Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഡോസൾഫാൻ ദുരന്തം ഒരു കാസർകോടൻ കെട്ടുകഥയാണോ? കാസർകോട്ടും എന്തിന് എന്മകജെയിൽപോലും രോഗങ്ങൾ കേരള ശരാശരിയേക്കാൾ അധികമില്ല! വ്യാജ പഠനങ്ങളും പെരുപ്പിച്ച റിപ്പോർട്ടുകളും വഴി നാം തെറ്റിദ്ധരിപ്പിച്ചത് ലോകത്തെ മുഴുവൻ; കാർഷികശാസ്ത്രജ്ഞൻ ഡോ ശ്രീകുമാറിന്റെ വെളിച്ചം കാണാൻ നമ്മുടെ മാദ്ധ്യമങ്ങൾ അവസരം കൊടുക്കാത്ത പഠനങ്ങൾ ഇങ്ങനെ

എൻഡോസൾഫാൻ ദുരന്തം ഒരു കാസർകോടൻ കെട്ടുകഥയാണോ? കാസർകോട്ടും എന്തിന് എന്മകജെയിൽപോലും രോഗങ്ങൾ കേരള ശരാശരിയേക്കാൾ അധികമില്ല! വ്യാജ പഠനങ്ങളും പെരുപ്പിച്ച റിപ്പോർട്ടുകളും വഴി നാം തെറ്റിദ്ധരിപ്പിച്ചത് ലോകത്തെ മുഴുവൻ; കാർഷികശാസ്ത്രജ്ഞൻ ഡോ ശ്രീകുമാറിന്റെ വെളിച്ചം കാണാൻ നമ്മുടെ മാദ്ധ്യമങ്ങൾ അവസരം കൊടുക്കാത്ത പഠനങ്ങൾ ഇങ്ങനെ

എം.മാധവദാസ്

കാസർകോട്: എൻഡോസൾഫാൻ ദുരന്തം ഒരു കാസർകോടൻ കെട്ടുകഥയാണോ? 'ഈ ദുരിത ബാധിതർക്കായി വർഷങ്ങളായി സമരരംഗത്ത് അണിനിരക്കുകയും, തുടക്കംമുതൽ ഈ വിഷയത്തിൽ സജീവമായി ഇടപെടുകയും ചെയ്ത് ഈ ലേഖകനൊക്കെ ഞെട്ടലോടെയാണ് കാർഷിക ശാസ്ത്രജ്ഞനും കാസർകോട് സ്വദേശിയുമായ ഡോ.കെ.എം ശ്രീകുമാറിന്റെ പ്രഭാഷണം കേട്ടത്. അതുകഴിഞ്ഞ് സൈബർലോകത്തും നവമാദ്ധ്യമങ്ങളിലും മറ്റുമായി വിദഗ്ധരുമായി ദീർഘനേരം വസ്തുകൾ ചർച്ചചെയ്യുകയും , മുൻകാല ചില ആക്റ്റുവിസ്റ്റുകളോടും, ചില പ്രദേശവാസികളോടും സംസാരിച്ചപ്പോൾ കാര്യങ്ങൾ ഡോ.ശ്രീകുമാർ പറയുന്നത്‌പോലെ തന്നെയാണെന്ന് വ്യക്തമായി! എല്ലാവർക്കും ഇതറിയാം. പക്ഷേ ആരും തുറന്നുപറയുന്നില്ലെന്ന് മാത്രം.

എത്രമാത്രം അശാസ്ത്രീയമാണ് നമ്മുടെ ഭരണ സംവിധാനമെന്നും, മാദ്ധ്യമങ്ങൾ നിർമ്മിച്ച ഒരു പൊതുബോധം നമ്മെ എങ്ങനെയാണ് തെറ്റായ നിഗമനങ്ങളിലേക്ക് നയിക്കുന്നതെന്നും ഈ പഠനം ഓർമ്മിക്കുന്നു. കേരളത്തെയും ഇന്ത്യയെയും മാത്രമല്ല ലോക ജനതയെയാണ് നാം വഞ്ചിച്ചത്. കാസർകോട്ടെ ഇല്ലാത്ത ദുരന്തം പറഞ്ഞാണ് ബ്രസീലിൽ ഗ്രീൻപാർട്ടിവരെ പ്രചാരണം നടത്തിയതും വിജയിച്ചതും. സറ്റോക്ക് ഹോം കൺവെൻഷനിൽ കാസർകോടൻ ദുരന്തവും , മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിരാഹാരവും സൃഷ്ടിച്ച അലയൊലികൾ ആർക്കും മറന്നുപോയിട്ടുണ്ടാവില്ല.തീർന്നില്ല, ലോകമമ്പൊടും രാസവളങ്ങളോടും കീടനാശിനികളോടും മാത്രമല്ല കെമിക്കൽ എന്ന് കേൾക്കുന്ന എന്തിനോടും ഫോബിയ വളർത്താൻ സഹായിച്ചതും കാസർകോടൻ ദുരന്തമായിരുന്നു. മരുന്നുകളും വാക്‌സിനുകളും തൊട്ട് സയൻസ് ഉൾപ്പെടുന്ന എത്കാര്യവും എതിർക്കപ്പെട്ടത് എൻഡോസൾഫാനെ മുന്നിൽവച്ചാണ്.അതിന്റെ മറുവശവമാണ് ഈ പഠനം.

എന്നിട്ടും നോക്കുക. ഡോ.കെ.എം ശ്രീകുമാറിന്റെ പഠനം പ്രസിദ്ധീകരിക്കാൻപോലും ഒരു മുഖ്യധാരാ പത്രമാദ്ധ്യമവും ധൈര്യപ്പെട്ടിട്ടില്ല. യുക്തിവാദികളുടെ കൂട്ടായ്മയിൽ പിറഞ്ഞ യുക്തിയുഗം മാസികയും ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പും മാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത് രേഖപ്പെടുത്തിയത്.പഠനത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ.

കാസർകോട്ടും എന്തിന് എന്മകജെയിൽപോലും രോഗങ്ങൾ അധികമില്ല!

ഡോ.ശ്രീകുമാറിന്റെ വാദങ്ങളിൽ ഏറ്റവും ഞെട്ടിപ്പിക്കുന്നതും സത്യസന്ധമായി തോന്നിയതും കാസർകോട് ജില്ലയിലും എന്തിന്,എൻഡോസൾഫാൻ ദുരിതങ്ങളുടെ പ്രഭവകേന്ദ്രമെന്ന് പറയുന്ന എന്മകജെ പഞ്ചായത്തിലും ദേശീയ ശരാശരിയിലോ, കേരള ശരാശരിയിലോ കൂടുതലായി കാൻസർ ഉൾപ്പെടെയുള്ള ഒരു രോഗവും കാണപ്പെടുന്നില്ല എന്നതാണ്്! എന്നാൽ പ്രചരിപ്പിക്കപ്പെടുന്നതോ? എൻഡോസൾഫാൻ അടിച്ചതുകൊണ്ട് ഇവിടെ മൊത്തം തലവലുതാവുന്ന കുട്ടികളും, മാനസിക ആരോഗ്യമില്ലാത്ത ജനതയും, പിറക്കമ്പോൾതന്നെ കൈയും കാലുമില്ലാത്ത കുട്ടികളുമാണെന്നാണ്.പക്ഷേ ഈ ദൗർഭാഗ്യകാരമായ അവസ്ഥകൾ ഒക്കെ ഇന്ത്യയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളിൽ ഉണ്ട്. ചെറിയ ഏറ്റക്കുറച്ചിലുണ്ടാവുമെന്ന് മാത്രം.അതിനക്കോൾ ഒട്ടും കൂടുതലായി എൻഡോസൾഫാൻ തളിച്ച പഞ്ചയത്തുകളിൽ ഒന്നിലുമില്ലെന്ന് കണക്കുകൾവച്ച് ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.

വ്യക്തമായ സ്റ്റാറ്റിറ്റിക്കൽ ഡാറ്റയുണ്ടാക്കിയാണ് ഡോ.ശ്രീകുമാർ ഇക്കാര്യം സമർഥിക്കുന്നത്.2001ലെ സെൻസസും, 2011ലെ സെൻസസും,2005ലെ ഭിന്നശേഷിക്കാരെ കണ്ടത്തെുന്നതിനായി പ്രത്യേകമായി നടത്തിയ സെൻസസിന്റെയും ഡാറ്റകൾവച്ച്, എൻഡോസൾഫാൻ ഗ്രാമങ്ങളിൽ ശരാശരിക്കപ്പുറം ഒരു അസുഖവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എൻഡോസൾഫാൻ രോഗികളെ സർക്കാറിന്റെ ധനസഹായത്തിനുള്ള ലിസ്റ്റിൽ പെടുത്താനായി നടത്തിയ മെഡിക്കൽ ക്യാമ്പുകളിലെ ഡാറ്റയും , മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി ഒന്നുംതന്നെ കാസർകോട് ഇല്ലെന്ന് പറയുന്നു.ഇതിനൊപ്പം വിവരാവശകാശ നിയമപ്രകാരം ലഭിച്ചതടക്കമുള്ള നിരവധി തെളിവുകളും ഉണ്ട്.എൻഡോസൾഫാൻ തളിച്ച പഞ്ചായത്തുകളും തളിക്കാത്ത പഞ്ചായത്തുകളും തമ്മിലുള്ള താരതമ്യ പഠനവും നിർണ്ണായകമാണ്. കാൻസറും,ജനിതകരോഗങ്ങും, നാഡീരോഗങ്ങും, മാനസിക വെല്ലുവിളിയും, വന്ധ്യതയുമടക്കമുള്ള വിവിധരോഗങ്ങൾ ഇവിടെയെല്ലാം എതാണ്ട് സമമാണ്.കാൻസറിന്റെ കാര്യം മാത്രമെടുത്താൽ കാസർകോട് കേരള ശരാശരിയിൽ തന്നെയാണ്. കൊല്ലവും തിരുവനന്തപുരവുമാണ് കേരളത്തിൽ കാൻസർ നിരക്കിൽ മുന്നിയുള്ളത്. അതുകൊണ്ടുതന്നെയാണ് എൻഡോസൾസൾഫാൻ വിഷബാധയെന്നത് ഒരു കാസർകോടൻ കെട്ടുകഥയാണെന്ന് അദ്ദേഹം സമർഥിക്കുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, ചൈനയിലും, ബ്രസീലിലും, ആഫ്രിക്കയിലും ഓസ്‌ട്രേലിയിയിലുമൊക്കെ വ്യാപകമായി ഉപയോഗിച്ച കീടനാശിനിയാണിത്. കശുമാവിന് മാത്രമല്ല, നെല്ലിനും,എലത്തിനും തേയിലയിക്കുമൊക്കെ എൻഡോസൾഫാൻ ഉപയോഗിച്ചിട്ടുണ്ട്.ഇവിടെ എവിടെയെങ്കിലും കാസർകോട്ട് പ്രൊജക്ട് ചെയ്യപ്പെടുന്ന രീതിൽ അസുഖങ്ങൾ കണ്ടിട്ടില്ല.കാസർകോട്ട് എൻഡോസൾഫാൻ കൈകാര്യം ചെയ്ത പ്‌ളാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരളയിലെ ജീവനക്കാർക്ക് അസാധാരണമായ അസുഖങ്ങൾ ഉണ്ടായതായും റിപ്പോർട്ടില്ല.

എൻഡോസൾഫാൻ കുത്തക കമ്പനിയല്ല,ഉഗ്ര വിഷവുമല്ല

എൻഡോസൾഫാൻ സമരത്തിൽ സജീവമായിരുന്ന കാലത്ത് ഈ ലേഖകനൊക്കെ ധരിച്ചിരുന്നത് ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് ഈ 'വിഷം' ഉണ്ടാക്കുന്നതെന്നും അവരിൽനിന്ന് കിട്ടുന്ന വൻ കമീഷനാണ് നമ്മുടെ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നത് എന്നും മറ്റുമായിരുന്നു.പല ബുദ്ധിജീവികളുടെയും സാഹിത്യകാരന്മാരുടെയും ആവർത്തിച്ചുള്ള പ്രസംഗം ആ ധാരണ ബലപ്പെടുത്തി. പക്ഷേ എന്താണ് യാഥാർഥ്യമെന്ന് ഡോ.ശ്രീകുമാർ വ്യക്തമാക്കുന്നു. പേറ്റന്റ് ലിസ്റ്റിൽനിന്ന് പുറത്തായ കീടനാശിനിയാണ് എൻഡോസൾഫാൻ. അതായത് ആർക്കും അത് ഉണ്ടാക്കാം. വിദേശ കുത്തകൾ അല്ല, മൂന്ന് ഇന്ത്യൻ കമ്പനികളാണ് എൻഡോസൾഫാൻ ഉണ്ടാക്കിക്കൊണ്ടിരുന്നത്.അവർ വിദേശത്തേക്ക് കയറ്റി അയച്ച് പ്രതിവർഷം 200കോടിയോളം രൂപയാണ് ഉണ്ടാക്കിയിരുന്നത്.

പിന്നെ ഏറ്റവും ചെലവുകുറഞ്ഞതും ഫലപ്രദമായതുമെന്നതാണ് എൻഡോസൾഫാന്റെ പ്രത്യേകത. നിലവിൽ യൂറോപ്യൻ രാജ്യങ്ങൾ ഉണ്ടാക്കുന്ന കീടനാശിനികളെവച്ചുനോക്കുമ്പോൾ വിലയിൽ വലിയ വ്യത്യാസം പ്രകടമാണ്. അതുകൊണ്ടുതന്നെ ഈ കീടനാശിനിക്കെതിരെ യൂറോപ്യൻരാജ്യങ്ങൾ ഗൂഢാലോചന നടത്തിയെന്ന് വേണമെങ്കിൽ ആരോപിക്കാമെന്നും ഡോ.ശ്രീകുമാർ വ്യക്തമാക്കുന്നു.

എൻഡോസൾഫാൻ ഒരു കൊടിയ വിഷവുമല്ലെന്ന് അതിന്റെ പ്രഹരശേഷിയുടെ തോത് കാണിച്ചുകൊണ്ട് ഡോ.ശ്രീകുമാർ വ്യക്തമാക്കുന്നു. ഇതിനേക്കാൾ കൊടിയ കീടനാശിനികൾ ഇന്ത്യയിൽ കാലാകാലങ്ങളായി പ്രചാരത്തിലുണ്ട്.പിന്നെ കീടത്തെ മാത്രം ബാധിക്കുന്ന രീതിയിൽ 500 പി.പി.എംആയി വളരെ നേർപ്പിച്ചാണ് ഇത് പ്രയോഗിക്കുന്നതും.

എന്തുകൊണ്ട് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ നിരോധിച്ചു

അപ്പോൾ സ്വഭാവികമായി ഉയരുന്ന ചോദ്യം എന്തിനാണ് അമേരിക്കയും ആസ്‌ട്രേലിലയും അടക്കമുള്ള രാജ്യങ്ങൾ എൻഡോസൾഫാൻ നിരോധിച്ചതെന്നാണ്.ചെറിയതോതിലുള്ള ജൈവ സാന്ദ്രീകരണം കണ്ടത്തിയതിനാലാണെന്നും ഉഷ്ണമേഖലാ കാലാവസ്ഥയിൽ ജീവിക്കുന്ന നമുക്ക് അത് ബാധകമല്ലെന്നും ഡോ.ശ്രീകുമാർ വ്യക്തമാക്കുന്നു.സാധാരണതിയിൽ മണ്ണിൽ കലർന്നാൽ എൻഡോസൾഫാൻ നാൽപ്പതുദിവസംകൊണ്ടും, വെള്ളത്തിലോ അതുവഴി രക്തത്തിലോ എത്തിയാൽ ഒരു മാസംകൊണ്ടും വിഘടിച്ചുപോവും.അതല്ലാതെ ജനിതക വൈകല്യംപോലുള്ള ഗുരതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് ഇതിനില്ല.

തേയിലക്കൊതുകുണ്ടോ, വിഷമഴ പെയ്തിരുന്നോ?

അംബികാസുതൻ മാങ്ങാടിന്റെ പ്രശസ്തമായ 'എന്മകജെ' എന്നനോവലും ഇവിടെ പരാമർശ വിഷയമാവുന്നുണ്ട്. തേയിലക്കൊതുക് എന്നത് ഒരു സാങ്കൽപ്പിക കഥാപാത്രമാണെന്ന് നോവലിൽ പറയുന്നതിന് വലിയ പ്രചാരണം കിട്ടിയിട്ടുണ്ട്.എന്നാൽ തേയിലക്കൊതുകിന്റെ ചിത്രവും ജീവിതചക്രവുമൊക്കെ ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണെന്നും ആവശ്യമുള്ളവർക്ക് താൻ അയച്ചതുരാമെന്നും ഡോ.ശ്രീകുമാർ പറയുന്നത്.തുടർന്ന് എത് സാഹചര്യത്തിലാണ് കാസർകോട്ട് എൻഡോസൾഫാൻ അടിക്കേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.തേയിലക്കൊതുകും അതോടൊപ്പം രണ്ടു ഫംഗസുകളും ബാധിച്ചാൽ കശുമാവിൽ പൂക്കുലകൾ തീപ്പിടിച്ചതുപോലെയാണ് കരിഞ്ഞുപോവുക.99ശതമാനമൊക്കെയാണ് ഇതുകൊണ്ടുള്ള നഷ്ടം.

ഇങ്ങനെ ഒരു വർഷം വിളവ് തീർത്തും ഇല്ലാതായതിനെ തുടർന്ന് നിയമസഭയിൽ ചോദ്യംവന്നതിന്റെ അടിസ്ഥാനത്തിൽ, 1981ലാണ് പ്‌ളാന്റേഷൻ കോർപ്പറേഷന്റെ കാസർകോട്ടെ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ തീരുമാനിച്ചത്.ഏറ്റവും ഫലപ്രദവും,വിലകുറഞ്ഞതുമായ കീടനാശിനിയെന്ന നിലയിലാണ് അതിനെ തെരഞ്ഞെടുത്തത്.ആദ്യകാലത്ത് നിലത്തുനിന്ന് മുകളിലേക്കാണ് തളിച്ചിരുന്നത്. പിന്നീട് കോസ്റ്റ് -ബെനിഫിറ്റ് പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇത് വായുമാർഗ്ഗമാക്കി.

ആദ്യകാലത്ത് നാട്ടുകാർപോലും ഇതിനെ സ്വാഗതം ചെയ്യുകയായിരുന്നു. ഹെലികോപ്റ്റിൽ തളിക്കുമ്പോൾ കാണാനായി ചുവന്ന കൊടി നാട്ടിയത്,പലരും പിഴുതെടുത്ത് തങ്ങളുടെ കശുമാവിനുകൂടി സുരക്ഷകിട്ടാനായി പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. മാദ്ധ്യമങ്ങൾ കാൽപ്പനികമാക്കുന്നതുപോലെ വിഷം മഴയയായൊന്നുമല്ല പെയ്യുന്നത്. കീടത്തെ കൊല്ലാൻ മാത്രമുള്ള 500 പി.പി.എം ആയി നേർപ്പിച്ച്് ഹെലികോപ്റ്റർ വഴി അടിക്കമ്പോൾ, മഴയായിട്ടല്ല പുകമഞ്ഞ് ഇറങ്ങിവരുന്നതുപോലെയാണ് തോന്നുക. ഇത് ദേഹത്ത് വീണാലും ഒരു ചെറിയ അസ്വസ്ഥതയല്ലാതെ മറ്റൊന്നും തോന്നില്ല. ബൈക്കിലൊക്കെ പോവുമ്പോൾ തന്റെ ദേഹത്തും ഇത് വീണിട്ടുണ്ടെന്നും പ്രദേശവാസിയായ ശ്രീകുമാർ വ്യക്തമാക്കുന്നു.

ഇനി ആവശ്യത്തിൽ കൂടുതൽ എൻഡോസൾഫാൻ ആകാശമാർഗേനെ തളിച്ചുവെന്ന വാദവും ഡോ. ശ്രീകുമാർ ഖണ്ഡിക്കുന്നു.കാസർകോട് ഒരു വർഷത്തിൽ വെറും രണ്ടുതവണണ മാത്രമാണ് തളിക്കാറ്.കണക്കെടുത്താൽ ഒരു ഹെക്ടറിന് വെറും1.34 ലിറ്റർ എന്ന നിരക്കിൽ.ഏലം നെല്ല് എന്നീ കൃഷികൾക്ക് ഉപയോഗിക്കുന്നതിന്റെ എത്രയേ കുറവാണിത്.നാട്ടുകാർ തന്നെ പറയുന്നത് കേൾക്കുക.ആദ്യത്തെ ഒരു തളി അവർ നന്നായി തളിച്ചിട്ടുണ്ട്. പിന്നെയൊക്കെ വെള്ളമാണെന്നാണ്.

ഡൗൺടു എർത്തും കോഴിക്കോട് മെഡിക്കൽ കോളജും ചെയ്തത് ചതി

ശാസ്ത്രീയമെന്ന് തോന്നിക്കുന്ന അശാസ്ത്രീയമായ റിപ്പോർട്ടുകളും പഠനങ്ങളും വഴി പലരും എൻഡോസൾഫാൻ ഭീതി വർധിപ്പിച്ചുവെന്നും ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.2001ൽ സെന്റർ ഫോർ എൻവയോൺമെന്റൽ സ്റ്റഡീസിലെ സുനിതാനാരയണന്റെ നേതൃത്വത്തിൽ, വിഖ്യാത മാസികയായ 'ഡൗൺ ടു എർത്തിൽ' വന്ന ഒരു പഠനം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതുപ്രകാരം കാസർകോട്ടെ ഒരു സ്ത്രീയുടെ രക്തത്തിലുള്ളത് 196 പി.പി.എം എൻഡോസൾഫാനായിരുന്നു. എൻഡോസൾഫാൻ കുടിച്ച് മരിച്ച ഒരാളുടെ ശരീരത്തിൽപോലും 4മുതൽ 8വരെ പി.പി.എം എൻഡോസൾഫാനെ ഉള്ളൂവെന്ന് കാണിച്ചാണ് ഡോ.ശ്രീകുമാർ ഇതിനെ ഖണ്ഡിക്കുന്നത്. ഈ റിപ്പോർട്ടിൽ തവളകൾ അടക്കമുള്ള ജീവികളിലെ എൻഡോസൾഫാന്റെ അംശവും അവ മരിച്ചുപോകുന്ന നിരക്കിനേക്കാൾ എത്രയോ കൂടുതയാണ്. അതുകൊണ്ട് ഈ റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറയുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിന്റെ എൻഡോസൾഫാൻ പഠനം കൊടിയ ചതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 54പേജുള്ള റിപ്പോർട്ട് തങ്ങൾക്ക് വേണ്ട രീതിയിൽ എഡിറ്റുചെയ്ത് വെറും 15പേജാക്കിമാറ്റി, സ്റ്റോക്ക് ഹോം കൺവെൻഷന്റെ സമയം നോക്കി പുറത്തുവിടുകയാണ് ചെയ്തത്.ആരോഗ്യ അവസ്ഥയെക്കുറിച്ചുള്ള മൂന്നാമത്തെ കോളം അപ്പാടെ ഒഴിവാക്കയാണ് കോഴിക്കോട് മെഡിക്കൽകോളജ് 15പേജ് റിപ്പോർട്ടാക്കിയത്. ഈ ഹെൽത്ത് സ്റ്റാറ്റസ് നോക്കുമ്പോൾ എൻഡോസൾഫാൻ ഉള്ളിലുള്ളവർക്കുപോലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല.ക്ഷീണം എന്ന 'അസുഖം'പോലും എൻഡോസൾഫാന്റെ ലേബലിൽ ഉൾപ്പെടുത്തിയാണ് ഇവിടെ ഡോക്ടർമാർ റിപ്പോർട്ട് നൽകിയതെന്നും ലജ്ജിപ്പിക്കുന്നതാണെന്ന് ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു. എഡിറ്റുചെയ്യാത്ത 54പേജിലെ റിപ്പോർട്ടുകളിൽ 90ശതമാനം രോഗങ്ങളും തളിച്ച പഞ്ചായത്തുകളും തളിക്കാത്തവയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല.

ലിസ്റ്റിൽ തെങ്ങിൽനിന്ന് വീണവർ തൊട്ട്, ഹെയർഡൈ അലർജിക്കാർവരെ

അതിലും രസാവഹമാണ് ഈ മെഡിക്കൽ ക്യാമ്പുകളിൽ ഉൾപ്പെട്ടവരുടെ വൈവിധ്യം. തെങ്ങിൽനിന്ന് വീണ് പരിക്കേറ്റവർ തൊട്ട് ഗൾഫിൽ അപകടത്തിൽ പെട്ടവരും, ഹെയർ ഡൈയുടെ അലർജിയേറ്റവരും വരെ ഇന്ന് സർക്കാറിന്റെ ദുരിതബാധിതർക്ക് ധനസഹായം കിട്ടാനുള്ള ലിസ്റ്റിലുണ്ട്.എൻഡോസൾഫാൻ തളിക്കുന്നതിന് മുമ്പ് ജനിച്ചവരും തളിനിർത്തിയതിന് ശേഷം ജനിച്ചവരും ലിസ്റ്റിലുണ്ട്. സ്‌കൂളുകളിൽ നടന്ന മെഡിക്കൽ ക്യാമ്പുകളിൽ ആളുകൾ ഇരച്ചത്തെിയതോടെ ഒരു മിനിട്ടുകൊണ്ട് ഡോക്ടർമാർ ഫോം ഒപ്പിട്ടുകൊടുക്കയായിരുന്നു. ഈ രോഗം എൻഡോസൾഫാൻ കൊണ്ടാണെന്ന് കരുതുന്നുണ്ടോ എന്ന കോളം മനസാക്ഷിക്കുത്തുകൊണ്ട് ചില ഡോക്ടർമാർ ഒഴിച്ചിട്ടെങ്കിലും എൻ.ആർ.എച്ച്.എം ജീവനക്കാർ ടിക്കിട്ട് കൊടുക്കയായിരുന്നു.ഇനി എൻഡോസൾഫാൻ കൊണ്ടുണ്ടാകുന്ന അസുഖങ്ങളായി നാട്ടിൽ കാണുന്ന എല്ലാ അസുഖങ്ങളെയും ആദ്യമേതന്നെ എഴുതിവച്ചാണ് മെഡിക്കൽ ക്യാമ്പുകൾ നടക്കുന്നത്. ക്ഷീണത്തെയും ബി.പിയെയുമൊക്കെ എങ്ങനെയാണ് എൻഡോസൾഫാനനുമായി ബന്ധപ്പെടുത്തുകയെന്നും ഡോ.ശ്രീകുമാർ ചോദിക്കുന്നു.

ചെലവിടുന്നത് 150കോടി; കാസർകോട്ട് ഇന്ന് സ്വാഭാവികമരണങ്ങൾ ഇല്ല

കാസർകോട്ട് ഇപ്പോൾ സ്വാഭാവിക മരണങ്ങൾ കുറവാണെന്നും എല്ലാ എൻഡോസൾഫാൻ മരണങ്ങളാണെന്നും ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ 750ഓളം പേർക്ക് സർക്കാർ ഒരോ ലക്ഷം വീതം കൊടുത്തിട്ടുണ്ട്. (ഇവരുടെ രക്തത്തിൽ എൻഡോസൾഫാന്റെ അംശം എത്രയുണ്ടെന്ന് അറിയാൻ പോസ്റ്റ്‌മോർട്ടംപോലും നടത്തിയിട്ടില്ല.) മറ്റ് അനുബന്ധകാര്യങ്ങളും ധനസഹായവുമൊക്കെയായി സർക്കാർ 150കോടിയോളം രൂപ ചെലവിട്ട് കഴിഞ്ഞു. ഇനി ഇത് എത്രയോകാലം തുടരേണ്ടിവരും. സാരമായ അസുഖങ്ങൾ ഉള്ളവർക്ക് മാത്രമല്ല, അനർഹർക്കും ഈ തുക കാലാകാലങ്ങളിൽ കിട്ടിക്കൊണ്ടിരിക്കും.

എന്നിട്ട് കാസർകോട്ടുകാർ നേടിയതെന്താണ്?

ആത്യന്തികമായി നോക്കുമ്പോൾ ഈ ദുഷ്പ്രചരണംകൊണ്ട് കൊടിയ നഷ്ടമാണ് കാസർകോട്ടുകാർക്കുണ്ടായത്.എൻഡോസൾഫാൻ തളിച്ച 11ഗ്രാമങ്ങൾ സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെട്ടു.ഇവിടെ വിവാഹങ്ങൾ നടക്കുന്നില്ല.ഭൂമി വിൽക്കാൻ കഴിയുന്നില്ല. കൈയും കാലുമില്ലാത്ത കുട്ടികൾ ഉണ്ടാവുമെന്ന് പേടികൊണ്ട് പലരും ഗർഭഛിദ്രം ചെയ്യുന്നെന്നും ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.ഈയിടെ പെരിയയിലെ ഒരു പെൺകുട്ടിയെ ബാംഗ്‌ളൂരിലെ ഒരു ഐ.ടി പ്രൊഫഷണൽ വിവാഹം ആലോചിച്ച കഥ ഡോ.ശ്രീകുമാർ പറയുന്നുണ്ട്. വിവാഹം ഉറപ്പിക്കാനായതോടെ വരനോട് സുഹൃത്തുക്കൾ , അവിടം എൻഡോസൾഫാൻ ഗ്രാമമാണെന്നും ജനിക്കുന്ന കുട്ടികൾക്ക് വൈകല്യമുണ്ടാവുമെന്നും പറഞ്ഞു. അതോടെ ആലോചന പ്രതിസന്ധിയിലായി.ഒടുവിൽ ഒരു സമാവായമെന്ന നിലയിൽ ചെറുക്കന്റെ വീട്ടുകാർ, പെണ്‌നിന്റെ രക്തം പരിശോധിക്കണമെന്നും അതിൽ എൻഡോസൾഫാന്റെ അംശമില്ലെങ്കിൽ വിവാഹം നടത്താമെന്നും പറഞ്ഞു.പക്ഷേ പെണ്ണിന്റെ വീട്ടുകാർക്ക് ഇത് അംഗീകരിക്കാനായില്ല.പരിശോധിച്ചാൽ എൻഡോസൾഫാൻ കാണുമെന്നായിരക്കണം അവരുടെ ഭീതി. അങ്ങനെ ആ വിവാഹവും മുടങ്ങി.

ഇനി എല്ലാം വിറ്റൊഴിവാക്കി ഈ നാട്ടിൽനിന്ന് രക്ഷപ്പെടാമെന്ന് കരുതിയാലും നടക്കില്ല. വെറുതെകൊടുത്താൽപോലും ഭൂമി ആരും വാങ്ങില്ല.വായുവും വെള്ളവും മൊത്തം വിഷമാണെന്നുവന്നാൽ ആ പ്രദേശത്തേക്ക് ആരാണ് അടുക്കുക.പിന്നെ സർക്കാർ സഹായമായി എന്തുകിട്ടിയിട്ടും എന്താണ് കാര്യം.

ചക്കിട്ടപ്പാറ രക്ഷപ്പെട്ടവിധം

കാസർകോട് ജില്ലക്കാർക്ക് സഹായം കിട്ടിത്തുടങ്ങിയതോടെ,മുമ്പ് എൻഡോസർഫാൻ ഇവിടെയൊക്കെ തളിച്ചിരുന്നുന്നെന്ന് പറഞ്ഞ് കേരളത്തിന്റെ പലഭാഗത്തുനിന്നും വാർത്തകൾ വരാൻ തുടങ്ങി.ഇതിൽ ശാസ്ത്രബോധമുള്ളവർ എങ്ങനെയാണ് പ്രതിരിക്കേണ്ടത് എന്നതിന്റെ ഉദാഹരണമായി കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയെ ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ചക്കിട്ടപ്പാറയിൽ എന്മകജെക്ക് സമാനമായി അസുഖങ്ങൾ ഉണ്ടെന്നും മുമ്പ് ഇവിടെ എൻഡോസൾഫാൻ തളിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി നാട്ടുകാരിൽ ചിലർ ചേർന്ന് അവിടെ പൗരസമിയിയുണ്ടാക്കി പ്രക്ഷോഭം തുടങ്ങി. എന്നാൽ ചക്കിട്ടപ്പാറയിലെ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത് മറ്റൊന്നാണ്. പഞ്ചായത്തിൽ വികലാംഗപെൻഷൻ വാങ്ങിക്കുന്നവരുടെയും പെയിൻ ആൻഡ് പാലിയേറ്റീവ് വഴി കിടപ്പിലായവരുടെയും മറ്റുകണക്കെടുത്ത്, ഇവിടുത്തെ മൊത്തം ജനസംഖ്യയുമായി ഹരിച്ച് ആവറേജ് എടുത്തപ്പോൾ അത് കേരള ശരാശരിയിലും താഴെയായിരുന്നു. അതായത് കേരളത്തിൽ എല്ലായിടത്തും കാണുന്നപോലുള്ള അസുഖങ്ങളേ, ചക്കിട്ടപ്പാറയിലും ഉള്ളൂവെന്ന് ചുരുക്കം.ഇതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ എൻഡോസർഫാൻ രോഗികൾ ഇല്ലെന്ന ലഘുലേഖ ഇറക്കി വിതരണം ചെയ്യുകയും ചെയ്തു. മറിച്ചായിരുന്നെങ്കിൽ വിവാഹംപോലും നടക്കാതെ, ഭൂമി വിൽക്കാനാവാതെ സാമൂഹികമായി ഒറ്റപ്പെട്ട് ജീവിക്കുന്ന കാസർകോടൻ ഗ്രാമങ്ങളുടെ അവസ്ഥവന്നേനെ ഈ നാടിനും


.
ഇനി എൻഡോസൾഫാൻ വേണമോ?

ഇതോടെ സ്വഭാവികമായും ഒരു സംശയം ഉയരുന്നു. ഡോ.ശ്രീകുമാറിനോപ്പോലുള്ളവർ ആരുടെ പക്ഷത്താണ്. ഇനി എൻഡോസൾഫാൻ വേണമെന്ന അഭിപ്രായം താങ്കൾക്കുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. താൻ തീർച്ചയായും ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് ഒപ്പമാണെന്നും,കാസർകോട് മാത്രമല്ല കേരളം മുഴുവനുള്ള കിടപ്പിലായ രോഗികൾക്ക് സഹായം കിട്ടണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.അതേസമയം ഒരു സ്റ്റേറ്റിനെമുഴുവൻ മുൾമുനയിൽ നിർത്തികൊണ്ട്, റാൻസംമണി ചോദിക്കുന്നപോലെ ധനസഹായം ആവശ്യപ്പെടുന്നതിലെ വിയോജിപ്പും അദ്ദേഹം രേഖപ്പെടുന്നു.'നിലവിലെ സാഹചര്യത്തിൽ എൻഡോസൾഫാൻ ആവശ്യമില്ല.ഇന്ന് അതിനേക്കാൾ നല്ലതും ഫലപദ്രവുമായി തന്മാത്രകൾ നമ്മുടെ കൈയിലുണ്ട്.അതുകൊണ്ടുതന്നെ എൻഡോസൾഫാൻ ഇല്ലാതായാലും ഇന്ത്യയിലെ കൃഷിക്കോ,കർഷകർക്കോ അത് യാതൊരു സ്വാധീനവും ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാന്നു. പുതിയതും കൂടുതൽ മേന്മയുള്ളതുമായ വസ്തുക്കൾ വരുമ്പോൾ പഴയത് പിൻവലിക്കയെന്നത് ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളിൽ ഒന്നാണെന്നും ഡോ.ശ്രീകുമാർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP