Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റംസാൻ ആരംഭത്തോടെ എന്റെ പെരുന്നാൾ തുടങ്ങും; പെരുന്നാൾ ദിനത്തിൽ പുത്തനുടുപ്പിന്റെയും അത്തറിന്റെയും സുഗന്ധങ്ങൾ; അബ്ദുൽ ഖയ്യൂമിന്റെ വീട്ടിൽ നിന്നുള്ള പോത്തിറച്ചി കൂടിയായാൽ പത്തോടി ഹൗസും പുത്തൻ വീടും ചേർന്നൊട്ടിയ സാക്ഷാൽ ഗോഡ്സ് ഓൺ കൺട്രി: റംസാനിലെ ബാല്യകാല സ്മരണകൾ അയവിറക്കി കെ പി രാമനുണ്ണി എഴുതുന്നു

റംസാൻ ആരംഭത്തോടെ എന്റെ പെരുന്നാൾ തുടങ്ങും; പെരുന്നാൾ ദിനത്തിൽ പുത്തനുടുപ്പിന്റെയും അത്തറിന്റെയും സുഗന്ധങ്ങൾ; അബ്ദുൽ ഖയ്യൂമിന്റെ വീട്ടിൽ നിന്നുള്ള പോത്തിറച്ചി കൂടിയായാൽ പത്തോടി ഹൗസും പുത്തൻ വീടും ചേർന്നൊട്ടിയ സാക്ഷാൽ ഗോഡ്സ് ഓൺ കൺട്രി: റംസാനിലെ ബാല്യകാല സ്മരണകൾ അയവിറക്കി കെ പി രാമനുണ്ണി എഴുതുന്നു

 ഭൂതകാലങ്ങളെല്ലാം സുവർണ്ണകാലങ്ങളാകുന്നത് എല്ലാവർക്കും ഇന്നത്തേതിനേക്കാൾ അന്ന് ചെറുപ്പമായിരുന്നതു കൊണ്ടാണെന്ന് മനഃശ്ശാസ്ത്രജ്ഞർ പറയാറുണ്ട്. എന്നാൽ ചെറുപ്പത്തിന്റെ ഇളവുകളെല്ലാം മാറ്റി വച്ചാലും മിക്ക കാര്യങ്ങളിലും പഴയ കാലവും പഴയ ആളുകളും എത്രയോ മെച്ചം തന്നെയായിരുന്നു. മികച്ച ദൃഷ്ടാന്തമായി ഒരു ബാല്യകാലസ്മരണ മനസ്സിലേക്ക് ഓടിയെത്തുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം നാടായ പൊന്നാനിയിലെ പെരുന്നാൾ റംസാൻ മാസാരംഭത്തോടെ തന്നെ തുടങ്ങുകയായി.

ആദ്യദിവസങ്ങളിൽ സൂര്യാസ്തമയത്തിന് ശേഷമുള്ള പെരുന്നാളും അവസാനദിവസം രാപ്പകൽ നീളുന്ന പെരുന്നാളുമെന്ന വ്യത്യാസം മാത്രം ! കാരണം കുട്ടിക്കാലത്തെ എന്റെ പെരുന്നാളിന്റെ അർത്ഥം തരിക്കഞ്ഞിയുടെയും കോഴിയടയുടെയും പഴം നിറച്ചതിന്റെയും മുട്ടമാലയുടെയും മുട്ടസുർക്കയുടെയും പത്തിരിയുടെയും ഇറച്ചിയുടെയും പൊടിപൂരം എന്നതായിരുന്നു. രാപ്പകൽ നീളുന്ന പെരുന്നാൾ ദിനത്തിൽ പിന്നെ പുത്തനുടുപ്പുകളുടെയും പലതരം അത്തറുകളുടെയും സുഗന്ധങ്ങൾ നിറയുകയും ചെയ്യും.

ഏതെങ്കിലുമൊരു നോമ്പ് ദിനത്തിലും പെരുന്നാൾ നാളിലുമായി രണ്ടുതവണ പ്രിയ ചങ്ങാതിയായ അബ്ദുൾ ഖയ്യൂമിന്റെ വീട്ടിൽ നിന്ന് എന്റെ കുടുംബത്തിലേക്ക് പകർച്ച കൊടുത്തയക്കാറുണ്ട്. അതായത് അപ്രതിരോധ്യമായ തീറ്റ മണം പരത്തുന്ന അരയാൾ പൊക്കമുള്ള ടിഫിൻ കാരിയറുമായി പത്തൊടി ഹൗസിലെ അടുക്കളക്കാരി റുക്കിയ കരുമത്തിൽ പുത്തൻ വീട്ടിലേക്ക് നടന്ന് നടന്ന് വരും. അവർ തലയിലെ തട്ടൻ നേരെയാക്കി മടങ്ങിപ്പോകേണ്ട താമസം മനുഷ്യരാശി ആദ്യമായി ആഹാരം കണ്ടെത്തുന്നതിന്റെ ഔത്സുക്യത്തോടെ ഞാൻ ഊൺമുറിയിൽ ഇരിക്കുന്ന ആ പകർച്ചപ്പാത്രത്തിലേക്ക് അടിച്ചാർക്കും.

'ഇങ്ങനെ ഭക്ഷണം കാണാത്ത കളി കളിക്കല്ലെ. ഉണ്ണ്യേ.' അമ്മ എന്നെ അടക്കി നിർത്താൻ ശ്രമിക്കും. ഒടുവിൽ ടിഫിൻ കാരിയറിൽ തലയടിച്ചുള്ള എന്റെ ആത്മാഹുതി ഒഴിവാക്കാനെന്നോണം ഇടങ്കോൽ സ്പൂൺ ഊരിയെടുത്ത് ഓരോ തട്ടുകളായി അവർ മേശപ്പുറത്ത് നിരത്തും. ഹാ. ആദ്യത്തെ തട്ടിൽ കോഴിയട. രണ്ടാമത്തെ തട്ടിൽ പഴം നിറച്ചത്. മൂന്നാമത്തെ തട്ടിൽ മുട്ടമാലയും മുട്ടസുർക്കയും. നാലാമത്തെ തട്ടിൽ പത്തിരി, അഞ്ചാമത്തെ തട്ടിൽ നെയ്ച്ചോറ്, ആറാമത്തെ തട്ടിൽ ഇറച്ചിക്കറി.

ആ കുറി പക്ഷെ ഏഴാമത്തെ തട്ടിലും ഇറച്ചിക്കറി ആവർത്തിച്ചിരുന്നു. പാഥമിക പരിശോധന കഴിഞ്ഞതും വിഭവങ്ങൾ ഒത്ത പാത്രങ്ങളിലേക്ക് പകർന്ന് വെക്കാനായി അമ്മ ടിഫിൻകാരിയർ ചന്ദ്രമതിക്ക് കൈമാറി. ഹൗ, എന്തൊരു ആർത്തിയാണിതെന്ന് അവളെക്കൊണ്ട് പറയിപ്പിച്ചു കൊണ്ട് ഞാനും പിറകെ കൂടി. 'അയ്യോ പോത്തിറച്ചീ.' പെട്ടെന്ന് എന്നെ മാത്രമല്ല, കരുമത്തിൽ പുത്തൻ വീടിനെ മൊത്തം വിറപ്പിക്കുമാറ് ചന്ദ്രമതി അലറി. 'എന്ത്. പോത്തിറച്ചിയോ?' അമ്മ അവളുടെ പ്രസ്താവന വകവെക്കാൻ കൂട്ടാക്കിയില്ല. കാരണം ഞാൻ ഖയ്യൂമിന്റെ വീട്ടിൽ വെച്ച് തട്ടുമെങ്കിലും കരുമത്തിൽ പുത്തൻ വീട്ടിൽ ഉപയോഗിക്കാത്ത സാധനം എന്ന നിലക്ക് കോഴിയിറച്ചിയല്ലാതെ മാട്ടിറച്ചി റംസാൻ പകർച്ചയിൽ സാധാരണ ഉണ്ടാകാറില്ല.

'പോത്തിറച്ചി തന്നെയാ, ഇമ്മേമേ. പൊത്തിറച്ചി തന്നെയാ. ഒന്ന് മണത്ത് നോക്കി.' ഫോറൻസിക്ക് ടെസ്റ്റിനായി കറിച്ചാറ് ചെറുവിരലിൻ തൊട്ട് അമ്മയുടെ മൂക്കിലേക്ക് അടുപ്പിച്ചു കൊണ്ട് ചന്ദ്രമതി ചീറി. കോഴിയിറച്ചിയിൽ നിന്നുള്ള വ്യതിയാനം ചെറുങ്ങനെ ഘ്രാണിച്ചെടുത്ത് അമ്മ അവളുടെ വാദം അംഗീകരിച്ചു. ഓ, പുതിയ വെപ്പുകാരികൾ ആരെങ്കിലും അറിയാതെ വെച്ചുപോയതാകാം. ഭാരതീയമായ സഹിഷ്ണുതയുടെ മൂർത്തമദ്ഭാവമായി അമ്മ പരിണമിച്ചു.

'അയ്യേ. ഇപ്പോ തന്നെ ഞാനിത് തെങ്ങിൻ തടത്തിൽ കുഴിച്ച് മൂടാം.' ചന്ദ്രമതിക്ക്  നിക്കപ്പൊറുതിയില്ലാതായി. ഒരു നിമിഷം മൗനത്തിൽ മുടന്തിയ പ്രതികരണം അമ്മ പിന്നീട് ഇങ്ങനെ പുറത്തിറക്കി. 'വേണ്ട. ചന്ദ്രമതിയ്യ്യേ. ഏതായാലും അത് തെങ്ങിൻ തടത്തിൽ കളയണ്ട. മനുഷ്യന്മാർ കഴിക്കുന്ന സാധനങ്ങൾ വെറുതെ കളയരുതെന്ന് എപ്പോഴും ദാമോദരേട്ടൻ (മരിച്ച് പോയ എന്റെ അച്ഛൻ) പറയാറുണ്ട്. ഖയ്യൂമിന്റെ വീട്ടിൽ നിന്ന് ഉണ്ണി തിന്നാറുള്ളതല്ലേ. അവൻ കഴിച്ചോട്ടെ.'

അതോടെ സ്റ്റീൽ പാത്രം കയ്യിൽ താലം പിടിച്ച് ചന്ദ്രമതിക്ക് ചുറ്റും ഞാൻ വട്ടം റങ്ങിക്കൊണ്ടിരുന്നു. കോഴിയട, പഴം നിറച്ചത്, മുട്ടമാല, മുട്ടസുർക്ക, പത്തിരി, നെയ്ച്ചോറ്, കോഴിയിറച്ചി, മറ്റാർക്കും വേണ്ടാത്തതിനാൽ മൊത്തം ബീഫ്കറിയും പാത്രത്തിലേക്ക് പകർന്ന് വീണു. കരുമത്തിൽ പുത്തൻ വീട്ടിൽ ആദ്യമായാണ് മാട്ടിറച്ചിയുടെ ഉശിര് പരക്കുന്നത്. പതിനൊന്ന് വയസ്സിന്റെ പൊട്ടിത്തെറിപ്പിലായിരുന്നു ഞാനെങ്കിലും മൃഷ്ടാന്നത്തിന്റെ ഊക്കുകൊണ്ടായിരിക്കാം ഭക്ഷണശേഷം ശകലം മയങ്ങിപ്പോയി. പകൽക്കിനാവ് തെളിഞ്ഞപ്പോൾ അതാ, പത്തോടി ഹൗസിന്റെ ഒരു കഷ്ണം പുത്തൻ വീടുമായി ചേർന്നൊട്ടി പാടം മുറിച്ച് കടക്കാനുള്ള അസൗകര്യം ഇല്ലാതെ എനിക്കും ഖയ്യൂമിനും ഒന്നിച്ച് കളിക്കാനുള്ള അവസ്ഥ സംജാതമായിരിക്കുന്നു. അതായിരുന്നു സാക്ഷാൽ ഗോഡ്സ് ഓൺ കൺട്രി.

എല്ലാ വർഷവും റമാദാൻ അടുക്കുമ്പോൾ ഞാൻ ഈ സംഭവം ഓർക്കും. ബീഫ് വിവാദം പ്രബലമായപ്പോൾ ആ ഓർമ്മയുടെ പ്രസക്തിയും വിപുലമായി. ഒടുവിൽ ദൈവത്തിന്റെ പുസ്തകത്തിലെ നീലയും ചന്ദ്രക്കലയും എന്ന ഭാഗത്ത് ശ്രീകൃഷ്ണനും മുഹമ്മദ് നബിയും ഗാന്ധിക്ക് സ്നേഹോർജ്ജം പകരുന്ന ഭാവനാ മുഹൂർത്തത്തിൽ ഞാൻ ഇങ്ങനെ എഴുതി.

'രാധയിൽ തുടങ്ങി സഹസ്ര സ്ത്രീകളേയും ഓമനപ്പെടുത്തിയ പ്രണയം കേശവനിൽ നിന്നും പന്ത്രണ്ട് ഭാര്യമാരെയും ഹൂറികളായി പരിവർത്തിപ്പിച്ച മുഹബത്ത് മുഹമ്മദിൽ നിന്നും കൃപാമയമായി മോഹൻദാസിലേക്ക് ഒഴുകി. ഒരു വശത്തു നിന്ന് ദ്വാപരയുഗത്തിന്റെ പ്രാചീനകരുത്തും മറുവശത്തു നിന്ന് അറബിസവിശേഷമായ മഹാവീര്യവും കുലം കുത്തി. കിട്ടിയ തക്കത്തിൽ വാജീകരണക്ഷമമായ മാംസജീവകങ്ങൾ കൂടി നബിവിരുലുകളിൽ നിന്ന് ഞങ്ങളുമുണ്ടേയെന്ന് ചാടിത്തുള്ളി ഗാന്ധിയെ പൂകി. വേദകാലത്തെ ഋഷിമാർ
പുഞ്ചിരിച്ചു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP