Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇത്തവണയും ഓണം അടിപൊളിയാക്കാം! ബോണസ് 4000 രൂപയും ഉത്സവബത്ത 2,750 രൂപയും പ്രഖ്യാപിച്ച് സർക്കാർ; പെൻഷൻകാർക്ക് ആയിരം രൂപ; പ്രവാസി പെൻഷൻ 2000 രൂപയാക്കാനും മന്ത്രിസഭാ തീരുമാനം

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഇത്തവണയും ഓണം അടിപൊളിയാക്കാം! ബോണസ് 4000 രൂപയും ഉത്സവബത്ത 2,750 രൂപയും പ്രഖ്യാപിച്ച് സർക്കാർ; പെൻഷൻകാർക്ക് ആയിരം രൂപ; പ്രവാസി പെൻഷൻ 2000 രൂപയാക്കാനും മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ബോണസും ഉത്സവബത്തയും കൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചു. ബോണസ് ലഭിക്കുന്നതിനുള്ള ശമ്പളപരിധി പുതുക്കിയ സ്‌കെയിലിൽ 24,000 രൂപയായും പഴയ സ്‌കെയിലിൽ 23,000 രൂപയായും വർദ്ധിപ്പിക്കും. ബോണസ് ഇരുവിഭാഗത്തിൽപ്പെട്ടവർക്കും 4,000 രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം ഇത് 3,500 രൂപയായിരുന്നു. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് നൽകുന്ന ഉത്സവബത്ത 2400 രൂപയിൽനിന്ന് 2,750 രൂപയായും ഉയർത്തി. എല്ലാവിഭാഗത്തിൽപ്പെട്ട പെൻഷൻകാർക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ നൽകും.

1,000 രൂപയ്ക്കും 1,200 രൂപയ്ക്കുമിടയിൽ കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ചിരുന്ന സർക്കാർ, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, സൊസൈറ്റികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഈ വർഷം 100 രൂപ അധികം നൽകും. എക്‌സ്‌ഗ്രേഷ്യാ കുടുംബ പെൻഷൻകാർക്ക് 1,000 രൂപ ഉത്സവബത്ത നൽകും. ഇതുവരെ ഈ വിഭാഗത്തിലുള്ളവർക്ക് ഉത്സവബത്ത അനുവദിച്ചിരുന്നില്ല. കേരള സ്വാതന്ത്ര്യസമരസേനാനി പെൻഷൻ, തുടർ പെൻഷൻ എന്നിവ 10,800 രൂപയിൽനിന്ന് 11,000 രൂപയായി വർദ്ധിപ്പിച്ചു. സ്വാതന്ത്ര്യസമര പെൻഷൻ, തുടർ പെൻഷൻ എന്നിവ ലഭിക്കുന്നവരുടെ ക്ഷാമബത്ത സംസ്ഥാന സർവ്വീസ് പെൻഷൻകാരുടെ നിരക്കുകൾക്ക് തുല്യമായി പരിഷ്‌കരിക്കാനും തീരുമാനിച്ചു.

കേരള പ്രവാസിക്ഷേമ പെൻഷൻ ഏകീകരിച്ച് 2000 രൂപയാക്കാൻ തീരുമാനിച്ചു. ഇപ്പോൾ രണ്ടു നിരക്കിലാണ് കേരള പ്രവാസിക്ഷേമ ബോർഡ് മുഖേന പെൻഷൻ നൽകുന്നത്. 300 രൂപ അംശാദായം അടക്കുന്നവർക്ക് 1000 രൂപയും 100 രൂപ അടക്കുന്നവർക്ക് 500 രൂപയുമാണ് നിലവിൽ പെൻഷൻ. ഇനിമുതൽ എല്ലാവർക്കും 2000 രൂപ ലഭിക്കും.

കൃഷിവകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷനിലെ സ്റ്റാഫ്, ഓഫീസർ വിഭാഗത്തിൽപെട്ടവരുടെ ശമ്പളം പരിഷ്‌കരിക്കാനും തീരുമാനിച്ചു. പി എസ് സി മികച്ച കായികതാരങ്ങൾക്ക് അധിക മാർക്ക് നൽകുന്ന കായിക ഇനങ്ങളിൽ സൈക്ലിംഗിന്റെ പ്രത്യേക ഇനങ്ങളായ ട്രാക്ക്, റോഡ്, മൗണ്ടൻ ബൈക്ക് എന്നിവകൂടി ഉൾപ്പെടുത്തും. മണിമലക്കുന്ന് ടി.എം. ജേക്കബ് മെമോറിയൽ ഗവൺമെന്റ് കോളേജിന്റെ ഇൻഡോർ സ്റ്റേഡിയം വികസിപ്പിക്കുന്നതിനുള്ള 11.5 കോടി രൂപയുടെ പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

കോഴിക്കോട്, വയനാട് ദേശീയപാതയിലെ കൈതപ്പൊയ്‌ലിൽ ഓഗസ്റ്റ് 5-നുണ്ടായ വാഹനാപകടത്തിൽ മരിച്ച എട്ടുപേരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചു. മുതിർന്നവർക്ക് ഒരു ലക്ഷം രൂപ വീതവും കുട്ടികൾക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് സഹായം അനുവദിക്കുക. മരിച്ചവരിൽ അഞ്ചുപേരും കുട്ടികളാണ്. വയനാട് ജില്ലയിലെ ബാണാസുര സാഗർ അണക്കെട്ടിൽ ജൂലൈ 16-ന് വള്ളം മുങ്ങിമരിച്ച നാലുപേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരം ചൈതന്യ കണ്ണാശുപത്രിയിൽ നേത്ര ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രീജിത്ത് എന്ന കുട്ടി അനസ്‌തേഷ്യ നൽകുന്നതിലെ പിഴവുമൂലം മരണപ്പെട്ടതു കണക്കിലെടുത്ത് കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു.

സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനു കീഴിലെ നിയമനങ്ങൾ പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നടത്തുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP