Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു കേണലിന്റെ ദുരന്തം

ഒരു കേണലിന്റെ ദുരന്തം

തിറ്റാണ്ടുകൾക്കു മുൻപ് ആറാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച സേവി(യർ) സാറ് ഇടയ്ക്കിടെ നടത്തിയിരുന്ന ക്ലാസ്സുപരീക്ഷകളിൽ രണ്ടു സമ്മാനങ്ങൾ കൊടുത്തിരുന്നു. ഏറ്റവുമധികം മാർക്കു വാങ്ങുന്നതിനും അക്ഷരശുദ്ധിക്കും. ഒരറ്റത്തു റബ്ബറുള്ള പെൻസിലായിരുന്നു സമ്മാനം. വെറും പെൻസിലായിരുന്നു, സമ്മാനമെങ്കിലും, സമ്മാനം കിട്ടിയ പെൻസിൽ ഷർട്ടിന്റെ പോക്കറ്റിൽ തലയുയർത്തിപ്പിടിച്ചങ്ങനെ നിൽക്കുമ്പോൾ നമ്മുടേയും തലയുയരുമായിരുന്നു. ഏറ്റവുമധികം മാർക്കു നേടിയതിനുള്ള സമ്മാനം രാജൻ പിള്ളയ്ക്കാണ് പതിവായി കിട്ടിക്കൊണ്ടിരുന്നത്. അക്ഷരശുദ്ധിക്കുള്ള സമ്മാനം പതിവായി എനിക്കും. ഞാനുത്തരങ്ങൾ തെറ്റിച്ചപ്പോൾ രാജൻ പിള്ള അക്ഷരങ്ങൾ തെറ്റിച്ചു. മറ്റുള്ളവരെല്ലാം ഉത്തരങ്ങളും അക്ഷരങ്ങളും തെറ്റിച്ചു. അക്ഷരശുദ്ധി വരുത്താനുള്ള ശുഷ്‌കാന്തി അന്ന്, അങ്ങനെയുണ്ടായതാണ്. ആ ശുഷ്‌കാന്തിയാണ് ഡോക്ടർ സിജുവുമായി അടുക്കാനിടയാക്കിയത്.

'സമുദ്രം' എന്നൊരു ബ്ലോഗ്‌സൈറ്റ്. അതിൽ ഡോക്ടർ സിജു ബ്ലോഗുകൾ പോസ്റ്റു ചെയ്തിരുന്നു. കവിതകളും കഥകളും. അതിലളിതമായിരുന്നു ഡോക്ടർ സിജുവിന്റെ വിഷയങ്ങൾ. മിക്കപ്പോഴും പ്രണയം. ഇടയ്‌ക്കൊക്കെ ചില ഗുണപാഠങ്ങളും. ഒരു കുഴപ്പം മാത്രം: അക്ഷരത്തെറ്റുകളുടെ ബാഹുല്യം.

എനിക്ക് ചോറിലെ കല്ലുകടിക്കു തുല്യമാണ് അക്ഷരത്തെറ്റുകൾ. അക്ഷരത്തെറ്റുകളോട് തികഞ്ഞ അസഹിഷ്ണുത. ഈ അസഹിഷ്ണുത കൊണ്ട് ഞാൻ പലരുടേയും ശത്രുത ഏറ്റു വാങ്ങിയിട്ടുണ്ട്. ചുരുക്കം ചിലരുടെ മമതയും. അക്കൂട്ടത്തിലൊരാളായിരുന്നു ഡോക്ടർ സിജു. അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാണിച്ചയുടനെ ഡോക്ടർ സിജു എന്റെ ഫോൺ നമ്പർ ചോദിച്ചു. ഞാൻ നമ്പർ മെയിൽ ചെയ്തു കൊടുത്തയുടൻ വിളി വന്നു. യുവത്വത്തിന്റെ ശബ്ദം. എന്നാൽ യുവത്വത്തിന്റെ ബഹളങ്ങളില്ല. ഡോക്ടർ സിജു പറഞ്ഞു, ഗോകുലേട്ടാ, ഞാൻ ജനിച്ചുവളർന്നത് ബാംഗ്ലൂരാണ്. പഠിച്ചതു സെൻട്രൽ സ്‌കൂളിൽ. മലയാളം പഠിച്ചിട്ടേയില്ല. ഗോകുലേട്ടനെന്നെ സഹായിക്കണം. എനിക്കു പലതും എഴുതിയാൽ കൊള്ളാമെന്നുണ്ട്. ഞാൻ അതൊക്കെ ഗോകുലേട്ടന് അയച്ചു തരാം. ഒന്നെഡിറ്റു ചെയ്തു തരണേ.

ഡോക്ടറായിട്ടു പോലും എത്ര വിനയം! എനിക്കിഷ്ടപ്പെട്ടു. ബാംഗ്ലൂരിൽ ജനിച്ച്, കേന്ദ്രീയവിദ്യാലയത്തിൽ ഹിന്ദി പഠിച്ചു വളർന്ന കുട്ടിക്ക് മലയാളം അറിയാമെങ്കിലേ അത്ഭുതമുള്ളു. മലയാളം വായിക്കാനും എഴുതാനും അറിയാത്ത നിരവധി മറുനാടൻ മലയാളിക്കുട്ടികളുണ്ടാകും. ആ കുട്ടികളിൽ ഭൂരിഭാഗവും അന്യഭാഷകളായിരിക്കും സ്‌കൂളിലും മറ്റും ദിവസേന കൈകാര്യം ചെയ്യുന്നത്. മലയാളം എഴുതുന്നതു പോയിട്ട് പറയാൻ പോലും അവർക്കു ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഡോക്ടർ സിജുവിനാകട്ടെ മലയാളത്തോട് അഭിനിവേശം. എനിക്കു സന്തോഷമായി. സഹായിക്കുന്ന കാര്യം ഞാനേറ്റു. എഴുതുന്നതെല്ലാം അയച്ചു തരിക. അക്ഷരത്തെറ്റുകളെല്ലാം തിരുത്തി നാൽപ്പത്തെട്ടു മണിക്കൂറിനുള്ളിൽ തിരിച്ചയച്ചു തരാം.

അന്യരുടെ അക്ഷരത്തെറ്റുകൾ കണ്ടുപിടിക്കുന്ന കാര്യത്തിൽ എനിയ്‌ക്കൊരു പ്രത്യേക അഭിരുചിയുണ്ടെന്ന സത്യം ഒരു കുമ്പസാരമെന്ന നിലയിൽത്തന്നെ ഞാൻ പറഞ്ഞു കൊള്ളട്ടെ. പക്ഷേ ആ അഭിരുചി എഡിറ്റിങ് ജോലിയിൽ എനിക്കു സഹായകമായിട്ടുണ്ട്. ഡോക്ടർ സിജുവിന്റെ രചനകളുടെ എഡിറ്റിംഗിലും അതു സഹായകമായി. ഡോക്ടർ സിജു എഴുതിയ ധാരാളം ബ്ലോഗുകൾ ഇത്തരത്തിൽ എനിക്കയച്ചു തന്ന് എഡിറ്റു ചെയ്തു വാങ്ങിയിട്ടുണ്ട്. അതിനുള്ള നന്ദി ഡോക്ടർ സിജു ഇടയ്ക്കിടെ ഫോണിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

'സമുദ്രം' എന്ന ബ്ലോഗ്‌സൈറ്റ് ഡോക്ടർ സിജുവും നസീർ എന്നൊരു വ്യക്തിയും കൂടി കൂട്ടായി നടത്തിപ്പോരുന്ന ഒന്നാണെന്ന് കാലം കുറച്ചു ചെന്നപ്പോളറിഞ്ഞു. 'സമുദ്ര'ത്തിൽ എഴുതുന്ന ബ്ലോഗർമാരുടെ സംഖ്യ ക്രമേണ വളർന്നുകൊണ്ടിരുന്നു. 'സമുദ്രം' നിലനിൽക്കുന്നതു കൊണ്ടാണ് അവർക്കെല്ലാം തങ്ങളുടെ രചനകൾ പ്രദർശിപ്പിക്കാൻ കഴിയുന്നത്. 'സമുദ്ര'ത്തെ നിലനിർത്തുന്നത് ഡോക്ടർ സിജുവും നസീറുമാണ്. പൊതുജനത്തിന്റെ സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്ന ഒരേയൊരു ഡോക്ടറുമായിരിക്കും ഡോക്ടർ സിജു. മറ്റൊരു ഡോക്ടരും ഇങ്ങനെ ബ്ലോഗ്‌സൈറ്റു തുടങ്ങിയതായറിവില്ല. ഡോക്ടർ സിജുവിനോടു നന്ദി തോന്നി.

ഒരു ദിവസം ഡോക്ടർ സിജു പറഞ്ഞു, ഗോകുലേട്ടാ, എനിക്കുടനെ ലീഡ്‌സിലേയ്ക്കു പോകേണ്ടി വരും. ലീഡ്‌സോ? അതെവിടെയാണ്? ലീഡ്‌സ് ഇംഗ്ലണ്ടിലാണ്. അവിടേയ്‌ക്കെന്തിനു പോകണം?

കാരണം പട്ടാളം എന്നെ അങ്ങോട്ടയയ്ക്കുന്നു. പഠിക്കാൻ വേണ്ടി. ഓ! ഡോക്ടർ സിജു പട്ടാളത്തിലാണോ? അതെ, ലെഫ്റ്റനന്റ് കേണൽ. അറിയാതെ എഴുന്നേറ്റു നിന്നു പോയി. ഒരു ലെഫ്റ്റനന്റ് കേണലുമായാണോ ഞാൻ സംസാരിച്ചുകൊണ്ടിരുന്നത്! അപ്പോൾ ഡോക്ടർ സിജു പൂന ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിലാണോ പഠിച്ചത്? അതെ. അവിടുന്നാണു ഞാൻ ഡോക്ടറായത്.

ഡോക്ടർ സിജുവിനോടുള്ള എന്റെ ആദരവു കൂടി. പല പതിറ്റാണ്ടുകൾക്കു മുൻപ് ഞാനും ഏ എഫ് എം സിയിലൊന്നു കടന്നുകൂടാനുള്ള ശ്രമം നടത്തി ദയനീയമായി പരാജയപ്പെട്ടിട്ടുള്ളതാണ്. ഞാനക്കാര്യം ഡോക്ടർ സിജുവിനോടു വിവരിച്ചു ചിരിച്ചു, ഡോക്ടർ സിജുവും ചിരിച്ചു. അന്ന് എന്നെ തടുത്തു നിർത്തിയ കടമ്പകളൊക്കെ ഡോക്ടർ സിജു കടന്നല്ലോ, മിടുക്കൻ. ഞാനഭിനന്ദിച്ചു. ഡോക്ടർ സിജു വിനയത്തോടെ അഭിനന്ദനം സ്വീകരിച്ചു.

അങ്ങനെ ലെഫ്റ്റനന്റ് കേണൽ ഡോക്ടർ സിജുവും ഞാനും ദോസ്തുക്കളായി. എന്നു മാത്രമല്ല, ലെഫ്റ്റനന്റ് കേണൽ ഡോക്ടർ സിജു എന്റെ രഹസ്യാഭിമാനം കൂടിയായി. പല കാരണങ്ങൾ. ഒരു ലെഫ്റ്റനന്റ് കേണലിന് പ്രതിമാസം ഒന്നു രണ്ടു ലക്ഷം രൂപ ശമ്പളമുണ്ടാകും. എന്റെ ശമ്പളം ഒരിക്കലും ഇരുപത്തേഴായിരം രൂപ കടന്നിട്ടില്ല. എൻ സി സിയിലുള്ളപ്പോൾ ഒരു മേജറിന്റെ സമീപത്തു പോലും ചെല്ലാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ ഇതാ, ഇവിടെയൊരു ലെഫ്റ്റനന്റ് കേണൽ എന്നെ ഗോകുലേട്ടാ എന്നു സ്‌നേഹമധുരമായി വിളിക്കുന്നു, സംസാരിക്കുന്നു. ഒരു ലെഫ്റ്റനന്റ് കേണലുമായി സംസാരിക്കാൻ കഴിയുന്നവർ ഇന്ത്യയിൽത്തന്നെ വിരളമായിരിക്കും. അങ്ങനെയിരിക്കെ ഞാൻ ലെഫ്റ്റനന്റ് കേണലിന്റെ തെറ്റുകൾ തിരുത്തിക്കൊടുക്കുക പോലും ചെയ്യുന്നു. അമ്പട ഞാനേ!

ഒരു ദിവസം ലെഫ്റ്റനന്റ് കേണൽ ഡോക്ടർ സിജു എന്നെ വിളിച്ചു. ഗോകുലേട്ടാ, ഞാൻ 'സാഗരം' എന്നൊരു ബ്ലോഗ്‌സൈറ്റു തുടങ്ങിയിട്ടുണ്ട്. ഗോകുലേട്ടൻ അതിൽ ചേരണം. അപ്പോ, 'സമുദ്ര'മോ? 'സമുദ്രം' ഞാൻ വിട്ടു. ഗോകുലേട്ടൻ വരില്ലേ? അതിനെന്താ, വരാമല്ലോ.

ഞാനാണെങ്കിൽ ബ്ലോഗുകൾ എഴുതിത്തുടങ്ങിയിട്ടേ ഉള്ളു. എന്റെ ബ്ലോഗുകൾ എവിടെയെല്ലാം പോസ്റ്റു ചെയ്യാമോ അവിടെയെല്ലാം പോസ്റ്റു ചെയ്ത് സാഹിത്യകാരനെന്ന പേരെടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയായിരുന്നു ഞാനന്ന്. ഒരു ബ്ലോഗ്‌സൈറ്റിൽ കൂടി എന്റെ ബ്ലോഗുകൾ പോസ്റ്റു ചെയ്യാനാവുന്നത് സന്തോഷമുള്ള കാര്യമാണ്. തേടിയ വള്ളി കാലിൽ ചുറ്റി. ഞാൻ 'സാഗര'ത്തിൽ ചേർന്നു. അധികം കഴിയും മുൻപേ 'സാഗര'ത്തിന്റെ അഡ്‌മിൻ ജോലി ഏറ്റെടുക്കണമെന്ന് ഡോക്ടർ സിജു എന്നോടഭ്യർത്ഥിച്ചു, ഞാനതു സമ്മതിക്കുകയും ചെയ്തു. സ്‌നേഹം പ്രതിഫലമായി വാങ്ങി, സന്തോഷത്തോടെയുള്ള സൗജന്യസേവനം.

മാസങ്ങൾ കഴിഞ്ഞപ്പോൾ ഡോക്ടർ സിജു പറഞ്ഞു, ഗോകുലേട്ടാ, നമുക്കൊരു കഥാകവിതാമത്സരം നടത്തണം. അതിനെന്താ സിജൂ. നടത്താമല്ലോ. ഗോകുലേട്ടാ, നമുക്ക് ഏറ്റവും നല്ല കഥയ്ക്കും കവിതയ്ക്കും പതിനായിരം രൂപാ വീതമുള്ള സമ്മാനം നൽകണം. പതിനായിരം രൂപയോ? അത്ര തന്നെ വേണോ? ഇവിടെ പ്രഗത്ഭരായ സാഹിത്യകാരന്മാർക്കു കൊടുക്കുന്ന സമ്മാനങ്ങൾ പോലും വിരളമായി മാത്രമേ പതിനായിരത്തിൽ കവിയാറുള്ളു. അങ്ങനെയിരിക്കെ തുടക്കക്കാർക്ക് ഇത്ര വലിയ തുക നൽകണോ? തന്നെയുമല്ല, മറ്റു ചെലവുകളും ഉണ്ടാകും. അതൊക്കെ കണക്കിലെടുത്ത ശേഷമാണോ സമ്മാനത്തുക നിശ്ചയിച്ചത്? അതൊന്നും സാരമില്ല, ഗോകുലേട്ടാ. പതിനായിരം രൂപ വീതം തന്നെ കൊടുക്കാം. ഡോക്ടർ സിജു നിസ്സാരമായിപ്പറഞ്ഞു. ഞാനുമോർത്തു, രണ്ടു ലക്ഷം പ്രതിമാസശമ്പളം കിട്ടുന്ന ലെഫ്റ്റനന്റ് കേണൽ മൂക്കു പിഴിഞ്ഞാൽപ്പോലും ഇരുപതിനായിരം കിട്ടും. ഓക്കെ.

അങ്ങനെ 'സാഗരം' കഥാകവിതാമത്സരം നടത്തി. മത്സരത്തിന്നായി കുറേയേറെ കഥകളും കവിതകളുമെത്തി. ഞാൻ ഒരഭിപ്രായം മുന്നോട്ടു വച്ചു. ഏതെങ്കിലും കോളേജിലെ എം എ മലയാളം ഒന്നാം വർഷ വിദ്യാർത്ഥികളെക്കൊണ്ടു രചനകൾ വായിപ്പിച്ച് അവർക്കേറ്റവുമിഷ്ടപ്പെട്ട കഥയും കവിതയും തെരഞ്ഞെടുപ്പിക്കുന്നതായിരിക്കും മുതിർന്ന സാഹിത്യകാരന്മാരെക്കൊണ്ടു വിധിനിർണ്ണയം നടത്തിക്കുന്നതിലും നല്ലത്. ഡോക്ടർ സിജു ആ അഭിപ്രായം ഉടൻ സ്വീകരിച്ചു. അധികനാൾ കഴിയും മുൻപ് വിധിപ്രസ്താവം വന്നു. ഒരു കഥ ഏറ്റവും നല്ലതായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കവിതകളുടെ കൂട്ടത്തിൽ നിന്ന് രണ്ടെണ്ണം ഏറ്റവും നല്ലതായി തെരഞ്ഞെടുക്കപ്പെട്ടു.

കഥയ്ക്ക് പതിനായിരം രൂപയും രണ്ടു കവിതകൾക്ക് അയ്യായിരം രൂപ വീതവും. സമ്മാനത്തുകകൾ വിതരണം ചെയ്യാൻ അമാന്തമുള്ളതുപോലെ തോന്നിയപ്പോൾ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾത്തന്നെ ഞാൻ 'സാഗര'ത്തിന്റെ അഡ്‌മിൻ ജോലിയിൽ നിന്ന് ഔപചാരികമായി പിൻവാങ്ങിയിരുന്നു. എങ്കിലും ഡോക്ടർ സിജുവിന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് അനൗദ്യോഗികമായ സഹായം തുടർന്നു.

സമ്മാനാർഹമായ രചനകൾക്ക് സമ്മാനത്തുകയും പ്രശസ്തിപത്രവും ഫലകവും നൽകണം. അതിന്നായി ഒരു മീറ്റ് സംഘടിപ്പിക്കണം. അടുത്ത വർഷം ആദ്യമാണ് മീറ്റിന്റെ തീയതി തീരുമാനിച്ചത്. പക്ഷേ, മീറ്റിനു തൊട്ടു മുൻപ് ഡോക്ടർ സിജുവിന്റെ കാറിൽ ബസ്സു വന്നിടിച്ചു, ഡോക്ടർ സിജുവിനു പരിക്കു പറ്റി. കൈയും കാലും ഫ്രാക്ചറായി. മാസങ്ങളോളം വീട്ടിലിരുന്നു. മാസങ്ങൾക്കു ശേഷം വീണ്ടുമൊരു മീറ്റു നിശ്ചയിച്ചു. ആ സമയത്ത് ഡോക്ടർ സിജുവിന്റെ അമ്മ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു. മീറ്റു നടന്നെങ്കിലും ഡോക്ടർ സിജുവിനു പങ്കെടുക്കാൻ സാധിച്ചില്ല. സമ്മാനങ്ങൾ വിതരണം ചെയ്തില്ല.

മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു കഴിഞ്ഞിട്ട് ഒരു വർഷത്തിലേറെയായി. സിജൂ, സമ്മാനത്തുകകൾ ഓൺലൈനായി ജേതാക്കൾക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്ക്. ഞാനുപദേശിച്ചു. പ്രശംസിപത്രവും ഫലകവും ഒരു മീറ്റു നടക്കുന്നെങ്കിൽ അന്നു നൽകാം. പക്ഷേ, സമ്മാനത്തുക ഇപ്പോൾത്തന്നെ അവർക്കു കിട്ടട്ടെ. അങ്ങനെയാകാമെന്നു ഡോക്ടർ സിജു സമ്മതിച്ചു. എങ്കിലും സമ്മാനവും മറ്റും ഒരു മീറ്റിൽ വച്ചു മതിയെന്നാണ് ജേതാക്കൾ പറയുന്നത്, അതുകൊണ്ട് നമുക്കതൊരു മീറ്റിൽ വച്ചു തന്നെ നൽകാമെന്നു ഡോക്ടർ സിജു പിന്നീടു പറഞ്ഞു. സമ്മാനത്തുകവിതരണം നീണ്ടു നീണ്ടു പോയി.

ഒരു ദിവസം ഡോക്ടർ സിജു പറഞ്ഞു, ഒരു ഓൺലൈൻ മാസിക തുടങ്ങുന്നു. 'സാഗരം' ഓൺലൈൻ മാഗസിൻ. ഓരോ ലക്കത്തിലും നാൽപ്പതോളം ഇനങ്ങളുണ്ടാകും. കഥകൾ, കവിതകൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ, സിനിമാനിരൂപണം, കായികരംഗം, ആരോഗ്യം. അങ്ങനെയങ്ങനെ. ഗോകുലേട്ടൻ സഹായിക്കണം. ഗോകുലേട്ടനെ മനസ്സിൽക്കണ്ടാണ് മാസിക തുടങ്ങുന്നത്. എങ്ങനെ സഹായിക്കണം? ഞാൻ രചനകൾ വരുത്തിത്തരാം. അവയൊന്ന് എഡിറ്റു ചെയ്ത് അപ്‌ലോഡു ചെയ്ത് ലക്കങ്ങൾ പബ്ലിഷു ചെയ്തു തരണം. ശരി, ആകാം. ആദ്യലക്കത്തിനു വേണ്ടി ഞാൻ ശരിക്കു ബുദ്ധിമുട്ടി. രണ്ടു മൂന്നു ലക്കങ്ങൾ പബ്ലിഷു ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു, സിജൂ, എനിക്ക് എന്റേതായ ചില ജോലികളുണ്ട്. അവ തീർത്തുകൊടുക്കാനുള്ള കരാറൊപ്പിട്ടിട്ടുള്ളതാണ്. ഇനി അവ ചെയ്തു തീരുന്നതുവരെ ഓൺലൈൻ മാസിക കൈകാര്യം ചെയ്യാൻ എനിക്കു സാധിക്കില്ല.

ഏതാനും ലക്കങ്ങൾ ഡോക്ടർ സിജു തനിയേ കൈകാര്യം ചെയ്തു. എനിക്കു സഹതാപം തോന്നി. ലഫ്റ്റനന്റ് കേണൽ ഡോക്ടർ തനിയേ രചനകൾ ശേഖരിച്ച് അപ്‌ലോഡു ചെയ്ത് ലക്കങ്ങൾ പബ്ലിഷു ചെയ്യുന്നു! രാഷ്ട്രപ്രാധാന്യമുള്ള വ്യക്തിയാണ് ലഫ്റ്റനന്റ് കേണൽ ഡോക്ടർ സിജു. അങ്ങനെയുള്ളയാളെ ഓൺലൈൻ മാഗസിന്റെ ലക്കങ്ങൾ പബ്ലിഷു ചെയ്യുകയെന്ന നിസ്സാരജോലികളിൽ തളച്ചിടരുത്. 'സാഗര'വും 'സാഗരം ഓൺലൈൻ മാസിക'യുമെല്ലാം നമ്മൾ ബ്ലോഗർമാർക്കു വേണ്ടിയല്ലാതെ മറ്റാർക്കുവേണ്ടിയാണ് ഡോക്ടർ സിജു സ്വന്തം പണം മുടക്കി നടത്തുന്നത്? ഡോക്ടർ സിജുവിന് അവയിൽ നിന്നൊന്നും ഒരു രൂപ പോലും വരുമാനമില്ല. അതുകൊണ്ട് ഡോക്ടർ സിജുവിന്റെ ഈ സംരംഭങ്ങളെല്ലാം ബ്ലോഗർമാരുടെ സഹകരണം അർഹിക്കുന്നു. ഞാൻ പറഞ്ഞു, സാരമില്ല, സിജൂ, സിജു രാഷ്ട്രം ഏൽപ്പിച്ചിരിക്കുന്ന ചുമതലകൾ നിറവേറ്റുക, മാഗസിന്റെ പണി ഞാൻ തന്നെ ചെയ്‌തോളാം.

ഒരു ദിവസം രാവിലേ തന്നെ ഡോക്ടർ സിജു വിളിച്ചു. ഡൽഹിയിലാണ്. കേണലാകാനുള്ള ഇന്റർവ്യൂവിനു വേണ്ടിയെത്തിയിരിക്കുന്നു. മത്സരാർത്ഥികളായി മറ്റു പല ഡോക്ടർമാരുമുണ്ട്. എങ്കിലും പ്രൊമോഷൻ കിട്ടുമെന്ന പ്രതീക്ഷയുണ്ട്. ഇന്റർവ്യൂവിനു ചെല്ലും മുൻപ് ഗോകുലേട്ടനെ ഒന്നു വിളിച്ചറിയിച്ചതാണ്. നന്നായി. നന്നായി വരും. ഓൾ ദ ബെസ്റ്റ്. റിസൾട്ടറിയിക്കുക. ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ ഡോക്ടർ സിജു വീണ്ടും വിളിച്ചു. പ്രൊമോഷൻ കിട്ടി. കേണലായി. ആദ്യം തന്നെ ഗോകുലേട്ടനെയാണു വിളിച്ചറിയിക്കുന്നത്. കൺഗ്രാജുലേഷൻസ്! അഭിനന്ദിച്ചു. സന്തോഷിച്ചു. മലയാളത്തിൽ എന്റെ അരുമശിഷ്യൻ കേണലായിരിക്കുന്നു. ഏഷ്യാഡിൽ സ്വർണ്ണമെഡലുകൾ വാരിക്കൂട്ടിയ പി ടി ഉഷയുടെ ഗുരു ഓ എം നമ്പ്യാരുടെ ഗമ അപ്പോഴെനിക്കുണ്ടായിരുന്നു. ഔപചാരികമായ അഭിനന്ദനത്തിനായി 'സാഗര'ത്തിൽ ബ്ലോഗു പോസ്റ്റു ചെയ്തു. ധാരാളം പേർ കേണലിനെ അഭിനന്ദിച്ചു. കേണൽ ഡോക്ടർ സിജു അഭിനന്ദനങ്ങൾക്കു നന്ദി പറഞ്ഞു.

ഇതിനിടയിൽ രസകരമായ മറ്റൊരു കാര്യം ഡോക്ടർ സിജു പറഞ്ഞിരുന്നു. കേണൽ ഡോക്ടർ സിജു സിനിമയിലഭിനയിക്കുന്നു. ഒരു മലയാളസിനിമയിൽ മാത്രമല്ല, ഒരു ഹിന്ദി സിനിമയിലും. ഹിന്ദി സിനിമയിൽ അമിതാഭ് ബച്ചനോടൊപ്പമാണ് അഭിനയിക്കാനുള്ളത്. പക്ഷേ അമിതാഭിന്റെ ശാരീരികാസ്വാസ്ഥ്യം മൂലം സിനിമയുടെ ഷൂട്ടിങ് അനിശ്ചിതമായി നീണ്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. സിനിമയിലഭിനയിക്കാൻ മിലിട്ടറിയുടെ അനുവാദം കിട്ടിയിട്ടുണ്ട്. മലയാളസിനിമയുടെ ഷൂട്ടിങ് ഉടനെ തുടങ്ങും.

ഞാൻ അത്ഭുതപ്പെട്ടുപോയി. എന്തെല്ലാം കാര്യങ്ങളാണ് എന്റെ ശിഷ്യനായ ഡോക്ടർ സിജു ചെയ്യുന്നത്! പട്ടാളത്തിൽ മണിക്കൂറുകൾ നീണ്ട, സങ്കീർണ്ണമായ, ന്യൂറോസർജറി നടത്തുന്നു. ജോലിയോടനുബന്ധിച്ച് നിരവധി സ്ഥലങ്ങളിലേയ്ക്ക് ഫ്‌ലൈറ്റിൽ സഞ്ചരിക്കുന്നു. കോൺഫറൻസുകളിൽ സംബന്ധിക്കുന്നു. സിനിമാഭിനയം നടത്തുന്നു. രണ്ടു ബ്ലോഗ്‌സൈറ്റുകൾ നടത്തുന്നു. ബ്ലോഗർമാരെ കൈപിടിച്ചുയർത്തുന്നു, ഇതിനൊക്കെപ്പുറമേ കഥകളെഴുതുന്നു, കവിതകളെഴുതുന്നു, കഥാസമാഹാരവും കവിതാസമാഹാരവും പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു, അവയിലൊന്നിന്റെ രണ്ടാം പതിപ്പും ഇറങ്ങുന്നു. എന്റെ മലയാളശിഷ്യൻ ഒരു ബഹുമുഖപ്രതിഭ, പോരാ, അത്ഭുതപ്രതിഭ തന്നെ. മാത്രമല്ല, ഗോകുലേട്ടൻ എനിക്ക് എന്റെ സ്വന്തം അച്ഛനെപ്പോലെയാണെന്നു ഡോക്ടർ സിജു ഇടയ്ക്കിടെ ഫോണിലൂടെ പറയാറുമുണ്ട്. അതു കേട്ടു ഞാൻ രോമാഞ്ചം കൊള്ളാറുമുണ്ട്. എന്റെ സ്വന്തം മകൻ പോലും ഇത്ര തുറന്ന് പിതൃഭക്തി പ്രകടിപ്പിച്ചിട്ടില്ല. ഒന്നു രണ്ടു ചെറു ദുഃഖങ്ങൾ അവശേഷിച്ചു. ഒന്ന്, സമ്മാനത്തുകകൾ വിതരണം ചെയ്യുന്നില്ല. പിന്നെ, മലയാളത്തിലെ അക്ഷരത്തെറ്റുകൾക്ക് തെല്ലു കുറവു വന്നിട്ടുണ്ടെങ്കിലും ഇനിയുമേറെ കുറവു വരാനുണ്ട്.

അങ്ങനെയിരിയ്‌ക്കെ ദാ പൊട്ടുന്നൂ, ഒരു ബോംബ്. ഒരു ടെലിഫോൺ കോൾ. ഏതാനും ഈമെയിലുകൾ. അങ്കിളിന്റെ കേണൽ ഡോക്ടർ സിജുവുണ്ടല്ലോ, അയാൾ കേണലുമല്ല ഡോക്ടറുമല്ല. അയാൾ പറഞ്ഞതൊക്കെ നുണകളാണ്. അയാൾ നുണ പറഞ്ഞ് പാവം അങ്കിളിനെ പറ്റിക്കുകയാണ്.

ഞാൻ പൊട്ടിത്തെറിച്ചു. കേണൽ ഡോക്ടർ സിജുവിനെപ്പറ്റി നിങ്ങൾക്കെന്തറിയാം? മൂന്നു കൊല്ലമായി അയാളെ എനിക്കറിയാം. അയാളെപ്പറ്റി വെറുതേ അപവാദം പറഞ്ഞു പരത്തരുത്. ഇന്ന്, അൽപ്പം മുൻപു കൂടി കേണൽ ഡോക്ടർ സിജു തിരുവനന്തപുരത്തു നിന്നു വിളിച്ചതേയുള്ളു. ഇന്നലെ ബാംഗ്ലൂരിലെ കമാൻഡ് ഹോസ്പിറ്റലിലായിരുന്നു. മിനിയാന്ന് ഡൽഹിയിൽ. അതിന്റെ തലേന്ന് പൂനയിൽ. ഇയ്യിടെ എട്ടു മണിക്കൂർ നീണ്ട ന്യൂറോസർജറി നടത്തി. വെറുതേ ഡോക്ടർ സിജുവിനെപ്പറ്റി അതുമിതും പറഞ്ഞുകൊണ്ട് മേലാൽ എന്റടുത്തേക്കു വന്നേക്കരുത്. ഞാൻ അപവാദകർത്താവിനെ ഓടിച്ചുവിട്ടു.

അടുത്ത തവണ കേണൽ ഡോക്ടർ സിജു വിളിച്ചപ്പോൾ ഞാൻ കേട്ട അപവാദങ്ങളെക്കുറിച്ചു പറഞ്ഞു. ചിലർക്കെന്നോടു സ്‌നേഹക്കുറവുണ്ട്, ഗോകുലേട്ടാ. എന്തു ചെയ്യാം. എല്ലാവരേയും തൃപ്തിപ്പെടുത്താനാവില്ലല്ലോ. ഡോക്ടർ സിജു നിസ്സഹായത പ്രകടിപ്പിച്ചു.

സിജൂ!, സിജുവിന്നെതിരേ അപവാദം പറഞ്ഞവരെ ഒരു പാഠം പഠിപ്പിക്കണം. മേലാൽ അവർ സിജുവിനെക്കുറിച്ച് അപവാദം പറയരുത്. സിജു കേണൽ ഡോക്ടറാണെന്നതിനുള്ള തെളിവുകൾ അവരുടെ മുന്നിൽ നിരത്തിവച്ചു കൊടുത്ത് എനിക്കവരെ ശകാരിക്കണം. അതിനുവേണ്ട തെളിവുകൾ സിജു എനിക്കയച്ചു തരിക. ഇനിയൊരൊറ്റത്തവണ പോലും സിജുവിന്നെതിരെ ഇത്തരം അപവാദങ്ങൾ പൊന്തിവരരുത്.

ഗോകുലേട്ടന് എന്തെല്ലാം തെളിവുകളാണു വേണ്ടത്? കഴിഞ്ഞ മാസം സിജുവിന് ശമ്പളം കിട്ടിയോ? കിട്ടി. ശമ്പളത്തോടൊപ്പം ഒരു സാലറി സ്റ്റേറ്റ്‌മെന്റോ വേജ് സ്ലിപ്പോ കൂടി കിട്ടും. അതിലാണ് ശമ്പളത്തിന്റെ വിശദവിവരങ്ങളുള്ളത്. അതു കിട്ടിയിട്ടുണ്ടോ? ഉവ്വ്. എങ്കിൽ അതിന്റെ ഒരു ഫോട്ടോ എടുത്ത് എനിക്കയച്ചു തരാമല്ലോ, ഇല്ലേ? തരാം. രണ്ടു ലക്ഷം രൂപയുടെ ശമ്പളം കാണുമ്പോൾത്തന്നെ വിമർശകരുടെ വായടയും. പിന്നെ, ലെഫ്റ്റനന്റ് കേണലിൽ നിന്ന് കേണലാക്കി പ്രൊമോട്ടു ചെയ്തു കൊണ്ടുള്ള കത്ത് പട്ടാളം സിജുവിനു തന്നിട്ടുണ്ടാകും. ഇല്ലേ. ഉവ്വ്. എങ്കിൽ അതിന്റെ ഒരു ഫോട്ടോയും എനിക്കയച്ചു തരാമല്ലോ, ഇല്ലേ? തരാം. ശരി. ഇതു രണ്ടും ഒന്നയച്ചു തരിക. എപ്പോ അയച്ചു തരാൻ പറ്റും? ഇപ്പോൾ ഞാൻ തിരുവനന്തപുരത്താണ്. ഞാൻ ബാംഗ്ലൂരിൽ മടങ്ങിച്ചെന്നാലുടൻ അയച്ചു തരാം.

അതിനിടയിൽ ഡോക്ടർ സിജു പറഞ്ഞു. എന്റെ ഐഡി കാർഡുണ്ട്. അതിന്റെ സ്‌കാൻ ഗോകുലേട്ടന് അയച്ചു തരട്ടേ? ഓകെ. തരൂ. ഞാൻ മറ്റൊന്നു കൂടി ആവശ്യപ്പെട്ടു: സിജുവിന്റെ യൂണിഫോമിലുള്ള ഫോട്ടോകളൊന്നും എവിടേയുമില്ലല്ലോ. ഫുൾ യൂണിഫോമിലുള്ളൊരു ഫോട്ടോ കൂടി അയച്ചു തരിക. മണിക്കൂറുകൾക്കുള്ളിൽ അവ രണ്ടും ഈമെയിലായി വന്നു. ഐഡി വ്യക്തമല്ല. അതിൽ ഡോക്ടർ സിജുവിന്റെ ചിത്രമുണ്ട്. ലെഫ്റ്റനന്റ് കേണൽ എന്നാണ് അതിലെഴുതിയിരുന്നത്. ആറു മാസം കഴിഞ്ഞെങ്കിൽ മാത്രമേ കേണലിന്റെ ഐഡി കിട്ടുകയുള്ളു. ഡോക്ടർ സിജു വിശദീകരിച്ചു. കേണലിന്റെ ഫുൾ യൂണിഫോം ധരിച്ചുകൊണ്ടുള്ള ഫോട്ടോ കലക്കി. തോളത്ത് അശോകസ്തംഭവും രണ്ടു നക്ഷത്രങ്ങളും. ഒരു ചെറുമുറിയിലാണ് കേണൽ ഇരിക്കുന്നതെന്ന ഒരപാകമുണ്ട്. വീട്ടിലെ മുറിയാണോ അത്? അല്ല, ഹോസ്പിറ്റലിൽ എനിയ്‌ക്കൊരു പേഴ്‌സണൽ റൂമുണ്ട്. ഡോക്ടർ സിജു വ്യക്തമാക്കി. ശരി.

ഗോകുലേട്ടാ, ഇത്രയും മതിയോ? ഇനിയെന്തെങ്കിലും കൂടി വേണോ? തത്കാലം ഇത്രയും മതി.

ഒരു ദിവസം ഡോക്ടർ സിജു പറഞ്ഞു. ഗോകുലേട്ടാ, ജൂലായ് ഇരുപത്തേഴാം തീയതി ഞാൻ ലീഡ്‌സിലേയ്ക്കു പോകുന്നു. മൂന്നു കൊല്ലത്തെ കോഴ്‌സിൽ ചേർന്നു പഠിക്കാൻ. ആർമിയാണ് അയയ്ക്കുന്നത്. ഗ്രേറ്റ്. അപ്പോ, സിജൂ, ഈ മൂന്നു കൊല്ലം 'സാഗര'വും 'സാഗരം മാസിക'യും സിജു നടത്തുന്നുണ്ടോ അതോ നിർത്തുന്നോ? അവ നിർത്തുന്നില്ല. ഗോകുലേട്ടൻ അവ തുടർന്നും കൈകാര്യം ചെയ്യണം. ശരി, ഞാൻ കൈകാര്യം ചെയ്യാം. ബ്ലോഗർമാർക്കു പ്രോത്സാഹനം ലഭിക്കുന്ന സംരംഭങ്ങളാണല്ലോ. പക്ഷേ, മാസികയ്ക്കു വേണ്ട രചനകൾ ശേഖരിച്ചയച്ചു തരുന്ന ജോലി ആരെയെങ്കിലും ഏൽപ്പിക്കുക. എനിക്കയച്ചു കിട്ടുന്ന രചനകൾ പഴയ പോലെ എഡിറ്റു ചെയ്ത് അപ്‌ലോഡു ചെയ്ത് പബ്ലിഷു ചെയ്യുന്ന കാര്യം ഞാനേറ്റു. ഗോകുലേട്ടാ, രചനകൾ ഞാൻ തന്നെ ശേഖരിച്ച് അയച്ചു തരാം. ങേ, ഇംഗ്ലണ്ടിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ സിജുവിന് എല്ലാ മാസവും നാൽപ്പതു രചനകൾ ശേഖരിച്ചയച്ചു തരാനുള്ള സമയം കിട്ടുമോ? ഞാനത്ഭുതപ്പെട്ടു. ഓ, അതൊക്കെച്ചെയ്യാനുള്ള സമയം കിട്ടും. ഡോക്ടർ സിജു ഉറപ്പു തന്നു.

ഈ ഡോക്ടർ സിജു ഒരതികായൻ തന്നെ! സായിപ്പിനെ കണ്ടാൽ കവാത്തു മറന്നു പോകുന്ന കൂട്ടത്തിലാണു ഞാൻ. എന്നാൽ ഡോക്ടർ സിജുവിനാകട്ടെ, ബ്രിട്ടനിലെ ഒറിജിനൽ സായിപ്പന്മാരുടെ നടുവിലായാലും ന്യൂറോസർജറിയുടെ അതിസങ്കീർണ്ണമായ ഉപരിപഠനത്തിന്നിടയിലായാലും 'സാഗര'ത്തോടുള്ള അർപ്പണബോധത്തിന് ഇളക്കമില്ല. അപാരം തന്നെ. ശരി. ഓൾ ദ ബെസ്റ്റ്. ഹാപ്പി ജേണി. ഒരു കാര്യം കൂടി. ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഇംഗ്ലണ്ടിലേയ്ക്കു പോകുന്നത്. അവിടെ നന്നായി പെർഫോം ചെയ്യുക. ഇന്ത്യയുടെ യശസ്സ് ഉയർത്തുക. ഓക്കേ? ഓകെ, ഗോകുലേട്ടാ.

ലീഡ്‌സിലെത്തിയ ഉടനെ ഡോക്ടർ സിജു 'സാഗര'ത്തിനു വേണ്ടി ഫോട്ടോഷോപ്പിലുള്ള ഒരു ബാനർ ശേഖരിച്ചയച്ചു തന്നു. അതോടൊപ്പം മറ്റാരുടേയോ ഒരു രചനയും അയച്ചു തന്നു. ബ്രിട്ടനിലെ ലീഡ്‌സിൽ ചെന്നിറങ്ങിയതു ഞാനായിരുന്നെങ്കിൽ പകച്ചു പോയേനേ. ഒന്നാമത് മഹാനഗരം. സിനിമകളിൽ മാത്രം കാണുന്ന സുന്ദരമായ ചുറ്റുപാടുകൾ. വെളുത്തു ചുവന്ന സായിപ്പുമാരും മദാമ്മമാരും. അവരുടെ ഇംഗ്ലീഷാണെങ്കിലൊട്ടു മനസ്സിലാകുകയുമില്ല. നമ്മളിവിടെ പ്രയോഗിക്കുന്ന ഇന്ത്യനിങ്ലീഷല്ലല്ലോ അവരവിടെ പറയുന്നത്. രാജാവിന്റേയോ രാജ്ഞിയുടേയോ ഇംഗ്ലീഷായിരിക്കും അവർ പറയുന്നത്. അതു കേട്ടു മലച്ചു നിൽക്കാനേ നമുക്കാദ്യമൊക്കെ കഴിയൂ. കുറേ നാൾ കഴിഞ്ഞെങ്കിൽ മാത്രമേ അവർ പറയുന്നതു മനസ്സിലാക്കാനും അവർക്കു കൂടി മനസ്സിലാകുന്ന തരത്തിൽ പറയാനും നമുക്കാകുകയുള്ളു. എങ്കിലും, അങ്ങനെ പകച്ചു നിൽക്കുന്നതിനിടയിലും ഡോക്ടർ സിജു 'സാഗര'ത്തിനു വേണ്ടി കേരളത്തിലുള്ള ആരുടെയൊക്കെയോ പക്കൽ നിന്ന് ബാനറും രചനയും ശേഖരിച്ച് അയച്ചു തരിക കൂടി ചെയ്തിരിക്കുന്നു!

മാത്രമോ, രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഡോക്ടർ സിജു, പതിവു പോലെ, 'സാഗര'ത്തിലെ ഒന്നു രണ്ടു ബ്ലോഗുകൾക്ക് കമന്റുകളും പോസ്റ്റു ചെയ്തിരിക്കുന്നു. പക്ഷേ ഇംഗ്ലണ്ടിലിരുന്ന് ന്യൂറോസർജറിയെപ്പറ്റിയുള്ള ബൃഹദ്‌ഗ്രന്ഥങ്ങൾ വായിക്കുന്നതിനിടയിൽ ആർക്കെങ്കിലും 'സാഗര'ത്തിലെ ബ്ലോഗുകൾ വായിക്കാനും കമന്റുകൾ പോസ്റ്റു ചെയ്യാനുമാകുമോ? പെട്ടെന്ന് എന്റെ തലയിലൊരു ദുഷ്ച്ചിന്തയുദിച്ചു. കേണൽ ഡോക്ടർ സിജു ഇനിയെങ്ങാൻ ബ്രിട്ടനിലേയ്ക്കു പോയിട്ടില്ലായിരിക്കുമോ? ആളിപ്പോഴും ഇന്ത്യയിൽത്തന്നെയാണെങ്കിലോ? ഡോക്ടർ സിജു ബ്രിട്ടനിൽ നിന്നയച്ച ഈമെയിലുകളുടേയും അവിടുന്നു തന്നെ പോസ്റ്റു ചെയ്ത കമന്റുകളുടേയും ഐ പി അഡ്രസ്സ് വെറുതേയൊന്നു നോക്കിക്കളയാമെന്നു കരുതി. ബ്രിട്ടനിലെ ഐ പി അഡ്രസ്സുകൾ എങ്ങനെയൊക്കെയുള്ളതാണെന്ന് അറിയുകയും ചെയ്യാമല്ലോ.

ആ ദിവസങ്ങളിൽ ഡോക്ടർ സിജു അയച്ച ഈമെയിലുകളുടേയും ഡോക്ടർ സിജു പോസ്റ്റു ചെയ്ത കമന്റുകളുടേയും ഐ പി അഡ്രസ്സു കണ്ടു പിടിച്ചു. ഐ പി അഡ്രസ്സിന്റെ ലൊക്കേഷൻ കണ്ടുപിടിക്കാൻ സഹായിക്കുന്ന ചില വെബ്‌സൈറ്റുകളുണ്ട്. അവയിൽ മൂന്നു നാലെണ്ണമുപയോഗിച്ച് ഡോക്ടർ സിജുവിന്റെ ഐ പി അഡ്രസ്സുകളിലോരോന്നിന്റേയും ലൊക്കേഷൻ കണ്ടു പിടിച്ചു. അവയെല്ലാം ഇന്ത്യയിലേതു തന്നെയായിരുന്നു. അവയിലൊന്നു പോലും ബ്രിട്ടനിലേതായിരുന്നില്ല.

ഇതെങ്ങനെ സംഭവിക്കും? ബ്രിട്ടനിലിരുന്നുകൊണ്ട് ഡോക്ടർ സിജുവിന് ഇന്ത്യയിലെ ഐ പി അഡ്രസ്സുപയോഗിച്ച് ഈമെയിലുകളയയ്ക്കാനും കമന്റുകൾ പോസ്റ്റു ചെയ്യാനും എങ്ങനെ സാധിക്കും? ഐ പി അഡ്രസ്സുകളുടെ ലൊക്കേഷൻ ഏതു നഗരത്തിലേതെന്ന് കൃത്യമായി കാണിച്ചില്ലെന്നു വരാം. പക്ഷേ അവ ഏതു രാജ്യത്തേതെന്നു വ്യക്തമാകാറുണ്ട്. ഇന്ത്യയിലേത് ഇന്ത്യയിലേതെന്നും അമേരിക്കയിലേത് അമേരിക്കയിലേതെന്നും ഗൾഫിലേത് ഗൾഫിലേതെന്നും കാണിക്കും. ഡോക്ടർ സിജുവിന്റെ ഐ പി അഡ്രസ്സുകൾ ഇന്ത്യയിലേതെങ്കിൽ ഡോക്ടർ സിജു ഇന്ത്യയിൽ നിന്നു പോയിട്ടില്ല, ഇന്ത്യയിൽത്തന്നെ തുടർന്നു കാണണം. ബ്രിട്ടനിൽപ്പോയെന്നു പറഞ്ഞതു നുണയായിരിക്കണം.

മൂന്നു വർഷത്തെ കോഴ്‌സിനു പോയ സിജു, രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും എന്നെ വിളിച്ചു. ഗോകുലേട്ടാ, ഞാനിവിടെ ഡൽഹിയിലാ. ഇതെങ്ങനെ ഡൽഹിയിലെത്തി? മൂന്നു വർഷത്തെ കോഴ്‌സായിരുന്നില്ലേ? അതെ. ഇവിടെയിപ്പോ സ്വാതന്ത്ര്യദിനപ്പരേഡിനായി എത്തിയിരിക്കുന്നതാണ്. ഇങ്ങനെ കോഴ്‌സിന്റെ നടുവിൽ നിന്ന് സ്വാതന്ത്ര്യദിനപ്പരേഡിനായി വരാൻ പറ്റുമോ? കോഴ്‌സിനു ഭംഗം വരില്ലേ? അതു സാരമില്ല, ഗോകുലേട്ടാ. അമ്മയെ കൂട്ടിക്കൊണ്ടു പോകാൻ കൂടിയാണെത്തിയിരിക്കുന്നത്. സ്വന്തം ചെലവിലാണു വന്നിരിക്കുന്നത്.

ഞാൻ ഐ പി അഡ്രസ്സുകളുടെ കാര്യം എടുത്തിട്ടു. സിജൂ, സിജുവിന്റെ ഈമെയിലുകളുടേയും സിജു 'സാഗര'ത്തിൽ പോസ്റ്റു ചെയ്ത കമന്റുകളുടേയും ഐ പി അഡ്രസ്സ് ഇന്ത്യയിലേതാണല്ലോ. ഒന്നിലും ഒരു ബ്രിട്ടീഷ് അഡ്രസ്സ് കണ്ടില്ലല്ലോ. സിജു ബ്രിട്ടനിൽ പോയില്ലേ? ഉവ്വ്, ഗോകുലേട്ടാ, ഞാൻ പോയിരുന്നു. ദാ, മിനിയാന്നു മടങ്ങി വന്നതേയുള്ളു. ഐ പി അഡ്രസ്സ് എന്താണങ്ങനെ കാണിക്കുന്നതെന്ന് എനിക്കറിയില്ല. ബ്രിട്ടനിൽ എന്തൊക്കെയായിരുന്നു വിശേഷങ്ങൾ? ഹോസ്റ്റൽ എങ്ങനെയുണ്ടായിരുന്നു? ക്ലാസ്സുകൾ തുടങ്ങിയോ? ഞാൻ ആരാഞ്ഞു. അവിടെ പ്രാക്റ്റിക്കലായിരുന്നു മുഴുവനും. ഇന്ത്യയിൽ ആരും മെഡിക്കൽ കോളേജുകളിൽ പഠിക്കാനായി ഡെഡ് ബോഡികൾ കൊടുക്കുകയില്ലല്ലോ. ഇംഗ്ലണ്ടിൽ ഡെഡ് ബോഡികൾ ഇഷ്ടം പോലെ കിട്ടും. അതുകൊണ്ട് പ്രാക്റ്റിക്കൽ ധാരാളം നടന്നു.

എന്റെ മനസ്സിൽ സംശയത്തിന്റെ കരിനിഴൽ വീണു കഴിഞ്ഞിരുന്നു. ഒന്നുകിൽ ഡോക്ടർ സിജു ഒരത്ഭുതപ്രതിഭാസമായിരിക്കണം. അല്ലെങ്കിൽ കേണൽ നുണ പറയുന്നു. ഞാൻ സയൻസും കണക്കും നിയമവും അൽപ്പമൊക്കെ പഠിച്ചിട്ടുള്ളതാണ്. തെളിവുകൾക്കു പ്രാധാന്യം കൽപ്പിക്കുന്ന കൂട്ടത്തിലുമാണ്. സംശയം വന്നുപോയാൽ പിന്നെ തെളിവുണ്ടെങ്കിലേ ദൈവം തമ്പുരാനെപ്പോലും ഞാൻ വിശ്വസിക്കൂ. 'സാഗര'ത്തിൽ ഡോക്ടർ സിജുവിന്റെ കമന്റുകളുടെ ഐ പി അഡ്രസ്സുകൾ നോക്കുന്നതിനിടയിൽ മറ്റൊരു വിചിത്രമായ കാര്യം കൂടി ഞാൻ കാണാനിടയായിരുന്നു. ഒരേ ഐ പി അഡ്രസ്സിൽ നിന്ന് ഒന്നിലേറെപ്പേരുകളിലുള്ള കമന്റുകൾ പോസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നു. 'സാഗര'ത്തിൽ കേരളത്തിലെ അവാർഡു നേടിയ ഒരു സാഹിത്യകാരനും അവാർഡു നേടിയ ഒരു സിനിമാസംവിധായകനും അംഗത്വമുണ്ട്. അവരെല്ലാം മറ്റുള്ളവരുടെ ബ്ലോഗുകൾക്കു പ്രതികരണമെഴുതാറുമുണ്ട്. പക്ഷേ ഒരേ ഐ പി അഡ്രസ്സിൽ നിന്നു പോസ്റ്റു ചെയ്യപ്പെട്ടിരിക്കുന്ന നാലും അഞ്ചും പേരിലുള്ള കമന്റുകളുടെ കൂട്ടത്തിൽ ഇവരുടെ കമന്റുകൾ കൂടി ഞാൻ കണ്ടു. എല്ലാ കമന്റുകളും അർദ്ധരാത്രിക്കു ശേഷം പോസ്റ്റു ചെയ്തിരിക്കുന്നവയുമാണ്.

കേരളത്തിന്റെ തെക്കേ അറ്റത്തുള്ള എഴുത്തുകാരനും വടക്കേ അറ്റത്തുള്ള സിനിമാസംവിധായകനും തീരെ അറിയപ്പെടാത്ത ഒന്നു രണ്ടു ബ്ലോഗ്ഗർമാരും കൂടി അർദ്ധരാത്രി കഴിഞ്ഞയുടനെ, ഒരേ സ്ഥലത്ത്, ഒരേ മുറിയിലുള്ള ഒറ്റയൊരു മോഡത്തിൽ നിന്ന് ഒന്നിനു പിറകെ ഒന്നായി കമന്റുകൾ പോസ്റ്റു ചെയ്യുന്നത് എങ്ങനെ സാദ്ധ്യമാകും? ഇവരെല്ലാം കൂടി ഒരേ സ്ഥലത്ത് ഒരേ മുറിയിൽ ഒരേസമയം ഒന്നിച്ചു വരുന്ന കാര്യം അസാദ്ധ്യമാണെന്നു പകൽ പോലെ വ്യക്തമായിരുന്നു. കൂടുതൽ പരതിയപ്പോൾ ഒരേ ഐ പി അഡ്രസ്സിൽ നിന്നു പല പേരുകളിൽ പോസ്റ്റു ചെയ്യപ്പെട്ടിരുന്ന ഇരുനൂറിലേറെ കമന്റുകൾ പുറത്തുവന്നു. ആ കമന്റുകളിൽ പലതും ഡോക്ടർ സിജുവിന്റേതുമായിരുന്നു. ആ കമന്റുകളെല്ലാം വ്യത്യസ്ത പേരുകളിൽ പോസ്റ്റു ചെയ്തത് ഡോക്ടർ സിജുവായിരിക്കാനുള്ള സാദ്ധ്യത തെളിഞ്ഞു വന്നു.

അവാർഡു നേടിയ സാഹിത്യകാരൻ അദ്ദേഹത്തിന്റെ രചനകൾ 'സാഗര'ത്തിൽ പോസ്റ്റു ചെയ്യുന്നതും അദ്ദേഹം ഞങ്ങൾ ഛോട്ടകളുടെ രചനകൾ വായിച്ചു നോക്കി, അവയ്ക്കു കമന്റുകളെഴുതുന്നതും വലുതായ സന്തോഷം തന്നിരുന്ന കാര്യമായിരുന്നു. അദ്ദേഹത്തിന്റെ കമന്റുകൾ മിക്കപ്പോഴും 'ഗുഡ്' എന്ന പദത്തിലൊതുങ്ങിയിരുന്നെങ്കിലും, അദ്ദേഹത്തിന്റെ 'ഗുഡ്' എന്നേയും വളർന്നു വരുന്ന മറ്റു ബ്ലോഗർമാരേയും ആവേശഭരിതരാക്കാൻ പോന്നതായിരുന്നു. വീണ്ടും വീണ്ടും രചനകളുമായെത്താനുള്ള പ്രോത്സാഹനം ആ ഗുഡ്ഡിൽ നിന്നു ഞങ്ങൾക്കു കിട്ടി. എന്നാൽ ഐ പി അഡ്രസ്സുകളിലെ ഈ വൈചിത്ര്യം മൂലം ആ ഗുഡ്ഡുകളെഴുതിയിരുന്നത് അദ്ദേഹം തന്നെയായിരുന്നോ എന്ന സംശയം തലയുയർത്തി. അദ്ദേഹം ഒന്നല്ല, നൂറു കണക്കിനു കമന്റുകൾ പോസ്റ്റു ചെയ്തിരിക്കുന്നു. മിക്കവയും മറ്റുള്ളവരോടൊപ്പം, ഒരേ ഐ പി അഡ്രസ്സുകളിൽ നിന്ന്. ഒരു സംശയം കൂടി തലയുയർത്തി: മലയാളസാഹിത്യത്തിന് അവാർഡു വാങ്ങിയ അദ്ദേഹം 'ഗുഡ്' എന്നെഴുതുമോ? മലയാളത്തെ നെഞ്ചേറ്റിയിരിക്കുന്ന അദ്ദേഹം മലയാളത്തിലായിരിക്കില്ലേ കമന്റെഴുതുക?

അവാർഡു വാങ്ങിയ സാഹിത്യകാരൻ വളരെ ബഹുമാന്യനും ഞാനുൾപ്പെടെയുള്ള കേരളീയർക്കു പ്രിയങ്കരനുമാണ്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നു പ്രവഹിക്കുന്ന രചനകൾക്കായി കേരളത്തിലെ സഹൃദയലോകം കാതോർത്തിരിക്കുന്നു. 'സാഗര'ത്തിൽ അങ്ങയുടെ പേരിലെഴുതിയതായി കാണുന്ന നിരവധി കമന്റുകൾ അങ്ങെഴുതിയതു തന്നെയാണോ എന്ന് അദ്ദേഹത്തെ വിളിച്ചു ചോദിക്കാൻ എനിക്കു സങ്കോചം. ഒരു ദിവസം തീരുമാനിച്ചു, വിളിച്ചുകളയാം. നെറ്റിൽ തിരഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടി. ധൈര്യമവലംബിച്ച് നമ്പർ ഡയൽ ചെയ്തു. അദ്ദേഹം തന്നെ ലൈനിൽ വന്നു. എന്റെ ചോദ്യത്തിന് വിനയമധുരമായി അദ്ദേഹം ഉത്തരം തന്നു. 'സാഗര'ത്തിൽ ഞാനിതേവരെ വന്നിട്ടില്ല. അവിടെ ഞാനിതേവരെ ബ്ലോഗും കമന്റുകളും പോസ്റ്റു ചെയ്തിട്ടില്ല. അങ്ങയുടെ പേരിൽ പോസ്റ്റു ചെയ്തതായി കാണുന്ന ചില കമന്റുകൾ ഞാനയച്ചു തരട്ടേ? അയച്ചു തരിക. ഉടൻ തന്നെ ഞാൻ ആ വിവരങ്ങൾ അദ്ദേഹത്തിന് അയച്ചു കൊടുത്തു. അദ്ദേഹം മറുപടി അയച്ചു. ഈ കമന്റുകളൊന്നും ഞാൻ പോസ്റ്റു ചെയ്തതല്ല.

രണ്ടു മൂന്നു കാര്യങ്ങൾ വ്യക്തമായി. അവാർഡു നേടിയ സാഹിത്യകാരന്റെ പേരിൽ 'സാഗര'ത്തിലുള്ള ഐഡി വ്യാജനാണ്. അദ്ദേഹത്തിന്റെ പേരിൽ സാഗരത്തിൽ പോസ്റ്റു ചെയ്യപ്പെട്ടിരിക്കുന്ന ബ്ലോഗുകൾ മറ്റിടങ്ങളിൽ നിന്നു കോപ്പിപേസ്റ്റു ചെയ്തവയാണ്. അദ്ദേഹത്തിന്റെ പേരിലുള്ള കമന്റുകളും വ്യാജമാണ്.

അതിനിടെ മുൻ കാലങ്ങളിൽ സാഹിത്യകാരനും പത്രാധിപരും ചലച്ചിത്രഗാനരചയിതാവുമായിരുന്ന മറ്റൊരു മഹദ്‌വ്യക്തിയുടെ ഐഡിയും കണ്ടെത്തി. 'സാഗര'ത്തിൽ താനൊരിക്കലും സന്ദർശിച്ചിട്ടില്ലെന്ന് അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു. കേണൽ ഡോക്ടർ സിജുവിനെപ്പറ്റി അങ്ങേയ്ക്ക് എന്തെങ്കിലും അറിയാമോ എന്നു ഞാൻ ചോദിച്ചു. കേണലാണ്, ന്യൂറോസർജനാണ് എന്ന് അയാളു പറഞ്ഞു. അയാളു തന്നെ പറഞ്ഞ അറിവേ എനിക്കുള്ളു. കുറേ നാൾ മുൻപ് ഒരു ദിവസം അയാള് കേണലായീന്നു വിളിച്ചു പറഞ്ഞു. അങ്കിളിനെ അച്ഛനെപ്പോലെയാണു കണക്കാക്കുന്നത്. അതുകൊണ്ടാണ് പ്രൊമോഷൻ കിട്ടിയ കാര്യം അങ്കിളിനെ അറിയിക്കുന്നത് എന്നൊക്കെ അയാളു പറഞ്ഞു. അല്ലാതെ അയാളു കേണലാണോ എന്നൊന്നും എനിക്കറിയില്ല. അദ്ദേഹം പറഞ്ഞു.

ഡോക്ടർ സിജു എന്റെ ഫേസ്‌ബുക്ക് ഫ്രെണ്ടായിരുന്നു. ഞാൻ ഡോക്ടർ സിജുവിന്റെ ഫേസ്‌ബുക്ക് പേജിൽ പോയി നോക്കി. ഡോക്ടർ സിജുവിന്റെ പുസ്തകപ്രകാശനവും ബ്ലോഗ്‌സൈറ്റ് ഉദ്ഘാടനവും സിനിമാഭിനയവും സംബന്ധിച്ചുള്ള ചിത്രങ്ങളായിരുന്നു, അവയിലധികവും. എനിക്കയച്ചു തന്നിരുന്ന യൂണിഫോമിലുള്ള ഫോട്ടോ മാത്രമാണ് ജോലിയുമായി നേരിട്ടു ബന്ധപ്പെട്ട ഒരേയൊരു ചിത്രം. പൂനയിലെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിന്റെ മുൻവശത്തെ ബോർഡിനു മുന്നിൽ ഡോക്ടർ സിജു സിവിൽ ഡ്രെസ്സിൽ നിൽക്കുന്നൊരു ഫോട്ടോയും കണ്ടു. ഒരു കേണൽന്യൂറോസർജന്റെ പേജ് ഇങ്ങനെയാണോ ഇരിക്കുക! ഔദ്യോഗികസംബന്ധിയായ എത്രയെത്ര ഫോട്ടോകൾ ആ പേജിലുണ്ടാകേണ്ടതാണ്. സഹപ്രവർത്തകരൊത്തുള്ള ഫോട്ടോകൾ എന്തായാലും ഉണ്ടാകേണ്ടതായിരുന്നു. പട്ടാളജോലിയേയോ ഡോക്ടർജോലിയേയോ സംബന്ധിച്ച യാതൊന്നും ഡോക്ടർ സിജുവിന്റെ പേജിലുണ്ടായിരുന്നില്ല. ഡോക്ടർ സിജു വാസ്തവത്തിൽ ഡോക്ടറും കേണലും അല്ലായിരിക്കുമോ? അനിശ്ചിതത്വം. നിഗൂഢത. ഞാൻ ഡോക്ടർ സിജുവിനെ അൺഫ്രെണ്ടു ചെയ്തു. നിഗൂഢത മാറുന്നതു വരെ ഫ്രെണ്ടായി വേണ്ട. വ്യാജ ഐഡികളും വ്യാജ കമന്റുകളും സംശയങ്ങൾ കൂടുതൽ കലുഷമാക്കി. സത്യമുള്ള ഒരു കമന്റിനു തുല്യമാവില്ല ഒരായിരം വ്യാജ കമന്റുകൾ. ഒരു കേണൽ ഇത്തരം വ്യാജ ഐഡികൾ സൃഷ്ടിക്കുകയും വ്യാജ കമന്റുകൾ എഴുതുകയും ചെയ്യുമോ?

അതിനിടെ ഡോക്ടർ സിജു വിളിച്ചു. തേടിയ വള്ളി കാലിൽച്ചുറ്റി. ഞാൻ പൂനയിലാ ഗോകുലേട്ടാ. സിജു പൂനയിലാണ്, ഡൽഹിയിലാണ് എന്നൊക്കെപ്പറയുന്നതല്ലാതെ തെളിവുകളൊന്നും സിജു തരുന്നില്ലല്ലോ. സാലറി സ്റ്റേറ്റ്‌മെന്റ്, പ്രൊമോഷൻ ലെറ്റർ, ഇതൊക്കെ അയച്ചുതരാമെന്നു പറഞ്ഞിട്ട് ഇതുവരെ അതൊന്നും വന്നിട്ടില്ലല്ലോ. ഗോകുലേട്ടാ, അതൊക്കെ പരസ്യമാക്കാൻ പറ്റാത്ത സംഗതികളാണ്. അങ്ങനെയെങ്കിൽ സിജു എംബിബിഎസ് പാസ്സായിട്ടുണ്ടോ? ഉണ്ട്. അതിന്റെ സർട്ടിഫിക്കറ്റു കൈയിലുണ്ടോ? സിജുവിന്റെ സെൽഫോണിൽ ക്യാമറയുണ്ടോ? ഉണ്ട്. എംബിബിഎസ് സർട്ടിഫിക്കറ്റിന്റെ ഒരു ഫോട്ടോ എടുത്ത് ഈമെയിൽ ചെയ്തു തരാമോ? തരാം. എന്നാലയച്ചു തരിക. പിന്നെ, സിജു മാസ്റ്റർ ഓഫ് സർജറി പാസ്സായിട്ടുണ്ടോ? ഉണ്ട്. അതിന്റെ സർട്ടിഫിക്കറ്റു കൈയിലുണ്ടോ? അതിന്റെ ഫോട്ടോയും അയച്ചു തരാമോ? അയച്ചു തരാം. ഇതൊക്കെ എന്നയക്കും? നാളെ ബാംഗ്ലൂരെത്തിക്കഴിഞ്ഞാൽ ഉടനെ അയയ്ക്കാം.

പിറ്റേന്ന് ഡോക്ടർ സിജു വീണ്ടും വിളിച്ചു. ബാംഗ്ലൂർ നിന്ന്. ഞാനോർമ്മപ്പെടുത്തി. സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ കിട്ടിയിട്ടില്ല. ഡോക്ടർ സിജു ഇടഞ്ഞു. ഗോകുലേട്ടനു ഞാൻ എന്റെ ഐഡി അയച്ചു തന്നു, യൂണിഫോമിട്ട ഫോട്ടോ ആവശ്യപ്പെട്ടു, അതും അയച്ചു തന്നു. എന്നിട്ടും ഗോകുലേട്ടന് എന്നെ വിശ്വാസമായില്ല. ഇനി ഞാൻ സർട്ടിഫിക്കറ്റയച്ചു തന്നാലും ഗോകുലേട്ടനു വിശ്വാസമാവില്ല. അതുകൊണ്ട് ഞാനതൊന്നും അയച്ചു തരുന്നില്ല. ഞാനാരെന്നറിയണമെങ്കിൽ ഗോകുലേട്ടൻ ഇങ്ങോട്ടു വാ. ഇവിടെ ബാംഗ്ലൂരിൽ, എന്റെ ഓഫീസിൽ നേരിട്ടു വന്ന് എന്നെ കാണ്. അപ്പോൾ ബോദ്ധ്യാവും ഞാനാരാണെന്ന്.

ഞാൻ ചിന്തിച്ചു. ഡോക്ടർ സിജു കേണൽ ഡോക്ടറാണെങ്കിൽ അക്കാര്യം കൃത്യമായറിയാൻ ഞാൻ കേരളത്തിൽ നിന്നു ബാംഗ്ലൂരിലേയ്ക്കു ബുദ്ധിമുട്ടി യാത്രചെയ്തു ചെല്ലേണ്ട കാര്യമില്ലല്ലോ. ഇവിടെ കേരളത്തിലിരുന്നുകൊണ്ടു തന്നെ ബാംഗ്ലൂരിലെ ഓഫീസിലേയ്ക്ക് ഫോൺ ചെയ്താലും കൃത്യവിവരമറിയാം. പിറ്റേ ദിവസം ഞാൻ ബാംഗ്ലൂരുള്ള കമാന്റ് ഹോസ്പിറ്റലിലേയ്ക്കു വിളിച്ചു. അതാണു തന്റെ ഹോസ്പിറ്റൽ എന്നാണു ഡോക്ടർ സിജു പറഞ്ഞിട്ടുള്ളത്. കേണൽ കം ന്യൂറോസർജൻ സിജുവിനു ഈ കാൾ കൊടുക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഓപ്പറേറ്റർ ഭവ്യതയോടെ കണക്ടു ചെയ്തു. കേണൽ കം ന്യൂറോസർജൻ ഡോക്ടർ സിജു എന്നൊരു കേണൽ യഥാർത്ഥത്തിലുണ്ട് എന്ന് ഒരു നിമിഷനേരത്തേയ്ക്കു ഞാനാശിച്ചുപോയി. എന്നാൽ തുടർന്നു ഫോണെടുത്ത ഉദ്യോഗസ്ഥൻ അങ്ങനൊരു കേണൽ ആ ഹോസ്പിറ്റലിൽ ഇല്ലെന്നു പറഞ്ഞു. എന്നാൽ ഏതെങ്കിലുമൊരു സീനിയർ ഡോക്ടർക്കു കൊടുക്കാൻ പറഞ്ഞു. ഒരു ഡോക്ടർ ലൈനിൽ വന്നു. അദ്ദേഹത്തോടു ഞാൻ ഡോക്ടർ സിജുവിനെപ്പറ്റി പറഞ്ഞു. മൂന്നു വർഷത്തെ കോഴ്‌സിനായി പട്ടാളം ഡോക്ടർ സിജുവിനെ ബ്രിട്ടനിലേയ്ക്ക് അയച്ചിരുന്ന കാര്യവും പറഞ്ഞു. ഇവിടെ ന്യൂറോസർജന്മാരുണ്ട്, ഡോക്ടർ പറഞ്ഞു. അവരുടെ പേരുകളും അദ്ദേഹം പറഞ്ഞു. ആ പേരുകളെല്ലാം അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവയായിരുന്നു. ഞാൻ പറഞ്ഞ പേരിലൊരു കേണലോ ന്യൂറോസർജനോ ബാംഗ്ലൂരിലില്ല എന്ന് ആ ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു.

എറണാകുളത്തിനും കൊച്ചിക്കുമിടയിലുള്ള വില്ലിങ്ഡൺ ഐലന്റിൽ നേവൽബേസുണ്ട്. അവിടെയൊരു മിലിട്ടറി ഹോസ്പിറ്റലുണ്ട്. സഞ്ജീവനി. കഴിഞ്ഞ വർഷം ഡോക്ടർ സിജു അവിടുത്തെ സുപ്പീരിയറായിരുന്നു എന്നു ഡോക്ടർ സിജു പറഞ്ഞിരുന്നു. ഞാനവിടേയ്ക്കും വിളിച്ചു. ഞാൻ പറഞ്ഞ പേരിലൊരു കേണലിനേയോ ഡോക്ടറേയോ പറ്റി കേട്ടിട്ടില്ലെന്ന് ഫോണെടുത്ത രണ്ടുദ്യോഗസ്ഥരും പറഞ്ഞു.

സംശയത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടി. ഡോക്ടർ സിജു കേണൽഡോക്ടറാണെന്നതിന് ലഭ്യമായ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഞാൻ നിരത്തി നോക്കി.

അനുകൂലഘടകങ്ങൾ

(1) ഐഡി
(2) യൂണിഫോമിട്ട ഫോട്ടോ.

ഐഡി അവ്യക്തമാണ്, വ്യാജമായിക്കൂടെന്നില്ല. യൂണിഫോമിട്ട് മമ്മൂട്ടി കേണലും മേജറുമൊക്കെയായി എത്ര സിനിമകളിലഭിനയിച്ചിരിക്കുന്നു. രണ്ടിനും ആധികാരികതയുണ്ടാകണമെന്നില്ല.

പ്രതികൂലഘടകങ്ങൾ

(1) ഡോക്ടർ സിജു ഇരുപതിലേറെ വ്യാജ ഐഡികൾ സൃഷ്ടിക്കുകയും അവയിൽ ബ്ലോഗുകളും ഇരുന്നൂറിലേറെ വ്യാജ കമന്റുകളും പോസ്റ്റു ചെയ്യുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ പ്രശസ്തരായ പലരുടേയും പേരുകളിൽ സൃഷ്ടിക്കപ്പെട്ട വ്യാജന്മാരും അവയിൽപ്പെടുന്നു. ഇന്ത്യൻ പട്ടാളത്തിലെ ഒരു കേണൽ ഇത്തരം കൃത്രിമങ്ങൾ ചെയ്യുകയില്ല.
(2) ഒരു ന്യൂറോസർജൻ ഏതുതരം ലേഖനങ്ങളാണെഴുതുക? ശാസ്ത്രലേഖനങ്ങളാണ് അദ്ദേഹമെഴുതുക. അവ എവിടെയായിരിക്കും പ്രസിദ്ധീകരിക്കുക? ആഗോളപ്രശസ്തിയാർജ്ജിച്ച മെഡിക്കൽ ജേണലുകളിൽ. നമ്മുടെ ഡോക്ടർ സിജുവാകട്ടെ, ഒരൊറ്റ ശാസ്ത്രലേഖനവും പോസ്റ്റു ചെയ്തിട്ടില്ല. ഡോക്ടർ സിജു കൂടുതലും പ്രണയകവിതകളാണ് എഴുതിയിരിക്കുന്നത്.
(3) പ്രോജീരിയ എന്നൊരു രോഗത്തെപ്പറ്റി ആരോ ചോദിച്ച ചോദ്യത്തിന് ഡോക്ടർ സിജു നൽകിയ ഉത്തരം ഒരു വെബ്‌സൈറ്റിൽ നിന്നു വള്ളിപുള്ളികുത്തുകോമ വ്യത്യാസമില്ലാതെ കോപ്പിപ്പേസ്റ്റു ചെയ്തതായിരുന്നു. ഒരു വാക്കു പോലും സ്വന്തമായി ചേർത്തിരുന്നില്ല.
(4) കഥാകവിതാമത്സരത്തിന്റെ സമ്മാനത്തുകകൾ രണ്ടു വർഷം കഴിഞ്ഞിട്ടും ഡോക്ടർ സിജു കൊടുത്തിരുന്നില്ല. രണ്ടു ലക്ഷത്തിലേറെ പ്രതിമാസശമ്പളം പറ്റുന്ന ഒരു കേണൽ ഇത്ര ദീർഘമായ കാലവിളംബം വരുത്തുകയില്ല. കേണൽമാർക്കൊക്കെ സ്വന്തം വാക്ക് വിലപ്പെട്ടതായിരിക്കും.
(5) 'സാഗരം' ഓൺലൈൻ മാസികയുടെ ഓരോ ലക്കത്തിലും പ്രസിദ്ധീകരിക്കാൻ വേണ്ട രചനകൾക്കായി ഡോക്ടർ സിജു നിരവധി രചയിതാക്കളോട് അഭ്യർത്ഥിക്കുക പതിവായിരുന്നു. ഒരു കേണൽ ഇത്തരം യാചനകൾ നടത്താൻ വഴിയില്ല.
(6) ഒരു കേണൽ മലയാളത്തിൽ ഡോക്ടർ സിജു വരുത്തിയിരുന്നതു പോലുള്ള അക്ഷരത്തെറ്റുകൾ വരുത്തുകയില്ല. മലയാളത്തിൽ എഴുതാനാഗ്രഹിക്കുന്ന ഒരു കേണൽ മലയാളം പഠിച്ച്, തെറ്റുകൾ കൂടാതെ എഴുതും. മറ്റൊരാൾ തിരുത്തേണ്ടി വരുന്നത് ഒഴിവാക്കും.

സംശയങ്ങൾ നിരവധി. ഡോക്ടർ സിജു യഥാർത്ഥത്തിൽ കേണലാണോ ഡോക്ടറാണോ എന്നറിഞ്ഞേ തീരൂ. ഞാൻ തീരുമാനിച്ചു. മിനിസ്ട്രി ഓഫ് ഡിഫൻസിന്റെ ഈമെയിൽ ഐഡി കണ്ടു പിടിച്ചു. ഡോക്ടർ സിജു അയച്ചു തന്നിരുന്ന ഐഡിയും യൂണിഫോമിട്ട ഫോട്ടോയും അയച്ചു കൊടുത്തുകൊണ്ട്, ഈ വ്യക്തി കേണൽന്യൂറോസർജനാണോ എന്നു ചോദിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്ക് മറുപടി വന്നു, നിങ്ങളുടെ ഈമെയിൽ കൈപ്പറ്റി, മറുപടി അയയ്ക്കുന്നതാണ്. കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ റെജിസ്റ്റേർഡ് തപാലിൽ അവരുടെ കത്തു വന്നു: ഇങ്ങനൊരു കേണൽഡോക്ടർ ആർമി മെഡിക്കൽ കോറിലില്ല!

മിനിസ്ട്രി ഓഫ് ഡിഫൻസിന്റെ കത്തിന്റെ സ്‌കാൻ ഞാൻ സിജുവിനയച്ചു കൊടുത്തു വിശദീകരണം ആവശ്യപ്പെട്ടു. സിജു കേണലാണ്, ന്യൂറോസർജനാണ് എന്നു വിശ്വസിച്ച് അതു ഞാൻ പലപ്പോഴായി പലരോടും പറഞ്ഞുപോയിട്ടുള്ളതാണ്. സത്യാവസ്ഥ അറിഞ്ഞ നിലയ്ക്ക് അക്കാര്യവും അവരെ അറിയിയ്‌ക്കേണ്ട ബാദ്ധ്യത എനിക്കുണ്ട്. സിജുവിന്റെ നുണ സത്യമെന്നു വിശ്വസിച്ച് പ്രചരിപ്പിച്ചു പോയെന്ന തെറ്റു തിരുത്താൻ വേണ്ടി അവർക്കും ഞാനാ മെയിൽ അയച്ചുകൊടുത്തു. സിജുവിന്റെ വിശദീകരണം വന്നു: 'എന്നെ അറിയാവുന്നവർക്കെല്ലാം ഞാനാരെന്ന് നന്നായറിയാം'.

മിനിസ്ട്രി ഓഫ് ഡിഫൻസിന്റെ മാത്രം വിശദീകരണം മതിയാവില്ലെന്നു തോന്നിയതു കൊണ്ട് വിവരാവകാശനിയമമനുസരിച്ചുള്ള ഒരപേക്ഷ പൂന ഏ എഫ് എം സിക്കയച്ചു. 2009ൽ ഏ എഫ് എം സിയിൽ നിന്ന് എം ബി ബി എസ്സെടുത്തെന്നും മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ അവിടുന്നു തന്നെ മാസ്റ്റർ ഓഫ് സർജറിയെടുത്തെന്നുമാണു സിജു പറഞ്ഞിട്ടുള്ളത്. 2008, 2009, 2010 എന്നീ വർഷങ്ങളിലെ എം ബി ബി എസ് റിസൾട്ടും, 2011, 2012, 2013 എന്നീ വർഷങ്ങളിലെ മാസ്റ്റർ ഓഫ് സർജറിയുടെ റിസൾട്ടും ഞാനാവശ്യപ്പെട്ടു. ഒരുമാസം കഴിഞ്ഞപ്പോൾ ആ റിസൾട്ടുകളുമെത്തി. അവയിലൊന്നിലും സിജുവിന്റെ പേരില്ല. അതോടെ ഉറപ്പായി, സിജു കേണലല്ല, ന്യൂറോസർജനുമല്ല. 'അങ്കിൾ, അയാള് അങ്കിളിനെ നുണ പറഞ്ഞു പറ്റിയ്‌ക്ക്യേണ്. അയാൾ അങ്കിളിനോടു പറഞ്ഞിരിക്കുന്നതൊക്കെ നുണയാണ്.' ടെലിഫോണിൽ വന്നിരുന്ന ആരോപണം ഞാനോർത്തു.

ഏ എഫ് എം സിയിൽ നിന്നു കിട്ടിയ റിസൾട്ടുകൾ മുഴുവനും സിജുവിനും സിജു കേണൽന്യൂറോസർജനാണ് എന്നു ഞാൻ ധരിപ്പിച്ചുപോയിരുന്ന ചിലർക്കും ഞാൻ മെയിൽ ചെയ്തു. സിജുവിനെ കേണലും ന്യൂറോസർജനുമായി ആർക്കെങ്കിലും നിങ്ങൾ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ടെങ്കിൽ അവരെ സത്യാവസ്ഥ അറിയിക്കാൻ നിങ്ങളും ബാദ്ധ്യസ്ഥരാണ് എന്നു ഞാൻ അവരെ ഓർമ്മപ്പെടുത്തി. സിജു പ്രതികരിച്ചിട്ടില്ല. എന്നാൽ മറ്റുള്ളവരിൽ ചിലർ പ്രതികരിച്ചു. ഞങ്ങൾക്കു വേറെ പണിയുണ്ട്, മേലാൽ ഇത്തരം മെയിലുകൾ ഇങ്ങോട്ടയച്ചേയ്ക്കരുത് എന്നായിരുന്നു പ്രതികരണം. അഭിനന്ദനം ഒന്നുപോലും കിട്ടിയുമില്ല.

ഞാനാശ്ചര്യപ്പെട്ടുപോയി. സത്യം കണ്ടെത്തുകയും അത് അറിയിക്കുകയുമാണു ഞാൻ ചെയ്തത്. സിജുവാകട്ടെ, താൻ ലെഫ്റ്റനന്റ് കേണൽ/കേണൽ ന്യൂറോസർജനാണെന്നു മൂന്നു വർഷത്തോളമായി കേരളത്തിലെ ചില മഹത്‌വ്യക്തികളും സിജുവിനെ വർഷങ്ങളോളം നിസ്വാർത്ഥമായി സഹായിച്ച ഞാനുമുൾപ്പെടെ നിരവധിപ്പേരെ തെറ്റിദ്ധരിപ്പിക്കുകയാണു ചെയ്തിട്ടുള്ളത്. കളവു പറഞ്ഞ സിജുവല്ല, സത്യം പുറത്താക്കിയ ഞാനാണു വഞ്ചന നടത്തിയിരിക്കുന്നത് എന്ന ധ്വനിയാണ് എനിക്കു ലഭിച്ച പ്രതികരണങ്ങളിലുള്ളത്. ഈ ധ്വനിയെന്നെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു.

സത്യം കണ്ടെത്തി വെളിപ്പെടുത്തിയതിനെ അഭിനന്ദിക്കേണ്ട, പക്ഷേ കളവു പറയുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ട ചുമതല സമൂഹത്തിനില്ലേ? കളവു പറഞ്ഞതിനും തുടർന്നു പറയുന്നതിനുമെതിരേ ഒരാൾ പോലും സിജുവിനെ ഉപദേശിച്ച ലക്ഷണമില്ല. സത്യം പുറത്താക്കാതിരുന്നാൽ സിജുവിനെ അസത്യത്തിന്റെ പാതയിൽ നിന്ന് സത്യത്തിന്റെ പാതയിലേയ്ക്കു എങ്ങനെ തിരികെക്കൊണ്ടു വരാനാകും? സിജുവാകട്ടെ സത്യം തുറന്നു സമ്മതിക്കുന്നില്ല, പശ്ചാത്താപത്തിന്റെ ലക്ഷണമൊന്നും കാണിക്കുന്നുമില്ല. പേരിനോടു ഡോക്ടർ എന്നു ചേർത്ത് പുസ്തകങ്ങൾ അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നു. അവ വിൽക്കുന്നുമുണ്ടാവാം. അതേ പേരിൽത്തന്നെ രചനകൾ തുടർന്നും പോസ്റ്റു ചെയ്യുന്നു. വാസ്തവത്തിൽ ഇങ്ങനെ കളവു പറയുന്നതല്ലേ ചതി? സത്യം പുറത്താക്കിയതെങ്ങനെ ചതിയാകും? സത്യം എന്നായാലും പുറത്തു വരേണ്ടതല്ലേ? മൂന്നു വർഷത്തോളം സിജുവിനെ വിശ്വസിച്ചതിനു ശേഷമാണ്, സത്യം വേറൊന്നായിരിക്കുമെന്നു ഞാൻ മനസ്സിലാക്കിയതും അതു പുറത്തു കൊണ്ടുവന്നതും.

ശത്രുക്കളെ സമ്പാദിക്കുന്നതു തീരെ സുഖമുള്ള കാര്യമല്ല. പക്ഷേ സത്യം കണ്ടെത്തി വെളിപ്പെടുത്തിയപ്പോൾ അഭിനന്ദനം പ്രതീക്ഷിച്ചിരുന്നിടത്ത്, ശത്രുക്കളെ സമ്പാദിച്ചിരിക്കുന്നു. പലർക്കും ഞാൻ അനഭിമതനായിത്തീർന്നിരിക്കുന്നു. സംശയദൃഷ്ട്യാ വീക്ഷിക്കപ്പെടുന്നു. സൂക്ഷിക്കുക ഇവൻ ചതിക്കും. പുറകിൽ നിന്നു കുത്തുന്ന ബ്രൂട്ടസ്.

ഞാനാലോചിക്കുകയായിരുന്നു. ഇനിമേലിൽ സത്യം പറയേണ്ടെന്നു വച്ചാലോ? നുണ പറഞ്ഞാൽ കൂടുതൽ സുഹൃത്തുക്കളുണ്ടാകുമെങ്കിൽ നുണ പറയാൻ തുടങ്ങുന്നതല്ലേ നല്ലത്? 'കേണൽ ന്യൂറോസർജൻ' സിജു 'ബ്രിഗേഡിയർ ന്യൂറോസർജൻ' ആയി സ്ഥാനക്കയറ്റം നേടിയിരിക്കുന്നെന്നൊരു നുണ പറഞ്ഞു പരത്തിക്കൊണ്ട് ഒരു പുതിയ, അസത്യജീവിതത്തിനു തുടക്കമിട്ടാലോ?

സ്‌നേഹിതരേ, ഒന്നു പറഞ്ഞു തരൂ.

അടിക്കുറിപ്പ്: ഇതൊരു സാങ്കൽപ്പിക കഥയല്ല. യഥാർത്ഥസംഭവമാണ്. പക്ഷേ പേരുകൾ മാറ്റിയിട്ടുണ്ട്. പേരുകളിൽ പ്രസക്തിയില്ല. നിങ്ങളുടെ അഭിപ്രായങ്ങൾക്കാണു പ്രസക്തി. അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു. അവ എന്തായിരുന്നാൽത്തന്നെയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP