണ്ട് ഒരു സമൂഹം സമാനമനസ്‌കരാവുന്നില്ല എന്നതാണ്. സമാന മനസ്‌കരാവുക എന്നുപറഞ്ഞാൽ നമ്മൾ ഒന്നാണ് എന്നൊരു ബോധ്യമുണ്ടാകുക എന്നാണ്. സാമൂഹ്യമായി ഒരു മർദ്ദന സംവിധാനം രൂപംകൊള്ളുകയും ഇന്ത്യക്കകത്തെ വ്യത്യസ്തവിഭാഗങ്ങൾ ആക്രമിക്കപ്പെടുന്നു എന്നതുകൊണ്ടുമാത്രം ആ വ്യത്യസ്ത വിഭാഗങ്ങൾ ഒരൊറ്റ വിഭാഗമായി തെറ്റിദ്ധരിക്കപ്പെടുന്നതിനെക്കുറിച്ചും അംബേദ്കർ പറയുന്നുണ്ട്.

അതിന് പകരം സമാന മനസ്‌കരായിട്ടുള്ള വിഭാഗങ്ങൾ അക്രമണത്തെ നേരിടുന്നുണ്ട് എങ്കിൽ ആ ആക്രമണത്തെ മാത്രം മുൻനിർത്തിയല്ല അവർ തമ്മിലുള്ള ഐക്യം രൂപപ്പെടേണ്ടത്. അതാണ് അംബേദ്കർ പറയുന്നതിന്റെ അടിസ്ഥാനപരമായ തിരിച്ചറിവ്. അതുകൊണ്ടാണ് ഞാൻ പറയുന്നത് ഹിന്ദു ഫാസിസത്തിന്റെ ആക്രമണത്തിനുവിധേയമാകുന്നവർ എന്ന നിലയിൽ ദളിതരും പിന്നോക്കക്കാരും ഐക്യപ്പെടണമെന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മാറിത്തീരില്ല. അത് രാഷ്ട്രീയ മുദ്രാവാക്യമാവണമെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തെ ഈ ഐക്യം എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചൊരു ഭാവനയാണ് നാം ഉണ്ടാക്കിയെടുക്കേണ്ടത്. ഈ ഐക്യത്തിലൂടെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുന്നുണ്ടോ: മുന്നോട്ടുപോവുന്നുണ്ടോ എന്നൊക്കെയായിരിക്കണം അതിന്റെ മാനദണ്ഡങ്ങൾ. അതല്ലാതെ ഹിന്ദുത്വഫാസിസ്റ്റുകൾ മുസ്ലീങ്ങളെ ആക്രമിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് ഐക്യപ്പെട്ടേക്കാമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമായി മാറത്തീരില്ല. അത് സ്വയം രക്ഷയ്ക്കുവേണ്ടി പറയുന്ന ഒരു വാക്യം മാത്രമായിത്തീരും. അതിന് പകരം യഥാർത്ഥത്തിൽ ഇന്ത്യ ആലോചിക്കേണ്ടത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും പിന്നോക്കക്കാരുടെയും ഐക്യം ഇന്ത്യൻ ജനാധിപതൃത്തെ ഐക്യപ്പെടുത്തുന്ന ഒരു മുദ്രാവാക്യമാണോ എന്നാണ്. അങ്ങനെ ആലോചിക്കുമ്പോൾ ഇരവാദം നമ്മൾ പരിപൂർണമായി തള്ളിക്കളയേണ്ടിവരും. ദളിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും ഹിന്ദുഫാസിസത്തിന്റെ ഇരകളാണ്, അതുകൊണ്ട് അവർ ഐക്യപ്പെടേണ്ടതുണ്ട് എന്ന വാദത്തെയാണ് നമ്മൾ പരിപൂർണമായും റദ്ദ് ചെയ്യേണ്ടത്. അംബേദ്കർ അതിനുള്ള ഒരു വെളിച്ചമാണ് തരുന്നത്. അതായത് സമാനമായ അനുഭവം ഉണ്ട് എന്നതുകൊണ്ട് ആൾക്കാർ സമന്മാരാണ് എന്ന് വിചാരിക്കരുത് എന്നാണ് അംബേദ്കർ പറയുന്നത്. ആ അടിസ്ഥാനത്തിൽ നമ്മൾ നോക്കുമ്പോൾ ഹിന്ദുഫാസിസത്തിന്റെ ഭീഷണി ഇല്ലെങ്കിലും ഐക്യപ്പെടാവുന്ന വിഭാഗങ്ങളാണോ ഇവർ എന്നതാണ് പരിശോധിക്കേണ്ടത്. അംബേദ്കറിനെ പിൻപറ്റുന്ന ഒരാളെന്ന നിലയ്ക്ക് എന്റെ ഒരു രാഷ്ട്രീയ ഭാവന ഈ ഹിന്ദു ഫാസിസത്തിന്റെ അതിഭീകരമായ ഒരതിക്രമം ഇല്ലെങ്കിൽപോലും ഇന്ത്യയ്ക്കകത്ത് സഹോദരതുല്യമായി ഐക്യപ്പെടേണ്ട വിഭാഗങ്ങളാണവർ. അതിലൂടെ രൂപപ്പെടുന്ന ഒരു രാഷ്ട്രീയ ഭാവനയാണ് ഇന്ത്യൻ ജനാധിപത്യത്തിന് അടിസ്ഥാനമാകേണ്ടത് എന്നതാണ് ആദ്യമേ ഉറപ്പിക്കേണ്ട ഒരു കാര്യം. ഇരകളുടെ ഭാഗത്ത് എന്നു മാത്രം പറഞ്ഞിരുന്നാൽ അങ്ങനെ ഒരു ഐക്യം രൂപപ്പെടുമ്പോൾ ഇവർ ഇരകളല്ലാതായി മാറുന്ന ഘട്ടത്തിൽ നമുക്ക് എന്തായിരിക്കും പറയാനുണ്ടാവുക? അടിച്ചമർത്തപ്പെടുന്ന ആദിവാസികളെ രക്ഷിക്കാൻ കുറെയാളുകൾ വന്നിറങ്ങുന്നതിന് പകരം ആദിവാസികളുടെ വാക്കുകൾ കേൾക്കുന്നൊരു ജനാധിപത്യ സമൂഹം ഇന്ത്യക്കകത്ത് ഉണ്ടോ? മുസ്ലീമിന്റെ വാക്കുകൾ കേൾക്കുന്ന ഒരു ജനാധിപത്യ സമൂഹം ഇന്ത്യയ്ക്ക് അകത്തുണ്ടോ? ആ ജനാധിപത്യത്തെ പറ്റിയാണ് അംബേദ്കർ ഭാവന ചെയ്തത്. വളരെ വ്യക്തമായ ഒരാദർശമായി തന്നെ 1919 ൽ ജനാധിപത്യത്തെ സംബന്ധിച്ച തന്റെ ആലോചനയിൽ ഈ കാര്യം അടിവരയിട്ട് പറയുന്നുണ്ട്. ആ ഒരു ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ഐക്യം സാമൂഹികമായിരിക്കണം, കേവലമായൊരു രാഷ്ട്രീയ പാർട്ടിയെ പരാജയപ്പെടുത്താനുള്ള ഒന്നായല്ല കാര്യങ്ങളെ കാണേണ്ടത് എന്നു പറയേണ്ടിവരുന്നത്. ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ പരാജയപ്പെടുത്തിയാലും ഇന്ത്യയിൽ ഫാസിസം നിലനിൽക്കും എന്നാണ് അംബേദ്കറിനെ പിൻപറ്റി എനിക്ക് പറയാനുള്ളത്. കാരണം ഇന്ത്യൻ ഫാസിസത്തിന്റെ വേരുകൾ ചെന്നെത്തുന്നത് ബ്രാഹ്മണിക്കൽ ഓർഡറിനകത്താണ്. അതിനെ ഇപ്പറഞ്ഞ യൂറോപ്പിലെ ഫാസിസ്റ്റ് അനുഭവവുമായിട്ടൊന്നും താരതമ്യം ചെയ്യേണ്ട ആവശ്യമില്ല. നൂറ്റാണ്ടുകളോളം ഫാസിസ്റ്റായിരുന്നിട്ടുള്ള അനുഭവമാണ് ഇന്ത്യയിൽ ഫാസിസ്റ്റ് വിരുദ്ധമായിട്ടുള്ള ഒരു മുന്നണി എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്.

ജനതയും ജനാധിപത്യവും
സണ്ണി എം. കപിക്കാട്
വിദ്യാർത്ഥി പബ്ലിക്കേഷൻസ്
കോഴിക്കോട്, 2017
വില : 800 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP