Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തോക്കുമായി നൈറ്റ് ക്ലബ്ബിലേക്ക് കയറിയ യുവാവ് തുടരെ തുടരെ വെടിവച്ചു; കൊല്ലപ്പെട്ട 39 പേരും യുവതീയുവാക്കൾ; തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഒറ്റപ്പെട്ട് തുർക്കി; ടൂറിസ്റ്റുകൾ പൂർണമായും കൈവിട്ടു

തോക്കുമായി നൈറ്റ് ക്ലബ്ബിലേക്ക് കയറിയ യുവാവ് തുടരെ തുടരെ വെടിവച്ചു; കൊല്ലപ്പെട്ട 39 പേരും യുവതീയുവാക്കൾ; തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഒറ്റപ്പെട്ട് തുർക്കി; ടൂറിസ്റ്റുകൾ പൂർണമായും കൈവിട്ടു

ഇസ്താബുൾ: പുതുവർഷം തുർക്കിക്ക് ദുരന്തവർഷമായി. പുതുവർഷമാഘോഷിക്കാൻ ഇസ്താംബുളിലെ നിശാക്ലബ്ബിലെത്തിയ 39 പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ വെടിവച്ചുകൊന്നു. 69 പേർക്ക് പരിക്കേറ്റു. നിശാക്ലബ്ബിന് മുന്നിൽ ടാക്‌സിയിൽ വന്നിറങ്ങിയ ഇയാൾ, വെടിയുതിർത്തുകൊണ്ടാണ് ക്ലബ്ബിലേക്ക് കയറിയത്. ബാഗിൽ കരുതിയിരുന്ന എകെ 47 ഉപയോഗിച്ചാണ് ഇയാൾ നരവേട്ട നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൂട്ടക്കൊലയ്കക്കുശേഷം ഭീകരൻ രക്ഷപ്പെടുകയും ചെയ്തു.

ക്ലബ്ബിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഭീകരൻ വന്നിറങ്ങുന്നതും വെടിയുതിർക്കുന്നതും കാണാം. ഭീകരനെ കണ്ടെത്തുന്നതിനുവേണ്ടി ഈ വീഡിയോ തുർക്കി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ക്ലബ്ബിന് പുറത്തുനിന്നിരുന്ന വനിതാ സെക്യൂരിറ്റി ഗാർഡും ഇസ്രയേലിൽനിന്നുള്ള വിനോദ സഞ്ചാരിയുമാണ് ആദ്യം വെടിയേറ്റ് വീണത്. അള്ളാഹു അക്‌ബർ എന്നുവിളിച്ചുകൊണ്ടാണ് അക്രമി നിശാക്ലബ്ബിലേക്ക് കയറിയതെന്ന് റിപ്പോർട്ടുകളുണ്ട്.

കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ രാജ്യസഭാംഗം അക്തർ ഹസൻ റിസ്‌വിയുടെ മകൻ അബിസ് റിസ്‌വി, ഗുജറാത്ത് സ്വദേശി ഖുശി ഷാ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. മരിച്ചവരിൽ 15 പേരെങ്കിലും വിദേശ പൗരന്മാരാണെന്നാണ് കണക്കാക്കുന്നത്. സൗദി അറേബ്യ, മൊറോക്കോ, ലബനൻ, ലിബിയ എന്നിവിടങ്ങളിൽനിന്നുള്ളവരും കൊല്ലപ്പെട്ടു. വെടിവെപ്പിനെത്തുടർന്നുണ്ടായ ബഹളത്തിനിടെ ഭീകരൻ രക്ഷപ്പെടുകയായിരുന്നു.

യൂറോപ്യൻ യൂണിയനിൽ പ്രവേശനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന തുർക്കിക്ക് തുടർച്ചയായ ഭീകരാക്രമണങ്ങൾ വലിയ തിരിച്ചടിയാണ്. ഭീകരതയ്‌ക്കെതിരെ പരസ്യ നിലപാടെടുക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം ഇതേവരെ തുർക്കി പാലിച്ചിട്ടില്ല. ഇതിനിടെയാണ് ആക്രമണങ്ങൾ തുടർക്കഥയാകുന്നത്. തുർക്കിയുടെ വിനോദ സഞ്ചാരമേഖലയ്ക്കും ഇപ്പോഴത്തെ ആക്രമണം വലിയ വെല്ലുവിളിയാകും.

രാജ്യത്തെ സമാധാനം അട്ടിമറിക്കാനും കലാപമുണ്ടാക്കാനുമാണ് അക്രമികൾ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് തയീപ് എർദോഗൻ പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ എർദോഗനെതിരെ നടന്ന അട്ടിമറി ശ്രമവുമായി ഈ ആക്രമണങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭീകരാക്രമണങ്ങൾക്ക് മു്ന്നിൽ മുട്ടുമടക്കില്ലെന്ന് എർദോഗൻ പ്രഖ്യാപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

സംഭവസമയത്തു ക്ലബിൽ എഴുന്നൂറോളം പേരുണ്ടായിരുന്നു. കവാടത്തിൽനിന്ന പൊലീസുകാരനെയും മറ്റൊരാളെയും വെടിവച്ചുകൊന്നശേഷമാണു അക്രമി അകത്തു കടന്നത്. രക്ഷപ്പെട്ട അക്രമിക്കായി തിരച്ചിൽ തുടരുന്നു. സംഘത്തിൽ ഒന്നിലധികം പേരുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ഓവർക്കോട്ടിനുള്ളിൽ തോക്ക് ഒളിപ്പിച്ചാണ് ആക്രമി വന്നതെന്നും വെടിവയ്പിനുശേഷം ഇയാൾ മറ്റൊരു വസ്ത്രം ധരിച്ചു സ്ഥലം വിട്ടെന്നും തുർക്കി ആഭ്യന്തരമന്ത്രി സുലൈമാൻ സൊയ്‌ലു പറഞ്ഞു. പരുക്കേറ്റവരിൽ അറബ് പൗരന്മാരുമുണ്ട്. അഞ്ചു സൗദി പൗരന്മാരും ഒരു ഇസ്രയേൽ വനിതയും രണ്ടു തുനീസിയക്കാരും മൂന്നു ജോർദാൻകാരും ഒരു ബൽജിയം പൗരനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP