Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കാണിച്ചപ്പോൾ ഭർത്താവല്ലെന്ന് പറഞ്ഞു; നാട്ടുകാർ തിരിച്ചറിഞ്ഞതോടെ സംശയത്തിൽ പൊലീസ് ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞു; മദ്യപിച്ച് മർദിക്കാനെത്തുന്ന ഭർത്താവിനെ ആറ്റിലേക്ക് തള്ളിയിട്ടു കൊന്നത് ഭാര്യയുടെ കാമുകൻ: ചിറ്റാറിൽ നിന്ന് ഒരു നടുക്കുന്ന കൊലപാതക കഥ

രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കാണിച്ചപ്പോൾ ഭർത്താവല്ലെന്ന് പറഞ്ഞു; നാട്ടുകാർ തിരിച്ചറിഞ്ഞതോടെ സംശയത്തിൽ പൊലീസ് ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞു; മദ്യപിച്ച് മർദിക്കാനെത്തുന്ന ഭർത്താവിനെ ആറ്റിലേക്ക് തള്ളിയിട്ടു കൊന്നത് ഭാര്യയുടെ കാമുകൻ: ചിറ്റാറിൽ നിന്ന് ഒരു നടുക്കുന്ന കൊലപാതക കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മദ്യപിച്ചെത്തുന്ന ഭർത്താവ് നിരന്തരം മർദിക്കുന്ന വിവരം ഭാര്യ ബന്ധുവായ കാമുകനോട് പറഞ്ഞു. കാമുകൻ ഭർത്താവിനെ മദ്യലഹരിയിൽ മയക്കിയ ശേഷം ആറ്റിൽ തള്ളിയിട്ടു കൊന്നു. വിവരം മനസിലാക്കിയ ഭാര്യ രണ്ടാമത്തെ ദിവസം ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. കരയ്ക്ക് അടിഞ്ഞ മൃതദേഹം ഭാര്യയെ കാണിച്ചപ്പോൾ ഇത് തന്റെ ഭർത്താവല്ലെന്ന് കട്ടായം പറഞ്ഞു. അതേസമയം, മരിച്ചയാളുടെ കൂട്ടുകാർ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. ഭാര്യയുടെ മൊഴിയുടെ തുമ്പ് പിടിച്ച് ചോദ്യം ചെയ്ത പൊലീസിന് മുന്നിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ കഥ.

കാമുകൻ അറസ്റ്റിലായി. ഭാര്യ പൊലീസ് നിരീക്ഷണത്തിലും. കഴിഞ്ഞ 25 ന് വൈകിട്ട് കക്കാട്ടാറ്റിൽ പെരുനാട് പൊട്ടന്മൂഴി ഭാഗത്ത് മല്ലപ്പള്ളി ആനിക്കാട് തടത്തിൽ രാജേഷി(29)ന്റെ മൃതദേഹം കാണപ്പെട്ടിടത്തു നിന്നുമാണ് അന്വേഷണത്തിന്റെ തുടക്കം. കോന്നി തണ്ണിത്തോട്ടിൽ വാടകയ്ക്ക് താമസിച്ച് അവിടെ വെൽഡിങ് വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ഇയാൾ. മണിയാർ ഡാമിൽ നിന്നുള്ള വെള്ളം കയറി കിടക്കുന്ന മാമ്മൂട് കടവിനു സമീപമായിരുന്നു മൃതദേഹം കാണപ്പെട്ടത്. രാജേഷിന്റെ ഭാര്യ സുനിജയുടെ മുറച്ചെറുക്കനും കാമുകനുമായ തണ്ണിത്തോട് പുത്തൻവീട്ടിൽ റബീഷി(32)നെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ഭാഷ്യം ഇങ്ങനെ:

സുനിജയും റബീഷുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. രാജേഷിന്റെ മദ്യപാനശീലം മുതലെടുത്ത് അയാളുമായി സൗഹൃദം സ്ഥാപിച്ചാണ് റബീഷ് സുനിജയിലേക്ക് അടുത്തത്. ഈ വിവരം രാജേഷ് അറിഞ്ഞിരുന്നില്ല. സ്ഥിരം മദ്യപാനിയായ രാജേഷ് ആകട്ടെ പതിവായി മദ്യപിച്ച് എത്തി സുനിജയെ മർദിച്ചിരുന്നു. ഈ വിവരം റബീഷിനോട് സുനിജ പറഞ്ഞു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. കക്കാട്ടാറ്റിൽ അജ്ഞാത മൃതദേഹം കണ്ട ദിവസം തന്റെ ഭർത്താവിനെ കാണാനില്ലെന്നു കാണിച്ച് സുനിജ തണ്ണിത്തോട് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇവരെ സ്ഥലത്ത് വിളിച്ചു വരുത്തി മൃതദേഹം കാണിച്ചെങ്കിലും ആളിതല്ല എന്ന നിലപാടിയലായിരുന്നു സുനിജ.

രാജേഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മറ്റും മൃതദേഹം തിരിച്ചറിയുകയും ചെയ്തു. സ്വന്തം ഭർത്താവിന്റെ മൃതദേഹം കണ്ടിട്ട് തിരിച്ചറിഞ്ഞില്ല എന്ന് ഭാര്യ പറഞ്ഞതാണ് പൊലീസിന് സംശയത്തിന് ഇട നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പൊട്ടന്മൂഴിയിൽ രാജേഷ് എത്തിയത് റബീഷിനോടൊപ്പമാണെന്നു കണ്ടെത്തി. സുനിജയേയും റബീഷിനേയും ഒന്നിച്ചും പ്രത്യേകിച്ചും നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റകൃത്യം തെളിഞ്ഞു.

ചൂണ്ടയിടാൻ എന്ന പേരിലാണ് രാജേഷിനേയും കൂട്ടി റബീഷ് പൊട്ടന്മൂഴിയിൽ എത്തിയത്. അമിതമായി രാജേഷിന് മദ്യം നൽകുകയും ചെയ്തു. മദ്യപിച്ച് ലക്കുകെട്ടു നിന്ന രാജേഷിനെ റബീഷ് കക്കാട്ടാറ്റിലേക്ക് തള്ളിയിട്ടു കൊല്ലുകയായിരുന്നു. ഇതിനു ശേഷം ഇയാൾ
വിളിച്ചത് സുനിജയെയാണ്. രാജേഷിനെ കൊന്നുവെന്നും വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും നിർദ്ദേശം കൊടുത്തു.

ഈ നിർദ്ദേശം അക്ഷരം പ്രതി പാലിച്ചതു കൊണ്ടാണ് സുനിജ മൃതദേഹം തിരിച്ചറിഞ്ഞില്ലെന്ന് പറഞ്ഞതും പൊലീസിന് കേസ് തെളിയിക്കാനായതും. സംഭവത്തിൽ സുനിജയുടെ അറസ്റ്റും ഉടൻ ഉണ്ടായേക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. കേസുമായി ഇവരെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP