Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാർകോഴ നൽകാൻ പണംതികയാതെ വന്നപ്പോൾ ബാറുടമകൾക്ക് കോടികൾ മറിച്ചുനൽകി; ദേവസ്വം ഉന്നതർ മുതൽ മാധ്യമങ്ങൾക്കുവരെ കൈയയച്ച് നൽകുന്ന കോടീശ്വരൻ; ഇന്ത്യയിലും പുറത്തും വിഐപികൾക്കെല്ലാം സന്നിധാനത്ത് എന്തും ചെയ്തുകൊടുക്കും; ശബരിമല യുവതീ ദർശന വിവാദത്തിൽ ദർശന ദല്ലാളായി നിൽക്കുന്ന സുനിൽ സ്വാമിയുടെ കഥ

ബാർകോഴ നൽകാൻ പണംതികയാതെ വന്നപ്പോൾ ബാറുടമകൾക്ക് കോടികൾ മറിച്ചുനൽകി; ദേവസ്വം ഉന്നതർ മുതൽ മാധ്യമങ്ങൾക്കുവരെ കൈയയച്ച് നൽകുന്ന കോടീശ്വരൻ; ഇന്ത്യയിലും പുറത്തും വിഐപികൾക്കെല്ലാം സന്നിധാനത്ത് എന്തും ചെയ്തുകൊടുക്കും; ശബരിമല യുവതീ ദർശന വിവാദത്തിൽ ദർശന ദല്ലാളായി നിൽക്കുന്ന സുനിൽ സ്വാമിയുടെ കഥ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചുവെന്ന വിവാദം അതുസംബന്ധിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന്് പിന്നാലെ ഉയർന്നതോടെയാണ് ഉണ്ടായത്. ഇതിൽ ദർശന ദല്ലാളായി നിന്നത് വിവിധ വിഷയങ്ങളിൽ വിവാദനായകനായ സുനിൽ സ്വാമിയുടെ പേരായിരുന്നു. സുനിൽസ്വാമിയുടെ സ്വാധീനം ഉപയോഗിച്ച് പാലക്കാട്ടുനിന്നുള്ള യുവതികൾ സന്നിധാനത്തെത്തി ശബരീശ ദർശനവും പൂജകളും നടത്തിയെന്നും ഇതിന് പൊലീസ് അകമ്പടി സേവിക്കുകയും ദേവസ്വംബോർഡ് മൗനാനുവാദം നൽകുകയും ചെയ്തുവെന്നതാണ് ചർച്ചയാകുന്നത്.

ശബരിമലയിൽ വിഐപി ദർശനത്തിന് സർക്കാർ പ്രത്യേകം സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രിയായതിന് പിന്നാലെ പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ അന്ന് അത് വലിയ വിവാദമായി മാറുകയാണ് ചെയ്തത്. എന്നാൽ സുനിൽസ്വാമിയെ പോലെ ഉള്ള ദല്ലാളന്മാർ ഇടനിലക്കാരായി നിന്ന് പ്രവർത്തിക്കുന്ന വിഐപി ദർശന സമ്പ്രദായം ഇല്ലാതാക്കണമെന്ന് പിണറായി ഉദ്ദേശിച്ചപ്പോൾ അതിനെ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും ഇപ്പോൾ ചർച്ചയാവുന്നുണ്ട്.

ഇക്കഴിഞ്ഞ 11 ന് രാവിലെയാണ് പാലക്കാട്ടു നിന്നുള്ള യൗവനയുക്തകൾ അടക്കം സുനിൽ സ്വാമിയുടെ സ്വാധീനമുപയോഗിച്ച് സന്നിധാനത്ത് ദർശനം നടത്തിയതെന്ന് ആരോപണം ഉയരുന്നത്. ഈ സമയം അവിടെയുണ്ടായിരുന്നവർ ഈ ചിത്രം പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ നൽകുകയും ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസ് ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് നൽകി. ഇതോടെ സംഭവം വലിയ ചർച്ചയായി മാറി. സ്ത്രീകൾക്ക് ദർശനം അനുവദിക്കണമെന്ന നിലപാടുമായി ഇടതു സർക്കാരും അതു പാടില്ലെന്ന് വ്യക്തമാക്കി ഹിന്ദു സംഘടനകളും രംഗത്തുള്ളതിനാൽ വിഷയം വരും ദിവസങ്ങളിൽ വലിയ ചർച്ചയായി മാറുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

ശബരിമല വിഷയങ്ങളിൽ ഇത്തരം ദർശനങ്ങൾക്ക് പലർക്കും ഒരുക്കം ചെയ്തുകൊടുത്തയാളാണ് സുനിൽസ്വാമിയെന്നത് നേരത്തേയും വലിയതോതിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ദേവസ്വം ബോർഡിലും ശാന്തിമാരിലും ഉൾപ്പെടെ സ്വാധീനം ചെലുത്തുന്നയാളാണ് സുനിൽ സ്വാമിയെന്നത് ചർച്ചയായതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്നു ജി സുധാകരൻ സുനിൽ സ്വാമിക്ക് ശബരിമലയിൽ സ്വൈര്യവിഹാരം വിലക്കാൻ നിർദ്ദേശം നൽകുകവരെ ചെയ്തു.

എന്നാൽ വ്യവസായി കൂടിയായ സുനിൽസ്വാമി അത് നിയമപരമായി തന്നെ മറികടന്നു. സന്നിധാനത്തെ നിരക്ക് കൂടിയ വഴിപാടുകൾക്ക് ടിക്കറ്റെടുത്തു കൊണ്ട് സുനിൽ സ്വാമി സോപാനത്ത് തുടർന്നു. ആർക്കും ഇദ്ദേഹത്തെ തടയുവാൻ കഴിയുമായിരുന്നില്ല. ആ ബോർഡ് മാറി പുതിയത് വന്നതോടെ വീണ്ടും സുനിൽ സ്വാമിയുടെ നല്ലകാലം തെളിഞ്ഞു. കൊല്ലം കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾക്ക് ശബരി എന്ന ബ്രാൻഡ് നെയിമാണ് സുനിൽ സ്വാമി നൽകിയിട്ടുള്ളത്. ടിഎംടി കമ്പി, കശുവണ്ടി കയറ്റുമതി എന്നിവയാണ് പ്രധാന വ്യവസായങ്ങൾ. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി പടർന്നു കിടക്കുകയാണ് സുനിൽ സ്വാമിയുടെ വ്യവസായ സാമ്രാജ്യം.

പണം വാരിയെറിഞ്ഞാണ് ദർശന ദല്ലാളായി സ്വാമി പ്രവർത്തിക്കുന്നത്. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ, പൂജാരികൾ, പൊലീസ്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവർക്കാണ് പണം നൽകുന്നത്. 2009 ൽ കൈരളി ചാനലാണ് സുനിൽ സ്വാമിയുടെ തട്ടിപ്പു പുറത്തു കൊണ്ടുവന്നത്. ഇതിന് പിന്നാലെയായിരുന്നു മന്ത്രി സുധാകരന്റെ ഇടപെടലും സ്വാമിക്ക് സന്നിധാനത്ത് നിരോധനവും വന്നത്. പക്ഷേ, കാലം മാറിയതോടെ സ്വാമി വീണ്ടും ശബരിമലയിൽ പിടിമുറുക്കുകയും സ്വാധീനം ഉപയോഗിച്ച് വേണ്ടപ്പെട്ടവർക്ക് ദർശനമുൾപ്പെടെയുള്ള കാര്യങ്ങളും വരെ ചെയ്തുവന്നു. ഇതാണ് ഇപ്പോൾ യുവതീ പ്രവേശന വിവാദം വരെ എത്തിനിൽക്കുന്നത്.

ബാർകോഴയിലും ഉയർന്നുകേട്ട പേര്

ബാർ കോഴയിൽ സ്വാമിമാർക്ക് എന്ത് കാര്യമെന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ധനമന്ത്രി കെഎം മാണിക്ക് കൈക്കൂലി കൊടുക്കാൻ ബാറുടമകൾക്ക് അഞ്ചു കോടി രൂപ കടമായി നൽകിയതു കൊല്ലത്തുകാരനായ സുനിൽ സ്വാമിയാണെന്നതാണ് അന്ന് ഉയർന്ന ഒരു ആരോപണം. ബിജു രമേശ് പുറത്തുവിട്ട ശബ്ദ രേഖയിലാണ് ബാർ മുതലാളിമാരുടെ പ്രിയപ്പെട്ട സുനിൽ സ്വാമിയുടെ പേരുയരുന്നത്.

എല്ലാം കള്ളത്തരമെന്നും ശബ്ദരേഖയിൽ കാര്യമില്ലെന്നും മാണിയും അദ്ദേഹത്തെ പിന്തുടരുന്നവരും ഉറച്ചു പറഞ്ഞു. എന്നാൽ അഞ്ച് കോടി രൂപ കടം കൊടുത്ത സുനിൽ സ്വാമിയെ പറ്റി ചോദിച്ചാൽ കാശിടപാടിൽ സുനിൽ സാമിയുടെ കരുത്തിനെ കുറിച്ച് അവർക്കു പോലും സംശയമില്ല. സുനിൽ സ്വാമിയിൽ നിന്ന് പണം വാങ്ങി ബാറുടമകൾ മറ്റാർക്കെങ്കിലുമാകും കൊടുത്തതെന്നാണ് ശബ്ദരേഖയിൽ മാണിയെ അനുകൂലിക്കുന്നവർ അന്ന് വാദമുയർത്തിയത്.

ഇതോടെ അത്രയും സാമ്പത്തിക അടിത്തറയുള്ള കൊല്ലത്തുകാരൻ സുനിൽ ആരാണെന്ന ചോദ്യമുയർന്നു. എങ്ങനെയാണ് മുതലാളിമാരുടേയും ഭരണ വർഗ്ഗത്തിന്റെ നല്ല പുസ്തകത്തിൽ സുനിൽ എത്തിയത്? എന്തുകൊണ്ട് സ്വാമിയെന്ന് ഇദ്ദേഹത്തെ വിളിക്കുന്നു? സന്യാസിയാണോ? ഇങ്ങനെ ഒരുപാട് സംശയങ്ങളാണ് ചർച്ചചെയ്യപ്പെട്ടത്.

സന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമിയായ വ്യക്തിയല്ല സുനിൽ സ്വാമിയെന്ന് ഉറപ്പ്. പിന്നെ എന്തുകൊണ്ട് കൊല്ലത്ത് താമസിക്കുന്ന സുനിൽ, സുനിൽ സ്വാമിയായി. ഉത്തരം ലളിതമാണ്. തികഞ്ഞ ശബരിമല ഭക്തനായതുകൊണ്ടാണ് സുനിൽ സ്വാമിക്ക് ആ പേര് വീണത്. ശബരിമല നട തുറന്നിരുന്നാൽ സന്നിധാനത്ത് സുനിൽ സ്വാമി ഉണ്ടാകും. എല്ലാ ദീവസവും നിർമ്മാല്യം മുതൽ ഹരിവരാസനം പാടിയുള്ള നടയടപ്പ് പൂജവരെ അയ്യപ്പനെ തൊഴുന്ന ഭക്തൻ. കശുവണ്ടി കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന ശബരി ട്രെയ്ഡിങ്ങ് കമ്പനിയുടെ നടത്തിപ്പുകാരൻ.

വിഐപികൾക്കെല്ലാം പ്രിയങ്കരൻ

ശബരിമലയിൽ എത്തുന്ന വിഐപികൾക്കെല്ലാം പ്രിയങ്കരനാണ് സുനിൽ സ്വാമി. മറ്റൊരു താൽപ്പര്യവുമില്ലാതെ ശബരിമലയിൽ അയ്യപ്പ ദർശനത്തിന് വേണ്ടി നിൽക്കുന്ന വ്യക്തി. എന്നും അയ്യപ്പ സന്നിധിയിലെ എല്ലാ പൂജകളും തൊഴാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. തിരുവിതാംകൂർ ദേവസം ബോർഡിലെ എല്ലാ ഉദ്യോഗസ്ഥർക്കും പ്രിയങ്കരൻ. ശബരിമലയിലെ സെക്യൂരിറ്റിക്കാർ മുതൽ എക്സിക്യൂട്ടീവ് ഓഫീസർവരെയുള്ളവർക്കും പ്രിയങ്കരൻ. സന്നിധാനത്ത് സെക്യൂരിറ്റി ജീവനക്കാരുടെ വിശ്രമ മുറിയിലാണ് സുനിൽ സ്വാമി ശബരിമലയിൽ താമസിക്കുന്നത്. ജീവനക്കാർക്ക് ഭക്ഷണത്തിന് വേണ്ടെതെല്ലാം എത്തിച്ചു നൽകുന്നതും ഈ വ്യവസായി തന്നെ. അതിലുപരി സന്നിധാനത്തെ പൂജാ സാധാനങ്ങളും സുനിൽ സ്വാമിയുടെ വക. ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് ശബരിമലയിലെ നേർച്ചയ്ക്കും മറ്റുമായി സുനിൽ സ്വാമി ചെലവാക്കുന്നത്.

ഒന്നും ശബരിമലയിൽ നിന്ന് കൊണ്ട് പോവുന്നുമില്ല. മറ്റ് വ്യവസായ താൽപ്പര്യവുമില്ല. മാളികപ്പുറത്തിനടുത്ത് ആറ് കോടി രൂപ മുടക്കി ഭക്തർക്കായി അന്നദാന മണ്ഡപം പണി കഴിപ്പിക്കുന്നതിന് മുൻപന്തിയിൽ നിന്നു. അന്നദാന മണ്ഡപമെന്നത് നടക്കാത്ത സ്വപ്നമായി ശബരിമല മാസ്റ്റർ പ്ലാൻ വികസന സമിതിക്ക് മാറിയപ്പോൾ രക്ഷകനായി സുനിൽ സ്വാമിയെത്തുകയായിരുന്നു. സ്പോൺസർഷിപ്പിൽ ആ നിർമ്മാണ പ്രവർത്തനം സുനിൽ സ്വാമി തന്നെ ഏറ്റെടുത്തു. ഇത്തരം ശബരിമല വികസനത്തിലെ നിർണ്ണായക ഘട്ടത്തിലെല്ലാം താങ്ങും തുണയുമാണ് സുനിൽ സ്വാമി.

കൊല്ലത്തുകാരെന്ന് എല്ലാവരും വിളിക്കുന്ന സുനിൽ സ്വാമിയുടെ യഥാർത്ഥ വീട് പാലക്കാട് ചെർപ്പുളശേരിയിൽ ആണെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ പാലക്കാട്ടുനിന്ന് യുവതികളെ കൊണ്ടുവന്ന് ദർശന സൗകര്യമൊരുക്കിയെന്ന് വന്നപ്പോൾ അതിന്റെ കാരണക്കാരനായി സുനിൽ സ്വാമി മാറി. കശുവണ്ടി ബിസിനസ്സാണ് മേഖല. അങ്ങനെയാണ് കൊല്ലത്ത് എത്തി അവിടെ സ്ഥിര താമസമാക്കുന്നത്. അവിവാഹിതനുമാണ്. ചേട്ടനും കൊല്ലത്ത് കശുവണ്ടി കച്ചവടം തന്നെ. അയ്യപ്പനോടുള്ള ഭക്തികാരണം ശബരി എന്ന പേരിലാണ് സ്ഥാപനങ്ങൾ.
സുനിൽ സ്വാമിയുടെ മറ്റ് കാര്യങ്ങളെല്ലാം ദുരൂഹമാണ്. ആർക്കും ഒന്നുമറിയില്ല. കശുവണ്ടി കച്ചവടക്കാരന് എങ്ങനെ ശബരിമല വികസനത്തിന് കോടികൾ ചെലവിടാനാകുന്നു എന്ന ചോദ്യത്തിനും ആർക്കും വ്യക്തമായ മറുപടി ഇല്ല.

ഇന്ത്യയിലും പുറത്തും ബന്ധങ്ങൾ

ശബരിമലയിലെ സാന്നിധ്യത്തിലൂടെ ഇന്ത്യയിലും പുറത്തും സുനിൽ സ്വാമിക്ക് ബന്ധങ്ങളുണ്ടത്രേ. അതുകൊണ്ട് തന്നെ അയ്യപ്പഭക്തരായ കോടിശ്വരന്മാർ സുനിൽ സ്വാമി ചോദിച്ചാൽ എന്തും നൽകും. ശബരീശ ഭക്തരായ ബോളിവുഡ് സൂപ്പർതാരങ്ങൾ മുതൽ മലേഷ്യൻ മന്ത്രി വരെയുള്ള സുനിൽ സ്വാമിയുടെ സൗഹൃദ പട്ടിക നീളുന്നു. ഇക്കുറി ശബരീശ ദർശനത്തിന് യുവതികളെത്തിയെന്ന വിവാദം ഉയർന്നപ്പോൾ ആ ചിത്രങ്ങളിൽ നടൻ ജയറാം ഉണ്ടായിരുന്നുവെന്നതും ചർച്ചയായിട്ടുണ്ട്. ശബരിമലയുടെ വികസനത്തിന് ഈ സൗഹൃദമാകാം സുനിൽ സ്വാമിക്ക് തുണയാകുന്നതെന്നാണ് ദേവസം ബോർഡിലെ ഉന്നതൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചത്. എല്ലാം സുതാര്യമായാണ് സുനിൽ സ്വാമി ചെയ്യുന്നതെന്നും പറയുന്നു.

പക്ഷേ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളും സുനിൽ സ്വാമിക്ക് എതിരെയുണ്ട്. എല്ലാ പൂജയും മുന്നിൽ നിന്ന് തൊഴുന്നു. അഞ്ച് കൊല്ലം മുമ്പ് ഇത് വലിയ വിവാദമുണ്ടായി. ബാബാറി മസ്ജിദിന്റെ ഓർമ്മദിനമായ ഡിസംബർ ആറിന് ഇരുമുടികെട്ടുള്ള ഭക്തരേയും ദേവസം ജീവനക്കാർക്കും മാത്രമേ അന്ന് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. എന്നാൽ ആ ദിവസവും സുനിൽ സ്വാമി സന്നിധാനത്ത് സജീവമായിരുന്നു. കൈരളി ടിവിയാണ് ഈ വിഷയം വാർത്തയാക്കിയത്. ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു. പക്ഷേ സുനിൽ സ്വാമിക്ക് ഒന്നും സംഭവിച്ചില്ല.

കൊടിമര ദേവപ്രശ്ന വിവാദത്തിലും സുനിൽ സ്വാമി പ്രതിയായെത്തി. അന്ന് ശബരിമല അഡ്‌മിനിട്രേറ്റീവ് ഓഫീസറുടെ പ്രത്യേക താൽപ്പര്യത്തിൽ സന്നിധാനത്ത് നടന്ന ദേവ പ്രശ്നം തിരുവിതാംകൂർ ദേവസം ബോർഡ് പോലും അറിഞ്ഞില്ല. തുടർന്ന് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സസ്പെൻഷനിലായി. സുനിൽ സ്വാമിയുടെ വിശ്വസ്തനായ ലെയിസൺ ഓഫീസർ പിന്നെ സന്നിധാനത്ത് എത്തിയില്ല. എക്സിക്യൂട്ടീവ് ഓഫീസറും അന്വേഷണത്തിൽ. അവിടേയും സുനിൽ സ്വാമി രക്ഷപ്പെട്ടു. കാരണം ദേവസം ബോർഡുമായി ഒരു ബന്ധവുമില്ലാത്ത സുനിൽ സ്വാമിയെന്ന ഭക്തനെതിരെ ഒരു നടപടിയും എടുക്കാൻ ആർക്കും കഴിയില്ല.

എന്നും എല്ലാ പൂജയും സുനിൽ സ്വാമി തൊഴുന്നതും വിവാദമായി. അതിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ മാർഗ്ഗമാണ് നിത്യ പൂജ. നിത്യപൂജയ്ക്ക് രസീതെടുക്കുന്ന ഭക്തന് എല്ലാ പൂജയും തൊഴാൻ അവസരം നൽകും. അതിനാൽ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും സുനിൽ സ്വാമി നിത്യ പൂജ ബുക്ക് ചെയ്തു. അതുകൊണ്ട് ആ മാർഗ്ഗം തെരഞ്ഞെടുത്തു. അന്വേഷണം വന്നാലും സുനിൽ സ്വാമിക്കും ദേവസം ബോർഡ് ഉദ്യോഗസ്ഥർക്കും വിവാദങ്ങളിൽ നിന്ന് രക്ഷ നേടാം. അന്വേഷണം പരാതിയായെത്തിയാലും നിയമപരമായി നിത്യ പൂജാ ഭക്തനായതിനാൽ ഒന്നും ചെയ്യാനുമാകില്ല.

ഉദ്യോഗസ്ഥരുടെ നോട്ടം മറ്റുപലതിലും

ശബരിമലയിൽ തൊഴുക എന്ന ഉദ്ദേശത്തോടെ മാത്രം നിൽക്കുന്നുവെന്ന് ദേവസം ബോർഡ് വിശദീകരിക്കുന്ന സുനിൽ സ്വാമിയെ കൊണ്ട് ഉദ്യോഗസ്ഥർക്ക് ഗുണവുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് നിത്യ ചെലവിനായി ഒരു ലക്ഷത്തിലധികം രൂപ എക്സിക്യൂട്ടീവ് ഓഫീസർക്ക് ദിവസവും ചെലവിടാം. പുഷ്പവും പൂജാസാധനങ്ങളും മറ്റ് ചെലവുകൾക്കുമായി ഹൈക്കോടതി അനുവദിച്ച അധികാരമാണ് ഇത്.

എന്നാൽ ഈ സാധനമെല്ലാം സുനിൽ സ്വാമി ഫ്രീയായി നൽകും. അതുകൊണ്ട് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് ഈ തുക എഴുതിയെടുക്കാമെന്നാണ് ആക്ഷേപം. ഒരു അഴിമതിയുടെ ഗണത്തിലും വരികയുമില്ല. അതിനാൽ എക്സിക്യൂട്ടീവ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെത്തിയാലും സുനിൽ സ്വാമിയുടെ പ്രിയങ്കരനാകും. സന്നിധാനത്തെ സെക്യൂരിറ്റി ജീവനക്കാരുടെ മുറിയിലെ അനധികൃത താമസം പോലും ആരും ചോദ്യം ചെയ്യുന്നില്ല.

ശബരിമലയിൽ സുനിൽ സ്വാമിക്ക് ശത്രുക്കൾ കുറവാണ്. ഒരു രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ലെയിസൺ ഓഫീസറായിരുന്നു വർഷങ്ങളായി വലം കൈ. എന്നാൽ കൊടിമര വിവാദത്തിൽപ്പെട്ടതോടെ ലെയിസൺ ഓഫീസർ വരാതെയായി. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും അടുപ്പക്കാരനുമാണ്. എങ്ങനെ ഇത്രയധികം തുക സുനിൽ സ്വാമി ചെലവാക്കുന്നു എന്ന ചോദ്യത്തിന് ശബരിമലയിൽ നിന്ന് തന്നെ അവസരമുണ്ടെന്ന വിമർശനം ചിലരെങ്കിലും ഉയർത്തുന്നു.

വിവിഐപികൾക്കും ശത കോടീശ്വരന്മാർക്കും സന്നിധാനത്ത് സുഖ ദർശനം ഉറപ്പാക്കി അവരുടെ സൗഹൃദ കൂട്ടായ്മയിലെത്തുന്നു. അതിനാൽ രാജ്യത്തെവിടെയും അധികാരത്തെ സ്വാധീനിക്കാൻ സുനിൽ സ്വമാക്ക് കഴിയുമത്രേ. അതുകൊണ്ടാണ് ബാർ ഉടമകൾക്ക് കോടികൾ കടം നൽകാൻ പോലും കഴിയുന്ന പേരായി സുനിൽ സ്വാമി മാറുന്നതെന്നാണ് വിമർശനം. ഏതായാലും പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരും ശക്തമായി ഇടപെടുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP