Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശശികല അധികാരത്തിലേക്കെന്ന സൂചനയെത്തിയപ്പോഴേക്കും സ്ഥാനം ഒഴിഞ്ഞ് നാടു വിടുന്നത് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയതുകൊണ്ടു തന്നെ; തമിഴ്‌നാട് സെൽ ഭരണത്തിലേക്ക് നീങ്ങും മുമ്പ് ജയലളിതയ്ക്ക് രണ്ടാം ജന്മം നൽകിയ ഷീല കേരളത്തിലേക്ക് മടങ്ങും

ശശികല അധികാരത്തിലേക്കെന്ന സൂചനയെത്തിയപ്പോഴേക്കും സ്ഥാനം ഒഴിഞ്ഞ് നാടു വിടുന്നത് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയതുകൊണ്ടു തന്നെ; തമിഴ്‌നാട് സെൽ ഭരണത്തിലേക്ക് നീങ്ങും മുമ്പ് ജയലളിതയ്ക്ക് രണ്ടാം ജന്മം നൽകിയ ഷീല കേരളത്തിലേക്ക് മടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് സർക്കാർ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് മലയാളിയായ ഷീല ബാലകൃഷ്ണൻ സ്ഥാനമൊഴിയുന്നത് ഇനി എന്താകും സംഭവിക്കുകയെന്ന് വ്യക്തമായി മനസ്സിലാക്കി തന്നെ. ജയലളിതയുടെ വിശ്വസ്തയായിരുന്നു ഷീല. എംജിആറിന്റെ പിൻഗാമിയായി എഐഎഡിഎംകെയിൽ ജയലളിത പിടിമുറുക്കി മുഖ്യമന്ത്രിയായെങ്കിലും തോഴി ശശികലയുടെ ഇടപെടൽ കാര്യങ്ങൾ തകിടം മറിച്ചു. അങ്ങനെ ജയലളിത മുഖ്യമന്ത്രി കസേരയിൽ നിന്ന് പുറത്തായി. പിന്നീടായിരുന്നു ഷീലാ ബാലകഷ്ണനെത്തുന്നത്. രണ്ടാം തവണ ജയലളിത അധികാരത്തിലെത്തിയപ്പോൾ വിശ്വസ്തയായി ഈ മലയാളി കൂടെ നിന്നു. ഇതിന്റെ ഫലമായിരുന്നു ജയലളിതയ്ക്ക് ലഭിച്ച തുടർച്ചയായ രണ്ടാം ജനവധിയും. ശശികലയെ ജയയിൽ നിന്ന് അകറ്റിയായിയിരുന്നു ഷീല, ജയലളിതയെ തമിഴ്‌നാടിന്റെ അമ്മയാക്കി മാറ്റിയത്.

അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ നിഴലായിരുന്നു തിരുവനന്തപുരത്തുകാരി ഷീല ബാലകൃഷ്ണൻ. 2012 മുതൽ രണ്ടു വർഷക്കാലം തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന ഷീലയെ വിരമിച്ച ശേഷം 2014-ൽ അന്നത്തെ മുഖ്യമന്ത്രി ജയലളിത പ്രത്യേക ഉപദേഷ്ടാവായി തുടരാൻ നിർബന്ധിക്കുകയായിരുന്നു. അതായിരുന്നു ജയലളിതയും ഷീലയും തമ്മിലെ ബന്ധം. 2011ൽ ജയലളിതയും ശശികലയുമായി തെറ്റിയതോടെ മന്നാർ ഗുഡി മാഫിയയ്ക്ക് തിരിച്ചടിയായി. പതുക്കെ കാര്യങ്ങൾ ജയലളിത ഏറ്റെടുത്തു. ഈ സമയത്തായിരുന്നു ഷീലയും വിശ്വസ്തയായി മാറിയത്. ഇത് ശശികലയ്ക്ക് തീരെ പിടിച്ചിരുന്നില്ല. ജയലളിതയുടെ രാഷ്ട്രീയ പിൻഗാമിയായി ഷീല എത്തുമെന്നും പോലും വിലയിരുത്തലുണ്ടായി. അതിന്റെ പകയും ദേഷ്യവും ശശികല മനസ്സിൽ സൂക്ഷിക്കുന്നുണ്ട്.

ഷീലയുടെ ഭരണനൈപുണ്യവും തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലെ പക്വതയും വേഗവുമായിരുന്നു ഷീലയെ ജയലളിതയുടെ പ്രിയങ്കരിയാക്കിയത്. ജയലളിത രണ്ടുമാസത്തോളം ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായപ്പോൾ തമിഴ്‌നാടിന്റെ ഭരണചക്രം തിരിച്ചതിൽ പ്രധാനി ഷീലയായിരുന്നു. സംസ്‌കാര ചടങ്ങുകളുടെ ഒരുക്കങ്ങൾ പോലും സമർത്ഥമായി നിർവ്വഹിച്ചു. ജയയുടെ മരണത്തിലെ അന്തർനാടമെല്ലാം ഷീലയ്ക്കും അറിയാം. അതുകൊണ്ട് തന്നെ പിണക്കാതെ ഷീലയെ ഒഴിവാക്കാനായിരുന്നു ശ്രമം. ജെല്ലിക്കെട്ട് സമരത്തിൽ ഭരണ കൂടത്തിന്റെ പരാജയം ഷീലയുടേതാണെന്ന് വരുത്തി തീർത്തു. എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി ശശികലയുടെ നിർബന്ധപ്രകാരം മുഖ്യമന്ത്രി ഒ. പനീർശെൽവം ഷീല ബാലകൃഷ്ണനെ രാജിവെപ്പിച്ചുവെന്ന രീതിയിലാണ് പ്രചാരണമുള്ളത്.

ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്കുകടന്നു വരുന്നതിനുമുമ്പുള്ള നടപടിയായും വിലയിരുത്തപ്പെടുന്നു. ഷീല ബാലകൃഷ്ണനു പുറമേ ജയലളിതയുടെ വിശ്വസ്തരായിരുന്ന രണ്ടു മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. ജയലളിതയുടെ മനസ്സു വായിച്ചറിയാൻ പറ്റിയ ഷീല ബാലകൃഷ്ണന് തമിഴ്‌നാട്ടിലെ ജനങ്ങളും അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ജയലളിതയുടെ മരണവിവരം പുറത്തു വിടുന്നതിൽ ഷീല കാണിച്ച പക്വതയും ജാഗ്രതയും ഏറെ പ്രശംസ നേടി. സംസ്ഥാനത്തൊരിടത്തും ജയലളിതയുടെ മരണത്തെത്തുടർന്ന് ക്രമസമാധാനം തകിടം മറിഞ്ഞില്ല. ഇതിന് പിന്നിലും ഷീലയെന്ന ഉദ്യോഗസ്ഥയായിരുന്നു.

ജയലളിത ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ അവരുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കപ്പെട്ട മൂന്നുപേരിൽ ഒരാൾ അറുപതുകാരിയായ ഷീലയായിരുന്നു. ഭരണപരമായ എല്ലാ കാര്യങ്ങളിലും അന്തിമതീരുമാനം ഷീലയുടേതായിരുന്നു. എന്നാൽ അവർക്ക് ഒരു ഘട്ടത്തിലും ശശികലയെ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിത ജയിലിലായപ്പോഴും ഷീലയ്ക്കായിരുന്നു ഭരണചുമതല. അന്ന് എല്ലാം പനീർശെൽവം അനുസരിച്ചു. ജയലളിത മരിച്ചതോടെ ശശികലയുടെ തോഴനായി പനീർശെൽവം മാറി. അതുകൊണ്ട് കൂടിയാണ് ഷീലയ്ക്ക് പടിയിറങ്ങേണ്ടി വരുന്നത്.

2014ലാണ് തിരുവനന്തപുരം സ്വദേശിയായ ഷീല ബാലകൃഷ്ണൻ ജയലളിതയുടെ ഉപദേഷ്ടാവായി നിയമിതയാവുന്നത്. 1983ൽ എംജിആർ മുഖ്യമന്ത്രിയായിരിക്കെ സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറായിരുന്നു ഷീല ബാലകൃഷ്ണൻ. തിരുവനന്തപുരം സ്വദേശിയാണ് 1976 ഐഎഎസ് ബാച്ചിൽ നിന്നുള്ള ഈ 62കാരി. 2002ൽ മുഖ്യമന്ത്രിയുടെ സെക്രട്ടേറിയേറ്റിൽ എത്തിയതോടെയാണ് ഷീല ജയലളിതയുടെ ശ്രദ്ധയിൽ പെടുന്നത്. എന്നാൽ തുടർന്നു അധികാരത്തിൽ വന്ന ഡിഎംകെ ഷീലയെ ഒതുക്കിനിറുത്താൻ പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ 2011ൽ ജയലളിത വീണ്ടും മുഖ്യമന്ത്രിയായതോടെ ഷീലയുടെ സമയം തെളിഞ്ഞു.

2012ൽ ചീഫ് സെക്രട്ടറിയുടെ ഒഴിവ് വന്നപ്പോൾ ഭർത്താവും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്നു ആർ ബാലകൃഷ്ണനെ ഉൾപ്പെടെ മറികടന്ന് ഷീല ബാലകൃഷ്ണനെ ചീഫ് സെക്രട്ടറിയായി നിയമിക്കുന്നതിലേക്ക് വരെ ആ ബന്ധം വളരുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP