Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1500 അടി ഉയരത്തിൽ ആകാശത്തു നിന്നും മേഘങ്ങൾക്കിടയിലൂടെ ഇന്നലെ ഭൂമിയിലേക്ക് ചാടിയത് 18 മലയാളികൾ; ഇന്നും 15 മലയാളികൾ ആകാശത്തു നിന്നും എടുത്തു ചാടും; മറുനാടൻ ടീം ബ്രിട്ടനിൽ ഒരുക്കിയ ആകാശച്ചാട്ടം എങ്ങും ആവേശം നിറച്ചു; അന്തരീക്ഷം കറുത്തപ്പോൾ നാടൻ പാട്ടുകളും അന്താക്ഷരികളും ചൊല്ലി രണ്ട് വൈദികർ അടക്കം അനേകം പേർ

1500 അടി ഉയരത്തിൽ ആകാശത്തു നിന്നും മേഘങ്ങൾക്കിടയിലൂടെ ഇന്നലെ ഭൂമിയിലേക്ക് ചാടിയത് 18 മലയാളികൾ; ഇന്നും 15 മലയാളികൾ ആകാശത്തു നിന്നും എടുത്തു ചാടും; മറുനാടൻ ടീം ബ്രിട്ടനിൽ ഒരുക്കിയ ആകാശച്ചാട്ടം എങ്ങും ആവേശം നിറച്ചു; അന്തരീക്ഷം കറുത്തപ്പോൾ നാടൻ പാട്ടുകളും അന്താക്ഷരികളും ചൊല്ലി രണ്ട് വൈദികർ അടക്കം അനേകം പേർ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഒരിക്കലെങ്കിലും ചിറകുവിരിച്ച് പക്ഷികളെ പോലെ പറക്കാൻ ആഗ്രഹിക്കാത്ത മനുഷ്യൻ ഉണ്ടാകില്ല. അത്തരം ആഗ്രഹം പൂർത്തീകരിക്കുന്നതിനൊപ്പം ചാരിറ്റി വഴി സഹായം എത്തിക്കാൻ അവസരം ഒരുങ്ങിയാലോ? അതൊരു ഇരട്ടമധുരം പകരുന്ന കാര്യമാകുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ബ്രിട്ടനിലുള്ള മലയാളികൾക്കായി അത്തരമൊരു സഹായം ഒരുക്കി മറുനാടൻ മലയാളി കുടുംബം രംഗത്തെത്തിയിരുന്നു. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്‌കൈഡൈവിങിൽ ആവേശം നിറച്ച് മലയാളി കടുംബങ്ങളെത്തി. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്‌കൈ ഡൈവിങ്് പരിപാടി വഴി 1500 അടി ഉയരത്തിൽ നിന്നും ആകാശത്തു നിന്നും മേഘങ്ങൾക്കിടയിലൂടെ ചാടിയത് 18 മലയാളികളായിരുന്നു. ഇന്നും 15 മലയാളഇകൽ ആകാശത്തു നിന്നും എടുത്തുചാടും.

ജീവകാരുണ്യ പ്രവർത്തനത്തിന് ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൈ ഡൈവിംങ് സംഘടിപ്പിച്ചത്. നോട്ടിങ്ഹാമിൽ നടന്ന പരിപാടി നടക്കുമ്പോൾ ആകാശം മേഖാവൃതമായിരുന്നു. രാവിലെ എട്ടു മണിക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കി അര മണിക്കൂർ ബ്രീഫിങ്ങും കഴിഞ്ഞാൽ ഒൻപതു മണിയോടെ ആരംഭിക്കും എന്ന് കരുതിയിരുന്ന സ്‌കൈ ഡൈവിങ് എപ്പോൾ തുടങ്ങും എന്ന് പറയാൻ കഴിയാതെ പൈലറ്റുമാർ കുഴങ്ങി. ഓരോ നിമിഷവും ഉപഗ്രഹ ചിത്രങ്ങൾ മാറിമറിയുകയും ആകാശക്കാഴ്ച അനുകൂലം അല്ലാതാകുകയും കാറ്റിന്റെ ഗതിയിൽ അസാധാരണമായ വ്യതിയാനങ്ങൾ ഉണ്ടായിക്കൊണ്ടുമിരുന്ന സാഹചര്യത്തിൽ അന്തരീക്ഷം മയപ്പെടുക അല്ലാതെ മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ചാട്ടത്തിനു രണ്ടു മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കാൻ പാടില്ല എന്ന നിർദ്ദേശം ഉണ്ടായിരുന്നതിനാൽ വിശന്നു പൊരിഞ്ഞ ആകാശ ചാട്ടക്കാർ ഒരു നന്മയുടെ കാവലാളുകൾ ആകാൻ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണ് എന്ന നിശ്ചയ ദാർഢ്യത്തോടെ പുൽ മൈതാനത്തു പാട്ടും കൈകൊട്ടിക്കളികളും ഒക്കെയായി ഒരു സമര മുഖത്ത് എന്ന പോലെ ആവേശം വിതറിക്കൊണ്ടിരുന്നപ്പോൾ തോറ്റു പിന്മാറിയത് പ്രകൃതി തന്നെ.

ഒരാൾക്ക് പോലും ചാടാൻ കഴിയില്ലേ എന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാർ ആവലാതിപ്പെട്ടു കൊണ്ടിരുന്ന സാഹചര്യത്തിൽ മൂന്നു മണിയോടെ മാനം അനുകൂലം ആയപ്പോൾ ആദ്യ ചാട്ടം നടത്തി ഫൗണ്ടേഷൻ ട്രസ്റ്റി സാബു ചുണ്ടക്കാട്ടിൽ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അവിസ്മരണീയ മുഹൂർത്തമാണ് കുറിച്ചത്. തുടർന്ന് നാല് മണിക്കൂർ കൊണ്ട് മറ്റു 17 പേര് കൂടി ചാട്ടം പൂർത്തിയാക്കിയപ്പോൾ ഇന്നലെ നിശ്ചയിച്ചിരുന്ന 23 പേരിൽ അഞ്ചു പേരുടെ അവസരം നഷ്ട്ടമായി. ഇവർ ഇന്ന് ചാടാൻ നിശ്ചയിച്ചിരുന്നവരും ഇന്ന് നോട്ടിൻഹാമിലെ ലങ്കാർ ഏവിയേഷൻ ഗ്രൗണ്ടിൽ എത്തും.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ തുടക്കം മുതലുള്ള വിമർശകരുടെയും വാ അടപ്പിക്കും വിധത്തിൽ 40000 പൗണ്ടിന് മുകളിലേക്ക് ഉയർന്ന സ്‌കൈ ഡൈവിങ് പ്രൊജക്റ്റ് അടുത്ത ഏതാനും ദിവസം കൊണ്ട് അര ലക്ഷം പൗണ്ട് എന്ന സ്വപ്ന തുല്യ റെക്കോർഡ് പിന്നിടും എന്നാണ് കരുതുന്നത്. ഒരു പക്ഷെ വിദേശ രാജ്യത്തു മലയാളി സമൂഹം കണ്ടെത്തുന്ന ഏറ്റവും വലിയ തുകയുടെ ജീവകാരുണ്യ പ്രവർത്തനമാകും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലൂടെ 33 സ്‌കൈ ഡൈവേഴ്‌സ് നടത്തിയിരിക്കുക.

ആകാശ ചാട്ടത്തെ സുവർണ ചാട്ടമാക്കി മാറ്റിയ ഏഴുപേരിൽ അഞ്ചു പേരും ഇന്നലെ തന്നെ തങ്ങളുടെ സ്വപ്നം സഫലമാക്കിയാണ് മടങ്ങിയത്. ഏറ്റവും കൂടുതൽ തുക കുറഞ്ഞ സമയത്തിൽ കണ്ടെത്തിയവർക്കാണ് സുവർണ മുദ്ര സമ്മാനമായി നൽകിയത്. ഇക്കൂട്ടത്തിൽ ഷൈനു ക്ലെയർ മാത്യുസ് , സാബു ചുണ്ടക്കാട്ടിൽ , മിനി സെമി , മനോജ് ജോസെഫ് എബി സ്‌കറിയ എന്നിവരാണ് ഇന്നലെ സുവർണ പതക്കം ഏറ്റുവാങ്ങിയത്. അവശേഷിച്ച രണ്ടു പേരിൽ സോൻസിയും ബെഞ്ചമിനും ഇന്ന് ചാട്ടം പൂർത്തിയാക്കി സുവർണ സമ്മാനം സ്വന്തമാക്കും. രാജ്യത്തിന്റെ ഓരോ കോണിൽ നിന്നും മണിക്കൂറുകൾ കുഞ്ഞുങ്ങളുമായി എത്തിയാണ് നിരവധി ജീവകാരുണ്യ പ്രവർത്തകർ സ്‌കൈ ഡൈവിങ് നടത്തിയത്. എല്ലാവര്ക്കും തന്നെ പിന്തുണയുമായി കുടുംബ അംഗങ്ങളും ഒട്ടേറെ സുഹൃത്തുക്കളും കൂട്ടിനുണ്ടായിരുന്നു.

മണിക്കൂറുകളുടെ കാത്തു ഇരിപ്പു വേണ്ടി വന്നെങ്കിലും ഒടുവിൽ ആകാശ മധ്യത്തു നിന്നും പൊട്ടുപോലെ പറന്നിറങ്ങി മേഘങ്ങളേ ഉമ്മ വച്ച് തഴുകി തലോടി താഴേക്ക് തെന്നി നീങ്ങിക്കൊണ്ടിരുന്ന ഓരോ ചാട്ടക്കാരെയും ആർപ്പു വിളികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. സാധാരണ ഒറ്റയ്ക്ക് എത്തി ചാട്ടം പൂർത്തിയാക്കുന്നവർക്കിടയിൽ നൂറു കണക്കിന് ആളുകളുടെ അകമ്പടിയോടെ എത്തി ആവേശത്തോടെ ചാട്ടം പൂർത്തിയാക്കുന്ന ഓരോ മലയാളി ഡൈവറേയും സാകൂതം വീക്ഷിച്ചാണ് പരിശീലകർ പോലും അഭിനന്ദങ്ങൾ ഏറ്റുവങ്ങിയത്.

പാരച്ചൂട്ടിൽ അമ്മാനമാടുന്നവരെ നോക്കി മാനത്തേയ്ക്ക് നോക്കി ഹൃദയമിടിപ്പോടെ നൂറ് കണക്കിനു പേർ

യുകെയിലെ മലയാളികളുടെ ചരിത്രത്തിലെ അപൂർവ്വമായ ഒരു ദിവസമായിരുന്നു ഇന്നലെ. 23 പേരാണ് ആകാശച്ചാട്ടത്തിനായി എത്തിയത് ഇവരുടെ ചാട്ടം കാണാൻ കുടുംബങ്ങളും സുഹൃത്തുക്കളും അടക്കം നൂറ് കണക്കിന് പേർ എഥത്ി. കറുത്ത മഴമേഘങ്ങളെ നോക്കി സമയം കളഞ്ഞപ്പോൾ പോലും ബോറഡിക്കാതെ ആവേശമാക്കിയായിരുന്നു മലയാളികൾ സംഭവം നേരിട്ടത്. പങ്കെടുത്തവർക്കെല്ലാം ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവമായി അത് മാറുകയായിരുന്നു.

ഓരോ റൗണ്ടിലും വിമാനങ്ങൾ പറന്നുയർന്നു കഴിയുമ്പോൾ അങ്ങകലെ മ ാനത്തേക്ക് കണ്ണും നട്ടിരിക്കുകയായി കാണികൾ. ആരെങ്കിലും 'ദാ അവിടെ'' യെന്നു പറയുമ്പോൾ ലങ്കാർ എയർഫീൽഡിന്റെ വിസ്തൃതമായ ആകാശത്തിൽ പിന്നെ കണ്ണുകൾ പരതുകയായി. പാരച്യൂട്ടുകൾ കൊണ്ട് അമ്മാനമാടിവരുന്ന ക്യാമറന്മാരും പരിശീലകരും കാണികളെ അമ്പരപ്പിക്കുകയുണ്ടായി. തങ്ങളുടെ പ്രിയപ്പെട്ടവരാണ് അമ്മാനമാടിവരുന്ന പാരച്യൂട്ടുകളിൽ എന്ന് ആദ്യം തെറ്റിദ്ധരിക്ക പ്പെട്ടിരുന്നു. നാല് കാലുകൾ പ്രത്യപ്പെടുമ്പോൾ മാത്രമാണ് പരിശീലകരോടോപ്പം നമ്മുടെ ആളുകളെന്നു മനസ്സിലാകുന്നത്.

ഈസ്റ്റ് ബോണിലെ മനോജിന് ചാടിയപ്പോഴെ തലചുറ്റി: മറ്റെല്ലാ വരും ആവേശത്തോടെ ആകാശച്ചാട്ടം പൂർത്തിയാക്കിയപ്പോൾ ഈസ്റ്റ്ബോൺ സ്വദേശി മനോജ് ജോസഫ് വ്യത്യസ്തമായ അനുഭവമാണ് പങ്കുവെച്ചത്. ചാടിത്തുടങ്ങിയ ഉടനെ തന്നെ തലചുറ്റൽ അനുഭപ്പെടുകയും കണ്ണിൽ ഇരുട്ടുകയറുന്നതായി തോന്നുകയും ചെയ്തു. കൂടെ ചാടുന്ന പരിശീലകനോട് ഇക്കാര്യം പറഞ്ഞപ്പോൾ കാലുകൾ ചലിപ്പിച്ചുകൊണ്ടിരിക്കുവാൻ ആവശ്യപ്പെട്ടു. തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെങ്കിലും ഈ യജ്ഞ്ഞം പൂർത്തിയാക്കി മറ്റുള്ളവർക്ക് ഒരു സഹായമേകാൻ സാധിച്ചതിൽ ചാരിതാർത്യനാണ് മനോജ്.

ഭാര്യ ചാടുമ്പോൾ ഭർത്താവും ഭർത്താവ് ചാടുമ്പോൾ ഭാര്യയും മക്കൾ ചാടുമ്പോൾ മാതാപിതാക്കളും മാതാപിതാക്കൾ ചാടുമ്പോൾ മക്കളും സ്നേഹിതർ പരസ്പരവുമൊക്കെ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ പരസ്യ പ്ര കടനം കൂടിയായിരുന്നു ആകാശച്ചാട്ടം. ആദ്യ ചാട്ടക്കാരനായ സാബു ചുണ്ടക്കാട്ടിലിനെയും ടീമിനെയും വഹിച്ചുള്ള വിമാനം പറന്നുയർന്നു ദീർഘനേരമായിട്ടും കാണാതിരുന്നത് ഭാര്യ സ്മിതയെ തെല്ലൊന്നുമല്ല അക്ഷമയാക്കിയത്. കണ്ണും നട്ട് തന്റെ പ്രിയതമനെയും നോക്കി സ്മിത നിൽക്കുന്നത് പലരുടെയും ക്യാമറയിൽ ദൃശ്യമായി പതിഞ്ഞു. സ്മിതയുടെ ഭാവ വ്യത്യാസങ്ങൾ കൂട്ടുകാരുടെ കളിയാക്കലുകൾക്ക് കളമൊരുക്കി . സുരക്ഷിതമായി താഴെവന്നു സാബു പറന്നിറങ്ങിയപ്പോൾ സ്മിതയുടെ മുഖം പ്രസന്നതകൊണ്ട് നിറഞ്ഞു.

സ്‌കൈ ഡൈവിങ് ഏജൻസിയുടെ നിർദ്ദേശപ്രകാരം രാവിലെ എട്ടുമണിയോടെ തന്നെ ഒട്ടുമിക്കവരും വന്നെത്തിയെങ്കിലും ഉച്ചക്ക് രണ്ടുമണിക്ക് ശേഷംമാത്രമാണ് ആകാശച്ചാട്ടം തുടങ്ങിയത്. സൂര്യാസ്തമനത്തോടെ ഏകദേശം ഏഴുമണിയോടെ പരിപാടികൾ നിർത്തിവെയ്ക്കേണ്ടി വരുമെന്ന വാർത്ത ഏവരെയും ആശങ്കപ്പെടുത്തി. കാരണം ഇരുപത്തിമൂന്നുപേരിൽ നല്ലൊരു ശതമാനം വീണ്ടും ചാടുവാൻ അവശേഷിക്കുന്നുണ്ടായിരുന്നു. ഓരോ ബാച്ചിലും അഞ്ചോ ആറോ പേരെ മാത്രം ചാടിക്കുന്നതും ഒരു റൗണ്ടിന് മുക്കാൽ മണിക്കൂറോളം എടുക്കുമെന്ന വസ്തുതയും കൂടി കണക്കിലെടുക്കുമ്പോൾ കുറെ പ്പേരെങ്കിലും പിറ്റേദിവസത്തേക്കു മാറ്റപ്പെടുമെന്നു ഉറപ്പായിരുന്നു.

വാതിൽ തുറന്നപ്പോൾ രണ്ടുംകല്പിച്ച് എടുത്തു ചാടിയ കഥ പറഞ്ഞു സാബു

ഇന്നലെ ആകാശത്ത് നിന്നും എടുത്ത് ചാടിയ 18 പേരും അവിസ്മരണീയമായ ഒരു സ്വപ്നത്തിന്റെ സാഫല്യത്തിലാണ്. 15,000 അടി ഉയരത്തിൽ മേഘങ്ങൾക്ക് മുകളിലേയ്ക്ക് എടുത്ത് ചാടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ചാടി കഴിഞ്ഞു കുറെ നേരം കഴിഞ്ഞാണ് പാരച്യൂട്ട് ഓണാകുന്നത് എന്നുവരുമ്പോൾ. ആരാണെങ്കിലും ചങ്കു പറിഞ്ഞു പോകുന്ന നിമിഷം.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്‌കൈഡൈവിങ് പരിപാടിയിൽ ആദ്യം ചാടിയത് മാഞ്ചസ്റ്ററിൽ താമസിക്കുന്ന സാബു ചുണ്ടാക്കാട്ടിൽ ആയിരുന്നു. സ്‌കൈഡൈവിങ് എന്ന ആശയം ചാരിറ്റി ഫൗണ്ടേഷനിൽ ശക്തമായി ഉന്നയിച്ചവരിൽ ഒരാൾ കൂടിയായിരുന്നു ട്രഷറർ കൂടിയായ സാബു. സാബു തന്റെ അനുഭവം വിവരിച്ചത് ഇങ്ങനെയാണ്: ആദ്യം തെല്ലു പേടി ഉണ്ടായോടെയാണ് സ്‌കൈ ഡൈവിങിന് ഒരുങ്ങിയത്. ട്രെയിനിങ് സെക്ഷൻ കഴിഞ്ഞപ്പോൾ തെല്ലു ആശ്വാസം തോന്നി. ചെയ്യാൻ പോകുന്ന കാര്യങ്ങൾ വ്യക്തമായി വിശദീകരണം ഇൻസ്ട്രക്ടേഴ്സ് നൽകി. പിന്നെ ചെറിയൊരു കാത്തിരിപ്പിനൊടുവിൽ മൈക്കിലൂടെ പേര് വിളിച്ചു.

ഉടൻ ഡ്രസിങ് റൂമിൽ റിപ്പോർട്ട് ചയ്യുവാൻ. ആദ്യമെ തന്നെ റൂമിൽ എത്തി സ്‌കൈ ഡൈവിങിനായുള്ള പ്രത്യേക ഡ്രസ് ധരിച്ചു, എനിക്ക് ലഭിച്ച ഇൻസ്ട്രക്ടറെ പരിചയപ്പെട്ടു. തുടർന്ന് കൂട്ടുകാരുടെയും നാട്ടുകാരുടെയും കൈയടി ഏറ്റുവാങ്ങി ചെറു വിമാനത്തിലേയ്ക്ക്. ചെറിയൊരു പേടി മനസിൽ ഉണ്ടായെങ്കിലും എനിക്ക് ലഭിച്ച ഇൻസ്ട്രക്ടറും, വീഡിയോ ഗ്രാഫറും എന്നെ ഹാപ്പിയാക്കി നിർത്തിക്കൊണ്ടിരുന്നു. തുടർന്ന് എല്ലാവരുടെയും പ്രാർത്ഥനാശംസകളോടെ വിമാനത്തിലേയ്ക്ക്. ഞങ്ങൾ 5 പേരാണ് ആദ്യ പറക്കലിൽ ഉണ്ടായിരുന്നത്. മലയാളി ആയി ഞാൻ മാത്രം.

വിമാനത്തിന്റെ പിൻഭാഗത്ത് ഞാൻ ഇൻസ്ട്രക്ടർക്കൊപ്പം ഇരുപ്പ് ഉറപ്പിച്ചു. തുടർന്ന് ബാക്കി 4 പേരും ഞങ്ങളുടെ ഫോട്ടോഗ്രാഫേഴ്സും കയറിയതോടെ ഞങ്ങളെയുമായി ചെറു വിമാനം പറന്നുയർന്നു. മേഘങ്ങളെ തഴുകി 15,000 അടി ഉയരത്തിലേയ്ക്ക്. വെളിയിലേയ്ക്ക് നോക്കുമ്പോൾ നെഞ്ചിടിപ്പ് കൂടി വന്നെങ്കിലും ഒപ്പമുള്ള ഇൻസ്ട്രക്ടർ വേണ്ട നിർദ്ദേശങ്ങൾ നൽകി ഒരുക്കിക്കൊണ്ടിരുന്നു. കൃത്യം 15,000 അടി എത്തിയപ്പോൾ വിമാനത്തിന്റെ വാതിൽ തുറന്നു ഓരോരുത്തരായി പുറത്തേയ്ക്ക്.

അതോടെ ചങ്കിടിപ്പ് കൂടിയെങ്കിലും എല്ലാം നേരിടാൻ മാനസികമായി ഒരുങ്ങിയിരുന്നു. ഒരു നിമിഷം ദൈവമേ കാത്തുകൊള്ളണേ എന്നു മനസിൽ പറഞ്ഞ ശേഷം വാതിലിനരികിലേയ്ക്ക്. കണ്ണുകൾ അടച്ചു മുകളിലേയ്ക്ക് നോക്കി ചാടുവാൻ നിർദ്ദേശം. പക്ഷേ, എല്ലാം നേരിൽ കാണണമെന്ന ആഗ്രഹം മൂലം താഴേയ്ക്ക് നോക്കി എല്ലാം കണ്ടുകൊണ്ടുതന്നെ ചാടുവാനായിരുന്നു എന്റെ തീരുമാനം.

അതേസമയം ആവേശത്തോടെ സ്വീകരിക്കാൻ ഭാര്യ സ്മിതയും മക്കളായ നോയലും, എഡ്വിനും ഒപ്പം കൂട്ടുകാരും താഴെ കാത്തുനിൽക്കുകയായിരുന്നു. ലാൻഡ് ചെയ്തു കൈ ഉയർത്തിയതോടെ ആവേശത്തോടെ ആർപ്പുവിളികളുമായി എല്ലാവരും ഒപ്പം കൂടി.

സ്വർഗത്തിലേയ്ക്ക് പോകാൻ ആകാശം തുറന്ന കാഴ്ചയുമായി ജോർജച്ചൻ

കർത്താവിന് വേണ്ടി ജീവിതം മാറ്റിവച്ച ജോർജ് അച്ചനെ സംബിന്ധിച്ചിടത്തോളം സ്വർത്തിലേയ്ക്കുള്ള ഒരു ചെറിയ യാത്രയായിരുന്നു ഇന്നലത്തേത്. ആകാശത്തിന്റെ നടുവിൽ എത്തിയ ശേഷം എടുത്തൊരു ചാട്ടം. ഒപ്പം ഇൻസ്ട്രക്ടർ ഉണ്ട്് എന്നു പോലും ഓർക്കാത്ത അനുഭവം. വിമാനത്തിന്റെ വാതിൽ തുറന്നപ്പോൾ മുതൽ നിലത്ത് ഇറങ്ങുന്നതുവരെ അനായാസമായ ഒരു സ്വപ്നം പോലെ അനുഭവപ്പെട്ടു അച്ചന്.

ജീവകാരുണ്യ പ്രവർത്തനത്തിന് വളരെയധികം ഊന്നൽ കൊടുക്കുന്ന ഫാദർ ജോർജ് സ്‌കൈ ഡൈവിങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ആവേശം തന്നെയായിരുന്നു. കാർഡിഫിൽ ആദ്യമായി കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ മലയാളം കുർബാന അർപ്പിച്ചും ഒട്ടനവധി രാജ്യങ്ങളെ കോർത്തിണക്കി ഇന്റർ നാഷണൽ മാസ്സ് സംഘടിപ്പിച്ചതും ഫാദർ ജോർജ് കാർഡിഫ് ജനതയുടെ പ്രശംസ ഏറ്റുവാങ്ങി ആളാണ് ജോർജ് അച്ചൻ. പ്രഗൽഭനായ യോഗാ മാസ്റ്റർ കൂടിയായ നല്ലൊരു പ്രതി സ്നേഹി കൂടിയാണ്.

ഇടുക്കി ജില്ലയിലെ കൊച്ചറ സെന്റ് ഇസിദോർ ഇടവകാംഗവും ആദ്യകാല കുടിയേറ്റ കർഷകനുമായ പുത്തൂർ അബ്രഹാമിന്റെയും എലികുട്ടിയുടെയും ആറാമത്തെ മകനാണ് ഫാദർ ജോർജ് എ പുത്തൂർ. കാർഡിഫ് സെന്റ് പീറ്റേഴ്‌സ് റോമൻ കത്തോലിക്ക ചർച്ചിലെ വൈദികനാണ് ഫാദർ ജോർജ് എ പുത്തൂർ ഇടുക്കി ജില്ലയിലെ കുറ്റ്യാടി കൃഷിഭവനിൽ ജോലി ചെയ്യവേ അപ്രതീഷമെന്നോണമാണ് തിരുവനന്തപുരത്തെ റോസ് ബെന്നി ആശ്രമത്തിൽ ചേർന്നത്. തുടർന്ന് രണ്ടു വർഷത്തെ പരിശീലനത്തിനായി ഇറ്റലിയിലും റോമിൽ ഉപരിപഠനവും നടത്തി. തുടർന്ന് കാർഡിഫ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് പരിജ്ഞാനം നേടുകയും നാട്ടിൽ തിരിച്ചെത്തി ഫോർമേഷൻ ഗ്രൂപ്പിൽ ചേർന്നു പ്രവർത്തിച്ചു വരവേയാണ് വീണ്ടും യുകെയിലെത്തുകയും റെക്ടറായി സെമിനാരിയിൽ പ്രവർത്തിക്കുകയും ചെയ്തത്.

ആകാശം തെളിയാൻ മടിച്ചപ്പോൾ നാടൻ പാട്ട് തുടങ്ങി രംഗം കൊഴുപ്പിച്ചു

ആകാശം തെളിയാൻ മടിച്ചതോടെ സ്‌കൈ ഡൈവിംഗും വൈകിയിരുന്നു. എന്നാൽ, ഈ സമയവും ആവേശത്തോടെയാണ് മലയാളികൾ ചിലവഴിച്ചത്. ഇതിനയാ ചുറ്റും നിന്നും പാട്ടുപാടി. ബ്രിട്ടീഷ് മലയാളി റെസിഡന്റ്റ് എഡിറ്റർ കെ ആർ ഷൈജുമോനും ചാരിറ്റി ട്രസ്റ് അംഗം ജോർജ് എടത്വായും ചേർന്ന് നാടൻ പാട്ടിന്റെ ഈണമിട്ടു തുടങ്ങി. കൂടെ സകലരും കയ്യടിച്ചു താളമിട്ടു. തൊട്ടുപിന്നാലെ ഓളമുണ്ടാക്കി സാം തിരുവാതിലിലും പാട്ടിന്റെ താളത്തിൽ മൈതാനത്തെ ആവേശത്തിലേക്കുയർത്തി. ഇതോടെ തനിക്കു നിയന്ത്രണം വിടുന്നു എന്ന് മനസിലാക്കി ഇതിനകം തന്നെ ജനത്തെ കയ്യിലെടുത്തിരുന്ന ഫാ ജോർജ് പുത്തൂർ നാടൻ പാട്ടിന്റെ വിവിധ ഈണങ്ങൾ കൂടെയുള്ളവരെ പഠിപ്പിച്ചു പാടിപ്പിക്കുക ആയിരുന്നു. ഈ സമയം കൊണ്ട് തണുപ്പ് മാറി സകലരും ഉഷാറായി.എന്നിട്ടും മാനം തെളിയാൻ മടി കാട്ടി.

എന്നാൽ തങ്ങൾ വിടാൻ ഒരുക്കമല്ല എന്ന മട്ടിൽ ഇതിനിടയിൽ തന്നെ രണ്ടു ചേരികൾ രുപം കൊണ്ടു. ആൺ സംഘത്തെ നോട്ടിങ്ഹാം മലയാളി അസോസിയേഷൻ പ്രസിഡന്റ് മനോജ് ആലക്കനും സോണി ചാക്കോയും ബോൾട്ടണിലെ യുവാക്കളുടെ സംഘവും നയിച്ചപ്പോൾ പെൺപടക്കു ആവേശം പകരാൻ ചാരിറ്റി മുൻ ട്രസ്റ്റി മാഞ്ചസ്റ്ററിലെ സോണി ചാക്കോയുടെ പത്നി സോളി സോണി തന്നെ രംഗത്തെത്തി. കൂടെ ട്രസ്റ്റി സാബുവിന്റെ പത്നി സ്മിത, ചെയർമാന് ടോമിച്ചന്റെ മകൾ അഞ്ജലീൻ, തുടങ്ങി ഗായകരുടെ വലിയ നിര തന്നെ അണിനിരന്നു. പിന്നെ പഴയതും പുതിയതുമായ പാട്ടുകളുടെ പൂമരം മൈതാനത്തിൽ ആവേശത്തിന്റെ പൂക്കൾ വിതറിക്കൊണ്ടിരുന്നു. പലപ്പോഴും വാശി കയറി വാഗ്വാദമായി..ഒരു പാട്ടിനും തോൽക്കാതെ മറുപാട്ട് പാടിയ സോളിക്കെതിരെ ട്രെയിനിൽ പാട്ടു പുസ്തക കച്ചവടം ആയിരുന്നു നാട്ടിൽ പണിയെന്ന ആരോപണം വരെ ഉയർത്തിയാണ് പലപ്പോഴും തോൽവി നേരിട്ട് കൊണ്ടിരുന്ന ആൺ സംഘത്തിന്റെ മാനം രക്ഷിക്കാൻ മനോജ് ആലക്കാൻ തന്നെ രംഗത്ത് എത്തിയത്.

ആവേശം ഉച്ചസ്ഥായിൽ ആയപ്പോൾ വയർ ചൂളം വിളിക്കുന്നതോ സമയം രണ്ടു മണിക്കൂർ പിന്നിട്ടതോ ഒരാളും അറിഞ്ഞില്ല. ആ സമയമത്രയും മൈതാനം ഉത്സവ പറമ്പു പോലെ സജീവമാക്കാൻ പാട്ടു കൂട്ടത്തിനു കഴിഞ്ഞു എന്നതാണ് വാസ്തവും. ഇതിനിടെ ഭക്ഷണം എത്തി എന്ന അറിയിപ്പ് വന്നതും ആവേശത്തോടെ പാട്ടിന്റെ തേരിൽ കയറി കുതിച്ച സംഘം ഒന്നാകെ മൊബൈൽ അടുക്കളയുമായി ഷെഫീൽഡിൽ നിന്നെത്തിയ ബിജുമോൻ ജേക്കബിന്റെ വാനിനെ പൊതിയുന്ന കാഴ്ച അതിലേറെ രസം ഉണർത്തുന്നതായി . വിശപ്പിനെ വെല്ലാൻ ഒരു പാട്ടിനും കഴിയില്ലെന്നും അതോടെ ബോധ്യവുമായി. തങ്ങളായി ഒന്നും ചെയ്തില്ല എന്ന് വേണ്ടെന്നു കരുതി ഈ സമയം മൈതാനത്തു കുട്ടിക്കൂട്ടത്തിന്റെ വക പന്ത് കളിയും അരങ്ങേറി.

പാരച്യൂട്ട് വിടരാതെ വന്നപ്പോൾ ആകാശത്ത് വട്ടം കറങ്ങി ആഗ്‌നസ്

പതിനയ്യിരം അടി ഉയരത്തിൽ നിന്നൊരു ഫ്രീ ഫാൾ. ആലോചിക്കാൻ അല്ലാതെ അനുഭവിക്കാൻ മാത്രം പറ്റുന്ന കാര്യം. കടലാസ്സ് തുണ്ടു പോലെ മേഘങ്ങളെ തലോടിയാണ് ആ വരവ്. പ്രത്യേകിച്ച് ഒരു നിയന്ത്രണവും ഇല്ല. ഗുരുത്വാകർഷണ ബലത്തിന്റെ ഒറ്റ കരുത്തിൽ താഴേക്കുള്ള വരവ്. നിലമൊക്കെ വിദൂരമായി കാണണമെങ്കിൽ പോലും വീണ്ടും ആയിരക്കണക്കിന് അടി താഴേക്ക് പതിക്കണം. ആ ഘട്ടത്തിലാണ് പാരച്യൂട്ട് നിവർത്താൻ സാധിക്കൂ. എന്നാൽ ഇന്നലെ നോട്ടിൻഹാമിൽ രണ്ടാമത്തെ വിമാനത്തിൽ ചാട്ടത്തിനു പുറപ്പെട്ട നാലംഗ സംഘത്തിൽ ബർമിങ്ഹാമിലെ ആഗ്നസ് മരിയ ജോണ് എന്ന യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി താഴെ എത്തിയപ്പോൾ പങ്കു വച്ചതു അവിശ്വസനീയ സൃഷ്ടിക്കുന്ന ആകസ്മിക മുഹൂർത്തങ്ങളെ കുറിച്ചായിരുന്നു. സ്‌കൈ ഫാൾ നടത്തിയ മുഴുവൻ പേർക്കും അത് മറവിക് മായ്ക്കാൻ പറ്റാത്ത സുന്ദര അനുഭവമായി മാറിയപ്പോൾ അതിലേറെ അവിസ്മരണീയ അനുഭവമാണ് ആഗ്നസിനു ലഭിച്ചത്. ഫ്രീ ഫാൾ ഘട്ടം കഴിഞ്ഞപ്പോൾ ആഗ്‌നസിനു ഒപ്പം ചാടിയ പരിശീലകൻ പാരച്ചൂട്ട് വിടർത്തിയെങ്കിലും അത് ഫലം കണ്ടില്ല. ഒരു തുണിക്കഷ്ണം പോലെ എന്തോ ഒന്ന് വിദൂരതയിൽ പറന്നു നടന്നത് കാണികൾ കണ്ടിരുന്നു.

ഈ സമയം നിയന്ത്രണം ഇല്ലാതെ ആഗ്നസും പരിശീലകനും ആകാശ മധ്യത്തിൽ തകിടം മറിയുക ആയിരുന്നു. കൂടെ അതെ വിമാനത്തിൽ നിന്നും ചാടിയ ഫാ ജോർജ് പുത്തൂരും ഫാ റോയ് കൊട്ടക്കപ്പുറവും മനോജും അനായാസം താഴേക്ക് പതിക്കുമ്പോഴും ആഗ്‌നസ് ആകാശത്തു തന്നെ ആയിരുന്നു. അടുത്ത നിമിഷങ്ങളിൽ തന്നെ പരിശീലകൻ രണ്ടാമത്തെ പാരച്യൂട് നിവർത്തിയാണ് ആഗൻസിനെ താഴേക്ക് പതിക്കാൻ സഹായിച്ചത്. ഈ അപകട ഘട്ടം ഒരു തരത്തിലും ആഗ്നസ് വേണ്ട വിധം മനസ്സിലാക്കിയിരുന്നില്ല. അല്ലെങ്കിലും മനസ് ശൂന്യമായി പറക്കുന്ന നിമിഷങ്ങളിൽ എന്ത് ആലോചിക്കാൻ. അപകടം ഒരു കാരണവശാലും സംഭവിക്കരുത് എന്ന ധാരണയോടെ മൂന്നു പാരച്യൂട്ടുമായാണ് സ്‌കൈ ഡൈവിങ് നടത്തുക.

ചാടുന്ന ആളും പരിശീലകനും ഏതെങ്കിലും സാഹചര്യത്തിൽ ബോധക്ഷയം പോലും സംഭവിച്ചു പാരച്ചൂട്ടുകൾ രണ്ടും നിവർക്കാൻ കഴിയാതെ പോയാലും മൂന്നാമത്തെ പാരച്ചൂട്ട് സെൻസർ സംവിധാനത്തിന്റെ സഹായത്തോടെ താനേ നിവരും. ഇതുവഴി അപകടം കൂടാതെ ചാടുന്നയാൾക്കു താഴെ എത്തുകയും ചെയ്യാം. താൻ നേരിട്ട അനുഭവം വിവരിക്കുമ്പോൾ ആഗ്നസിന്റെ അമ്മയും പിതാവും അനുജത്തിയും അടങ്ങുന്ന കുടുംബം നിർന്നിമേഷരായി ഓരോ വാക്കും കേട്ട് നിൽക്കുക ആയിരുന്നു. ക്യാൻസർ റിസേർച് യുകെയെ സഹായിക്കാൻ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ തീരുമാനമാണ് ആഗ്‌നസിനെ ആകാശ ചാട്ടത്തിനു പ്രേരിപ്പിച്ചത്.

അമ്മേയെന്നു വിളിക്കാൻ കഴിയാതെ ഷിനു; ശ്വാസം നഷ്ടപെട്ടു പ്രയാസപ്പെട്ട നിമിഷങ്ങൾ

സ്‌കൈ ഡൈവിങ് എത്ര അപകടം പിടിച്ച സാഹസികതയാണെന്നു മലയാളി സമൂഹത്തെ ബോധ്യപ്പെടുത്താൻ സഹായിക്കുന്നത് ഇന്നലെ മൂന്നാമത്തെ വിമാനത്തിൽ പുറപ്പെട്ട മൂന്നംഗ സംഘത്തിലെ ഷിനു ക്ളെയർ മാത്യുസിന്റെ അനുഭവമാണ്. ഷിനുവും സംഘവും പുറപ്പെട്ട വിമാനത്തിൽ മലയാളികളിൽ നിന്നും ഫെമിയും ഗായത്രിയുമാണ് കൂടെ ഉണ്ടായിരുന്നത്. പെൺകുട്ടികൾ രണ്ടും താഴെ എത്തിയിട്ടും ഷിനുവും പരിശീലകനും അടങ്ങിയ പാരച്യൂട് നിലം തൊട്ടില്ല. ആകാശ മധ്യത്തു തന്നെ ഷിനുവിന്റെ പാരച്ചൂട്ട് അസ്വാഭാവികമായി നീങ്ങുന്നത് താഴെ എയർ കണ്ട്രോൾ വിഭാഗം ശ്രദ്ധിച്ചിരുന്നു. കാറ്റിന്റെ ഗതിയിൽ നിശ്ചിത സ്ഥാനത്തിനും അകലെയായി നീങ്ങുന്ന പാരച്ചൂടിന് സംരക്ഷണം നല്കാൻ താഴെ ഇതിനകം സംവിധാനം തയാറായിരുന്നു. എന്നാൽ അധികം ആശങ്കപ്പെടുത്താതെ നിശ്ചിത സ്ഥലത്തിനു ഏതാനും മീറ്റർ അകലെ ഷിനുവുമായി എത്തിയ പാരച്യൂട്ട് നിലം തൊട്ടു. നിലത്തു നിന്നും എഴുന്നേൽക്കാൻ പോലും പ്രയാസപ്പെടുന്ന കാഴ്ചയാണ് ഗ്രൗണ്ടിൽ ഉള്ളവരെ തേടി എത്തിയത്.

കാത്തുനിന്ന മക്കൾ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവരോട് ആദ്യം സന്തോഷത്തോടെ പ്രതികരിച്ചെങ്കിലും അല്പം സാവധാനത്തിലാണ് ഷിനു തനിക്കുണ്ടായ അനുഭവം പങ്കിട്ടത്. വിമാനത്തിൽ നിന്നുള്ള വീഴ്ചയുടെ ആദ്യ നിമിഷങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും ഷിനു അറിയുന്നുണ്ടായിരുന്നില്ല. കണ്ണടച്ച് താഴേക്ക് പതിക്കുക ആയിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ തന്നെ ഷിനു ശ്വാസ തടസ്സം നേരിടുന്നത് പരിശീലകന് മനസ്സിലാക്കാൻ കഴിഞ്ഞു. അദ്ദേഹം അമ്മെ എന്ന് ഉറക്കെ വിളിച്ചു വായിലൂടെ ശ്വാസം എടുക്കാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞെങ്കിലും ഷിനുവിന് വാ തുറക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ അമ്മേയെന്നു വിളിക്കാൻ സാധിച്ചില്ലെങ്കിലും എന്തോ ഒരു ശബ്ദം പുറപ്പെടുവിക്കാൻ തനിക്കു കഴിഞ്ഞു എന്നാണ് ഷിനു വെളിപ്പെടുത്തിയത് . അതോടെയാണ് ശ്വാസം നേരെ ലഭിച്ചു തുടങ്ങിയത്. എന്തായാലും സ്‌കൈ ഡൈവിങ് നടത്താൻ താൻ ഇനിയും തയ്യാറാണ് എന്നാണ് ഷിനുവിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP