Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാറാട് കലാപ സമയത്ത് ഹിന്ദുപേര് സഹായമായി; കരിപ്പൂർ തിരിമറി സംബന്ധിച്ച വിജിലൻസ് കേസുകൾ പുഷ്പം പോലെ മുക്കി; ഇടതു കാലത്ത് സംരക്ഷിച്ചത് എളമരം കരീം; ഇപ്പോൾ കുഞ്ഞാലിക്കുട്ടിയും; ആരും തൊടാൻ മടിക്കുന്ന ടി ഒ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതെങ്ങനെ?

മാറാട് കലാപ സമയത്ത് ഹിന്ദുപേര് സഹായമായി; കരിപ്പൂർ തിരിമറി സംബന്ധിച്ച വിജിലൻസ് കേസുകൾ പുഷ്പം പോലെ മുക്കി; ഇടതു കാലത്ത് സംരക്ഷിച്ചത് എളമരം കരീം; ഇപ്പോൾ കുഞ്ഞാലിക്കുട്ടിയും; ആരും തൊടാൻ മടിക്കുന്ന ടി ഒ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതെങ്ങനെ?

ബി രഘുരാജ്

തിരുവനന്തപുരം: ടി ഒ സൂരജ് എന്ന ഐഎഎസുകാരന്റെ വീട്ടിലും ബന്ധു വീടുകളിലും നടന്ന വിജിലൻസ് റെയ്ഡ് യുഡിഎഫ് സർക്കാരിൽ വൻ ഭൂകമ്പങ്ങൾക്ക് തുടക്കമാകും. ഏത് സർക്കാർ ഭരിച്ചാലും തൊടാൻ കഴിയാത്തത്ര ശക്തമായ ബന്ധങ്ങൾക്കുടമയായ സൂരജിന്റെ വീട്ടിൽ പൊലീസ് കയറിയതിനെതിരെ ഇപ്പോൾ തന്നെ മന്ത്രിമാർക്കിടയിൽ അഭിപ്രായഭിന്നത ആരംഭിച്ച് കഴിഞ്ഞു.

എന്തു വില കൊടുത്തും സൂരജിനെ സംരക്ഷിക്കാൻ ഉറച്ച് ലീഗ് മന്ത്രിമാർ ഒരേപോലെ തന്നെ രംഗത്തുണ്ട് എന്നത് തന്നെയാണ് മുഖ്യമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അന്വേഷണം തുടരാനാണ് ആഭ്യന്തരമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത വിജിലൻസ് ഡയറക്ടർ വിൻസന്റ് എം പോൾ കൂടി ആകുമ്പോൾ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകൾക്കും ഏറെ വൈകാതെ കേരളം സാക്ഷ്യം വഹിച്ചേക്കും.

പൊതുമരാമത്ത് മന്ത്രി പോലും അറിയാതെ ആയിരുന്നു സൂരജിന്റെ വീട്ടിലെ ഓപ്പറേഷൻ ഒരുങ്ങിയത്. എന്നാൽ ആഭ്യന്തര മന്ത്രിക്ക് ഇത് സംബന്ധിച്ച ശക്തമായ സൂചന ലഭിച്ചിരുന്നു. റെയ്ഡ് ആരംഭിച്ച ഉടൻ തന്നെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അതൃപ്തി അറിയിച്ചു മുഖ്യമന്ത്രിയുമായി സംസാരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ വിജിലൻസ് നടപടികളിൽ ഇടപെടാൻ ബുദ്ധിമുട്ടുണ്ട് എന്ന നിലപാടെടുത്ത് ആഭ്യന്തരമന്ത്രി അകലം പാലിക്കുകയായിരുന്നു.

ഐഎഎസുകാർക്കിടയിലെ കൊലകൊമ്പനായ സൂരജിനെതിരെയുള്ള നടപടി എല്ലാവരേയും ഒരുപോലെ അത്ഭുതപ്പെടുത്താൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. റെയ്ഞ്ച് ഓഫീസറായി വനം വകുപ്പിൽ ജോലിക്ക് കയറി ഉപജാപക കലയിലെ സാമർത്ഥ്യവും തരംനോക്കി ഓശാന പാടുന്ന രീതിയും മൂലം വേഗത്തിൽ ഐഎഎസുകാരനായി മാറിയ ഉദ്യോഗസ്ഥനാണ് സൂരജ്. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഐഎഎസിലേക്ക് മാറിയപ്പോൾ മുസ്ലിം പേര് മാറ്റി ഹിന്ദു പേര് സ്വീകരിച്ച് തന്ത്രങ്ങൾ പയറ്റിയാണ് പടികൾ ചവിട്ടി കയറിയത്. മാറാട് കലാപ സമയത്ത് കോഴിക്കോട് കളക്ടർ ആയിരുന്നെങ്കിലും സൂരജ് എന്ന പേര് മൂലം ഹിന്ദു ഐക്യവേദി പ്രവർത്തകർ പോലും സംശയിച്ചില്ല. ഇതുമൂലം സാക്ഷാൽ കുമ്മനം രാജശേഖരനെ പോലും സൂരജിന് പറ്റിക്കാൻ കഴിഞ്ഞു. സിറാജെന്നാണ് സൂരജിന്റെ രക്ഷിതാക്കളിട്ട പേരെന്ന് കുമ്മനം പോലും വളരെ വൈകിയാണ് മനസ്സിലാക്കിയത്.

മുസ്ലിംലീഗ് നേതൃത്വത്തിന്റെ പിന്തുണയായിരുന്നു യുഡിഎഫ് ഭരണകാലത്ത് സുരജിന്റെ കരുത്ത്. കഴിഞ്ഞ ഇടത് ഭരണകാലത്ത് എളമരം കരീമും രക്ഷകനായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൂരജിനെതിരെ രജിസ്റ്റർ ചെയ്ത മൂന്നു വിജിലൻസ് കേസുകൾ പൂഴ്‌ത്തിയത് എളമരം കരീമുമായുള്ള ബന്ധം മൂലമായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടർ ആയിരിക്കവേ കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് ഉണ്ടായ അഴിമതി കേസായിരുന്നു ഇതിൽ പ്രധാനം. മെഡിക്കൽ കോളേജിന് കെട്ടിടം പണിതതുമായി ബന്ധപ്പെട്ട ആരോപണവും വിജിലൻസ് കേസായി മാറി. ഉണ്ണിക്കൃഷ്ണൻ എന്ന വിജിലൻസ് ഡിവൈഎസ്‌പി പ്രാഥമിക അന്വേഷണം നടത്തി ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്ത് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകുകയും ചെയ്തു. എന്നാൽ അന്നത്തെ വിജിലൻസ് ഡയറക്ടർ ആയിരുന്ന ഉപേന്ദ്രവർമ്മ ഉന്നത സ്വാധീനം മൂലം ഫയലിൽ നടപടി എടുത്തില്ല. 

ഉപേന്ദ്രവർമ്മ മാറി സിബി മാത്യു വിജിലൻസ് ഡയറക്ടറായി വന്നപ്പോൾ ഈ കേസ് പൊടിതട്ടിയെടുത്ത് അന്വേഷണത്തിന് ഉത്തവിടുകയും സൂരജിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ യാതൊരു നടപടിയും സർക്കാർ എടുത്തില്ല. ആ അന്വേഷണം പിന്നീട് ഉന്നത സ്വാധീനം ഉപയോഗിച്ച് മരവിപ്പിക്കുകയായിരുന്നു. സൂരജിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ട സിബി മാത്യുവിനോട് പിന്നീട് പകവീട്ടാൻ പല ശ്രമങ്ങളും നടന്നതായി ആരോപണം ഉണ്ട്. സിബി മാത്യുവിനെതിരെ അക്കാലത്ത് ഉണ്ടായ വ്യാജ ആരോപണങ്ങൾക്ക് പിന്നിൽ സൂരജ് ആയിരുന്നു എന്ന് അന്ന് മുതലേ സൂചനയുണ്ടായിരുന്നു.

വനം വകുപ്പിൽ റേഞ്ചറായാണ് സർക്കാർ സർവ്വീസിൽ ജോലി തുടങ്ങിയത്. പിന്നീട് ഡെപ്യൂട്ടി കളക്ടറുടെ ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ റവന്യൂ വകുപ്പിന്റെ ഭാഗമായി. പാലയിലും മൂവാറ്റുപുഴയിലും ആർ ഡി ഒ. പിന്നീട് എറണാകുളത്ത് സബ് കളക്ടർ. 1994 ഐഎസ്എസ് പദവിയും കിട്ടി. തൃശൂരിലും കോഴിക്കോടും കളക്ടർ. ഒൻപതുകൊല്ലം വനം വകുപ്പിൽ റേഞ്ചറായിരുന്ന സൂരജ് ഒരു കൊല്ലം ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തിട്ടുണ്ട്. രസതന്ത്രത്തിലും നിയമത്തിലും ബിരുദം. മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഇതിനെല്ലാം ഉപരി ആരേയും ആകർഷിക്കും.  ഇതു തന്നെയാണ് സുരജിന്റെ ഉയർച്ചയുടെ രഹസ്യമെന്ന് കരുതുന്നവരുണ്ട്.

അതിനപ്പുറം സാക്ഷാൽ കെ. കരുണാകരൻ പോലും സൂരജിനെ ഹിന്ദുവായി തെറ്റിദ്ധരിച്ചിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധമുള്ളതിനാൽ തൃശൂരിലെ കളക്ടർ ഹിന്ദുവായിരിക്കണമെന്ന് കരുണാകരൻ നിർബന്ധമുണ്ടായിരുന്നു. തൃശൂർ കളക്ടറായി 2001ൽ ആന്റണി സർക്കാർ സുരജിനെ നിയമിച്ചപ്പോൾ കരുണാകരനും എതിർത്തില്ല. കുറച്ചു കഴിഞ്ഞപ്പോൾ ലീഡർക്ക് കാര്യം മനസ്സിലായി. തൃശൂരിൽ സൂരജ് വേണ്ടെന്ന് കരുണാകരൻ നിർബന്ധം പിടിച്ചു. അങ്ങനെ തൃശൂരിൽ നിന്ന് കോഴിക്കോട് സൂരജ് എത്തി. തട്ടകം കോഴിക്കോട് ആയതോടെ സൂരജ് താരമായി.

മാറാട് കലാപമാണ് ടി ഒ സൂരജെന്ന കോഴിക്കോട് കളക്ടറെ ശ്രദ്ധേയനാക്കിയത്. ഓടിനടന്ന് കലാപം അമർച്ച ചെയ്യാൻ സൂരജ് മുന്നിൽ നിന്നു. ഹിന്ദു ഐക്യവേദി നേതാക്കൾ പോലും സൂരജ് ഹിന്ദുവാണെന്ന് കരുതി ഏറെ വിശ്വസിച്ചു. കലാപത്തിന് തൊട്ട് മുമ്പാണ് കോഴിക്കോട് കളക്ടറായി സുരജ് എത്തിയത്. അതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ഇന്ന് ഹിന്ദു ഐക്യവേദി നേതാക്കൾ ആരോപിക്കുന്നുണ്ട്. 1995ൽ ബോക്‌സ് ഓഫീസ് ഹിറ്റായ ഷാജി കൈലാസ് സിനിമയായ ദി കിംങ്ങിൽ കളക്ടറായി മമ്മൂട്ടി തിളങ്ങി. മമ്മൂട്ടിയുടെ ജോസഫ് അലക്‌സ് നീങ്ങിയതിന് സമാനമായി മാറാട് കലാപ സമയത്ത് സൂരജ് നീങ്ങി. ആദ്യ ഘട്ടത്തിൽ മാദ്ധ്യമങ്ങൾ സൂരജെന്ന കളക്ടറെ ജോസഫ് അലക്‌സിനോട് ഉപമിച്ചു. കൈയടിയും നേടി. ഈ ഘട്ടത്തിൽ ഹിന്ദു ഐക്യവേദിയുടെ സമര നേതാവായ കുമ്മനം രാജശേഖരന് പോലും സൂരജ് വിശ്വസ്തനായിരുന്നു. പതുക്കെ ചിത്രം മാറി. മറുവശത്തിനൊപ്പമാണ് സുരജ് എന്ന് ഹിന്ദു ഐക്യവേദി തന്നെ ആരോപണം ഉയർത്തി. വിവരങ്ങൾ മറുഭാഗത്തിന് കളക്ടർ ചോർത്തി നൽകുന്നത് കുമ്മനം തന്നെ മുഖ്യമന്ത്രി ആന്റണിയോട് പരാതിപ്പെട്ടു.

ഇ അഹമ്മദിനും മായിൻ ഹാജിക്കും ഒപ്പമാണ് സൂരജ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ പരാതി. ഈ സമയത്താണ് സൂരജിന്റെ പേരിലെ കള്ളവും ഹിന്ദു സംഘടനാ നേതാക്കൾ പോലും തിരിച്ചറിയുന്നത്. സൂരജ് മുസ്ലീമാണെന്ന് മനസ്സിലാക്കിയതോടെ കരുതലോടെ ഹിന്ദു ഐക്യവേദി നീങ്ങി. പന്നീട് മുഖ്യമന്ത്രി ആന്റണി അടക്കമുള്ളവരുമായി നേരിട്ട് കുമ്മനം ചർച്ചകൾ നടത്തി.  കളക്ടറുടെ അധികാരം ഉപയോഗിച്ച് പൊലീസിനെ പോലും സൂരജ് നിയന്ത്രിച്ചിരുന്നു. കിങ് സിനിമയിലെ ജോസഫ് അലക്‌സിനെ അനുസ്മരിച്ച് സൂരജ് നീങ്ങിയതിനാൽ ആർക്കും ആദ്യ ഘട്ടിൽ സംശയം തോന്നിയില്ല. അങ്ങനെ മറാട് കലാപത്തിലെ ഗൂഡാലോചന ആരും അറിയാതെ പോയെന്നാണ് ആക്ഷേപം.

മാറാട് കലാപത്തിനിടെ സംസ്ഥാനത്ത് ഒഴുകിയെത്തിയ കോടികൾ എങ്ങോട്ട് പോയി എന്നതിന് ഇനിയും വ്യക്തമായ ഉത്തരമില്ല. പക്ഷേ അന്നുമതുൽ തന്നെ സൂരജ് എന്ന ഐ എ എസുകാരന്റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കപ്പെട്ടു. മാറി മാറി വന്ന സർക്കാരുകളിലെ സ്വാധീനം സൂരജിനെ പിന്നേയും ഉയരത്തിലെത്തിച്ചു. കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും കൊട്ടാര സദൃശ്യമായ വീടുകൾ വാങ്ങി കൂട്ടി. എല്ലാം അറിയാവുന്നവരും ഒന്നും കണ്ടില്ലെന്ന് നടിച്ചു. എന്നാൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മനസ്സിൽ എന്തോ കണ്ട് വിജിലൻസിന് പച്ചക്കൊടി കാട്ടിയതോടെയാണ് ഇപ്പോൾ കളം മാറിയിരിക്കുന്നത്. റെയ്ഡിൽ കോടികളുടെ അഴിമതി സ്വത്തുക്കൾ കണ്ടെത്തി. ഇതിനപ്പുറം സുരജിനെതിരെ നീങ്ങാൻ രാഷ്രീയഭരണ നേതൃത്വങ്ങൾ തയ്യാറാകുമോ എന്നതാണ് ഇനി അറിയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP