Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി വിജയൻ കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകൻ; മോദിയുടേതു 'ബാങ്കിലേക്കു ഗോ മാതാ' എന്ന നിലപാട്; വഴിമാറടാ മുണ്ടയ്ക്കൽ ശേഖരാ...! എന്നു പറഞ്ഞപ്പോൾ തെറിച്ചു പോയത് വെപ്പുപല്ല്; സ്വർഗ്ഗത്തിൽ എനിക്ക് ഒരു സ്യൂട്ട് റൂം തന്നെ കാണും.. മലയാളികളെ ചിരിപ്പിച്ച ഉഴവൂർ വിജയന്റെ മാസ് ഡയലോഗുകൾ

പിണറായി വിജയൻ കേരള ജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകൻ; മോദിയുടേതു 'ബാങ്കിലേക്കു ഗോ മാതാ' എന്ന നിലപാട്; വഴിമാറടാ മുണ്ടയ്ക്കൽ ശേഖരാ...! എന്നു പറഞ്ഞപ്പോൾ തെറിച്ചു പോയത് വെപ്പുപല്ല്; സ്വർഗ്ഗത്തിൽ എനിക്ക് ഒരു സ്യൂട്ട് റൂം തന്നെ കാണും.. മലയാളികളെ ചിരിപ്പിച്ച ഉഴവൂർ വിജയന്റെ മാസ് ഡയലോഗുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാള സിനിമയിലെ മാസ് ഡയലോഗുകൾ പറയാൻ താരങ്ങൾ ഇഷ്ടംപോലെയുണ്ട്. എന്നാൽ, രാഷ്ട്രീയ ഈ ഡയലോഗുകളുടെ തമ്പുരാനാണ് അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയൻ. രാഷ്ട്രീയ എതിരാളികളെ ഇത്രയും മനോഹരമായി ട്രോളുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഇല്ലെന്ന് തന്നെ പറയേണ്ടി വരും. കാർക്കശ്യക്കാരനായ പിണറായി വിജയനെ പോലും ചിരിപ്പിച്ച വ്യക്തിത്വമാണ് ഉഴവൂരിന്റേത്. കെ എം മാണി മുതൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ നർമ്മത്തിൽ ചാലിച്ച വാക്കുകൾ കൊണ്ട് ഉഴവൂർ വിജയൻ ആക്രമിച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തെ തുടർന്ന് സഹകരണ മേഖലയിൽ പ്രതിസന്ധി വന്ന ഘട്ടത്തിൽ എൽഡിഎഫ് സംഘടിപ്പിച്ച റിസർവ് ബാങ്ക് ധർണയിൽ പങ്കെടുത്തു സംസാരിക്കവേ ഉഴവൂർ പിണറായിയെ പുലിമുരുകനാക്കി പ്രസംഗിച്ചപ്പോൾ പിണറായി പോലും ചിരി അടക്കാൻ പാടുപെടുകയായിരുന്നു. അന്ന് മോദിയെയും അദ്ദേഹം വെറുതേ വിട്ടില്ല. ബാങ്കിലേക്കു ഗോ മാതാ, ഗോ മാതാ എന്നു പറഞ്ഞു സ്വന്തം അമ്മയെ പോലും ക്യൂവിൽ നിർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ഉഴവൂരിന്റെ ആക്ഷേപഹാസ്യ പ്രസംഗം കേട്ടു സദസ്യർക്കൊപ്പം വേദിയിലിരുന്ന പിണറായി വിജയനും മറ്റു മന്ത്രിമാരും നിർത്താതെ ചിരിക്കുകയും ചെയ്തു. ചിരിയോടൊപ്പം ചിന്തയും കൂടി യോജിപ്പിച്ചായിരുന്നു ഉഴവൂരിന്റെ പ്രസംഗം. എല്ലാ വിഷയങ്ങളിലും വേറിട്ട പ്രവർത്തന ശൈലിയിലൂടെ തന്റേടമായ നിലപാട് സ്വീകരിച്ച് മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ദുഷ്ടമൃഗത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ പുലിമുരുകൻ ഇറങ്ങിത്തിരിച്ചത് പോലെ കേരളജനതയെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച പുലിമുരുകനാണ് പിണറായി വിജയൻ എന്ന് പറയുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല. വിജയം കണ്ടേ നമ്മൾ പോരുള്ളൂ. വിജയൻ എന്ന് പേരുള്ളവർ എല്ലാം വിജയിച്ചിട്ടേ പോരൂ. നിങ്ങൾ അതിൽ സംശയിക്കേണ്ട കാര്യമില്ലെന്നും ഉഴവൂർ പറഞ്ഞു.

പബ്ലിസിറ്റിക് വേണ്ടി സ്വന്തം മാതാവിനെ പോലും..ഗോ മാതാ..ഗോ മാതാ...ബാങ്കിന് മുന്നിലേക്ക് ഗോ..ഗോ...എന്ന് പറയേണ്ട അവസ്ഥയിലേക്ക് ഈ നാടിനെ കൊണ്ടെത്തിച്ച വ്യക്തിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ തരത്തിലും ഈ നാടിനെ ദ്രോഹിച്ചിട്ട്, വൈകുന്നേരം ആകുമ്പോഴേക്കും കുറച്ച് ആളുകൾ കുറേ കുങ്കുമമൊക്കെ നെറ്റിയിൽ വാരിപൂശിയിട്ട് ചാനലിന്റെ അകത്തോട്ട് കയറി വന്നു ഗുസ്തി പിടിക്കുകയാണ്. സഹകരണ മേഖല നിലനിൽക്കണമെന്ന് നമ്മൾ പറയുമ്പോൾ അതിനെതിരായി എന്തെല്ലാമോ പറയുകയാണ് അവരെന്നും ഉഴവൂർ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരേയും ഉഴവൂർ പരിഹാസശരങ്ങൾ എയ്തു. എന്തിനും പ്രശ്‌നമായി എത്തുന്ന ആളാണ് കുമ്മനം. ശബരിമലയിൽ ജലീൽ പോയപ്പോൾ പ്രശ്‌നവുമായെത്തി. കുറച്ച് കൂടി കഴിയുമ്പോൾ പറയും വാവര് സ്വാമിയുടെ പേര് വാസുദേവ സ്വാമി എന്ന് ആക്കിയാൽ തരക്കേടില്ല എന്ന്. ജീവൻടോൺ കഴിച്ചപോലെ ഭയങ്കര വാശിയിലാണ് കുമ്മനം. മുഖ്യമന്ത്രിയെ നേരിടുകയാണ് പ്രധാന ലക്ഷ്യം. ആരെ കണ്ടാലും കുമ്മനം നേരെ കാലിൽ വീഴും. വീഴുമ്പോൾ ചെളി പറ്റുന്ന വസ്ത്രം മാറ്റാൻ നാല് ജോഡി വസ്ത്രവുമായാണ് കുമ്മനത്തിന്റെ നടപ്പ്. നാടിന്റെ വേദന അവർക്ക് ഒരു പ്രശ്‌നമേ അല്ലെന്നും അദ്ദേഹം പറഞ്ഞു.

എൻസിപി സംഘടിപ്പിച്ച 'ഉണർത്തുയാത്രയിൽ' കേരളത്തിൽ അങ്ങോളമിങ്ങോളം തമാശ കലർന്ന പ്രസംഗത്തിലൂടെ ആഞ്ഞടിക്കുകയായിരുന്നു ഉഴവൂർ വിജയൻ. ഇങ്ങനെ എതിരാളികളെ നിലപരിശാക്കി മുന്നേറിയ ഉഴവൂർ വിജയന് നഷ്ടമായത് വെപ്പുപല്ലായിരുന്നു. വിജയന്റെ ഒരു പല്ല് പ്രസംഗത്തിനിടെ തെറിച്ചു പോയത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കി. എൻസിപിയുടെ ഉണർത്തുയാത്രയുടെ കാസർകോട്ടെ പരിപാടിക്കിടെയാണു സംഭവം. 'ഇതുകൊണ്ടൊന്നും ചന്തുവിനെ തോൽപ്പിക്കാനാവില്ലെന്നാണ്' ഉഴവൂർ വിജയൻ അന്ന് നർമരൂപത്തിൽ നൽകിയ മറുപടി.

'ഫോട്ടോ എടുക്കുന്ന ആവശ്യത്തിനു വേണ്ടി ഒരു വെപ്പു പല്ല് സ്ഥാപിച്ചിരുന്നു. ഷുഗർ താഴാതിരിക്കാൻ വായിൽ ഒരു ച്യൂയിംഗവും ഇട്ടിരുന്നു. നിങ്ങൾക്ക് അധികാരത്തിൽ തുടരാനാവില്ല. ഇറങ്ങിപ്പോയില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ നിങ്ങളെ നോക്കി പറയും, രാവണപ്രഭുവിൽ മോഹൻലാൽ പറഞ്ഞതു പോലെ, വഴിമാറടാ മുണ്ടയ്ക്കൽ ശേഖരാ...! ഇങ്ങനെ ശബ്ദം കനത്തതോടെ ച്യൂയിംഗം കൂട്ടി പല്ലു താഴേക്കു തെറിച്ചു. അല്ലെങ്കിൽ തന്നെ സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ചും നഖശിഖാന്തം എതിർത്തും സംസാരിക്കുമ്പോൾ പല്ലു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.' സംഭവത്തെക്കുറിച്ച് - അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മിന്നുന്ന പ്രാസംഗികൻ കൂടിയായിരുന്നു ഉഴവൂർ. വി എസ് നടത്തിയ പ്രസംഗങ്ങൾ കടമെടുത്തായിരുന്നു ഉഴവൂരിന്റെ പ്രസംഗങ്ങൾ. ബാർകോഴ വിവാദം കത്തിനിന്ന വേളയിലായിരുന്നു ഉഴവൂരിന്റെ തമാശപ്രസംഗങ്ങൾ ഹിറ്റായത്്. തൃപ്പൂണിത്തുറയിൽ എം.സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി നടക്കവേ ഉഴവൂർ ശരിക്കും കത്തിക്കയറി. ഉദ്ഘാടനം ചെയ്യുന്നത് വി എസ്. നേതാവെത്തുന്നതുവരെ ജനത്തെ പിടിച്ചിരുത്തേണ്ട ചുമതല ഉഴവൂർ വിജയന്. വിജയൻ കത്തികയറി'മാണി സാറിനെ നരകത്തിലേക്ക് കൊണ്ടുപോകുമ്പോൾ ഞാൻ സ്വർഗത്തിലായിരിക്കും. അതേ ഞാൻ സ്വർഗത്തിലായിരിക്കും. സ്വരാജും സ്വർഗത്തിലായിരിക്കും. സ്വ.. സ്വരാജ് സ്വർഗം..എനിക്ക് ഒരു സ്യൂട്ട് റൂം തന്നെ അവിടെ കാണും. കാരണം ഞാനാണല്ലോ ഇവരെക്കുറിച്ച് ഏറ്റവും പറയുന്നത്. ഇവരൊന്നും പെട്ടെന്നൊന്നും ഇവിടെനിന്ന് പോകാൻ പാടില്ല. ഇപ്പോൾ യുഡിഎഫ് ഐസിയുവിലായിരിക്കുന്നു. ബാർ കേസിന്റെ വെളിപ്പെടുത്തൽ വന്നപ്പോൾ വെന്റിലേറ്റർ വച്ചു. ഇനി അച്ചൻ വന്ന് ഒരു അന്ത്യകൂദാശ കൊടുക്കുക. പിന്നെ പള്ളിമേടയിലേക്ക് എടുക്കുക. അപ്പോഴാണ് തൃപ്പൂണിത്തറക്കാരും കേരളത്തിലെ എല്ലാവരും പറയുന്നത് 'അടി കപ്യാരെ കൂട്ടമണി'. - ഉഴവൂർ തകർത്തത് ഇങ്ങനെയായിരുന്നു.

എൻസിപി എന്ന പാർട്ടിയുടെ എല്ലാമെല്ലാമായിരുന്നു ഉഴവൂർ. 'എല്ലാവരും അസംബ്ലിയിലേക്ക് പോയാൽ പുറത്തും ആളുവേണ്ടേ' എന്നായിരുന്നു അദ്ദേഹം പാർലമെന്ററി രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചാൽ പറയുകയ. 2001ൽ കെഎം മാണിക്കെതിരെ പാലായിൽ മത്സരിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇന്നും ഹിറ്റാണ്: 'വിജയസാധ്യത മുന്നിൽ കണ്ടല്ല കെഎം മാണിക്കെതിരെ മത്സരിച്ചത്. എന്നെ സംബന്ധിച്ച് നല്ല അനുഭവമായിരുന്നു. മാധ്യമപ്രവർത്തകർ അന്ന് വിജയ സാധ്യതയെക്കുറിച്ചുചോദിച്ചപ്പോൾ സാധാരണ ഒരു സ്ഥാനാർത്ഥിയും പറയാത്ത കാര്യം ഞാൻ പറഞ്ഞുതോറ്റുപോകും. മറ്റൊരാൾ ചോദിച്ചു എന്തായിരുന്നു അനുഭവമെന്ന്. ഞാൻ പറഞ്ഞു ബെൻസ് ഇടിച്ചാണല്ലോ മരിച്ചത് ഓട്ടോറിക്ഷ ഇടിച്ചല്ലല്ലോ?

പാലയിൽ മത്സരിക്കുന്നില്ലേ എന്ന് ഒരിക്കൽ മാധ്യപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഉങ്ങനെയായിരുന്നു. പാലായിൽ സ്ഥാനാർത്ഥിയായി താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. മാണിക്ക് കുറച്ചു വോട്ടെങ്കിലും കിട്ടാൻ വേണ്ടിയാണ് താൻ മത്സരത്തിൽ നിന്നും പിന്മാറുന്നത്.- ഉഴവൂർ പറഞ്ഞു.

വാർത്താചാനലുകളുടെ ആക്ഷേപ ഹാസ്യപരിപാടികളുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി ഉഴവൂർ മാറിയതും വെറുതെയായിരുന്നില്ല. പ്രത്യേക സംഭവങ്ങളൊന്നുമുണ്ടാകാത്ത ദിവസങ്ങളിൽ ഉഴവൂരിനെക്കൊണ്ട് എന്തെങ്കിലും സംസാരിപ്പിച്ചാൽപ്പോലും അത് ഒരു എപ്പിസോഡ് ചിരിക്കുള്ള മരുന്നാകുമായിരുന്നു. ഇത്തരം തമാശകൾ പറഞ്ഞാൽ ജനങ്ങൾ താങ്കളെ വിലവെയ്ക്കുമോ എന്ന് ചോദിച്ചവരോട് തനിക്ക് രാഷ്ട്രപതിയാവേണ്ടെന്നായിരുന്നു രാജ്യത്തിന്റെ മുൻ രാഷ്ട്രപതി കെ.ആർ നാരായണന്റെ നാട്ടുകാരനായ ഉഴവൂർ വിജയന്റെ മറുപടി.

കഴിഞ്ഞ വർഷം ഇടതുപക്ഷ മന്ത്രിസഭ അധികാരമേൽക്കാനൊരുങ്ങുമ്പോൾ ആരാകും മുഖ്യമന്ത്രിയെന്ന അഭ്യൂഹങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന സമയം. എവിടെത്തിരിഞ്ഞാലു പിണറായിയോ വിഎസോ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യം മാത്രം. അതിന് ഉഴവൂർ ഒരിക്കൽ നൽകിയ മറുപടി ഇതായിരുന്നു. മലപ്പുറത്ത് പോയപ്പോൾ എല്ലാ പത്രക്കാരും എന്നോട് ചോദിച്ചു, ആരാകും മുഖ്യമന്ത്രിയെന്ന്, ഞാനപ്പോഴെ പറഞ്ഞു, ഞാനാകുന്നില്ല, നിങ്ങൾ എഴുതിക്കോ എന്ന്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകർ പോലും ചിരിച്ചു മറിഞ്ഞ നിമിഷം. അതായിരുന്നു ഉഴവൂർ, ഏത് സംഘർഷസാഹചര്യത്തെയും തന്റെ സ്വതസിദ്ധമായ നർമം കൊണ്ടും ലളിതസുന്ദരമായ പെരുമാറ്റംകൊണ്ടും ലഘൂകരിക്കാനുള്ള ഉഴവൂരിന്റെ മിടുക്കിന് ഉദാഹരണങ്ങൾ ഇനിയും ഒട്ടേറെയുണ്ട്.

സാധാരണക്കാരന്റെ ഭാഷയിൽ സംസാരിക്കുന്നത് തരംതാണ പണിയെന്ന് കരുതിയവർക്കേറ്റ ആഘാതം കൂടിയായിരുന്നു ഉഴവൂരിന്റെ ഓരോ പ്രസംഗങ്ങളും. ഉഴവൂരിന്റെ പ്രസംഗ ശൈലിക്ക് ആരാധകർ ഇഷ്ടംപോലെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് പാർലമെന്ററി രംഗത്ത് സ്ഥാനം ലഭിക്കാതിരുന്നിട്ടും എൻസിപി എന്ന ചെറു പാർട്ടിയിലെ ഭാഗമായിട്ടും ഉഴവൂരിന് ഇത്രയേറെ ജനകീയ പരിവേഷം ലഭിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP