Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയ പുരസ്‌കാരം നേടിയെങ്കിലും സുരഭിക്ക് ആദ്യ സമ്മാനമായി കിട്ടിയത് ഒരു പായ്ക്കറ്റ് കടലയും വാത്തക്കഷ്ണവും; വീടിന് മുന്നിൽ ചാനലുകാരെ കണ്ട് അനക്ക് വലുത് എന്തോ കിട്ടിയല്ലേ മോളെയെന്ന് നരിക്കുനിക്കാർ; മുക്കാലാ മുക്കാബുലാ.. പാട്ടിനൊപ്പം നൃത്തംവച്ച് നാടോടി സർക്കസിൽ അരങ്ങേറ്റം

ദേശീയ പുരസ്‌കാരം നേടിയെങ്കിലും സുരഭിക്ക് ആദ്യ സമ്മാനമായി കിട്ടിയത് ഒരു പായ്ക്കറ്റ് കടലയും വാത്തക്കഷ്ണവും; വീടിന് മുന്നിൽ ചാനലുകാരെ കണ്ട് അനക്ക് വലുത് എന്തോ കിട്ടിയല്ലേ മോളെയെന്ന് നരിക്കുനിക്കാർ; മുക്കാലാ മുക്കാബുലാ.. പാട്ടിനൊപ്പം നൃത്തംവച്ച് നാടോടി സർക്കസിൽ അരങ്ങേറ്റം

ദേശീയ പുരസ്‌കാര നിറവിലും കോഴിക്കോട്ടെ നരിക്കുനിക്കാരിയായിത്തന്നെ സുരഭി. തന്റെ പുരസ്‌കാരലബ്ധിയിൽ നാട്ടുകാർക്കൊക്കെ പെരുത്ത് സന്തോഷമായെന്നായിരുന്നു സുരഭിയുടെ പ്രതികരണം.

കുടുംബശ്രീക്കാരും അയൽക്കൂട്ടങ്ങളും നാട്ടിലെ ക്ലബ്ബുകാരും എല്ലാ പാർട്ടിക്കാരുമൊക്കെ അനുമോദിക്കുന്നുണ്ട്. നാട്ടിൽ കുറെ ഫ്‌ളക്‌സും പൊങ്ങി. ചാനലുകാരുടെ ഒ.ബി.വാൻ വീട്ടിന് മുന്നിലെത്തിയതോടെ നാട്ടുകാർ ഓടിക്കൂടി. അനക്ക് വലുത് എന്തോ കിട്ടിയല്ലേ മോളെ.. എന്നായിരുന്നു നാട്ടുകാരുടെ ആദ്യ പ്രതികരണം. എല്ലാവർക്കും സന്തോഷം. അവാർഡ് നേടിയതുകൊണ്ട് മാറ്റങ്ങളൊന്നുമില്ല, നാടകമായാലും സിനിമയായാലും കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതായിരുന്നു ഉത്തരവാദിത്വം. അതുകഴിഞ്ഞല്ലോ.

എളേറ്റിൽ വട്ടോളിയിൽ താമസിക്കുന്ന കാലത്ത് നാടോടി സർക്കസുകാർക്കൊപ്പം നൃത്തചെയ്തുകൊണ്ടാണ് ആദ്യമായി സ്‌റ്റേജിൽ കയറുന്നത്. അന്ന് അടിപൊളിയായി നൃത്തം ചെയ്തതിന് നാട്ടുകാർ ഒരു പാക്കറ്റ് കടലയും വത്തക്കക്കഷ്ണവും നൽകി. പിന്നെ കുടുംബം നരിക്കുനിയിലേക്ക് മാറി. അമ്പലത്തിലെയും ക്ലബ്ബുകളുടെയും പരിപാടിക്ക് നൃത്തം ചെയ്യുന്നതും നാടകത്തിൽ അഭിനയിക്കുന്നതും കുട്ടിക്കാലത്തെ പതിവായി. അന്നൊക്കെ നാട്ടിൽ പറയുക, സിങ്കിൾ ഡാൻസ്, കപ്പിൾ ഡാൻസ് എന്നൊക്കെയാണ്.

എന്തായാലും സുരഭി മുന്നിലുണ്ട്. മുക്കാലാ മുക്കാബുലാ.. രാമായണക്കാറ്റേ.. പഴയ സ്ഥിരം ഡാൻസ് നമ്പറുകൾ ഓർത്തെടുക്കുന്നു സുരഭി. ഈ പരിപാടികൾക്കെല്ലാം സംഘാടകനായും അനൗൺസറായും വരുന്ന വിജയൻ പാലാടിക്കുഴിയാണ് കുട്ടിക്ക് താളബോധമുണ്ടെന്നും പറഞ്ഞ് കലാമണ്ഡലം സത്യവ്രതൻ മാഷുടെ അടുത്ത് നൃത്തം പഠിക്കാൻ വിട്ടത്. ഭരതനാട്യവും കുച്ചുപ്പുഡിയും മോഹിനിയാട്ടവും അവിടെ നിന്നാണ് പഠിച്ചത്. പുന്നശ്ശേരി രാമൻകുട്ടി മാഷുടെ അടുത്തുനിന്ന് ഓട്ടൻതുള്ളലും പഠിച്ചു.

ഇതോടെ നാട്ടിൽ അത്യാവശ്യം നാടകങ്ങളൊക്കെ ചെയ്തിരുന്ന മുകുന്ദേട്ടൻ നാടകത്തിലെ കുട്ടികളുടെ കഥാപാത്രങ്ങൾ തരാൻ തുടങ്ങി. കംസവധം നാടകത്തിൽ കൃഷ്ണനായി തുടങ്ങി. അവസാനം അയ്യപ്പൻ, മുരുകൻ.... തുടങ്ങി ഒട്ടുമിക്ക കുട്ടിദൈവങ്ങളായും താൻ വേഷമിട്ടെന്ന് സുരഭി. കലോത്സവ വേദികളിലും ഈ കാലത്ത് സജീവമായിരുന്നു. വി.എച്ച്.എസ്.ഇ.യ്ക്ക് പഠിക്കുമ്പോഴാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. അപ്പോഴേക്കും അച്ഛൻ മരിച്ച് ചെറിയ സാമ്പത്തികപ്രയാസത്തിലാണ്.

ചേച്ചിയുടെ നിർബന്ധത്തിലാണ് കലോത്സവത്തിനെത്തുന്നത്. ഓട്ടൻതുള്ളലിൽ എനിക്കുമാത്രം പക്കമേളക്കാരില്ല. വേഷമെല്ലാം പഠിപ്പിക്കുന്ന മാഷ് സൗജന്യമായി നൽകി. ഫലം വന്നപ്പോൾ മൂന്നാംസ്ഥാനം. അർഹതപ്പെട്ട ഒന്നാംസ്ഥാനം പക്കമേളക്കാരില്ലാത്തതിനാൽ നഷ്ടമായി. സങ്കടപ്പെട്ട് നിൽക്കുമ്പോഴാണ് മാധ്യമപ്രവർത്തകർ അടുത്തുവരുന്നത്. അവർ ചോദിച്ചതിനൊക്കെ ഉത്തരം പറഞ്ഞു.

പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് ഞെട്ടുന്നത്. എല്ലാത്തിലും വാർത്തയായി. ഈ വാർത്ത സംവിധായകൻ ജയരാജ് കാണാനിടയായി. അദ്ദേഹം ഭാര്യ സബിതയോട് അടുത്ത ദിവസം നടക്കുന്ന എന്റെ മോണോആക്ട് മത്സരം കാണാനും പരിചയപ്പെടാനും നിർദേശിച്ചു. അവർക്ക് തൃപ്തിയായതോടെ ജയരാജ് സംവിധാനം ചെയ്ത ബൈ ദ പീപ്പിൾസിനിമയിൽ ചെറിയ വേഷം ലഭിച്ചു. അതായിരുന്നു സിനിമാ പ്രവേശം. അന്നുമുതൽ വലിയ ഇടവേളകളില്ലാതെ സിനിമ ഒപ്പമുണ്ട്. ഇതിനകം 45-ഓളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു.

പ്ലസ്ടു കഴിഞ്ഞതോടെ കാലടി സർവകലാശാലയിൽ ബി.എ. ഭരതനാട്യത്തിന് ചേർന്നു. അവിടെ ഉപവിഷയമായി മോഹിനിയാട്ടമോ, സംഗീതമോ, തിയേറ്ററോ പഠിക്കണം. അന്നുവരെ നാടകത്തിന് തിയേറ്റർ, പ്ലേ എന്നൊക്കെ പറയുമെന്ന് പോലും അറിയില്ല. ഉടൻ ജോലികിട്ടണം, അതിനാണ് പ്രാമുഖ്യം. തിയേറ്റർ കണ്ടപ്പോൾ ഓർമവന്നത് നാട്ടിലെ ദിനേശ് ടാക്കീസാണ്. തിയേറ്ററിലെ പണിയൊക്കെ പഠിപ്പിക്കലാകും എന്നും കരുതി തിയേറ്റർ തിരഞ്ഞെടുത്തു. പഠനം തുടങ്ങിയപ്പോഴാണ് കാര്യം വ്യക്തമാകുന്നത്. കൂടിയാട്ടവും നങ്ങ്യാർകൂത്തും മുതൽ ഷേക്‌സ്പിയറും ഗ്രീക്ക് തിയേറ്ററും വരെ. എന്തായാലും ഭരതനാട്യത്തിൽ ഒന്നാംറാങ്കോടെയാണ് കോഴ്‌സ് പൂർത്തിയാക്കിയത്. ഇതിനിടെ സ്വകാര്യടിവി ചാനലിലെ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ ഒന്നാമതെത്തി. കൂടുതൽ അവസരങ്ങളും തേടിയെത്തി. കെ.കെ. രാജീവ് സംവിധാനം ചെയ്ത കഥയിലെ രാജകുമാരിയെന്ന സീരിയലിൽ അഭിനയിച്ചു. പിന്നീടാണ് ജനശ്രദ്ധയാകർഷിച്ച എം80 മൂസയിലെ പാത്തുവാകുന്നത്.

വിനോദ് കോവൂരും സുനിൽ കാര്യാട്ടുകരയും ചേർന്നാണ് സംവിധായകൻ ഷാജി അസീസിനോട് എന്നെ നിർദേശിക്കുന്നത്. നാട്ടുമ്പുറത്തൊക്കെ കാണുന്ന അമ്പത് - അറുപതുവയസ്സുള്ള താത്തമാരുടെ വർത്തമാനശൈലിയാണ് ഉപയോഗിച്ചത്. അമ്മമ്മയുടെ അടുത്തുനിന്നും പഠിച്ച പഴയ വാക്കുകൾ - കുയമാന്തൽ, കുണ്ടറാച്ചിട, പൈക്കുക, സുയിപ്പാക്കുക -ഇതൊക്കെ യഥേഷ്ടം ഉപയോഗിച്ചപ്പോൾ പാത്തു ഹിറ്റ് - സുരഭി പറയുന്നു. അഞ്ചുലക്ഷം ആളുകളാണ് യൂട്യൂബിൽ പാത്തുവിന്റെ വീഡിയോ കണ്ടത്. 30 പ്രാവശ്യമെങ്കിലും ഗൾഫ് നാടുകളിൽ എം 80 മൂസ സംഘം സന്ദർശിച്ചു. ഇതിനിടെ എ.സി. മീൻകട മുതൽ ജൂവലറി വരെ ഉദ്ഘാടനം ചെയ്യാൻ പോയി. എല്ലാം നൈറ്റിയും തട്ടവുമിട്ട് പാത്തുവായി-സുരഭി പാത്തുവിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. ഇതിനിടെ അബുദാബി തിയേറ്റർ ഫെസ്റ്റിവൽ അവാർഡ്, ഫ്‌ളവേഴ്‌സ് ടി.വി. ബെസ്റ്റ് കൊമേഡിയൻ അവാർഡ്, സബർമതി പുരസ്‌കാരം, ശാന്താദേവി പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.

കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിനാണ് സുരഭിക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ആദ്യം ലഭിക്കുന്നത്. സുരഭിയുടേത് ഉൾപ്പടെ നാല് പുരസ്‌കാരങ്ങൾ ഈ നാടകം നേടി. നാടകം ഒരു പാഠശാലയാണെന്ന് പറയുന്നു സുരഭി. ഒരു നാടകം കെട്ടിപ്പൊക്കുന്നത് അതിലെ ഓരോ കഥാപാത്രവും കൂടി അറിഞ്ഞാണ്. നമ്മുടെ മുമ്പിൽ നടക്കുന്ന, പങ്കാളിയാവുന്ന പ്രക്രിയ ആണത്. സിനിമയിൽ ചിലപ്പോൾ തിയേറ്ററിലെത്തുമ്പോഴാണ് മുഴുവൻ കഥപോലും അറിയുന്നത്. - സുരഭി പറഞ്ഞു. ഇടപ്പള്ളി അതിഥി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്‌സിലാണ് സുരഭി ഇപ്പോൾ പ്രവർത്തിക്കുന്നത്. കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിന് 2010-ലും സുരഭിയെ സംഗീതനാടക അക്കാദമി മികച്ച നടിയായി തിരഞ്ഞെടുത്തിരുന്നു.

എന്നാൽ മികച്ചനടിക്കുള്ള പ്രത്യേക പരാമർശം നേടിയ മിന്നാമിനുങ്ങെന്ന ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസും തിരക്കഥാകൃത്ത് മനോജ് റാംസിങ്ങുമാണ് ആദ്യം മുതലേ തന്നെ ഞെട്ടിച്ചതെന്ന് സുരഭി പറയുന്നു. ഒരു നടിക്ക് തിരക്കഥ വായിക്കാൻ നൽകി താൽപര്യമുണ്ടെങ്കിൽ അഭിനയിക്കണമെന്ന് പറഞ്ഞത് ഇരുവരുമാണ്. മലയാളത്തിൽ അപൂർവമായി മാത്രം നടക്കുന്ന കാര്യമാണത്. മിന്നാമിനുങ്ങിലെ കഥാപാത്രത്തെക്കുറിച്ച് മനസ്സിലായതോടെ എങ്ങനെ അവതരിപ്പിക്കുമെന്നതിനെക്കുറിച്ചായി ചിന്ത

. ഹോസ്റ്റൽ മേട്രൻ മീനച്ചേച്ചിയുടെ മുഖമാണ് മനസ്സിൽ വന്നത്. അവരുടെ കണ്ണുകളിലെ ദൈന്യത, നിസ്സഹായത എല്ലാം ഓർത്തെടുത്തതോടെ കഥാപാത്രമാകുന്നത് എളുപ്പമായി. അടുത്ത വെല്ലുവിളി തിരുവനന്തപുരം ശൈലിയിലുള്ള സംഭാഷണമായിരുന്നു. കോഴിക്കോടൻ ശൈലിയുടെ പേരിലാണ് ഞാൻ അറിയപ്പെടുന്നതുതന്നെ. തിരുവനന്തപുരം ശൈലിയുള്ള സംഭാഷണം ശരിയാക്കാൻ സഹായിച്ചത് കൃഷ്ണൻ ബാലകൃഷ്ണനാണ്.

റെക്കോഡിങ് സ്റ്റുഡിയോയിൽ ഡബ്ബിങ് സമയത്തുൾപ്പെടെ അവരുടെ സഹായമുണ്ടായിരുന്നു. പൂർണമായ തിരുവനന്തപുരം ശൈലി പരീക്ഷിക്കാതെ തിരുവനന്തപുരത്ത് താമസിക്കുന്ന ഒരാളുടെ സ്വാഭാവികമായ സംഭാഷണശൈലി പരീക്ഷിക്കാനാണ് ശ്രമിച്ചത്. സംവിധായകനും എഴുത്തുകാരനും എല്ലാവരും ഉൾക്കാഴ്ചയോടെ കണ്ടെന്നതും കഥാപാത്രത്തെ മനസ്സിലാക്കാൻ ശ്രമിച്ചുവെന്നതുമാണ് സിനിമയുടെ പ്രത്യേകതയെന്ന് സുരഭി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP