Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂസേടെ പാത്തൂസായി കസറിയ സുരഭി മീരാ ജാസ്മിനു ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മലയാളി; മിനിസ്‌ക്രീനിൽ കോമഡി പറഞ്ഞ് ഹിറ്റായ സുരഭിക്കിത് അർഹതയുള്ള അംഗീകാരം

മൂസേടെ പാത്തൂസായി കസറിയ സുരഭി മീരാ ജാസ്മിനു ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മലയാളി; മിനിസ്‌ക്രീനിൽ കോമഡി പറഞ്ഞ് ഹിറ്റായ സുരഭിക്കിത് അർഹതയുള്ള അംഗീകാരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ പ്രത്യേക ജൂറിപരാമർശമാണ് മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയിച്ചതിന് സുരഭിക്ക് ലഭിച്ചത്. എന്നാൽ ദേശിയ പുരസ്‌കാര പ്രഖ്യാപനത്തിൽ അത് രാജ്യത്തെ തന്നെ മികച്ച നടിയെന്ന അംഗീകാരത്തിലേക്ക് മാറി. മലയാളികൾ സുരഭിയെ ഏറെയിഷ്ടപ്പെട്ടത് എം80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലെ പാത്തുവെന്ന കഥാപാത്രത്തിലൂടെയായിരുന്നു. പാത്തുവിന്റെ തമാശകൾ പ്രേക്ഷകർ ഇഷ്ടപ്പെട്ടപ്പോൾ സുരഭിയെന്ന നടിയും പ്രേക്ഷക മനസ്സിലേക്കെത്തി. മിനിസ്‌ക്രീനിലെ നിരവധി കോമഡിഷോകളിലും സുരഭി കസറി. എംഎടി മൂസയിലെ പാത്തുമ്മയെ നാട്ടുകാർക്കെല്ലാം പരിചിതമാണ്.

എന്നാൽ സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നതു വരെ സുരഭിയുടെ അഭിനയത്തിന്റെ റെയഞ്ച് ആരും ശ്രദ്ധിച്ചിരുന്നില്ല. മിന്നാമിനുങ്ങിലെ കഥാപാത്രത്തിനു മുൻപ് ചെയ്ത ചിത്രങ്ങളിലെല്ലാം സൈഡ് റോളുകളിൽ മാത്രമായി ഒതുങ്ങിയിരുന്നു. മിന്നമിനുങ്ങിന്റെ സംവിധാകൻ ധൈര്യപൂർവ്വമായ തീരുമാനത്തെ വെല്ലുവിളിയായി സുരഭി ഏറ്റെടുത്തപ്പോൾ അത് അംഗീകരിക്കുകയാണ് ദേശീയ സംസ്ഥാന ജൂറികൾ ചെയ്തത്. എതിരില്ലാതെയാണ് ജൂറിയംഗങ്ങൾ സുരഭിയെ തിരഞ്ഞെടുത്തതെന്ന ജൂറി ചെയർമാന്റെ വാക്കുകൾ ഈ വേഷത്തെ സുരഭി എത്രത്തോളം യാഥാർത്ഥ്യമാക്കിയെന്നതിന് തെളിവാണ്.

മകളുടെ ഭാവിക്ക് വേണ്ടിയുള്ള ഒരമ്മയുടെ കഷ്ടപ്പാടിന്റേയും ദുരിതത്തിന്റേയും കഥ പറഞ്ഞ മിന്നമിനുങ്ങിൽ തീവ്രമായ പ്രകടനമാണ് സുരഭി കാഴ്ചവെച്ചത്.കോഴിക്കോട് ശൈലിയിലെ സംഭാഷണത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്ന സുരഭി പക്ഷേ യാതൊരു കുറ്റവും പറയാനില്ലാതെ തിരുവനന്തപുരം ശൈലിയിൽ കഥാപാത്രത്തെ പൂർത്തിയാക്കി. ഇതോടെ ദേശീയ പുരസ്‌ക്കാരവും അവരെ തേടിയെത്തി. ഏറെ വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്. പതിനാല് വർഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തെ തേടിയെത്തിയത്.

നേരത്തെ 2003-ൽ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് മീരാ ജാസ്മിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം അവസാനം നേടിയ മലയാളി. ആര്യാടൻ ഷൗക്കത്ത് തിരക്കഥയെഴുതി, ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഷാഹിന എന്ന പെൺകുട്ടിയായാണ് മീര എത്തിയത്. മീരക്ക് ശേഷം ദേശീയ പുരസ്‌ക്കാരം നേടുന്ന നടിയെന്ന പ്രത്യേകതയാണ് സുരഭിക്കുള്ളത്.

ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയ ശേഷം സുരഭി എം.എ പഠനത്തിന് തിരഞ്ഞെടുത്തത് നാടകമായിരുന്നു. അതായിരുന്നു അഭിനയത്തിന് ഏറെ സ്വാധീനം ചെലുത്തിയത്. പി.ജി.ക്ക്. പഠിക്കുമ്പോൾ ജവാഹർലാൽ നെഹ്രു സ്‌കോളർഷിപ്പും സംഗീതനാടക അക്കാദമിയുടെ ആദ്യത്തെ അവാർഡും ലഭിച്ചു. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോിൽ വിജയിയായതോടെയാണ് അവസരങ്ങൾ ഏറിയത്. ഇപ്പോഴും നാടകങ്ങളിലെ സജീവ സാന്നിധ്യം തന്നെയാണ് സുരഭി. നാടകത്തിൽ ഗവേഷണവും നടത്തുന്നുണ്ട്.

ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി സിനിമയിലേക്കെത്തുന്നത്. 45 ഓളം ചിത്രങ്ങളിൽ സുരഭി ഇതുവരെ അഭിനയിച്ചു കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ തനിനാടൻ പ്രദേശമായ നരിക്കുനിക്കാരിയിലെ നാടൻഭാഷ പറഞ്ഞ് പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സുന്ദരിയാണ് സുരഭി. സംസ്ഥാന അവാർഡ് സുരഭിക്ക് നൽകാത്തതിൽ ഒട്ടേറെ പ്രതിഷേധമുയർന്നിരുന്നു. സംഗീതസംവിധായകൻ ഔസേപ്പച്ചനുൾപ്പെടെ നിരവധി പേർ സുരഭിക്ക് പിന്തുണയുമായി അന്ന് രംഗത്തെത്തിയിരുന്നു.

പകൽ നക്ഷത്രങ്ങൾ, അയാളും ഞാനും തമ്മിൽ തുടങ്ങി മുപ്പത്താറോളം മലയാള സിനിമയിൽ സുരഭി അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ കുറവായിരുന്നു. എന്തായാലും സുരഭിയുടെ അഭിനയമികവിനുള്ള പൊൻതൂവലാണ് ലഭിച്ച ഈ പുരസ്‌കാരം. സുരഭിയുടെ മധുര പ്രതികാരമാണ് ഈ ദേശീയ അവാർഡ്. ബിസിനസുകാരനായ വിപിനാണ് സുരഭിയുടെ ഭർത്താവ്.

സ്റ്റേറ്റ് കലോത്സവവും വൊക്കേഷണൽ ഹയർസെക്കൻഡറി കലോത്സവുമൊക്കെ രസകരങ്ങളായ ഓർമ്മകളായി സുരഭിയുടെ മനസ്സിലുണ്ട്. ഹയർസെക്കന്ററി കലോത്സവത്തിൽ ബെസ്റ്റ് ആക്ടറസ് ആയിരുന്നു. അപ്പോഴത്തെ ചിന്തകളിൽ നിന്നാണ് നാടകത്തോട് അഭിനിവേശം ഉണ്ടായത്. ഡിഗ്രിക്ക് ഭരതനാട്യമായിരുന്നു. എം.എക്ക് നാടകമെടുത്തു. എം.ജി. സർവകലാശാലയിൽ നിന്ന് എം.ഫിൽ നേടി. ഒരു അസംസ്‌കൃത വസ്തുവായിരുന്ന എന്നെ പോളിഷ് ചെയ്ത് എടുത്തത് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയാണ്.

അമ്മ ലക്ഷ്മിയാണ് എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്നത് അമ്മയെക്കാൾ കൂടുതൽ ധൈര്യമുള്ളവളാണ് അമ്മമ്മ. എന്റെ ഇഷ്ടത്തിനനുസരിച്ചാണ് പഠിക്കുന്നത്. എന്റെ ഇഷ്ടങ്ങൾക്ക് ആരും തടസ്സം നിൽക്കാറില്ല. എല്ലാവരോടും സൗഹൃദം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്ന ഒരു നാട്ടിൻപുറത്തുകാരിയുടെ മനസ്സാണ് ഇവരുടേത്.

1968-ൽ തുലാഭാരം എന്ന ചിത്രത്തിലൂടെ ശാരദയാണ് ആദ്യം മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിൽ എത്തിച്ചത്. 1972-ൽ സ്വയംവരം എന്ന ചിത്രത്തിലൂടെ ശാരദ ഈ നേട്ടം ആവർത്തിച്ചു. പിന്നീട് 1986-ൽ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെ മോനിഷ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1993-ൽ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് ശോഭനയും മികച്ച നടിക്കുള്ള അംഗീകാരം നേടി. വാണിജ്യ ചിത്രങ്ങളിലൊന്നും നായികയായി എത്താത്ത സുരഭിയുടെ നേട്ടം ആഘോഷിക്കുന്ന തിരക്കിലാണ് പാത്തുവിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP