Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വക്കീൽ നോട്ടീസ് അയച്ച് പേടിപ്പിക്കാനുള്ള കുരിശു കൃഷിക്കാരുടെ ശ്രമം വിജയിച്ചില്ല; സർക്കാർ ഭൂമി കൈയേറി സ്ഥാപിച്ച കോൺക്രീറ്റ് കരിശും പ്രാർത്ഥനാലയവും പൊളിക്കാൻ തുടങ്ങി; കത്തോലിക്കാ സഭ പുറത്താക്കിയ സ്പിരിറ്റ് ഇൻ ജീസസുകാരുടെ ആളെ ഇറക്കി തടയാനുള്ള ശ്രമം വിജയിച്ചില്ല; നിരോധനാജ്ഞ പ്രഖ്യാപിച്ച് മൂന്നാമത്തെ ശ്രമം വിജയിപ്പിച്ചത് സബ് കളക്ടറുടെ ഉറച്ച തീരുമാനങ്ങൾ

വക്കീൽ നോട്ടീസ് അയച്ച് പേടിപ്പിക്കാനുള്ള കുരിശു കൃഷിക്കാരുടെ ശ്രമം വിജയിച്ചില്ല; സർക്കാർ ഭൂമി കൈയേറി സ്ഥാപിച്ച കോൺക്രീറ്റ് കരിശും പ്രാർത്ഥനാലയവും പൊളിക്കാൻ തുടങ്ങി; കത്തോലിക്കാ സഭ പുറത്താക്കിയ സ്പിരിറ്റ് ഇൻ ജീസസുകാരുടെ ആളെ ഇറക്കി തടയാനുള്ള ശ്രമം വിജയിച്ചില്ല; നിരോധനാജ്ഞ പ്രഖ്യാപിച്ച് മൂന്നാമത്തെ ശ്രമം വിജയിപ്പിച്ചത് സബ് കളക്ടറുടെ ഉറച്ച തീരുമാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മൂന്നാറിൽ അനധികൃത കൈയേറ്റങ്ങൾ സർക്കാർ ഒഴിപ്പിച്ചു തുടങ്ങി. ഇന്ന് രാവിലെ സൂര്യനെല്ലിയിലാണ് കൈയേറ്റം ഒഴിപ്പിക്കാൻ റവന്യൂ സംഘം എത്തിയത്. സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയിൽ കുരിശ് സ്ഥാപിച്ചാണ് ഭൂമി കൈയേറിയത്. ദേവികുളം തഹസീൽദാരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ. അതേസമയം, റവന്യൂ സംഘത്തെ തടയാൻ പ്രദേശവാസികൾ വഴിയിൽ തടസങ്ങൾ സ്ഥാപിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇതേ തുടർന്ന് സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. എല്ല തടസ്സവു മാറ്റി കുരിശ് പൊളിച്ച് നീക്കാൻ തുടങ്ങിയിട്ടുണ്ട്. അതിനിടെ സർക്കാർ ജീവനക്കാർ മൂന്നാറിൽ ഭൂമി കൈയേറിട്ടുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയെ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ചുമതലപ്പെടുത്തി. മൂന്നാറിലും ദേവികുളത്തും ഭൂമി കൈയേറിയവരിൽ അന്യജില്ലക്കാരായ സർക്കാർ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് ആരോപണം. സർക്കാർ ക്വാർട്ടേഴ്സുകളുടെ ഉപയോഗത്തെ കുറിച്ചും റിപ്പോർട്ട് തേടിയിട്ടുണ്ട്.

മൂന്നാർ കൈയേറ്റ വിഷയത്തിൽ റവന്യൂമന്ത്രി നയം പ്രഖ്യാപിച്ചതോടെയാണ് ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് പച്ചക്കൊടി സർക്കാരിൽ നിന്ന് ലഭിച്ചത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ മൂന്നാറിലെ ചില പ്രധാന കൈയേറ്റങ്ങൾ പൊലീസ് സന്നാഹത്തോടെ ഒഴിപ്പിക്കാനുള്ള നടപടികൾ റവന്യു സംഘം തുടങ്ങുകയായിരുന്നു. കൈയേറ്റം ഒഴിപ്പിക്കുന്നതിനെക്കുറിച്ചുള്ള മുൻകൂർ വാർത്തകൾ മാധ്യമങ്ങളിലും നാട്ടുകാരിലും എത്തുന്നത് അതീവ ഗൗരവത്തോടെയാണ് ജില്ലാ ഭരണകൂടവും റവന്യു ഉദ്യോഗസ്ഥരും കാണുന്നത്. അതിനാൽ മുന്നറിയിപ്പില്ലാതെ 'മിന്നൽ ഒഴിപ്പിക്കൽ' നടത്താനായിരുന്നു തീരുമാനം. ഇതിനായി വൻ പൊലീസ് സന്നാഹവും പരിചയ സമ്പന്നരായ ഭൂസംരക്ഷണ സേനാംഗങ്ങളുടെ സഹായവും റവന്യൂവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവി അത് അനുവദിച്ചു. ഏപ്രിൽ 12-ന് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂസംഘത്തിന് നേരേ ആക്രമണം ഉണ്ടായിരുന്നു. ഇരുന്നോറാളം പൊലീസുകാരുടെ പിന്തുണയോടെയാണ് കുരിശ് കൃഷി ഒഴിപ്പിക്കാൻ ദേവികുളം സബ് കളക്ടർ ഇത്ത് പുലർച്ചെ എത്തിയത്.

ഇത് മൂന്നാം തവണയാണ് മൂന്നാറിലെ  പപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറിയുള്ള കുരിശ് കൈയേറ്റം ഒഴിപ്പിക്കാൻ റവന്യൂ സംഘം എത്തിയത്. ദേവികുളം തഹസിൽദാറുടെ നേതൃത്വത്തിലാണ് നടപടി. സ്ഥലത്തേക്ക് പോകുന്നവഴിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രദേശവാസികൾ വഴിതടഞ്ഞു. ഇങ്ങനെ വഴിതടസപ്പെടുത്തിയ വാഹനങ്ങൾ ജെസിബി ഉപയോഗിച്ച് ഉദ്യോഗസ്ഥർ മാറ്റി. അതിന് ശേഷമാണ് കുരിശ് പൊളിച്ച് മാറ്റാൻ ശ്രമം തുടങ്ങിയത്. ചിന്നക്കനാൽ ഭാഗത്തെ 34/1 എന്ന സർവെ നമ്പരിലുള്ള സ്ഥലമാണിത്. ഇവിടെ നിലവിൽ സർക്കാർ ആർക്കും ഭൂമി പതിച്ചു നൽകിയിട്ടില്ല. ഇവിടെയാണ് വലിയ ഇരുമ്പ് ഗർഡറിൽ കോൺക്രീറ്റിലുറപ്പിച്ച കൂറ്റൻ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുള്ള ഏക്കർ കണക്കിന് സ്ഥലവും കൈയേറ്റക്കാർ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഇവിടെ ഒരു കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. പ്രാർത്ഥനാലയം എന്ന പേരിലാണ് ഇത് സ്പിരിറ്റ് ഇൻ ജീസസിന്റെ ഈ കൈയേറ്റവും ഒഴിപ്പിക്കും.

കുരിശ് സ്ഥാപിച്ചുള്ള കൈയേറ്റം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉടുമ്പൻചോല അഡീഷണൽ തഹസിൽദാർ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമന് ഇത് സംബന്ധിച്ച റിപ്പോർട്ട് നേത്തെ കൈമാറിയിരുന്നു. തുടർന്ന് കുരിശ് പൊളിച്ചുമാറ്റി സ്ഥലം ഒഴിപ്പിക്കാൻ സബ് കളക്ടർ ഉത്തരവിട്ടു. ഇതിനായി അഡീഷണൽ തഹസിൽദാരും സംഘവും സ്ഥലത്തെത്തിയെങ്കിലും കൈയേറ്റക്കാർ തടഞ്ഞിരുന്നു. ഇതോടെ കുരിശ് പൊളിച്ചുമാറ്റാൻ കഴിയാതെ സംഘം പിൻവാങ്ങുകയായിരുന്നു. കളക്ടറുടെ ഇടപെടലും എതിരായിരുന്നു. സ്പിരിറ്റ് ഇൻ ജീസസിന്റേതായിരുന്നു കൈയേറ്റം. എന്നാൽ ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പെടുത്താനായി അവർ വക്കീൽ നോട്ടീസും അയച്ചു. കരിശ് സ്ഥാപിച്ചത് തങ്ങളല്ലെന്നായിരുന്നു നിലപാട്. ഇതോടെയാണ് കുരിശ് പൊളിക്കാൻ സബ് കളക്ടർ തീരുമാനിച്ചത്. ഇതിനെ റവന്യൂമന്ത്രിയും പിന്തുണച്ചു. ഇതോടെ ഇന്ന് പുലർച്ചെ ഓപ്പറേഷൻ തുടങ്ങി.

നേരത്തെ ദേവികുളം താലൂക്കിലെ സി.പി.എം. ഉൾപ്പടെയുള്ള പ്രാദേശിക-രാഷ്ട്രീയ നേതാക്കളും ഭൂമി കൈയേറിയിരിക്കുന്ന ക്രിമിനൽ സംഘങ്ങളും കൈയേറ്റങ്ങൾക്ക് വ്യാജരേഖ ചമച്ച് കൊടുത്ത ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി കൈയേറ്റമൊഴിപ്പിക്കൽ ശ്രമം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സാമുദായിക ശക്തികളെ ഇളക്കിവിട്ട് കൈയേറ്റത്തെ നേരിടാനുള്ള ശ്രമവുമുണ്ടെന്നും മനസ്സിലാക്കി. ഇതോടെയാണ് കൂടുതൽ പൊലീസിനെ നൽകാൻ തയ്യാറായത്. അതുകൊണ്ട് തന്നെ പ്രതിഷേധക്കാർക്ക് ചെറുത്ത് നിൽക്കാനുള്ള അവസരവും കുറഞ്ഞു. കഴിഞ്ഞ ആഴ്ച കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടറുടെ നിർദ്ദേശം പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ അനുസരിച്ചില്ല. അതുകൊണ്ട് തന്നെ ഇത്തവണ എസ് പി തലത്തിലായിരുന്നു റവന്യൂവകുപ്പ് നടത്തിയ ഇടപെടൽ. കൂടുതൽ പൊലീസിനെ അതുകൊണ്ട് തന്നെ നൽകേണ്ടി വരുന്നു.

ആത്മീയ കുരിശ് കൃഷിയുടെ മറവിൽ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് പൈാളിയരുന്നത്. നേരത്തെ പൊളിക്കാനെത്തിയപ്പോൾ മറ്റ് ജില്ലകളിൽ നിന്ന് വിശ്വാസികളെന്ന് അവകാശപ്പെടുന്നവരെ സംഘടിപ്പിച്ച് സംഘർഷമുണ്ടാക്കാനുള്ള ശ്രമവും സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ഇത് ഏറെ വിവാദമാവുകയും ചെയ്തു. പാപ്പാത്തിച്ചോലയിലെ റവന്യൂഭൂമി കയ്യേറി കുരിശ് സ്ഥാപിച്ച് ആത്മീയ ടൂറിസം സംഘടിപ്പിക്കാനാണ് ഭൂ മാഫിയ സംഘം ശ്രമിക്കുന്നത്. അന്യജില്ലകളിൽ നിന്നും വിശ്വാസികളെ ചിന്നക്കനാലിലെത്തിച്ച് റിസോർട്ടുകളിൽ താമസിപ്പിച്ച് പാപ്പാത്തിച്ചോലയിലേക്ക് കൊണ്ടുപോകുന്ന ടൂർ പാക്കേജാണ് കുരിശ് സ്ഥാപിച്ച സംഘം ലക്ഷ്യം വച്ചത്. ചിന്നക്കനാലിലെ മിക്ക റിസോർട്ടുകളും കയ്യേറ്റ മാഫിയയുടേതാണ്. പാപ്പാത്തിച്ചോല പിടിച്ചെടുത്താൽ റിസോർട്ടുകൾക്ക് വരുമാനം ഇരട്ടിയാകും. മാത്രവുമല്ല പാപ്പാത്തിച്ചോലയിലെ കുരിശടിയിലേക്ക് വിശ്വാസികൾ എത്തുന്നതോടെ സർക്കാർ ഭൂമിയിൽ തന്നെ പള്ളി നിർമ്മിക്കാനും ഗൂഢപദ്ധതിയുണ്ടായിരുന്നു. ഇതാണ് സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ തിരിച്ചറിഞ്ഞതും നടപടികളെടുത്തതും.

കുരിശിന്റെ പിതൃത്വം ജീസസ് ഓഫ് ക്രൈസ്റ്റ് നിഷേധിച്ചതോടെ ഈ കുരിശ് എടുത്തുമാറ്റുകയും ചെയ്യും. ഇതു സംബന്ധച്ച് കളക്ടർക്കും ഡെപ്യൂട്ടി തഹസിൽദാർ റിപ്പോർട്ട് നൽകി. ഇത് മറുനാടൻ പുറത്തുവിട്ടതോടെയാണ് കുരിശ് കൃഷിയിലെ വിവാദം തുടങ്ങുന്നത്. മതസംഘടനയുടെ മറവിൽ മൂന്നാർ ചിന്നക്കന്നാലിലെ അതീവ പാരിസ്ഥിതികവും ടൂറിസം പ്രാധാന്യവുമുള്ള പാപ്പാത്തിച്ചോലമേട്ടിലെ രണ്ടായിരത്തോളം ഏക്കർ സ്ഥലം കൈയേറാൻ ഭൂമാഫിയയുടെ ശ്രമം ശ്രീറാം വെങ്കിട്ടരാമന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതിനായി 'സ്പിരിറ്റ് ഇൻ ജീസസ്' എന്ന സംഘടനയുടെ പേരിൽ ഇവിടെ കുരിശ് സ്ഥാപിച്ചു. പ്രദേശത്തെ ഒരു വമ്പൻ കൈയേറ്റക്കാരന്റെ സഹോദരനാണ് നീക്കത്തിനു പിന്നിൽ. ചിന്നക്കനാൽ വില്ലേജിലെ ചിന്നക്കനാൽ താവളത്തിൽ സർവേ നമ്പർ 341ൽപ്പെട്ട സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് ആത്മീയ ടൂറിസത്തിന്റെ പേരിൽ കൈയേറ്റ ശ്രമം നടക്കുന്നതെന്ന റിപ്പോർട്ടും തയ്യാറായി. യേശുവിന്റെ ആത്മാവ് എന്നാണ് സ്പിരിറ്റ് ഇൻ ജീസസ് എന്ന വാക്കിന്റെ അർത്ഥം. ഇത് ടോം സഖറിയയുടെ സൃഷ്ടിയായിരുന്നു. അന്ധവിശ്വാസത്തിലേക്ക് ആളുകളെ തള്ളിവിടുകയാണ് ഈ കൂട്ടായ്മ ചെയ്തു പോന്നത്. യേശുക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചു എന്നവകാശപ്പെടുന്ന ഇക്കൂട്ടർ ദിവംഗതനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെയാണ് തങ്ങളുടെ സ്വർഗീയ മദ്ധ്യസ്ഥനായി സ്വീകരിച്ചിരിക്കുന്നത്.

വിശുദ്ധ കുർബാനയ്ക്കും പരിശുദ്ധ കന്യകാമറിയത്തിനും ഇവർ കത്തോലിക്കാ പരമായ പ്രാധാന്യം നൽകുന്നു. 1988 ൽ ഇടുക്കി ജില്ലയിലെ സൂര്യനെല്ലിയിൽ ഈ പ്രസ്ഥാനം ആരംഭിച്ചു. തുടർന്ന് ദേവികുളത്ത് 1997 ൽ സമാഗമ കൂടാരം എന്ന പേരിൽ ഒരു പ്രാർത്ഥനാലയം സ്ഥാപിക്കപ്പെട്ടു. ഇത്തരത്തിലൊരു സംഘടനയാണ് ചിന്നകനാലിലെ കൈയേറ്റത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞായിരുന്നു ഇടപെടൽ. ആയിരമേക്കർ വരുന്ന സ്ഥലത്ത് ആദ്യം ഒരു ഷെഡ് നിർമ്മിക്കുകയും പിന്നീട് സ്ഥലത്ത് നാലടി ചതുരത്തിൽ മൂന്നു തട്ടായി അഞ്ചടിയോളം ഉയരത്തിൽ തറ കോൺക്രീറ്റ് ചെയ്ത് ഇരുപതടി ഉയരത്തിൽ ഇരുമ്പുപാളികൊണ്ട് പൊതിഞ്ഞ് കുരിശു സ്ഥാപിക്കുകയായിരുന്നു കയ്യേറ്റക്കാർ ചെയ്തത്. കുരിശ് സ്ഥാപിച്ചാൽ അത് ദൈവികമാകും. വർഗ്ഗീയത ഇളക്കി വിട്ട് അതിനെ തടയാം ഇതൊക്കെയായിരുന്നു ജീസസ് ഓഫ് ക്രൈസ്റ്റ് ഉദ്ദേശിച്ചത്. ഇവിടുത്തെ കൈയേറ്റം ഒഴിവാക്കാനായി എത്തിയ ഉദ്യോഗസ്ഥരെ മാഫിയയുടെ ഗുണ്ടകൾ തടഞ്ഞു.

കൈയേറ്റമൊഴിപ്പിക്കാൻ കൂടുതൽ പൊലീസിനെ ആവശ്യപ്പെട്ടെങ്കിലും രാഷ്ട്രീയക്കാരുടെ ഇടപെടൽ മൂലം ഇതു നടന്നില്ല. കഴിഞ്ഞ 17-നാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ഉടുമ്പൻചോല തഹസീൽദാർ നൽകിയത്. ഇതിനെ തുടർന്നായിരുന്നു ഒഴിപ്പിക്കലിനുള്ള ശ്രമം. എന്നാൽ ഭൂമി ഒഴിപ്പിക്കുമ്പോഴും കുരിശ് പൊളിച്ച് മാറ്റേണ്ടെന്ന വിചിത്ര ഉത്തരവും കളക്ടർ നൽകി. ഇതോടെയാണ് സംശയങ്ങൾ തുടങ്ങുന്നത്. റോഡിൽ നിന്ന് നാലര കിലോമീറ്റർ നടന്നു ചെന്നാലേ കൈയേറ്റ സ്ഥലത്ത് എത്താൻ സാധിക്കുകയുള്ളൂ. ഇവിടെ കണ്ണൂർ, തൃശൂർ മേഖലയിൽ നിന്ന് വിശ്വാസികളെ എത്തിക്കുകയും എല്ലാ മാസങ്ങളിലും ആദ്യവെള്ളിയാഴ്‌ച്ചയിൽ സ്പിരിച്ച്വൽ ടൂറിസം എന്ന പേരിൽ കുരിശിനു സമീപം പ്രാർത്ഥന നടത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ സമീപം 30 അടി നീളത്തിലും 15 അടി വീതിയിലും ഇരുമ്പു തൂണുണ്ടാക്കി പ്രാർത്ഥനാലയത്തിന്റെ നിർമ്മാണം നടന്നുവരുന്നുണ്ട്. ഇതെല്ലാമാണ് അഡീഷണൽ തഹൽസിദാറിന്റെ റിപ്പോർട്ടിലുമുള്ളത്.

കത്തോലിക്ക സഭ നഖ ശിഖാന്തം എതിർക്കുന്ന സംവിധാനമാണ് സ്പിരിറ്റ് ഇൻ ജീസസ്. അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന സ്പിരിറ്റ് ഇൻ ജീസസ് വർഗ്ഗീയതയും വളർത്തുന്നുവെന്നാണ് ആക്ഷേപം. 1998 ൽ 'ഇതാ നിന്റെ അമ്മ' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം സ്പിരിറ്റ് ഇൻ ജീസസ് രംഗത്തിറക്കിയിരുന്നു. കത്തോലിക്കാ സഭയുടെ പഠനങ്ങൾക്കെതിരെയും പുരോഹിതഗണത്തെ അവമതിക്കുന്നതിനും വേണ്ടിയുള്ള ധാരാളം ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ അടങ്ങിയിട്ടുണ്ട്. 2000 ൽ സ്പിരിറ്റ് ഇൻ ജീസസ് അതിന്റെ പ്രവർത്തനകേന്ദ്രം ത്രിശൂരിലേക്ക് മാറ്റി. മണ്ണുത്തിയിൽ 'മരിയൻ കൂടാരം' എന്ന പേരിൽ ഒരു ധ്യാനകേന്ദ്രവും പ്രാർത്ഥനാലയവും സ്ഥാപിച്ചു. തുടർന്ന് 2008 ൽ ഈ കേന്ദ്രം ചിയ്യാരത്തേക്ക് മാറ്റി. ഇന്നു ഈ പ്രധാന കേന്ദ്രത്തെ കൂടാതെ ബാംഗ്ലൂർ, വേളാങ്കണ്ണി, ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലും ഇവരുടെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

സ്പിരിറ്റ് ഇൻ ജീസസിന്റെ ആരംഭകനായ ടോം സഖറിയാ തന്നെയാണ് കഴിഞ്ഞ 20 വർഷക്കാലമായി ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സണ്ണി തോണിക്കുഴി, സ്വർഗ്ഗത്തിലെ മുത്ത് എന്ന് ഇവർ വിശേഷിപ്പിക്കുന്ന സിന്ധു തോമസ്, ബബിതാ ജോൺ എന്നിവരാണ് മറ്റു പ്രാധാനികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP