Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമരജീവിതങ്ങൾ: ഒരു കമ്യൂണിസ്റ്റിന്റെ രാഷ്ട്രീയസ്വപ്നം

സമരജീവിതങ്ങൾ: ഒരു കമ്യൂണിസ്റ്റിന്റെ രാഷ്ട്രീയസ്വപ്നം

ഷാജി ജേക്കബ്

മ്യൂണിസം ഒരു സർവാധിപത്യഭരണകൂടവ്യവസ്ഥയായി മനുഷ്യസ്വാതന്ത്ര്യത്തെ ഇരുമ്പുമറയ്ക്കുള്ളിലാക്കിയതിന്റെ ശതാബ്ദിയാണ് 2017. കമ്യൂണിസ്റ്റ് പാർട്ടികൾപോലും മറക്കാനാഗ്രഹിക്കുന്ന മനുഷ്യചരിത്രത്തിലെ വമ്പൻ വഴിതെറ്റലുകളിലൊന്ന്. സോവിയറ്റ് യൂണിയനിൽ ഏഴുപതിറ്റാണ്ടുകാലം നീണ്ടുനിന്ന ഒരു കാളരാത്രിയായിരുന്നു അത് ('Union of Soviet Social Republic' നെക്കുറിച്ച് 1987ൽ കൊർണേലിയസ് കസ്റ്റോറിയാദിസ് നടത്തിയ പരാമർശം ഓർമ്മിക്കുക: 'Four words; four lies'). കിഴക്കൻ യൂറോപ്പിലും അതങ്ങനെതന്നെ. ചൈനയിലും ക്യൂബയിലും ചരിത്രാതീതകാലത്തുനിന്നുള്ള ദിനോസറുകൾപോലെ ഇന്നും ഈ വ്യവസ്ഥ നിലനിൽക്കുന്നു, ജീവനോടെയും ഫോസിൽരൂപത്തിലും. ഫാസിസ്റ്റുകളും നാസികളും ചേർന്നു കൊന്നൊടുക്കിയതിനെക്കാളധികം നിരപരാധികളായ മനുഷ്യരെ കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ഒറ്റയ്ക്കു കൊന്നൊടുക്കി. വംശീയതയെക്കാൾ വലിയ വൈരബോധമായി വർഗരാഷ്ട്രീയം വേഷമിട്ടു. മതങ്ങളെക്കാൾ നികൃഷ്ടമായ മനുഷ്യവിരുദ്ധതയും ദൈവബിംബനിർമ്മിതിയും 'ശാസ്ത്രീയ സോഷ്യലിസം' നടപ്പാക്കി. ജനാധിപത്യത്തിന്റെ ആകാശങ്ങളിൽ വ്യാജവസന്തങ്ങൾ ഇടിമുഴക്കി. കാലം പക്ഷെ കമ്യൂണിസത്തെ അതിന്റെ ചവറ്റുകൂനയിൽ തള്ളി മുന്നോട്ടുപോയി. സംഘടിതകമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഏതാണ്ടൊന്നടങ്കം തിരോഭവിക്കുകയോ മുതലാളിത്തത്തിന്റെ പ്രലോഭനങ്ങളിൽ പെട്ടും സാമ്രാജ്യത്തത്തിനു ദാസ്യം പറഞ്ഞും ഒത്തുതീർപ്പുരാഷ്ട്രീയം മുന്നോട്ടുവയ്ക്കുകയോ ചെയ്തു. അത്തരമൊരു അവശിഷ്ടകമ്യൂണിസ്റ്റ് മേഖലയാണ് കേരളവും.

വിപ്ലവം നടക്കും, സോഷ്യലിസം വരും എന്ന പ്രതീക്ഷയിൽ ജീവിക്കുന്ന ഈ അവശിഷ്ടകമ്യൂണിസ്റ്റുകൾ മുന്നിലും പിന്നിലും മാത്രമല്ല ചുറ്റിലും വർഗശത്രുക്കളെ കണ്ടും സൃഷ്ടിച്ചും തങ്ങളുടെ നിഴൽയുദ്ധം തുടരുകതന്നെ ചെയ്യുന്നു. മാർക്‌സിസത്തിന്റെ പ്രത്യയശാസ്ത്രപ്രതീക്ഷകൾ മധ്യവർഗസമൂഹത്തിൽ ബാക്കിനിർത്തുന്ന അക്കാദമിക കമ്യൂണിസ്റ്റുകൾ, സാമ്രാജ്യത്ത-മുതലാളിത്ത ദുരകൾ ഒന്നടങ്കം വെട്ടിവിഴുങ്ങി ചീർത്തുനിൽക്കുന്ന മുഖ്യധാരാ കോർപ്പറേറ്റ് കമ്യൂണിസ്റ്റുകൾ, വർഗോന്മൂലനലഹരി ബാധിച്ച് മാവോയിസത്തിലേക്കു ചുവടുമാറ്റിയ തീവ്രകമ്യൂണിസ്റ്റുകൾ എന്നിങ്ങനെ ഉഗ്രന്മാരും ശാന്തന്മാരും മധ്യമന്മാരുമൊക്കെയായി പലവഴികളിൽ ജീവിക്കുന്ന കമ്യൂണിസ്റ്റുകളുടെ വർത്തമാനകാലത്ത് ഈ കമ്യൂണിസ്റ്റ് സംഘങ്ങൾ തമ്മിൽതമ്മിലും ഇതര രാഷ്ട്രീയവ്യവസ്ഥകളോടും നടത്തുന്ന ആശയപരവും പ്രായോഗികവുമായ സമരങ്ങളുടെ കേരളത്തിലെ ശ്രദ്ധേയമായ ജീവിതമുഖങ്ങളിലൊന്നാണ് ആസാദ്.

2010 മുതൽ 2015 വരെയുള്ള കാലത്തെഴുതിയ നൂറ്റിപ്പതിനേഴു ബ്ലോഗ് പോസ്റ്റുകളുടെ ഈ സമാഹാരത്തിൽ ആസാദ് അഞ്ചു രാഷ്ട്രീയാർഥങ്ങളാണ് തന്റെ ഇടപെടലുകളിലൂടെ സമർഥിക്കാൻ ശ്രമിക്കുന്നത്. ഇവ ഈ പുസ്തകത്തിന്റെ രാഷ്ട്രീയനിലപാടുകൾതന്നെയായി മാറുകയും ചെയ്യുന്നു.

ബ്ലോഗ് എന്ന നവമാധ്യമത്തിലൂടെ നടക്കുന്ന ആശയാവിഷ്‌ക്കാരത്തിന്റെയും പ്രചാരത്തിന്റെയും സാധ്യതകളാണ് ഒന്നാമത്തേത്. ഓൺലൈൻ-സാമൂഹ്യമാധ്യമ കാലത്തിന്റെ തുടക്കത്തിലാണ് ബ്ലോഗ് ഒരു സ്വകാര്യ-നവമാധ്യമമായി നിലവിൽ വന്നത്. സാമൂഹ്യ-നവമാധ്യമങ്ങളുടെ കാലത്ത് ബ്ലോഗ് പഴങ്കഥയായി. എങ്കിലും ബ്ലോഗിലാണ് മലയാളത്തിലും എല്ലാ വിഭാഗത്തിലുംപെട്ട നവമാധ്യമസാഹിത്യം ഉടലെടുത്തത്. ആസാദിനെപ്പോലെ പലരും ഇപ്പോഴും ബ്ലോഗെഴുത്തു തുടരുകയോ ബ്ലോഗിൽനിന്ന് സാമൂഹ്യമാധ്യമങ്ങളിലേക്കു ചുവടുമാറുകയോ ചെയ്തുകൊണ്ട് തങ്ങളുടെ ആവിഷ്‌ക്കാരം നടപ്പാക്കുന്നു. അച്ചടിമാധ്യമത്തിൽനിന്നുള്ള വിടപറയലിന്റെ ആദ്യചുവടുവയ്‌പെന്ന നിലയിൽ തന്റെ രാഷ്ട്രീയ-സാംസ്‌കാരിക ജീവിതം സംവാദാത്മകമായവതരിപ്പിക്കുന്നതിൽ ബ്ലോഗ് ആസാദിനു നൽകിയ സാധ്യതകളുടെ സമാഹൃതരൂപമാണ് 'സൂക്ഷ്മം, സർഗാത്മകം'. നിരവധിയായ പ്രശ്‌നങ്ങളിലിടപെട്ടെഴുതിയ നൂറുകണക്കിനു പോസ്റ്റുകളിൽനിന്നു തെരഞ്ഞെടുത്ത ഈ രചനകൾ ആത്യന്തികമായി ആസാദിന്റെ സജീവവും മൂർത്തവുമായ രാഷ്ട്രീയജീവിതത്തിന്റെ നിരവധി മുഖങ്ങളിലൊന്നാണ്. ജനകീയസമരങ്ങളിലെ പ്രത്യക്ഷപങ്കാളിത്തം മുതൽ തെരഞ്ഞെടുപ്പുരംഗത്തെ സാന്നിധ്യം വരെ; വാർത്താ ടെലിവിഷൻ ചാനലുകളിലെ ചർച്ചാവേദികൾ മുതൽ പൊതുസമൂഹത്തിലെ പ്രഭാഷണവേദികൾ വരെ- ഓരോന്നിലും നടത്തുന്ന ഇടപെടലുകളുടെ രാഷ്ട്രീയത്തിനു കൈവരുന്ന സമരപ്രഖ്യാപനസ്വരൂപമാകുന്നു ഈ ബ്ലോഗ് പോസ്റ്റുകൾ ഒന്നൊഴിയാതെ.

കമ്യൂണിസത്തിന്റെ പ്രസക്തിയിലുള്ള വിശ്വാസം ആവർത്തിച്ചുറപ്പിക്കുന്ന പ്രമാണപത്രങ്ങളാകുന്നു ഈ ബ്ലോഗുകൾ മിക്കതും. വർഗസമരം, വിപ്ലവം, സോഷ്യലിസം എന്നീ മൂന്നു മാർക്‌സിയൻ പരികല്പനകളിലുമുള്ള തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് സോഷ്യൽ ഡമോക്രസിയുടെ സകല ഭൂതങ്ങളെയും ഉച്ചാടനം ചെയ്യാനുള്ള യുദ്ധം ആസാദ് പ്രഖ്യാപിക്കുന്നത്. ലെനിന്റെയും സ്റ്റാലിന്റെയും കാലത്തുനിന്ന് ചരിത്രം ഒരുപാടു മുന്നോട്ടുപോന്നുവെന്നറിയാമെങ്കിലും കമ്യൂണിസത്തിലുള്ള വിശ്വാസത്തിൽ ആസാദ് കടുത്ത മതവിശ്വാസിയെപ്പോലെയാണ്. അതുകൊണ്ടുതന്നെ പാർലമെന്ററി ജനാധിപത്യം മുതൽ പങ്കാളിത്ത ജനാധിപത്യം വരെയുള്ള ഒരു വ്യവസ്ഥയിലും അദ്ദേഹത്തിനു വിശ്വാസമില്ല. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിന്റെയും തകർച്ച മുതൽ ഗ്രീസിലെയും വെനിസ്വേലയിലെയും ബംഗാളിലെയും രാഷ്ട്രീയമാറ്റങ്ങൾ വരെ ഏതും ആസാദ് വിശദീകരിക്കുന്നത് കമ്യൂണിസത്തിലുള്ള ദൃഢവിശ്വാസം മുറുകെപ്പിടിച്ചാണ്. സോഷ്യലിസം ഒരു മിത്താണ്, കമ്യൂണിസം ഭൂതമാണ് എന്നു തിരിച്ചറിഞ്ഞ മുൻ നക്‌സലൈറ്റുകളെ മുതൽ ഹിന്ദുത്വവർഗീയതക്കു കുടപിടിക്കുന്ന 'ന്യൂജെൻ' മാർക്‌സിസ്റ്റുകളെ വരെ ആസാദ് കാണുന്നത് ഈ കണ്ണിലൂടെയാണ്. ഈ ബ്ലോഗുകൾ സൃഷ്ടിക്കുന്ന മൂന്നാമത്തെയും നാലാമത്തെയും നിലപാടുകൾ രൂപമെടുക്കുന്നതും ഈയടിത്തറയിൽ തന്നെയാണ്. അവയാകട്ടെ യഥാർഥത്തിൽ മേല്പറഞ്ഞ വിശ്വാസപ്രമാണത്തിന്റെ രണ്ടു ബഹിർസ്ഫുരണങ്ങളുമാണ്.

മുഖ്യധാരാ കമ്യൂണിസ്റ്റുപാർട്ടികളുടെ നയപരമായ ജീർണതയും പ്രയോഗപരമായ വഴിതെറ്റലും ചൂണ്ടിക്കാണിക്കുന്ന വിമർശനപാഠങ്ങളാണ് അതിലൊന്ന്. അവയാകട്ടെ ആസാദിന്റെ ഇക്കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്തെ വിമത-തിരുത്തൽവാദ രാഷ്ട്രീയത്തിന്റെ മാർഗരേഖകളുമാണ്. (വിദ്യാർത്ഥിരാഷ്ട്രീയം മുതൽ സാംസ്‌കാരിക പ്രവർത്തനം വരെയുള്ളവയിൽ ആസാദ് കേരളത്തിലെ സിപിഎമ്മിന്റെ നേതൃനിരയിലുണ്ടായിരുന്നു.) മുഖ്യമായും അഞ്ചു സന്ദർഭങ്ങളെ കേന്ദ്രീകരിച്ചാണ് കേരളത്തിലും ഇന്ത്യയിലും മുഖ്യധാരാ ഇടതുപക്ഷ പാർട്ടികൾക്കു സംഭവിച്ച പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ വ്യതിയാനങ്ങൾ ആസാദ് ചൂണ്ടിക്കാണിക്കുന്നത്. ആഗോളവൽക്കരണത്തിന്റെ സാമ്പത്തിക-സാമ്രാജ്യത്ത അജണ്ടകളോടു സമരം ചെയ്യുന്നതിൽ സി.പി.എം. ഉൾപ്പെടെയുള്ള പാർട്ടികൾ കൈക്കൊണ്ട ഒത്തുതീർപ്പുകൾ, ജനകീയാസൂത്രണമെന്ന അധികാരവികേന്ദ്രീകരണം സോഷ്യൽ ഡമോക്രസിയിലേക്കുള്ള വഴിതെറ്റലായിരുന്നു എന്ന വിമർശനം, സ്വത്വരാഷ്ട്രീയവാദങ്ങളെ പ്രത്യയശാസ്ത്രവ്യക്തതയോടെ നേരിടാൻ സിപിഎമ്മിനു കഴിവില്ലാതായതിന്റെ വിശകലനം, എം.എൻ. വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ രൂപംകൊണ്ട 'ശുദ്ധ കമ്യൂണിസ്റ്റു'കളുടെ ചേരിയിൽ നിന്നുള്ള ന്യായീകരണങ്ങൾ, ടി.പി. ചന്ദ്രശേഖരന്റെ വധത്തെത്തുടർന്നുണ്ടായ രാഷ്ട്രീയസംഘർഷങ്ങൾ സിപിഎമ്മിന്റെ അടിത്തറയിളക്കിയതിന്റെ വിലയിരുത്തൽ എന്നിവയാണ് ഈ സന്ദർഭങ്ങൾ.

ഹിന്ദുത്വവാദത്തോടുള്ള സമീപനത്തിലെ മാറ്റമാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ തകർച്ചകളിലൊന്ന്. ഈ വിഷയത്തിൽ കഴിഞ്ഞ പതിറ്റാണ്ടിൽ കേരളത്തിൽ സി.പി.എം. എങ്ങനെ മാറിപ്പോയി? ആസാദ് എഴുതുന്നു:

'സിപിഎമ്മും ബിജെപിയും എൺപതുകളിലും തൊണ്ണൂറുകളിലുമില്ലാതിരുന്ന ഒരടുപ്പം കാണിച്ചുതുടങ്ങിയിട്ട് അൽപ്പകാലമായി. ബിജെപിയുടെ മുഖമാസികയിൽതന്നെ അത്തരമൊരു ചർച്ച പ്രത്യക്ഷപ്പെട്ടിരുന്നു. യുഡിഎഫിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ സമ്മർദ്ദം വർദ്ധിച്ചുവന്നപ്പോഴൊക്കെ ഭൂരിപക്ഷവിഭാഗീയതയുടെ ആനുകൂല്യം സിപിഎമ്മിനു ലഭിച്ചു. അംഗബലത്തിലും താൽപര്യപ്രകടനങ്ങളിലും മൃദുഹിന്ദുത്വനിലപാടുകൾ പ്രകടമായിരുന്നു. അക്രമോത്സുകതയിലും ഹിന്ദുത്വനിലപാടുകളിലും യോജിക്കാനാവുന്ന ഒരു പ്രസ്ഥാനമായി ഹിന്ദുത്വവാദികൾതന്നെ സിപിഎമ്മിനെ കാണാനാരംഭിച്ചു. സി.പി.എം. നേതൃത്വം തന്നെ മറന്നപോയ തൊഴിലാളിവർഗ വിപ്ലവപരിപാടിയൊന്നും അവർക്ക് തടസ്സമാകുന്നുമില്ല. ഇപ്പോഴും വിപ്ലവപാർട്ടിയിലാണെന്നു സ്വപ്നം കാണുന്ന വി എസ്സിനുമാത്രമാണ് ഈ കൂട്ടുകെട്ടിന്റെ പൊരുൾ മനസ്സിലാകാത്തത്.

വലതുപക്ഷ പ്രസ്ഥാനങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തോടു ചേർന്നുനിൽക്കുന്നതല്ല, ഇടതുപക്ഷ രാഷ്ട്രീയം ആർക്കും എളുപ്പം കടന്നുകയറാനാവുംവിധം പ്രത്യയശാസ്ത്രനഷ്ടം അനുഭവിക്കുന്നതാണ് നാം കാണുന്നത്. ഹിന്ദു ഉണർന്നാൽ കാവിയാകും പിന്നെയുമുണർന്നാൽ ചുവപ്പാകും എന്നു പറയുന്ന സി.പി.എം നേതാക്കളുടെ വാക്കുകൾതന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടല്ലോ. കൂടുതൽ ഹിന്ദുത്വം ആർക്കെന്ന കാര്യത്തിലായിരിക്കുന്നു സി.പി.എം - സംഘപരിവാർ തർക്കം. ഹിംസാത്മകതയുടെ കാര്യത്തിലും സിപിഎമ്മിനോടു തോറ്റു എന്നായിരിക്കും വാസുമാസ്റ്റർ പറയുന്നത്. നേരത്തേ സെയ്താലിയെ കൊന്ന കേസിലെ പ്രതിയായിരുന്ന ഒരു പഴയ എബിവിപിക്കാരൻ പേരുമാറ്റി നാടുമാറി സിപിഎമ്മിലെത്തിയിരുന്നു. ആളുകളത് തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. അയാൾ ഇപ്പോഴത്തെ സി.പി.എം നിലപാടുകൾ നടപ്പിലാക്കുന്നതിൽ ബഹുമിടുക്കനുമാണ്.

മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ അന്നന്നത്തെ ഉപജീവനത്തിൽ കഴിഞ്ഞ് ഒരു മഹാ ലക്ഷ്യവും ശിരസ്സിലേറ്റുന്നില്ല. ഏറെക്കുറെ ഒരേ നയം ഒരേ പ്രവർത്തനക്രമം എന്നായിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടേണ്ടതില്ല, പണക്കോയ്മകളെയും ജാതിമതാചാര്യന്മാരെയും ആൾദൈവങ്ങളെയും മാഫിയാക്വട്ടേഷൻ പ്രമാണിമാരെയും വണങ്ങിയാൽ മതി എന്നേ കരുതുന്നുള്ളു. ചുവപ്പും കാവിയും തിരിച്ചറിയാനാവാത്തവിധം നിറസംക്രമണം നടക്കുന്നത് ഈ പശ്ചാത്തലത്തിലാണ്'.

ആഗോളവൽക്കരണത്തിനും സാമ്രാജ്യത്തത്തിനും കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ സമസ്ത രൂപഭാവങ്ങൾക്കുമെതിരെയുണ്ടാകേണ്ട സമരങ്ങളെക്കുറിച്ചുള്ള നിലപാടാണ് അടുത്തത്. രണ്ടുതലങ്ങളിലാണ് ആസാദ് ഈ ചെറുത്തുനിൽപ്പുകളുടെ രാഷ്ട്രീയത്തെ വിലയിരുത്തുന്നത്. ഒന്ന്, കമ്പോള മുതലാളിത്തം കയ്യടിക്കിക്കഴിഞ്ഞ സമസ്ത മേഖലകളിലും പ്രതിരോധങ്ങളും ചെറുത്തുനിൽപ്പുകളും ഉയർത്തുക-ബഹുരാഷ്ട്ര കോളകമ്പനികൾ മുതൽ മലബാർ ഗോൾഡ് വരെ ഓരോന്നും ഉദാഹരണമാകുന്നു. രണ്ട്, ആഗോളവൽക്കരണത്തിനും മുതലാളിത്തത്തിനും കീഴ്‌പെട്ടുപോയ മുഖ്യധാരാ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുക-ആണവകരാർ മുതൽ ലാവ്‌ലിൻ അഴിമതിവരെ ഏതും ഉദാഹരിക്കാം. യഥാർഥത്തിൽ സംഭവിച്ചതെന്താണ്? പ്രാദേശിക-ജനകീയ-വികസനരാഷ്ട്രീയങ്ങളെ മറികടന്നും ദേശീയ-ആഗോള കുത്തകകളെ ഏറ്റെടുത്തും ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും കുത്തകമാധ്യമങ്ങളും ചേർന്നു സൃഷ്ടിക്കുന്ന കോർപ്പറേറ്റ് പ്രീണനനയങ്ങളുടെ കുത്തൊഴുക്കിലാണ് കേരളം. ഇവയ്‌ക്കെതിരെയുള്ള സമരമാണ് സമകാല കേരളത്തിൽ തന്റെ രാഷ്ട്രീയവും ജീവിതവും എന്നു തിരിച്ചറിയുന്നു, ആസാദ്.

പക്ഷെ ഇടതുപക്ഷം ഈ കോർപ്പറേറ്റ്‌വൽക്കരണത്തിന്റെ ലഹരിയിലാണ്. ജനവികാരം പ്രതിഫലിപ്പിക്കുന്നവരെ അവർ കുലംകുത്തികളാക്കും. ഭരണകൂടം നിർവഹിക്കുന്ന നാവരിയൽ പ്രക്രിയയുടെ ഭീതിദമായ അവസ്ഥ കേരളീയം മാസികക്കെതിരെ നടന്ന അക്രമത്തിന്റെ പശ്ചാത്തലത്തിൽ ആസാദ് വിവരിക്കുന്നുണ്ട്.

'ജനങ്ങൾക്കു വേണ്ടതെന്നു കോർപ്പറേറ്റുകൾ നിശ്ചയിക്കുന്നത് എത്തിക്കുകയാണ് വൻകിട മാധ്യമ ശൃംഖലകളുടെ രീതി. അതിൽനിന്നു ഭിന്നമായി ജനങ്ങളുടെ അങ്കലാപ്പും പരിഭ്രമവും രോഷവും ചെറുത്തുനിൽപ്പും അതേപടി പകർത്തുകയാണ് ജനകീയ മാധ്യമ പ്രവർത്തനം. കേരളീയം അതാണ് ചെയ്തുപോന്നത്. കമ്പോളങ്ങളെ കീഴ്‌പ്പെടുത്തുന്ന കോലാഹലങ്ങളില്ലാതെ തൃശൂരിൽനിന്നും അതു ജനകീയസമരപോരാളികളെ തേടിയെത്തുന്നു. നവലിബറൽ അതിക്രമങ്ങളുടെ കാലത്ത് ഉയർന്നുവന്ന ജനകീയ സമരങ്ങളെയെല്ലാം കേരളീയം പിന്തുണച്ചു. കൃഷിഭൂമിക്കും കുടിവെള്ളത്തിനും ശുദ്ധവായുവിനും പരിസ്ഥിതിക്കും വേണ്ടിനടന്ന സമരങ്ങൾ, കോർപറേറ്റുകളുടെ കയ്യേറ്റങ്ങളിൽ ഭൂരഹിതരും തൊഴിൽരഹിതരുമായിത്തീർന്ന ജനസഹസ്രങ്ങളുടെ പോരാട്ടങ്ങൾ എന്നിങ്ങനെ സമരകേരളം വിശാലമാവുകയായിരുന്നു.

കാസർകോട്ടെ എൻഡോസൾഫാൻ സമരം, ഇരിണാവ് എന്റോൺവിരുദ്ധ സമരം, ഏഴിമലയിൽ കുടിയിറക്കപ്പെട്ടവരുടെ സമരം, ചീമേനി താപനിലയത്തിനെതിരായ ചെറുത്തുനിൽപ്പ്, വളപട്ടണത്തു കണ്ടൽകാടുകൾ സംരക്ഷിക്കാൻ നടന്ന സമരം, കിനാലൂരിൽ സ്വകാര്യ ഭൂമാഫിയക്കുവേണ്ടി ഏറ്റെടുക്കുന്നതിനെതിരെ നടന്ന സമരം, മലപ്പുറത്തെ അനിശ്ചിതകാല മദ്യ നിരോധന സമരം, ശാന്തിപുരത്തെ മദ്യവിരുദ്ധ ജനകീയ ചെറുത്തുനിൽപ്പ്, ചാലിയാർ-ഏലൂർ എടയാർ കാതിക്കൂടം മലിനീകരണ വിരുദ്ധ മുന്നേറ്റങ്ങൽ, പ്ലാച്ചിമടസമരം, അട്ടപ്പാടിയിലെ സുസ്ലോൺ വിരുദ്ധസമരവും ആദിവാസി സമരങ്ങളും, അതിരപള്ളി ചാലിയാർപ്പുഴ സംരക്ഷണ സമരം, മൂലമ്പള്ളിയിൽ കുടിയിറക്കപ്പെട്ടവരുടെ സമരം, ചെങ്ങറയിൽ കൃഷിഭൂമിക്കു വേണ്ടി നടന്ന കീഴാള ദളിത് സമരം, മുല്ലപ്പെരിയാറിലെ നിലയ്ക്കാത്ത സമരങ്ങൾ, കടുങ്ങല്ലൂർ ചാൽവയൽനികത്തൽ വിരുദ്ധസമരം, പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് സ്വകാര്യവത്ക്കരണ വിരുദ്ധ സമരം, കരിമുകളിലെ കാർബൺ സമരം, പശ്ചിമഘട്ട സമരക്ഷണ സമരം, ജി.എം. വിളകൾക്കെതിരായ മുന്നേറ്റങ്ങൾ, വയനാട്ടിലെ കർഷകരുടെയും ആദിവാസികളുടെയും സമരങ്ങൾ, കളിമൺ ഖനനംകൊണ്ടും വൻതോതിലുള്ള വയർ നികത്തൽ കൊണ്ടുള്ള പരിസ്ഥിതിനാശത്തിനും കൃഷിയില്ലാതാവലിനും എതിരെയുള്ള സമരങ്ങൾ, വളന്തക്കാടും കളമശ്ശേരിയിലും ഭൂമാഫിയക്കെതിരെ നടന്ന കലാപങ്ങൾ, മലയോരങ്ങളിൽ ക്വാറി മാഫിയക്കും തീരദേശത്ത് മണൽ-കരിമണൽ ലോബിക്കുമെതിരെ നടന്ന സമരങ്ങൾ, മൂരിയാട് - എരയാംകുടി കൃഷിഭൂമി സംരക്ഷണ സമരങ്ങൾ, ചരിത്രം കുറിച്ച വിളപ്പിൽശാലാ സമരം, വിഴിഞ്ഞം സമരം, ദേശീയപാത സ്വകാര്യവത്ക്കരണ-കുടിയിറക്കൽ വിരുദ്ധ സമരം, പാലിയേക്കര ടോൾ വിരുദ്ധ സമരം, അതിവേഗ തീവണ്ടിപ്പാതയ്ക്ക് എതിരായ സമരം, മലബാർഗോൾഡിന്റെ മലിനീകരണമുളവാക്കുന്ന ആഭരണ നിർമ്മാണ ശുദ്ധീകരണപ്ലാന്റിനെതിരെ കാക്കഞ്ചേരിയിൽ നടക്കുന്ന സമരം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നടന്ന എണ്ണമറ്റ പ്രതിഷേധങ്ങൾ എന്നിങ്ങനെ രേഖപ്പെട്ടതും രേഖപ്പെടാനിരിക്കുന്നതുമായ പ്രക്ഷോഭങ്ങളുടെ അനുഭവചിത്രമാണ് കേരളത്തിന്റെ സമരഭൂപടം. ഇതു വരച്ചുവെക്കാനും പുതിയ കേരളത്തിന്റെ ചരിത്രം രചിക്കാനുമുള്ള പ്രതിജ്ഞാബദ്ധതയാണ് കേരളീയം ഏറ്റെടുത്തത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളിൽ രൂപപ്പെട്ട ഈ സമരഭൂപടം കാണാത്ത മാധ്യമ പ്രവർത്തനവും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തനങ്ങളും ജനഹൃദയങ്ങളുടെ സ്പന്ദനമറിയാത്തവയാരും എന്നു തീർച്ച'.

ഇത്തരമൊരവസ്ഥയോടുള്ള ചെറുത്തുനില്പിന്റെ രീതിശാസ്ത്രമായി കാണണം ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന അഞ്ചാമത്തെ നിലപാട്. അത്, പ്രാദേശികവും ജനകീയവും ചെറുകിടവുമൊക്കെയായ കീഴാള, പരിസ്ഥിതി, സ്ത്രീ മുന്നേറ്റങ്ങളുടെയും സ്വത്വവാദത്തിനതീതമായ വർഗരാഷ്ട്രീയസമരങ്ങളുടെയുമൊക്കെ ഭൂമികയിൽ വളർന്നുവരുന്ന, കേരളത്തിലെ എത്രയെങ്കിലും ബഹുജനപ്രക്ഷോഭങ്ങളുടെ പക്ഷം ചേരുക എന്നതാണ്. മുതലാളിത്തത്തിനും സാമ്രാജ്യത്തത്തിനും കമ്പോളാധിനിവേശത്തിനും ഹിന്ദുത്വവർഗീയതക്കുമെതിരായി രൂപംകൊളേളണ്ട 'സാമൂഹിക ഇടതുപക്ഷം' എന്ന സങ്കല്പനത്തെയാണ് ആസാദ് മുന്നോട്ടുവയ്ക്കുന്നത്. ഒരുപരിധിവരെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ അകപ്പെട്ടുപോയ സോഷ്യൽ ഡമോക്രസിക്കുപോലുമുള്ള ബദലായി ആസാദ് ഈ പരികല്പനയെ തന്റെ രചനകളിലുടനീളം സ്ഥാപിച്ചെടുക്കുന്നു. 'സാമൂഹിക ഇടതുപക്ഷ'ത്തെക്കുറിച്ചുള്ള ആസാദിന്റെ കാഴ്ചപ്പാടുകൾ ഈ പുസ്തകത്തിന്റെ അടിസ്ഥാന രാഷ്ട്രീയമായിത്തന്നെ അടയാളപ്പെടുന്നുണ്ട്. വായിക്കുക:

'പല രാഷ്ട്രീയ നിലപാടുകൾ പുലർത്തുന്നവരും പലപല മതസാമുദായിക ചേരികളിൽ ചേർന്നുനിന്നവരും ജീവിക്കാനുള്ള സമരങ്ങളുടെ ഭാഗമായാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളിലേക്ക് മുമ്പ് ആകർഷിക്കപ്പെട്ടത്. കുടിയൊഴിപ്പിക്കലിൽനിന്ന് രക്ഷപ്പെടാൻ, ഭൂമിയിൽ അവകാശം ലഭിക്കാൻ, മിച്ചഭൂമി കണ്ടെത്താൻ, തൊഴിലവകാശങ്ങൾ നേടിയെടുക്കാൻ, വേതനം വർദ്ധിപ്പിക്കാൻ, പൗരാവകാശങ്ങൾ സംരക്ഷിക്കാൻ എന്നിങ്ങനെ എന്തിനും പൊരുതിനിൽക്കാൻ ഇടതുപക്ഷമാണ് തുണയായത്. ചെങ്കൊടിക്കു കീഴിലേക്ക് ആളുകൾ ഒഴുകിയെത്താനിടയായ സാഹചര്യമതാണ്. ഇന്നിപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. ജീവിക്കാനുള്ള പോരാട്ടത്തിൽ അണിചേരാൻ സിപിഎമ്മിൽനിന്നും മറ്റിടതുപക്ഷ പ്രസ്ഥാനങ്ങളിൽനിന്നും ആളുകൾ പുറത്ത് സമരമുന്നേറ്റങ്ങൾ തേടിപ്പോവുകയാണ്.

ആഗോളവത്ക്കരണ ചൂഷണങ്ങളുടെ ഇരകളായിത്തീരുകയാണ് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ എല്ലാ മനുഷ്യരും. അവരിലുണ്ടാകുന്ന അസ്വസ്ഥതകളും ക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തിപ്പെടുന്നുമുണ്ട്. ഓരോ പ്രശ്‌നത്തെയും കേന്ദ്രമാക്കി സവിശേഷ സമരരൂപങ്ങൾ ഉയർന്നുവരുന്നു. ഇവയ്ക്ക് നേതൃത്വം നൽകാനാവുമെന്ന് നാം പ്രതീക്ഷിച്ച സാമ്രാജ്യത്വ വിരുദ്ധവും കോർപറേറ്റ് വിരുദ്ധവുമായ ഒരിടതുപക്ഷ പ്രസ്ഥാനമായി കമ്യൂണിസ്റ്റ് പാർട്ടികളൊന്നും രംഗത്തുവന്നില്ല. അതിനാൽ അന്യോന്യം വേർപെട്ട ഒറ്റയൊറ്റ സമരപ്രസ്ഥാനങ്ങളായി കോർപറേറ്റ് വിരുദ്ധ മുന്നേറ്റം ഇപ്പോൾ ചിതറിക്കിടക്കുകയാണ്.

ആഗോളവത്ക്കരണ വിരുദ്ധ സമരപ്രസ്ഥാനങ്ങളുടെ മേൽക്കുപ്പായം ഇപ്പോഴും കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ഭൂപരിഷ്‌ക്കരണം നടപ്പാക്കിയവർ ആ നയം കൈയൊഴിയുന്നു. ഭൂമി കോർപറേറ്റ് വികസനത്തിന് പിടിച്ചെടുക്കാനുള്ള ഇടനിലക്കാരായി അവർ മാറിയിരിക്കുന്നു. മനുഷ്യർ തിര്യക്കുകളെപ്പോലെ ഭൂമിയിൽ നിന്ന് എടുത്തെറിയപ്പെടുമ്പോൾ അവർ നിസ്സംഗരായ കാഴ്‌ച്ചക്കാർ മാത്രമായിരിക്കുന്നു. സ്വകാര്യവത്ക്കരണ-ബി ഒ ടി മാഫിയകളുടെ കൂട്ടുകാരായി ജനവിരുദ്ധ വികസന മുദ്രാവാക്യത്തിലേക്ക് അവർ ചുവടുമാറ്റം നടത്തിയിരിക്കുന്നു. ജനങ്ങളെ മാരകമായ വിഷംതീറ്റിക്കുന്ന പുത്തൻ വികസനത്തിനെതിരെ ജനങ്ങൾ നടത്തുന്ന സമരങ്ങളിൽ പങ്കുചേരാൻ അവർ അറച്ചുനിൽക്കുന്നു. പാർട്ടിയുടെ വർഗ ബഹുജന ഉപശാലകളിലെ സമരസദ്യകൾ മതി വിപ്ലവപ്പാതയിൽ എന്നായിട്ടുണ്ട് അവരുടെ നിലപാട്.

ആദിവാസികളും ദളിതരും സ്ത്രീകളും സംഘടിത-അസംഘടിത തൊഴിലാളികളും ഭൂരഹിതരും ഭവനരഹിതരും പ്രാന്തവൽക്കൃതരും ജനവിരുദ്ധ വികസനത്തിന്റെ ഇരകളായി കുടിയൊഴിപ്പിക്കപ്പെട്ടവരും തൊഴിൽനാശം സംഭവിച്ചവരും വിഷമലിനീകരണത്തിന് ഇരയായവരും ഘടനാപരമായ പരിഷ്‌ക്കരണത്തിന്റെ ഇരകളായി തൊഴിലവകാശങ്ങൽ നഷ്ടമായവരും ക്ഷേമപദ്ധതികളിൽനിന്ന് എടുത്തെറിയപ്പെട്ടവരും അമിതമായ നികുതിഭാരം ചുമത്തപ്പെട്ടവരും എന്നിങ്ങനെ പുതിയ മുതലാളിത്തത്തിന്റെ അധിനിവേശത്തെ ചെറുത്തുനിൽക്കുന്നവരുടെ നിര വിശാലമാവുകയാണ്. പുതിയകാലത്തെ വർഗസമരമായി ഇവയെ കാണാൻ കമ്യൂണിസ്റ്റ് മേൽക്കുപ്പായക്കാർ തയ്യാറല്ല. ഉണർന്നുവരുന്ന സാമൂഹിക ഇടതുപക്ഷത്തെ തിരിച്ചറിയാനോ അംഗീകരിക്കാനോ അക്കൂട്ടർ തയ്യാറല്ലെങ്കിലും അവഗണിക്കാനാവാത്ത ഒരു സാമൂഹിക ശക്തിയായി സാമൂഹിക ഇടതുപക്ഷം രൂപമാറ്റം കൈവരിക്കുകതന്നെയാണ്'.

വിദ്യാഭ്യാസക്കച്ചവടം, നിഷ്‌കാസിതവികസനം, സ്ത്രീപീഡനം, വ്യവസായമലിനീകരണം, തൊഴിലടിമത്തം, ഭൂമികയ്യേറ്റം, വിഭവചൂഷണം, സമുദായവാദം, മതവർഗീയത, ജാതിഭ്രാന്ത്, ഹിംസാരാഷ്ട്രീയം, അഴിമതി, പ്രത്യയശാസ്ത്രത്തകർച്ചകൾ, മനുഷ്യാവകാശലംഘനങ്ങൾ, ജനാധിപത്യധ്വംസനം, സദാചാരപ്പൊലീസിങ്, സാംസ്‌കാരികാടിമത്തം.... സമകാല കേരളത്തിന്റെ രാഷ്ട്രീയജീവചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ ഒന്നൊന്നായി മറനീക്കിക്കാണിക്കുകയാണ് ആസാദ്. നിശ്ചയമായും, വിട്ടുപോകുന്ന വമ്പൻ പ്രശ്‌നങ്ങളുണ്ട്; ബോധപൂർവമെന്നു തോന്നിക്കുന്ന മറികടക്കലുകളുണ്ട്; പക്ഷപാതം നിറഞ്ഞ മുൻവിധികളുണ്ട് - പക്ഷെ അസാധാരണമായ രാഷ്ട്രീയാർജ്ജവത്തോടെ തന്റെ കാലത്തിന്റെ പൊതുബോധങ്ങളായിത്തീർന്ന അധീശപ്രത്യയശാസ്ത്രങ്ങളോടു നിരന്തരമായി സമരം ചെയ്യുകയാണ് ആസാദ്. അതാകട്ടെ, ഒട്ടും ചെറിയ ഒരു കാര്യവുമല്ല.

പുസ്തകത്തിൽനിന്ന്:

എംഗൽസിന്റെ പാഠവും പശ്ചിമഘട്ട സംരക്ഷണവും

'വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനിത്തിന്റെ പങ്ക്' എന്ന പേരിൽ വിഖ്യാതമായ ഒരു പ്രബന്ധം എംഗൽസ് എഴുതിയിട്ടുണ്ട്. കസ്തൂരിരംഗൻ കമ്മറ്റി റപ്പോർട്ടിലെ ചില നിർദ്ദേശങ്ങൽ നടപ്പാക്കാനുള്ള കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ ആദ്യം മലയോരമേഖലകളിലും പിന്നീട് സംസ്ഥാനത്താകെയും നടന്ന ഹർത്താൽ, ഈ കൃതി വീണ്ടും വായിക്കാനൊരു നിമിത്തമായി.

കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങൾക്കകത്ത് മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരിരംഗൻ റിപ്പോർട്ടും സംബന്ധിച്ചുയർന്നുവന്ന ചർച്ചകൾ വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നാണ് മാർക്‌സിസ്റ്റ് ധൈഷണികലോകം പൊതുവിൽ അഭിപ്രായപ്പെട്ടത്. കേരള ശാസ്ത്രസാഹിത്യപരിഷത്തും ഏറ്റവും പുതിയ പാർട്ടിയായ റവല്യൂഷനറി മാർക്‌സിസ്റ്റ് പാർട്ടിയും ഇക്കാര്യത്തിൽ ഏകാഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഒട്ടേറെ പരിസ്ഥിതി സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും ഇക്കാര്യത്തിൽ യോജിക്കാൻ തയ്യാറായി. എന്നാൽ, ഗാഡ്ഗിൽ നിർദ്ദേശങ്ങളുടെ പ്രാധാന്യവും ജനാധിപത്യസ്വഭാവവും ശാസ്ത്രീയതയും അംഗീകരിക്കാൻ മുഖ്യധാരാ പ്രസ്ഥാനങ്ങൾ തയ്യാറായിരുന്നില്ല. കേരളത്തിൽ മണ്ണ് - വനം - ക്വാറി - കുടിയേറ്റ - കയ്യേറ്റ - റിയൽ എസ്റ്റേറ്റ് മാഫിയകൾ അഴിച്ചുവിട്ട സംഘടിതമായ ആക്രമണത്തിൽ കത്തോലിക്കാ സഭക്കൊപ്പം പക്ഷം ചേരുകയായിരുന്നു ഈ പ്രസ്ഥാനങ്ങൾ. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംഘടന അതീവ പരിസ്ഥിതി ദുർബ്ബലപ്രദേശമായി കണ്ടെത്തിയ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ശ്രമകരമായ ബാധ്യത ഏറ്റെടുക്കേണ്ട ഗവൺമെന്റുകളെ പിന്തിരിപ്പിക്കാൻ മാഫിയകൾക്കു കഴിഞ്ഞു.

2011 ആഗസ്റ്റിൽ സമർപ്പിച്ച ഗാഡ്ഗിൽ റിപ്പോർട്ട് ഒരു വർഷം കഴിയും മുമ്പുതന്നെ പുനപ്പരിശോധനാ സമിതിക്കുമുന്നിലേക്കു തള്ളിവിടപ്പെട്ടു. ബഹിരാകാശ ശാസ്ത്രജ്ഞനും ആസൂത്രണബോർഡംഗവുമായ കസ്തൂരിരംഗനെയാണ് ഈ ചുമതല ഏൽപ്പിച്ചത്. കോർപ്പറേറ്റനുകൂല വികസനത്തിന്റെ കാഴ്ചപ്പാടുകളോടെയുള്ള സമീപനം ഗാഡ്ഗിൽ നിരീക്ഷണങ്ങളുടെയും നിർദ്ദേശങ്ങളുടെയും സത്ത ചോർത്തിക്കളയുന്നതായിരുന്നു. കൂടുതൽ അപകടകരവും ജനാധിപത്യവിരുദ്ധവുമായ കണ്ടെത്തലുകളായിരുന്നു അതിലുള്ളത്. അതിനെതിരെ ഉയർന്നുവന്ന കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ താരതമ്യേന എതിർപ്പുകൾക്കിടയില്ലാത്തതും നിലവിലുള്ള നിയമംതന്നെ അനുശാസിക്കുന്നതുമായ ചില വിഷയങ്ങൾ വിജ്ഞാപനത്തിലൂടെ നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചു. പാരിസ്ഥിതികവും ജനകീയവുമായ താൽപ്പര്യങ്ങളിൽ പരമാവധി വെള്ളം ചേർത്താണെങ്കിലും പുരോഗമനപരമായ ഒരു നീക്കം എന്ന നിലയിൽ സ്വാഗതാർഹമായിരുന്നു അത്. ഗാഡ്ഗിൽ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന ആവശ്യത്തിലുറച്ചുനിൽക്കുമ്പോൾ തന്നെ ഇതംഗീകരിക്കേണ്ടതുണ്ടെന്നു മിക്കവരും കരുതി.

ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് സി പി എം തീരുമാനമെടുത്തത്. പാരിസ്ഥിതിക വികസനത്തിന്റെയും ജനപക്ഷവികസനത്തിന്റെയും വഴിവിട്ട് കോർപ്പറേറ്റ് മൂലധന വികസനത്തിന്റെ താൽപ്പര്യങ്ങൾക്കു കീഴടങ്ങുകയായിരുന്നു അവർ. തീരദേശത്തു ബിഒടി സ്വകാര്യവത്ക്കരണത്തിനുവേണ്ടി ആയിരക്കണക്കിനുപേർ കുടിയൊഴിപ്പിക്കപ്പെടുമ്പോൾ നിസ്സംഗത പുലർത്തിയവർ മലയോരത്ത് മാഫിയകളും കയ്യേറ്റക്കാരും കുടിയൊഴിപ്പിക്കപ്പെട്ടേക്കുമെന്ന തെറ്റായ പ്രചാരണമുയർന്നപ്പോഴേക്കും രക്ഷകരായി ഓടിയെത്തുന്നു! ഹർത്താലിനാഹ്വാനം ചെയ്യുന്നു! കുടിയൊഴിപ്പിക്കപ്പെടുന്ന പാവങ്ങൾക്ക് ഐക്യദാർഢ്യം നൽകാൻ മടിക്കുന്നവരാണ് വൻകിട കയ്യേറ്റക്കാരുടെയും മാഫിയകളുടെയും രക്ഷാസേനയായി മാറിയിരിക്കുന്നത്. കെ.എം. മാണിയുടെ അദ്ധ്വാനസിദ്ധാന്തവും സിപിഎമ്മിന്റെ മാർക്‌സിസവും ആശ്ലേഷിക്കുന്ന ഹൈറേഞ്ച് പ്ലീനമാണ് യഥാർത്ഥത്തിൽ അരങ്ങേറിയിരിക്കുന്നത്.

നൂറ്റാണ്ടിനുമുമ്പ് എംഗൽസ് എഴുതി: 'ക്യൂബയിലെ മലഞ്ചെരുവുകളിൽ വളർന്നുനിന്നിരുന്ന കാടുകളെല്ലാം കത്തിച്ച് ചാരമാക്കിയ സ്പാനിഷ് പ്ലാന്റർമാർ, കാപ്പിച്ചെടികളുടെ വിളയ്ക്കാവശ്യമായ വളം സുലഭമായി ലഭിക്കും എന്നതിൽക്കവിഞ്ഞ് ഒന്നുംതന്നെ കണക്കിലെടുത്തിട്ടില്ല. പിന്നീടുള്ള കനത്ത കാലവർഷങ്ങൾ ഈ പ്രദേശങ്ങളിലെ മണ്ണെല്ലാം ഒഴുക്കിക്കളഞ്ഞ് മൊട്ടപ്പാറമാത്രം ബാക്കിയാക്കിയെങ്കിൽ അവർക്കെന്തു ചേതം! പ്രകൃതിയോടുള്ള ബന്ധത്തിലായാലും വേണ്ടില്ല, സമൂഹത്തോടുള്ള ബന്ധത്തിലായാലും വേണ്ടില്ല, ഇന്നത്തെ ഉത്പ്പാദനവ്യവസ്ഥ, താൽക്കാലിക നേട്ടങ്ങൾ- പെട്ടെന്നുള്ള ഫലങ്ങൾ-മാത്രമേ പരിഗണിക്കുന്നുള്ളു? നമ്മുടെ ഭരണകൂടത്തെ സംബന്ധിച്ചും രാഷ്ട്രീയപ്രസ്ഥാനങ്ങളെ സംബന്ധിച്ചും എംഗൽസിന്റെ പരാമർശം വാസ്തവമാകുന്നു'.

എംഗൽസ് ഇങ്ങനെകൂടി എഴുതുന്നു: പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ വിജയത്തെപ്പറ്റി കൊട്ടിഘോഷിച്ച് നമുക്ക് ഊറ്റംകൊളേളണ്ടതില്ല. ഓരോ വിജയത്തിനും അതു നമുക്കുനേരെ പ്രതികാരം വീട്ടിയിട്ടുണ്ട്. പുതിയ കൃഷിസ്ഥലങ്ങൾ നേടുന്നതിനായി മെസോപൊട്ടാമിയയിലെയും ഗ്രീസിലെയും ഏഷ്യാമൈനറിലെയും അതുപോലുള്ള മറ്റു പ്രദേശങ്ങളിലെയും വനങ്ങൾ മുഴുക്കെ നശിപ്പിച്ച് മനുഷ്യർ, വനങ്ങളോടൊപ്പം, ഈർപ്പം തങ്ങിനിൽക്കാനാവശ്യമായ സംഭരണകേന്ദ്രങ്ങളും നശിപ്പിച്ചുകൊണ്ട് ഈ രാജ്യങ്ങളിൽ ഇന്നത്തേതുപോലുള്ള നശിച്ച ഒരവസ്ഥക്ക് അടിത്തറ പാകുകയാണ് ചെയ്തത്. ആൽപ്‌സ് പർവ്വതനിരകളുടെ തെക്കൻ ചരിവുകളിൽ സമൃദ്ധമായി വളർന്നിരുന്ന പൈൻകാടുകൾ മുഴുവൻ വെട്ടിനശിപ്പിച്ച ഇറ്റലിക്കാർ, തങ്ങളുടെ പ്രദേശത്തെ ഡയറിവ്യവസായത്തിന്റെ ആണിവേരുകളാണ് തങ്ങൾ പിഴുതെറിയുന്നതെന്നോ വലിയൊരു കാലത്തേക്കാവശ്യമായ ജലം സംഭരിച്ചുവെക്കാൻ സഹായകമായ അരുവികൾ തങ്ങൾ നശിപ്പിച്ചുകളയുകയാണെന്നോ വർഷകാലത്ത് താഴ്‌വരപ്രദേശങ്ങൾ കുത്തിയൊലിക്കുന്ന ജലപ്രവാഹത്തിന്റെ രൂക്ഷമായ ആക്രമണത്തിന് വിധേയമാകാൻ ഇടവരുത്തുകയാണെന്നോ ധരിച്ചിരുന്നില്ല. ഒരു ജേതാവ് ഏതെങ്കിലുമൊരു വൈദേശിക ജനതയെ അടക്കിവാണതുപോലെ പ്രകൃതിക്കതീതമായ ഒരു ശക്തിയെപ്പോലെ പ്രകൃതിയെ അടക്കിവാഴുകയല്ല, മറിച്ച് നാം നമ്മുടെ മാംസവും ചോരയും തലച്ചോറുമെല്ലാമടക്കം പ്രകൃതിയുടെ ഭാഗമാണെന്നും പ്രകൃതിയിലാണ് നമ്മുടെ അസ്തിത്വമെന്നും പ്രകൃതിയുടെ മേലുള്ള നമ്മുടെ അധീശത്വത്തിനു കാരണം, മറ്റെല്ലാ ജീവജാലങ്ങളെയും അപേക്ഷിച്ച് അതിന്റെ നിയമങ്ങൾ മനസ്സിലാക്കാനും യുക്തിപൂർവ്വം പ്രയോഗിക്കാനുമുള്ള കഴിവ് നമുക്കുണ്ടെന്നുള്ളതുമാണെന്ന വസ്തുത ഓരോ ഘട്ടത്തിലും ഓർമ്മിക്കണം.

പ്രകൃതിയുടെ വൈരുദ്ധ്യാത്മകത സംബന്ധിച്ച് എംഗൽസ് കഴിഞ്ഞ നൂറ്റാണ്ടിനും മുമ്പെഴുതിയത് ഇപ്പോഴും പ്രസക്തമാകുന്നു. കോർപ്പറേറ്റ് മാർക്‌സിസ്റ്റുകൾക്ക് എംഗൽസ് ഒരു തീവ്രവാദിയാണെന്നു തോന്നാം. അവരുടെ പാർട്ടിയിൽനിന്ന് അദ്ദേഹത്തെ പുറത്താക്കുകയുമാവാം.'

സൂക്ഷ്മം, ർഗാത്മകം
ആസാദ്
ഇൻസൈറ്റ് പബ്ലിക്കേഷസ്, കോഴിക്കോട്
ഫോൺ: 0495 4020666
വില 410 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP