Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലാച്ചിമട സമരത്തെ അട്ടിമറിച്ചതിൽ ഭരണകൂടങ്ങൾക്കും പങ്ക്; സമരത്തിന്റെ നല്ലനാളിൽ ഏറ്റെടുക്കാൻ മൽസരിച്ച രാഷ്ട്രീയപാർട്ടികൾ ഇപ്പോൾ കുറ്റകരമായ മൗനം; കോർപ്പറേറ്റ് ഭീമന് മുന്നിൽ ജനാധിപത്യം അടിയറവ് പറയുന്ന അവസ്ഥ വിവരിച്ച് 'പ്ലാച്ചിമട-ജലത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം

പ്ലാച്ചിമട സമരത്തെ അട്ടിമറിച്ചതിൽ ഭരണകൂടങ്ങൾക്കും പങ്ക്; സമരത്തിന്റെ നല്ലനാളിൽ ഏറ്റെടുക്കാൻ മൽസരിച്ച രാഷ്ട്രീയപാർട്ടികൾ  ഇപ്പോൾ കുറ്റകരമായ മൗനം; കോർപ്പറേറ്റ് ഭീമന് മുന്നിൽ ജനാധിപത്യം അടിയറവ് പറയുന്ന അവസ്ഥ വിവരിച്ച് 'പ്ലാച്ചിമട-ജലത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:കുടിവെള്ളം വിഷമയമാക്കിയ കൊക്കകോള കമ്പനിക്കെതിരെ പ്ലാച്ചിമടയിലെ ആദിവാസികൾ തുടങ്ങിവെച്ച ചരിത്രസമരത്തിന്റെ കഥയും അനുഭവങ്ങളും വസ്തുതാന്യേഷണവുമാണ് മാതൃഭൂമി റിപ്പോർട്ടർ പി.സുരേഷ്ബാബു രചിച്ച 'പ്ലാച്ചിമട-ജലത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം.ആഗോളഭീമനായ കൊക്കകോള കമ്പനിക്ക് ജനകീയ സമരങ്ങൾക്ക്  മുന്നിൽ എവിടെയെങ്കിലും അടിയറവ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പ്ലാച്ചിമടയിലാണ്.എന്നാൽ വിജയിച്ച പ്ലാച്ചിമട സമരത്തെ ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും ചേർന്ന് അട്ടിമറിച്ചതിന്റെയും അതിന് പിന്നിലെ ഗൂഢാലോചനകളുടെയും വസ്തുതാപരമായ അന്യേഷണമാണ് ഈ പുസ്തകത്തിലുള്ളത്. കോർപ്പറേറ്റിന് വേണ്ടി സ്വന്തം ജനതയെ വഞ്ചിച്ച ഭരണാധികാരികളുടെ ഇരട്ടമുഖം വെളിപ്പെടുത്തുന്ന പുസ്തകം.ഒപ്പം ഭാവിയെ കരുതിയിരുന്നില്ലെങ്കിൽ കുടിവെള്ളം പോലും കിട്ടാതാവുന്ന സ്ഥിതി വരുമെന്ന ഓർമ്മപ്പെടുത്തലും ജലസമരത്തിന്റെ പ്രസക്തികയുമാണ് പുസ്തകത്തിലുള്ളത്.

പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരായ ആദിവാസികളുടെ സഹനസമരം വർഷങ്ങളോളം റിപ്പോർട്ട് ചെയ്തതിന്റെ അനുഭവത്തിലാണ് ലേഖകൻ ഈ പുസ്തകം എഴുതിയിരിക്കുന്നത് .നാലു ഭാഗങ്ങളായി ആ അനുഭവങ്ങൾ സവിസ്തരം വിസ്തരിച്ചിരിക്കുന്നു.നാലു ഭാഗങ്ങളാണ് പുസ്തകത്തിലുള്ളത്.കോളയും നിയമലംഘനവും എന്ന ആദ്യഭാഗം കൊക്കകോളയുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ചാണ്. വിദേശകമ്പനികളെ നിയന്ത്രിക്കുന്നതിന് ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഫെറ നിയമം വഴി മൊറാർജി സർക്കാർ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിച്ച കൊക്കകോള കമ്പനിയെ പിന്നീട് കോൺഗ്രസ്-ബിജെപി സർക്കാരുകൾ തന്നെ ക്ഷണിച്ചുകൊണ്ടുവന്ന അനുഭവങ്ങൾ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഇതിനുവേണ്ടി ഫെറ നിയമത്തിന്റെ പല്ലും നഖവും കൊഴിച്ച് ഫെമ നിയമം നടപ്പാക്കിയതും ആഗോള-ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യൻ വിപണി വിദേശ കുത്തകകൾക്കുവേണ്ടി മലർക്കെതുറന്നിട്ട സാഹചര്യവും എടുത്തുപറയുന്നു.

മഴനിഴൽ പ്രദേശമായ പാലക്കാട്ട് പ്ലാച്ചിമടയിലും കഞ്ചിക്കോട്ടും കൊക്കകോളയുടെയും പെപ്‌സിയുടെയും കമ്പനികൾ വരാനുണ്ടായ സാഹചര്യവും അതിന് പിന്നിൽ പ്രവർത്തിച്ച അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ നിലപാടില്ലായ്മയും വ്യക്തമാക്കിയിട്ടുണ്ട്.പ്ലാച്ചിമട സമരത്തിന് കാരണക്കാരായവരെയും സമരത്തെ നയിച്ചവരുടെയും ജീവിതകഥയാണ് രണ്ടാം ഭാഗത്ത്.അക്ഷരം കൂട്ടിവായിക്കാനറിയാത്ത മയിലമ്മയും കന്നിയമ്മയും അവരിൽ ചിലർ മാത്രമാണ്.

ഹിന്ദുസ്ഥാൻ കൊക്കകോള കമ്പനിയുടെ പബ്ലിക് റിലേഷൻ മാനേജരായിരുന്ന നന്ദു ബാനർജയുടെ വെളിപ്പെടുത്തലും കൊക്കകോളയുടെ ഖരമാലിന്യത്തിൽ കാഡ്മിയവും ലെഡും കണ്ടെത്തിയ ബി.ബി.സി റിപ്പോർട്ടും വ്യക്തമാക്കുന്ന രഹസ്യങ്ങളുടെ വെളിപ്പെടുത്തലാണ് മൂന്നാം ഭാഗത്ത്.ഒപ്പം പ്ലാച്ചിമടക്കാർക്ക്  നഷ്ടപരിഹാരം നൽകുന്നതിന് കേരള നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞതിന് പിന്നിലെ യഥാർത്ഥ സത്യങ്ങളും അന്യേഷണ വിധേയമാക്കുന്നു.

2011-ൽ പാസ്സാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചെങ്കിലും അന്നത്തെ യു.പി.എ സർക്കാർ ബിൽ രാഷ്ട്രപതിക്കയക്കാതെ പിടിച്ചുവയ്ക്കുകയായിരുന്നു.പിന്നീട് വന്ന മോദി സർക്കാരാവട്ടെ ബിൽ പിടിച്ചുവയ്ക്കുന്നതിന് പകരം അപ്പാടെ തള്ളിക്കളയുകയായിരുന്നു. സംസ്ഥാനം പാസ്സാക്കിയ ബിൽ അഞ്ചുവർഷം പിടിച്ചുവെച്ച ശേഷമാണ് കേന്ദ്ര സർക്കാർ തള്ളിയത്.ബിൽ തള്ളിയിട്ട് ഒന്നരവർഷം ആയെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.ബിൽ ഭേദഗതിയോടെ വീണ്ടും പാസ്സാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയായ പിണറായി വിജയനോ നിയമമന്ത്രി എ.കെ.ബാലനോ വ്യക്തമായൊരു നിലപാട് സ്വീകരിച്ചിട്ടില്ല.2006 മുതൽ ഓരോ തിരഞ്ഞെടുപ്പിലും പ്ലാച്ചിമട വലിയൊരു പ്രചാരണവിഷയമായി ഉയർന്നുവരാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ്്് ഫലം വരുന്ന മുറക്ക് ഈ വിഷയം എല്ലാവരും മറക്കുകയാണ് പതിവ്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലും പ്ലാച്ചിമടക്കാർക്ക്  നഷ്ടപരിഹാരം നൽകണമെന്ന് എടുത്തുപറയുന്നുണ്ട്.എന്നിട്ടും കൊക്കകോളയെ നിയമവിചാരണക്ക്  വിധേയമാക്കാൻ മാത്രം നമ്മുടെ സർക്കാരുകൾക്ക് കഴിയുന്നില്ല.പ്ലാച്ചിമടയിലെ ആദിവാസികളുടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടുത്തിയതിനെതിരെ പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരം കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും നടപടിയെടുക്കാൻ ഇതുവരെ കേരള പൊലീസ് തയ്യാറായിട്ടില്ല.ആർക്കുവേണ്ടിയാണ് ഈ സർക്കാരുകൾ പ്രവർത്തിക്കുന്നത്  എന്നത് ഇതിൽ നിന്നും വ്യക്തമാണ്.ജനങ്ങളുടെ താൽപ്പര്യങ്ങളെക്കാൾ ഉപരി കൊക്കകോളയുടെ താൽപ്പര്യം സംരക്ഷിക്കാനാണ് കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ പ്രവർത്തിക്കുന്നതെന്ന്് വ്യക്തം.ഈ സാഹചര്യത്തിൽ പ്ലാച്ചിമടൃജലത്തിന്റെ രാഷ്ട്രീയമെന്ന പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്.

രാജ്യത്തെ ഭൂജലസമ്പത്തിന്റെ അമിത ചൂഷണത്തെക്കുറിച്ചുള്ള വ്യാകുലതകളാണ് ജലം അമൂല്യമാണെന്ന നാലാം ഭാഗം.44 നദികളുണ്ടായിട്ടും കുടിനീരിന് ടാങ്കർ ലോറികളെ ആശ്രയിക്കേണ്ടിവരുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. പാലക്കാട്ട് ്ചൂട് 42 ഡിഗ്രിവരെ ഉയർന്നു.ലാത്തൂരിലുണ്ടായ കൊടുംവരൾച്ചയും ജലതീവണ്ടിയും ഇവിടെ എല്ലാവർക്കുമുള്ള ഓർമ്മപ്പെടുത്തലുകളാണ്.ഭാവി തലമുറക്ക് വേണ്ടി അവശേഷിക്കുന്ന വെള്ളമെങ്കിലും മാറ്റിവയ്ക്കണമെന്ന സന്ദേശമാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.വിജയിച്ച സമരം ഏറ്റെടുക്കാൻ ഒട്ടനവധി പേരുണ്ടാവും.

പക്ഷെ പ്ലാച്ചിമടക്കാർക്ക് നീതിയും നഷ്ടപരിഹാരവും നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടില്ലായ്മക്കെതിരെ പ്രതികരിക്കാൻ ഒരു രാഷ്ട്രീയപാർട്ടികളുമില്ല.പ്ലാച്ചിമടയലെ പാവപ്പെട്ട ആദിവാസികൾ മാത്രം.അവർക്കുവേണ്ടിയാണ് ഈ പുസ്തകം നിലകൊള്ളുന്നത്.തൃശ്ശൂർ ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വിദ്യാർത്ഥികൾക്കും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകർക്കും ഒരു പോലെ പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP