Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറന്മുളയിലെ വിമാനത്താവള ഭൂമി കൈയേറ്റം അസാധുവാക്കി കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ്; വയൽ വാങ്ങി നികത്തി മറിച്ചു വിറ്റ് കോടികൾ സമ്പാദിച്ച ഏബ്രഹാം കലമണ്ണിലിന് തിരിച്ചടി; മൂന്നു താലൂക്കുകളിലായി 293.30 ഏക്കർ ഏറ്റെടുക്കാൻ ഉത്തരവ്; ഭൂമി തട്ടിപ്പ് നടത്തിയ കലമണ്ണിൽ മാണിഗ്രൂപ്പിന്റെ സംസ്ഥാന നേതാവ്

ആറന്മുളയിലെ വിമാനത്താവള ഭൂമി കൈയേറ്റം അസാധുവാക്കി കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ്; വയൽ വാങ്ങി നികത്തി മറിച്ചു വിറ്റ് കോടികൾ സമ്പാദിച്ച ഏബ്രഹാം കലമണ്ണിലിന് തിരിച്ചടി; മൂന്നു താലൂക്കുകളിലായി 293.30 ഏക്കർ ഏറ്റെടുക്കാൻ ഉത്തരവ്; ഭൂമി തട്ടിപ്പ് നടത്തിയ കലമണ്ണിൽ മാണിഗ്രൂപ്പിന്റെ സംസ്ഥാന നേതാവ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോഴഞ്ചേരി ചാരിറ്റബിൾ എജ്യുക്കേഷൻ സൊസൈറ്റി, ചാരിറ്റബിൾ എജ്യുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി എന്നിവയുടെ ചെയർമാനായ കോഴഞ്ചേരി കലമണ്ണിൽ കെ.ജെ എബ്രഹാം കേരള ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അനുവദനീയമായതിൽ കൂടുതലായി കൈവശം വച്ചിരുന്ന 293.30 ഏക്കർ സ്ഥലം (118.74.65 ഹെക്ടർ) മിച്ചഭൂമിയായി സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാനും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ അനു എസ്.നായർ ഉത്തരവായി. കേരള ഭൂപരിഷ്‌കരണ നിയമം 85-ാം വകുപ്പ് പ്രകാരം കോഴഞ്ചേരി, അടൂർ, ആലത്തൂർ താലൂക്കുകളിലുള്ള ഭൂമിയാണ് ഏറ്റെടുക്കാൻ ഉത്തരവായിട്ടുള്ളത്. ആകെ 118.74.65 ഹെക്ടർ സ്ഥലമാണ് മിച്ചഭൂമിയായി ഏറ്റെടുക്കുന്നത്. ഏഴു ദിവസത്തിനകം സ്ഥലം സർക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കോഴഞ്ചേരി, അടൂർ, ആലത്തൂർ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി.

കെ.ജെ എബ്രഹാം ചെയർമാനായ രണ്ട് സൊസൈറ്റികൾക്കും വ്യത്യസ്ഥ രജിസ്ട്രേഷനുകൾ ഉണ്ടെങ്കിലും ഭരണസമിതി അംഗങ്ങളിലും ഭാരവാഹികളിലും ഭൂരിപക്ഷവും കെ.ജെ എബ്രഹാമും കുടുംബാംഗങ്ങളുമാണെന്ന് താലൂക്ക് ലാൻഡ് ബോർഡ് കണ്ടെത്തി. കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകൾ മറികടന്ന് ഭൂമി സമ്പാദിക്കുന്നതിന് കെ.ജെ എബ്രഹാം രൂപീകരിച്ചവയാണ് രണ്ട് സൊസൈറ്റികളെന്നും കഴിഞ്ഞ മാസം 12ന് ചേർന്ന താലൂക്ക് ലാൻഡ് ബോർഡ് യോഗം നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ വ്യത്യസ്ഥങ്ങളായ സൊസൈറ്റികളുടെ പേരിൽ മിച്ചഭൂമി കേസ് എടുത്തത് തെറ്റാണെന്ന കെ.ജെ എബ്രഹാമിന്റെ വാദം തള്ളിക്കളയുന്നതിന് താലൂക്ക് ലാൻഡ് ബോർഡ് തീരുമാനിച്ചു.

1970 ജനുവരി ഒന്നിന് ശേഷം പരിധിയിൽ കവിഞ്ഞ ഭൂമി കൈവശം ഉണ്ടായിരുന്നു എന്ന് കണ്ടെത്തുന്ന വ്യക്തി, സ്ഥാപനം, കുടുംബം എന്നിവയ്ക്കെതിരെ വകുപ്പ് 87 പ്രകാരം സ്വമേധയാ നടപടി ആരംഭിക്കാവുന്നതാണ്. ഇങ്ങനെ നടപടി സ്വീകരിക്കുമ്പോൾ പ്രസ്തുത വ്യക്തി 1970 ജനുവരി ഒന്നിനു ശേഷം ആർജിച്ച ഭൂമികൂടി ഉൾപ്പെടുത്തുകയെന്നതാണ് ചട്ടം. ഇതിനാൽ 1970 ജനുവരി ഒന്നിനു ശേഷം ആർജിച്ചിട്ടുള്ള ഭൂമി കൂടി ഉൾപ്പെടുത്തിയാണ് കരട് സ്റ്റേറ്റ്മെന്റ് നൽകിയിട്ടുള്ളതെന്നും താലൂക്ക് ലാൻഡ് ബോർഡ് യോഗം നിരീക്ഷിച്ചു. ഇതിനാൽ 1970 ജനുവരി ഒന്നിനുശേഷം വാങ്ങായിട്ടുള്ള ഭൂമികളെ സംബന്ധിച്ച് പ്രത്യേകം നടപടി സ്വീകരിക്കണമെന്നുള്ള തർക്കം തള്ളിക്കളയുന്നതിനും തീരുമാനിച്ചു.

രണ്ട് സൊസൈറ്റികളെ രണ്ട് വ്യക്തി എന്ന് കണക്കാക്കി മിച്ചഭൂമി കേസ് നടപടി സ്വീകരിക്കുന്നതിനും കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിക്കും 15 സാധാരണ ഏക്കർ നിശ്ചയിക്കാനും താലൂക്ക് ലാൻഡ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. വകുപ്പ് 81 (1) പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തനങ്ങൾക്കാവശ്യമായ ഭൂമിയും കളിസ്ഥലങ്ങളും ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കപ്പെടും. എന്നാൽ ഇളവ് അനുവദിക്കുന്നതിന് അവകാശപ്പെടുന്ന ഭൂമി 1964 ഏപ്രിൽ ഒന്നിന് മുൻപ് ഇതേ ആവശ്യത്തിന് ഉപയോഗിച്ചുവരുന്നതായിരിക്കണം. മുൻപ് താലൂക്ക് ലാൻഡ് ബോർഡ് ഇക്കാര്യം പരിശോധിച്ച് കെ.ജെ എബ്രഹാമിന് 8.79.10 ഹെക്ടർ സ്ഥലം അനുവദിച്ചത് ശരിയാണെന്നും ഇതിൽ കൂടുതൽ ഇളവ് അനുവദിക്കേണ്ടതില്ലെന്നും യോഗം വിലയിരുത്തി. കൂടാതെ വകുപ്പ് 81 (3) പ്രകാരം സർക്കാർ ഇളവ് അനുവദിച്ച 11.94.72 ഹെക്ടർ ഭൂമികൂടി കരട് സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തി ഇളവ് അനുവദിച്ചിട്ടുള്ളതാണ്. ഇതിൽ കൂടുതൽ ഇളവ് അനുവദിക്കുന്നതിനുള്ള ഭൂമി ഇല്ലായെന്നും യോഗം തീരുമാനിച്ചു.

കെ.ജെ എബ്രഹാം കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയിട്ടുള്ള ഭൂമി കൈമാറ്റങ്ങൾ കേരള ഭൂപരിഷ്‌കരണ നിയമം വകുപ്പ് 84 പ്രകാരം അസാധുവാണെന്ന് യോഗം വിലയിരുത്തി. കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81 (3) പ്രകാരമുള്ള ഇളവ് ആറന്മുള വിമാനത്താവള കമ്പനിക്ക് അനുവദിക്കുന്നതിന് കഴിയില്ലെന്നുള്ള സർക്കാർ തീരുമാനവും ആറന്മുള വിമാനത്താവള പദ്ധതി നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികൾ തുടരേണ്ടതില്ലെന്നുള്ള സർക്കാർ തീരുമാനവും നിരീക്ഷിച്ചാണ് ഈ നിഗമനത്തിൽ യോഗം എത്തിച്ചേർന്നത്.

കേരള ഹൈക്കോടതിയുടെ സി.ആർ.പി 185/13 നമ്പർ ഉത്തരവുപ്രകാരം കെ.ജെ എബ്രഹാമിന് പുതിയ കരട് സ്റ്റേറ്റ്മെന്റ് നൽകുകയും വാദം കേൾക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം നിയമാനുസരണമാണ് തുടർ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും യോഗം വിലയിരുത്തി. കെ.ജെ എബ്രഹാമിന്റെ വാദം തള്ളിക്കൊണ്ട് സൊസൈറ്റിയുടെ പേരിലുള്ള ഭൂമിയുടെ അക്കൗണ്ട് പുനർനിർണയിക്കുകയും ചെയ്തു. ഇതുപ്രകാരം കെ.ജെ എബ്രഹാമിന് ആകെയുള്ള ഭൂമി 151.62.57 ഹെക്ടർ സ്ഥലമാണ്. ഇതിൽ വകുപ്പ് 81 പ്രകാരം ഇളവ് അനുവദിച്ചത് 20.73.82 ഹെക്ടർ സ്ഥലത്തിനാണ്. നെറ്റ് ഹോൾഡിങ് 130.88.75 ഹെക്ടർ സ്ഥലം. താലൂക്ക് ലാൻഡ് ബോർഡിന്റെ ഉത്തരവ് പ്രകാരം ചാരിറ്റബിൾ എജ്യുക്കേഷൻ സൊസൈറ്റിക്ക് 06.07.05 ഹെക്ടർ സ്ഥലവും ചാരിറ്റബിൾ എജ്യുക്കേഷൻ ആൻഡ് വെൽഫെയർ സൊസൈറ്റിക്ക് 06.07.05 ഹെക്ടർ സ്ഥലവും ഉൾപ്പടെ ആകെ 12.14.10 ഹെക്ടർ സ്ഥലമാണ് കൈവശം വയ്ക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. മിച്ചഭൂമിയായി 118.74.65 ഹെക്ടർ സറണ്ടർ ചെയ്യണമെന്നാണ് ഉത്തരവ്.

അനുവദനീയമായതിൽ കൂടുതൽ ഭൂമി സമ്പാദിച്ചതിനെ തുടർന്ന് കെ.ജെ എബ്രഹാമിനെതിരെ മിച്ചഭൂമി കേസ് ആരംഭിക്കുന്നതിന് സംസ്ഥാന ലാൻഡ് ബോർഡ് 2012 ജൂലൈ മൂന്നിന് കോഴഞ്ചേരി താലൂക്ക് ലാൻഡ് ബോർഡിന് അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി 2013 ഏപ്രിൽ 10ന് 136.3119 ഹെക്ടർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവായിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനിടെ താലൂക്ക് ലാൻഡ് ബോർഡിന്റെ കാലാവധി അവസാനിച്ചതിനാൽ സിറ്റിങ് നടത്തി ഉത്തരവ് നൽകുന്നതിന് സാധിച്ചിരുന്നില്ല. ഈ വർഷം ജനുവരി മൂന്നിന് താലൂക്ക് ലാൻഡ് ബോർഡുകൾ പുനഃസംഘടിപ്പിച്ച് ഉത്തരവായിരുന്നു. മാർച്ച് 30ന് ചേർന്ന ആദ്യ സിറ്റിംഗിൽ ഈ കേസ് പുതുതായി ആരംഭിക്കുന്നതിന് തീരുമാനിച്ചു.

കേരളാ കോൺഗ്രസ് എമ്മിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ഏബ്രഹാം കലമണ്ണിൽ. വിമാനത്താവളത്തിനെന്ന് പറഞ്ഞ് വയൽ വാങ്ങിക്കൂട്ടിയ ശേഷം അത് നികത്തുകയും എതിർപ്പുയർന്നപ്പോൾ മൗണ്ട് സിയോൺ ഏയർപോർട്ട് നിർമ്മിക്കാൻ പോകുന്നുവെന്ന നാട്ടുകാരോട് പറയുകയുമായിരുന്നു. തുച്ഛമായ വിലയ്ക്ക് വാങ്ങിയ വയൽ നികത്തി ഇയാൾ സ്വന്തമാക്കിയ ഭൂമി പിന്നീട് കോടികൾ വാങ്ങിയാണ് കെജിഎസിന് മറിച്ചു വിറ്റത്. നിയമ തടസങ്ങളെല്ലാം മറച്ചു വച്ചായിരുന്നു കലമണ്ണിലിന്റെ കച്ചവടം. ഭൂമി വാങ്ങിയ കമ്പനി അവസാനം വെട്ടിലാവുകയും ചെയ്തു. ഭൂമിയുടെ വില കിട്ടാനുണ്ടെന്ന് കാട്ടി കലമണ്ണിൽ പത്തനംതിട്ട കോടതിയിൽ നൽകിയ കേസ് ഇപ്പോഴും നടക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP