Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ന് നാളികേര ദിനം; നാളികേര ഉൽപ്പാദനത്തിൽ കേരളം മുൻപന്തിയിലുള്ളപ്പോഴും സംസ്ഥാനത്തെ നീര വിപണി മണ്ഡരി ബാധിച്ച അവസ്ഥയിൽ; നീരയിലൂടെ ലഭിക്കുമെന്ന് വിചാരിച്ച കോടികളുടെ കണക്ക് മലർപ്പൊടിക്കാരന്റെ സ്വപ്‌നമായി ഒതുങ്ങി

ഇന്ന് നാളികേര ദിനം; നാളികേര ഉൽപ്പാദനത്തിൽ കേരളം മുൻപന്തിയിലുള്ളപ്പോഴും സംസ്ഥാനത്തെ നീര വിപണി മണ്ഡരി ബാധിച്ച അവസ്ഥയിൽ; നീരയിലൂടെ ലഭിക്കുമെന്ന് വിചാരിച്ച കോടികളുടെ കണക്ക് മലർപ്പൊടിക്കാരന്റെ സ്വപ്‌നമായി ഒതുങ്ങി

മറുനാടൻ ഡസ്‌ക്

ഇന്ന് 19ാം നാളികേര ദിനമാചരിക്കുകയാണ് രാജ്യം. തിരിഞ്ഞ് നോക്കുമ്പോൾ നാളികേര ഉൽപ്പാദനത്തിൽ തമിഴ്‌നാടിനും കർണാടകത്തിനും പിന്നിലായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിപ്പോയ കേരളം വീണ്ടും മുൻനിരയിലേക്ക് എത്തി എന്നത് മാത്രമാണ് ആശ്വാസം.

ഈ വർഷത്തെ നാളിക ദിനാചരണത്തിന്റെ മുഖ്യപ്രമേയമായി തെരഞ്ഞെടുത്തിരിക്കുന്നത് ആരോഗ്യകരവും സമ്പൽസമൃദ്ധവുമായ ജീവിതം നാളികേരത്തിനൊപ്പം എന്നതാണ്. സംസ്ഥാനത്തെ മൊത്ത കൃഷി ഭൂമിയുടെ 41 ശതമാനവും തെങ്ങുകൃഷിയാണ്. എന്നാൽ കഴിഞ്ഞ കുറേക്കാലമായി നാളികേരത്തിന്റെ വിലത്തകർച്ചയും രോഗകീടങ്ങളുടെ ആധികൃവും കേരളീയർ തെങ്ങിനെ അവഗണിച്ചിരുന്ന ഒരവസ്ഥ ഉണ്ടായിരുന്നു. ഇതാണ് തെങ്ങുകൃഷിയെ ഒരു കാലത്ത് കേരളത്തിലെ കർഷകർ അവഗണിക്കാൻ കാരണം.

വിഷം കലർന്ന ശീതള പാനീയങ്ങൾക്ക് ബദലെന്ന കാഴ്ചപ്പാടോടെ വിപണി കീഴടക്കാനെത്തിയ നീരക്ക് മൂന്ന് വർഷം പിന്നിട്ടിട്ടും തലവര തെളിഞ്ഞില്ല. ഉൽപ്പാദന വിപണന ശൃംഖലയിൽ നേരിട്ട സൂഷ്മതക്കുറവും സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ ഉടക്കും നീരയുടെ രുചി കുറച്ചു. ഇതോടെ കടക്കെണിയിൽ നട്ടം തിരിയുന്ന കേരകർഷകരുടെ ജീവിതം മധുരപ്പിക്കാനായി ആവിഷ്‌കരിച്ച പദ്ധതി മണ്ഡരി ബാധിച്ച അവസ്ഥയിലായി.

സംസ്ഥാന കാർഷിക സർവ്വകലാശാല, ദേശീയ തോട്ടവിള ഗവേഷണ കേന്ദ്രം, നാളികേര ഗവേഷണ കേന്ദ്രം, എന്നിവ ചേർന്നാണ് നീരയുടെ സാങ്കേതിക വികസിപ്പിച്ചെടുത്തത്. കേരകർഷകരുടെ ക്ഷേമം നീരയിലൂടെ യാഥാർഥ്യമാകുമെന്ന് കണക്ക്കൂട്ടലിൽ കോടികൾ ചെലവഴിച്ചു.

2014ൽ അന്നത്തെ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ഒരുമിച്ചിരുന്ന് നീര നുണഞ്ഞപ്പോൾ തങ്ങളുടെ സ്വപ്‌നം പൂവണിയുമെന്ന് കർഷകരും ആഗ്രഹിച്ചു. പ്രതിവർഷം 54000 കോടിയുടെ കച്ചവടം. 25000 കോടി കർഷകർക്ക്, സംസ്ഥാന സർക്കാരിന് 4000 കോടിയുടെ അധിക വരുമാനം. ഉദ്ഘാടന വേദിയിൽ മുഴങ്ങി കേട്ട ഈ കണക്ക്കൂട്ടൽ മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്ന് കർഷകർക്ക് പിന്നീടാണ് ബോധ്യമായത്.

കേരളം നിയമത്തിന്റെ തലനാരിഴ കീറിനോക്കി കുഴിച്ച്മൂടിയ നീരക്ക് തമിഴ്‌നാട്ടിൽ ലഭിച്ചത് മികച്ച സ്വീകാര്യതയാണ്. കേരളം 200 മില്ലി നീര 30 രൂപയ്ക്കാണ് വിറ്റഴിച്ചത്. തമിഴ്‌നാട് അത് നാരങ്ങാവെള്ളത്തിന്റെ വിലയ്ക്ക് വിപണിയിലിറക്കി. ഇവിടെ ഒരു ലിറ്റർ നീര ചെത്തിയെടുക്കുന്നതിന് 25 രുപയായിരുന്നു ചെത്തുത്തൊഴിലാളിക്ക് കൂലി. തമിഴ്‌നാട്ടിൽ പത്ത് രുപ മാത്രം. ചുരുക്കത്തിൽ കുറഞ്ഞ കൂലിക്ക് കൂടുതൽ നീര ഉൽപ്പാദിപ്പിച്ച് തമിഴ്‌നാട് ലാഭക്കുതിപ്പ് നടത്തുമ്പോൾ കേരളം നീരയെ കൈയൊഴിഞ്ഞ മട്ടാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP