Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുടുംബത്തിന്റെ അത്താണി ആകുമെന്ന് പ്രതീക്ഷിച്ചവൻ മനുഷ്യരക്തം ചിന്തുന്ന തീവ്രവാദത്തിൽ ആനന്ദം കണ്ടെത്തി; ഒടുവിൽ ജീവിതം അമേരിക്കൻ ബോംബിൽ പൊട്ടിച്ചിതറി; സജീർ 'ജിഹാദി'യായി പൊലിഞ്ഞ വിവരം നിർവികാരതയോടെ കേട്ട് മാതാവും സഹോദരങ്ങളും; ഐഎസിൽ ചേരാൻ പോയ മലയാളികൾ അറിയുന്നുണ്ടോ വീട്ടുകാരുടെ ദുരിതം?

കുടുംബത്തിന്റെ അത്താണി ആകുമെന്ന് പ്രതീക്ഷിച്ചവൻ മനുഷ്യരക്തം ചിന്തുന്ന തീവ്രവാദത്തിൽ ആനന്ദം കണ്ടെത്തി; ഒടുവിൽ ജീവിതം അമേരിക്കൻ ബോംബിൽ പൊട്ടിച്ചിതറി; സജീർ 'ജിഹാദി'യായി പൊലിഞ്ഞ വിവരം നിർവികാരതയോടെ കേട്ട് മാതാവും സഹോദരങ്ങളും; ഐഎസിൽ ചേരാൻ പോയ മലയാളികൾ അറിയുന്നുണ്ടോ വീട്ടുകാരുടെ ദുരിതം?

എം പി റാഫി

കോഴിക്കോട്: ഐഎസ് ഭീകരൻ സജീർ അബ്ദുള്ള(35) കൊല്ലപ്പെട്ടതായി അന്വേഷണ സംഘം വീട്ടുകാരെ അറിയിച്ചു. കോഴിക്കോട് ചെലവൂർ മൂഴിക്കൽ സ്വദേശിയുടെ മരണ വിവരം കഴിഞ്ഞ ദിവസമാണ് എൻ.ഐ.എ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വീട്ടുകാരെ അറിയിച്ചത്. കൊല്ലപ്പെട്ടത് സജീർ തന്നെയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇക്കാര്യം മാതാവിനെയും സോദരങ്ങളേയും അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഐഎസ് ക്യാമ്പിലുള്ള അഷ്ഫാഖ് മജീദ് പടന്നയിലെ ബന്ധുവിന് സജീർ കൊല്ലപ്പെട്ടതായ വിവരവും മൃതദേഹത്തിന്റെ ഫോട്ടോയും അയച്ചിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിനും പരിശോധനക്കും ശേഷം വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. സജീർ തീവ്രവാദ സംഘത്തിൽ ചേർന്നുവെന്നറിഞ്ഞത് മുതൽ വലിയ ആഘാതമാണ് വീട്ടുകാർക്കുണ്ടാക്കിയത്. ഈ ആഘാതം വീട്ടൊഴിയും മുമ്പാണ് മരണവാർത്തയും ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്.

വയനാട് സുൽത്താൻ ബത്തേരി സ്വദേശി അബ്ദുള്ളയുടെ നാല് മക്കളിൽ മൂത്തയാളാണ് സജീർ. സജീറിന് താഴെ രണ്ട് സഹോദരിമാരും ഒരു സഹോദരനുമായിരുന്നു. സജീറിന്റെ പത്താം ക്ലാസ് പഠന ശേഷമാണ് ഉമ്മയുടെ വീടായ മൂഴിക്കലിലേക്ക് കുടുംബം സ്ഥിരതാമസമാക്കുന്നത്. കെ.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു അബ്ദുള്ള. മകനെ പഠിപ്പിച്ച് ഉയർന്ന നിലയിൽ എത്തിക്കണമെന്ന് അബ്ദുള്ളയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നും എൻ.ഐ.ടിയിൽ പഠിക്കാൻ വിട്ടപ്പോഴും പ്രതീക്ഷകൾ വാനോളമുണ്ടായിരുന്നു ഈ കുടുംബത്തിന്. ഉന്നത റാങ്കോടു കൂടി തന്നെ സജീർ എഞ്ചിനീയറിങ് പാസാകുകയും ചെയ്തിരുന്നു.

ഇതിനിടെ പിതാവ് അബ്ദുള്ളയുടെ വിയോഗം ഈ കുടുംബത്തെ ആട്ടിയുലച്ചു. ഇതോടെ ചെറു പ്രായത്തിലേ സജീറിന്റെ ചുമലിൽ കുടുംബ പ്രാരാബ്ദവും എത്തിയിരുന്നു. യുഎഇയിലെ ഉയർന്ന കമ്പനിയിൽ ഏറെ വൈകാതെ തന്നെ എഞ്ചിനീയറായി ജോലി തരപ്പെട്ടതു മുതൽ സജീറിന്റെ തണലിലായിരുന്നു കുടുംബം കഴിഞ്ഞു വന്നത്. സഹോദരിമാരുടെ വിവാഹം, സ്വന്തായി വീട് തുടങ്ങി വീട്ടുകാര്യങ്ങളെല്ലാം സജീറിന്റെ ചെലവിൽ തന്നെ നടന്നു വന്നു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സജീർ തീവ്രവാദത്തിന്റെ പിടിയിലകപ്പെട്ടത് ഞെട്ടലോടെയാണ് കഴിഞ്ഞ വർഷം വീട്ടുകാർ ഉൾകൊണ്ടത്. 2016 ഒക്ടോബർ മാസത്തിലാണ് സജീർ തീവ്രവാദ സംഘത്തിൽ ചേർന്നുവെന്ന വിവരം ദേശീയ അന്വേഷണ ഏജൻസി വീട്ടുകാരെ അറിയിച്ചത്. അതിനു ശേഷം വിവിധ സുരക്ഷാ ഏജൻസികളുടെ ചോദ്യം ചെയ്യലും പരിശോധനകളും നിരീക്ഷണങ്ങളും കുടുംബത്തിന്റെ മേൽ തുടർന്നു.

പരമ്പരാഗത സുന്നി കുടുംബമാണ് സജീറിന്റേത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സജീർ സലഫി ആശയമായിരുന്നു പുലർത്തിയിരുന്നത്. പഠന കാലം തൊട്ടേ മുജാഹിദ് ആശയം വച്ചുപുലർത്തിയിരുന്നതായും സലഫി പള്ളിയിലായിരുന്നു സ്ഥിരമായി പോയിരുന്നതെന്നും വീട്ടുകാരും അയൽവാസികളും പറയുന്നു. ആരോടും മിണ്ടാത്ത പ്രകൃതക്കാരനായിരുന്നു പൊതുവെ. എന്നാൽ നല്ല ബുദ്ധിവൈഭവവും ആയിരുന്നത്രെ.

നാട്ടിലുള്ളപ്പോൾ സജീർ അവിവാഹിതനായിരുന്നു. കുടുംബ കാര്യങ്ങളെല്ലാം സജീർ തന്നെയായിരുന്നു നോക്കി വന്നിരുന്നത്്. എന്നാൽ എല്ലാം ഒരു സുപ്രഭാതത്തിൽ അസ്തമിക്കുകയായിരുന്നു. മകനെ പഠിപ്പിച്ച് ഉന്നത നിലയിൽ എത്തിക്കണമെന്ന പിതാവ് ബാക്കിവെച്ചു പോയ സ്വപ്നവും കുടുംബത്തിന്റെ ജീവിത ആശ്രയവുമെല്ലാം പെട്ടന്ന് തകിടം മറിയുകയായിരുന്നു. മനുഷ്യ രക്തത്തിൽ ആനന്ദം കണ്ടെത്തുകയും ഇതിലൂടെ സ്വയം ഹോമിക്കപ്പെടുകയും ചെയ്യുന്ന തീവ്രവാദം ഒരു കുടുംബത്തെ കൂടി അനാഥമാക്കിയിരിക്കുന്നു.

സജീറിന്റെ വീട്ടുകാർ ഇപ്പോൾ മൂഴിക്കലിലെ വീട്ടിൽ താമസിക്കാറില്ല. വല്ലപ്പോഴും വന്നു പോകുക മാത്രം. മകളുടേയും മറ്റ് കുടുംബാംഗങ്ങളുടേയും വീട്ടിലാണ് താമസിച്ചു വരുന്നത്. അന്വേഷണ സംഘങ്ങളുടെയും സമൂഹത്തിന്റേയും ചോദ്യങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. ജീവിതം എല്ലാ നിലക്കും വഴിമുട്ടിയ സ്ഥിതിയാണ് ഈ കുടുംബത്തിന്റേത്. സജീറിനെ തിരക്കിയുള്ള അന്വേഷണം വന്നതോടെയാണ് ഐഎസ് എന്താണെന്നു പോലും ഈ കുടുംബം അറിയുന്നത്. തീവ്രമായ യാതൊരു ചിന്തയുമില്ലാതെ ജീവിച്ചു പോന്ന കുടുംബത്തിന് ഇത് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സജീറിന്റെ മരണവാർത്തകൂടി ഈ കുടുംബത്തെ തേടിയെത്തി.

സജീർ അടക്കം നാല് മലയാളികൾ ഇതു വരെ ഐഎസ് ക്യാമ്പിൽ യുദ്ധം ചെയ്യുന്നതിനിടെ മരിച്ചുവെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് ഇസ്ലാമിക്ക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയിലെത്തിയ മലയാളികളുടെയെല്ലാം കുടുംബങ്ങളിലെ അവസ്ഥ സമാനമാണ്. ഈ ദുരിതവും കണ്ണീരും ഇനി ഒരു കുടുംബത്തിനും ഉണ്ടാവരുതേ എന്നാണ് ഓരോ കുടുംബത്തിന്റേയും പ്രാർത്ഥന. ഓൺലൈനിലൂടെയും മറ്റും ഇസ്ലാമിനെയും ഖുർആനിയേയും തെറ്റായി പഠിച്ച് തീവ്രവാദ ആശയങ്ങളിലെത്തുന്നവരാണ് ഐഎസിൽ എത്തിയതിൽ അധികവും. നിരപരാധികളെ കൊന്നൊടുക്കുകയും ജീവിതം വെടിയുണ്ടയിൽ തീർക്കുകയും ചെയ്യുന്ന തീവ്രവാദ ഭീകരവാദത്തിന്റെ വഴി തെരഞ്ഞെടുക്കുന്നതിലൂടെ കുടുംബത്തിന്റെ ദുരിതവും കണ്ണീരും മാത്രമല്ല ഉണ്ടാക്കുന്നത് സമൂഹത്തി സമുദായത്തിന്റേയും വെറുപ്പുകാടിയാണെന്ന് ഇവർ തിരിച്ചറിയുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP