Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താണ് ശരിയ ബാങ്കിങ്? എന്തുകൊണ്ടാണ് അത് ഇന്ത്യയിൽ നടപ്പാക്കാത്തത്? ഇസ്‌ലാമിക ബാങ്കിങ് എന്നെങ്കിലും ഇന്ത്യയിൽ നടപ്പിലാകുമോ?

എന്താണ് ശരിയ ബാങ്കിങ്? എന്തുകൊണ്ടാണ് അത് ഇന്ത്യയിൽ നടപ്പാക്കാത്തത്? ഇസ്‌ലാമിക ബാങ്കിങ് എന്നെങ്കിലും ഇന്ത്യയിൽ നടപ്പിലാകുമോ?

കൊള്ളപ്പലിശയും അധാർമികമായ ഇടപാടുകളുമില്ലാത്ത, ഇസ്ലാമിക നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ് ശരിയ ബാങ്കിങ്. പലിശരഹിതമായ ഇസ്ലാമിക് ബാങ്ക് ഇന്ത്യയിൽ തുടങ്ങണമെന്ന ആവശ്യത്തിന് കാലങ്ങളേറെ പഴക്കമുണ്ട്. പലിശ കൊടുക്കുന്നതും സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാമിക് ബാങ്ക് പ്രവർത്തിക്കുന്നത്. ഈ ബാങ്കിൽ നിക്ഷേപിക്കുന്ന പണവും ഇവിടെനിന്ന് കിട്ടുന്ന പണവും ചൂതുകളിക്കോ വഴിവിട്ട ഇടപാടുകൾക്കോ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ വാങ്ങാനോ ഉപയോഗിക്കാൻ പാടില്ല.

മതപരമായ നിയന്ത്രണങ്ങളുടെ പേരിൽ ബാങ്കിങ് ഇടപാടുകളിൽ പങ്കെടുക്കാത്ത വിശ്വാസികളായ മുസ്ലീങ്ങളെ ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവരികയെന്ന ഉദ്ദേശത്തിലാണ് ഇസ്ലാമിക് ബാങ്ക് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. ഇന്ത്യയിലെ എത്ര മുസ്ലീങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകളുണ്ടെന്നതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. എങ്കിലും 2006-ലെ സച്ചാർ കമ്മറ്റി റിപ്പോർട്ടനുസരിച്ച് പൊതുമേഖലാ ബാങ്കുകളിലെ 12.2 ശതമാനവും സ്വകാര്യ ബാങ്കുകളിലെ 11.3 ശതമാനവും അക്കൗണ്ടുകൾ മുസ്ലീങ്ങളുടെ പേരിലാണ്.

ശരിയ ബാങ്കിങ് വരുന്നതോടെ കൂടുതൽ മുസ്ലീങ്ങളെ ബാങ്കിങ് സംവിധാനത്തിലേക്ക് കൊണ്ടുവരാമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഇസ്ലാമിക് ലോകത്തെ ഇടപാടുകളുടെ പണവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാൻ അതോടെ സാധിക്കും. ശരിയ ബാങ്കിങ്ങ് മുസ്ലീങ്ങൾക്കുമാത്രമുള്ളതല്ല. ഇത്തരം ബാങ്കിങ് രീതികൾ ഇഷ്ടപ്പെടുന്ന മറ്റു വിഭാഗങ്ങളിലുള്ളവർക്കും ഇതിന്റെ ബാഗമാക്കാൻ സാധിക്കും.

നിക്ഷേപങ്ങൾക്ക് പലിശ നൽകിയും വായ്പകൾക്ക് പലിശയീടാക്കിയുമാണ് ബാങ്കുകൾ മൂലധനം കണ്ടെത്തുന്നത്. ഇസ്സാമിക് ബാങ്കുകൾ പലിശയെ തീർത്തും നിരാകരിക്കുന്നു. എന്നാൽ, മുതലിൽനിന്ന് ആദായം വേണ്ടവർക്ക് അതിനുള്ള മാർഗവുമുണ്ട്. ഇടപാടുകാരന്റെ പേരിൽ വാങ്ങുന്ന വസ്തുവിന് നിശ്ചിത വാടക ഈടാക്കിയാണ് ആദായം നൽകുക. ഇത്തരത്തിൽ, മതനിയമത്തിൽനിന്നുകൊണ്ട് മറ്റു ബാങ്കുകള്ളിലെ ഇടപാടുകളൊക്കെ ഇസ്ലാമിക് ബാങ്കിലും നടപ്പിലാക്കാനാവും.

ആഗോളതലത്തിൽ ഇസ്ലാമിക് ബാങ്കിങ് രീതിക്ക് വലിയ പ്രചാരം ലഭിക്കുന്നുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങലിൽ മറ്റു ബാങ്കുകളെക്കാൾ വളർച്ച കൈവരിക്കുന്നത് ഇസ്ലാമിക് ബാങ്കുകൾക്കാണെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ലോകത്ത് ഇസ്ലാമിക് ബാങ്കിന്റെ വാർഷിക വളർച്ച 10 മുതൽ 12 ശതമാനം വരെയാണ്. ബ്രിട്ടൻ, ലക്‌സംബർഗ്, ദക്ഷിണാഫ്രിക്ക, ഹോങ് കോങ് പോലുള്ള മുസ്ലീമിതര രാജ്യങ്ങളിലും ഇസ്ലാമിക് ബാങ്കിന് ആവശ്യക്കാരേറുന്നുണ്ട്.

ഇന്ത്യയിലു ഇസ്ലാമിക് ബാങ്കിനുവേണ്ടിയുള്ള ആവശ്യം ശക്തമാണെങ്കിലും പലതരത്തിലുള്ള എതിർപ്പുകൾ നിലനിൽക്കുന്നു. ശിവസേനയാണ് ശക്തമായ എതിർപ്പുമായി രംഗത്തുള്ളത്. പലിശരഹിത ബാങ്കിങ്ങായതിനാൽ, ഇന്ത്യയിലെ ബാങ്കിങ് വ്യവസ്ഥകളെ അപ്പാടെ അഴിച്ചുപണിയേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. ഈ രംഗത്ത് പ്രവർത്തിക്കാൻ പരിശീലനം കിട്ടിയവരുടെ കുറവും ഇസ്ലാമിക് ബാങ്ക് ഇന്ത്യയിൽ ആരംഭിക്കുന്നതിന് തടസ്സമാകുന്നു.

മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ നയിച്ച കമ്മറ്റി 2008-ൽ പലിശ രഹിത ബാങ്കിങ് സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇതിൽ ഇസ്ലാമിക് ബാങ്കിങ് എന്ന് നേരിട്ട് പറഞ്ഞിരുന്നില്ല. കേരളത്തിൽ ഇസ്ലാമിക് ബാങ്ക് തുടങ്ങാൻ സർക്കാർ ആലോചിച്ചിരുന്നെങ്കിലും ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP