Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരെ കൊച്ചുമകൻ മർദ്ദിച്ചത് സംശയ രോഗത്താൽ; മഹേഷ് മുത്തശ്ശന്റെ നാഭിക്ക് ചവിട്ടുകയും നെഞ്ചിന് അടിക്കുകയും ചെയ്തു; പിടിച്ചുമാറ്റിയത് ഡ്രൈവർ: രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞത്..

ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരെ കൊച്ചുമകൻ മർദ്ദിച്ചത് സംശയ രോഗത്താൽ; മഹേഷ് മുത്തശ്ശന്റെ നാഭിക്ക് ചവിട്ടുകയും നെഞ്ചിന് അടിക്കുകയും ചെയ്തു; പിടിച്ചുമാറ്റിയത് ഡ്രൈവർ: രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞത്..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിലെ ഹൈന്ദവ പുരോഹിതർക്കിടയിൽ പ്രഥമ ഗണനീയനാണ് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരർ. കേരളത്തിലെ ഏറ്റവും ഉയർന്ന ഹൈന്ദവ പുരോഹിത പദവിയിൽ ഇരിക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹം. കോടിക്കണക്കിന് ഭക്തർ തൊഴാനെത്തുന്ന ശബരിമല ക്ഷേത്രത്തിലെ തന്ത്രിപദവിയിലിരിക്കുന്ന അദ്ദേഹത്തിന് മർദ്ദനമേറ്റുവെന്ന വാർത്ത കേരളം മുഴുവനും ഞെട്ടലോടെയാണ് കേട്ടത്. 90 വയസ് പ്രായമായ തന്ത്രിയെ മർദ്ദിച്ചത് അദ്ദേഹത്തിന്റെ കൊച്ചുമകനായിരുന്നു എന്നത് അതീവ ദുഃഖകരമായ കാര്യമായി. വൃശ്ചിക പുലരിയിൽ തന്നെയായിരുന്നു മഹേശ്വരർക്ക് കണ്ഠരര് മോഹനരുടെ പുത്രൻ മഹേഷിൽ നിന്നുമാണ് മർദ്ദനം ഏൽക്കേണ്ടി വന്നത്. മക്കൾക്കിടയിൽ നിലനിൽക്കുന്ന സ്വത്ത് തർക്കം തന്നെയായിരുന്നു പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ശബരിമല നടതുറന്ന ദിവസമാണ് മർദ്ദന സംഭവം നടന്നത്. അതുകൊണ്ട് ആദ്യദിവസം പൊലീസിൽ അറിയിക്കാതിരുന്ന കുടുംബം പിന്നീട് സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ പൊലീസ് സ്‌റ്റേഷനിൽ തന്ത്രിയുടെ ഭാര്യ ദേവകി അന്തർജ്ജനം തന്നെയാണ് പരാതി നൽകിയത്. എഫ്.ഐ.ആറിൽ പറയുന്ന കാര്യങ്ങളെ ഉദ്ധരിച്ച് കണ്ഠരര് മഹേശ്വരരുടെ മകൾ മല്ലികയുടെ മകൻ രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ:

രാഹുൽ ഈശ്വറിന്റെ മാതാവും മഹേശ്വരരുടെ മകളുമായ മല്ലിക സ്വത്ത് ആവശ്യപ്പെട്ടു ചെന്നപ്പോൾ ഉണ്ടായ തർക്കത്തിൽ മഹേഷ് ഇടപ്പെട്ടപ്പോൾ തന്ത്രിക്ക് പരിക്കുപറ്റിയെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ എന്നാൽ ഇതല്ല വാസ്തവമെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്. കണ്ഠരര് മോഹനരുടെ പുത്രനായ മഹേഷ് തന്നെയാണ് മുത്തച്ഛനെ മർദ്ദിച്ചത്. ഇതേക്കുറിച്ച് തന്റെ മുത്തശ്ശി ദേവകി അന്തർജ്ജനം നൽകിയ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് എഫ്‌ഐആർ ഇട്ടിട്ടുണ്ടെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. സെക്ഷൻ 344, 323, 294 ബി വകുപ്പുകൾ ചുമത്തിയാണ് മഹേഷ് മോഹനെതിരെ കേസെടുത്തത്.

വൃശ്ചിക പുലരിയിൽ അച്ഛനെ കാണാൻ തന്റെ മാതാവ് മല്ലിക തറവാട്ടിലെത്തിയിരുന്നു. ഇതിനിടെയാണ് മഹേഷ് വീട്ടിലെത്തിയത്. അമ്മ കാണാനെത്തിയത് സ്വത്ത് തട്ടിയെടുക്കാനാണെന്ന വിധത്തിൽ സംശയാലുവായിരുന്നു മഹേഷ്. മഹേഷ് ഒന്നും രണ്ടും പറഞ്ഞ് മുത്തശ്ശനുമായി തർക്കിക്കുകയായിരുന്നു. ഇതിനിടെയാണ് മർദ്ദിച്ചത്. അസഭ്യം വിളിച്ചുകൊണ്ടായിരുന്നു മർദ്ദനം. മുത്തശ്ശന്റെ നാഭിക്ക് ചവിട്ടുകയും നെഞ്ചിന് അടിക്കുകയും ചെയ്തു. സംഭവത്തിന് സാക്ഷികളായി എട്ടോളം പേർ വീട്ടിലുണ്ടായിരുന്നു. മഹേശ്വരരുടെ ഭാര്യ ദേവി അന്തർജ്ജനം, മകൾ മല്ലിക എന്നിവരെയും മഹേഷ് മർദ്ദിക്കുകയുണ്ടായി. രണ്ട് ബന്ധുക്കളും ഡ്രൈവറും റെഡ്‌ക്രോസിലെ ഒരാളും പ്ലംബർമാരുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഡ്രൈവറും മറ്റുള്ളവരും ചേർന്നാണ് മഹേഷിനെ പിടിച്ചുമാറ്റിയതെന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

സംഭവത്തിന്റെ ഞെട്ടൽ മാറാത്ത അവസ്ഥയിലാണ് മുത്തശ്ശൻ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ഞെട്ടി എഴുനേൽക്കുകയാണ്. മാനസികമായി അദ്ദേഹത്തിന് വലിയൊരു ഷോക്കായി മാറിയിട്ടുണ്ട് ഈ സംഭവം. ഇതാദ്യമായല്ല മഹേഷിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായത്. മുമ്പ് മുത്തശ്ശി ദേവി അന്തർജ്ജനത്തിനും ഇത്തരത്തിൽ മർദനമേൽക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ കുടുംബത്തിനിടയിൽ തന്നെ പ്രശ്‌നം പറഞ്ഞു തീർക്കാനാനാണ് ശ്രമിച്ചത്. ഒരുപാട് തെറ്റിദ്ധാരണകൾ കാരണമാണ് മഹേഷ് മർദ്ദനത്തിന് മുതിർന്നത്. തങ്ങൾക്ക് അർഹമായ സ്വത്തുക്കൾ മറ്റാരെങ്കിലും സ്വന്തമാക്കുമോ എന്ന അനാവശ്യ ഭയം കൊണ്ടാണ് മുത്തശ്ശനെ പോലും മർദ്ദിക്കുന്ന നിലയിലേക്ക് എത്തിയത്.

സംഭവം നടക്കുമ്പോൾ കണ്ഠരര് മോഹനരും താനും സ്ഥലത്തുണ്ടായിരുന്നില്ല. മോഹനർ അദ്ദേഹം ബാംഗ്ലൂരിൽ ഒരു പൂജാകാര്യങ്ങൾക്കായി പോയിരിക്കയായിരുന്നു. മുത്തശ്ശന് മർദ്ദനമേറ്റുവെന്ന വാർത്തയറിഞ്ഞാണ് താൻ വീട്ടിലേക്ക് എത്തുകയായിരുന്നു. വൃശ്ചികം ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത് എന്നതുകൊണ്ടാണ് ആദ്യദിനം പൊലീസിൽ പരാതികൊടുക്കാതിരുന്നത്. ആദ്യം കോട്ടയത്തെ ആശുപത്രിയിൽ ചികിത്സിച്ച ശേഷമാണ് ചെങ്ങന്നൂരിൽ എത്തിച്ചത്. ഡോക്ടറോട് പോലും കുടുംബ പ്രശ്‌നമാണല്ലോ എന്ന നിലയിൽ ആദ്യം സംഭവം മറച്ചുവെക്കുകയാണ് ശ്രമിച്ചത്. എന്നാൽ സംഭവത്തെ കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് പൊലീസിന് അറിവുള്ളതായിരുന്നു. സംഭവത്തെകുറിച്ച് മറച്ചുവെക്കുന്നത് തെറ്റായ പ്രചരണത്തിന് ഇടയാക്കും എന്നതുകൊണ്ടാണ് മുത്തശ്ശി പൊലീസിൽ പരാതി എഴുതി നൽകിയത്. സംഭവത്തെ കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കരുതെന്നതു കൊണ്ടാണ് നടന്ന കാര്യങ്ങൾ തുറന്നു പറയാൻ തന്ത്രി കുടുംബം തീരുമാനിച്ചതെന്ന്- രാഹുൽ വ്യക്തമാക്കി.

ചെങ്ങന്നൂർ എസ്‌ഐ മോഹനന്റെ നേതൃത്വത്തിൽ പൊലീസ് മഹേഷിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 23 കാരനായ മഹേഷ് ബാംഗ്ലൂരിൽ പഠിക്കുന്നതോടൊപ്പം പൂജാകാര്യങ്ങളിലും സജീവമായി ഇടപെടാറുണ്ട്. കണ്ഠരര് മഹേശ്വരരുടെ കാലശേഷം തന്ത്രിയായി വരേണ്ടത് അദ്ദേഹത്തിന്റെ സഹോദരൻ കണ്ഠരര് രാജീവരാണ്. ലൈംഗിക ആരോപണ കേസിൽപ്പെട്ട് കണ്ഠരര് മോഹനർക്ക് പിൻഗാമിയാകാൻ സാധിച്ചില്ലെങ്കിൽ മഹേഷിനായിരുന്നും സാധ്യത കൽപ്പിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP