Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യം ഉപയോഗിക്കുന്നത് എങ്ങനെയാണ് അപരാധമാകുന്നത്? സ്ത്രീകൾ മദ്യപിച്ചാൽ എന്താണ് കുഴപ്പം? മദ്യപിക്കുന്ന ആളുകൾ പോലും മദ്യപാനത്തെ പിന്തുണയ്ക്കാൻ പേടിക്കുന്നത് എന്തുകൊണ്ട്? മുരുളി തുമ്മാരുകുടി എഴുതുന്നു...

മദ്യം ഉപയോഗിക്കുന്നത് എങ്ങനെയാണ് അപരാധമാകുന്നത്? സ്ത്രീകൾ മദ്യപിച്ചാൽ എന്താണ് കുഴപ്പം? മദ്യപിക്കുന്ന ആളുകൾ പോലും മദ്യപാനത്തെ പിന്തുണയ്ക്കാൻ പേടിക്കുന്നത് എന്തുകൊണ്ട്? മുരുളി തുമ്മാരുകുടി എഴുതുന്നു...

മുരളി തുമ്മാരുകുടി

ദ്യഷാപ്പും ആരാധനാലയങ്ങളും തമ്മിലുള്ള ദൂര പരിധി മാറ്റി എന്നതാണ് ഇന്നത്തെ വാർത്ത. മദ്യവില്പനയെച്ചൊല്ലി നാട്ടിൽ നടക്കുന്ന കോലാഹലങ്ങൾ കാണുമ്പോൾ എനിക്ക് ചിരിയും ചിലപ്പോൾ സങ്കടവും വരും. ബാറുകൾ അടക്കുന്നു, തുറക്കുന്നു, വിസ്‌ക്കിയും ബ്രാണ്ടിയും മാറ്റി വൈനും ബിയറും ആക്കുന്നു, ദേശീയപാതകളുടെ പേര് മാറ്റി നട്ടുവഴികൾ ആക്കുന്നു. ഇതിനൊക്കെ പുറമേ മന്ത്രിമാരുടെ, കോടതിയുടെ, മാധ്യമങ്ങളുടെ, പൊതുസമൂഹത്തിന്റെ ഒക്കെ വിലപ്പെട്ട സമയവും ഇത് അപഹരിക്കുന്നു. ഇതെല്ലാം കഴിഞ്ഞു നോക്കുമ്പോളും 'ശങ്കർജി ഈസ് സ്റ്റിൽ ഓൺ ദി കോക്കനട്ട് ട്രീ' തന്നെ.

സത്യത്തിൽ ഇതിന്റെ ഒന്നും ആവശ്യമില്ല. ഇവിടെ എനിക്ക് ഓഫിസിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിക്ക് വെള്ളം കിട്ടുന്ന ഏതു കടയിൽ കയറിയാലും മദ്യവും കിട്ടും, പലപ്പോഴും വെള്ളത്തേക്കാൾ ചെലവ് കുറവും ആണ്. നാട്ടിലാണെങ്കിൽ വെയിലത്തും മഴയത്തും ക്യു നിൽക്കണം, വരുന്നവരുടെയും പോകുന്നവരുടേയും പുച്ഛം ഏറ്റു വാങ്ങണം, സാധനം കയ്യിൽ ഉണ്ടെങ്കിൽ ബന്ധുക്കൾ തൊട്ട് പൊലീസുകാർ വരെ എല്ലാവരെയും പേടിക്കണം. മെട്രോയിലേക്ക് അതുമായി കേറാൻ പോലും പറ്റില്ല എന്ന് പറയുന്നു. ഒരു വിധം 'സോഷ്യൽ ഔട്ട് കാസ്റ്റ്' ആണ് മദ്യപാനികൾ. ചുമ്മാതല്ല ഓണമായിട്ടും ഞാൻ ഇവിടെത്തന്നെ ഇരിക്കുന്നത്.

പത്താം ക്ലാസ്സിലെത്തുന്നതിന് മുൻപേ കള്ളുകുടി തുടങ്ങുകയും നിർത്തുകയും ചെയ്ത ഒരാളാണ് ഞാൻ. എന്നാണ് ആദ്യമായി കള്ള് കുടിച്ചതെന്ന് ഓർമ്മയില്ല. (ഓർമ്മ വെക്കുന്നതിന് മുൻപേ ആയിരിക്കണം). വീട്ടിലെ പന ചെത്തുന്നുണ്ടായിരുന്നതിനാൽ വൈകിട്ടത്തെ കള്ള് ഒരു ബക്കറ്റിൽ അടുക്കളയിൽ കാണും. ചേട്ടന്മാരും ചേച്ചിമാരുമൊക്കെ അത് മുക്കി കുടിക്കും. ഒരു ഗ്ലാസ് ഞാനും. വെള്ളമോ മോരോ കുടിക്കുന്നതിൽ കവിഞ്ഞൊരു ഭാവമാറ്റവും അമ്മയോ മറ്റുള്ളവരോ കാണിച്ചില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും തെറ്റ് ചെയ്തു എന്ന വിചാരമില്ലായിരുന്നു അന്നും, ഇന്നും.

മദ്യം എളുപ്പത്തിലും സുലഭമായും ചെലവില്ലാതെയും കിട്ടുന്ന സാഹചര്യത്തിലായിരുന്നു പിന്നീടുള്ള ജീവിതവും. മദ്യനിരോധനം ഉണ്ടായിരുന്ന ബ്രൂണെയിലും ഒമാനിലും ഓയിൽ കമ്പനിക്കാർക്ക് പ്രത്യേക ക്വോട്ട ഉണ്ടായിരുന്നു. വിമാനങ്ങളിലും മുന്തിയ ഇനം മദ്യം വെറുതെ കിട്ടിയിരുന്നു. എന്നിട്ടും എനിക്കത് കുടിക്കണമെന്ന യാതൊരു ആഗ്രഹവും ഉണ്ടായില്ല.

കേരളത്തിൽ വേണ്ടത് മദ്യനിരോധനമോ മദ്യനിയന്ത്രണമോ ഒന്നുമല്ല, മറിച്ച് മദ്യപാനികളും അല്ലാത്തവരുമായ ആളുകളുടെ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണ്. ഏത് മദ്യം എത്ര അളവിൽ കഴിക്കണം, നമ്മുടെ വരുമാനത്തിന്റെ എത്ര ശതമാനം മദ്യത്തിനായി ചെലവാക്കണം, ആഴ്ചയിൽ എത്ര തവണ മദ്യപിക്കണം, എവിടെ ആരുടെ കൂടെ മദ്യപിക്കണം എന്നൊക്കെയുള്ള തീരുമാനങ്ങൾക്ക് ആളുകൾ സ്വയം ഉത്തരവാദികളാണ്. ആ തീരുമാനങ്ങളാണ് ഏറ്റവും ഉത്തരവാദിത്തത്തോടെ എടുക്കേണ്ടത്ജീവിതത്തിൽ പ്രശ്‌നങ്ങളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടും മദ്യം അതിനൊരു പ്രതിവിധി ആകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഔദ്യോഗിക ജീവിതത്തിൽ ദുരന്തങ്ങൾ ഏറെ കണ്ടുനിൽക്കേണ്ടി വരുമെങ്കിലും അപ്പോഴും ആംബുലൻസ് ഡ്രൈവർമാർ പറയുന്നത് പോലെ 'ഒരു ധൈര്യം കിട്ടാൻ' മദ്യം ഉപയോഗിക്കാറില്ല. ലോകത്തെവിടെ ചെന്നാലും സുഹൃത്തുക്കളുടെ നടുക്കായിരിക്കും മിക്ക സമയവും. അപ്പോഴും കമ്പനിക്ക് കൊഴുപ്പേകാൻ മദ്യം വേണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. എന്നുവെച്ച് രാത്രി പന്ത്രണ്ട് മണിക്ക് ശേഷം പുറപ്പെടുന്ന വിമാനത്തിൽ ഒരു ഗ്ലാസ്സ് ഷാമ്പെയിനും ഓറഞ്ചു ജ്യൂസും മിക്‌സ് ചെയ്ത് കുടിക്കാനോ ഒത്തു കിട്ടിയാൽ ഒരു ലെമൺചെല്ലോ കഴിക്കാനോ ഒരു നാണക്കേടും ഇല്ല. ഇതിനൊക്ക കാരണം കള്ള് വല്യ സംഭവം ഒന്നുമല്ല എന്ന മട്ടിൽ വീട്ടിൽ കിട്ടിയ പരിശീലനം ആണ്. ഇതെന്റെ മാത്രം കാര്യമല്ല, എന്റെ വീട്ടിൽ വളർന്ന എല്ലാവരുടെയും കാര്യമാണ്.

എന്നാൽ കേരളത്തിൽ മദ്യത്തെപ്പറ്റിയുള്ള സാമൂഹ്യ വീക്ഷണം ഏറെ മാറിപ്പോയിരിക്കുന്നു. മദ്യം ഉപയോഗിക്കുന്നത് എന്തോ വലിയ അപരാധമാണെന്നാണ് പൊതുവെ സമൂഹം കരുതുന്നത്. സ്വന്തം വീട്ടിലിരുന്നു മദ്യപിക്കാൻ സ്വാതന്ത്ര്യമുള്ളവർ തന്നെ നന്നേ കുറവാണ്. പരസ്യമായി മദ്യപിക്കാൻ മധ്യവർഗ്ഗത്തിൽ ഉള്ളവർക്ക് ധൈര്യമില്ല. മദ്യപിക്കുന്ന സ്ത്രീകൾ 'ചീത്ത' യാണെന്ന് സ്ത്രീകൾക്ക് പോലും അഭിപ്രായമുണ്ട്. മദ്യപിക്കുന്ന ആളുകൾ പോലും മദ്യപാനത്തെ പിന്തുണച്ച് സംസാരിക്കാൻ മടിക്കുന്നു. മദ്യപാനത്തെപ്പറ്റി സമൂഹത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെയായതിനാൽ മദ്യത്തിന് ചില നല്ല ഗുണങ്ങൾ കൂടിയുണ്ടെന്ന് ശാസ്ത്രീയമായി പറയാൻ പോലും ഡോക്ടർമാരും ഡയറ്റീഷ്യന്മാരും മടിക്കുന്നു.

അതേസമയം സർക്കാരിന് മദ്യവിൽപ്പന വലിയൊരു വരുമാന മാർഗ്ഗമായതിനാൽ അത് വിറ്റ് കാശ് കിട്ടുകയും വേണം, സമൂഹത്തിന്റെ മുന്നിൽ അതിനെതിരെ യുദ്ധം ചെയ്യുന്നുവെന്ന് വെറുതെ നടിക്കുകയും വേണം. ഈ ഹിപ്പോക്രസിയിൽ പെട്ട് സർക്കാർ വലയുന്നു. ഇപ്പോൾ കാണുന്ന സർക്കസെല്ലാം അതിന്റെ ഫലമാണ്.

ജീവിതത്തിൽ പ്രശ്‌നങ്ങളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടും മദ്യം അതിനൊരു പ്രതിവിധി ആകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഔദ്യോഗിക ജീവിതത്തിൽ ദുരന്തങ്ങൾ ഏറെ കണ്ടുനിൽക്കേണ്ടി വരുമെങ്കിലും അപ്പോഴും ആംബുലൻസ് ഡ്രൈവർമാർ പറയുന്നത് പോലെ 'ഒരു ധൈര്യം കിട്ടാൻ' മദ്യം ഉപയോഗിക്കാറില്ല.മദ്യത്തിനും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യനുള്ളിടത്തോളം കാലം ഇതിവിടെ നിലനിൽക്കുകയും ചെയ്യും. എത്രയോ കാലമായി എത്രയോ ദേശങ്ങളിൽ ഏതെല്ലാം രീതികളിൽ മദ്യനിരോധനം ശ്രമിച്ചിരിക്കുന്നു! അതിന്റെ ഫലമായി മദ്യത്തിന്റെ നിർമ്മാണം അധോലോകത്തെത്തിച്ച് അതിൽനിന്നും ചിലർ കൊള്ളലാഭം ഉണ്ടാക്കി. ആ ലാഭം നിലനിർത്താൻ അക്രമം നടത്തുകയും ഗുണ്ടാസംഘങ്ങളെ നിലനിർത്തുകയും രാഷ്ട്രീയക്കാരെയും ഭരണ സംവിധാങ്ങളെയും വിലക്ക് വാങ്ങുകയും ചെയ്യാൻ കാരണമായി എന്നല്ലാതെ ആവശ്യക്കാരന് അന്നും ഇന്നും എവിടെയും മദ്യം ലഭ്യമാണ്.

കേരളത്തിൽ വേണ്ടത് മദ്യനിരോധനമോ മദ്യനിയന്ത്രണമോ ഒന്നുമല്ല, മറിച്ച് മദ്യപാനികളും അല്ലാത്തവരുമായ ആളുകളുടെ ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണ്. ഏത് മദ്യം എത്ര അളവിൽ കഴിക്കണം, നമ്മുടെ വരുമാനത്തിന്റെ എത്ര ശതമാനം മദ്യത്തിനായി ചെലവാക്കണം, ആഴ്ചയിൽ എത്ര തവണ മദ്യപിക്കണം, എവിടെ ആരുടെ കൂടെ മദ്യപിക്കണം എന്നൊക്കെയുള്ള തീരുമാനങ്ങൾക്ക് ആളുകൾ സ്വയം ഉത്തരവാദികളാണ്. ആ തീരുമാനങ്ങളാണ് ഏറ്റവും ഉത്തരവാദിത്തത്തോടെ എടുക്കേണ്ടത്. വീട്ടുകാരും കൂട്ടുകാരും ഒക്കെ ഇക്കാര്യത്തിൽ അഭിപ്രായം പറയണം. ഡോക്ടർമാർ തൊട്ട് പുരോഹിതർ വരെ ഇക്കാര്യത്തിൽ ആളുകളെ ഉപദേശിക്കണം, ശരിയായ വിവരങ്ങൾ കൊടുക്കണം, സഹായിക്കണം. ശരിയായ തീരുമാനം എടുക്കാൻ പറ്റാത്തവർക്ക് വേണ്ടി കൗൺസിലിങ് കേന്ദ്രങ്ങൾ തുടങ്ങണം.

രണ്ടാമത്തേത് മദ്യപിച്ചതിനു ശേഷമുള്ള ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണ്. മദ്യപിച്ചാലും ഇല്ലെങ്കിലും പ്രായപൂർത്തിയായ ഏതൊരാളുടെയും പെരുമാറ്റത്തിന് അവർ തന്നെയാണ് ഉത്തരവാദി. മദ്യപിച്ച് ബാറിൽ അടിയുണ്ടാക്കിയാലും റോഡിൽ അപകടമുണ്ടാക്കിയാലും അതിനൊരു പ്രത്യാഘാതം എപ്പോഴും ഉണ്ടാകണം. മദ്യപിച്ച് വണ്ടി ഓടിക്കുന്ന ആളുടെ ലൈസൻസ് അപ്പോൾ തന്നെ റദ്ദ് ചെയ്യണം, പിന്നെ കൗൺസിലിങ്ങും ട്രെയിനിങ്ങും കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം തിരിച്ചു കൊടുത്താൽ മതി. മദ്യപിച്ച് വണ്ടി ഓടിച്ച് അപകടം ഉണ്ടാക്കിയാൽ ഇൻഷുറൻസും കൊടുക്കാതെ കൊലപാതക ശ്രമത്തിനോ കൊലപാതകത്തിനോ കേസെടുക്കണം.

മദ്യപിച്ച് വിമാനമോടിക്കാനെത്തുന്ന പൈലറ്റും ഓപ്പറേഷൻ ചെയ്യാനെത്തുന്ന ഡോക്ടറും പിന്നെ ആ ജോലിക്ക് അർഹരല്ല എന്ന ശക്തമായ നിയമങ്ങളും അതിന്റെ നടപ്പാക്കലും നിലവിൽ വരണം. ഒരാൾ മദ്യപിച്ച് നാട്ടിലോ വീട്ടിലോ ആളുകളോട് അക്രമം ചെയ്യുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്താൽ ഉടനടി ശിക്ഷാനടപടികൾ ഉണ്ടാകണം. മദ്യപിച്ചിട്ടായാലും അല്ലെങ്കിലും അനാവശ്യമോ അക്രമമോ കാണിക്കുന്ന പത്തോ നൂറോ പേർ ഉടൻ ജയിലിലായാൽ തീരാവുന്ന 'കിക്കേ' ഇപ്പോൾ മലയാളിക്കുള്ളു.

ആരോഗ്യകരമായ മദ്യപാനവും മദ്യപിച്ചതിനു ശേഷമുള്ള ഉത്തരവാദിത്തത്തോടെ ഉള്ള പെരുമാറ്റവും ഒരു സംസ്‌കൃത സമൂഹത്തിന് തീർച്ചയായും സാധ്യമാണ്. അത് കേരളത്തിലും ഉണ്ടാകാവുന്നതേയുള്ളു. അതിന് എല്ലായിടത്തും മാറ്റങ്ങൾ വരണം. മദ്യത്തോടുള്ള നിഷേധാത്മക സമീപനവും അതിനെ നിരോധിച്ച് ശരിയാക്കാം എന്ന ചിന്തയും സമൂഹത്തിൽ നിന്ന് ആദ്യം മാറണം. മദ്യപാനത്തിലെ ഉത്തരവാദിത്തവും മദ്യപാനത്തിന് ശേഷമുള്ള ഉത്തരവാദിത്തവും വ്യക്തികളിലും ഉണ്ടാകണം. മദ്യപിച്ചോ അല്ലാതെയോ തെറ്റ് ചെയ്താൽ അതിന് തക്കതായ ശിക്ഷ സമയത്ത് തന്നെ ലഭിക്കുന്ന 'റൂൾ ഓഫ് ലോ' എല്ലായിടത്തും നടപ്പിലാക്കുകയും വേണം.

അടുത്ത ഓണക്കാലത്തെങ്കിലും വെയിലത്തും മഴയത്തും ക്യു നിൽക്കാതെ സൂപ്പർ മാർക്കറ്റിലും മാർജിൻ ഫ്രീയിലും മലയാളികൾക്ക് നല്ല മദ്യം കിട്ടട്ടെ എന്ന ആശംസകളോടെ, - മുരുളി തുമ്മാരുകുടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP