Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് കൊല്ലം മുമ്പ് അപകടത്തിൽ മരിച്ച ബിനോയിയുടെ കൈകൾ ഇന്നലെ റാന്നിയിലെ ശ്രീജയ്ക്ക് മിന്നു ചാർത്തി; നിറഞ്ഞ മനസോടെ രണ്ട് കൈകളും നഷ്ടപ്പെട്ട തൊമ്മൻകുത്തുകാരൻ മനു; ഒരു അപൂർവ്വ ജീവിത വിജയത്തിന്റെ കഥ

മൂന്ന് കൊല്ലം മുമ്പ് അപകടത്തിൽ മരിച്ച ബിനോയിയുടെ കൈകൾ ഇന്നലെ റാന്നിയിലെ ശ്രീജയ്ക്ക് മിന്നു ചാർത്തി; നിറഞ്ഞ മനസോടെ രണ്ട് കൈകളും നഷ്ടപ്പെട്ട തൊമ്മൻകുത്തുകാരൻ മനു; ഒരു അപൂർവ്വ ജീവിത വിജയത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

റാന്നി: ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട മനുവിന് അപകടത്തിൽ മരിച്ച ബിനോയിയുടെ കൈപ്പത്തികൾ തുന്നിച്ചേർക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായി ഇരുകൈപ്പത്തികളും തുന്നിച്ചേർത്ത യുവാവാണ് മനു. മനു ശ്രീജയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഈ കഥ വീണ്ടും ചർച്ചയാവുകയാണ്. ബിനോയ്-ശ്രീജയെ മിന്നുകെട്ടുന്നത് ബിനോയിയുടെ അമ്മ ബേബിയും സഹോദരന്മാരും അത് കണ്ടുനിന്നു. തനിക്ക് കൈപ്പത്തികൾ തുന്നിച്ചേർത്ത ഡോക്ടർ സുബ്രഹ്മണ്യ അയ്യരും വിവാഹത്തിനെത്തി. അങ്ങനെ തിങ്കളാഴ്ച റാന്നി തോട്ടമൺകാവ് ദേവീക്ഷേത്രത്തിലെ വിവാഹം എല്ലാ അർത്ഥത്തിലും വല്ലാത്തൊരു കൂട്ടായ്മയുടേതായി.

ഇടക്കുളം വട്ടമലമേലേതിൽ ശശിധരൻപിള്ളയുടെ മകൾ ശ്രീജയെയാണ് മനു വിവാഹം കഴിച്ചത്. 2013 ഏപ്രിലിൽ ട്രെയിൻയാത്രക്കിടയിലുണ്ടായ സംഭവമാണ് തൊടുപുഴ തൊമ്മൻകുത്ത് തെങ്ങനാൽ വീട്ടിൽ മനുവിന് ഇരുകൈപ്പത്തികളും നഷ്ടപ്പെടാനിടയാക്കിയത്. ട്രെയിനിൽ യാത്ര ചെയ്തിരുന്ന ദമ്പതിമാരെ അസഭ്യം പറഞ്ഞതിനെ ചോദ്യംചെയ്തതിന്റെ വിരോധത്തിൽ നാലുപേർ മനുവിനെ ട്രെയിനിൽ നിന്ന് തള്ളി താഴെയിട്ടു. അപകടത്തിൽ രണ്ടു കൈപ്പത്തികളും മനുവിന് നഷ്ടമായി. പിന്നീട് ബൈക്കപകടത്തിൽ മരിച്ച എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പിൽ ബിനോയിയുടെ കൈപ്പത്തികളാണ് മനുവിന് ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേർത്തത്. 2015 ജനുവരി 13ന് കൊച്ചി അമൃത ആശുപത്രിയിലാണ് കൈപ്പത്തികൾ തുന്നിച്ചേർത്തത്. ശ്രീജ കൊച്ചി അമൃത ആശുപത്രിയിലെ നഴ്സാണ്. ഇതേ ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് കൗൺസലിങ് അസിസ്റ്റന്റായി മനു ജോലി ചെയ്യുന്നു.

2013 ഏപ്രിലിൽ മൂകാംബികയിലേക്കുള്ള യാത്രയായിരുന്നു മനുവിന്റെ ജീവിതഗതിയെ മാറ്റി മറിച്ചത്. ജനറൽ കംപാർട്‌മെന്റിൽ യാത്ര ചെയ്തിരുന്ന മനു കൂടെ യാത്ര ചെയ്ത ദമ്പതികളെ ഹിന്ദി സംസാരിക്കുന്ന നാലു പേർ അസഭ്യം പറയുന്നതു ചോദ്യം ചെയ്തു. കണ്ടില്ലെന്നു നടിച്ചു യാത്ര തുടരാമായിരുന്നു മനുവിന്. പക്ഷേ, അങ്ങനെ ചെയ്യാൻ മനുവിന്റെ മനഃസാക്ഷി അനുവദിച്ചില്ല. ആദ്യം പിന്മാറിയ സംഘം രാത്രി വീണ്ടുമെത്തി മനുവിനെ ആക്രമിച്ചു, ട്രെയിനിന്റെ വാതിലിനു സമീപം നിന്നു യാത്ര ചെയ്തിരുന്ന മനുവിനെ ഇവർ തള്ളിപ്പുറത്തേക്കിട്ടു. തൃശൂർ പൈങ്കുളം റയിൽവേക്രോസിനു സമീപം വീണുകിടന്ന മനുവിനെ നാട്ടകാരാണു തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചത്.

രണ്ടു ദിവസത്തെ അബോധാവസ്ഥയിൽ നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയപ്പോൾ മനു തിരിച്ചറിഞ്ഞു, ഇരു കൈപ്പത്തികളും ഇനി തനിക്കു സ്വന്തമായില്ലെന്ന് തിരിച്ചറിഞ്ഞു. ഒന്നര മാസത്തെ ചികിൽസയ്ക്കുശേഷം മനു വീണ്ടും തൊമ്മൻകുത്തിലെ വീട്ടിലേക്കു തിരിച്ചെത്തി; ജീവിതത്തിൽ മുറുകെപ്പിടിക്കേണ്ട ഇരു കൈപ്പത്തികളും ഇല്ലാതെ. കൃത്രിമ കൈ വയ്ക്കുന്നത് അടക്കമുള്ള സാധ്യതകൾ പരിശോധിച്ചിരുന്നു. ഇതിനിടെ ഒരു ടിവി പരിപാടി വഴിയാണു കൈകൾ മാറ്റിവയ്ക്കാൻ സാധിക്കുമെന്ന അറിവു മനുവിനു ലഭിക്കുന്നത്. അങ്ങനെ മനു ആ പരിപാടി അവതരിപ്പിച്ച ഡോക്ടറെത്തേടിയെത്തി. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. കെ.സുബ്രഹ്മണ്യ അയ്യർ മനുവിന് പുതിയ സാധ്യകളിലേക്കുള്ള വഴി തുറന്നുകൊടുത്തു. പരിശോധനകൾ പൂർത്തിയാക്കി കൈപ്പത്തികൾ മാറ്റിവയ്ക്കാമെന്നുള്ള തീരുമാനത്തിലേക്കു ഡോ. സുബ്രഹ്മണ്യ അയ്യർ എത്തുകയായിരുന്നു. സർക്കാരിന്റെ അവയവ ദാനത്തിനുള്ള ഏജൻസിസായ കേരള നെറ്റ്‌വർക്ക് ഓഫ് ഓർഗൻ ഷെയറിങ്ങിൽ (കെഎൻഒഎസ്) മനുവിന്റെ പേരു രജിസ്റ്റർ ചെയ്തു.

ഇതിനിടെയാണു എറണാകുളം വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പിൽ വീട്ടിൽ ഉത്തമന്റെ മകൻ ബിനോയി എന്ന 26കാരൻ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലാകുന്നത്. ബൈക്കിൽ പിൻസീറ്റിൽ യാത്രചെയ്യുമ്പോൾ റോഡിലേക്കു തെറിച്ചു വീണാണു ബിനോയി അപകടത്തിൽപ്പെടുന്നത്. മതാപിതാക്കളായ ഉത്തമനും ഭാര്യ ബേബിയും അവയവദാനത്തിനു സമ്മതം നൽകുകയായിരുന്നു. കൈകൾകൂടി ദാനം ചെയ്യാൻ ഇവർ സമ്മതം നൽകി. 2015 ജനുവരി 13ന് ബിനോയിയുടെ കൈപ്പത്തികൾ മനുവിലേക്കു മാറ്റിവച്ചു. ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണു കൈപ്പത്തികൾ തുന്നിച്ചേർത്തത്. ഒരു വർഷത്തോളം എടുത്തു കൈപ്പത്തികൾ സാധാരണ ഗതിയിൽ പ്രവർത്തിപ്പിച്ചു തുടങ്ങാൻ.

തുടർന്ന് മനുവിന്റെ ജീവിതത്തിനു പുതിയ വെളിച്ചവുമായി മാതാ അമൃതാനന്ദമയി മഠമെത്തി. ട്രാൻസ്പ്ലാന്റ് വിഭാഗത്തിൽ മനുവിനു ജോലി നൽകാൻ മഠം തീരുമാനമെടുക്കുകയായിരുന്നു. ട്രാൻസ്പ്ലാന്റ് കൗൺസലറായാണു ജോലിക്ക് എടുത്തതെങ്കിലും മെഡിക്കൽ ഫൊട്ടോഗ്രഫി അടക്കമുള്ളവയിൽ മനു സഹായിക്കുന്നുണ്ടെന്നു ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നു. വളരെ ഊർജസ്വലനായി മനു ജീവിതം മുന്നോട്ടു നയിക്കുന്നതു മറ്റുള്ളവർക്കു പ്രചോദനമാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആശുപത്രി ജോലിയുടെ ഭാഗമായി പുറത്തു പോകുമ്പോൾ പലപ്പോഴും ബൈക്കിലാണു യാത്ര. അമൃതയിൽ നിന്ന് ആദ്യമായി കിട്ടിയ ശമ്പളവുമായി മനു പോയത് ബിനോയിയുടെ വീട്ടിലേക്കാണ്.

ഇരു കൈപ്പത്തികളും നഷ്ടപ്പെട്ടപ്പോൾ ജീവിതം അവസാനിച്ചുവെന്നാണ് ആദ്യം തോന്നിയതെന്നു മനു പറയുന്നു. എന്നാൽ തിരിച്ചു വരാമെന്ന ഏതോ ഒരു ഉൾവിളി മനസിൽ ഉണ്ടായിരുന്നു. കൈകൾ നഷ്ടപ്പെട്ടു തൃശൂർ മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്തു കാണാനെത്തിയ ജെയ്‌സൺ എന്ന സ്‌നേഹിതനോടു മനു പറഞ്ഞിരുന്നു. ഞാൻ തിരിച്ചു വരും. എത്രകാലമെന്ന് അറിയില്ല. പക്ഷേ, തിരിച്ചു വരും. നാലു വർഷത്തിനിപ്പുറം ആ വാക്കുകൾ നൂറു ശതമാനം ശരിയെന്നു തെളിയുകയാണ്. ജീവിതത്തിൽ തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും എങ്ങനെയെന്ന് ആദ്യഘട്ടത്തിൽ അറിയില്ലായിരുന്നെന്നു മനു പറയുന്നു. ജീവിതം അവസാനിപ്പിക്കേണ്ടി വരുമോയെന്നു തോന്നിയ നാളുകൾ. എന്നാൽ വീട്ടുകാരും കൂട്ടുകാരും എല്ലാക്കാര്യത്തിലും ഒപ്പം നിന്നപ്പോൾ അവർക്കുവേണ്ടി ജീവിക്കണമെന്നു തോന്നി. അനിയന്മാരായ രാജ്‌മോഹനും സനുവും എല്ലാക്കാര്യത്തിലും ഒപ്പം നിന്നു.

അമൃത ആശുപത്രിയിൽ നിന്നാണു മനുവിനു ജീവിത സഖിയെയും ലഭിക്കുന്നത്. കല്യാണം കഴിക്കാൻ പോകുന്ന വി. എസ്. ശ്രീജ അമൃതയിലെ നഴ്‌സാണ്. ഏഴു വർഷമായി അമൃത ആശുപത്രിയിൽ ജോലി നോക്കുന്ന ശ്രീജ റാന്നി വടശേരിക്കര വട്ടമലമേലേതിൽ വീട്ടിൽ ശശിധരൻപിള്ളയുടെയും പരേതയായ പ്രസന്ന കുമാരിയുടെയും മകളാണ്. മനുവിന്റെ കൈപ്പത്തി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വാർത്തകൾ ശ്രദ്ധിച്ചിരുന്നെങ്കിലും അന്നു പരിചയപ്പെട്ടിരുന്നില്ല. പിന്നീട് ഫിസിയോതെറപ്പിക്ക് എത്തിയപ്പോഴാണു മനുവിനെ പരിചയപ്പെടുന്നത്. മനു അമൃതയിൽ ജോലിക്കു പ്രവേശിച്ചപ്പോൾ ഇരുവരും നല്ല സുഹൃത്തുക്കളായി. അത് വിവാഹത്തിലേക്കും കാര്യങ്ങൾ എത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP