Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റംസാന് ഹോട്ടലുകൾ തുറക്കണം; പകൽ പട്ടിണി കിടന്ന് രാത്രി നാലിരട്ടി ഭക്ഷിക്കുകയും ചെയ്യന്നത് വഴി ആരും ഒന്നും നേടുന്നില്ല; നിസ്‌ക്കാരവും ബാങ്കും നോമ്പും ഇസ്ലാമിന്റെ ഭാഗമല്ല; ഖുർ ആൻ സുന്നത് സൊസൈറ്റിക്കാരുടെ പ്രവർത്തനം ഇങ്ങനെയാണ്; ആടുമേക്കാൻ പോവുന്നവരൊക്കെ നിർബന്ധമായും അറിയേണ്ട സംഘടനയുടെ കഥ

റംസാന് ഹോട്ടലുകൾ തുറക്കണം; പകൽ പട്ടിണി കിടന്ന് രാത്രി നാലിരട്ടി ഭക്ഷിക്കുകയും ചെയ്യന്നത് വഴി ആരും ഒന്നും നേടുന്നില്ല; നിസ്‌ക്കാരവും ബാങ്കും നോമ്പും ഇസ്ലാമിന്റെ ഭാഗമല്ല; ഖുർ ആൻ സുന്നത് സൊസൈറ്റിക്കാരുടെ പ്രവർത്തനം ഇങ്ങനെയാണ്; ആടുമേക്കാൻ പോവുന്നവരൊക്കെ നിർബന്ധമായും അറിയേണ്ട സംഘടനയുടെ കഥ

കെ.വി നിരഞ്ജൻ

കോഴിക്കോട്: ഏറ്റവുംപെട്ടെന്ന് മതവികാരം വ്രണപ്പെടുന്നവരുടെ കണക്കെടുത്താൽ ആഗോളടിസ്ഥാനത്തിൽ തന്നെ ഒന്നാസ്ഥാനത്ത് ഇസ്ലാമത വിശ്വാസികളായിരക്കും. എന്നാൽ യുക്തിവാദികൾപോലും ഭയപ്പെടുന്ന ആ ഇസ്ലാമിന്റെ ഭൂരിഭാഗം ആചാരങ്ങളെയും അതിശക്തമായി വിമർശിച്ചുകൊണ്ടും പരസ്യമായി ജീവിക്കുന്ന ഒരുകൂട്ടർ ഇവിടെയുണ്ട്. റംസാൻ വ്രതം അനിസ്ലാമികമാണെന്നും അന്ധവിശ്വാസമാണെന്നും സമർഥിച്ചുകൊണ്ടാന്ന് ഇവർ മുസ്ലീങ്ങളായി ജീവിക്കുന്നത് എന്ന് പറഞ്ഞാൽ ഞെട്ടരുത്. അതാണ് സാക്ഷാൽ ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റി. മലബാറിൽ മാത്രം രണ്ടായിരത്തോളം അംഗങ്ങൾ ഉള്ള ഇവർ യാഥാസ്ഥിക മുസ്ലീങ്ങളിൽനിന്ന് കടുത്ത ഭീഷണിയാണ് നേരിടുന്നതെങ്കിലും അതിനെ അതിജീവിച്ച് മുന്നോട്ടുപോവുകയാണ്. http://khur-aansunnathsociety.com/ , www.chekanoormoulavi.com എന്നീ വെബ്‌സൈറ്റിലൂടെയൊക്കെ ശക്തമായ ആശയപ്രചാരണം നടത്തി അവർ സജീവമാണ്.

കഴിഞ്ഞ റംസാൻ നോമ്പുകാലത്ത്, ഹോട്ടലുകൾ അടച്ചിടുന്നതിനിതിരെ കോഴിക്കോട്ട് വാർത്താസമ്മേളനം നടത്തിയ ഖുർആൻ സുന്നത് സൊസൈറ്റി പ്രവർത്തകർ, ഒരു മതേതര രാജ്യത്ത് നടപ്പാക്കുന്ന തലിബാനിസമാണ് ഇതെന്നും ആരെങ്കിലും മുൻകൈ എടുത്താൽ ഹോട്ടലുകൾ തുറക്കാൻ എല്ലാ സൗകര്യങ്ങളും തങ്ങൾ ഒരുക്കിക്കൊടുക്കുമെന്നും അറിയിച്ചിരുന്നു. ഈ വർഷവും അവർ അതേ കാമ്പയിനുമായി മുന്നോട്ടുപോവുകയാണ്.ഇസ്ലാമിലെ അന്ധവിശ്വാസങ്ങക്കും ദുരാചാരങ്ങൾക്കും എതിരെ വെറുതെ കാമ്പയിൻ നടത്തുക മത്രമല്ല കോടതികളിലടക്കം ഈ വിഷയങ്ങൾ എത്തിക്കാനും ഖുർആൻ സുന്നത്ത് സൊസൈറ്റി മുൻകൈയെടുക്കുന്നുണ്ട്.ഇപ്പോൾ സുപ്രീം കോടതിയിൽ വിചാരണ നടക്കുന്ന മുത്തലാഖ് കേസിൽ ഖുർആൻ സുന്നത് സൊസൈറ്റി കക്ഷിചേർന്നിട്ടുണ്ട്. ഇതോടൊപ്പം ബഹുഭാരാത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും അവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കോഴിക്കോട്ടെ ഇസ്ലാമിക് റിസർച്ച് ആൻഡ് പ്രൊപ്പഗേഷൻ സെന്റർ ചെയർമാനും ഖുർ ആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ: അബ്ദുൽ ജലീൽ പുറ്റക്കൊട് രചിച്ച 'നോമ്പിന്റെ യാഥാർത്ഥ്യം' എന്ന പുസ്തകം മുൻ നിർത്തിയാണ് ഫേസ്‌ബുക്കിലടക്കം ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ റമാദാൻ അനിസ്ലാമികമാണെന്ന വിഷയത്തിൽ കാമ്പയിൻ നടക്കുന്നത്.ഹിജ്‌റ വർഷ കലണ്ടറിയിലെ ഒമ്പതാം മാസമായ റംസാനിൽ മുസ്ലീങ്ങൾ പകൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് ആചരിക്കുന്ന വ്രതാനുഷ്ഠാനം ഖുർആന് നിരക്കുന്നതല്ലന്നെ് വിശദീകരിക്കുന്നതാണ് ഈ പുസ്തകം ചെയ്യുന്നത്.

ജീവിതത്തിൽ ഒരു നേരം പോലും അല്ലാഹുവിന് വേണ്ടി പട്ടിണി കിടക്കണം എന്നു കൽപ്പിക്കുന്ന ഒറ്റ സൂക്തവും ഖുർ ആനിൽ ഇല്ലന്നെും പുസ്തകം വ്യക്തമാക്കുന്നു.പ്രവാചകൻ ഒരു മാസക്കാലം ഇങ്ങനെ പട്ടിണി നോമ്പ് അനുഷ്ഠിച്ചുവെന്ന് ഖുർ ആനിൽ പറഞ്ഞിട്ടില്ല. ഇതര അനുഷ്ഠാനങ്ങളെപ്പോലെ വ്രതവും പിൽക്കാല പുരോഹിത സൃഷ്ടി മാത്രമാണ്. പകൽ പട്ടിണി കിടക്കുകയും രാത്രി അതിന്റെ നാലിരട്ടി ഭക്ഷിക്കുകയും ചെയ്യന്നത് വഴി ആരും ഒന്നും നേടുന്നില്ല എന്നതാണ് പരമാർത്ഥം. റംസാൻ പുണ്യങ്ങളുടെ പൂക്കാലമല്ല മറിച്ച ഖുർ ആൻ വിരുദ്ധമായ അനാചാരണങ്ങളുടെ പെരുമഴക്കാലമായാണ് കൊണ്ടാടപ്പെടുന്നതെന്നും ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു.

ചേകന്നൂർ മൗലവിയുടെ സമകാലികനും പാക്കിസ്ഥാനിൽ ഖുർആൻ സുന്നത്ത് പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പ്രമുഖ പണ്ഡിതനമായിരുന്ന അല്ലാമാ അഹ്മദ് പർവേസിന്റെ ശിക്ഷ്യനും ഖുർ ആൻ പണ്ഡിതനുമായ ഡോ: ഖമർസമാന്റെ 'നോമ്പിന്റെ സത്യം' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് അബ്ദുൾ ജലീൽ പുസ്തകം രചിച്ചിട്ടുള്ളത്. ഒരാളും പട്ടിണി കിടക്കുന്ന ദുരവസ്ഥയല്ല മറിച്ച് എല്ലാവരും സുഭിക്ഷമായി കഴിയുന്ന ഒരു സാമൂഹ്യക്രമം ആണ് ഖുർആൻ മുന്നോട്ട് വെയ്ക്കുന്നത്. പട്ടിണിയും അനീതിയും മറ്റും ഇല്ലാതാക്കി സമഗ്രവും സമ്പൂർണ്ണവുമായ ഒരു ലോകം സൃഷ്ടിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന വേദഗ്രന്ഥത്തെയും മുഹമ്മദ് നബിയെയും തികച്ചും അപമാനിക്കുന്നതും വളരെയേറെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് ഒരു മാസം പകൽ പട്ടിണി കിടന്നും രാത്രി അതിന്റെ നാലിരട്ടി ഭക്ഷിച്ചും ആരോഗ്യത്തിന് നാശം വിതയ്ക്കണമെന്ന വാദം. കുട്ടികളെക്കോണ്ട് നിർബന്ധിച്ച് നോമ്പ് എടുപ്പിക്കണമെന്ന കൽപ്പനയാകട്ടെ കിരാതവും ബാലപീഠനവും സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രവർത്തകർ ചൂണ്ടിക്കാന്നു.

അറേബ്യയിലേക്ക് തിരിഞ്ഞുകൊണ്ട് അറബിഭാഷയിലുള്ള അഞ്ചുനേര നിസ്‌ക്കാരവും ബാങ്കും നോമ്പും കല്ലറേും കല്ലു ചുംബനവുമൊക്കെയുള്ള ഹജ്ജും ഇസ്ലാമിന്റെ ഭാഗമല്‌ളെന്നും ഖുർ ആൻ സുന്നത് സൊസൈറ്റി പറയുന്നു. പട്ടിണി നോമ്പിന്റെ പേരിൽ ഒരു മാസത്തിലേറെ കാലം ചിലർ ഹോട്ടലുകളും മറ്റും അടച്ചിട്ട് നടത്തുന്ന പട്ടിണിക്കിടൽ ജനങ്ങളെ ദുരിതത്തിലാഴ്‌ത്തുന്നു.ഖുർ ആനോ നബിയോ പഠിപ്പിക്കാത്ത ഒരു ദുരാചാരത്തിന്റെ പേരിൽ പട്ടിണി കിടക്കാൻ പറയുന്ന പുരോഹിതർക്കും അവരുടെ ശിങ്കിടികൾക്കും അവരെപ്പോലെ മറ്റുള്ളവരെയും പട്ടിണിക്കിടണമെന്ന് ദുശ്ശാഠ്യമുണ്ട്. തുറന്നുകിടക്കുന്ന ഹോട്ടലുകൾ കണ്ടാൽ അവരുടെ നോമ്പ് പിടിത്തം വിട്ടുപോകുമോ എന്ന തോന്നലുമുണ്ട്. ഈ താലിബാനിസം ജനാധിപത്യ-മതേതര രാജ്യത്തിന് തികച്ചും അപമാനകരമാണ്. അത് അവസാനിപ്പിക്കാൻ റംസാനിൽ തുറന്നു പ്രവർത്തിപ്പിക്കാൻ സന്നദ്ധതയുള്ള ഹോട്ടലുകൾക്ക് സംരക്ഷണം നൽകാൻ അധികൃതർ തയ്യറാവണമെന്ന് 'നോമ്പിന്റെ യാഥാർത്ഥ്യം' എന്ന പുസ്തകത്തിൻെർ ഗ്രന്ഥകാരനായ ഡോ: അബ്ദുൾ ജലീൽ വ്യക്തമാക്കി.

തങ്ങൾ ഇസ്ലാമിൽ ന്യൂനപക്ഷമാണെങ്കിലും ഓരോ വർഷം കഴിയുന്തോറും പിന്തുണകൂടുയകണെന്ന് ഖുർആൻ സുന്നത് സൊസൈറ്റി പ്രവർത്തകർ പറയുന്നു.ഇപ്പോൾ കോഴിക്കോട് ഗോവിന്ദാപുരത്ത് അവർക്ക് ഓഫീസ് അടക്കമുള്ള സംവിധാനങ്ങൾ ഉണ്ട്. ബ്രെയിൻ വാഷ്‌ചെയ്ത മതഒമാറ്റലും, ഐഎസിൽ ചേരലും ആടുമേക്കൽ വിവാദവുമൊക്കെ കത്തിനിൽക്കുന്ന കേരളത്തിൽ ഇതുപോലൊരു സംഘടന നിലനിൽക്കുന്നതുതന്നെ അദ്ഭുതമാണെന്നാണ് ഡോ.എം.എൻ കാരശ്ശേരിയടക്കമുള്ള പല എഴുത്തുകാരും ചൂണ്ടിക്കാട്ടുന്നത്. ഐസിൽ ചേരലിനെയും പ്രലോഭിപ്പിച്ചുള്ള മതംമാറ്റത്തെയുമെല്ലാം ശക്തമായി അപലപിക്കാനും ഖുർആൻ സുന്നത് സൊസൈറ്റി തയ്യാറാവുന്നുണ്ട്. പക്ഷേ എസ്.ഡി.പി.ഐ അടക്കമുള്ള സംഘടനകളിൽനിന്ന് കടുത്ത വിമർശനവും ആക്രമണഭീഷണിയും ഈ സംഘടനക്ക് നിലനിൽക്കുന്നുണ്ട്.എലതവണ സംഘടനയിലെ അംഗങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികവും മതപരവുമായ ഒറ്റപ്പെടുത്തൽ വേറെയും.പക്ഷേ ഇന്ത്യ ഒരു മതേതര രാഷ്ട്രമായിരുന്നില്‌ളെങ്കിൽ ഷിയാ മുസ്ലീങ്ങളുടെ അനുഭവമാണ് ഈ സംഘടനക്ക് ഉണ്ടാവുകയെന്ന് ആനന്ദിനെപ്പോലുള്ള ബുദ്ധിജീവികൾ നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നേരത്തെ ഇതേപോലുള്ള ആശയസംവാദങ്ങളാണ് ചേകന്നൂർ മൗലവിയുടെ കൊലപാതകത്തിന് കാരണമാക്കിയത്. ഖുർആനെ എറ്റവും സത്യസന്ധമായി വ്യാഖ്യാനിച്ച് അഞ്ചുനേര നിസ്‌ക്കാരത്തിനെതിരെയും മറ്റും പ്രസംഗിച്ച മൗലവിക്ക് നഷ്ടമായത് സ്വന്തം ജീവൻ തന്നെയാണ്. കാന്തപുരം എ.പി അബൂബക്കർ മുസലിയാർ അടക്കമുള്ള പ്രമുഖർ ആരോപിതരായ കേസിൽ വർഷങ്ങളുടെ സിബിഐ അന്വേഷണത്തിനൊടുവിൽ വെറും നാലുപ്രതികളെയാണ് ശിക്ഷിക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP