Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

9000 കോടി മോഷ്ടിച്ചു കടന്ന വിജയ് മല്യയെ വിട്ടുകിട്ടുന്ന കാര്യത്തിൽ പോലും ധാരണയിലെത്താൻ കഴിഞ്ഞില്ല; ഇന്ത്യയുടെ ആവശ്യം തള്ളി മദ്യരാജാവിനെ വിട്ടുനൽകാൻ ആവില്ലെന്ന പരസ്യ നിലപാടിലേക്ക് ബ്രിട്ടൻ; മല്യയുടെ പേരിൽ ബ്രിട്ടീഷ് ഇലക്ട്രൽ രജിസ്റ്ററിൽ ചേർത്ത് വെല്ലുവിളി; തെരേസാ മേയുടെ ഇന്ത്യാ സന്ദർശനം ആർക്കും ഗുണം ചെയ്തില്ല

9000 കോടി മോഷ്ടിച്ചു കടന്ന വിജയ് മല്യയെ വിട്ടുകിട്ടുന്ന കാര്യത്തിൽ പോലും ധാരണയിലെത്താൻ കഴിഞ്ഞില്ല; ഇന്ത്യയുടെ ആവശ്യം തള്ളി മദ്യരാജാവിനെ വിട്ടുനൽകാൻ ആവില്ലെന്ന പരസ്യ നിലപാടിലേക്ക് ബ്രിട്ടൻ; മല്യയുടെ പേരിൽ ബ്രിട്ടീഷ് ഇലക്ട്രൽ രജിസ്റ്ററിൽ ചേർത്ത് വെല്ലുവിളി; തെരേസാ മേയുടെ ഇന്ത്യാ സന്ദർശനം ആർക്കും ഗുണം ചെയ്തില്ല

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇന്ത്യൻ സർക്കാർ നിരന്തരം ആവശ്യപ്പെടുന്ന സാമ്പത്തിക കുറ്റവാളി വിജയ് മല്യയെ തിരിച്ചയക്കില്ലെന്ന നിലപാടിലേക്ക് ബ്രിട്ടൻ. ഏകദേശം 9000 കോടി രൂപ രാജ്യത്തെ പൊതുമേഖലാ ബാങ്കിൽ നിന്നും മോഷ്ടിച്ചു കടന്ന വിജയ് മല്യയെ എന്ത് വിലകൊടുത്തും രാജ്യത്തു തിരികെ എത്തിക്കുക എന്ന മോദിയുടെ നിലപടിനു വിരുദ്ധമായി നീങ്ങുന്ന ബ്രിട്ടൺ ഇരു രാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന സൗന്ദര്യ പിണക്കം കടുത്ത ശത്രുതയിൽ എത്തിക്കുമെന്ന ആശങ്കയ്ക്കും ഇതോടെ സ്ഥിരീകരണമാകുകയാണ്.

ഈ മാസം ആദ്യം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ ഇന്ത്യ സന്ദർശനത്തിലും വിജയ് മല്യ ഉൾപ്പെടെയുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്ന കാര്യവും പ്രധാന ചർച്ച ആയിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കും എന്ന സൂചന നൽകിയ തെരേസ മേ മടങ്ങി എത്തിയ ഉടൻ ബ്രിട്ടൻ ഇത്തരം ഒരു നിലപാട് വ്യക്തമാകുന്നത് ഇന്ത്യയെ അമ്പരപ്പിക്കുകയാണ്. ഇതോടെ ബ്രെക്‌സിറ്റ് ക്ഷീണം തീർക്കാൻ തെരേസ കച്ചവടം ലക്ഷ്യമാക്കി നടത്തിയ ഇന്ത്യ ട്രിപ്പ് ഏറെക്കുറെ വെള്ളത്തിലായി എന്നതും ഉറപ്പിക്കാൻ സാധ്യത തെളിയുകയാണ്. മല്യക്ക് വേണ്ടി ബ്രിട്ടൻ എന്തിനു ഇന്ത്യയെ വെറുപ്പിക്കുന്നു എന്ന ചോദ്യത്തിന് തല്ക്കാലം ഉത്തരം ലഭ്യമല്ലെങ്കിലും ഈ നിലപാട് വഴി ബ്രിട്ടന് സംഭവിക്കാനിരിക്കുന്ന നഷ്ടം ഏറെ വലുതായിരിക്കും എന്നും രാജ്യാന്തര വിദഗ്ദ്ധർ കരുതപ്പെടുന്നു.

വിജയ് മല്യയെ വിട്ടു കിട്ടാൻ നിയമപരമായ മാർഗ്ഗം ഇന്ത്യ തേടണം എന്ന നിലപാടിലേക്കാണ് ബ്രിട്ടൻ നീങ്ങുന്നത്. ഇതിനർത്ഥം കോടതി വഴിയുള്ള പരിഹാരമാണ് ഇന്ത്യക്കു മുന്നിൽ ഉള്ളതെന്ന് വ്യക്തം. പക്ഷെ ശത കോടികൾ കയ്യിലുള്ള മല്യ ബ്രിട്ടനിലെ മുതിർന്ന അഭിഭാഷകരെ വച്ച് കേസ് നടത്തിയാൽ എത്ര കാലം വേണമെങ്കിലും യുകെയിൽ തുടരാവുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. മാത്രമല്ല, ഇന്ത്യയിലേക്ക് മടങ്ങണമെങ്കിൽ പോലും കോടതി വഴി തനിക്കു അനുകൂലമായ ഉപാധികൾ കണ്ടെത്താനും മല്യയ്ക്ക് കഴിയും.

ഈ വഴി തേടാൻ ഇന്ത്യ താൽപ്പര്യപ്പെടാത്തതു കൊണ്ടാണ് ബ്രിട്ടീഷ് സർക്കാരിനോട് അനധികൃത കുടിയേറ്റക്കാരൻ എന്ന നിലയിൽ ഇയാളെ നാട് കടത്താൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏതാനും വർഷമായി ഇന്ത്യക്കാരടക്കം അനവധി സാധാരണക്കാരെ ബ്രിട്ടൻ അനധികൃത കുടിയേറ്റക്കാരൻ എന്ന ലേബലിൽ ഇതിനകം നാട് കടത്തി കഴിഞ്ഞു. കഴിഞ്ഞ വർഷം ബ്രൈറ്റനിലെ മലയാളിയെ നാട് കടത്തിയത് വീട്ടിൽ വഴക്കുണ്ടാക്കി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ്. ഇത്തരം യാഥാർഥ്യങ്ങൾക്കു മുന്നിലാണ് വിജയ് മല്യ ഇന്ത്യയെ നോക്കി പല്ലിളിച്ചു കാട്ടുന്നത്.

വിജയ് മല്യയുടെ കാര്യത്തിൽ കോടതി വഴിയുള്ള പരിഹാരം തേടണമെന്ന നിലപട് വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അറിയിച്ചു കഴിഞ്ഞു. എന്നാൽ ഏതാനും മാസം ഇക്കാര്യത്തിൽ മൗനം പാലിച്ച ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ ഇക്കാര്യത്തിൽ കർക്കശ നിലപടിലേക്കു നീങ്ങുന്നതിന്റെ കാരണവും വ്യക്തമല്ല. ഒരു പക്ഷെ തെരേസ മേയുടെ ഇന്ത്യൻ സന്ദർശനത്തോട് കാര്യമായ പ്രതികരണം ഉണ്ടായില്ല എന്ന വിലയിരുത്തലാകാം ഇപ്പോൾ വിദേശ മന്ത്രാലയത്തെ ഇക്കാര്യത്തിൽ പൊടുന്നനെ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.

യുകെയിൽ ഒരാൾക്ക് കഴിയാൻ നിയമപരമായി സ്വരാജ്യത്തെ പാസ്‌പോർട്ട് വേണ്ട എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കു കത്ത് എഴുതിയിരിക്കുന്നത്. വിജയ് മല്യയുടെ പാസ്‌പോർട്ട് റദ്ദാക്കിയിരിക്കുകയാണ് എന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചതിനുള്ള മറുപടിയായാണ് ബ്രിട്ടൻ ഈ നിലപട് എടുത്തിരിക്കുന്നത്. ഇതിനായി 1971 ലെ ഇമ്മിഗ്രേഷൻ നിയമവും ചൂണ്ടിക്കാട്ടുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷമായി ഈ നിയമത്തിൽ ഒട്ടേറെ ഭേദഗതി വരുത്തി കുറ്റവാളികളെ മാതൃ രാജ്യത്തേക്ക് അയയ്ക്കാൻ നിയമം പരിഷ്‌ക്കരിച്ച കാര്യം ഇപ്പോൾ ബ്രിട്ടൻ സൗകര്യപ്പൂർവം മറക്കുകയാണ്.

എന്നാൽ ഇന്ത്യയുടെ പ്രതിഷേധം തണുപ്പിക്കാൻ നിയമപരമായ പോരാട്ടത്തിൽ സകല പിന്തുണയും നൽകാമെന്ന വാഗ്ദാനവും ബ്രിട്ടൻ നൽകിയിട്ടുണ്ട്. എന്നാൽ അതെത്രമാത്രം ആത്മാർത്ഥ ഉള്ളതാണെന്ന ചോദ്യം കൂടിയാണ് ഇപ്പോൾ ഉയരുന്നത്. ബ്രിട്ടന്റെ നിലപാട് വ്യക്തമായതോടെ നിയമപരമായി മല്യയെ ഇന്ത്യയിൽ എത്തിക്കാൻ എത്രയും വേഗം ശ്രമം തുടങ്ങുമെന്ന് അരുൺ ജെയ്റ്റ്‌ലി കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രസ്താവിച്ചിരുന്നു. ഇക്കാര്യത്തിൽ ബ്രിട്ടന്റെ മറുപടി തേടാൻ ഉടൻ ബന്ധപ്പെട്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സമയ വത്യാസം മൂലം രാജ്യസഭാ സമ്മേളിക്കുന്ന സമയത്തിനകം ബ്രിട്ടനിൽ നിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

സാധുവായ പാസ്‌പോർട്ടുമായി ബ്രിട്ടനിൽ എത്തിയ ശേഷം കേസിന്റെ പേരിൽ അസാധുവാക്കപ്പെട്ട പാസ്‌പോർട്ട് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും ജെയ്റ്റ്‌ലി വിശദീകരണം നൽകി. കഴിഞ്ഞ ആഴ്ചയാണ് മല്യയെ വിട്ടു നൽകാൻ നിയമപരമായ മാർഗം സ്വീകരിക്കണം എന്നാവശ്യപ്പെട്ടു ബ്രിട്ടൻ ഇന്ത്യക്കു കത്ത് എഴുതിയത്. അതേ സമയം മല്യ ദീർഘകാലം ബ്രിട്ടനിൽ ഉണ്ടാകും എന്ന സൂചന നൽകി അയാളുടെ പേര് ബ്രിട്ടനിലെ ഇലക്ട്രൽ പട്ടികയിലും സ്ഥാനം പിടിച്ചു.

േേഹർട്‌ഫോർഡ്ഷയറിലെ ടീവിൻ ഗ്രാമത്തിലെ മൂന്നു നില ആഡംബര വസതിയിൽ കഴിയുന്ന മല്യ ഇതേ അഡ്രസിലാണ് വോട്ടർ പട്ടികയിൽ ഇടം കണ്ടെത്തിയതും. കേസിന്റെ നാൾ വഴികളിൽ കൂടുതൽ ബലം ഉണ്ടാകുന്നതിനാണ് മല്യ വോട്ടർ പട്ടികയിൽ പേര് ചേർത്ത് എന്നും വ്യക്തം. ബ്രിട്ടീഷ് ഫോർമുല വൺ ചാമ്പ്യൻ ലിയൂവിസ് ഹാമിൽട്ടന്റെ പിതാവിന്റെ കയ്യിൽ നിന്നുമാണ് മല്യ ഈ വസതി സ്വന്തമാക്കിയത്. സ്വിസ്സ് ബാങ്ക് വഴി എത്തിയ പണം ഉപയോഗിച്ചാണ് മല്യ ഈ വസതി സ്വന്തമാക്കിയതും.

ഇന്ത്യയിൽ എത്തിയ തെരേസ മേ വിദ്യാർത്ഥികളുടെ വിസ പ്രശ്‌നത്തിൽ ഇന്ത്യയെ പ്രതിരോധിക്കാൻ അനവധി പേർ വിസ കാലാവധി കഴിഞ്ഞിട്ടും ബ്രിട്ടനിൽ തങ്ങുകയാണ് എന്ന കാര്യം ചൂണ്ടിക്കാട്ടിയതാണ്. എന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ആരെയും അനധികൃതമായി തങ്ങാൻ അനുവദിക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കിയ ഇന്ത്യ, വിജയ് മല്യ ഉൾപ്പെടെയുള്ള കുറ്റവാളികളെ ബ്രിട്ടൻ സംരക്ഷിക്കുന്നതിലെ പൊള്ളത്തരവും ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേ തുടർന്ന് ആഭ്യന്തര സെക്രട്ടറി തല ചർച്ചകൾ അടുത്ത വർഷം ആരംഭിക്കാം എന്ന ധാരണ നിലനിൽക്കെയാണ് ഏകപക്ഷീയമായി മല്യയെ പിടിച്ചു വയ്ക്കാനുള്ള ബ്രിട്ടന്റെ തീരുമാനം. മല്യയോടൊപ്പം, ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്ക് ഒളിച്ചോടിയ ലളിത് മോദിയെയും വിട്ടു കിട്ടണമെന്ന് ഇന്ത്യ തെരേസ മേയോട് ആവശ്യപ്പെട്ടിരുന്നു. ഈ ലിസ്റ്റിൽ 60 പേരുണ്ടെങ്കിലും അടിയന്തിരമായി ലഭിക്കേണ്ട പേരുകളിൽ മല്യയെയും ലളിതിനെയും പ്രത്യേകമായി ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇവരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം മാർച്ച് രണ്ടിനാണ് മല്യ ഇന്ത്യയിൽ നിന്നും രക്ഷപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP