Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷംസുദ്ദീൻ പാലത്തിനെ റിമാൻഡിലടച്ചതിനു പിന്നാലെ ഇരട്ട നീതി പറഞ്ഞ് അണികളെ വികാരം കൊള്ളിച്ച് ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അമുസ്ലിംങ്ങളോട് ചിരിക്കരുതെന്ന് പറഞ്ഞ് വർഗീയ വിദ്വേഷം വിതറിയ വിവാദ പ്രാസംഗികന് വേണ്ടി പോസ്റ്റിട്ടതിൽ ലീഗിനുള്ളിൽ വ്യാപക പ്രതിഷേധം

ഷംസുദ്ദീൻ പാലത്തിനെ റിമാൻഡിലടച്ചതിനു പിന്നാലെ ഇരട്ട നീതി പറഞ്ഞ് അണികളെ വികാരം കൊള്ളിച്ച് ഇ.ടി മുഹമ്മദ് ബഷീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; അമുസ്ലിംങ്ങളോട് ചിരിക്കരുതെന്ന് പറഞ്ഞ് വർഗീയ വിദ്വേഷം വിതറിയ വിവാദ പ്രാസംഗികന് വേണ്ടി പോസ്റ്റിട്ടതിൽ ലീഗിനുള്ളിൽ വ്യാപക പ്രതിഷേധം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അറസ്റ്റിലായ ഷംസുദ്ദീൻ പാലത്തിനെ ന്യായീകരിക്കും വിധം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും അണികളെ വികാരം കൊള്ളിക്കുകയും ചെയ്ത മുസ്ലിംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ കുറിപ്പ് വിവാദമാകുന്നു. വിദ്വേഷ പ്രസംഗത്തിന് ശശികലക്കെതിരെ നിസാര വകുപ്പ് ചുമത്തിയപ്പോൾ ഷംസുദ്ദീൻ പാലത്തിനെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയെന്നും പരിശുദ്ധ ഉംറ നിർവഹിക്കാൻ പോകുമ്പോൾ ഷംസുദ്ദീൻ പാലത്തിനെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി റിമാന്റ് ചെയ്തു എന്നുമാണ് പോസ്റ്റിട്ടിരിക്കുന്നത്. ഇത് ഇരട്ട നീതിയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നന്നും പോസ്റ്റിലൂടെ ഇ.ടി മുഹമ്മദ് ബഷീർ ആഹ്വാനം ചെയ്യുന്നു.

ഇസ്ലാമിക്ക് സ്റ്റേറ്റു പോലുള്ള ആഗോള ഭീകര സംഘടനയുടെ ആശയം പ്രസംഗിച്ച ഷംസുദ്ദീൻ പാലത്തിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ ലീഗ് നേതാവ് ഇരട്ട നീതിയാണെന്ന വാദവുമായി രംഗത്തു വരികയും അണികളെ ഇതിനെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്യുന്നതുമായ കുറിപ്പ് ഇതിനോടകം വിവാദമായിരിക്കുകയാണ്. ഐസിസിന്റെ മൂന്ന് അടസ്ഥാന ആശയങ്ങളിലൊന്നാണ് സൗദി പണ്ഡിതൻ ശൈഖ് സ്വാലിഹ് ഫൗസാന്റെ 'അൽ വാലാഅ് വൽ ബറാഅ്'. ഇന്ത്യയിൽ നിരോധിച്ച സംഘടനയായ ഐസിസിന്റെ ആശയമായതിനാൽ തന്നെ ഇത് പ്രസംഗിച്ചതിനാൽ യു.എ.പി.എ വകുപ്പ് ഷംസുദ്ദീനെതിരെ ചുമത്തിയിരുന്നു. എന്നാൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഷംസുദ്ദീൻ പാലത്തിനെതിരെയുള്ള യു.എ.പി.എ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് അന്ന് നിയമസഭയിൽ പ്രതികരിച്ചിരുന്നു. ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ് എന്നിവരുടെ നേതൃത്വത്തിൽ യു.എ.പി.എ മരവിപ്പിക്കുന്നതിനായി ശക്തമായ സമ്മർദവം ഇടപെടലും നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു.

ഇതിനെ തുടർന്ന് ചുമത്തിയ യു.എ.പി.എ എടുത്തു കളയുകയും അന്വേഷണം തന്നെ മരവിപ്പിച്ച സ്ഥിതിയിലുമായിരുന്നു. മുസ്ലിംലീഗ് നേതാവും കാസർകോഡ് ജില്ലാ ഗവ.പ്ലീഡറുമായിരുന്ന അഡ്വ.സി ഷുക്കൂർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിന്മേലായിരുന്നു ഷംസുദ്ദീനെതിരെയുണ്ടായ കേസും നടപടിയുമെല്ലാം. ഐഎസ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ മത വിശ്വാസത്തിന്റെ മറവിൽ ജനങ്ങളിലേക്കു പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പ്രാസംഗികൻ ചെയ്തതെന്ന് ശുക്കൂർ വക്കീൽ പരാതിയിൽ പറഞ്ഞിരുന്നു. ഇതേ പരാതിക്കാരൻ ഹിന്ദു ഐക്യ വേദി നേതാവ് കെ.പി ശശികലയുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. ഇരുവർക്കെതിരെയും ഐപിസി 153 എ വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ നിസാര വകുപ്പ് ശശികലക്കെതിരെ ചുമത്തിയെന്ന തരത്തിലായിരുന്നു ഇ.ടി അണികളെ വികാരപ്പെടുത്തുന്നതിനായി ഫേസ്‌ബുക്കിൽ കുറിച്ചത്.

അടിപിടിയാണെങ്കിൽ പോലും ജാമ്യമില്ലാ കേസ് ചുമത്തപ്പെട്ടവരെ വിമാനത്താവളത്തിൽ വെച്ച് പിടികൂടുമെന്നിരിക്കെയാണ് 153 എ ഉണ്ടായിരുന്ന ഷംസുദ്ദീൻ ഉംറ നിർവഹിക്കാൻ പോകുന്നതിനിടെ പിടികൂടിയെന്ന തരത്തിൽ സമുദായ വികാരം ഇളക്കി വിടുന്ന പോസ്റ്റ് എംപി കൂടിയായ ഇടി മുഹമ്മദ് ബഷീർ ഫേസ്‌ബുക്കിൽ ഇട്ടിരിക്കുന്നത്. ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തെയോ വർഗീയ വിദ്വേഷം പരത്തുന്ന ഇത്തരം ആശയങ്ങളെയോ മുസ്ലിം ലീഗ് ഔദ്യോഗികമായി ഇതുവരെ പിന്താങ്ങുകയോ അനുകൂല പ്രസ്ഥാവന ഇറക്കുകയോ ചെയ്തിട്ടില്ല.

ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള ഏതാനും ലീഗ് നേതാക്കൾ ഷംസുദ്ദീനെതിരെയുള്ള കേസ് പിൻവലിക്കുന്നതിനായി തുടക്കം മുതലേ ഇതിനോടകം ഇ.ടിയുടെ ഫേസ്‌ബുക്ക് കുറിപ്പിനെതിരെ വ്യാപക പ്രതിഷേധം അണികളിൽ നിന്നു തന്നെ ഉയർന്നിട്ടുണ്ട്. സമുദായത്തെ വികലമായി ചിത്രീകരിക്കുന്ന ഇത്തരം പ്രഭാഷകർക്ക് ചൂട്ടുപിടിക്കുന്ന നിലപാട് മതേതര നിലപാടുള്ള മുസ്ലിംലീഗിന് ചേർന്നതല്ലെന്ന അണികളുടെ കമന്റുകളും ഇ.ടിയുടെ പോസ്റ്റിനു താഴെ കാണാം. ഇരട്ട നീതി ഇടത് സർക്കാറിന്റെ മുഖമുദ്രയോ എന്ന് തുടങ്ങുന്ന പോസ്റ്റിൽ ശശികലക്കെതിരെ നടപടിയെടുത്തില്ലെന്നാണ് പറയുന്നതത്രയും. എന്നാൽ കഴിഞ്ഞ അഞ്ച് വർഷം ഭരണമുണ്ടായപ്പോൾ എന്ത്കൊണ്ട് ശശികലക്കെതിരെ നടപടിയെടുത്തില്ലെന്ന മറു ചോദ്യവും കമന്റ്ബോക്സിൽ ഉയർന്നു.

ഇരു കേസുകളിലും പരാതിക്കാരനായ അഡ്വ.സി ശുക്കൂർ മുസ്ലിം ലീഗ് നേതാവ് കൂടിയാണ്. ശശികല നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിലും കേസെടുത്തതിനു പിന്നാലെ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ശശികലയും ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശശികലക്കെതിരെയുള്ള ഹരജിയിൽ കക്ഷി ചേരാൻ ക്ഷണിച്ച് ശുക്കൂർ വക്കീൽ പരസ്യമായി ഫേസ്‌ബുക്ക് പോസ്റ്റിടുകയും ചെയ്തു. എന്നാൽ ശശികലയുടെ വിദ്വേഷ പ്രസംഗം എതിർത്തവർ ആരും തന്നെ കേസിൽ കക്ഷി ചേരാൻ അന്ന് തയ്യാറായിരുന്നില്ല. ശശികലക്കും ഷംസുദ്ദീൻ പാലത്തിനും എതിരെ 153 എ ചുമത്തിയെന്നല്ലാതെ പൊലീസ് അന്വേഷം നടത്തുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നതാണ് വസ്തുത. ജാമ്യമില്ലാ കേസുകൾ ചുമത്തപ്പെട്ടവർ വിദേശത്തേക്ക് പോകുമ്പോൾ പിടികൂടി അറസ്റ്റ് ചെയ്യുക എന്നത് പതിവ് രീതിയാണ്. ചിലരെ വിദേശത്ത് നിന്ന് വരുമ്പോഴും അറസ്റ്റ് ചെയ്യാറുണ്ട്. യു.എ.പി.എ എടുത്ത് കളഞ്ഞ ഷംസുദ്ദീൻ പാലത്തിന്റെ കേസിലും ഇതു തന്നെയാണ് സംഭവിച്ചതും. എന്നാൽ വസ്തുതകൾ വളച്ചൊടിച്ച് ഷംസുദ്ദീന്റെ വിദ്വേഷ പ്രസംഗത്തെ നിസരാ വൽക്കരിക്കുകയും അറസ്റ്റ് ചെയ്തത് വലിയ അപരാദമായും എഴുതി അണികളെ വികാരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് ഇ.ടി നടത്തിയത്.

അമുസ്ലിം കലണ്ടർ പോലും ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ പരാമർശങ്ങളായിരുന്നു ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിൽ. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും ഈ പ്രസംഗത്തിലൂടെ ശംസുദ്ദീൻ പാലത്ത് പറയുന്നുണ്ട്., ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒന്നര വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന സലഫി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലുള്ളത്.

പ്രസംഗത്തിനാധാരമായ 'അൽ വലാഅ വൽ ബറാഅ്' എന്ന അറബി പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ഇത് നിരവധി സ്റ്റേജുകളിൽ പറയുകയും ചെയ്യുന്ന സലഫി പ്രഭാഷകരുടെ നിര തന്നെയുണ്ട്. ജനാധിപത്യത്തെയും ഇന്ത്യൻ ഭരണഘടനയെയും എതിർക്കുന്ന സലഫി പ്രഭാഷകരുടെ പ്രസംഗങ്ങൾ നിരവധി ഇതിനോടകം പുറത്തു വന്നിരുന്നു. എന്നാൽ ഇവർക്കെതിരെ അറസ്റ്റ് പോയിട്ട് കേസ് പോലും ഇതുവരെ എടുത്തിട്ടില്ലെന്നിരിക്കെയാണ്, ഇരട്ട നീതി പറഞ്ഞ് ഇ.ടി മുഹമ്മദ് ബഷീർ അണികളെ വികാരം കൊള്ളിച്ചിരിക്കുന്നത്. മറ്റൊരു സലഫി പ്രഭാഷകനും മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നേതാവുമായ മുജാഹിദ് ബാലുശേരിക്കെതിരെ സമാനമായ ഒരു കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസിലും ഇതുവരെ നടപടിയില്ല.

രാഷ്ട്രീയ കേസുകളടക്കമുള്ള നിരവധി കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്ന നിരവധി മുസ്ലിംലീഗ് പ്രവർത്തകരുണ്ടായിരിക്കെ ഇവർക്കു വേണ്ടി ശബ്ദുക്കാതെ വർഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന ഷംസുദ്ദീൻ പാലത്തിനെ പോലുള്ളവർക്കു വേണ്ടി കുറിപ്പിട്ടതിനെതിരെ അണികൾക്കിടയിലും വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കേരളത്തിലെ മറ്റ് സലഫി ഗ്രൂപ്പുകൾ പോലും ഷംസുദ്ദീൻ പ്രസംഗിച്ച ആശയം ഉൾക്കൊള്ളുന്നില്ലെന്നിരിക്കെയാണ് ഇത്തരം പ്രാസംഗികർക്കു വേണ്ടി നടന്ന രഹസ്യ ചരടു വലികൾ പരസ്യമായി പുറത്തേക്കു വന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിദേശത്തേക്ക് കടക്കാനിരിക്കെ നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് ഷംസുദ്ദീൻ പിടിയിലായത്. ഇയാൾ ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP