Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തറവാട് ക്ഷേത്രത്തിന് സമീപം നടന്ന ഗൂഢാലോചനയിൽ പങ്കാളിയായി; വിക്രമനുമായി ഫോണിൽ സംസാരിച്ചതിനും തെളിവ്; നടന്നത് തിരുവോണ നാളിലെ ആക്രമത്തിനുള്ള പകരം വീട്ടൽ; ജയരാജനെ സിബിഐ തളയ്ക്കുന്നത് സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കാൻ തന്നെ; ആർഎസ്എസ് താൽപ്പര്യത്തിന് കുട പിടിച്ചത് ചെന്നിത്തലയും: കതിരൂർ മനോജ് കൊലക്കേസ് അന്വേഷണത്തിൽ നിറയുന്നത് രാഷ്ട്രീയം തന്നെ

തറവാട് ക്ഷേത്രത്തിന് സമീപം നടന്ന ഗൂഢാലോചനയിൽ പങ്കാളിയായി; വിക്രമനുമായി ഫോണിൽ സംസാരിച്ചതിനും തെളിവ്; നടന്നത് തിരുവോണ നാളിലെ ആക്രമത്തിനുള്ള പകരം വീട്ടൽ; ജയരാജനെ സിബിഐ തളയ്ക്കുന്നത് സിപിഎമ്മിനെ കൊലയാളി പാർട്ടിയാക്കാൻ തന്നെ; ആർഎസ്എസ് താൽപ്പര്യത്തിന് കുട പിടിച്ചത് ചെന്നിത്തലയും: കതിരൂർ മനോജ് കൊലക്കേസ് അന്വേഷണത്തിൽ നിറയുന്നത് രാഷ്ട്രീയം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കതിരൂർ മനോജ് വധക്കേസിൽ പി ജയരാജനെ സിബിഐ പ്രതിചേർത്ത് സിബിഐയുടെ കുറ്റപത്രം. യുഎപിഎ ആണ് കണ്ണൂർ ജില്ലാ സെക്രട്ടറിക്കതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജൻ.

കേസിന്റെ തുടക്കത്തിൽ അറസ്റ്റുണ്ടാകുമെന്ന് വ്യക്തമായതോടെ പി ജയരാജൻ എകെജി ആശുപത്രിയിൽ ചികിൽസ തേടിയതും വിവാദമായിരുന്നു. കതിരൂർ മനോജ് വധ ഗൂഢാലോചനക്കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജയരാജൻ അറിയാതെ കൊലപാതകം നടക്കില്ലെന്ന സൂചന നേരത്തെ തന്നെ സിബിഐ നൽകിയിട്ടുണ്ട്. ചില രേഖകൾ ഹാജരാക്കണമെന്നും അവർ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരേയും ജയരാജൻ അവ നൽകിയിട്ടില്ലെന്ന് സിബിഐ. വൃത്തങ്ങൾ പറയുന്നു. കയ്യിലില്ലാത്ത രേഖകൾ ഹാജരാക്കാനാണ് സിബിഐ. തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജയരാജനും പറയുന്നു. ഈ രേഖകൾ നൽകാത്ത സാഹചര്യത്തിലാണ് പ്രതിചേർക്കൽ എന്നാണ് സൂചന.

ആർ.എസ്. എസ്. നേതാവായിരുന്ന കതിരൂർ മനോജ് 2014 സെപ്റ്റംബർ ഒന്നിനു രാവിലെയാണ് കൊല്ലപ്പെട്ടത്. വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും ഒരു സംഘം പേർ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 19 സിപിഐ.(എം). പ്രവർത്തകരെ പ്രതികളാക്കി സിബിഐ. ഭാഗിക കുറ്റപത്രം നേരത്തേ തന്നെ നൽകിയിരുന്നു. ഇതിലെ വിവരങ്ങളിലാണ് ജയരാജനുമായി ബന്ധപ്പെട്ട പരമാർശം ഉള്ളത്. സിബിഐ, മനോജ് വധക്കേസിലെ ഗൂഢാലോചനയാണ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. നേരത്തെ പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമായതെന്ന് മുഖ്യപ്രതി വിക്രമൻ സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്.

വിക്രമനുമായി മനോജ് വധത്തിൽ അജ്ഞാതനായ ഒരാൾ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കോടതിയിൽ സിബിഐ.യും വ്യക്തമാക്കിയിരുന്നു. ഇത് ജയരാജനാണെന്നാണ് സിബിഐയുടെ സംശയം. കിഴക്കെ കതിരൂരിലെ ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേകാവിനു സമീപത്തു വച്ചാണ് മനോജ് വധത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായവർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ ജയരാജനും, മറ്റ് രണ്ടുനേതാക്കളും സംബന്ധിച്ചതായും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കേസിലെ ഒന്നാംപ്രതിയായ വിക്രമനുമായി നിരവധി തവണ ജയരാജൻ ഫോൺ സംഭാഷണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസിൽ ജയരാജൻ പ്രതിയാകുന്നത്.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് കതിരൂർ മനോജിന്റെ കൊല നടന്നത്. കൊലപാതക രാഷ്ട്രീയത്തേക്കാൾ ചെന്നിത്തലയ്ക്ക് അന്ന് താൽപ്പര്യം പ്രതിച്ഛായ രാഷ്ട്രീയത്തിലായിരുന്നു. ടിപി ചന്ദ്രശേഖരൻ കൊലപാതകമുണ്ടാക്കിയ അലയൊലികൾ ചെറുതായിരുന്നില്ല. അത് മനസ്സിൽ വച്ച് ആഭ്യന്തര മന്ത്രി കളിച്ചു. രാഷ്ട്രീയ കൊലക്കേസിന് ഭീകരവിരുദ്ധ നിയമം ചുമത്തി.

സിബിഐയ്ക്കോ എൻഐഎയ്ക്കോ കേസ് വിടാനുള്ള തന്ത്രമായിരുന്നു അത്. ഇതിനൊപ്പിച്ച് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരും കൃത്യമായി തന്നെ പ്രവർത്തിച്ചു. അങ്ങനെയാണ് കതിരൂർ മനോജിന്റെ കൊലക്കേസ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തിയത്. കൊലയാളികൾക്കപ്പുറം ഗൂഢാലോചനക്കാരെ കണ്ടെത്താൻ സിബിഐ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദമായിരുന്നു ഇതിന് കാരണമെന്ന് പകൽപോലെ വ്യക്തം. കേരളാ പൊലീസിനെ സമാന്തര സംവിധാനങ്ങൾ ഇവിടെ ഫലിച്ചില്ല. സിബിഐയുടെ കൈയിൽ കാര്യമെത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു.

കതിരൂർ മനോജ് കൊലക്കേസ് അന്വേഷണത്തിൽ തുടക്കത്തിൽ തന്നെ പൊലീസ് സിബിഐ അന്വേഷണത്തിന് സാഹചര്യമൊരുക്കിയിരുന്നു. സിപിഎമ്മിന്റെ ഭാഷയിലെ വെറുമൊരു കൊലയ്ക്ക് ഭീകര വിരുദ്ധ നിയമം ചുമത്തി. ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊലയെന്ന വാദമായിരുന്നു പൊലീസ് അതിന് പറഞ്ഞത്. സിബിഐയും എൻഐഎയും അന്വേഷണം ഏറ്റെടുക്കാൻ കൂടിയായി ഇത്. തീർത്തും സി.പി.എം വെട്ടിലായി. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിൽ സി.പി.എം മാത്രമല്ല പ്രതിക്കൂട്ടിലുള്ളത്. എന്നാൽ സിബിഐയെ എത്തിച്ച് തളയ്ക്കുന്നത് സിപിഎമ്മിനേയും ആണ്.

കേസിൽ ഒരുതവണ പി ജയരാജനെ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു ഗൂഢാലോചനയിൽ ഉൾപ്പെടുത്താൻ നീക്കം തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമനും പി ജയരാജനും തമ്മിലുള്ള ബന്ധം എടുത്തുപറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയാണ് കേസിലെ പ്രതിചേർക്കലും.

നേരത്തേ സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ മനോജ് വധക്കേസിലെ ഒന്നാം പ്രതിയായ വിക്രമനും ജയരാജനും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയിരുന്നു. 1999 ഓഗസ്റ്റ് 25ന് തിരുവോണ നാളിൽ പി ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണു കൊല്ലപ്പെട്ട മനോജ്. ജയരാജനെ വധിക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് മനോജ് വധത്തിനു പിന്നിലെന്നും കുറ്റപത്രത്തിൽ പരാമർശിച്ചിരുന്നു.

രാഷ്ട്രീയ പക തീർക്കാൻ എണ്ണം പറഞ്ഞ് കൊല നടത്തുന്ന സമയം പോലും കണ്ണൂരുണ്ടായിരുന്നു. ഒരു വശത്ത് ആർഎസ്എസും മറുവശത്ത് സിപിഎമ്മും അണിനിരന്നായിരുന്നു കൊലപാതകങ്ങൾ. പരസ്പ്പരം മത്സരിച്ചു തന്നെ തുടർന്നു പോന്നു ഈ കൊന്നുതള്ളൽ.

യുവമോർച്ചാ നേതാവായിരുന്ന കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ക്ലാസ് മുറിക്കുള്ളിലെ കൊലപാതകം കേരളത്തെ മൊത്തത്തിൽ ഞെട്ടിച്ചെങ്കിലും കേസിലെ പ്രതികൾ പുറത്തിറങ്ങി നടക്കുന്നത് മലയാളികൾ കണ്ടു. സി.പി.എം പ്രവർത്തകരായ സുധീഷിനെ കൊലപ്പെടുത്തി ആർഎസ്എസും അക്രമത്തിൽ തങ്ങളും പിന്നിലല്ലെന്ന് തെളിയിച്ചു. ഈ സംഭവത്തിന് ശേഷവും കൊലപാതക പരമ്പരകൾ തുടങ്ങി. പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിച്ച് അക്രമ രാഷ്ട്രീയത്തെ എല്ലാ അർത്ഥത്തിലും പോഷിപ്പിച്ചു. പാവപ്പെട്ട രാഷ്ട്രീയ പ്രവർത്തകരെ കണ്ടു പിടിച്ച് കൊലയ്ക്ക് ഇരയാക്കി. ഇതിന് പിന്നിലെ തന്ത്രങ്ങൾ ഒരുക്കിയത് ഉന്നത രാഷ്ട്രീയ നേതൃത്വമെന്നത് പകൽപോലെ സത്യം. ഇതാണ് കതിരൂർ മനോജ് കൊലക്കേസിൽ സിബിഐ പുറത്തു കൊണ്ടു വരുന്നതെന്നാണ് യാഥാർത്ഥ്യം.

ജയരാജന് എതിരായ കുറ്റപത്രം സിപിഎമ്മിന് ഉണ്ടാക്കുന്ന തലവേദന ചെറുതല്ലെന്നതാണ് യാഥാർഥ്യം. കണ്ണൂരിനെ ചുവപ്പു കോട്ടയായി നിലനിർത്തിയത് ജയരാജനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് കണ്ണൂരിൽ പറയാനുണ്ടായിരുന്നത് നേട്ടങ്ങളുടെ കഥയാണ്. ഇതിനൊപ്പം ബിജെപിയുടെ എല്ലമെല്ലാമായിരുന്ന ഒ.കെ വാസുവിനെ പോലും സിപിഎമ്മുകാരനുമാക്കി. അങ്ങനെ കണ്ണൂരിൽ പാർട്ടി അടിത്തറ ജയരാജൻ ശക്തിപ്പെടുത്തി. അക്രമാരാഷ്ട്രീയത്തിന്റെ വക്താക്കളല്ല തങ്ങളെന്ന് തെളിയിക്കാൻ സി.പി.എം നിലപാടുകൾ മാറ്റുമ്പോഴാണ് വെല്ലുവിളിയായി ജയരാജൻ മാറിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP