Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വട്ടിപ്പലിശയ്ക്ക് ദിവസ പിരിവ് കൊടുത്ത് അച്ഛൻ തുടങ്ങിയ സാമ്രാജ്യം; മന്ത്രിയുടെ സൗഹൃദ തണലിൽ അഞ്ച് കൊല്ലം കൊണ്ട് നേടിയത് ശത കോടികൾ; റോസ് ഒപ്ടിക്കൽ ഇടപാടിൽ ബിനാമിക്കാരനെന്ന പേരു ദോഷവും; തുണിക്കട മുതലാളിയിൽ നിന്ന് ബാങ്കറിലേക്കുള്ള വളർച്ച വിശ്വാസത്തണലിൽ; നിർമ്മലൻ മുതലാളിയുടെ ചതികേട്ട് ഞെട്ടി പാറശ്ശാലക്കാർ

വട്ടിപ്പലിശയ്ക്ക് ദിവസ പിരിവ് കൊടുത്ത് അച്ഛൻ തുടങ്ങിയ സാമ്രാജ്യം; മന്ത്രിയുടെ സൗഹൃദ തണലിൽ അഞ്ച് കൊല്ലം കൊണ്ട് നേടിയത് ശത കോടികൾ; റോസ് ഒപ്ടിക്കൽ ഇടപാടിൽ ബിനാമിക്കാരനെന്ന പേരു ദോഷവും; തുണിക്കട മുതലാളിയിൽ നിന്ന് ബാങ്കറിലേക്കുള്ള വളർച്ച വിശ്വാസത്തണലിൽ; നിർമ്മലൻ മുതലാളിയുടെ ചതികേട്ട് ഞെട്ടി പാറശ്ശാലക്കാർ

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ചിട്ടികമ്പനി ഉടമ നിർമ്മലൻ പാപ്പർ ഹർജി നൽകിയത്് സംസ്ഥാനത്തെ രണ്ട് പ്രമുഖ രാഷ്ട്രീയക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു. രണ്ട് കോൺഗ്രസ് നേതാക്കളും യുവ സി.പി.എം നേതാവിനും കോടികളുടെ പണമിടപാടാണ് ഇവിടെ ഉണ്ടായിരുന്നത്. നിരവധി പ്രാദേശിക നേതാക്കളും ബിനാമി പേരിൽ രാഷ്ട്രീയ ഭേദമന്യേ ഇവിടെ പണം നിക്ഷേപിച്ചിരുന്നുവെന്നാണ് വിവരം.

വെറുമൊരു തുണിക്കടയിൽ തുടങ്ങി ഇന്ന് കോടികളുടെ ബിസിനസ് സംരംഭത്തിന്റെ അധിപനാണ് കേരളത്തിലെയും തമിഴ്‌നാട്ടിലേയും രാഷ്ട്രീയക്കാരുടേയും ബിസിനസുകാരുടേയും അടുപ്പക്കാരനായ നിർമ്മലൻ മുതലാളി. പണം നഷ്ടപ്പെട്ടെങ്കിലും നാട്ടുകാരിൽ ഭൂരിഭാഗത്തിനും ഇപ്പോഴും പണം തിരഹിച്ചുകിട്ടുമെന്ന ഉറച്ച വിശ്വാസത്തെക്കുറിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ആ വിശ്വാസത്തിന് ഏകദേശം മൂന്ന് തലമുറകളുടേയും 70 വർഷത്തിന്റേയും വിശ്വാസ്യതയുണ്ടെന്ന് മനസ്സിലായത്. നമ്മുടം പണം നിർമ്മലൻ അണ്ണൻ ഉറപ്പായിട്ടും തരും. നാട്ടുകാരിൽ ഒരാളുടെ അഭിപ്രായമാണ് ഇത്.

കേരള തമിഴ്‌നാട് അതിർത്തി ഗ്രാമമായ പളുകൽ മഞ്ഞംമ്പാലയിലാണ് കൃഷ്ണൻനായരുടെ മകനായ കെ. നിർമ്മലന്റെ ജനനം. ഇപ്പോൾ കാണുന്ന ബിസിനസ് സംരഭം എല്ലാം തന്നെ അച്ഛൻ കൃഷ്ണൻ നായർ അടിത്തറയിട്ടതാണ്. പ്രദേശത്തെ ആദ്യ തുണിക്കട ആരംഭിച്ചത് 70 വർഷങ്ങൾക്ക് മുൻപാണ്. കൃഷ്ണാ ടെയ്ലേഴ്സ് എന്ന് പേരിട്ടിരുന്ന സ്ഥാപനത്തിൽ തുണികൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഒരു തയ്യൽക്കാരനെ കൂലിക്കിരുത്തി തുണികൾ റെഡിമെയ്ഡായി തയ്‌പ്പിച്ച് കൊടുക്കാനും തുടങ്ങി. പിന്നീട് പണം പിരിവിന് നൽകുന്ന പരിപാടിയായിരുന്നു കൃഷ്ണൻ നായരുടെ അടുത്ത സംരംഭം.

900 രൂപ നൽകിയ ശേഷം ദിവസം 10 രൂപ വീതം തിരിച്ച് വാങ്ങി 100 ദിവസം കൊണ്ട് പലിശ സഹിതം 1000 രൂപയായി തിരിച്ച് വാങ്ങുന്നതായിരുന്നു ആദ്യ ബിസിനസ്. ആവശ്യക്കാർക്ക് പണം നൽകിയാണ് വിശ്വാസ്യത കൈവരിച്ചത്. പിന്നീട് ഇരുപതോളംപേരെ ഉൾപ്പെടുത്തി അഴ്ച ചിട്ടിയും ദിവസ ചിട്ടിയുമൊക്കെ തുടങ്ങിയതായിരുന്നു ഒരു ചിട്ടികമ്പനിയിലേക്കുള്ള വളർച്ചയുടെ ആദ്യ പടി. പിന്നീട് നിർമ്മൽ ബാങ്കേഴ്സ് എന്ന പേരിൽ പണമിടപാട് നടത്തി തുടങ്ങി. കേരളത്തിലെ ഒരു മുൻ മന്ത്രിയുടെ പിതാവും കൃഷ്ണൻനായരും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായിരുന്നു.

ആദ്യകാലത്ത് കോൺഗ്രസ് അനുഭാവിയായിരുന്ന കൃഷ്ണൻ നായർ പിന്നീട് എഐഡിഎംകെയുടെ അടുത്തയാളാവുകയായിരുന്നു. പിന്നീട് കൃഷ്ണൻ നായർക്ക് പ്രായമായപ്പോഴാണ് ബിസിനസും ചിട്ടികമ്പനിയും നോക്കി നടത്തുന്ന പണി നിർമ്മലൻ ഏറ്റെടുക്കുന്നത്. ഒരു മുൻ മന്ത്രിയുടെ പിതാവും നിർമ്മലന്റെ പിതാവും തമ്മിലുള്ള സൗഹൃദം പിന്നീട് ഈ രാഷ്ട്രീയ നേതാവും നിർമ്മലനും തമ്മിലുള്ള സൗഹൃദത്തിനും വഴിയൊരുക്കുകയായിരുന്നു. ചിട്ടികമ്പനിയും പണമിടപാടുമെല്ലാം വർഷങ്ങളായി നടത്തിവന്നിരുന്നതാണെങ്കിലും നിർമ്മലൻ ചുമതല ഏറ്റെടുത്തതിന് ശേഷമാണ് സർക്കാർ നിമ പ്രകാരം കമ്പനി രജിസ്റ്റർ ചെയ്യുന്ന്ത് ഉൾപ്പടെ നടന്നത്.

കമ്പനി നിയമപരമായി പ്രവർത്തനം ആരംഭിച്ചതോടെ ബിസിനസിൽ വലിയ നേട്ടവും ഉയർച്ചയും ഉണ്ടായി. വളരെ നല്ല പെരുമാറ്റത്തോടെ ആളുകളെ എളുപ്പം കൈയിലെടുക്കാൻ നിർമ്മലൻ വളരെ വേഗം ശീലിക്കുകയും ചെയ്തു. വിവിധ ആവശ്യങ്ങൾക്ക് പണമിടപാട് സ്ഥാപനത്തെ സമീപിക്കുന്നവർക്ക് ചെറിയ തടസ്സങ്ങൾ പോലും മാറ്റി പണം നൽകി തുടങ്ങിയതോടെ നാട്ടുകാരുടെ പ്രിയപ്പെട്ടവനുമായി മാറി. തന്റെ ,സ്ഥാപനത്തിൽ പണമാവശ്യപ്പെട്ട് എത്തുന്നവർക്ക് നിരാശരായി മടങ്ങേണ്ടഡി വരില്ല എന്ന വിവാസമുണ്ടാക്കിയെടുക്കാൻ തന്റെ പെരുമാറ്റത്തിലൂടെ നിർമ്മലന് കഴിഞ്ഞിരുന്നു. ഏവർക്കും സഹായിയായി അറിയപ്പെടുമ്പോഴും തന്റെ സ്ഥാപനത്തിൽ വസ്തു ഉൾപ്പടെ ഈടായി കൊണ്ട് വരുന്നവരിൽ നിന്നും അത് കമ്പനിയുടെ പേരിലേക്ക് മാറ്റിയ ശേഷം പണം നൽകാൻ നിർമ്മലൻ ശ്രദ്ധിച്ചിരുന്നു. ഇത്തരത്തിൽ ഇവിടെ വസ്തു ഈട് നൽകിയതിൽ വളരെ ചുരുക്കം പേർക്ക് മാത്രമെ ഈ വസ്തു തിരികെ കിട്ടിയിരുന്നുള്ളു.

15 വർഷങ്ങൾക്ക് മുൻപാണ് നിർമ്മലനും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം തിരുവനന്തപുരം നഗരത്തിലെ ജഗതിയിലേക്ക് താമസം മാറിയത്. നിർമ്മലന്റെ ഭാര്യ മാർത്താണ്ഡം മുഞ്ചിറ സ്വദേശിനിയാണ്. മകൻ എഞ്ചിനീയറിങ് വിദ്യാർത്ഥിയും മകൾ എംബിബിഎസ് വിദ്യാർത്ഥിനിയുമാണ്. തന്റെ സ്ഥാപനത്തിലെ മിക്ക ജീവനക്കാരും തന്റെയോ ഭാര്യയുടേയോ കുടുംബത്തിലുള്ള അടുത്ത ബന്ധുക്കളാണെന്നതും നിർമ്മലന്റെ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. പലരിൽ നിന്നുമായി എഴുതി വാങ്ങിയ സ്വത്തുക്കളും മറ്റും ഇവരുടെയൊക്കെ പേരിലാണെന്നും സൂചനയുണ്ട്. തിരുവനന്തപുരം കിൻഫ്രായ്ക്കുള്ളിൽ കന്യാകുമാരി എക്സ്പോർട്ടേഴ്സ് എന്ന സ്ഥാപനവും നിർമ്മലന്റെ തന്നെയാണ്. ചത്തീസ്ഗഡ് ഒഡീഷ എന്നിവിടങ്ങളിൽ നിന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇവിടേക്ക് ജോലിക്കെത്തിച്ചപ്പോൾ പാറശാല റെയിൽവേ പൊലീസ് കുട്ടികളെ പിടികൂടിയിരുന്നു.

എൻഎസ്എസ് തമിഴ്‌നാട് ഘടകവുമായി അടുത്ത ബന്ധമാണ് നിർമ്മലൻ വെച്ച് പുലർത്തിയിരുന്നത്. കേരളത്തിലെ എൻഎസ്എസ്സുമായി ഒരു ബന്ധവുമില്ലായെങ്കിലും നിരവധി സ്ഥാപനങ്ങളാണ് ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്നത്. തമിഴ്‌നാട് ഘടകത്തിൽ ചില പൊട്ടിത്തെറികളുണ്ടായപ്പോൾ അതിന്റെ കീഴിലുള്ള വേലുതമ്പി ദളവ ആർട്സ് ആൻഡ് സയൻസ് കോളേജിലെ 60 ശതമാനത്തോളം ഷെയറുകളും പലപ്പോഴായി നിർമ്മലൻ സ്വന്തമാക്കിയിരുന്നു. കേരളത്തിലെ ഒരു മുൻ മന്തിയുമായുള്ള അടുത്ത ബന്ധവും സൗഹൃദവും നിർമ്മലന്റെ വളർച്ചയിൽ വലിയ സഹായങ്ങളായിരുന്നു. റോസ് ഒപ്റ്റിക്കൽസ് എന്ന സ്ഥാപനം നഷ്ടത്തിലായപ്പോൾ സഹായിച്ച നിർമ്മലൻ പിന്നീട് അതിന്റെ 75 ശതമാനത്തോളം ഷെയറുകൾ സ്വന്തമാക്കുകയും ചെയ്തു.

ബിസിനസിൽ ചില നഷ്ടങ്ങൾ വന്ന റോസ് ഒപ്റ്റിക്കൽസ് മുതലാളിക്ക് പണം പലിശയ്ക്ക് നൽകിയാണ് നിർമ്മലൻ സഹായിച്ചത്. പിന്നീട് ഈ സ്ഥാപനത്തിന്റെ നല്ലൊരു ഷെയറും ഇയാൾ സ്വന്തമാക്കി. ഒപ്റ്റിക്കൽസ് മുതലാളിയിൽ നിന്നും ഷെയറുകൾ കൈക്കലാക്കിയ ശേഷം മന്ത്രിസഭയിൽ അംഗമായിരുന്ന സുഹൃത്ത് വഴി തിരുവനനതപുരം ജനറൽ ആശുപത്രിയിലുൾപ്പടെയുള്ള നിരവധി സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഈ ഒപ്റ്റിക്കൽസ് ഷോപ്പിന്റെ ഔട്ട്ലെറ്റുകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്.

നിർമ്മൽ ചിട്ടി ഫണ്ട്,നിർമ്മൽ ഫിനാൻസ്,നിർമ്മൽ ഹോളോ ബ്രിക്‌സ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയായ നിർമ്മൽ ഓണാവധിക്ക് ശേഷം ബാങ്ക് തുറക്കാതായതോടെ സംശയം തോന്നിയ നിക്ഷേപകർ ബാങ്കിൽ എത്തിയപ്പോഴാണ് ബാങ്കിന് മുമ്പിൽ താത്കാലികമായി പ്രവർത്തനം നിർത്തിയ വിവരം രേഖപ്പെടുത്തി ഹൈക്കോടതി വക്കീലിന്റെ നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നിക്ഷേപകർ ബാങ്കിന് മുമ്പിൽ ബഹളമുണ്ടാക്കുകയും, മണിക്കൂറുകളോളം റോഡ് ഉപരോധിക്കുകയും ചെയ്തു. റോഡ് ഉപരോധത്തിൽ പ്രാദേശികരായ നിക്ഷേപകർ പങ്കെടുത്തിരുന്നില്ല. നിർമ്മലൻ മുങ്ങില്ലെന്നും പണം തിരികെ ലഭിക്കുമെന്നും ഉറച്ച് വിശ്വസിച്ചിരുന്നവർ പക്ഷേ ഇന്നത്തോടെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

ബാങ്ക് ഉടമയായ നിർമ്മൽ കോടതിയിൽ താൻ നിക്ഷേപകർക്ക് കൊടുത്തു തീർക്കുവാനുള്ള കടബാധ്യതകളുടെ വിവരങ്ങളും തന്റെ പേരിലുള്ള സ്വത്ത് വകകളും ആധാരവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും, നിക്ഷേപകർക്ക് ലഭിക്കുവാനുള്ള തുകകൾ ഇനി കോടതി മുഖാന്തരം നടപടി സ്വീകരിച്ചു വാങ്ങേണ്ടതാണെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. ബാങ്ക് ഉടമയുടെ പേരിൽ ഇന്ത്യയിൽ സ്വത്തുക്കൾ വളരെ കുറച്ചു മാത്രമാണ് ബാക്കിയെല്ലാം ബിനാമികളുടെ പേരിലാണ് നിക്ഷേപിച്ചത്. എന്നാൽ നോട്ട് നിരോധനം വന്നതിനു ശേഷമാണ് നിക്ഷേപകർക്ക് പലിശ കിട്ടാതായതെന്നും നിക്ഷേപകർ ബാങ്കിനെ സമീപിച്ചു നിക്ഷേപം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ബാങ്ക് അധികൃതരിൽ നിന്നും ഭീഷണി ഉണ്ടായതായും ഇടപാടുകാർ പറഞ്ഞു. നിർമ്മലനും മാനേജ്‌മെന്റിന്റെ ചില അടുത്ത അനുയായികളും കേരളത്തിനുള്ളിൽ തന്നെയുള്ള ഒരു രഹസ്യ സുഖവാസ കേന്ദ്രത്തിലാണുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്.

നാട്ടുകാർ പണം പിൻവലിക്കാനെത്തുമ്പോൾ തങ്ങളെ കൈയിൽ കിട്ടിയാൽ ഉപദ്രവം ഉണ്ടാകുമെന്ന് ഭയന്ന് പ്രദേശത്ത് തന്നെ താമസിക്കുന്ന പല ജീവനക്കാരും ഇപ്പോൾ ഇവിടെ നിന്നും മാറിനിൽക്കുകയാണ്. മക്കളുടെ വിവാഹത്തിനും പണത്തിനും ഒക്കെ വലിയ തുക ആവശ്യമുള്ളതുകൊണ്ടും കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് ബാങ്കിന്റെ മാർക്കറ്റിങ് വിഭാഗം ജീവനക്കാർ കയറി ഇറങ്ങിയുമാണ് അക്കൗണ്ട് തുടങ്ങിച്ചതെന്ന് ചിലർ പറയുന്നു. എന്നാൽ നിർമ്മലന്റെ അച്ഛൻ തുടങ്ങിയ സ്ഥാപനത്തിന് വിശ്വാസ്യതകൊണ്ടാണ് പണം നിക്ഷേപിച്ചതെന്നും നാട്ടുകാർ പറയുന്നു. സ്ഥാപനത്തിന് വിശ്വാസ്യത വളരെ കൂടുതലായിരുന്നു.

ഇന്ന് നിർമ്മലൻ സ്ഥലത്ത് നിന്നും മുങ്ങി എന്ന വാർത്ത കൂടുതൽ പേരറിഞ്ഞപ്പോഴാണ് പൊലീസിന് കൂടുതൽ പരാതികൾ ലഭിച്ച് തുടങ്ങിയത്. ഇന്നലെ വരെ പതിനായിരത്തോളം നിക്ഷേപകരുണ്ടായിരുന്നതിൽ വെറും നൂറിൽ താഴെ പേർ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ ഇന്ന് നിരവധി പേരാണ് പരാതിയുമായി പളുകൽ പൊലീസ് സ്റ്റേഷനിലെത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP