Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളു ഷാപ്പ് എന്നാകും ഉദ്ദേശിച്ചത്... ബ്രണ്ണൻ കോളേജിൽ കള്ളു ചെത്താൻ പഠിപ്പിക്കുന്ന കോഴ്‌സ് ഉണ്ടായിരുന്നോ?: പിണറായിയെ ജാതീയമായി അധിക്ഷേപിച്ച് 'സംഘപരിവാർ ഇളംഗമംഗല'ത്തിന്റെ പോസ്റ്റർ; ബിജെപിക്ക് ഒപ്പം നിൽക്കുന്ന ശ്രീനാരായണീയരേയും അപമാനിക്കും വിധത്തിൽ പോസ്റ്റിട്ടത് ചർച്ചചെയ്ത് സോഷ്യൽ മീഡിയ

കള്ളു ഷാപ്പ് എന്നാകും ഉദ്ദേശിച്ചത്... ബ്രണ്ണൻ കോളേജിൽ കള്ളു ചെത്താൻ പഠിപ്പിക്കുന്ന കോഴ്‌സ് ഉണ്ടായിരുന്നോ?: പിണറായിയെ ജാതീയമായി അധിക്ഷേപിച്ച് 'സംഘപരിവാർ ഇളംഗമംഗല'ത്തിന്റെ പോസ്റ്റർ; ബിജെപിക്ക് ഒപ്പം നിൽക്കുന്ന ശ്രീനാരായണീയരേയും അപമാനിക്കും വിധത്തിൽ പോസ്റ്റിട്ടത് ചർച്ചചെയ്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുംവിധത്തിൽ സംഘപരിവാർ പ്രവർത്തകർ നിയന്ത്രിക്കുന്ന ഫേസ്‌ബുക്ക് പേജിൽ ട്രോൾ പ്രത്യക്ഷപ്പെട്ടു. 'സംഘപരിവാർ ഇളംഗമംഗലം' എന്ന പേരിലുള്ള ഫേയ്‌സ്ബുക്ക് പേജിലാണു പിണറായി വിജയനെ 'ചെത്തുകാരൻ'എന്നു വിളിച്ച് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിജെപിയോടൊപ്പം ചേർന്ന് എൻഡിഎയ്ക്ക് പിന്തുണയുമായി എസ്എൻഡിപി യോഗം നിലകൊള്ളുന്ന വേളയിൽ ഉണ്ടായ ട്രോൾ ഇതോടെ പാർട്ടിയിലും എസ്എൻഡിപിയിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പിണറായി വിജയൻ മംഗളൂരുവിൽ നടത്തിയ പ്രസംഗത്തിലെ വാചകത്തിനു മറുപടിയായാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. മംഗലാപുരത്ത് പിണറായിയെ തടയുമെന്നു പ്രഖ്യാപിക്കുകയും പിന്നീട് കർണാടക സർക്കാർ പൂർണ പിന്തുണയുമായി എത്തിയതോടെ അങ്ങനെ പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സംഘപരിവാർ നേതൃത്വം രംഗത്തെത്തുകയും ചെയ്തിരുന്നു.

മംഗളൂരുവിൽ ഹർത്താൽ വരെ പ്രഖ്യാപിച്ചും സിപിഐ(എം) ഓഫീസുകൾക്കുനേരെ ആക്രമണം നടത്തിയും തീവച്ചുംവരെ സംഘർഷാവസ്ഥ സൃഷ്ടിച്ചും പിണറായി പങ്കെടുക്കുന്ന മതസൗഹാർദ്ദ റാലി അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായി. ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ഗോപാലകൃഷ്ണനും ഉൾപ്പെടെയുള്ളവർ പിണറായിയെ കേരളത്തിന് പുറത്തെ മണ്ണിൽ കാലുകുത്തിക്കില്ലെന്ന പ്രകോപനപരമായ പ്രസംഗവും നടത്തി.

പക്ഷേ, അതൊന്നും വിലപ്പോയില്ലെന്ന് മാത്രമല്ല അവിടെ പ്രസംഗിച്ച പിണറായി സംഘപരിവാർ നടത്തിയ ശ്രമങ്ങളെ നിശിതമായി വിമർശിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. ആർഎസ്എസ് നേതാക്കളോടായി, താൻ 'തലശ്ശേരി ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ ആർ എസ് എസുകാരുടെ ഊരിപ്പിടിച്ച കത്തികൾക്കു നടുവിലൂടെ നിർഭയം നടന്നുപോയിട്ടുണ്ടെന്നും,അന്നൊന്നും ചെയ്യാത്തവരാണു ഇന്നു ഭീഷണിപ്പെടുത്തുന്നതെന്നും' അദ്ദേഹം പറഞ്ഞിരുന്നു.

ഇതോടെ പിണറായിയെ തടയുമെന്ന് പ്രഖ്യാപിച്ച സംഘപരിവാർ സംഘടനകൾക്ക് ഇത് വലിയ നാണക്കേടായി മാറുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പിണറായി അപമാനിക്കാൻ ശ്രമം തുടങ്ങിയിട്ടുള്ളതെന്ന സൂചനകളാണ് പുറത്തുവരുന്നത്. പിണറായിയുടെ മംഗളൂരു പ്രസംഗത്തിന് മറുപടിയെന്ന നിലയിലാണ്. 'കള്ളു ഷാപ്പ് എന്നാകും ഉദ്ദേശിച്ചത്'എന്ന ക്യാപ്ഷനിൽ പിണറായിയുടെ ചിത്രത്തിനു താഴെ 'ബ്രണ്ണൻ കോളേജിൽ കള്ളു ചെത്താൻ പഠിപ്പിക്കുന്ന കോഴ്‌സ് ഉണ്ടായിരുന്നോ?'എന്നു കളിയാക്കിക്കൊണ്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

തീയ സമുദായാംഗമാണ് പിണറായി. അദ്ദേഹത്തിന്റെ പിതാവ് ചെത്തുകാരനുമായിരുന്നു. അങ്ങനെയിരിക്കെ ഈഴവ-തീയ സമുദായാംഗങ്ങൾ കുലത്തൊഴിൽപോലെ കരുതുന്ന ചെത്തുതൊഴിലിന്റെ പേരിൽ അദ്ദേഹത്തെ അധിക്ഷേപിക്കാനാണ് ശ്രമം നടക്കുന്നതെന്ന് വ്യക്തമാക്കി ഈ ട്രോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുകയാണ്.

കേരളത്തിൽ പാർട്ടിക്ക് അടിത്തറയുണ്ടാക്കാൻ നമ്പൂതിരിമുതൽ നായാടിവരെ ഉള്ളവരുടെ കൂട്ടായ്മയൊരുക്കുമെന്ന് പ്രഖ്യാപിച്ചാണ് വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ ബിഡിജെഎസ് രൂപീകരിച്ചത്. ദേശീയ തലത്തിൽ മുന്നോക്കക്കാർക്കൊപ്പം നിലകൊള്ളുമ്പോഴും കേരളത്തിൽ എങ്ങനെയെങ്കിലും നിയമസഭയിൽ സാന്നിധ്യമറിയിക്കണമെന്ന ആഗ്രഹത്തോടെയാണ് ബിഡിജെഎസുമായും സികെ ജാനുവുമായുമെല്ലാം ചേർന്ന് എൻഡിഎ സഖ്യം സംസ്ഥാനത്ത് രൂപീകരിച്ചത്. എന്നിട്ടും ഇപ്പോൾ പിണറായിക്കെതിരെ ഇപ്പോൾ ഇത്തരമൊരു ജാതീയാധിക്ഷേപം നടത്തിയത് വാസ്തവത്തില് ബിജെപിയുടേയും സംഘപരിവാറിന്റെയും തനിനിറം പുറത്തുകാട്ടുന്നതായി എന്ന് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നു.

പിണറായി വിജയനെ ചെത്തു തൊഴിലുമായി ബന്ധിപ്പിക്കാനുള്ള കാരണം അദ്ദേഹം ഈഴവജാതിയിൽ ജനിച്ചയാളാണു എന്നതാണെന്ന് ഈ പോസ്റ്ററിനെ വിമർശിക്കുന്നവർ പറയുന്നു. ജനിച്ചയാളാണു എന്നതാണെന്ന് ഈ പോസ്റ്ററിനെ വിമർശിക്കുന്നവർ പറയുന്നു. പിണറായി വിജയൻ ബ്രണ്ണൻ കോളജിൽ പഠിച്ചിരുന്ന കാലത്തിനു മുന്നേ കുറച്ചുകാലം നെയ്ത്തുതൊഴിലാളിയായിരുന്നു. എന്നാൽ അദ്ദേഹം ചെയ്യാത്ത ജോലിയായ ചെത്തുതൊഴിലിനെ അദ്ദേഹം ഈഴവനായി എന്നതുകൊണ്ടു മാത്രം അദ്ദേഹവുമായി ബന്ധിപ്പിക്കുന്നതിലൂടെ തങ്ങളുടെ പിന്നോക്കവിരുദ്ധവും ജാതീയവുമായ നിലപാടുകൾ സംഘപരിവാർ പരസ്യമായി വിളിച്ചുപറയുകയാണെന്നും വിമർശകർ പറയുന്നു.

ഇത്തരത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അതോടെ വിഷയം ബിജെപിയിലും ബിഡിജെഎസിലും ചർച്ചയായിട്ടുണ്ടെന്നാണ് സൂചനകൾ. വിശാല ഹിന്ദു ഐക്യത്തിനായി പിന്നോക്ക സമുദായനേതാക്കളെ കൂടെനിർത്താൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പോസ്റ്റർ കൂടുതൽ ചർച്ചകൾക്ക് വഴിമരുന്നായി മാറുകയാണ്.

ചില കമന്റുകൾ ഇങ്ങനെ

'ഇതൊക്കെയാണ് സംഘപരിവാർ. അതൊരു ബ്രാഹ്മണപുരുഷ സുപ്രീമസി സംഘടനയാണ്. ജാതിയാണ് അതിന്റെ അടിസ്ഥാനം. പുരുഷനാണ് അതിന് മനുഷ്യൻ.

പെണ്ണിനെ ഒറ്റ അവയവമാക്കി ചുരുക്കുന്ന സംഘി, മനുഷ്യകുലത്തിനെയാകെ ജനനം എന്ന ആകസ്മികതയിൽ തൂക്കിയളക്കുന്നു. അതിനുള്ള പരിണാമമേ ആ കാവിക്കൂട്ടത്തിന് ഉണ്ടായിട്ടുള്ളു.

റെഡി ടു വെയ്റ്റ് കൂട്ടർക്ക് ഇതിലൊന്നുമൊരുഅഭിപ്രായം ഉണ്ടായേക്കില്ല. ബിഡിജെഎസിന്റെ മാർഗദീപവും ശ്രീനാരായണ ധർമപരിപാലനയോഗം ജനറൽ സെക്രട്ടറിയും സംഘപരിവാറിനെ സ്‌നേഹിച്ച് മതിയാവാതെ ഇരിക്കുന്നയാളുമായ ശ്രീ. വെള്ളാപ്പള്ളി നടേശനോ?

കേരള മുഖ്യമന്ത്രിയും സിപിഐ(എം) പിബി അംഗവുമായ സ. പിണറായി വിജയനെ ചെത്തുകാരൻ എന്നാണ് വിളിച്ചിരിക്കുന്നത്. പൂജനീയ വെള്ളാപ്പള്ളി ജീ, താങ്കൾ തിരിഞ്ഞുനിൽക്കുമ്പോൾ മറ്റ് പൂജനീയ നായർജീമാർ താങ്കളെ *ട്ടി എന്ന് വിളിളിക്കുന്നില്ല എന്നുറപ്പാണോ ?', മാദ്ധ്യമപ്രവർത്തകയായ അനുപമ മോഹൻ ഫേസ്‌ബുക്കിൽ കുറിച്ചു. മേൽപ്പറഞ്ഞ പോസ്റ്ററും കാർഗിൽ രക്തസാക്ഷിയുഎ മകളായ ഗുർമേഹറിനെതിരേ എബിവിപി പ്രവർത്തകർ ഉയർത്തിയ ബലാൽസംഗഭീഷണിയുടെ വാർത്തയും ഷെയർ ചെയ്തുകൊണ്ടാണു അനുപമ ഇങ്ങനെ എഴുതിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP