Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരിച്ചടിയായത് ദിലീപിന്റെ നാടകീയ നീക്കങ്ങളും മുഖ്യമന്ത്രിയുടെ കർശന നിലപാടും; മുഖ്യമന്ത്രി ഉപദേശം തേടിയത് ഇന്നസെന്റിനോട്; 240ഓളം തിയേറ്ററുകൾ പ്രദർശനത്തിന്; സമരം പിൻവലിക്കാൻ മാർഗ്ഗം തേടി കാര്യങ്ങൾ കൈവിട്ടു പോയ ലിബർട്ടി ബഷീറും കൂട്ടരും

തിരിച്ചടിയായത് ദിലീപിന്റെ നാടകീയ നീക്കങ്ങളും മുഖ്യമന്ത്രിയുടെ കർശന നിലപാടും; മുഖ്യമന്ത്രി ഉപദേശം തേടിയത് ഇന്നസെന്റിനോട്; 240ഓളം തിയേറ്ററുകൾ പ്രദർശനത്തിന്; സമരം പിൻവലിക്കാൻ മാർഗ്ഗം തേടി കാര്യങ്ങൾ കൈവിട്ടു പോയ ലിബർട്ടി ബഷീറും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : സിനിമാ മേഖലയിലെ പ്രതിസന്ധിക്കും പല അനാവശ്യ സമരങ്ങൾക്കും കാരണം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ നിലപാടുകളായിരുന്നു. എ ക്ലാസ് തിയേറ്റർ സംഘടനയ്ക്ക് നേതൃത്വം നൽകിയ ലിബർട്ടി ബഷീറിന് മുന്നിൽ സിനിമാക്കാർ ഒന്നാകെ പലപ്പോഴും മുട്ടുമടക്കി. എന്നാൽ ശതകോടികൾ ചെലവിട്ട് സിനിമ നിർമ്മിക്കുന്നവരിൽ നിന്ന് കളക്ഷന്റെ 50 ശതമാനം തട്ടിയെടുക്കാനുള്ള ലിബർട്ടി ബഷീറിന്റെ നീക്കം മൂലം ക്രിസ്മസ് റിലീസുകൾ പോലും മുടങ്ങി. ഇതോടെ എങ്ങനേയും തിയേറ്റർ ഉടമകളുടെ സംഘടനയെ പൂട്ടാൻ ഏല്ലാവരും ഒറ്റക്കെട്ടായി. ഇതിന്റെ നേതൃത്വം ദിലീപ് ഏറ്റെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും കർശന നിലപാടിലേക്ക് നീങ്ങിയതോടെ ലിബർട്ടി ബഷീറിന് അടിതെറ്റി.

എ ക്ലാസ് തിയറ്ററുകളെ നിയന്ത്രിച്ചിരുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർപ്പിലേക്ക് പോകുന്നതാണ് ഇതിന് കാരണം. സംഘടനയുടെ കീഴിലുണ്ടായിരുന്ന 73 തിയറ്ററുകൾ ഫെഡറേഷൻ പ്രഖ്യാപിച്ച തിയറ്റർ സമരം ഉപേക്ഷിച്ചു പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തു. ട്രഷറർ സാജു ജോണിയുടെ രാജിയും ഫെഡറേഷൻ നേതൃത്വത്തിനു തിരിച്ചടിയായി. ഫെഡറേഷൻ വിട്ട തിയറ്റർ ഉടമകളെക്കൂടി ഉൾപ്പെടുത്തി പുതിയ സംഘടനയുടെ രൂപീകരണ പ്രഖ്യാപനം ഇന്നുണ്ടാകും. തിയറ്റർ ഉടമ കൂടിയായ നടൻ ദിലീപിന്റെ നേതൃത്വത്തിൽ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ, മൾട്ടിപ്ലെക്‌സ് ഉടമകൾ, സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ, തിയറ്റർ ബിസിനസിലുള്ള ചലച്ചിത്ര സാങ്കേതിക പ്രവർത്തകർ തുടങ്ങിയവരാണു പുതിയ സംഘടനയ്ക്കു പിന്നിലുള്ളത്. ഫെഡറേഷന്റെ വിലക്കു ലംഘിച്ചു കഴിഞ്ഞ ദിവസം 31 തിയറ്ററുകൾ തമിഴ് ചിത്രം ഭൈരവ റിലീസ് ചെയ്തിരുന്നു. ഇന്നലെ 42 തിയറ്ററുകൾ കൂടി ചിത്രം പ്രദർശിപ്പിച്ചു തുടങ്ങിയതോടെ മൊത്തം 240ൽ ഏറെ റിലീസ് കേന്ദ്രങ്ങളായി.

അതിനിടെ സിനിമാ സമരം ചൊവ്വാഴ്ച പിൻവലിക്കാൻ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ കാരണങ്ങൾ തേടുന്നുവെന്നാണ് സൂചന. ചൊവ്വാഴ്ച നടക്കുമെന്നു കരുതുന്ന എക്‌സിക്യൂട്ടീവിൽ തീരുമാനമുണ്ടാകും. അംഗങ്ങൾ കൊഴിയുന്നതു ഫെഡറേഷനെ അലട്ടുന്നു. മാത്രമല്ല നിർമ്മാതാക്കളും വിതരണക്കാരും പിന്തുണയ്ക്കുന്ന പുതിയ സംഘടന വരുമെന്നുറപ്പായതോടെ അവിടേക്കു കൂടുമാറുന്ന അംഗങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 19 നു ജോമോന്റെ സുവിശേഷങ്ങളും തൊട്ടടുത്ത ദിവസം മുന്തിരി വള്ളികളും റിലീസ് ചെയ്യുന്നതോടെ ഭൂരിഭാഗം അംഗങ്ങളും പോകുമെന്ന സൂചന തന്നെയാണുള്ളത്. മന്ത്രി എ.കെ.ബാലൻ ആവശ്യപ്പെട്ടാൽ ഉപാധികളില്ലാതെ സമരം പിൻവലിക്കാമെന്നു ഫെഡറേഷനിലെ ചില നേതാക്കൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ പിൻവലിക്കാൻ പറയില്ലെന്ന് എ.കെ.ബാലൻ വൈകിട്ടു വ്യക്തമാക്കിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. അനാവശ്യ സമരമെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ സർക്കാർ നിലപാടു കൂടുതൽ വ്യക്തമാകുകയും ചെയ്തു. ഇവിടെ എംപി കൂടിയായ താരസംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റ് തന്നെയാണ് നിർണ്ണായകമായത്.

മുഖ്യമന്ത്രി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ പേരുകൾ സമരത്തിനിടയിൽ തിയേറ്റർ ഉടമകൾ വലിച്ചിഴച്ചു. ഇവരുമായി ചർച്ച നടത്തിയെന്ന് വരുത്താനായിരുന്നു ഇത്. എന്നാൽ ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലായിരുന്നു. മാത്രമല്ല തലശ്ശേരിയിൽ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചപ്പോൾ, അത്തരം കൂടിക്കാഴ്ചകൾ ആവശ്യമില്ലെന്നും അതിനു മന്ത്രിതലത്തിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നവർ നൽകിയ മറുപടി. എന്നാൽ ഇന്നലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസന്റുമായി നടത്തിയ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിൽ വ്യക്തമായ നിർദ്ദേശം ഇന്നസെന്റ് മുന്നോട്ട് വച്ചു. എല്ലാ പ്രശ്‌നവും ദിലീപിന്റെ ഇടപെടലോടെ പൊളിഞ്ഞെന്നും അറിയിച്ചു. അതുകൊണ്ട് തന്നെ തിയേറ്റർ ഉടമകൾക്ക് വേണ്ടി നിലപാട് എടുക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി. സർക്കാരിനുണ്ടായ വൻ സാമ്പത്തിക നഷ്ടവും മുഖ്യമന്ത്രിയുടെ രോഷത്തിനു ഇതിനിടെ, 25 ന് ഇന്നസന്റിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന് ഫെഡറേഷനിലെ ചില നേതാക്കൾ സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ച അംഗങ്ങളെ വിളിച്ചു പറഞ്ഞിരുന്നു. ഇതെല്ലാം വെറും തന്ത്രമാത്രമാണെന്നും ലിബർട്ടി ബഷീറുമായി ചർച്ചയില്ലെന്നുമാണ് പൊതു നിലപാട്.

സിനിമാ സമരത്തിൽ ആദ്യ ചർച്ചയിൽ പറഞ്ഞ കാര്യങ്ങളിൽ സർക്കാർ ഉറച്ചു നിൽകുന്നുവെന്നു മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കിയതായി ഇന്നസെന്റ് എംപിയും അറിയിച്ചു. സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സിനിമാ സമരം വരുത്തിയതു വൻ നഷ്ടമാണു വരുത്തിയെന്നു ബാലൻ ചൂണ്ടിക്കാണിച്ചതായി ഇന്നസെന്റ് പറഞ്ഞു. അതുകൊണ്ടാണു ഉത്സവക്കാലത്തു സമരം നടത്തരുതെന്ന നിർദ്ദേശം വച്ചതെന്നു മന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെ വിനോദ മാർഗം അടച്ചു കൊണ്ടു നടത്തുന്ന സമരം അവസാനിപ്പിച്ചു പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ കമ്മറ്റിയെ വയ്ക്കാമെന്ന നിർദ്ദേശം തള്ളിയതു പിടിവാശി കൊണ്ടുമാത്രമാണെന്നും അതുകൊണ്ടുതന്നെ സർക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും കിട്ടാനുള്ള നികുതി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞുവെന്നു ഇന്നസെന്റ് അറിയിച്ചു. 25ന് തന്റെ സാന്നിധ്യത്തിൽ സർക്കാരുമായി ചർച്ച നടത്തുമെന്ന പ്രചരണവും ഇന്നസെന്റ് നിഷേധിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ആരുമായും ചർച്ച ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 25നു ചേരുന്നതു റഗുലേറ്ററി കമ്മറ്റി രൂപീകരിക്കാനുള്ള പ്രാഥമിക യോഗമാണ്. അതിനു സമരവുമായി ബന്ധമില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കി.

അതിനിടെ മുന്നൂറിലേറെ തിയറ്ററുകളുള്ള ഫെഡറേഷനിൽ നിന്നു കൂടുതൽ തിയറ്റർ ഉടമകൾ തങ്ങൾക്കൊപ്പം വരുമെന്നു നിർമ്മാതാക്കളും വിതരണക്കാരും പറയുന്നു. വരുന്ന ആഴ്ചകളിൽ സത്യൻ അന്തിക്കാടിന്റെ ദുൽഖർ സൽമാൻ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പൃഥ്വിരാജിന്റെ എസ്ര, സിദ്ദീഖിന്റെ ജയസൂര്യ ചിത്രം ഫുക്രി എന്നിവ കൂടി റിലീസ് ചെയ്യുന്നതോടെ കൂടുതൽ തിയറ്ററുകൾ ഫെഡറേഷൻ വിട്ടുവരുമെന്നാണ് അവരുടെ പ്രതീക്ഷ. തിയറ്ററുകളിൽനിന്നുള്ള വരുമാന വിഹിതത്തിൽ സ്വന്തം പങ്ക് 40ൽ നിന്ന് 50 ശതമാനമായി വർധിപ്പിച്ചില്ലെങ്കിൽ റിലീസ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്നു ഫെഡറേഷൻ പ്രഖ്യാപിച്ചതാണു പ്രതിസന്ധിക്കു വിത്തിട്ടത്. ഫെഡറേഷന്റെ ഏകപക്ഷീയമായ നിലപാട് അംഗീകരിക്കില്ലെന്നു നിർമ്മാതാക്കളും വിതരണക്കാരും വ്യക്തമാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP